അമ്മാളു: ഭാഗം 38

രചന: കാശിനാഥൻ

"അമ്മാളു വീട്ടിൽ  ഒക്കെ പോയി കാണുമല്ലോ അല്ലേ, അച്ഛനും അമ്മയും ഒക്കെ  സുഖമായിരിക്കുന്നോ"


"ഹ്മ്മ്, ഇന്നലെ ഞാൻ ഒന്ന് പോയിരുന്നു, എല്ലാവരും സുഖമായിട്ടിരിക്കുന്നങ്കിൾ..."


 ഷീലാമ്മയുടെ ഭർത്താവ് വളരെ നല്ലയൊരു മനുഷ്യൻ ആണെന്ന് അമ്മാളുവിന് തോന്നി.

അയാളോട് സംസാരിച്ചപ്പോൾ ആയിരുന്നു അമ്മാളുവിന് കുറച്ചെങ്കിലും ആശ്വാസം തോന്നിയത്.

 അപ്പച്ചിമാരുടെ കഥകൾ തീരുന്നേയില്ല...വിഷ്ണുവിനോട് പിന്നെയും പിന്നെയും പഴങ്കഥകളുടെ, കെട്ടു തുറക്കുകയാണ് അവര്.


 അമ്മാളു എഴുന്നേറ്റു പോയതിനുശേഷം പത്തിരുപത് മിനിറ്റ് കൂടി എടുത്തു വിഷ്ണു കഴിച്ചെഴുന്നേറ്റ് വരുവാൻ.

 എല്ലാവരും കൂടി സ്വീകരണം മുറിയിലേക്ക് വന്നപ്പോൾ ആയിരുന്നു വിഷ്ണുവിന്റെ ഫോൺ റിങ്ങ് ചെയ്തത്.

 പോക്കറ്റിൽ നിന്നും അതെടുത്ത് നോക്കിയതും രവി അങ്കിൾ  ആയിരുന്നു..m

" ഹലോ രവിഅങ്കിൾ, ഞാനിവിടെ ഷീലാമ്മയുടെ വീട്ടിലാണ് എറണാകുളത്ത്, അതെയതെ, ഷീലാമ്മ ഇന്ന് ഞങ്ങൾക്ക് വിരുന്ന് വെച്ചതായിരുന്നു,ഉവ്വ്‌ ഇറങ്ങാൻ തുടങ്ങുവാ, അങ്കിളേ വെറുതെ വിളിച്ചതാണോ.... അതെയോ, എന്നാൽ പിന്നെ അങ്കിൾ വെറുതെ അവിടെ വരെ ഡ്രൈവ് ചെയ്തു വരണ്ട ഞങ്ങൾ അതുവഴി വരാം, വേണിയെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം.... ഹ്മ്മ്.. ഓക്കേ ഓക്കേ... ആഹ് അത് ഒന്നും കുഴപ്പമില്ലന്നേ... താമസിയാതെ ഞാൻ ഇവിടെ ഇറങ്ങും, അവിടേക്ക് എത്തിക്കോളാം,ആ ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്താൽ മതി, പുതിയ വീട്ടിൽ ഞങ്ങൾ വന്നിട്ടില്ലല്ലോ..

 കുറച്ച് സമയം രവിയോട് സംസാരിച്ച ശേഷം വിഷ്ണു ഫോൺ കട്ട് ചെയ്തു.


"ആരാടാ മോനേ, നമുടെ കളരിക്കലെ രവി ശങ്കർ ആണോ അത് "

 ജാനകിയമ്മ ചോദിച്ചതും വിഷ്ണു തലയാട്ടി കൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടു.

" വേണിയുടെ പഠിത്തമൊക്കെ കഴിഞ്ഞു, അവൾ പ്രാക്ടീസ് ചെയ്യാനായി കയറുന്നത് നമ്മുടെ മെട്രോ ഹോസ്പിറ്റലിൽ ആണ്, ഞാൻ കാലത്തെ കോളജിലേക്ക് പോകുന്നത് മെട്രോയുടെ മുന്നിലൂടെയാണ്, കഴിഞ്ഞദിവസം അങ്കിളും ഫാമിലിയും നമ്മുടെ വീട്ടിൽ എത്തിയിരുന്നു, വിവാഹത്തിന്റെ സമയത്ത് അവർ ന്യൂസിലാൻഡിൽ ആയിരുന്നല്ലോ,  അതുകൊണ്ട് നാട്ടിലെത്തിയ ശേഷം വന്നതായിരുന്നു, അപ്പോഴാണ് അറിയുന്നത് എനിക്ക് പുതിയ കോളേജിലേക്ക് ജോലി കിട്ടിയ വിവരമൊക്കെ. വേണി അവിടെ ഒരു ഹോസ്റ്റലിൽ പിജി ആയിട്ട് നിൽക്കുവാൻ ആയിരുന്നു, ഞാൻ എല്ലാ ദിവസവും,  പോകുന്നത് ഹോസ്പിറ്റലിന്റെ മുന്നിലൂടെ ആണെന്ന് അറിഞ്ഞതും, എന്നാൽ പിന്നെ വേണിയോട് നമ്മുടെ വീട്ടിൽ നിന്ന് ജോലിക്ക് പോകുവാൻ, അച്ഛനും അമ്മയും ഒക്കെ  പറഞ്ഞു"


" അത് നല്ല കാര്യമാണ് മോനെ, നമ്മുടെ വീട് ഉള്ളപ്പോൾ ആ കുട്ടി എന്തിനാ വെറുതെ ഹോസ്റ്റലിൽ നിൽക്കുന്നത്. "


പെട്ടെന്ന് ജാനകിയമ്മ പറഞ്ഞു.


