എൻ കാതലെ: ഭാഗം 93

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

"എന്താ പാർവതി ഒരു മൈന്റ് ഇല്ലാതെ പോവുന്നേ " രാത്രി ഭക്ഷണം കഴിക്കാൻ വർണയെ വിളിക്കാൻ മുകളിലേക്ക് വന്നതാണ് പാർവതി. ദത്തൻ വർണയുടെ മുറിയിലേക്ക് പോകുന്നത് പാർത്ഥി കണ്ടിരുന്നതിനാൽ അവൻ വർണക്ക് തലവേദനയാണെന്നും ആരും ശല്യം ചെയ്യണ്ടാ എന്നും പറഞ്ഞിരുന്നു. അഭിജിത്തിന്റെ ശബ്ദം കേട്ട് പാർവതി ഒന്ന് നിന്നു. "എന്താ നിന്റെ ഉദ്ദേശം. നീ എന്തിനാ ഇവിടേക്ക് വന്നത് " പാർവതി ചോദിക്കുന്നത് കേട്ട് അഭിജിത്ത് ഒന്ന് ചിരിച്ചു. "എന്റെ ഉദ്ദേശം എന്താണെങ്കിലും അത് പാർവതിയെ ബാധിക്കുന്ന കാര്യമല്ലാ " " നീ എന്റെ വീട്ടിലാണ് നിൽക്കുന്നത്. അതുകൊണ്ട് നീ ചെയ്യുന്ന കാര്യങ്ങൾ എന്നേയും എനിക്ക് വേണ്ടപ്പെട്ടവരേയും ബാധിക്കും. നിന്റെ ഉദ്ദേശങ്ങൾ ഒന്നും ഞാൻ ഇവിടെ ഉള്ളപ്പോൾ നടക്കില്ലാ അഭിജിത്തേ" "അങ്ങനെ എന്നേ പേടിപ്പിക്കാതെ എന്റെ പാർവതി. എന്നാ നീ ഒരു കാര്യം കേട്ടോ ഈ കുടുംബത്തിൽ നിന്റെ വാക്കിന് ഇനി ആരും വില കൊടുക്കില്ല. പിന്നെ എന്റെ ആവശ്യങ്ങൾ ഞാൻ നേടിയെടുത്തിരിക്കും. അതും നിന്റെ മുൻപിൽ വച്ച്. നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലാ " അത് പറഞ്ഞ് അഭിജിത്ത് താഴേക്ക് പോയി. അവന്റെ വാക്കുകൾ പാർവതിയിൽ ഒരു ഭയം സൃഷ്ടിച്ചിരുന്നു . അവൾ നേരെ വർണയുടെ റൂമിലേക്ക് നടന്നു.

അവൾ നല്ല ഉറക്കത്തിലാണ് എന്ന് കണ്ടതും പാർവതി അവളുടെ അരികിൽ ഇരുന്നു. " വർണാ എണീക്ക് " അവൾ തട്ടി വിളിച്ചതും വർണ പതിയെ കണ്ണ് തുറന്നു. അവളുടെ നോട്ടം ആദ്യം പോയത് ദത്തൻ കിടന്ന സ്ഥലത്തേക്കാണ്. അവൻ എപ്പോഴോ എണീറ്റ് പോയിരുന്നു. " എന്ത് ഉറക്കമാ ഇത് . ഭക്ഷണം കഴിക്കാറായി. എണീറ്റ് ഫ്രഷാവ് " പാർവതി അവളെ ബെഡിൽ നിന്നും എണീപ്പിച്ചു. എന്തുകൊണ്ടോ വർണയുടെ മനസിന് ഒരു സുഖം തോന്നുന്നുണ്ടായിരുന്നില്ല. അവൾ ബാത്ത് റൂമിൽ പോയി ഫ്രഷായി പാർവതിയുടെ കൂടെ താഴേക്ക് വന്നു. "ദേ അവരും വന്നു. ഇനി ചന്ദ്രശേഖരൻ കാര്യം പറയു. എന്തോ പറയാനുണ്ട് എന്ന് പറഞ്ഞില്ലേ." വർണയും പാർവതിയും വന്ന് ഇരുന്നതും മുത്തശി പറഞ്ഞു. എല്ലാവരും ഡെയ്നിങ്ങ് ടേബിളിനു ചുറ്റും ഉണ്ട്. ചന്ദ്രശേഖരന്റെ മുഖ ഭാവത്തിൽ നിന്ന് തന്നെ എന്തോ പ്രധാനപ്പെട്ട വിഷയമാണെന്ന് എല്ലാവർക്കും മനസിലായി. " അഭിജിത്ത് ഈ വീട്ടിലേക്ക് വന്നിട്ട് രണ്ടാഴ്ച്ച ആവാറായി. എല്ലാവർക്കും അഭിയെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമ്മുക്ക് എൻഗേജ്മെന്റ് നടത്തിയാലോ എന്ന ഒരു തോന്നൽ എന്താ നിങ്ങളുടെ അഭിപ്രായം. " ചന്ദ്രശേഖരൻ അത് പറഞ്ഞതും നിമ്മിയുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു. ശ്രീയുടെ മുഖത്ത് നിരാശയും. " ഞാൻ സമ്മതിക്കില്ലാ "

