പ്രണയവിഹാർ: ഭാഗം 28

പ്രണയവിഹാർ: ഭാഗം 28

നോവൽ: ആർദ്ര നവനീത്‎

ഓടിയലച്ച് വിഹാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ നവിയുടെ ചുമലിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്. നവിയുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. നിഹാർ ഐ സി യുവിന് മുൻപിൽ തന്നെ നിൽക്കുന്നുണ്ട്. അവന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. വിഹാന് പിന്നാലെ ആവണിയും ഓടിയെത്തി. അമ്മേ.. അമ്മയ്ക്ക് മുൻപിലായി മുട്ടുകുത്തി തളർന്നവൻ ഇരുന്നു. കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു. മോനേ.. അച്ഛൻ.. കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു വീണു.

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൻ പകച്ചിരുന്നു. എന്റെ മോളെ കൊണ്ടുപോയെടാ അവന്മാർ.. അവർ സാരിത്തലപ്പാൽ വായ അമർത്തി കരഞ്ഞു. വിഹാന്റെ മുഖം വലിഞ്ഞു മുറുകി. ഞാൻ മോനെ വിളിച്ചുകൊണ്ട് വന്നപ്പോൾ അമ്മ റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഓടിവന്നപ്പോഴേക്കും വണ്ടി ഗേറ്റ് കടന്നിരുന്നു. അച്ഛൻ രക്തത്തിൽ കുളിച്ച്… തരുണി ആന്റിയും ഇടർച്ചയോടെ നവിയുടെ വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയി. എല്ലാം നഷ്ടമായവനെപ്പോലെ പതറിപ്പോയി വിഹാൻ. അവന്റെ ചുവടുകൾ നിഹാരിനടുത്തേക്ക് ചലിച്ചു.

ഏട്ടാ.. ഡോക്ടർ എന്താ പറഞ്ഞത്.. സ്വരം ഇടറിയിരുന്നു. തല ശക്തമായി ഇടിച്ചിട്ടുണ്ട്. സ്കാനിങ് കഴിഞ്ഞു. മറ്റൊന്നും പറഞ്ഞിട്ടില്ല.. വിഹാൻ തളർച്ചയോടെ ചുവരിലേക്ക് ചാരി. കണ്ണുകളടച്ചതും പുറത്തേക്ക് ഒഴുകാൻ വെമ്പൽകൊണ്ട് നിന്നെന്നപോലെ കണ്ണുനീർ കുതിച്ചെത്തി. ആവണി അവന്റെ ആശ്വാസമെന്നോണം അവന്റെ ചുമലിൽ തട്ടി. ഒരു സുഹൃത്തിനോടെന്നപോലെ മാത്രമേ നാളിതുവരെ അച്ഛൻ പെരുമാറിയിട്ടുള്ളൂ. സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യൻ. ഇന്നുവരെയും കലഹങ്ങളോ വഴക്കോ ഒന്നുമില്ലാതെ സ്വൈര്യമുള്ള അന്തരീക്ഷമേ ഉണ്ടായിരുന്നുള്ളൂ.

എന്നാലിന്ന് താൻ കാരണമാണോ അച്ഛനീ അവസ്ഥ വന്നതെന്ന് ഓർത്ത് അവന് ഹൃദയം ഒരുവേള നിലയ്ക്കുന്നതായി പോലും തോന്നി. അത്രമേൽ ഗാഢമായ ബന്ധം അതായിരുന്നു ആ അച്ഛനും മകനും. ഏകാന്തത മാത്രമിഷ്ടപ്പെട്ട് ശ്രീക്കുട്ടിയുടെ ഓർമ്മകളിൽ കഴിയുന്ന സമയങ്ങളിൽ എത്രയോ പ്രാവശ്യം വാതിൽക്കൽ വന്ന് തന്നെ ഉറ്റുനോക്കി കണ്ണുനീർ നനവ് മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ചുമാറ്റി അകന്നു പോകുന്ന ആ മനുഷ്യനെ കണ്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ മുറ്റത്തുകൂടി ഉലാത്തുന്ന മനുഷ്യനായിരുന്നില്ലേ തന്റെ അച്ഛൻ.

