കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 25

എഴുത്തുകാരി: അഞ്ജു ശബരി


സൈനുമ്മ സുമിത്രാമ്മയെയും കൂട്ടിക്കൊണ്ട് അനുവിന്റെ മുറിയിലേക്ക് ചെന്നു… കരഞ്ഞ് കരഞ്ഞ് തളർന്ന് കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അനുരാധ… “അനു… ” സുമിത്രാമ്മ കട്ടിലിലിരുന്നു അനുവിനെ വിളിച്ചു.. “എഴുനേൽക്കു മോളെ.. എന്തൊരു കിടപ്പായിത്… ” അവർ വിളിക്കുന്നത് കേട്ട് അവൾ പിടഞ്ഞെഴുനേറ്റു കട്ടിലിന്റെ കാലിൽ ചാരിയിരുന്നു… “മോൾക്ക് അമ്മയോട് ദേഷ്യമുണ്ടാവും എനിക്കറിയാം… ഒരിക്കലും ഈ സത്യങ്ങളൊന്നും നീ അറിയരുതെന്ന് ശിവേട്ടന് നിർബന്ധമുണ്ടായിരുന്നു… പക്ഷെ അക്ഷയ്… ” “അമ്മ വിഷമിക്കേണ്ട… എന്നായാലും ഇതൊക്കെ ഞാനറിയേണ്ടതല്ലേ..

ഏട്ടന് സ്വത്തുക്കളൊക്കെ കൊടുക്കുന്നതിലല്ല എനിക്ക് സങ്കടം… പെട്ടെന്നൊരുനിമിഷം ഈ ലോകത്തു ഞാൻ തനിച്ചായല്ലോ എന്നോർക്കുമ്പോൾ……. ” വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അനു തലയിണയിൽ മുഖമമർത്തി… ” ഇല്ല മോളെ നീ ഒരിക്കലും തനിച്ചാകില്ല… എന്റെ മരണം വരെ ഞാൻ ഉണ്ടാവും നിനക്ക്.. ” സുമിത്രാമ്മ പറഞ്ഞു അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ മറ്റുള്ളവരും നിന്നു… “അമ്മെ…” നവി വിളിക്കുന്നത് കേട്ട് സുമിത്രാമ്മ തിരിഞ്ഞു നോക്കി… “ഈ ഒരവസ്ഥയിൽ ചോദിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം.. അക്ഷയ് പറഞ്ഞതൊന്നും പൂർണ്ണമായി വിശ്വസിക്കാൻ ഞങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല…

” നവി പറയുന്നത് കേട്ട് അനുവും മുഖമുയർത്തി നോക്കി.. സുമിത്രാമ്മ നിസ്സഹായതയോടെ അനുവിനെ നോക്കി.. “ഏട്ടൻ പറയുന്നതല്ല ‘അമ്മ പറയുന്നതാണ് ഞങ്ങൾക്ക് വിശ്വാസം എന്താണ് സംഭവിച്ചതെന്ന് ‘അമ്മ പറയണം.. ” അനുവും പറഞ്ഞു.. സുമിത്രാമ്മയുടെ മനസ്സ് വർഷങ്ങൾ പിറകിലേക്കോടി.. “അക്ഷയ്‌ക്കു അഞ്ചുവയസ്സ് ഉള്ളപ്പോഴാണ് ഞാൻ രണ്ടാമതും ഗർഭം ധരിച്ചത്.. ” “പ്രസവത്തിനായി എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അന്നൊക്കെ സർക്കാരാശുപത്രിയിൽ ആണ് പ്രസവമൊക്കെ എടുക്കുന്നത്… ശിവേട്ടന് പരിചയമുള്ളൊരു ഡോക്ടർ ആണ് അവിടുത്തെ ഗൈനെക്കോളജിസ്റ്.. ”

“എന്നോടൊപ്പം ഏട്ടനെക്കൂടാതെ എന്റെ അമ്മയുമുണ്ടായിരുന്നു ആശുപത്രിയിൽ.. ” “അവിടെവെച്ചു ഞാനെന്റെ പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടി… ദേവകി.. അവളവിടെ നേഴ്സ് ആയിരുന്നു.. ” “ആദ്യം മുതൽ ഞാൻ ഡിസ്ചാർജ് ആകുന്ന വരെ ദേവു എന്നോടൊപ്പം ഉണ്ടായിരുന്നു… ” “എനിക്ക് വേദന വരാനായി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ബെന്നിയുടെ ഭാര്യ സീനാമ്മയെ അവിടേക്കു കൊണ്ടുവന്നത്.. ” “സീനാമ്മയും ഗർഭിണി ആയിരുന്നു… ഇതിനു മുൻപ് സീനാമ്മയുടെ രണ്ടു കുട്ടികൾ പ്രസവിക്കും മുന്നേ മരിച്ചതാ അതുകാരണം അവർക്കു കൂടുതൽ ശ്രദ്ധ വേണമായിരുന്നു… പെട്ടെന്നെന്തോ രക്തസ്രാവം ഉണ്ടായിട്ട് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതാ… അവരെ വേഗം ലേബർ റൂമിലേക്ക് മാറ്റി.. ”

