അമ്മാളു: ഭാഗം 14
രചന: കാശിനാഥൻ
അടിപിടിയും വഴക്കും ഒക്കെ കഴിഞ്ഞ ശേഷം ഡ്രെസ് എല്ലാം ആകെ മുഷിഞ്ഞത് കൊണ്ട് വിഷ്ണു ഒരു ഷോപ്പിൽ കയറി മറ്റൊരു കുർത്തയും മുണ്ടും മേടിച്ചു ഉടുത്തു.
എന്നിട്ട് ആണ് വീണ്ടും ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചത്.
അമ്മാളു ആണെങ്കിൽ വെറുതെ വെളിയിലേക്ക് നോക്കി കൊണ്ട് അങ്ങനെ അനങ്ങാതെ ഇരുന്നു.
കഴിഞ്ഞ് പോയ സംഭവങ്ങൾ ആയിരുന്നു അപ്പോളും അവളുടെ മനസ്സിൽ.
അയാൾ തന്നോട് പറഞ്ഞത് ഒക്കെ വിഷ്ണുഏട്ടൻ കണ്ടിരുന്നോ എന്ന് അവൾ ഓർത്തു നോക്കി.
പക്ഷെ ഒന്നും പിടി കിട്ടിയില്ല..
കണ്ണുനീർ വന്നു മൂടിയിട്ട് കാഴ്ച ഒക്കെ മങ്ങിപോകുകയാണ്.
കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം വിഷ്ണു കൊണ്ട് വന്നു വണ്ടി ഒതുക്കി നിറുത്തി.
ചുറ്റിനും പച്ച പരവതാനി വിരിച്ചപോലെ കിടക്കുന്ന മുണ്ടക പാട ശേഖരം...അകലെ നിന്നും ഉദിച്ചു ഉയർന്നു വരുകയാണ് സൂര്യ ദേവൻ. ആ പൊൻ കിരണങ്ങൾ ഏറ്റു വാങ്ങി നിൽക്കുന്ന കതിർകറ്റകൾ. പുലരിയിൽ ഒഴുകി എത്തുന്ന കുളിർ കാറ്റിൽ ചെറുതായി നൃത്തം ചെയ്യുകയാണ് കതിരുകൾ. പരസ്പരം മുത്തം നൽകി എന്ന പോൽ...
അമ്മാളുവിന് അവിടമാകെ ബോധിച്ചു.
മുണ്ടക പാടത്തിന്റെ ഒരറ്റത്തായി നില കൊള്ളുന്ന ഒരു ചെറിയ ക്ഷേത്രം.
നിറയെ തെച്ചിയും തുളസിയും കട്ട ചെമ്പരത്തിയുമൊക്കെ തളിർത്തു പൂത്തുലഞ്ഞു നിൽപ്പുണ്ട്.
ഒരു കുറ്റി മുല്ലയും ചെമ്പകവും..
ഹോ.. വല്ലാത്ത സുഗന്ധം...
അത് അവിടമാകെ നിറഞ്ഞു നിൽക്കുന്നു
എല്ലാം കൂടെ കണ്ടതും അമ്മാളുവിന് മനസ് നിറഞ്ഞു.
"നീ കേറുന്നില്ലേ, അതോ ഇങ്ങനെ വായി നോക്കി നിൽക്കാൻ വന്നതാ "
വിഷ്ണു ചോദിച്ചതും അവൾ ഞെട്ടി തിരിഞ്ഞു.
എന്നിട്ട് അവന്റെ പിന്നാലെ അകത്തേക്ക് കയറി.
ശ്രീ മുരുകൻ ആണ് പ്രതിഷ്ഠ.
ദേവ സേനാപതിയ്ക്ക് ഹര ഹരോ ഹര ഹര...
അമ്മാളു മനഃസൽ ഉരുവിട്ടു.
