എൻ കാതലെ: ഭാഗം 103

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"ദ .. ദത്താ" വർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. "കുഞ്ഞേ .." " അടുത്തേക്ക് വന്ന് പോവരുത് " മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയ ദത്തനെ തടഞ്ഞ് കൊണ്ട് ചന്ദ്രശേഖരൻ അലറി. " വർണയെ വിട്ടേക്ക് അച്ഛാ . എന്ത് പ്രശ്നം ആണെങ്കിലും നമ്മുക്ക് പറഞ്ഞ് തീർക്കാം " പാർവതി " അങ്ങനെ പറഞ്ഞ് തീർക്കാൻ തരത്തിലുള്ള പ്രശ്നങ്ങൾ അല്ലാ ഞങ്ങൾക്കിടയിൽ ഉള്ളത്. അങ്ങനെ അല്ലെങ്കിലും നിന്നെ ഒന്നും എനിക്ക് വിശ്വാസമില്ല. ഞാൻ സ്വന്തം അച്ഛനായിട്ടും നീയും നിന്റെ എട്ടനും അവന്റെ ഒപ്പം അല്ലെ" " NO.." ദത്തൻ ചന്ദ്രശേഖരന്റെ പിന്നിലേക്ക് നോക്കി അലറിയതും അയാളും പിന്നിലേക്ക് തിരിഞ്ഞു. ആ സമയം കൊണ്ട് ദത്തൻ അയാളുടെ കൈയ്യിലെ കത്തി തട്ടി മാറ്റി അയാളെ പിന്നിലേക്ക് തള്ളി. " ദത്താ" വർണ കരഞ്ഞു കൊണ്ട് ദത്തനെ കെട്ടി പിടിച്ചു.

" ഒന്നുല്ലട പൊന്നേ. ദത്തൻ കൂടെയില്ലേ. എന്റെ കുട്ടി പേടിക്കണ്ടാ " ദത്തൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. " ഇല്ലാ ഞാൻ സമ്മതിക്കില്ലാ. കൊല്ലും കൊല്ലും ഞാൻ " ചന്ദ്രശേഖൻ അപ്പോഴേക്കും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു. അയാൾ കെയ്യിൽ നിന്നും തെറിച്ച് പോയ കത്തി താഴേ ആകെ തിരയാൻ തുടങ്ങി. അത് കാണാതെ ആയതും അയാൾ താഴേ നിന്നും എണീറ്റ് ദത്തന് നേരെ നടന്ന് വന്ന് അവനിൽ നിന്നും വർണയെ പിടിച്ച് മാറ്റാൻ തുടങ്ങി. "ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട് " ദത്തൻ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടിയതും അയാൾ പിന്നിലേക്ക് വീണു. വർണയെ മാറ്റി നിർത്തി ദത്തൻ അയാൾക്ക് നേരെ പാഞ്ഞടുത്ത് അയാളുടെ ഇരു കവിളിലും മാറി മാറി അടിച്ചു. " നിർത്ത് എന്താ ഇവിടെ നടക്കുന്നത് "മുത്തശിയുടെ അലർച്ചയിൽ ഒരു നിമിഷം എല്ലാവരും നിശബ്ദരായി.

"ഇയാൾ :.. ഇയാൾ ആരാ എന്ന് നിങ്ങൾക്ക് അറിയുമോ . ക്രിമിനലാ. ഇയാൾ എത്ര കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്ന് അറിയുമോ " ദത്തൻ അയാളെ നിലത്തേക്ക് തള്ളി. " പണത്തിനോട് മാത്രമാണ് ഇയാൾ സ്നേഹമുള്ളു. അതിന് വേണ്ടി തന്റെ മൂന്ന് മക്കളുടെ ജീവിതം കൂടി നശിപ്പിച്ചു. ഇയാൾ കാരണമാണ് ഒരിക്ക .. " " ദത്താ " വർണ ഇരു കണ്ണുകളും അടച്ച് ഉറക്കെ അലറി. ദത്തൻ സംസാരിക്കുന്നതിനിടയിൽ കർട്ടന്റെ മറവിലായി കിടന്നിരുന്ന കത്തി എടുത്ത് ചന്ദ്രശേഖരൻ ആഞ്ഞ് വീശി. താഴേക്ക് ഇറ്റ് വീഴുന്ന രക്ത തുള്ളികൾ കണ്ട് ദർശന ബോധം മറഞ്ഞ് താഴേക്ക് വീഴാൻ പോയതും രാഗ് അവളെ താങ്ങി പിടിച്ചു. ദത്തനെ കുത്താനായി വീശിയ കത്തി പാർത്ഥി അപ്പോഴേക്കും തടഞ്ഞിരുന്നു. അതിന്റെ ഭാഗമായി കത്തി പിടിച്ച പാർത്ഥിയുടെ ഉള്ളം കയ്യിൽ നിന്ന് രക്ത തുള്ളികൾ ഇറ്റ് വീണു.

