അമ്മാളു: ഭാഗം 40

രചന: കാശിനാഥൻ

അമ്മാളുവിനെ അച്ഛനും ഏട്ടനും ഒക്കെ തിരക്കുന്നത് കേട്ടപ്പോൾ വേണിയ്ക്ക് വിറഞ്ഞു കയറി.

ആരും കാണാതെ അവൾ പല്ല് ഞെരിച്ചു കൊണ്ട് ഇരുന്നു.

"ഒരുപാട് യാത്ര ഒന്നും ചെയ്തിട്ടില്ലല്ലോന്നേ... അതാണ് ഇത്രയ്ക്ക് ക്ഷീണം..."

പ്രഭ മീരയെയും വിഷ്ണുവിനെയും നോക്കി പറഞ്ഞു.

"ഒറ്റ ദിവസം കൊണ്ട് ആള് പകുതിയായി പോയ പോലെ അല്ലേ അമ്മേ....."

മീരയും പറയുകയാണ്.

ഇത്ര മാത്രം എല്ലാവർക്കും ഇവളോട് സ്നേഹം തോന്നാനും മാത്രം എന്താണ് കാര്യം.
ഓർത്തു കൊണ്ട്  ഇരുന്നു വേണി ഭക്ഷണം കഴിച്ചു.

വിഷ്ണു തിരികെ റൂമിലേക്ക് വന്നപ്പോൾ അമ്മാളു സുഖമായി ഉറങ്ങുകയാണ്.


ഇനി പനിയോ മറ്റൊ ഉണ്ടോ ആവോ...

അവൻ തന്റെ കൈപ്പത്തി എടുത്തു അമ്മാളുവിന്റെ നെറ്റിമേൽ വെച്ചു നോക്കി.

ഹേയ്... കുഴപ്പമൊന്നും ഇല്ല,,
യാത്രക്ഷീണം കൊണ്ട് ആവും..

അമ്മാളുവിന്റെ അരികിലായ് വിഷ്ണുവും വന്നു കിടന്നു.


"സ്വന്തം ഭർത്താവ് ഒഴിവാക്കുന്ന അത്രയും ഇല്ലാലോ... അതുകൊണ്ട് വിഷമമൊന്നും ആയില്ല...പിന്നെ ആകെക്കൂടി ഒരു കുറ്റബോധം മാത്രം.... ചേരേണ്ടവർ വിഷ്ണുഏട്ടനും വേണിയും ആയിരുന്നു. നിങ്ങളുടെ ഇടയിൽ ഞാൻ ഒരു അധികപ്പറ്റായിപോയി."

അല്പം മുന്നേ അമ്മാളു പറഞ്ഞ വാചകം..

അവൾക്ക് ഒരുപാട് സങ്കടം തോന്നി എന്ന് അവനു മനസിലായി. 

അതാണ് ഇങ്ങനെ ഒക്കെ പറഞ്ഞത്.
ഷീലാമ്മയുടെ വീട്ടിൽ ചെന്നപ്പോൾ, അവരെല്ലാവരും ചേർന്ന് തന്നെ കെട്ടിപിടിച്ചു സ്‌നേഹന്വേഷണം നടത്തുന്നത് ഒക്കെ കണ്ടപ്പോൾ മാറി പോയി ഒരു വശത്തു ഒതുങ്ങി കൂടുകയാണ് ചെയ്തത്.

അവരുടെ ഒക്കെ മാന്നേഴ്സ് ഇല്ലാത്ത രീതിയിൽ ഉള്ള സംസാരമോ..

എന്തൊക്കെയാണോ വിളിച്ചു കൂവിയത്..

എത്രയും പെട്ടന്ന് അമ്മാളുവിനെയും കൂട്ടി മടങ്ങാം എന്ന് തീരുമാനിച്ചു കൊണ്ട് നിന്നപ്പോൾ അടുത്ത കുരിശു വിളിച്ചത്.

എല്ലാം കൂടി ഓർത്തപ്പോൾ വിഷ്ണുവിന് ദേഷ്യം വന്നിട്ട് വിറഞ്ഞു കയറി.

.
പെട്ടന്ന് ആയിരുന്നു അമ്മാളു ഒന്ന് ഞരങ്ങുന്നത് പോലെ കണ്ടത്.

ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടിട്ട് ആയിരുന്നു.

"അമ്മാളു..... ടി.... എന്താ പറ്റിയെ.."

ചോദിച്ചു കൊണ്ട് അവൻ ചെരിഞ്ഞു കിടന്ന് ഉറങ്ങുന്ന അമ്മാളുവിന്റെ തോളിൽ തട്ടി വിളിച്ചു.


ഹ്മ്മ്...ഒന്നുല്ല . സ്വപ്നം കണ്ടതാ..

