നിവേദ്യം : ഭാഗം 15

നിവേദ്യം : ഭാഗം 15

എഴുത്തുകാരി: ആഷ ബിനിൽ

“നിവേദ്യാ…” പോകാൻ തിരിഞ്ഞപ്പോഴാണ് പിൻവിളി. ഞാൻ മനസിനെ പാകപ്പെടുത്തി. പാടില്ല. എന്റേതല്ല എന്നു മനസിലായി പൂർണ മനസോടെ വിട്ട് കൊടുത്തതാണ്. എന്റെയുള്ളിൽ വേദനയുണ്ട് എന്നുപോലും മനസിലാകാത്ത മനുഷ്യനാണ്. ഞാൻ ഹാപ്പിയായി ജീവിക്കുകയാണ് എന്നു വിശ്വസിക്കുന്നവർ ആണവർ. അത് തെറ്റിക്കാൻ പാടില്ല. ഞാൻ തിരിഞ്ഞു. “ആഹാ. ഹരിയേട്ടനോ, രണ്ടാളും ഉണ്ടല്ലോ… എപ്പോ വന്നു നാട്ടിൽ?” എന്റെ അഭിനയം കണ്ടു തള്ളി വന്ന കണ്ണെടുത്ത് അകത്തിടാൻ അപ്പുവും ചിന്നുവും പാടുപെട്ടു. “രണ്ടാഴ്ചയായി.

വെങ്കിയുടെ കല്യാണം ആണല്ലോ. അതാണ്.” “മോനെവിടെ?” “അവൻ അമ്മയുടെയും അച്ഛന്റെയും കൂടെയുണ്ട്” എനിക്കങ്ങു ചൊറിഞ്ഞു വന്നു. “അവരുടെ കുഞ്ഞാണല്ലോ അല്ലെ. അവർ വളർത്തട്ടെ” മസിലളിയൻ അമ്പരന്ന് എന്നെ നോക്കി. പൊട്ടൻ ആട്ടം കാണുന്നത് പോലെ എഡ്വിയും. ഇവൾ ഇതുവരെ മലയാളം പടിച്ചില്ലേ? ഓഹ്. ആളുകളോട് സംസാരിച്ചാൽ അല്ലെ ഭാഷ പഠിക്കൂ. “എന്റെ പൊന്ന് ഹരിയെട്ടാ, അഞ്ചു പൈസയ്ക്കുള്ള കോമൺ സെൻസുണ്ടോ നിങ്ങൾക്ക്? ഒരു കൊച്ചിനെ ഉണ്ടാക്കി ഇട്ടിട്ട് വളർത്താൻ മാതാപിതാക്കളെ ഏല്പിച്ചു കറങ്ങി നടക്കുന്നു.

ഒന്നും അല്ലെങ്കിലും നിങ്ങളൊരു ഡോക്ടർ അല്ലെ? അതിനെ അങ്ങു വേണ്ടെന്ന് വച്ചു കൂടായിരുന്നോ?” ആൾ നല്ല കലിപ്പിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം. ഒന്ന് പോ ഉവ്വേ. കലിപ്പ് കണ്ടാൽ ഞാനങ്ങു പേടിച്ചു മൂത്രമൊഴിക്കും. “അച്ഛനും അമ്മയ്ക്കും എത്ര വയസായി. സ്വയം നോക്കാൻ പറ്റാത്ത ആ പാവങ്ങളെക്കൊണ്ട് കൊച്ചിനെ നോക്കിയിട്ട് ഭാര്യയെയും കൊണ്ട് നടുചുറ്റാൻ നടക്കുന്നു. പോയി ചത്തൂടെ രണ്ടിനും?” ഇപ്പോഴും എഡ്വി കുന്തം വിഴുങ്ങിയപോലെ ചിരിച്ചോണ്ട് നിൽക്കുകയാണ്.

അപ്പുവും ചിന്നുവും അതുകണ്ട് ചിരി അടക്കി നിൽക്കുന്നു. “ഹരിയെട്ടാ. നിങ്ങൾ ഒരു ഭർത്താവ് മാത്രമല്ല, മകനും അച്ഛനും കൂടിയാണ്. ഇടയ്ക്കെങ്കിലും അതൊന്ന് ഓർക്കണം… അവനവന് വേണ്ടി മാത്രമല്ല, അവർക്കും കൂടി വേണ്ടി, ഒരു മനുഷ്യനായി ജീവിക്കണം. ഞാൻ പറഞ്ഞാൽ ഒന്നും ഈ തലയിൽ കയറില്ല എന്നറിയാം. സ്വന്തം അച്ഛനും അമ്മയ്ക്കും വില തരാത്തവൻ എന്റെ വാക്കിന് വില തരില്ലെന്നും അറിയാം. എന്നാലും എങ്ങാനും നന്നായി പോയാലോ എന്നുവച്ചു പറഞ്ഞതാണ്.

