എൻ കാതലെ: ഭാഗം 4

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"അതെന്താ ചേച്ചി അവിടെ " " സ്ഥിരം അടിപിടി തന്നെയായിരിക്കും ആ ദത്തന്റെ . ഇവന് ഒരു പണിയും ഇല്ലേ എന്തോ " അവൾ നിസാരമട്ടിൽ പറഞ്ഞ് ചന്തുവിന്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു. "അയ്യോ ദത്തൻ എന്റെ ഭർത്താവാണല്ലോ ഞാൻ അത് മറന്നു " അടുത്ത നിമിഷം അവൾ ചന്തുവിന്റെ കൈയ്യും പിടിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി. ചുറ്റും കൂടിയവരെ വകഞ് മാറ്റി മുന്നിലേക്കെത്തിയതും അവൾ ഒന്ന് ഞെട്ടി. ഒരാളെ അടിഞ്ഞ് പഞ്ചറാക്കുന്ന ദത്തൻ .അടി കൊള്ളുന്നവൻ ചാവാറായ അവസ്ഥയിലാണ്. ഒരു നിമിഷം വർണ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. " ചേച്ചി അത് ദത്തേട്ടനല്ലേ .... ദത്തേട്ടാ " ചന്തു വർണ യുടെ കൈ വിട്ട് അവന്റെ അരികിലേക്ക് ഓടി. "ചന്തു... വേണ്ടാ അങ്ങോട്ട് പോവണ്ട " ദത്തൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ചന്തുവിനെ എന്തെങ്കിലും പറയുമോ എന്ന് കരുതി അവന്റെ പിന്നാലെ വർണയും ഓടി . "ദത്തേട്ടാ വേണ്ടാ.... വിട്... വഴക്കൊന്നും വേണ്ടാ " ചന്തു ദത്തന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

"ചന്തു നീ മാറി നിൽക്ക്... ഇതിന്റെ ഇടയിലേക്ക് വരണ്ട " അടിക്കുന്നതിനിടയിലായി ദത്തൻ പറഞ്ഞു. " ചേച്ചി പറ.. ദത്തേട്ടനോട് അടിക്കണ്ടാ എന്ന് പറ " ചന്തു വർണയെ നോക്കി പറഞ്ഞു. അവൾ ചന്തുവിനെ പിടിച്ച് വലിച്ച് ദത്തന്റെ അരികിൽ നിന്നും മാറ്റി നിർത്തി. " ദത്താ മതി നിർത്ത് " വർണ ദത്തന്റെ കൈയ്യിൽ പിടിച്ച് ഉറക്കെ അലറിയതും അയാളെ ചവിട്ടാനായി ഉയർത്തിയ ദത്തന്റെ കാൽ നിശ്ചലമായി. " ടാ നിന്നെ ഞാൻ " താഴെ കിടക്കുന്നയാൾ അലറികൊണ്ട് എണീറ്റതും ദത്തൻ വീണ്ടും അയാൾക്ക് നേരെ നടന്നു. " ദത്താ നിന്നോടല്ലേ വേണ്ടാ എന്ന് പറഞ്ഞത് " അപ്പോഴും ദത്തന്റെ ദേഷ്യം അടങ്ങിയിരുന്നില്ല. അവന്റെ കണ്ണുകളിൽ പടർന്നിരുന്ന ദേഷ്യത്തിന്റെ ചുവപ്പ് വർണയേയും ഭയപ്പെടുത്തിയിരുന്നു. "മതി ഡാ നിർത്ത്. ഇനിയും നീ തല്ലിയാൽ ആ........ മോൻ ചാവും " അവന്റെ കൂട്ടുക്കാർ അവനെ പിടിച്ച് വലിച്ച് ഒരു കടയുടെ മുന്നിൽ കൊണ്ടുവന്നിരുത്തി. " ഇതിനുള്ളത് ഞാൻ നിനക്ക് തിരിച്ചു തന്നിരിക്കും ദത്താ" അടിക്കിട്ടിയവൻ തന്റെ അഴിഞ്ഞു പോയ മുണ്ടെടുത്ത് ഉടുത്തു കൊണ്ട് പറഞ്ഞു. " അവൻ കിട്ടിയതൊന്നും പോരാ " ദത്തൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് നടന്നതും വർണ അവന്റെ കൈയ്യിൽ പിടുത്തമിട്ടിരുന്നു.