കുറച്ചു ആളുകൾ ഒക്കെ അവിടിവിടെ ആയി ചുറ്റി പറ്റി നിൽക്കുന്നു..
വിഷ്ണു വിനെ തിരിച്ചറിഞ്ഞതും തിരുമേനി ഇറങ്ങി വന്നു.
"നമസ്കാരം മാഷേ.... വിവാഹം ഒക്കെ കഴിഞ്ഞു ല്ലേ..."
"ഉവ്വ്.... രണ്ടു ദിവസം മുന്നേ ആയിരുന്നു... തിരക്കുകൾ കാരണം ഇറങ്ങാൻ പറ്റിയില്ല...."
"അതിനെന്താ, രണ്ടാളും ഒരുമിച്ചു വന്നുല്ലോ... അതാവും ദൈവ നിശ്ചയം...."
അയാൾ വെളുക്കനേ ഒന്ന് അമ്മാളുവിനെ നോക്കി ചിരിച്ചു.തിരികെ അവളും.
"തൊഴുതു വരൂട്ടോ... "
അയാൾ പറഞ്ഞതും വിഷ്ണുവിന്റെ ഒപ്പം അമ്മാളു ശ്രീക്കോവിലിന്റ മുന്നിൽ നിന്നു.
വേല് ഏന്തിയ മുരുകന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ നിന്ന് കൊണ്ട് അവൾ മിഴികൾ പൂട്ടി.
എന്റെ മുരുകാ..... എന്നേം അച്ഛനേം അമ്മേം കാത്ത് രക്ഷിക്കണേ, പഠിക്കാൻ ഉള്ള ബുദ്ധി തരണേ, ഒരു സർക്കാരു ജോലി കിട്ടണേ.. ചീത്ത കൂട്ട് കേട്ടുകളിൽ ചെന്നു ചാടരുതേ...
സ്കൂളിൽ പോകാൻ തുടങ്ങിയ അന്ന് മുതൽക്കേ ഉള്ള പ്രാർത്ഥനയാണ്... ഏതൊരു ക്ഷേത്രത്തിൽ ചെന്നാലും ഈ പല്ലവിയ്ക്ക് യാതൊരു മുടക്കവും വരാറില്ല... അത്രയ്ക്ക് നാവിൽ തത്തി കളിച്ചു പോയിരിന്നു ഈ വരികൾ..
പെട്ടന്ന് അവൾ മിഴികൾ ചിമ്മി തുറന്നു.
ശോ, ഇനി പ്രാർത്ഥന ഒക്കെ ഒന്ന് മാറ്റി പിടിക്കണം..
ഭഗവാനെ, മുരുകാ, എന്റെ വിഷ്ണുഏട്ടനെ കാത്തോണേ, ഒരാപത്തു പോലും വരുത്തല്ലേ എന്റെ ഏട്ടന്... എന്നോട് അത്ര താല്പര്യം ഒന്നും ഇല്ലന്നു അറിയാം, എന്നാലും എനിക്ക് ഇഷ്ടം ആണ്, ഒരുപാട് ഒരുപാട് ഇഷ്ടം...... എന്തായാലും നിങ്ങള് എല്ലാവരും കൂടെ അല്ലേ ഞങ്ങളെ ചേർത്തു വെച്ചത്.. ഇനി ഇത് ഉടയാതെ നോക്കേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം ആണ് കേട്ടോ...
വായിൽ വന്നത് ഒക്കെ അവൾ അവിടെ നിന്നു മൗനമായി പറഞ്ഞു.
അപ്പോളും ഒളി മങ്ങാതേ ചിരിച്ചു കൊണ്ട് നിൽക്കുകയാണ് മുരുക സ്വാമി.
"പറഞ്ഞു കഴിഞ്ഞില്ലേ നീയ് "
അരികിൽ നിന്നു കൊണ്ട് വിഷ്ണു ചോദിച്ചു.