അവരുടെ വിഷമം കണ്ട് എനിക്ക് തോന്നുന്ന കരുണ പോലും സ്വന്തം മകനായ നിങ്ങൾക്ക് ഇല്ലാതായി പോയല്ലോ.” അത്രയും പറഞ്ഞപ്പോൾ ഇരട്ടപെട്ട സുഖം. മസിലളിയൻ വഴിയേ പോയ വള്ളി ഏണി വച്ചു പിടിച്ച ഭാവത്തിൽ നിൽക്കുന്നത് കണ്ടു നിർവൃതിയടഞ്ഞു പോകാൻ തിരിഞ്ഞതാണ്. തിരിച്ചു വന്നു ഒരു ലോഡ് പുച്ഛം എടുത്തു മുഖത്തൊട്ടിച്ചു. “എന്നാലും.. നാണം ഇല്ലല്ലോ, സ്വന്തം കൊച്ചിനെയും അച്ഛന്റെയും അമ്മയെയും ഉപേക്ഷിച്ചു വയസാം കാലത്ത് ഹണിമൂണിന് പോകാൻ…” ഇപ്പോ ശരിക്കും ഇഞ്ചി കടിച്ച എൻടിആർ ആയി. ഞാൻ സന്തോഷത്തോടെ അവിടെനിന്നിറങ്ങി.

“എന്നാലും ചേച്ചീ.. എന്തൊക്കെയാ ഈ പറഞ്ഞത് പാവത്തിനോട്?” അപ്പു ചോദിച്ചു. “അയ്യടാ. പാവം അല്ല പാകം ആണ് അത്. നല്ല തല്ലു കൊള്ളാത്തതിന്റെ പാകം.” കണ്ണാ.. കലിപ്പ് തീരുന്നില്ലല്ലോ. വീട്ടിൽ വന്നു കണക്കുകൾ നോക്കിയ ഞാനൊരു നഗ്നസത്യം തിരിച്ചറിഞ്ഞു: വരുമാനം കൂടുന്നതിന് അനുസരിച്ചു ചിലവും കൂടുകയാണ്. എന്റെ സാലറി കൊണ്ട് മാത്രമാണിപ്പോൾ വീട്ടുചിലവുകൾ ഓടുന്നത്. ഹരിയേട്ടന്റെ ഭാര്യ മാത്രമായി ഞാൻ മഠത്തിൽ കഴിഞ്ഞിരുന്നെങ്കിൽ ഇവിടെ എങ്ങനെ അടുപ്പ് പുകഞേനെ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്.

അമ്മയ്ക്ക് കാൽമുട്ടിന് വേദനയുള്ളത് കാരണം അധികം തയ്ക്കാൻ ഒന്നും പറ്റുന്നില്ല. അതുകൊണ്ട് ആ വരുമാനം ഏറെക്കുറെ നിലച്ചു. അച്ഛന്റെ കയ്യിൽ പണം ഇല്ലെങ്കിലും അസുഖങ്ങൾ അവശ്യത്തിനുണ്ട്, പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ… കാശുകാർക്ക് വരുന്നവയാണ് എല്ലാം. ആളുടെ ആഭിജാത്യം മനസിലാക്കി കണ്ണൻ അറിഞ്ഞു കൊടുത്തതാണ് എന്നു തോന്നുന്നു. എന്റെ കയ്യിൽ പൈസയില്ല എന്നു കരുതി മരുന്നു വാങ്ങാൻ പോലും പറയുന്നില്ല പാവം. സർക്കാർ ആശുപത്രിയിൽ പോയി ഏഴരമണിക്കേ ചീട്ടെടുത്തു സ്ഥാനം പിടിക്കും.

