അമ്മാളു: ഭാഗം 7
രചന: കാശിനാഥൻ
ഷീലാമ്മ ഒക്കെപോയോ...
അകത്തേക്ക് ആദ്യം കയറി വന്നത് രാധിക ആയിരുന്നു.
മ്മ്... പോയി രാധു, അവർക്ക് ഗുരുവായൂരിൽ തൊഴണം അത്രെ...
മീരയേടത്തിയാണ് മറുപടി പറഞ്ഞത്..
"ഓഹ്..അത് ശരി,,, ഇന്നലെ അങ്ങനെ എന്തൊക്കെയോ സൂചിപ്പിച്ചു, പക്ഷെ ഞാൻ അത് അത്ര കേട്ടിരുന്നില്ല...."
. "ഹ്മ്മ്... ഇവിടെ വരെ വന്നത് അല്ലേന്ന്..അത് കൊണ്ട് ഒന്ന് കേറിയിട്ട് പോകാൻ കരുതി.
"ആഹ്...... നല്ല കാര്യം.."
രാധിക ചിരിച്ചു.
"അമ്പലത്തിൽ തിരക്ക് ഉണ്ടായിരുന്നോ മോളെ "
"അധികം ആളില്ല അച്ഛാ,പിന്നെ ഞങ്ങൾ വേഗന്നു തന്നെ തൊഴുതിറങ്ങി,വിഷ്ണുട്ടന്, ഇന്ന് കോളേജിലോ മറ്റോ പോകണമെന്ന്, എന്തോ അത്യാവശ്യം ഉണ്ടത്രേ"
" എന്നിട്ട് അവൻ ഒന്നും പറഞ്ഞില്ലല്ലോ"
അച്ഛാ...പ്രിൻസിപ്പൽ സാർ ഒന്ന് വിളിച്ചു, എന്നോട് കോളേജിൽ വരെ ഒന്ന് വരാൻ പറഞ്ഞു.....പി ജി സിന്റെ സെക്കൻഡ് ടെർമിനൽ എക്സാം സ്റ്റാർട്ട് ചെയ്യാൻ ഇനി കുറച്ച് ദിവസങ്ങൾ അല്ലേ ഉള്ളൂ."
അവിടേക്ക് കയറി വന്ന വിഷ്ണുമായിരുന്നു അച്ഛനോട് പറഞ്ഞത്.
"ഈ കുട്ടിയുടെ അഡ്മിഷനും കൂടി ഒന്ന് ശരിയാക്കണ്ടേ, മോനെ.. അമ്മാളുവിന്റെ പഠിപ്പ് കഴിയണമെങ്കിൽ ഇനിയും ഏഴെട്ടു മാസം കൂടി ഉണ്ട്...."
" അതു കുഴപ്പമില്ല അപ്പേ
.. ഞാൻ ഇല്ലത്തു നിന്നോളം...എന്നിട്ട് എക്സാം കഴിഞ്ഞ ശേഷം ഇവിടേക്ക് വരാം.. "
പാവം അമ്മാളുവിന്റെ നാവിൽ വന്നത് അങ്ങനെയായിരുന്നു...
അത് കേട്ടതും വിഷ്ണു ഒഴികെ" എല്ലാവരും പൊട്ടിച്ചിരിച്ചു.
" വിവാഹം കഴിഞ്ഞ കുട്ടി ഇനി ഭർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത്, പഠിപ്പും ബാക്കി കാര്യങ്ങൾ ഒക്കെ, ഞങ്ങളെ നോക്കി നടത്തിക്കോളാം... അമ്മാളു അതൊന്നും ഓർത്ത് ടെൻഷനടിക്കേണ്ട..."
ശേഖരൻ അവളെ നോക്കി പറഞ്ഞു.
"അത് പിന്നെ അച്ഛാ... ഞാന്,എനിക്ക് ഇനി കുറച്ചു മാസങ്ങൾ അല്ലേ ഒള്ളു
അത് കാരണം ആണ്...."