ഒരു നിമിഷത്തേക്ക് എല്ലാവരും ഒന്നു ഭയന്നു എങ്കിലും പെട്ടെന്ന് എല്ലാവരുടേയും മുഖത്ത് ആശ്വാസം നിറഞ്ഞു . പാർത്ഥി അയാളുടെ കൈ പിടിച്ച് തിരിച്ചതും വേദന കൊണ്ട് അയാളുടെ കൈയ്യിൽ നിന്നും കത്തി താഴേ വീണു. ചന്ദ്രശേഖരൻ വേദന കൊണ്ട് താഴേക്ക് ഇരുന്ന് പോയി. "തന്തയാണ് എന്ന പരിഗണന വച്ച് മാത്രമാണ് ഞാൻ ഇത്രയും കാലം ഒന്നും പ്രതികരിക്കാതെ ഇരുന്നത്. ഇങ്ങനെ ജീവിക്കുന്നതിനെക്കാൾ തനിക്ക് പോയി ചത്തൂടെ " " അങ്ങനെ ചാവാനല്ലാ ഞാൻ ഇത് വരെ എത്തിയത്. എന്റെ എല്ലാം നശിപ്പിച്ച ഇവന്റെയും ഞാൻ നശിപ്പിക്കും " ചന്ദ്രശേഖരൻ അത് പറഞ്ഞ് എണീറ്റതും അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അയാളെ ചവിട്ടിയ ആളെ കണ്ടാണ്. " അന്ന് അഭിജിത്തിനെ ഈ വീട്ടിലേക്ക് കൊണ്ടുവന്നത് നിങ്ങളാണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ ഇത് ഓങ്ങി വച്ചതാണ്. അമ്മാവൻ എന്ന പരിഗണ അത് മാത്രമാണ് എന്നെ തടഞ്ഞത്. തന്റെ സ്വന്തം മകൾ അല്ലേടോ നിമ്മി.

ആ അവളുടെ ലൈഫ് വച്ചല്ലേ താൻ കളിച്ചത്. " ദേഷ്യം തീരാതെ ശ്രീ അയാളുടെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും ചവിട്ടി. സാധാരണ സമാധാന പ്രിയനായ ശ്രീയുടെ ഇങ്ങനെ ഒരു ഭാവം എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. ദത്തനും പാർത്ഥിയും നല്ല ദേഷ്യക്കാരാണ്. അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശ്രീ സമാധാനത്തോടെ അവരെ പറഞ്ഞു മനസിലാക്കുകയാണ് ചെയ്യാറുള്ളത് ശ്രീ ദേഷ്യം തീരാതെ വീണ്ടും വീണ്ടും അയാളെ ചവിട്ടി കൊണ്ടിരുന്നു. " മതി ശ്രീ മോനേ . കാര്യം എന്താെക്കെ പറഞ്ഞാലും എന്റെ മൂന്ന് മക്കളുടെ അച്ഛനല്ലേ . ഇങ്ങനെ തല്ലി ചതക്കുന്നത് കാണാൻ വയ്യാ." മാലതി ശ്രീരാഗിന്റെ കാലിൽ പിടിച്ച് കരഞ്ഞതും അവൻ പിന്നിലേക്ക് മാറി. * "പേടിക്കണ്ടാ എട്ടാ . പെട്ടെന്ന് ബ്ലഡ് കണ്ടപ്പോൾ ദച്ചുവേട്ടത്തി പേടിച്ചതായിരിക്കും. ധ്രുവി നോക്കുന്നുണ്ടല്ലോ " ദത്തൻ തന്റെ തോളിൽ തല ചാരി വച്ചിരിക്കുന്ന രാഗിനെ ആശ്വാസിപ്പിച്ചു. കുറച്ച് കഴിഞ്ഞതും ധ്രുവി ദർശനെ കിടത്തിയിരുന്ന റൂമിൽ നിന്നും പുറത്തു വന്നു.

അവന്റെ മുഖത്തെ ഗൗരവം കണ്ട് എല്ലാവരും ഒന്ന് പേടിച്ചു. " Congrats man.... ചെലവ് വേണം " ധ്രുവി പെട്ടെന്ന് ചിരിച്ചു കൊണ്ട് രാഗിന്റെ തോളിൽ തട്ടി. "എട്ടാ ഒരു ജൂനിയർ ദേവരാഗോ, ദർശനയോ വരുന്നു എന്ന് " അവൻ അത് പറഞ്ഞതു എല്ലാവരുടേയും മുഖം വിടർന്നു. അടുത്ത നിമിഷം രാഗ് റൂമിനകത്തേക്ക് ഓടി . ദർശന എന്താേ ആലോച്ചിച്ച് കിടക്കുകയാണ്. രാഗ് അരികിൽ വന്നിരുന്നതാെന്നും ദർശന അറിഞ്ഞിരുന്നില്ല. രാഗ് തന്റെ കൈ എടുത്ത് അവളുടെ വയറിനു മുകളിലായി വച്ചതും അവൾ ഒന്ന് ഞെട്ടി. " എട്ടാ നമ്മ.. നമ്മുടെ കുഞ്ഞ് ..ന്നിക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ഒരാള് വരുകയാ" രാഗിന്റെ കൈക്ക് മുകളിൽ കൈ വച്ചു കൊണ്ട് ദർശന പറഞ്ഞു. അനാഥത്വത്തിന്റെ വേദന അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു. രാഗ് അവളുടെ നെറുകയിലായി ഉമ്മ വച്ചു. ആ സന്തോഷ വാർത്തയോടെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.