ഡോക്ടറെ കണ്ടു മരുന്നും വാങ്ങി അമ്മയുടെ കയ്യും പിടിച്ചു വരുന്നത് കണ്ടാൽ എനിക്ക് വിഷമം തോന്നാറുണ്ട്. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ഒടുന്നതിനിടെ ആഗ്രഹം ഉണ്ടായിട്ട് കൂടി അച്ഛനെയൊരു നല്ല ഡോക്ടറെ കാണിക്കാൻ എനിക്ക് കഴിയുന്നില്ല. അപ്പുവിനും ചിന്നുവിനും ചിലവുകൾ കൂടുകയാണ്. സാധാരണ അവരുടെ പ്രായത്തിലെ കുട്ടികളെപ്പോലെ ബൈക്ക് വേണമെന്നോ ട്രിപ്പ് പോണം എന്നോ നല്ല ഡ്രസ് വേണമെന്നോ ഒന്നും പറയാറില്ല രണ്ടാളും. ചേച്ചിയുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ടാകാം.

വല്ലപ്പോഴും ജോലി കഴിഞ്ഞു വരുമ്പോൾ വാങ്ങികൊടുക്കുന്ന ഒരു പുതിയ കുപ്പായം, അല്ലെങ്കിലൊരു ചെരുപ്പ്, ബുക്ക്… ഇടയ്ക്കിടെ വല്ല പഴംപൊരിയോ പരിപ്പ് വടയോ, അത്രയും മതി അവരെ സന്തോഷിപ്പിക്കാൻ. അതിന് പോലും എനിക്ക് പലപ്പോഴും കഴിയാറില്ല. ഇതിനെല്ലാം പുറമേ, ഹാരിമോന് ചിലവിന് കൊടുക്കാനും നല്ലൊരു തുക ആകുന്നുണ്ട്. അവനുള്ളത് എനിക്ക് വല്യ ആശ്വാസം ആണെങ്കിലും പെട്രോളിന്റെ വില കയറിക്കയറി വരികയാണല്ലോ. പണ്ട് നാല്പത് രൂപ ആയപ്പോൾ നമ്മൾ സമരം ചെയ്തതാണ്. ഇപ്പോ എൺപത് രൂപയ്ക്ക് വായും പൂട്ടി വാങ്ങിയിട്ട് വരുന്നു.

അച്ഛന് വല്ല മരുതിയും വാങ്ങി തന്നാൽ പോരായിരുന്നോ..? യ്യോ.. വേണ്ട. ഹാരിമോൻ മതി. അവനെന്റെ ചങ്ക് ആണ്. സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടായവൻ. അച്ഛനോ അമ്മയ്ക്കോ ഒരു അസുഖം വന്നാൽ പോലും ഇപ്പോഴത്തെ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. പണം അത്യാവശ്യമാണ് ഇപ്പോൾ. പഴയ വെള്ളേപ്പം ബിസിനസ് പൊടിതട്ടി എടുക്കാൻ ഞാൻ തീരുമാനിച്ചു. ആ വരുമാനം കൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചൂടെ മെച്ചമാകും. അന്നൊക്കെ ബാബുവേട്ടന്റെ ചായക്കട മുതൽ മൂന്നാലിടത്തു ഞാൻ വെള്ളേപ്പം കൊടുത്തിരുന്നു.

അരിയും പൊടിപ്പിക്കുന്നതിന്റെ പണവും ഗ്യാസും ആണ് ആകെയുള്ള ചിലവ്. അപ്പു അരി പൊടിച്ചു കൊണ്ടുവന്നു തരും. അന്നവന് ഒരു ഹീറോ സൈക്കിൾ ഉണ്ടായിരുന്നു. അതിലാണ് വരവ്. മൂന്നര മണിക്ക് ഞാൻ പണി തുടങ്ങും. അമ്മ എഴുന്നേൽക്കുമ്പോൾ ആളും കൂടും. ദിവസം അഞ്ഞൂറെണ്ണം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അച്ഛനോ അപ്പൂവോ ആണ് സപ്പ്‌ളൈ ചെയ്യാൻ പോകുക. മാസത്തിൽ മുപ്പത് ദിവസവും ആ ജോലി ചെയ്തിരുന്നു. വൈകിട്ട് പഴയ ക്ലയന്റ്സിനെ ഒന്നു കാണാൻ ഇറങ്ങി.