" വിഷ്ണു, നാലാം നാള് വിരുന്നിനു പോകുമ്പോൾ, അമ്മാളുവിന്റെ കോളേജിൽ ചെന്ന്, നീയാ ടി സി വാങ്ങിക്കൊണ്ടു വരണം കേട്ടോ. എന്നിട്ട് എത്രയും പെട്ടെന്ന് നിന്റെ കോളേജിൽ അഡ്മിഷൻ റെഡിയാക്കണം"
അച്ഛൻ പറഞ്ഞതും അവൻ ഒന്ന് കനപ്പിച്ചു മൂളി...
സ്റ്റെപ്പുകൾ ഒന്നൊന്നായി കയറി മുകളിലെ തന്റെ മുറിയിലേക്ക് പോയി.
"ചേച്ചി,,, നാലാമത്തെ ദിവസം വിരുന്നിനു പോയിട്ട്, അന്ന് വൈകുന്നേരം തന്നെ ഇവിടേക്ക് മടങ്ങിവരണം കേട്ടോ.."
ഋഷി കുട്ടൻ വന്ന് അമ്മാളുവിനെ കെട്ടിപ്പിടിച്ചു.
" ചേച്ചിയോ... ഇത് നിന്റെ ചെറിയമ്മയാണ് മോനേ, ഇനി അങ്ങനെയേ വിളിക്കാവൂ "
മീര പറഞ്ഞതും കുട്ടികൾ എല്ലാവരും അവളെ ശക്തമായി എതിർത്തു.
ഞങ്ങള് അമ്മാളു ചേച്ചിയെ, ഒന്നെങ്കിൽ മാളു ചേച്ചി, അല്ലെങ്കിൽ വെറും ചേച്ചി പെണ്ണ്, അങ്ങനെ മാത്രം വിളിക്കത്തുള്ളൂ. അല്ലാണ്ട് ചൊറിയമ്മേ, ചിറ്റമ്മേ ഇങ്ങനെ ഒന്നും വിളിക്കില്ല...
കുട്ടിപ്പട്ടാളത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ട് , അവരുടെ അച്ചാച്ചൻ അത് സമ്മതിച്ചു കൊടുക്കുകയും ചെയ്തു.
" മാളു.... നീ മുറിയിലേക്ക് ചെല്ല് വിഷ്ണു,കയറി പോയിട്ട് കുറച്ചു സമയമായല്ലോ... "
മീരേടത്തി പറഞ്ഞതും അമ്മാളു പതിയെ തല കുലുക്കി.
എന്നിട്ട് വിറക്കുന്ന പാദങ്ങളോടെ മുകളിലേക്ക് കയറി പോയി.
അവിടെ ചെന്നപ്പോൾ ഉണ്ട്, വിഷ്ണു ആരെയോ ഫോൺ വിളിക്കുന്നു.
അത് കോളേജിലെ ആരെയോ ആണെന്ന് അവൾക്ക് വ്യക്തമായി.
തന്റെ പേരും അഡ്രസ് ഉം ഒക്കെ പറയുന്നുണ്ട്.
ടി സി യുടെ കാര്യം ആണെന്ന് അവൾക്ക് മനസിലായി.
പേടിച്ചു വിറച്ചു നിൽക്കുന്ന അമ്മാളുവിനെ കണ്ടതും അവനു കലി കയറി.
ഫോൺ കട്ട് ചെയ്ത ശേഷം അവൻ അവളുടെ അടുത്തേയ്ക്ക് പാഞ്ഞു വന്നു.
"എന്തിനടി നിന്നെ ഇങ്ങനെ വിറയ്ക്കന്നെ.... ങ്ങെ "
ചോദിച്ചു കൊണ്ട് അവളുടെ ഇരു തോളിലും പിടിച്ചു ശക്തമായി കുലുക്കി.
പെണ്ണിന് ആണെങ്കിൽ കൈ പറിഞ്ഞു പോകും പോലെ തോന്നി.
ആഹ്.... അമ്മേ..
അവൾ ദയനീയമായി കരഞ്ഞു.
"ഇനി മേലിൽ ഇങ്ങനെ പേടിച്ചു നിന്നാല്, നീയ് ഈ വിഷ്ണു ആരാണെന്ന് അറിയും.....'
അവൻ കലിപ്പിൽ അവളോട് പറഞ്ഞു.
"നീ ഏതു ഡിപ്പാർട്മെന്റ് ആണ്..."
"ബി എസ് സി കെമിസ്ട്രി....."
അവൾ അത് പറഞ്ഞതും വിഷ്ണു അവളെ ഞെട്ടി നോക്കി നിന്നു.അതെന്തിന് ആണെന്ന് അവൾക്ക് ഒട്ട് മനസിലായില്ല താനും..
"വേഗം റെഡി ആയിക്കോ, കോളേജിൽ ചെന്ന് ടി സി യും സർട്ടിഫിക്കറ്റ്സും ഒക്കെ മേടിക്കണം.."
ഇല്ലത്തിന്റെ മുന്നിലൂടെയാണ് കോളേജിലേക്ക് പോകുന്നത് എന്നോർത്തപ്പോൾ അവളുടെ മുഖം വിടർന്നു.
"അതേയ്......"
"എന്താടി...
"ഇല്ലത്തു... ഒന്ന് കേറിയ്ക്കോട്ടെ ഏട്ടാ... പടിപ്പുര കടന്നാ കോളേജിലേക്ക് പോകുന്നെ "
"നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്,ഇനി മേലിൽ അവിടെ കാല് കുത്തിയേക്കരുത്,അഥവാ അങ്ങനെ സംഭവിച്ചാൽ പിന്നെ ഈ വിഷ്ണുവിന്റെ മറ്റൊരു മുഖം ആവും കാണുന്നെ..."
പറഞ്ഞു കൊണ്ട് അവൻ ഇട്ടിരുന്ന ഷർട്ട് മാറ്റി മറ്റൊരെണ്ണം എടുത്തു ഇട്ടു.
"ഞാൻ അവിടെ നിന്നോളം.... പഠിത്തം കഴിഞ്ഞു ഇവിടേക്ക് വന്നാൽ മതിയോ..."
"ഹ്മ്മ്....."
അവനൊന്നു മൂളി..
"സത്യം ആണോ..... ഞാൻ.. ഞാൻ ഇല്ലത്തു നിന്നോട്ടെ "
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൾ വിഷ്ണു നെ നോക്കി.
"അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് പൊയ്ക്കോളൂ..അല്ലെങ്കിലും എനിക്ക് നീയ് ഇവിടെ നിൽക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല "
തലമുടി ചീകി കൊണ്ട് അവൻ കണ്ണാടിയുടെ മുന്നിൽ നിന്നു.
"മോളെ അമ്മാളു....."
പ്രഭയായിരുന്നു അത്.
"എന്തോ... ദാ വരുന്നു അപ്പേ.."
അവൾ വാതിൽക്കലേക്ക് ചെന്നു..
അപ്പോളേക്കും അവർ അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു.
"എന്താപ്പെ..."
"ദേ.. രാമൻ ആണ് വിളിക്കുന്നെ "
"അതെയോ....."
അവൾ ആഹ്ലാദത്തോടെ കൂടി ഫോൺ കയ്യിലേക്ക് വാങ്ങി.
ഹലോ അച്ഛാ..
ആ മോളെ നീ എന്തെടുക്കുവായിരുന്നു..
ഞാന്,എന്റെ കോളേജിൽ വരെ പോകുവാൻ തുടങ്ങുവാണ് അച്ഛാ..ടിസി ഒക്കെ വാങ്ങിക്കൊണ്ടു വരണം,വിഷ്ണുവേട്ടൻ എന്നോട് റെഡിയാവാൻ പറഞ്ഞു..
ഹ്മ്മ്.... ഇതിലെ കേറുമോ കുട്ടി നീയ്..