"ഹ്മ്മ്.....അവൾക്ക് നാളെ മുതൽ ജോയിൻ ചെയ്യണമത്രേ, അതു പറയാൻ ആയിട്ട് അങ്കിൾ വെറുതെ വിളിച്ചതാണ്, അച്ഛനെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആണെന്ന്, ഞാൻ ഇവിടെ ഉണ്ടെന്നുള്ള വിവരം അറിഞ്ഞപ്പോൾ,  അവരുടെ വീട്ടിലേക്കും ജസ്റ്റ്  ഒന്ന് വരാൻ പറഞ്ഞു.

"ഹ്മ്മ്. ഒന്ന് കേറിയിട്ട് പോ,  ഒപ്പം വേണി മോളെയും കൊണ്ട് പോകാം അല്ലേ മോനേ "


 ഷീലാമ്മ പറഞ്ഞതും വിഷ്ണു തലകുലുക്കി.

" വേണി നല്ലൊരു കുട്ടിയാണ്, എനിക്ക് ആദ്യമായി കണ്ടപ്പോൾ തന്നെ അവളെ ഒരുപാട് ഇഷ്ടമായിരുന്നു, അതുപോലെ അവർക്ക് എല്ലാവർക്കും വിഷ്ണുവിനോട് ഭയങ്കര താല്പര്യമാണ്, മകളെ കെട്ടിക്കുകയാണെങ്കിൽ അത് വിഷ്ണുവിന്റെ ഒപ്പം മാത്രം എന്നായിരുന്നു രവി പറയുന്നത്...എന്ത് ചെയ്യാനാ ഓരോരോ വിധി... "

 ജാനകിയമ്മ ഒന്നു നെടുവീർപ്പെട്ടു കൊണ്ട് അമ്മാളുവിനെ പാളി നോക്കി.

 യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അമ്മാളു അങ്ങനെ തന്നെ ഇരുന്നു.

"എന്നാൽ പിന്നെ നേരം കളയാതെ ഞങ്ങൾ ഇറങ്ങുവാ, ഉത്സവത്തിന് എല്ലാവരും വരില്ലേ"

 ഇരിപ്പിടത്തിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് വിഷ്ണു അപ്പച്ചിമാരെ നോക്കി ചോദിച്ചു.

" വരാം മോനെ, വർഷത്തിൽ ഒന്നല്ലേ എല്ലാവരും ഒത്തുകൂടുന്നത് , ഉറപ്പായിട്ടും ഞങ്ങൾ എല്ലാവരും വരുന്നുണ്ട് 
ഷീല പറഞ്ഞു 


 രവിയുടെ വീട്ടിലേക്കും കൂടി കയറണമെന്നും പറഞ്ഞ് വൈകാതെ തന്നെ വിഷ്ണു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

 അവനെ കെട്ടിപ്പിടിച്ച് വീണ്ടും സ്നേഹപ്രകടനങ്ങൾ ഒക്കെ നടത്തിയ ശേഷമാണ് ഇരുവരും മടക്കി അയച്ചത് 


 ജാതക ദോഷത്തിന്റെ കാര്യം പറഞ്ഞ് അമ്മാളുവിനെ അവർ ഒരുപാട് കുത്തി നോവിച്ചു എന്നുള്ളത് വിഷ്ണുവിന്  നല്ലോണം അറിയാമായിരുന്നു.


 എല്ലാം കേട്ടുകൊണ്ട് അവൻ അപ്പുറത്തെ റൂമിൽ ഉണ്ടായിരുന്നു.


"അമ്മാളു "..

 ഗേറ്റ് കടന്ന് ഇറങ്ങിയതും വിഷ്ണു അവളെ വിളിച്ചു.

 പെട്ടെന്ന് തന്നെ അവൾ മുഖം തിരിച്ചു വിഷ്ണുവിനെ നോക്കി.

" അവരൊക്കെ ഒരു പ്രത്യേക ടൈപ്പ് ആളുകളാണ്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും ചില നേരത്ത് ആർക്കും അറിയില്ല, അത് ആ രീതിയിൽ തന്നെ കണ്ടാൽ മതി കേട്ടോ , പഴയ ആളുകൾ ആയതുകൊണ്ട് അവർക്ക് ഈ ജാതകവും, ഗ്രഹനിലയും ഒക്കെ വലിയ വിശ്വാസമാണ്  "


 തിരിച്ചു മറുപടിയൊന്നും പറയാതെ കൊണ്ട് ഒരുതരം നിസ്സംഗ ഭാവത്തിൽ പാവം അമ്മാളു ഇരുന്നു.