"വേണ്ടാ ദത്താ .എനിക്ക് പേടിയാവാ നിന്നെ ഇങ്ങനെ കാണുമ്പോൾ " ദേഷ്യത്താൽ വിറക്കുന്ന ദത്തനെ നോക്കി അവൾ നിറ മിഴികളോടെ പറഞ്ഞതും ദത്തൻ ഒന്ന് അടങ്ങി. "വാ ദത്തേട്ടാ.. നമ്മുക്ക് വീട്ടിലേക്ക് പോകാം " ചന്തു ദത്തന്റെ കൈ പിടിച്ച് വലിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. ദത്തന്റെ അടിപിടി ആ കവലയിലുള്ളവർക്ക് എപ്പോഴും പരിചിതമായിരുന്നെങ്കിലും ഇത്തവണത്തെ അടി കണ്ട് എല്ലാവരും ഒന്ന് ഭയന്നിരുന്നു. അത്രയും ദേഷ്യത്തിലുള്ള ദത്തനെ ആ കവലയിലുള്ള ആരും ഇതുവരെ കണ്ടിട്ടില്ല അപ്പോഴേക്കും ദത്തന്റെ കൂട്ടത്തിലുള്ള ഒരുത്തൻ ഒരു ഓട്ടോ വിളിച്ച് കൊണ്ടുവന്നു. "വണ്ടി വീട്ടിലേക്ക് എത്തിച്ചേക്ക് " ബുള്ളറ്റിന്റെ കീ കൂട്ടുക്കാരന്റെ കൈയ്യിൽ കൊടുത്തു കൊണ്ട് ദത്തൻ ഓട്ടോയിലേക്ക് കയറി. ഒപ്പം ചന്തുവും വർണയും പോകുന്ന വഴി ചന്തുവിനെ അവന്റെ വീട്ടിൽ ഇറക്കി വിട്ടിട്ടാണ് പോയത്. വീട്ടിൽ എത്തിയതും വർണ ദേഷ്യത്തിൽ ഓട്ടോയിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി പോയി.

ദത്തൻ ഓട്ടോക്കാരന് പൈസ കൊടുത്തു മുറ്റത്തേക്ക് വന്ന് ബക്കറ്റിലുള്ള വെള്ളം കൊണ്ട് കൈയ്യും കാലും കഴുകി അകത്തേക്ക് വന്നു. "എന്താ നിങ്ങളുടെ ഉദ്ദേശം " വർണ കയ്യിലുള്ള ബാഗ് ദേഷ്യത്തിൽ താഴേക്ക് എറിഞ്ഞു കൊണ്ട് ചോദിച്ചു. "എന്ത് ഉദ്ദേശം " " എന്നും ഈ തല്ലും വഴക്കുമായി നടക്കാനാണോ ഭാവം " " ഞാൻ എങ്ങനെ നടന്നാലും നിനക്കെന്താ " അത് പറഞ്ഞ് ദത്തൻ റൂമിലേക്ക് കയറി പോയി. "എനിക്ക് എന്താ എന്നോ . നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാ എനിക്ക് പിന്നെ ആരാ ..." അവൾ പറഞ്ഞു വന്നത് പെട്ടെന്ന് നിർത്തി. ദത്തനാണെങ്കിൽ അവളെ സംശയത്തോടെ ഒന്ന് തറപ്പിച്ചു നോക്കി. " നോക്ക് ദത്താ . നീ കള്ളു കുടിയനും തെമ്മാടിയുമൊക്കെയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നിന്റെയൊപ്പം ഇവിടേക്ക് വന്നത്. അതും നിന്നിൽ എനിക്ക് ഒരു വിശ്വാസം ഉള്ളതു കൊണ്ടാണ്. ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിലും നീ എന്റെ ഭർത്താവാണ്. അപ്പോ നീ ഇങ്ങനെ അടി പിടിയുമായി നടന്നാൽ അത് എന്റെ കഴിവില്ലായ്മ ആണെന്നേ നാട്ടുക്കാർ പറയു എനിക്കിപ്പോ സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് നീ മാത്രമേ ഉള്ളൂ.