കണ്ണു തുറക്കാതെ തന്നെ പറഞ്ഞു കൊണ്ട് അവൾ അവനോട് ചേർന്നു കിടന്നു. എന്നിട്ട് തന്റെ വലത് കൈ എടുത്തു വിഷ്ണുന്റെ വയറിലൂടെ ചുറ്റി പിടിച്ചു.
***


രാവിലെ ആദ്യം ഉണർന്നത് അന്നും അമ്മാളു ആയിരുന്നു.

വിഷ്ണുവിനെ കെട്ടി പിടിച്ചു ആയിരുന്നു പെണ്ണിന്റെ കിടപ്പ്..

വലത് കാലും കയ്യും അവന്റെ ദ്ദേഹത്ത് ആണ്.

അയ്യേ....

പിടഞ്ഞു കൊണ്ട് അവൾ ചാടി എഴുന്നേറ്റു.

ചെ... നാണക്കേട് ആയല്ലോ.. താൻ ഇങ്ങനെ ആണോ കിടന്നത്.വിഷ്ണുവേട്ടൻ എന്ത് വിചാരിച്ചു കാണും.

മുടി മുഴുവൻ വാരിക്കെട്ടി ഉച്ചിയിലേക്ക് ഉറപ്പിച്ചു കൊണ്ട് അവൾ വിഷ്ണുവിനെ നോക്കി.


"ന്റ കൃഷ്ണാ.... എന്തൊരു കഷ്ടം ആയി പോയി...ചെ "

അമ്മാളുവിനു ആകെ പരവേശം പോലെ ആയി.

വിഷ്ണുവേട്ടൻ ഉണരും മുന്നേ എഴുന്നേറ്റു പോകാം....

അവൾ പെട്ടെന്ന് തന്നെ ബെഡിന്റെ ഇങ്ങേ തലയ്ക്കലൂടെ ഊർന്ന് ഇറങ്ങി.. എന്നിട്ട് വേഗം തന്നെ വാഷ് റൂമിലേക്ക് പോയി...

കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ കണ്ടു ബെഡിൽ എഴുന്നേറ്റു ഇരിക്കുന്നവനെ..


അമ്മാളു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡ്രസിങ് റൂമിലേക്ക് പോയി..

ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ ഇട്ട ശേഷം, പെട്ടെന്ന് തന്നെ റൂമിൽ നിന്നും ഇറങ്ങി പോയിരുന്നു.

മീരേടത്തിയും അമ്മയും പതിവ് പോലെ അടുക്കള ജോലികളിൽ ആണ്..

ഗുഡ്മോർണിംഗ്..

അമ്മാളുവിന്റെ  ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി.


"ആഹ്... ചുന്ദരികുട്ടിടേ ക്ഷീണം ഒക്കെ മാറിയോ... "

മീര വാത്സല്യത്തോടെ ചോദിച്ചു.

"ഹ്മ്മ്... ഓക്കേ ആയി ഏടത്തിയമ്മേ....ഇന്നലെ മടുത്തു അവശത ആയി പോയി... കിടന്ന് ഒരൊറ്റ ഉറക്കം ആയിരുന്നു "

"നന്നായിട്ട് ഒന്ന് കിടന്ന് ഉറങ്ങി കഴിഞ്ഞാൽ തന്നെ പകുതി ക്ഷീണം മാറും, വിഷ്‌ണുട്ടൻ ഉണർന്നോ മോളെ ,"


"ഹ്മ്മ്... എഴുന്നേറ്റു,എനിക്ക് വല്ലാതെ വിശക്കുന്നു.. എന്തെങ്കിലും കഴിയ്ക്കാൻ തായോ...."

വയറും തിരുമ്മി കൊണ്ട് ഉറക്കെ പറയുന്നവളെ നോക്കി മീര ചിരിച്ചു.

കാലത്തെ ഇടിയപ്പം ആയിരുന്നു.

ഒരു തട്ട് ഉണ്ടാക്കി എടുത്തു ഹോട് ബോക്സിൽ വെച്ചിട്ടുണ്ട്.

അതിൽ നിന്നും രണ്ടു എണ്ണം എടുത്തു, അല്പം പഞ്ചസാരയും കൂടി ഇട്ട് പ്രഭ അവൾക്ക് കൊടുത്തു. ഒപ്പം ഒരു ഗ്ലാസ്‌ ചായയും.

ആരോടും ഒരക്ഷരം പോലും പറയാതെ കൊണ്ട് അമ്മാളു ആണെങ്കിൽ പെട്ടെന്ന് തന്നെ അതെല്ലാം കഴിച്ചു തീർത്തു.

"ഇനിയും വേണോ മോളെ...."

"മ്മ്.. രണ്ടെണ്ണം കൂടി.... വിശപ്പ് മാറുന്നില്ലപ്പെ...."

. അവളുടെ പറച്ചില് കേട്ടതും പ്രഭ ചിരിച്ചു കൊണ്ട് രണ്ടു മൂന്നു ഇടിയപ്പം കൂടി എടുത്തു കൊടുത്തു.

അതും കൂടി കഴിച്ചു കഴുഞ്ഞണ് അമ്മാളുവിന് ആശ്വാസം ആയത്.