ഉറങ്ങിക്കിടക്കുന്ന തന്നെ വാത്സല്യത്തോടെ തഴുകുന്ന അച്ഛൻ. നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയിൽ എത്തുമ്പോഴാണല്ലോ പലതിന്റെയും വില മനസ്സിലാക്കുവാൻ സാധിക്കുന്നതും. ഐ സി യുവിന്റെ ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നപ്പോഴാണ് താൻ കരയുകയായിരുന്നുവെന്ന ബോധ്യം അവനുണ്ടായത്. ഡോക്ടർ എന്റെ അച്ഛൻ.? തന്റെ മുൻപിൽ വ്യാകുലതയോടെ പതറി നിൽക്കുന്ന അവനെ അദ്ദേഹം അലിവോടെ നോക്കി. കണ്ണുനീരാൽ മുഖം പശപ്പണിഞ്ഞിരുന്നു. സ്കാൻ ചെയ്തു. ഇന്റേർണൽ ഇഞ്ചുറീസ് ഒന്നും കാണാനില്ല. സ്റ്റിച്ച് ഉണ്ട് ഫോർഹെഡിൽ. ബ്ലഡ് പോയതിനാൽ പേടിക്കാനില്ലെന്ന് പറയാം. ഭാഗ്യത്തിന് വൊമിറ്റ് ചെയ്തിട്ടില്ല ഇതുവരെയും.

എങ്കിലും ഇരുപത്തിനാല് മണിക്കൂർ ഒബ്സർവേഷൻ വേണം. പേടിക്കേണ്ടെടോ.. പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഡോക്ടർ വിഹാന്റെ ചുമലിൽ തട്ടി. ഞാനൊന്ന് കണ്ടോട്ടെ ഡോക്ടർ. ഇപ്പോൾ മയക്കത്തിലാണ്. അൽപ്പം കഴിയുമ്പോൾ രണ്ട് പേർക്ക് കയറാം. പതറിപ്പിടഞ്ഞ് അപ്പോഴാണ് തരുണി വിഹാനരികിലേക്ക് ഓടിയെത്തിയത്. അവരുടെ ചുവന്ന് വീങ്ങിയ കവിളും ഉലഞ്ഞ സാരിയും കണ്ടവൻ പകച്ചു. പിന്നാലെ നിരഞ്ജനും എത്തി. വിഹാൻ.. എന്റെ മോൾ. എന്റെ ശ്രാവണി. അവളെ അവൻ കൊണ്ടുപോയി. മൗലി അവനാ. തടയാൻ ഞങ്ങൾ നോക്കിയതാ. പക്ഷേ കഴിഞ്ഞില്ല.. എന്റെ മോളെ വേണം വിഹാൻ എനിക്ക്.. അവനെന്റെ കുഞ്ഞിനെ എന്തെങ്കിലും… വാക്കുകൾ തുടരാനാകാതെ അവർ വിങ്ങിപ്പൊട്ടി.

നിരഞ്ജൻ തരുണിയെ ചേർത്തു പിടിച്ചു. എന്റെ ഫ്രണ്ട് എസ് ഐ കിഷോർ ഇവിടുത്തെ സ്റ്റേഷനിലെയാണ്. ന്യൂസ്‌ ലീക്ക് ആകാതിരിക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ അന്വേഷിക്കുന്നുണ്ട്. പക്ഷേ.. ഇതുവരേക്കും.. നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞു. ഒരു വശത്ത് ജന്മം നൽകിയ മനുഷ്യൻ.. മറുവശത്ത് തന്റെ പെണ്ണ്. എന്ത് ചെയ്യണമെന്നറിയാതെ ഉൾക്കിടിലത്തോടെ അവൻ നിന്നു. അവൾക്ക് ഓർമ്മയില്ലാത്തതാണെന്ന് മൗലിക്കോ അത് മൗലിയാണെന്ന് ശ്രീക്കുട്ടിക്കോ അറിയില്ല. അവനാകെ ഭ്രാന്ത്‌ പിടിക്കുന്നതായി തോന്നി. വിഹാൻ ആരാ..? പേഷ്യന്റ് അന്വേഷിക്കുന്നുണ്ട്.. ഡോർ തുറന്ന് നഴ്സ് അറിയിച്ചു. അമ്മയെ ഒന്ന് നോക്കിക്കൊണ്ട് ഏട്ടന്റെ കൈയിൽ അമർത്തിയശേഷം അവൻ അകത്തേക്ക് കടന്നു.