പെട്ടന്ന് തന്നെ അവൾ ശ്രീ കോവിലിൽ ചുറ്റി പ്രദക്ഷിണം വെച്ച് കൊണ്ട് വന്നു തിരുമേനിയുടെ കൈയിൽ നിന്നും തീർത്തo സേവിച്ചു.
ഇല ചീന്തിൽ കിട്ടിയ ചന്ദനവും പുഷ്പങ്ങളും ഉള്ളം കൈയാൽ പിടിച്ചു കൊണ്ട് അവൾ വെളിയിലേക്ക് ഇറങ്ങി.
എന്നിട്ട് തൊടു വിരലിനാല് എടുത്തു നെറ്റിയിൽ വരച്ചു...
വിഷ്ണു ആണെങ്കിൽ തിരുമേനിയോടും മറ്റും സംസാരിച്ചു കൊണ്ട് കുറച്ചു സമയം കൂടി നിന്നു.
എന്നിട്ട് ആണ് അവിടെ നിന്ന് ഇറങ്ങി വന്നത്.
അപ്പോളേയ്ക്കും നേദ്യത്തിനു സമയം ആയി.
പിന്നീട് ശ്രീകോവിൽ അടച്ചു.. ശേഷം പൂജ കഴിഞ്ഞു ആണ് തുറന്നത്..
ഒന്നുകൂടെ വെളിയിൽ നിന്ന് ഭഗവാനെ നോക്കി തൊഴുത ശേഷം ഇരുവരും മടങ്ങിയത്.
വണ്ടിയിൽ വന്നു കയറിയതും അമ്മാളുവിന്റെ ഫോൺ ചിലച്ചു.
നോക്കിയപ്പോൾ ലേഖമ്മയാണ്.. ഇല്ലത്തു നിന്ന്.
ഹെലോ അമ്മേ.....
ആഹ് മോളെ, എവിടാ നീയ്.
ഞങ്ങൾ, ഏട്ടന്റെ കുടുംബ ക്ഷേത്രത്തിൽ വന്നതാ...
തൊഴുതു ഇറങ്ങിയോ.പൂജ ഒക്കെ കൂടിയോ
ഉവ് ഇപ്പോളാ കഴിഞ്ഞേ....ഇറങ്ങി അമ്മേ... കാറിൽ വന്നു കയറി..
ഹ്മ്മ്... ദോഷം ഒക്കെ മാറ്റാൻ നല്ല വണ്ണം പ്രാർത്ഥിക്ക്... വിഷ്ണു നോട് പ്രേത്യേകം പറയണേ മോളെ.... അയാൾ ആണ് മോൾക്ക് വേണ്ടി നല്ലോണം പ്രാർത്ഥിക്കേണ്ടത്... നീ തിരിച്ചും...സമ സപ്തമം അല്ലേ....
ഹ്മ്മ്... പ്രാർത്ഥിച്ചു അമ്മേ.....
ആഹ്, എന്നാൽ ശരി മോളെ... വെച്ചേക്കാം..
അച്ഛൻ എവിടെ....
തൊടിയിൽ എവിടെയോ ഉണ്ട്.. നീയ് നാളെ വരില്ലേ മോളെ.
അമ്മ ചോദിച്ചതും പാവം അമ്മാളു ദയനീയമായി വിഷ്ണുനെ നോക്കി.
ഹലോ മോളെ.....
അവളുടെ അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ലേഖ വിളിച്ചു..
ആഹ് അമ്മേ... കേൾക്കുന്നുണ്ട്, നാളെ എനിക്ക് കോളേജിൽ കേറണം അമ്മേ.. ഇന്നലെ അവിടെ ചെന്നപ്പോൾ പ്രിൻസിപ്പൽ സാറ് പറഞ്ഞു... ഉടനെ എക്സാം വരുന്നുണ്ട്.. അതാണ്....