അത് കൊണ്ട് പറയാ ഇനിയെങ്കിലും ഈ അടിയും വഴക്കും ഒന്ന് നിർത്ത് ദത്താ...പ്ലീസ് " അവൾ ഒഴുകി വന്ന കണീർ തുടച്ചു കൊണ്ട് കൈ കൂപ്പി പറഞ്ഞു. ശേഷം പുറത്തേക്ക് ഇറങ്ങി പോയി. "ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിലും നീ എന്റെ ഭർത്താവാണ്.എനിക്കിപ്പോ സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് നീ മാത്രമേ ഉള്ളൂ " വർണയുടെ ആ വാക്കുകൾ മാത്രം വീണ്ടും അവൻ്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. * വർണ പുഴ കടവിൽ ചെന്നിരുന്ന് എത്ര നേരം കരഞ്ഞു വെന്ന് അവൾക്ക് പോലും അറിയില്ലാ. കുറെ കരഞ്ഞപ്പോൾ അവൾക്കും ഒരു സമാധാനം തോന്നി. അവൾ എഴുന്നേറ്റ് പുഴയിലെ വെള്ളത്തിൽ കയ്യും കാലും മുഖവും എല്ലാം കഴുകി. അപ്പോഴാണ് വേലിയരികിൽ നിന്നും ആരോ വിളിച്ചത്. അവൾ നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ കേശവേട്ടനാണ്. അവൾ ഒരു സംശയത്തോടെ അവിടേക്ക് നടന്നു. "കുറച്ച് ഉണ്ണിയപ്പം ആണ് " കയ്യിലുള്ള പൊതി നീട്ടി കൊണ്ട് പറഞ്ഞു. വർണ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. " മോളേ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്ന് തോന്നരുത്..."

അയാൾ ചെറിയ ഒരു മടിയോടെ പറഞ്ഞു. "എന്താ ചേട്ടാ കാര്യം " " അത് പിന്നെ ... ഇന്ന് കവലയിൽ നടന്ന അടിയുടെ പേരിൽ മോള് ദത്തനെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത് " " അവൻ ഇന്ന് കവലയിൽ വച്ചുണ്ടാക്കിയതിന് വഴക്കല്ലാ പറയേണ്ടത്. ഒരു പേര വടി വെട്ടി രണ്ട് കൊടുക്കുയാണ് ചെയ്യേണ്ടത്. എന്റെ സ്വഭാവം അവന് അറിയില്ല " അവൾ പറയുന്നത് കേട്ട് അയാൾ ചിരിച്ചു. " അവൻ അടിയുണ്ടാക്കിയത് തെറ്റ് തന്നെയാണ്. പക്ഷേ അവന് പകരം ആരാണെങ്കിലും അങ്ങനെയേ ചെയ്യൂ . സ്വന്തം ഭാര്യയുടെ ഒരു രാത്രിയിലെ റേറ്റ് എത്രയാണെന്ന് ചോദിച്ചവനിട്ട് അവൻ രണ്ട് കൊടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂ. " " ചേട്ടൻ എന്തൊക്കെ പറഞ്ഞ് അവനെ ന്യായീകരിക്കാൻ ശ്രമിച്ചാലും അവൻ ചെയ്തത് തെറ്റാണ്. വല്ലവൾമാർക്കും വേണ്ടി എന്തിനാ അവൻ അടിപിടിക്ക് പോകുന്നേ. ഭാര്യക്ക് വേണ്ടിയാണ് പോലും. അയ്യോ.... അവന്റെ ഭാര്യയെന്ന് പറഞ്ഞാൽ അത് ഞാനാണല്ലോ. ഞാൻ ആ കാര്യം മറന്നു. അപ്പോ എന്റെ പേരിലാണോ അവിടെ വഴക്ക് നടന്നത് " വർണ അന്തം വിട്ട് നിൽക്കുന്ന കേശവേട്ടനേ നോക്കി ചോദിച്ചു. കിളികൾ പറന്നു പോയ കേശവേട്ടൻ ഒന്ന് തലയാട്ടി.