എസിയുടെ അരിച്ചു കയറുന്ന തണുപ്പിൽ ഒരുകൂട്ടം വയറുകൾക്ക് നടുവിൽ വെള്ളനിറത്തിലെ ബെഡ്ഷീറ്റ് നെഞ്ചൊപ്പം പുതച്ചുകൊണ്ട് അച്ഛൻ കിടക്കുന്നത് അവൻ കണ്ടു . നെഞ്ചിലും കൈയിലുമായി എന്തൊക്കെയോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. തലയിൽ വലിയൊരു കെട്ടുണ്ട്. രക്തത്തിന്റെ നേർത്ത നനവ് ചെറുതായി കാണാം. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റ് ആ കൈകളിലേക്ക് വീണു. നനവ് തട്ടിയത് കൊണ്ടാകാം കണ്ണുനീർ പശപ്പണിഞ്ഞ കണ്ണ് അദ്ദേഹം വലിച്ച് തുറന്നു. ശ്രീമോൾ.. സ്വരം നന്നേ ചിലമ്പിച്ചിരുന്നു. വിഹാന്റെ കണ്ണുനീർ അതിനുള്ള ഉത്തരമായിരുന്നു. അച്ഛൻ തടയാൻ ശ്രമിച്ചതാ മോനേ. പക്ഷേ ന്റെ മോളെ എനിക്ക് രക്ഷിക്കാനായില്ല അല്ലേ.. കണ്ണുനീർ ചെന്നിയിലൂടെ ഒഴുകിയിറങ്ങി. വിഹാൻ വല്ലാതെ വേദനിച്ചു.

ഇങ്ങനൊരു പ്രതിസന്ധി അവൻ നിനച്ചിരുന്നില്ല. നിസ്സഹായനായി നിൽക്കേണ്ടി വന്നതിൽ അവന് പുച്ഛം തോന്നി. കരഞ്ഞു കൊണ്ടിരുന്നാൽ ഒന്നിനുമാകില്ല മോനേ. അച്ഛന് ഒന്നുമില്ല. നിന്നെപ്പോലെ തന്നെയാ എനിക്കവളും. ഒരു പൊടിക്കെങ്കിലും ഇഷ്ടക്കൂടുതലേയുള്ളൂ അവളോട്. നീ താലിചാർത്തിയ പെണ്ണാണവൾ. നിന്റെ ഭാര്യ. അവളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നിനക്കാണ്. ഇനിയൊരു പരീക്ഷണകാലം നിനക്കില്ല. നഷ്ടമായെന്ന് കരുതിയപ്പോഴും നിന്നിലേക്ക് ചേർത്ത് വച്ചതാണവളെ. നിനക്ക് വേണ്ടി ജന്മം കൊണ്ടവൾ. ഒരു ഇന്ദ്രമൗലിക്കും അവളെയൊന്നും ചെയ്യാനാകില്ല. അച്ഛനെ കാണാൻ വരുമ്പോൾ നിന്റെ കൂടെ അവളുമുണ്ടാകണം.