അയ്യോ.. ഇതെന്തൊക്കെയാ കുട്ടി പറയുന്നേ... നാളെ വന്ന ശേഷം കുറച്ചു നേരം കഴിഞ്ഞു പോകാം... ചടങ്ങ് ഉള്ളത് അല്ലേ...
നോക്കട്ടെ അമ്മേ... ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം.....
ഹ്മ്മ്... നീ വെച്ചോള്... ഞാൻ പ്രഭ ചേച്ചിയെ വിളിച്ചു സംസാരിക്കാം....
അമ്മയുടെ കാൾ കട്ട് ആയതും അമ്മാളു ഒരു നെടുവീർപ്പോട് കൂടി വിഷ്ണുനെ നോക്കി.
അവൻ പക്ഷെ ഗൗരവത്തിൽ തന്നെ ഇരുന്ന് ഡ്രൈവ് ചെയ്തു.
"കോളേജിൽ നിന്ന് മടങ്ങി വരുമ്പോൾ ഇല്ലത്തു ഒന്ന് കേറാം ഏട്ടാ...."
. മടിച്ചു മടിച്ചു ആണെങ്കിൽ പോലും ഒടുവിൽ അമ്മാളു വിഷ്ണുവിനെ നോക്കി ചോദിച്ചു.
" വിഷ്ണുവിന് എപ്പോഴും ഒറ്റവാക്കേയുള്ളൂ, അതിന് കൂടെക്കൂടെ മാറ്റം ഒന്നും ഉണ്ടാവുകയില്ല.. നാളെ എന്നല്ല, ഉടനെ ഒന്നും നീ നിന്റെ വീട്ടിലേക്ക് പോകാം എന്ന് കരുതേണ്ട, അതിനുവേണ്ടിയല്ല നിന്നെ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വന്നത്, ഞാൻ പറയുന്നത് അനുസരിച്ച് എന്റെ വീട്ടിൽ നിന്നാൽ നിനക്ക് കൊള്ളാം"
അവന്റെ താക്കീത് കേട്ടതും അമ്മാളുവിനെ കലി കയറി.
"ഓഹ് പിന്നേ... എന്നെ കല്യാണം കഴിച്ചെന്ന് കരുതി എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഒന്നും ഉപേക്ഷിക്കുവാൻ പറ്റില്ല വിഷ്ണുവേട്ടാ, അവര് കഴിഞ്ഞിട്ടേ എനിക്ക് ഈ ലോകത്തിൽ മറ്റെല്ലാമൊള്ളൂ... കാണണമെന്നു തോന്നുമ്പോൾ ഞാൻ പോയി കാണുകയും ചെയ്യും... അത് വിഷ്ണുവേട്ടൻ എന്നല്ല ആരും പറഞ്ഞാലും ശരി, ഞാൻ അനുസരിക്കില്ല..."
അമ്മുവിന് ദേഷ്യം വന്നിട്ട് വായിൽ തോന്നിയതെല്ലാം അവൾ വിഷ്ണുവിനോട് പറഞ്ഞു.
. "നിന്നെ അനുസരിപ്പിക്കുവാൻ എനിക്കറിയാം അതുകൊണ്ട് കൂടുതൽ ഡയലോഗ് ഒന്നും ഇങ്ങോട്ട് വിളമ്പേണ്ട.. ഇനിനിനക്ക് നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നുണ്ടെങ്കിൽ, ഈ താലി പൊട്ടിച്ചെറിഞ്ഞിട്ട് പൊയ്ക്കോണം എന്റെ വീട്ടിൽ നിന്നും...."
" ഞാനായിട്ട് പൊട്ടിക്കുന്നില്ല, ഇത് എന്റെ കഴുത്തിൽ കെട്ടിത്തന്നത് വിഷ്ണുഏട്ടൻ അല്ലേ.... അതുകൊണ്ട് വിഷ്ണുവേട്ടൻ തന്നെ പൊട്ടിച്ചെടുത്തോളൂ..."......കാത്തിരിക്കൂ.........