അയാൾ ചോദിക്കുന്നത് നല്ല വ്യക്തമായി തന്നെ വിഷ്ണു കേട്ടു.
" അച്ഛാ വിഷ്ണുവേട്ടന് കോളേജിലേക്ക് എന്തോ ആവശ്യത്തിന് പോകണം, അതുകൊണ്ട് ഇല്ലത്ത് കയറാൻ സമയമില്ലെന്നാണ് എന്നോട് പറഞ്ഞത്..
തന്റെ വാക്കുകൾ ഇടറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു.
" മോൾ എപ്പോഴാണ് അവിടുന്ന് ഇറങ്ങുന്നത്, ആ നേരം കണക്കാക്കി അച്ഛൻ വാതിൽക്കൽ വന്നു നിന്നോളാം"
" ഞാൻ വിളിക്കാം അച്ഛാ.. എന്നിട്ട് ഇറങ്ങി നിന്നാൽ മതി... "
'ശരി മോളെ.. എന്നാല് അച്ഛൻ ഫോൺ വെയ്ക്കുവാ കേട്ടോ.. വിഷ്ണു നോട് അന്വേഷണം പറയണേ "
. മറുഭാഗത്ത് ഫോൺ കട്ടായതും അവൾ അത് പ്രഭയെ ഏൽപ്പിച്ചു.
"ഒന്ന് കേറിയിട്ട് വാ മോളെ... രാമന് നിന്നെ കാണാഞ്ഞിട്ട് നല്ല വിഷമം ഉണ്ട്, സംസാരിച്ചപ്പോൾ എനിക്കും അങ്ങനെ തോന്നി... വിഷ്ണു രണ്ടാളും കൂടി ഒന്ന് കേറു മോനെ.അഞ്ചു മിനുട്ട് പോലും നിൽക്കണ്ട.. പെട്ടന്ന് പോരാം ."
"അമ്മേ, ഇവളുടെ കോളേജിൽ ചെന്നാൽ ടി സിയും സർട്ടിഫിക്കറ്റ്സും വാങ്ങിയിട്ട്, ഞാൻ പഠിപ്പിക്കുന്ന കോളേജിൽ കൊണ്ടുപോയി അതെല്ലാം കൊടുക്കണം. എന്നിട്ട് പ്രിൻസിപ്പൽ സാറിനെയും കണ്ട് സംസാരിച്ച ശേഷം വേണം തിരിച്ചു വരാൻ... ഇതിനൊക്കെ കൂടി എനിക്ക് എവിടുന്നാ സമയം.."
അവൻ ശബ്ദം ഉയർത്തിയതും പിന്നീട് പ്രഭ ഒന്നും പറഞ്ഞില്ല.
"ചേച്ചി.. നേരത്തെ വന്നേക്കണം കേട്ടോ, ഞങ്ങള് കാത്തിരിക്കും "
ആരുവും മിച്ചുവും കൂടി ഇറങ്ങി വന്നു അമ്മാളുവിനെ യാത്രയാക്കികൊണ്ട് പറഞ്ഞു.
ഹ്മ്മ്.. എത്താം.
i
വിഷ്ണു വിന്റെ ഒപ്പം കാറിലേക്ക് കയറവെi അമ്മാളു അവനെ ഒന്ന് പാളി നോക്കി.
ഗൗരവത്തിൽ ആണ് ആള്.
അച്ഛൻ ആണെങ്കിൽ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് തന്നെ ഒന്ന് കാണാൻ.. പക്ഷെ അതൊന്നും ഈ മനുഷ്യന് അറിയേണ്ട കാര്യം ഇല്ലല്ലോ...
സങ്കടം കൊണ്ട് അവൾക്ക് കണ്ണു കാണാൻ മേലാത്ത അവസ്ഥ ആയിരുന്നു
ഹ്മ്മ്.. എന്തെങ്കിലും വഴി നോക്കാം..
അവള് ചില കണക്ക് കൂട്ടലുകൾ ഒക്കെ നടത്തി.......കാത്തിരിക്കൂ.........