മാലതിയുടെ അപേക്ഷക്ക് മുൻപിൽ എല്ലാവരും തന്നോട് ക്ഷമിച്ചു എന്ന വിശ്വാസത്തിൽ ചന്ദ്രശേഖരനും ഒന്ന് ആശ്വാസിച്ചു. * " പപ്പാ ..ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല. " രാവിലെ ഗാർഡൻ എരിയയിൽ നിൽക്കുകയാണ് ദത്തനും പപ്പയും. ഗൗരവമായ കാര്യമാണ് രണ്ടു പേരും സംസാരിക്കുന്നത് എന്ന് അവരുടെ മുഖഭാവത്തിൽ നിന്നു തന്നെ മനസിലാവുന്നുണ്ട്. " ഞാൻ എന്താ ദേവാ പറയേണ്ടത്. എനിക്ക് അറിയാം ചന്ദ്രശേഖരന്റെ ഇലീഗൽ ബിസിനസ് ഡീലിനെ കുറിച്ച് . പക്ഷേ അത് തടയാൻ എന്നേ കൊണ്ട് കഴിയുന്നതല്ല. അവൻ അത്രയും വളർന്നു കഴിഞ്ഞിരുന്നു. അവന് ഉന്നതരുടെ പിടിപാട് ഉണ്ട് " " അതൊന്നും എനിക്ക് ഒരു പ്രശ്നമല്ലാ പപ്പാ . അയാളെ പൂട്ടാനുള്ള എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട്. അയാൾ കാരണം എത്ര കുട്ടികളുടെ ജീവിതമാണ് നശിച്ചത്. ഇനിയും അതിന് സമ്മതിച്ചു കൂടാ. പക്ഷേ ചന്ദ്രശേഖർ അറസ്റ്റിലായാൽ അത് ആദ്യം ബാധിക്കുന്നത് നമ്മുടെ ബിസിനസിനെയാണ്. അയാളുടെ തെറ്റുകൾ പുറത്ത് വരുമ്പോൾ പാലക്കൽ ഗ്രൂപ്പിന്റെ ഗുഡ് വില്ലിനെയാണ് ബാധിക്കുക.

ചിലപ്പോ ഇപ്പോ നമ്മുക്ക് ലഭിക്കുന്ന പല കോൺട്രാക്റ്റുകൾ ഇല്ലാതാകും " " സാരില്യട. നമ്മുക്ക് എല്ലാം തിരിച്ച് പിടിക്കാം. നിന്റെ ജോലി നടക്കട്ടെ . ഇനി അവൻ കാരണം ഒരു കുട്ടിയും മയക്ക മരുന്നിന് അടിമ പെടരുത്. ഒരു കുടുംബവും നശിക്കരുത് " പപ്പയുടെ ആ വാക്കുകൾ മതിയായിരുന്നു ദത്തനും. അവൻ പപ്പയെ ഒന്ന് പുണർന്നുകൊണ്ട് അകത്തേക്ക് നടന്നു. വേഗം കുളിച്ച് റെഡിയായി. " എങ്ങോട്ടാ ദത്താ" ചായയുമായി വന്ന വർണ ചോദിച്ചു. " സ്റ്റേഷൻ വരെ ഒന്ന് പോവണം കുഞ്ഞേ " " അപ്പോ ഞാൻ വരണ്ടേ " " എന്റെ കുട്ടിക്ക് ഇവിടെ നിൽക്കാൻ അല്ലേ ഇഷ്ടം . അതുകൊണ്ട് ഇവിടെ നിന്നോ . ഒഴിവുള്ള ദിവസം ഞാൻ കാണാൻ വരാം " അത് കേട്ടതും വർണയുടെ മുഖം മാറാൻ തുടങ്ങിയിരുന്നു. " നീ വെറുതെ പറയാ. സ്റ്റേഷനിലേക്ക് ആണെങ്കിൽ യൂണിഫോം എവിടെ " " യൂണിഫോം നമ്മുടെ വീട്ടിൽ അല്ലേ.

ഞാൻ വീട്ടിൽ പോയിട്ടാണ് സ്റ്റേഷനിൽ പോവുന്നത്. എന്നാ ഞാൻ ഇറങ്ങട്ടെടാ . നല്ല കുട്ടിയായി ഇരിക്കണം. ഞാൻ എന്നെങ്കിലും വരാം " ദത്തൻ ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ച്. മേശ പുറത്ത് ഇരിക്കുന്ന വാലറ്റും ഫോണും എടുത്ത് പുറത്തേക്ക് നടന്നു. ഡോറിന്റെ അരികിൽ എത്തിയതും അവൻ ഒന്ന് തിരിഞ്ഞ് നോക്കി. ഇപ്പോ കരയും എന്ന രീതിയിൽ കണ്ണുകൾ നിറച്ചു നിൽക്കുന്ന വർണയെ കണ്ടതും അവൻ പുഞ്ചിരിയോടെ കൈകൾ വിടർത്തി അവളെ അടുത്തേക്ക് വിളിച്ചു. അടുത്ത നിമിഷം അവൾ ഓടി വന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്നു. " അയ്യേ ദത്തന്റെ കുട്ടി കരയാണോ. ഞാൻ വെറുതെ പറഞ്ഞതല്ലേടാ . ദത്തന് എന്റെ കുഞ്ഞില്ലാതെ ഒറ്റക്ക് പറ്റുമോ . ഞാൻ വേഗം വരാം ട്ടോ " " വൈകുന്നേരം ആവുമ്പോഴേക്കും വരുമോ " " വരാം ടാ . എന്നാ ഞാൻ ഇറങ്ങട്ടെ കുറച്ച് തിരക്കുണ്ട് " അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ച് ദത്തൻ പുറത്തേക്ക് പോയി. *

ഉച്ചയോട് കൂടി പാലക്കൽ തറവാട്ടിൽ ഫോൺ കോളുകൾ ഉയരാൻ തുടങ്ങിയിരുന്നു. " ആ ന്യൂസ് ഒന്ന് വച്ചേ " ശ്രീ ഫോണിൽ സംസാരിച്ചു കൊണ്ട് ശിലുവിനോട് പറഞ്ഞു. അവൾ അത് കേട്ട് ചാനൽ വച്ചു. "പാലക്കൽ എക്പോർട്ടിങ്ങ്സിൽ റെയ്ഡ്... നിയമ വിരുദ്ധമായി മയക്ക മരുന്ന് ഇടപാടുകൾ നടക്കുന്നുണ്ട് എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത് " വാർത്ത കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ ഹാളിലേക്ക് വന്നു. " ഇതെന്താടാ നിന്റെ തന്തപടിക്ക് ഇന്നലെ അടി കിട്ടിയപ്പോ ആകെ ഉള്ള ബോധവും പോയോ" ന്യൂസ് ചാനലിൽ ഇത്രയൊക്കെ ബഹളം നടന്നിട്ടും ഒരു കൂസലും ഇല്ലാതെ ഹാളിൽ പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രശേഖരനെ നോക്കിയാണ് ശ്രീ ചോദിച്ചത്. " ഇത് ബോധം പോയതല്ലാ. അഹങ്കാരമാ. കാര്യം എന്റെ അച്ഛനാണെങ്കിലും ചില സമയങ്ങളിൽ അധി ബുദ്ധി കാണിച്ച് എല്ലാം നശിപ്പിക്കും " " അത് നൂറ് ശതമാനം ശരിയാണ്. അല്ലെങ്കിൽ ഇന്നലെ ആരും കാണാതെ വീട്ടിൽ നിന്നും ചാടി പോവാൻ നിന്നയാൾക്ക് വർണയെ ഉപദ്രേവിക്കാൻ ശ്രമിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ ...