"തനിക്ക് വിഷമം ആയോ "

പെട്ടന്ന് അവൻ ചോദിച്ചു.

"മ്ചുo...."

അവൾ ചുമൽ ചലിപ്പിച്ചു.


" പിന്നെന്താ മിണ്ടാത്തത്"


" ഞാനെന്തു പറയാനാണ് ഏട്ടാ, സത്യം പറഞ്ഞാൽ അപ്പച്ചിമാരൊക്കെ പറയുന്നതിൽ എന്താ തെറ്റ്, ഈ ജാതക ദോഷം വില്ലനായി എത്തിയതുകൊണ്ടല്ലേ മേലേടത്ത് തറവാട്ടിലെ മരുമകൾ ആയിട്ട്  ഞാൻ അവിടെ എത്തിയത്, ഇല്ലെങ്കിൽ ഏതെങ്കിലും ഒരു കോലോത്ത്  കണ്ടേനെ.... "


 അതു പറഞ്ഞുകൊണ്ട് അവൾ വിഷ്ണുവിനെ നോക്കി മന്ദഹസിച്ചു.

 ഏട്ടന്റെ വീട്ടുകാരും ഇതൊക്കെ വിശ്വസിച്ചത് കൊണ്ടല്ലേ, അല്ലായിരുന്നുവെങ്കിൽ ഏട്ടന്റെ ഇഷ്ടം പോലെ വേണിയെ കൂടെ കൂട്ടാമായിരുന്നു.."


 എന്റെ ഇഷ്ടം പോലെ എന്ന് നിന്നോട് ആരാണ് പറഞ്ഞത്?

 വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.


" വിഷ്ണുവേട്ടൻ കഴിഞ്ഞദിവസം എന്നോട് സൂചിപ്പിച്ചിരുന്നല്ലോ, "

"ആഹ് അതൊക്കെ ഓർത്തു കൊണ്ട് ഇരിയക്ക്വാണോ ഇപ്പോഴും "


" ഏയ് അങ്ങനെയൊന്നുമല്ല... ജസ്റ്റ് പറഞ്ഞു എന്ന് മാത്രം..."


 പിന്നീട് അമ്മാളു കൂടുതലായി ഒന്നും വിഷ്ണുവിനോട് സംസാരിക്കാനേ പോയില്ല...


 രവിയങ്കിളിന്റെ വീട്ടിലെത്തിയപ്പോൾ അമ്മാളു അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു.


 അത്രമാത്രം വലിയൊരു ബംഗ്ലാവ്... അതിന്റെ കോമ്പൗണ്ടിലൂടെ 10 മിനിറ്റ് വണ്ടിയോടിച്ച ശേഷമാണ്, കാർ പാർക്കിങ്ങിൽ എത്തിയത്. ഏതോ വലിയൊരു കൺവെൻഷൻ സെന്റർ പോലെയാണ് അവൾക്ക് തോന്നിയത്.

 രണ്ട് സെക്യൂരിറ്റി വന്ന ഭവ്യതയോടുകൂടി ഇടതും വലത്തും നിന്നു.. ഇരുവർക്കു ഡോർ തുറന്നു കൊടുത്തു.

 വിഷ്ണുവിനെ കണ്ടതും അങ്കിളും ആന്റിയും ഓടിവന്നു.

 മോനേ...കേറിവരു...... ആദ്യമായിട്ടാണ് ഇവിടെ വരുന്നത് അല്ലേ....

 വിഷ്ണുവിന്റെ വലതു കരം ഗ്രഹിച്ചു കൊണ്ട് രാവിയങ്കിൾ ചോദിച്ചു.


 'അതെ അങ്കിൾ.... കാക്കനാട്ടുള്ള വീട്ടില് ഞങ്ങളെല്ലാവരും വന്നിട്ടുണ്ട്..ഇവിടെ ഇതാദ്യം ആണ്"

 പറഞ്ഞുകൊണ്ട് അവൻ സ്വീകരണം മുറിയിലേക്ക് കയറി.

 പെട്ടെന്നാണ് അമ്മാളുവിന്റെ കാര്യം ഓർത്ത് അവൻ തിരിഞ്ഞത്.

 മടിച്ചു മടിച്ച് പാവം പിന്നാലെ വരുന്നുണ്ട്.

 രവിയങ്കിളും ആന്റിയും വിഷ്ണുവിനെ സ്വീകരിച്ചു കേറ്റി കൊണ്ട് വന്നത് അല്ലാതെ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ലയിരുന്നു.


അമ്മാളു.....


 വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി.

" വാടോ  അകത്തേക്ക് ഇരിയ്ക്കാം "


 അവൻ വിളിച്ചതും അമ്മളു തല കുലുക്കി......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story