അത് കേട്ടതും പാർവതി ഉറക്കെ പറഞ്ഞു. "എന്തു കൊണ്ട് " ചന്ദ്രശേഖരൻ . " അഭിജിത്തിന്റെ ഈ രണ്ടാഴ്ച്ചത്തെ പരിചയം മാത്രമല്ലേ ഉള്ളൂ. കാര്യങ്ങൾ എല്ലാം നന്നായി ഒന്ന് അന്വേഷിച്ചറിഞ്ഞ ശേഷം മതി എൻഗേജ്മെന്റും കല്യാണവുമൊക്കെ " പാർവതി അഭിജിത്തിനെ നോക്കി വെറുപ്പോടെയാണ് അത് പറഞ്ഞത്. "എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ. ഞാനും അഭിജിത്തും ഒരുമിച്ച് വർക്ക് ചെയ്യുന്നവരല്ലേ . എനിക്ക് അറിഞ്ഞൂടെ ജിത്തുവിനെ .." "നിനക്ക് മാത്രം അത് അറിഞ്ഞാൽ പോരാ. മറ്റുള്ളവർക്ക് കൂടി അത് ബോധ്യപ്പെടണം" "പാർവതിക്ക് എന്നേ കുറിച്ച് എന്താണ് അറിയേണ്ടത് " അഭിജിത്ത് അവളെ നോക്കി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു. "ഞങ്ങൾ കുടുംബക്കാർ സംസാരിക്കുമ്പോൾ അത് ഇടപ്പെടാൻ നിനക്ക് എന്താ അവകാശം " " ചേച്ചീ... മാന്യമായി സംസാരിക്കണം " നിമ്മി. "മാന്യത എന്നോട് അല്ലാ ഇവനോട് കാണിക്കാൻ പറ " "പാർവതി നിർത്ത് " അവളുടെ അമ്മയുടെ ശബ്ദം ഉയർന്നു. "നിന്നെ പോലെ എന്റെ മക്കളും കല്യാണം കഴിക്കാതെ ഈ വീട്ടിൽ നിൽക്കട്ടെ എന്ന് ആണോ . നീ കാരണം ആണ് എന്റെ മൂത്ത മോൻ ഇപ്പോഴും വിവാഹം വേണ്ടാ എന്ന് പറഞ്ഞ് നടക്കുന്നത്. ഇപ്പോ ദാ ഇളയ മോളുടെ കല്യാണ കാര്യം വന്നപ്പോൾ അതും മുടക്കാൻ ശ്രമിക്കുന്നു. "

"അമ്മേ ഞാൻ .. " "എനിക്ക് ഒന്നും കേൾക്കണ്ടാ. നിമ്മിക്ക് അഭിയെ ഇഷ്ടമാണ്. അഭിക്ക് നിമ്മിയേയും . ഈ തറവാട്ടിലെ മുതിർന്ന കാരണവൻമാർക്ക് ഇതിന് സമ്മതമാണെങ്കിൽ ഞങ്ങൾ ഇത് നടത്തും. " അമ്മ തറപ്പിച്ച് പറഞ്ഞു. "മുത്തശിയും ഇതിനൊക്കെ കൂട്ടു നിൽക്കാണോ " പാർവതി മുത്തശിയോട് ചോദിച്ചതും മുത്തശി മറുപടിയൊന്നും പറഞ്ഞില്ല. അതു കൂടി കണ്ടതും പാർവതി ആകെ തളർന്നിരുന്നു. അവൾ ധ്രുവിയുടെ മുഖത്തേക്ക് നോക്കിയതും അവൻ ഒന്നുമില്ലാ എന്ന രീതിയിൽ ഒന്നു കണ്ണു ചിമ്മി കാണിച്ചു. അവന്റെ മുഖത്തെ പുഞ്ചിരി പതിയെ അവളിലേക്ക് വ്യാപിച്ചു. " മറ്റാർക്കും എതിർപ്പ് ഇല്ലെങ്കിൽ നാളെ തന്നെ ആ ജോത്സ്യനെ കണ്ട് ഒരു നല്ല ദിവസം ചടങ്ങ് നടത്താം . എന്തു പറയുന്നു " മുത്തശി ചെറിയ മുത്തശിയെ നോക്കി ചോദിച്ചു. "എന്താന്നു വച്ചാ ഉച്ചിതം പോലെ ചെയ്യു " ചെറിയ മുത്തശി അത് പറഞ്ഞ് ഭക്ഷണം കഴിച്ച് എണീറ്റ് പോയി. കാര്യങ്ങൾ തങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്ന സന്തോഷത്തിൽ അഭിജിത്തും ചന്ദ്രനും ഊറി ചിരിച്ചു. * ചന്ദ്രശേഖറിന്റെ ഓഫീസ് റൂമിൽ നിന്നും ആ ഫയൽ എടുക്കാൻ ശ്രമിക്കുകയാണ് അഭിജിത്ത്. എന്തോക്കെ ചെയ്തിട്ടും ആ റൂമിൽ കയറാൻ സാധിക്കുന്നില്ല. അവൻ മനസിൽ എന്തോക്കെയോ ഉറപ്പിച്ച് ചന്ദ്രശേഖറിന്റെ അരികിലേക്ക് പോകുമ്പോഴാണ് മുകളിലെ നീളൻ വരാന്തയിൽ നിൽക്കുന്ന ധ്രുവിയേയും പാർവതിയേയും കണ്ടത്. "അപ്പോ ഇവിടെ ഇങ്ങനെ ചില കാര്യങ്ങൾ നടക്കുന്നുണ്ടല്ലേ. ശരിയാക്കി തരാം "