"എത് വേട്ടാവളിയനാ എന്റെ ഒരു രാത്രിയിലെ റേറ്റ് ചോദിച്ചത്. അവനിട്ട് രണ്ട് കൊടുത്തിട്ട് തന്നെ കാര്യം " " ഇനി മോളായിട്ട് കൊടുക്കാൻ നിൽക്കണ്ട. അവനുള്ളത് മുതലും പലിശയും ചേർത്ത് ദത്തൻ കൊടുത്തിട്ടുണ്ട് ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാനും കവലയിലുണ്ട് " " ചേട്ടനിത് കുറച്ച് മുൻപേ പറയാമായിരുന്നില്ലേ , ഞാൻ എന്റെ വായിൽ തോന്നിയതെല്ലാം ദത്തനെ പറഞ്ഞു. പാവം ഞാൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നെയുള്ളു " " അപ്പോ നാട്ടുക്കാരെ വിറപ്പിക്കുന്ന ദത്തൻ സ്വന്തം ഭാര്യയുടെ മുന്നിൽ പൂച്ച കുട്ടിയാണല്ലേ " കേശവേട്ടൻ ചിരിയോടെ പറഞ്ഞ് അകത്തേക്ക് പോയി. ഒന്നാലോചിച്ചപ്പോൾ അത് ശരിയാണെന്ന് വർണക്കും തോന്നി. ചില കാര്യങ്ങളിൽ ഒക്കെ വെറുതെ വഴക്കിടും എങ്കിലും അവൻ ശരിക്കും ഒരു പാവമാണ്. അവൾ പാത്രവുമായി ഉമ്മറത്തേക്ക് നടന്ന് വന്നപ്പോൾ ദത്തനും കൂട്ടുക്കാരനും തിണ്ണയിലിരുന്ന് എന്തോ സംസാരിക്കുന്നുണ്ട്. മുറ്റത്ത് വണ്ടിയിരിക്കുന്നത് കണ്ടപ്പോൾ കൂട്ടുക്കാരൻ വണ്ടി കൊണ്ടു തരാൻ വന്നതാണെന്ന് അവൾക്ക് മനസിലായി. വർണയെ കണ്ടതും അയാൾ ഒരു പരുങ്ങലോടെ ചെയറിൽ നിന്നും എണീറ്റു. താൻ വന്നത് വർണക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്യതത് -

