ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അത്രയും പറഞ്ഞുകൊണ്ട് വസു തന്റെ മുറിയിലേക്ക് പോയി.. തന്നെ നോക്കിയിരിക്കുന്ന പാറുവിന്റെ മടിയിൽ സങ്കടങ്ങൾ പെയ്തു തീർത്തു.. അവൾക്കിപ്പോൾ ആവശ്യം അതാണെന്ന് മനസിലായത് കൊണ്ട് തന്നെ പാറുവും അവളെ കരയാൻ അനുവദിച്ചു.. ഈ പെയ്ത്ത് കൊണ്ട് നിന്റെ വേദനയെല്ലാം ഒഴിഞ്ഞു പോകും… നാളെ മുതൽ നിന്നെ താങ്ങാൻ മറ്റൊരു കരങ്ങളുണ്ടായിരിക്കും പാറു മനസ്സിൽ ചിന്തിച്ചു. വേദനകളെല്ലാം പെയ്തൊഴിഞ്ഞപ്പോൾ വസു മെല്ലെ എഴുന്നേറ്റു. പാറുവിനെ നോക്കി പുഞ്ചിരിച്ചു.

നിനക്ക് പ്രണയമായിരുന്നോ വസൂ പപ്പൻ സർ നോട്? തെല്ലൊരു നേരത്തെ ആലോചനക്ക് ശേഷം അവൾ ചോദിച്ചു.. നേർത്ത ഒരു പുഞ്ചിരിയോടെ വസു പറഞ്ഞു തുടങ്ങി. അറിയില്ല… പ്രണയമായിരുന്നോ എന്ന് എനിക്കിന്നും അറിയില്ല.. എന്തോ നന്ദൻ സർ എന്റെ അരികിലെത്തുമ്പോൾ ഹൃദയം പ്രിയപെട്ടതെന്തോ ആണെന്ന് പറഞ്ഞു തുടികൊട്ടാറുണ്ടായിരുന്നു. ശ്വാസം പോലും വിലങ്ങുന്നത് പോലെ… എന്റെ കയ്യിൽ അദ്ദേഹത്തിന്റെ പുസ്തകമെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.. എല്ലാര്ക്കും തോന്നും വസിഷ്ഠ ലക്ഷ്മി ഒരു ഭ്രാന്തിയാണെന്ന്.

കയ്യിൽ കിട്ടിയ എഴുത്തിന്റെ പേരിൽ ഒരാളോട് പ്രണയം തോന്നി പോയവളാണെന്ന്. മുന്നും പിന്നും നോക്കാതെ മായികവലയിൽ പെട്ടുപോയവളാണെന്ന്. നിനക്കും തോന്നിയില്ലേ പാറു അങ്ങനെ? പാറുവിന്റെ മുഖത്തേക്ക് നോക്കി വസു. അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുകയായിരുന്നു പാറുവപ്പോൾ. നീ ഇല്ലെന്ന് പറയേണ്ട.. പക്ഷേ ഞാൻ പറയട്ടെ നിന്നോട്.. ആ കത്തുകൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിലും അനന്തൻ സർ നോട് എനിക്ക് എന്തെന്നില്ലാത്ത.. പേരറിയാത്ത എന്തോ ഒന്ന് തോന്നുമായിരുന്നു ..

ചിലപ്പോൾ പ്രണയത്തിനുമപ്പുറം എന്ത് പേരു ചൊല്ലിയാണ് അതിനെ വിളിക്കേണ്ടത് എന്ന് എനിക്കിപ്പോഴും അറിയില്ല. കത്തുകൾ കിട്ടിയത് കൊണ്ട് മാത്രമാണ് ഞാൻ ഉള്ളിൽ കുഴിച്ചു മൂടിയ പലതും പുറത്തേക്ക് വന്നതെന്ന് മാത്രം. ഞാൻ ചിലപ്പോൾ ആ കത്തുകളുടെ ഉടമയെ പ്രണയിച്ചു കാണും.. നിങ്ങളുടെ ഒക്കെ വിശ്വാസപ്രകാരം അതൊരിക്കലും അനന്തൻ സർ അല്ലെന്നും എനിക്കറിയാം. എങ്കിലും അനന്തനോളം പ്രിയപെട്ടതാവില്ല ഒന്നും അത് കത്തുകൾക്കുടമ അനന്തൻ ആണെങ്കിലും അല്ലെങ്കിലും. ആളെ കുറിച്ചൊന്നും തന്നെ അറിയാത്തപ്പോഴും ആ പേര് മാത്രം ഉരുവിട്ട് എത്ര തവണ ഞാൻ നീര്മാതളത്തിലേക്ക് നോക്കിയിരുന്നിട്ടുണ്ടെന്ന് നിനക്കറിയുമോ?