"ഇന്നലെ രാത്രിയില് ഒന്നും കഴിക്കാതെ കിടന്നിട്ട് അല്ലേ.... വിഷ്ണുട്ടൻ വിളിച്ചത് അല്ലായിരുന്നോ മോളെ...."

പ്രഭ വന്നു അവളുടെ അരികിലായ് ഒരു കസേര ഇട്ട് അതിൽ ഇരുന്നു.


. "കണ്ണ് പോലും തുറക്കാൻ മേലാത്ത വിധം ക്ഷീണം ആയിരുന്നു അപ്പേ, തല ഒക്കെ വെട്ടിപിളർന്നു പോകുവായിരുന്നു, ഒരു പ്രകാരത്തിൽ ആണ് ഇവിടെ എത്തിപ്പെട്ടത് "


"ആഹ് പോട്ടെ, സാരമില്ല... അതിരിക്കട്ടെ, അവിടെ ചെന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു മോളെ... ഷീലാമ്മ ഒക്കെ കാര്യം ആയിരുന്നോ "?


"ഓഹ്... ഇല്ലന്നേ, രണ്ടാളും കൂടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു"
..

"രണ്ടാളോ.. അതാരാ..."


"ജാനകിയമ്മയും വന്നിരിന്നു.."


"എന്നിട്ടോ മോളെ..."


"ജാതക ദോഷം കാരണം ആണ് എനിക്ക് ഈ തറവാട്ടിലെ മരുമകൾ ആവാൻ പറ്റിയത് എന്നും ഇല്ലെങ്കിൽ വേണിയെ മാത്രമേ വിഷ്ണുവേട്ടൻ വിവാഹ കഴിയ്ക്കുവൊള്ളായിരുന്നു എന്നും, ഒരുപാട് നല്ല കുടുബത്തിലെ ആലോചന വന്നത് ആയിരുന്നു എന്നും..... അങ്ങനെ അങ്ങ് തുടങ്ങി......"


പ്രഭയും മീരയും അവളുടെ പറച്ചില് കേട്ട് കൊണ്ട് അരികിൽ നിൽപ്പുണ്ട്..

രണ്ടാൾക്കും നല്ല ദേഷ്യം ആയിരുന്നു.


"വിഷ്ണു കേട്ടില്ലേ ഇതൊന്നും..."


"ഇല്ലപ്പേ... ഏട്ടൻ പുറത്ത് എവിടെയോ ആയിരുന്നു.."

"ഹ്മ്മ്... ഞാനൊന്നു അച്ഛനോട് പറയട്ടെ.. വിരുന്നിനു വിളിച്ചു വരുത്തിയിട്ട് ഇതുപോലെ വേണ്ടാത്ത വർത്താനം പറയുന്നോ..."

. "അപ്പ ഇനി ഇതൊന്നും ആരോടും പറയാൻ നിൽക്കേണ്ട.... ഞാൻ ഇനി അങ്ങോട്ട് പോകുന്നു പോലും ഇല്ലല്ലോ.."


"എന്നാലും ഇത് അങ്ങനെ വിടാൻ പറ്റില്ല മോളെ.... ജാനകി ചേച്ചിയ്ക്ക് എന്തും പറയാമെന്നുള്ള അഹങ്കാരം ആണ്... ഇത് ഇപ്പൊ തന്നെ തീർത്തില്ലെങ്കിൽ ഇനിയും ഇതുപോലെ ഒക്കെ വിളിച്ചു പറയും "


പ്രഭയ്ക്ക് ദേഷ്യം വന്നു.


"അമ്മ ചെന്നിട്ട് അച്ഛനെ കൊണ്ട് അവരെ വിളിപ്പിയ്ക്ക്..... എന്നിട്ട് നാല് വർത്താനം പറയിക്കു, അങ്ങനെ വിട്ടാലും പറ്റില്ലല്ലോ.."

മീരയും അമ്മയെ പിന്തുണച്ചു.


"യ്യോ... ഇവരെ കൊണ്ട്... ദേ, ആരും ഒന്നും പറയണ്ട.... അവർക്ക് ഒക്കെ ഉള്ള മറുപടി കൊടുത്തിട്ട് ആണ് ഞാൻ വന്നത്... ഇനി ഇവിടെ നിന്നും ആരും ചീത്ത വിളിക്കേണ്ട കേട്ടോ..."


പറഞ്ഞു കൊണ്ട് അമ്മാളു വാതിൽക്കൽ എത്തിയതും കണ്ടു എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന വിഷ്ണുവിനെ.

അമ്മാളു ഒരക്ഷരം പോലും പറഞ്ഞില്ല എന്നുള്ളത് അവനു വ്യക്തമായി അറിയാമായിരുന്നു.

അവനെ കണ്ടതും അമ്മാളു ഒന്ന് ഇളിച്ചു കാണിച്ചു.


എന്നിട്ട് വേഗം ഓടി മുകളിലെ മുറിയിലേയ്ക്ക് പോയി....കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story