"ചേട്ടൻ എപ്പോ വന്നു " അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. " ഞാ..ഞാൻ ഇപ്പോ .. വ.. വന്നേ ഉള്ളൂ " അയാൾ ഞെട്ടലോടെ പറഞ്ഞു. ദത്തന്റെ അവസ്ഥയും എറെ കുറേ അത് തന്നെയായിരുന്നു. ഇത്രയും നേരം തന്നെ കടിച്ചു കീറാൻ വന്നവൾ ഇപ്പോൾ സമാധാനത്തിന്റെ വെള്ളരി പ്രാവായി മാറിയിരിക്കുന്നു. "ചേട്ടൻ ഇരിക്ക്. എന്തിനാ എണീറ്റ് നിൽക്കുന്നേ " അത് പറഞ്ഞ് വർണ അകത്തേക്ക് കയറി പോയി. " ടാ എനിക്ക് വട്ടായതാണോ. അതോ അവൾക്ക് വട്ടായോ " ദത്തൻ സ്വയം ഒന്ന് നുള്ളി കൊണ്ട് ചോദിച്ചു. "എനിക്ക് ഒന്നും മനസിലാവുന്നില്ല ടാ .all the dreams like twinkle stars...the twinkle stars like....." തിളക്കത്തിൽ കഞ്ചാവടിച്ച് ദിലീപ് പറയുന്ന പോലെ അയാൾ പറഞ്ഞു. അകത്തേക്ക് പോയ വർണ ഒരു പ്ലേറ്റ് എടുത്ത് കേശവേട്ടൻ തന്ന ഉണ്ണിയപ്പം അതിലാക്കി. "എനിക്ക് വേണ്ടി തല്ലുണ്ടാക്കി ക്ഷീണിച്ച് വന്നതല്ലേ കുറച്ച് സ്നേഹത്തോടെ പെരുമാറിയേക്കാം " അവൾ പ്ലേറ്റും എടുത്ത് ഉമ്മറത്തേക്ക് നടന്നു. ദത്തന്റെ കൂട്ടുക്കാരൻ ഇറങ്ങാൻ നിൽക്കുകയായിരുന്നു. വർണ ഒരു പുഞ്ചിരിയോടെ അവർക്ക് മുൻപിൽ പ്ലേറ്റ് കൊണ്ടു വന്നു വച്ചു. അത് കണ്ട് ദത്തന്റെയും കൂട്ടുക്കാരന്റെയും തലയിലെ ബാക്കി കിളികളും എവിടേക്കോ പറന്നു പോയിരുന്നു.

"എന്താ ചേട്ടാ ഇങ്ങനെ നോക്കിയിരിക്കുന്നേ എടുത്ത് കഴിക്ക് " അയാൾ വേണോ വേണ്ടയോ എന്ന രീതിയിൽ ഒരു ഉണ്ണിയപ്പം എടുത്ത് കഴിച്ചു. " എന്നാ ഞാൻ ഇറങ്ങട്ടെ ദത്താ. പെങ്ങളെ ഞാൻ ഇറങ്ങാ " അത് പറഞ്ഞ് അയാൾ മുറ്റത്തേക്ക് ഇറങ്ങി. "നിക്കടാ . ഞാൻ കവലയിലോട്ട് ആക്കി തരാം " അത് പറഞ്ഞ് ദത്തൻ തന്റെ വണ്ടിയിൽ അയാളേയും കേറ്റി കൊണ്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞതും ദത്തൻ തിരികെ വന്നു. "ഇയാൾ ഇത്ര പെട്ടെന്ന് തിരിച്ച് വന്നോ. ഞാൻ കരുതി ഇനി അടുത്ത വഴക്കിനുള്ള സ്കോപ്പ് ഉണ്ടാക്കിയെ തിരികെ വരൂ എന്ന് " അവൾ മനസിൽ പറഞ്ഞു. ദത്തൻ അകത്തേക്ക് കയറി വന്നതും അവൾ കൈയ്യിലുള്ള പ്ലേറ്റ് അവന് നേരെ നീട്ടി. പക്ഷേ അവൻ അത് ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി. " ദത്താ.. ദത്താ.. അവൾ പിന്നിൽ നിന്നും വിളിച്ചു എങ്കിലും അവന് ഒരു മൈന്റും ഇല്ല. ദത്തൻ കൈയ്യിലുള്ള കവർ സോഫയിൽ വച്ച് റൂമിലേക്ക് നടന്നു. കൈയ്യിലുള്ള ഫോൺ ചാർജിനിട്ട് തിരിഞ്ഞതും പിന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന വർണയെ കണ്ട് അവൻ ഞെട്ടി രണ്ടടി പിന്നിലേക്ക് നീങ്ങി. "നീയെന്താ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ ഇറങ്ങിയതാണോ " ദത്തന്റെ ചീത്ത കേട്ടതും അവൾ ഒന്നും മിണ്ടാതെ റൂമിന് പുറത്തേക്ക് പോയി. ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story