എനിക്ക് ഭ്രാന്ത് തന്നെ ആയിരുന്നു.. പക്ഷേ ആ ഭ്രാന്തിന്റെ പേരിൽ ഞാൻ ഇതുവരെ ആരെയും എന്റെ ജീവിതത്തിലേക്ക് മനഃപൂർവം വലിച്ചിഴച്ചിട്ടില്ല.. അനന്തൻ സർ നെ പോലും ഞാൻ അടുത്തു ചെന്ന് പ്രണയം ഭിക്ഷ ചോദിച്ചിട്ടില്ല. അന്ന് മറ്റൊരാളുടേതായ ദിവസം മനസ് കൈവിട്ടുപോയപ്പോൾ ഞാൻ അറിയാതെ എന്റെ സ്നേഹം മുഴുവൻ ചുംബനങ്ങളാക്കി കൊടുത്തിട്ടേയുള്ളു.. വേണമെങ്കിൽ എനിക്ക് പറയാമായിരുന്നു നിങ്ങളില്ലെങ്കിൽ വസിഷ്ഠ ജീവനോടെ ഉണ്ടാവില്ല എന്ന്.. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല.. കൈവിട്ടു പോയ നിമിഷത്തെ പൊട്ടബുദ്ധിക്ക് ഞാൻ എന്റെ ജീവൻ മാത്രമേ എടുക്കാൻ നോക്കിയിട്ടൊള്ളു. അതൊരിക്കലും പകയോ പ്രതികാരമോ അല്ല.

എന്തോ അങ്ങനെ ചെയ്യാൻ തോന്നി മറക്കാൻ കഴിയാത്തത് കൊണ്ടാവാം.. അല്ലെങ്കിലും മറക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല.. ഇനി ഒരു ജന്മം ഉണ്ടോ അതും അറിയില്ല.. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ മിഥുനചേച്ചി എന്റെ നന്ദനെ കണ്ടുപിടിക്കുന്നതിനും മുൻപ് ഞാൻ സ്വന്തമാക്കിയിരിക്കും.. എന്റെ സ്വാർത്ഥത തന്നെ ആണത്. വിട്ടുകൊടുക്കാൻ മനസ് വരാഞ്ഞിട്ട്.. എന്നെങ്കിലും ഒരിക്കൽ അവരെ നേരിൽ കാണുമെങ്കിൽ എനിക്ക് പറയണം കൊടുക്കാനുള്ള സ്നേഹമൊക്കെ ഇപ്പോഴേ അനന്തന് കൊടുത്തോളാൻ… ഇനിയൊരു ജന്മത്തിലും വസിഷ്ഠ അനന്തനെ നോക്കു കൊണ്ടുപോലും ആർക്കും വിട്ടു കൊടുക്കില്ല..

അത്രയും പറഞ്ഞു വസു കിടക്കാനായി എഴുന്നേറ്റു.. കണ്ണേട്ടൻ.. അപ്പോൾ കണ്ണേട്ടനെയോ? പാറു ഒന്ന് സംശയിച്ചാണെങ്കിലും ചോദിച്ചു.. എന്നേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ള ആരെങ്കിലും എവിടെയെങ്കിലും ഉണ്ടായിരിക്കും.. ഹരിയുടെയും ഇച്ചേട്ടന്റെയും ജീവിതം ഒരു കരക്കടിഞ്ഞാൽ ഞാൻ നന്തൂട്ടനെ ബന്ധനങ്ങളിൽ നിന്നും മുക്തനാക്കും.. നന്ദൂട്ടൻ?? മനസിലാവാതെ പാറു നെറ്റി ചുളിച്ചു. എല്ലാരുടേം കണ്ണൻ ഒരിക്കൽ വസിഷ്ഠയുടെ നന്ദൂട്ടൻ ആയിരുന്നു. എന്തോ ഓർമയിൽ അവളുടെ കണ്ണുകൾ നനഞ്ഞു. ചെറിയൊരു തെറ്റിദ്ധാരണ വളർന്ന് വളർന്ന് ഈഗോ ആയി.. ആരാദ്യം മിണ്ടും… പിന്നീട് മിണ്ടാതായപ്പോൾ ഇടക്കൊക്കെ ദേഷ്യമായി… നിനക്കിഷ്ടം ആയിരുന്നോ കണ്ണേട്ടനെ?

പാറു ചോദിച്ചു. ചിലപ്പോൾ… അനന്തനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ പ്രണയിച്ചേനെ എന്ന് പറയുമെന്ന് നീ കരുതിയോ? ഒരിക്കലുമില്ല.. അനന്തൻ എന്റെ പ്രാണൻ ആണ്.. പിന്നെ നന്ദൂട്ടൻ എന്നിൽ നിന്നകന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അനന്തനെ കാണില്ലായിരിക്കും.. കണ്ടാലും ഇങ്ങനെ ഒക്കെ തോന്നിയത് ഞാൻ അറിയണമെന്നുമില്ല.. കാരണം നന്ദൂട്ടൻ എനിക്ക് അത്രയും സ്പെഷ്യൽ ആയിരുന്നു. നന്ദൂട്ടൻ ഉള്ളപ്പോൾ എനിക്ക് ആരെയും നോക്കേണ്ടി വരില്ല… ഞാൻ എന്താഗ്രഹിച്ചാലും പറയാതെ ഞാൻ അറിയാതെ തന്നെ നടത്തി തരുമായിരുന്നു.. അതിനർത്ഥം കണ്ണേട്ടൻ നിന്നെ പ്രണയിക്കുന്നു എന്നാണോ? ഒരിക്കലും അല്ല.. പക്ഷേ എന്നെ നന്ദൂട്ടനോളം മനസിലാക്കാൻ ആർക്കും സാധിക്കില്ല.. ഹരിയോടുള്ളതിനേക്കാൾ എന്നും കൂട്ട് എന്നോടായിരുന്നു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story