അതുമാത്രം മതിയായിരുന്നു അവന്റെ സിരകളിലേക്ക് നഷ്ടമായെന്ന് കരുതിയ ഊർജ്ജം തിരികെ വരുന്നതിനായി. ഇന്ദ്രമൗലി ! അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു. കൈയിലെ ഞരമ്പുകൾ പിടച്ചുയർന്നു. പുറത്തേക്കിറങ്ങുമ്പോൾ അവൻ പഴയ വിഹാനാകുകയായിരുന്നു. സിരകളിൽ തന്റെ പെണ്ണിനോടുള്ള അടക്കാനാകാത്ത പ്രണയവും മൗലിയോട് ജ്വലിക്കുന്ന കോപവുമുള്ള വിഹാൻ. അച്ഛന് ഒന്നുമില്ലെന്ന് പറഞ്ഞ് അമ്മയെയും ഏടത്തിയെയും സമാധാനിപ്പിച്ചശേഷം അവൻ തരുണിയുടെ അരികിലേക്ക് നടന്നു. മകളെ കാണാനില്ലാത്ത നഷ്ടം അവരെ പാടേ തളർത്തിയെന്നവന് മനസ്സിലായി. അവരുടെ അരികിലേക്കിരുന്ന് ആ കൈകൾ അവൻ തന്റെ കൈക്കുള്ളിലാക്കി.

അമ്മയുടെ മകൾ മാത്രമല്ല അവൾ എന്റെ ഭാര്യ കൂടിയാണ്. ഒരു പോറൽ പോലുമേൽക്കാതെ ഞാൻ കൊണ്ടുവരും അവളെ. ആ ഉറപ്പ് മാത്രം മതിയായിരുന്നു അവളിലെ അമ്മയ്ക്ക്. പുറത്തേക്കിറങ്ങാൻ നിന്ന വിഹാന്റെ കൈയിൽ പിടിവീണു. നിഹാർ ! ഞാനുമുണ്ട് കൂടെ.. വിഹാൻ നെറ്റിചുളിച്ചു. അവൻ കൊണ്ടുപോയത് എന്റെ പെങ്ങളെയാണ്. അകത്ത് കിടക്കുന്നത് നമ്മുടെ അച്ഛനാണ്. ഇനിയവന്റെ നിഴൽപോലും നമ്മുടെ കുടുംബത്തിൽ പതിക്കാൻ പാടില്ല. ഇന്ന് എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരനായവനെ വെറുതെ വിടാൻ മാത്രം വിശാലമനസ്കനൊന്നുമല്ല നിഹാർ.. ഏട്ടന്റെ ആ ഭാവം വിഹാന് അപരിചിതമായിരുന്നു.

എന്നും സൗമ്യമായി പെരുമാറിയിരുന്ന പുഞ്ചിരിയോടെ കണ്ടിട്ടുള്ള ഏട്ടനാണ് പ്രതികാരദാഹിയായി നിൽക്കുന്നത്. ഫോൺ റിങ് ചെയ്യുന്നത് കണ്ടവൻ അതിലേക്ക് നോക്കി. സഞ്ജു ! ഫോൺ അവൻ ചെവിയോട് ചേർത്തു. ഫോൺ വയ്ക്കുമ്പോൾ അവന്റെ കണ്ണിൽ തീയായിരുന്നു. സർവ്വവും മുച്ചൂട് നശിപ്പിക്കാൻ ഉതകുന്ന അഗ്നി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ വിഹാന് പിറകിലായി നിഹാർ കയറിയിരുന്നു. ഇന്ദ്രമൗലിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ലാസ്റ്റ് ടവർ ലൊക്കേഷൻ കോവളത്തിനടുത്താണ്. അതിനടുത്തായി ഒഴിഞ്ഞു കിടക്കുന്ന അവന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവ് ഉണ്ട്. ആൾത്താമസമില്ലാത്ത ബംഗ്ലാവ്. അവിടെ അവൻ കാണാൻ സാധ്യത കൂടുതലാണ്.