“അതോടൊപ്പം തന്നെ എനിക്ക് വേദന തുടങ്ങി… അങ്ങനെ എന്നെയും ലേബർ റൂമിലേക്ക് കയറ്റി.. ” “പുലർച്ചെ ഏകദേശം ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ഞാൻ പ്രസവിച്ചു… ഞാൻ കുഞ്ഞിനെ കണ്ടു പെൺകുട്ടി ആയിരുന്നു…പിന്നീട് വേദന കാരണം മയങ്ങിപ്പോയി… എന്നെയും കുഞ്ഞിനേയും ഐസിയുവിലേക്കു മാറ്റി… അതോടൊപ്പം തന്നെ സീനാമ്മയുടെ ഓപ്പറേഷനും കഴിഞ്ഞിരുന്നു… അവർക്കും പെൺകുട്ടി ആയിരുന്നു.. ” കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ വീട്ടിലേക്ക് തിരികെ പോന്നു… പക്ഷെ ആ ആശുപത്രി മുറിയിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഒരുപാട് വർഷങ്ങൾ കഴിയേണ്ടിവന്നു.. ശിവേട്ടൻ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് അദ്ദേഹം എന്നെയും കൂട്ടികൊണ്ടു ക്ഷേത്രത്തിലേക്ക് പോയി…

അവിടെ വെച്ച് ഭഗവാനെ സാക്ഷിനിർത്തി ശിവേട്ടൻ എന്നോട് ചില സത്യങ്ങൾ വെളിപ്പെടുത്തി…. പ്രസവശേഷം കുഞ്ഞിനെ കാണിച്ച് കഴിഞ്ഞു വേദനയുടെ മരുന്ന് തന്നു ഞാൻ മയക്കത്തിലേക്ക് വീണ സമയത്ത് എന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും അവൾ മരണത്തിലേക്ക് പോവുകയും ചെയ്തു… അബോധാവസ്ഥയിൽ ആയതിനാൽ ഞാൻ ഇതൊന്നും അറിഞ്ഞില്ല… ഡോക്ടർ ശിവേട്ടനെ വിളിച്ച് മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു… “ഒരു പെൺകുഞ്ഞിനായി ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്നതാ ഞാനും ശിവേട്ടനും..ഞാൻ പ്രസവിച്ച എന്റെ മോളെ കണ്ണുനിറയെ കാണുന്നതിനു മുമ്പ് അവൾ എന്നെ വിട്ടു പോയി എന്ന് ഞാൻ അറിഞ്ഞാൽ അത് എനിക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല എന്ന് ശിവേട്ടന് അറിയാമായിരുന്നു…. അദ്ദേഹം ആ ഡോക്ടറുടെ മുമ്പിൽ നെഞ്ച് പൊട്ടി കരഞ്ഞു..

അതോടൊപ്പം മറ്റൊരു കരച്ചില് കൂടി കേട്ടു ഒരു പൊടി കുഞ്ഞിന്റെ.. ആ കുഞ്ഞിന്റെ കരച്ചിൽ ശിവേട്ടൻ ശ്രദ്ധിക്കുന്നത് കണ്ട് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞു… ഇന്നിവിടെ ഒരേസമയത്ത് മൂന്നു പ്രസവങ്ങൾ ആണ് നടന്നത് മൂന്നു പെൺകുട്ടികൾ… സുമിത്രയോടും സീനയും ഒപ്പം ഒരു നാടോടി സ്ത്രീയും പ്രസവിച്ചു… പ്രസവം അടുത്തു എന്ന് മനസ്സിലായപ്പോൾ ആശുപത്രിയുടെ വരാന്തയിൽ വന്നു വീണു പോയതാണ് അവർ… പക്ഷേ ഒന്ന് പ്രസവിക്കാനുള്ള ആരോഗ്യമവർക്കു ഉണ്ടായിരുന്നില്ല അതിനാൽ പ്രസവത്തോടെ ഒപ്പം അവരും മരണപെട്ടു … അവരോടൊപ്പം അനാഥയായി ഒരു കുഞ്ഞും.. കുഞ്ഞിനെ സ്വീകരിക്കാൻ ആരുമില്ലാത്തതിനാൽ ആ കുട്ടിയെ അമ്മതൊട്ടിലിലേക്ക് ഏൽപ്പിക്കാനാണ് ആലോചിക്കുന്നത്…. “ഡോക്ടർ ഞാനൊരു കാര്യം ചോദിച്ചോട്ടെ…” ശിവദാസൻ ചോദിച്ചു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story