അത് പറഞ്ഞ് അവൻ നേരെ ചന്ദ്രന്റെ റൂമിലേക്ക് നടന്നു. * " എനിക്ക് പേടിയാകുന്നുണ്ട് ധ്രുവി . നിമ്മി..അവൾ ഒരു പാവമാ. അഭിജിത്ത് അവളുടെ ജീവിതം തകർക്കുമോ എന്ന പേടി എനിക്ക് ഉണ്ട്. ഞാൻ പറഞ്ഞത് അവർ ആരും വിശ്വസിക്കുന്നില്ല. "താൻ ഇങ്ങനെ വിഷമിക്കാതെ. നാളെ തന്നെ അവരുടെ കല്യാണം നടത്തില്ലല്ലോ. നമ്മുക്ക് എന്തെങ്കിലും വഴി നോക്കാം " " ഇനി നമ്മൾ എന്തോക്കെ പറഞ്ഞാലും ചെയ്താലും ആരും വിശ്വസിക്കില്ല. അവരുടേയെല്ലാം മുന്നിൽ ഞാൻ ഇപ്പോ ഏട്ടന്റെ കല്യാണം മുടക്കിയ, അനിയത്തിയുടെ കല്യാണം മുടക്കാൻ ശ്രമിക്കുന്ന സ്വാർത്ഥയല്ലേ . അഭിജിത്ത് നമ്മൾ വിചാരിക്കുന്ന പോലെ ഒരാൾ അല്ല.. അവൻ എന്തൊക്കെയോ കണക്കുകൂട്ടിയാണ് ഇവിടേക്ക് വന്നത്. " " പക്ഷേ നിന്റെ അച്ഛൻ അഭിജിത്തിനെ കുറിച്ച് നന്നായി അന്വോഷിച്ചിട്ടാണ് ഈ കല്യാണം ഉറപ്പിക്കുന്നത് എന്നല്ലേ പറഞ്ഞത്. " "അതാ എനിക്കും മനസിലാവാത്തത്. എല്ലാം അറിഞ്ഞിട്ടും അച്ഛൻ മനപൂർവം ഇങ്ങനെയൊക്കെ ചെയ്യുന്നതാണെങ്കിലോ " " എയ് സ്വന്തം മോളോട് എതെങ്കിലും ഒരച്ഛൻ ഇങ്ങനെയൊക്കെ ചെയ്യുമോ " " ഇല്ലായിരിക്കാം. പക്ഷേ എന്റെ അച്ഛൻ ചെയ്യും. അത് മറ്റാരാെക്കാളും അനുഭവം എനിക്ക് ഉണ്ടല്ലോ. സ്വന്തം മക്കളുടെ ജീവിതം നശിപ്പിച്ചാണെങ്കിലും സ്വത്തും പണവും ഉണ്ടാക്കണം എന്ന് കരുതുന്ന അച്ഛൻ "