അല്ലാ ഇയാൾ ഇത്രയൊക്കെ ചെയ്തിട്ടും ദത്തൻ ഒന്നും പറഞ്ഞില്ലേ . മാത്രമല്ലാ രാവിലെ ഒരു കുബസാരവും മാപ്പു കൊടുക്കലും " " കുമ്പസാരമോ " പാർത്ഥി സംശയത്തോടെ ചോദിച്ചു. " അപ്പോ രാവിലെ നടന്നത് ഒന്നും നീ അറിഞ്ഞില്ലേ " ശ്രീ രാവിലെ നടന്ന കാര്യങ്ങൾ പാർത്ഥിക്ക് വിശദീകരിക്കാൻ തുടങ്ങി. * ( കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ) വർണയോട് യാത്ര പറഞ്ഞ് താഴേക്ക് ഇറങ്ങി വരുകയായിരുന്നു ദത്തൻ . അന്ന് പതിവില്ലാത്ത പോലെ ചന്ദ്രശേഖർ ഹാളിൽ ദത്തനെ കാത്തിരിക്കുകയായിരുന്നു. സ്റ്റയർ ഇറങ്ങി വന്ന ദത്തൻ അയാളെ കണ്ടു എങ്കിലും ശ്രദ്ധിക്കാതെ ശ്രീയെ നോക്കി ചിരിച്ച് മുന്നോട്ട് നടന്നു. " ദേവാ " ചന്ദ്രശേഖരന്റെ വിളി കേട്ട് അവൻ ഒന്ന് നിന്നു. " അപ്പോ അമ്മാവന് എന്റെ പേര് അറിയാം അല്ലേ " അവൻ തിരിഞ്ഞ് നിന്നു കൊണ്ട് പുഛത്തോടെ ചോദിച്ചു. " ദേവാ എനിക്കറിയാം ഞാൻ ചെയ്തത് തെറ്റാണ്. നിന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് . അതൊക്കെ അപ്പോഴത്തെ അതിമോഹത്തിൽ പറ്റി പോയതാ . മോൻ ഈ അമ്മാവനോട് പൊറുക്കണം " ചന്ദ്രശേഖർ ദത്തനെ കാലിലേക്ക് വീണതും ദത്തൻ രണ്ടടി പിന്നിലേക്കായ് നീങ്ങി. " എന്താ നിങ്ങൾ ഈ കാണിക്കുന്നേ " : ഈ പാപിയോട് ഒന്ന് ക്ഷമിച്ചു എന്ന് പറ ദേവാ. ഞാൻ ഇനി ഒരിക്കലും തെറ്റുകൾ ആവർത്തിക്കില്ല.. ഇന്നലെ ഞാൻ വർണയെ ഉപദ്രവിച്ചതിനും ഞാൻ ക്ഷമ ചോദിക്കാ" "അമ്മാവൻ താഴേ നിന്നും എണീക്ക് " " ഇല്ല നീ ക്ഷമിച്ചു എന്ന് പറയാതെ ഞാൻ എണീക്കില്ല. " " ശരി ഞാൻ അമ്മാവൻ ചെയ്ത ആ കാര്യം ക്ഷമിച്ചു. എണീക്ക് " ദത്തൻ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. " വല്ലതും കഴിച്ചോ അമ്മാവൻ " " ഇല്ല " " എന്നാ പോയി വയറു നിറയെ കഴിക്ക് . ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ കാര്യങ്ങൾ ഒക്കെ അങ്ങ് സ്പീഡ് അപ്പ് ആവട്ടെന്ന് " തോളിൽ തട്ടി ദത്തൻ പുഞ്ചിരിയോടെ പറഞ്ഞതിന്റെ അർത്ഥം ഒന്നും മനസിലായില്ല എങ്കിലും അയാൾ തലയാട്ടി. ഇതെല്ലാം കണ്ടു കൊണ്ട് നിന്ന ശ്രീയെ നോക്കി ഒന്ന് കണ്ണിറുക്കി ദത്തൻ പുറത്തേക്ക് പോയി. * " എന്റെ ബലമായ സംശയം ദേവൻ അയാളോട് എല്ലാം ക്ഷമിച്ചു എന്നാ . പക്ഷേ പിന്നെ എന്തിനാ ഈ റെയ്ഡ്. ഇനി ദേവൻ അല്ലേ ഈ റെയ്ഡിന് പിന്നിൽ " ശ്രീ " ദേവൻ ആ കാര്യം ക്ഷമിച്ചു എന്ന് പറഞ്ഞു. പക്ഷേ എത് കാര്യമാണ് ക്ഷമിച്ചത് എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്റെ തന്തപടിയുടെ ഈ കൂസലിലായ്മക്ക് ഒരു കാരണം ഉണ്ട്. അയാളുടെ വിചാരം അയാൾ വലിയ ബുദ്ധിമാൻ ആണെന്നാ . അതെല്ലാം ഉടൻ മാറി കൊള്ളും" അത് പറഞ്ഞ് പാർത്ഥി റൂമിലേക്ക് പോയി. ശ്രീ ആണെങ്കിൽ കിളി പോയ രീതിയിൽ അവിടെ തന്നെ നിന്നു . കുറച്ച് കഴിഞ്ഞ് ചന്ദ്രന്റെ അരികിലായി ഇരുന്നു. "അമ്മാവാ ഈ റെയ്ഡ് നടക്കുന്നത് നിങ്ങളുടെ ഓഫീസിൽ കൂടിയാണ്. എന്നിട്ടെന്താ ഒരു കുലുക്കവും ഇല്ലാതെ പത്രവും വായിച്ചിരിക്കുന്നേ. ഓർമയൊക്കെ പോയാേ" ശ്രീ ചന്ദ്രനെ ചൊറിയാൻ തുടങ്ങി. " എനിക്ക് നല്ല ഓർമയുണ്ട്. പഴയതൊന്നും അത്ര എളുപ്പത്തിൽ മറക്കുന്ന ആൾ അല്ലാ ഈ ചന്ദ്രൻ " ചന്ദ്രശേഖരൻ ഇന്നലെ ശ്രീ ചവിട്ടിയ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. " എടാ കൊച്ചനേ. നിന്റെ അമ്മാവൻ നീയൊക്കെ ചിന്തിക്കുന്നതിനേക്കാൾ എത്രയോ ഉയരത്തിലാണ്. അതു കൊണ്ട് ഇതൊന്നും എന്റെ രോമത്തിൽ പോലും തൊടില്ല. " അയാൾ ന്യൂസ് ചാനലിൽ നോക്കി പുഛത്തോടെ പറഞ്ഞു. ഓഫീസിൽ പോയ പാർവതിയും പപ്പയും ശ്രീയുടെ അച്ഛനും അപ്പോഴേക്കും വീടിലേക്ക് വന്നിരുന്നു. " നിങ്ങൾ എന്താ ഇവിടെ. ഓഫീസിൽ റെയ്ഡ് അല്ലേ " " ഓഫീസിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലാ. ഇനി ഈ വീടു കൂടി സെർച്ച് ചെയ്യണം എന്ന് " അത് കേട്ട് ചന്ദ്രശേഖരൻ ഇരുന്നിടത്തു നിന്നും എണീറ്റു. "ഈ വീടോ " അപ്പോഴേക്കും ഒരു പോലീസ് ജീപ്പും വേറെ കുറച്ച് വണ്ടികളും ആ തറവാടിന്റെ മുന്നിൽ വന്ന് നിന്നു . ജീപ്പിൽ നിന്നും സ്ഥലം SI യും രണ്ട് മൂന്ന് കോൺസ്റ്റബിളും അതിന് പിന്നിലായി മറ്റു റെയ്ഡിങ്ങ് ഉദ്യോഗസ്ഥരും ഇറങ്ങി വന്നു. " ഞങ്ങൾക്ക് ഈ വീട് ഒന്ന് സെർച്ച് ചെയ്യണം " സ്ഥലം SI ചന്ദ്രനേയും ദത്തന്റെ പപ്പയേയും നോക്കിയാണ് പറഞ്ഞത്. " പറ്റില്ല. നിങ്ങൾ ഞങ്ങളുടെ ഓഫീസ് സെർച്ച് ചെയ്തു എന്നിട്ട് വല്ലതും കിട്ടിയോ . ഇല്ലല്ലോ. നിങ്ങൾക്ക് കിട്ടിയ ഒരു റോങ്ങ് ഇൻഫർമേഷന്റെ പേരിൽ എന്തിനാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് " " ഞങ്ങൾക്ക് മുകളിൽ നിന്നും ഓഡർ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇവിടേക്ക് വന്നത് " " നിങ്ങൾ ഉദേശിക്കുന്ന ആളല്ല ഞാൻ . നിങ്ങൾക്ക് ഓഡർ തന്ന ഉദ്യാഗസ്ഥരെക്കാർ ഉയരത്തിലുള്ളവരുമായി പിടിപാടുള്ള ആളാണ് ഈ ചന്ദ്രശേഖരൻ " " നിങ്ങൾ എന്താ ഭീഷണിപ്പെടുത്തുകയാണോ . എന്താെക്ക പറഞ്ഞാലും ഞങ്ങൾ ഇവിടെ സെർച്ച് നടത്തിയിരിക്കും. ഇനി തടയാനാണ് ഭാവം എങ്കിൽ ഞങ്ങൾ ഫോഴ്സുമായി വരും" SI അത് പറയലും അയാളുടെ ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ചാണ്. " നോക്കി നിൽക്കാതെ കോൾ അറ്റന്റ് ചെയ്യ് സാറേ . ഇംപോർട്ടന്റ് കോൾ ആണെങ്കിലോ " ചന്ദ്രശേഖറിന്റെ പുഛം നിറഞ്ഞ വാക്ക് കേട്ട് SI കോൾ എടുത്തു. " yaa Sir... " " No sir...it is a.." " Okay sir... Yes sir..." Sl ദേഷ്യത്തിൽ കോൾ കട്ട് ചെയ്തു. " DGP ആയിരിക്കും അല്ല SI സാറേ ..എന്റെ ക്ലോസ് ഫ്രണ്ടാണ് " ചന്ദ്രൻ അത് പറഞ്ഞ് സെറ്റിയിലേക്ക് ഇരുന്ന് കാലിന്റെ മുകളിൽ കാൽ കയറ്റി വച്ചിരുന്നു. " വാടോ. പോകാം " Sl കൂടെ ഉള്ളവരെ വിളിച്ച് ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി. " അങ്ങനെ എതെങ്കിലും ഒരു പീറ ചെക്കൻ വിചാരിച്ചാൽ ഇല്ലാതാക്കാൻ പറ്റുന്നതല്ലാ ഈ ചന്ദ്രന്റെ സാമ്രാജ്യം " ശ്രീയെ നോക്കിയാണ് ചന്ദ്രൻ അത് പറഞ്ഞത്. * വീട്ടിൽ നിന്നും ഇറങ്ങിയ SI ഫോൺ എടുത്ത് ആരുടേയോ നമ്പറിലേക്ക് വിളിച്ചു. " ഹലോ സാർ ഒന്നും