ആദ്യം ബാബുവേട്ടന്റെ അടുത്തേക്ക് തന്നെ പോയി. “ആഹാ.. ഇതാര് അമ്മുക്കുട്ടിയോ? നീ ഈ വഴിയൊക്കെ മറന്നെന്നാ ഞാൻ വിചാരിച്ചത് മോളെ. ജോലിയൊക്കെ എങ്ങനെ പോകുന്നു?” ബാബുവേട്ടൻ എനിക്കൊരു ലൈറ്റ് ചായ എടുത്തു തന്നു. ഞാൻ ലൈറ്റ് മാത്രമേ കുടിക്കൂ എന്ന് ആൾക്കറിയാം. “ഓരോ തിരക്കുകൾ ആയിരുന്നു ബാബുവെട്ടാ. ജോലി കുഴപ്പമില്ല പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കാര്യങ്ങൾ നടന്നു പോകുന്നില്ലന്നെ… ഞാൻ പഴയ വെള്ളേപ്പം ബിസിനസ് റീസ്റ്റാർട്ട് ചെയ്യാനുള്ള പ്ലാനിൽ ആണ്” അയാളെന്നെ വേദനയോടെ നോക്കി.

ഈ പ്രായത്തിൽ നിനക്കീ ഗതി വന്നല്ലോ മോളെ എന്ന സ്ഥിരം ഡയലോഗ് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. “മോളെ അത്.. നീ നിർത്തിയപ്പോ ഞാൻ വേറൊരു പാർട്ടിക്ക് ഓഡർ കൊടുത്തുപോയി. പാവത്തുങ്ങൾ ആണ്. ഇത്ര പെട്ടന്നൊക്കെ എങ്ങനാ ഞാനവരോട് ഇനി വേണ്ടെന്ന് പറയുന്നത്…” ആളുടെ വിഷമം എനിക്ക് മനസിലായി. അവരെയും കുറ്റം പറയാൻ കഴിയില്ല. കൊമ്പത്ത് കല്യാണം കഴിച്ചതും പറഞ്ഞു വർഷം മൂന്ന് കഴിഞ്ഞു ഞാൻ ആ ജോലി നിർത്തിയിട്ട്. പെട്ടന്നൊരു ദിവസം മുതൽ ഞാൻ സപ്പ്‌ളൈ ചെയ്യാം എന്ന് പറഞ്ഞാൽ എനിക്കുവേണ്ടി അവർക്ക് ഇപ്പോഴുള്ള പാർട്ടിയെ വെറുപ്പിക്കാൻ പറ്റുമോ?

ബാബുവേട്ടനോട് കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഞാനിറങ്ങി. ബാബുവേട്ടന്റെ ചായക്കട മുതൽ സഫയർ ഹോട്ടൽ വരെ പത്തു പന്ത്രണ്ടു കടകളിൽ തിരക്കിയിട്ടും അനുകൂലമായൊരു മറുപടി കിട്ടിയില്ല. പണ്ടത്തെപ്പോലെയല്ല ഇപ്പോ, ഒരുപാട് പേര് ഈ ജോലി ചെയ്യുന്നുണ്ട്. ടൈറ്റ് കോംപറ്റിഷൻ ആണ് ഫീൽഡിൽ. എന്റെ മനസ് മടുത്തു തുടങ്ങി. കണ്ണാ.. എന്തിനാ നീ എന്നോടിങ്ങനെ അമ്മായിയമ്മപ്പോര് കാണിക്കുന്നത്? പാവല്ലേ നിന്റെ അമ്മൂട്ടി? കുറെ വിഷമിച്ചില്ലേ ഞാൻ..? ഇനിയും..?

നേരം സന്ധ്യയിട്ടും ഒന്നും നടക്കാതെ വീട്ടിൽ കയറാൻ പോകുമ്പോഴാണ് എന്റെ കൂടെ സ്‌കൂളിൽ പഠിച്ച സാദിഖ് കേറ്ററിങ് ബിസിനസ് തുടങ്ങിയ കാര്യം ഓർമ്മ വന്നത്. അവസാന ശ്രമം എന്ന നിലയിൽ അവനെയൊന്ന് പോയി കാണാൻ തീരുമാനിച്ചു. പണ്ട് അവന്റെ ഇത്താത്തയുടെ കല്യാണത്തിന് പോയ ഓർമയുണ്ട്. വീട് അന്വേഷിച്ചും ചോദിച്ചും അങ്ങെത്തി. ദൂരം ഇത്തിരി കൂടുതലുണ്ട്, എന്നാലും സാരമില്ല. ഹാരിമോൻ ഉണ്ടല്ലോ. കോളിംഗ് ബെൽ അടിച്ചപ്പോൾ അവന്റെ ഉമ്മയാണ് വന്നത്. എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു. “സാദിഖിന്റെ വീടല്ലേ?” “അതേ.. ആരാ?” “ഞാൻ നിവേദ്യ.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story