സഞ്ജുവിന്റെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി. സമയം ഇരുട്ടി തുടങ്ങിയിരുന്നു. അസ്തമയസൂര്യൻ കടലിലേക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊള്ളുന്നു. കടൽത്തീരം തിരക്കേറിയതായിരുന്നു. തണുത്ത കാറ്റിൽ നിഹാറിന്റെ തലമുടി ഇളകിക്കൊണ്ടിരുന്നു. ആ കാറ്റിന്റെ കുളിർമ്മയ്ക്ക് പോലും അവരുടെ മനസ്സിലെ കനലിനെ അൽപ്പം പോലും തണുപ്പിക്കാനായില്ല. ബീച്ച് റോഡ് പിന്നിട്ടപ്പോൾ സഞ്ജുവും ദീപുവും നിൽക്കുന്നത് അവർ കണ്ടു. വിഹാനെ കണ്ടതും അവർ ബൈക്കെടുത്തു. ദൂരം പിന്നിടെ വഴി വിജനമാകുന്നത് അവർ അറിഞ്ഞു. തലയുയർത്തി നിൽക്കുന്ന കൂറ്റനൊരു ബംഗ്ലാവിന് അൽപ്പം പിന്നിലായി അവർ ബൈക്ക് ഒതുക്കി.

അരികിലൊന്നും അധികം വീടുകളില്ല . സീസൺ അല്ലാത്തതിനാൽ അടുത്തുള്ള ചെറിയ റെന്റഡ് വീടുകൾ വിജനമാകുമെന്ന് അവർക്ക് തോന്നി. കാരണം അവിടെയൊന്നും പ്രകാശമില്ലാതെ അന്ധകാരം തങ്ങിനിന്നിരുന്നു. മൗലിയുടെ വീട്ടിൽ പ്രകാശമുണ്ട്. വിശാലമായ മുറ്റം കടന്നാലേ വീടിലെത്തുള്ളൂ. സെക്യൂരിറ്റി ആണെന്ന് തോന്നുന്നു ഒരാൾ ഗേറ്റിനരികെ ഇരിപ്പുണ്ട്. മറ്റാരെയും പുറത്ത് കാണാനായില്ല. വഴി ചോദിക്കാനെന്ന വ്യാജേന സഞ്ജുവും ദീപുവും ബൈക്ക് ഒതുക്കി അയാളെ വിളിച്ചു. ഗേറ്റ് തുറന്ന് അയാൾ പുറത്ത് വന്നതും നിഹാർ പിന്നിൽനിന്നും അയാളുടെ വായ അമർത്തിയിരുന്നു. പിടിവിടാതെ അയാളുമായി അവർ മതിലിന്റെ മറവിലേക്ക് മാറി.

വിഹാന്റെ മുഷ്ടി അയാളുടെ നാഭിയിൽ അമർന്നു. ഉയർന്നുവന്ന കരച്ചിലിനെ സ്വാതന്ത്രമാക്കാനാകാതെ അയാൾ പിടച്ചു. തലയ്ക്ക് അടിച്ചുകൊണ്ട് നിഹാർ അയാളുടെ കഴുത്ത് തിരിച്ചു. തണ്ടൊടിഞ്ഞതുപോലെ അയാൾ നിലത്തേക്ക് പതിച്ചു. ഇതേസമയം ശ്രാവണി മിഴികൾ തുറക്കാൻ ശ്രമിച്ചു. പതുപതുത്ത കട്ടിലിലാണ് താനെന്ന് അടുത്ത നിമിഷമവൾ തിരിച്ചറിഞ്ഞു. തല വേദനിക്കുംപോലെ. അടഞ്ഞു പോകാൻ പോയ കൺപോളകൾ അവൾ ചിമ്മിത്തുറന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ അവൾക്ക് തെളിഞ്ഞുവന്നു. അച്ഛൻ.. കണ്ണുകൾ നിറഞ്ഞു. അടുത്ത നിമിഷം മൗലിയുടെ മുഖം തെളിഞ്ഞതും അവൾ പതറിപ്പിടഞ്ഞ് എഴുന്നേറ്റു. തല വല്ലാത്ത ഭാരം തോന്നി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story