നടന്നില്ല. " " അതെ DGP " " ഇല്ല സാർ " " OKay " അവർ ജീപ്പിൽ കയറി പാലക്കൽ തറവാടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. * " സാർ ഇത് എന്തൊക്കെയാ കേൾക്കുന്നേ. ഇതിന് വേണ്ടിയാണോ നമ്മൾ ഇത്ര കഷ്ടപ്പെട്ടത് " കാശിനാഥൻ ദത്തന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു. " നമ്മൾ എന്ത് ചെയ്യാനാ കാശിനാഥാ. DGP നേരിട്ട് ഇടപ്പെട്ട് വിളിച്ച് പറഞ്ഞതല്ലേ" ദത്തൻ അലസമായി ചെയറിലേക്ക് ചാരി കടന്ന് പേപ്പർ വെയ്റ്റ് കയ്യിൽ കറക്കി കൊണ്ട് ചോദിച്ചു. " DGP ക്ക് മുകളിൽ എന്താ വേറെ ഉദ്യോമാർ ഇല്ലേ " " ഈ നാട്ടിലെ നിയമവും വകുപ്പും ഇനി ഞാൻ കാശി നാഥന് ആദ്യം പഠിപ്പിച്ച് തരണോ " " സാർ അത് " അയാൾ എന്തോ പറയാൻ നിന്നതും ദത്തന്റെ ഫോൺ റിങ്ങ് ചെയ്തു. അവൻ ആ കോൾ അറ്റന്റ് ചെയ്തു. " Yaah okay thanks..." ദത്തൻ ഒരു പുഞ്ചിരിയോടെ ചെയറിൽ നിന്നും എണീറ്റ് മേശ പുറത്തിരിക്കുന്ന തൊപ്പി എടുത്ത് തലയിൽ വച്ചു. " ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം " " ഞാനും വരട്ടെ സാർ " " വേണ്ടടോ . താൻ ഇവിടെ വേണം. തന്നെ ഞാൻ മറ്റൊരു ദിവസം കറങ്ങാൻ കൊണ്ടു പോവാം" അത് പറഞ്ഞ് ദത്തൻ പുറത്തേക്ക് നടന്നു. പിന്നാലെ കാശിയും. " സേതുമാധവൻ ഒന്നിങ്ങ് വന്നേ" പുറത്ത് ആരുടേയോ പരാതി എഴുതുന്ന ആളെ ദത്തൻ അടുത്തേക്ക് വിളിച്ചു. " സാർ ഞാൻ ഈ കംപ്ലയിന്റ് .." " കാശി താൻ അതാെന്ന് എഴുതി വാങ്ങിക്കടോ. ഈ സേതുമാധവന്റെ ഒരു കാര്യം. കുറച്ച് ദിവസമായി വർക്കിൽ വല്ലാതെ ആത്മാർത്ഥത കാണിക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണ്ടെടോ. വാ നമ്മുക്ക് പോയി ഒരു ചായയൊക്കെ കുടിച്ച് കുറച്ച് കാറ്റ് കൊണ്ടിട്ട് വരാം " "സാർ ഞാൻ ഉച്ചക്കലെ ലഞ്ച് കുറച്ച് മുൻപേ കഴിച്ചേ ഉള്ളൂ " " അത് സാരില്യടോ , ഒരു ചായ കുടിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ലാ. " അത് പറഞ്ഞ് ദത്തൻ അയാളുടെ തോളിലൂടെ കൈ ഇട്ട് പുറത്തേക്ക് നടന്നു. * SI വന്ന് പോയതിനു ശേഷം ചന്ദ്രശേഖരന്റെ മുഖത്ത് താൻ വലിയ ആരോ ആണ് എന്ന ഭാവമായിരുന്നു. അവർ പോയി രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലാ എന്ന് മനസിലായ ചന്ദ്രൻ പുറത്തേക്ക് പോകാൻ റെഡിയായി വന്നു. അതേ സമയം വീട്ടുമുറ്റത്ത് ജീപ്പും വണ്ടികളും ചീറി പാഞ്ഞ് വന്നു നിന്നു. കുറച്ച് മുൻപ് പോയ Sl വീണ്ടും വരുന്നത് കണ്ട് എല്ലാവരും ഹാളിലേക്ക് വന്നിരുന്നു. " എന്താ SI സാറേ . വീണ്ടും നാണം കെടാൻ വന്നതാണോ " ചന്ദ്രൻ ചോദിച്ചും എങ്കിലും SI ഒന്നും മിണ്ടാതെ പിന്നിലേക്ക് നോക്കി. പോലീസ് യൂണിഫോമിൽ കയറി വരുന്ന ദത്തനെ കണ്ട് എല്ലാവരുടേയും മുഖത്ത് അതിശയം നിറഞ്ഞു. " സേർച്ച് " ദത്തന്റെ അലർച്ചയിൽ ആ വീടുപോലും ഒന്ന് കുലുങ്ങി പോയി. അവന്റെ ഓഡർ വന്നതും പോലീസുകാർ വീട് മൊത്തം സേർച്ച് ചെയ്യാൻ തുടങ്ങി. അത് കണ്ട് ചന്ദ്രൻ ആരെയോ ഫോൺ വിളിക്കാൻ നിന്നതും ദത്തൻ ഫോൺ വാങ്ങി. " ഇവിടെ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോഴാണോ ചന്ദ്രശേഖർ സാറേ ഫോണിൽ കളിച്ച് ഇരിക്കുന്നേ. കുറച്ച് നേരം ഇത് നമ്മുക്ക് ഓഫ് ചെയ്ത് വക്കാം " ദത്തൻ അത് സ്വിച്ച് ഓഫ് ആക്കി. " ദേവാ.." " ഇങ്ങനെ ചൂടാവാതെ സാറേ . ദേ എന്റെ ഫോണും ഓഫാ. ഒപ്പം എന്റെ കൂടെ വന്ന എല്ലാവരുടേയും. ഈ സേർച്ച് കഴിയാതെ ഒരു ഫോൺ പോലും ഈ വീട്ടിൽ ശബ്ദിക്കില്ല. പിന്നെ DGP ക്ക് മുകളിലുള്ള ചിലരും കേരളത്തിൽ സോറി ഇന്ത്യയിൽ ഉണ്ട് എന്ന് ആലോചിക്കാമായിരുന്നു. അതെങ്ങനാ അതിന് കുറച്ച് ജനറൽ നോളജ് വേണം " സ്റ്റയർ കയറാൻ നിന്ന ദത്തൻ തിരികെ ചന്ദ്രശേഖറിന്റെ അരികിൽ വന്ന് പറഞ്ഞു. " സാർ ഈ വീട് മുഴുവൻ സേർച്ച് ചെയ്തു. പക്ഷേ ഒന്നും കിട്ടിയില്ലാ " കോൺസ്റ്റബിൾ വന്ന് പറഞ്ഞതും ചന്ദ്രന്റെ മുഖത്ത് ഒരു പുഛം നിറഞ്ഞു. " അപ്പോ നമ്മൾ അന്യോഷിക്കുന്ന സാധനം ഇവിടെ ഇല്ലാ . അല്ലേ " ദത്തൻ സെറ്റിയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. " സത്യം നിങ്ങളായി പറഞ്ഞാൽ ശിക്ഷയുടെ ഇളവ് കുറയും . നിങ്ങൾ വെയർഹൗസിൽ ഒളിപ്പിച്ചു വച്ചിരുന്ന ഡ്രഗ്സ് എവിടേക്കാണ് മാറ്റിയത്." " എനിക്ക് goods exporting ആണ് ബിസിനസ് . അതല്ലാതെ ഡ്രഗ്സ് exporting അല്ലാ . " " അപ്പോ ഇവിടെ ഡ്രഗ്സ് ഇല്ലാ എന്ന് ചുരുക്കം. എന്നാ നമ്മുക്ക് ഇറങ്ങിയാലോ സേതുമാധവാ " ദത്തൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നടന്നു എങ്കിലും എന്താേ ഓർത്ത് തിരികെ നടന്നു. "എന്തായാലും ഇതുവരെ വന്നത് അല്ലേ നമ്മുടെ ചന്ദ്രശേഖരൻ സാറിന്റെ ഓഫീസ് റൂമിൽ പുതിയതായി കുറച്ച് ഇന്റീരിയൽ വർക്ക് ചെയ്തിട്ടുണ്ട്. നമ്മുക്ക് അതൊന്ന് ചെന്ന് കണ്ടാലോ " " നിങ്ങൾ ഇവിടെ റെയ്ഡിന് അല്ലേ വന്നത്. അത് കഴിഞ്ഞില്ലേ . ഇനി ദയവു ചെയ്ത് തിരിച്ച് പോവണം. സ്ത്രീകളും കുട്ടികളും ഉള്ള ഒരു വീടാണിത്. "ചന്ദ്രൻ " സേതുമാധവൻ ഫോളോ മീ " അത് പറഞ്ഞ് ദത്തൻ മുകളിലേക്ക് നടന്നു. പിന്നാലെ അവന്റെ ഫോഴ്സും " " സേതുരാമൻ ഒന്ന് ചെക്ക് ചെയ്യു " ദത്തൻ സീലിങ്ങിലെ ഇന്റീരിയൽ വർക്കിലേക്ക് നോക്കി പറഞ്ഞു. "സാർ ഇതിൽ " " തല്ലി പൊളിക്കടോ " ദത്തൻ അലറിയതും സേതുരാമനും ഒന്ന് ഞെട്ടി. അടുത്ത നിമിഷം റൂമിൽ ഉള്ള കട്ടിയുള്ള ഇരുമ്പ് തടി ഉപയോഗിച്ച് അയാൾ സീലിങ്ങിൽ നീളത്തിൽ നല്ല ഭംഗിയിൽ സെറ്റ് ചെയ്തിരുന്ന ലൈറ്റിങ്ങിലേക്ക് അടിച്ചതും ഒരുപാട് ഡ്രഗ്സ് പാക്കുകൾ താഴേക്ക് ഊർന്നു വീഴാൻ തുടങ്ങി. " നിങ്ങൾ കഴിഞ്ഞാഴ്ച്ച ഞാൻ ഇവിടെ നിന്നും ത്യശ്ശൂർക്ക് പോയ തക്കത്തിന് പെട്ടെന്ന് ഓഫീസ് റൂം മെയിന്റയിനൻസ് വർക്ക് നടത്തിയപ്പോൾ തന്നെ ഊഹിച്ചതാ . ഇന്നത്തോടെ ഞാൻ അത് ഉറപ്പിച്ചു.. നടക്കടോ . ബാക്കി സ്റ്റേഷനിൽ പോയിട്ട് ... " ദത്തൻ അയാളുടെ ഷർട്ടിന്റെ കോളർ പിടിച്ച് വലിച്ച് തഴേക്ക് നടന്നു. കൂടെയുള്ള പോലീസുകാർ കളക്റ്റ് ചെയ്ത ഡ്രഗ്സ് പാക്കുമായി പുറകെ വന്നു. " ദേവാ ..ഞാൻ . എന്നേ വെറുതെ വിട്ടേക്ക് " ചന്ദ്രൻ " നിങ്ങൾക്ക് പല തവണ ഞാൻ വാണിങ്ങ് തന്നതാണ്. പക്ഷേ താന്നൊന്നും ഒരിക്കലും നന്നാവില്ലടോ " ദത്തൻ ഒരു ദാക്ഷണ്യവുമില്ലാതെ അയാളെ തറയിലൂടെ വലിച്ച് താഴേക്ക് നടന്നു. " ദേവാ.. പ്ലീസ് അദ്ദേഹത്തെ വെറുതെ വിട്ടേക്ക് " മാലതി ദേവനോട് കരഞ്ഞു പറഞ്ഞു. " ഇത് എന്റെ ഡ്യൂട്ടിയാണ്. ഇയാളെ അമ്മായി അങ്ങ് മറന്നേക്ക് ഇയാൾ ഇനി പുറം ലോകം കാണില്ല. ഇയാൾ കാരണം കുറേ സ്കൂൾ പിള്ളേരുടേയും കോള്ളേജ് വിദ്യാർത്ഥികളുടേയും ഭാവി നശിച്ചു. ഈ പന്ന മോൻ പണത്തിന് വേണ്ടി ചെയ്ത പ്രവ്യത്തികൾ അറിഞ്ഞാൽ വെട്ടി അരിഞ്ഞ് പട്ടിക്ക് കൊടുക്കാൻ തുടങ്ങും " തികച്ചും ഒരു പോലീസിന്റെ ഭാവമായിരുന്നു ദത്തന് . അവന്റെ ആ ഭാവം എറ്റവും കൂടുതൽ ഭയപ്പെടുത്തിയത് വർണയെ ആണ്. മറ്റുള്ളവർക്ക് പഴയ ദേവദത്തൻ IPS നെ അറിയാവുന്നത് കൊണ്ട് ഇതൊന്നും അത്ഭുതമായിരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ ദത്തൻ ദേഷ്യപ്പെടുന്നത് വർണ കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ അവൾ വല്ലാതെ ഭയന്നിരുന്നു. " ഈ ₹# മോന് മയക്കുമരുന്ന് ഡീൽസ് മാത്രമല്ലാ . പാവപ്പെട്ട കുറേ പെൺകുട്ടികളുടെ മാനം വിറ്റും പെൺ വാണിഭം നടത്തിയും ആണ് ഈ നിലയിൽ എത്തിയത്. "ദത്തൻ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി കേട്ടത് ഒന്നും വിശ്വസിക്കാനാവാതെ മാലതി തലക്ക് കൈ കൊടുത്ത് താഴേക്ക് ഇരുന്നു. " ഞാൻ ഒരിക്കലും ഈ വീട്ടിലേക്ക് ഇങ്ങനെ ഒരു രീതിയിൽ വരണം എന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്നെ ഇങ്ങോട്ട് വരുത്തിയത് നീ തന്നെയാണ്. " ദത്തൻ ദേഷ്യം തീരാതെ വീണ്ടും അയാളെ ചവിട്ടി കുട്ടി. " ദേവാ ഇനി ഒന്നും ചെയ്യല്ലേ " " ദേവനോ. ദേവദത്തൻ IPS . മാമ്മൻ ആണ് അമ്മാവനാണെന്ന് പറഞ്ഞ് വന്നാ. " അവൻ താക്കീതോടെ പറഞ്ഞ് അയാളെ വലിച്ച് ജീപ്പിലേക്ക് കയറ്റി. നിമിഷ നേരം കൊണ്ട് അവരുടെ ജീപ്പ് ആ വീടിന്റെ പടി കടന്ന് പോയി. * " ദത്തൻ എന്താ വരാത്തത് അമ്മേ " രാത്രി വർണയുടെ റൂമിൽ അമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയാണ് വർണ " അവൻ വരാൻ വൈകും. മോള് ഉറങ്ങിക്കോ" " ദത്തൻ എന്തിനാ അമ്മാ ഉച്ചക്ക് ഇങ്ങനെ ദേഷ്യപ്പെട്ടത്. ഞാൻ പേടിച്ചു പോയി. " " അത് അവനെ അങ്ങനെ ആദ്യമായി കണ്ടതു കൊണ്ടാ . അവൻ ഇപ്പോൾ ഒന്ന് ഒതുങ്ങിയതാ. പണ്ട് ഇതൊന്നും ആയിരുന്നില്ല . അവന്റെ പേര് പറഞ്ഞാ പോലും പലർക്കും പേടിയായിരുന്നു. " " എന്തു തള്ളാ ഈ തള്ളുന്നത്. അത്ര ബിൽഡപ്പ് ഒന്നും വേണ്ടാ " " നീ വേണമെങ്കിൽ വിശ്വാസിച്ചാ മതി . കിടന്ന് ഉറങ്ങാൻ നോക്ക്. അല്ലെങ്കിൽ ഞാൻ എണീറ്റ് പോവും ട്ടോ." അമ്മ ശാസനയോടെ പറഞ്ഞതും വർണ നല്ല കുട്ടിയായി കണ്ണടച്ചു കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങി ഇടുപ്പിലൂടെ ആരോ ചേർത്തു പിടിക്കുന്നതിനൊപ്പം പിൻകഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടതും വർണ പെട്ടെന്ന് കണ്ണുകൾ തുറന്നു.

.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story