അവൾ വെറുപ്പോടെ പറഞ്ഞു. "താൻ സങ്കടപ്പെടാതെ. ഞങ്ങളാെക്കെ ഇല്ലേ കൂടെ " ധ്രുവി അവളുടെ തോളിൽ കൈ വച്ച് പറഞ്ഞു. അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് തല വച്ച് നിന്നു. * "നിങ്ങൾ ഇവിടെ ഫയലും നോക്കി ഇരുന്നോ . അവിടെ മകളുടെ ലീലാവിലാസങ്ങൾ ഒന്നും അറിയണ്ടാ. ഈ റൂമിനകത്ത് വാതിലും അടച്ച് ഇങ്ങനെ ഇരുന്നാ മതിയല്ലോ " ഓഫീസ് റൂമിലേക്ക് കയറി വന്ന അഭിജിത്ത് പറയുന്നത് കേട്ട് ചന്ദ്രശേഖർ സംശയത്തോടെ ഫയലിൽ നിന്നും തല ഉയർത്തി നോക്കി. "നീ ആരുടെ കാര്യമാ പറയുന്നേ " " വേറെ ആര് . നിങ്ങളുടെ മകൾ തന്നെ. അവിടെ ചെന്ന് നോക്ക്. ഞാൻ അന്ന് പൂർണിയോട് കുറച്ച് ക്ലോസ് ആയി നിന്നതിന് താൻ എന്തൊക്കെ പറഞ്ഞു. എന്നിട്ട് ഇപ്പോ നിങ്ങളുടെ മൂത്തമോള് കാണിച്ചു കൂട്ടുന്നത് " " നീ പാർവതിയുടെ കാര്യമാണോ പറയുന്നേ " "എന്നെ നിന്ന് ചോദ്യം ചെയ്യാതെ സാറ് ചെന്ന് നോക്ക്" അത് പറഞ്ഞത് അഭി ചന്ദ്രനെ പുറത്തേക്ക് പറഞ്ഞയച്ചു. അയാൾ പോയി എന്ന് മനസിലായതും അഭിവേഗം ചന്ദ്രൻ കീ എടുത്ത് വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. കീ എടുത്ത് അയാളുടെ കബാേഡിൽ നിന്നും ആവശ്യമായ ഫയൽ എടുത്ത് അവൻ അത് പോലെ ലോക്ക് ചെയ്ത് പുറത്തേക്ക് നടന്നു. ആരും കണ്ടില്ലാ എന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ തന്റെ റൂമിൽ കയറി വാതിൽ അടച്ചു. എന്നാൽ ഇതെല്ലാം മാറി നിന്ന് കണ്ട പാർത്ഥിയുടെ മുഖത്ത് ഒരു വിജയ ചിരി ചിരിച്ചു. * "പാർവതി " പിന്നിൽ നിന്നുള്ള വിളി കേട്ട് പാർവതി ധ്രുവി യുടെ തോളിൽ നിന്നും തല ഉയർത്തി തിരിഞ്ഞ് നോക്കി.

"എന്താ ഇതൊക്കെ ... ഇവൻ എന്താ ഈ രാത്രി നിന്റെ കൂടെ " " ധ്രുവി എന്റെ കൂടെ ഇവിടെ നിന്നാ ഇപ്പോ എന്താ " "എന്താ എന്നോ . കല്യാണ പ്രായമായ പെൺകുട്ടിയാ നീ . ഇതൊന്നും ശരിയല്ലാ " " അപ്പോ അച്ഛൻ ചെയ്യുന്നതൊക്കെ ശരിയാണോ . " അവൾ അത് ചോദിച്ചതും ചന്ദ്രശേഖർ ഒന്ന് പതറി " ഞാ..ഞാൻ അതിന് എന്ത് തെറ്റാ ചെയ്തേ " " ഇല്ലേ .. അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലേ. എനിക്ക് ഒന്നും മനസിലാവുന്നില്ലാ എന്ന് അച്ഛൻ കരുതരുന്നത്. എല്ലാം അറിഞ്ഞിട്ടും ഞാൻ കണ്ണടച്ച് നിൽക്കുന്നത് അച്ഛനാണ് എന്ന പരിഗണന വച്ച് മാത്രമാണ് " പാർവതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനാൽ ചന്ദ്രൻ ദേഷ്യത്തിൽ ധ്രുവിക്ക് നേരെ തിരിഞ്ഞു. "നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അതെല്ലാം ഇന്നത്തോടെ നിർത്തിയേക്കണം. നിന്നെ പോലെ ഒരുത്തന് തരാനല്ലാ ഞാൻ എന്റെ മോളേ വളർത്തി വലുതാക്കിയത്. ഇനി എന്റെ ഭാഗത്ത് നിന്നും ഒരു സംസാരം ഉണ്ടാകില്ലാ. പ്രവ്യത്തിയെ കാണു. " അയാൾ അത്രയൊക്കെ പറഞ്ഞിട്ടും ധ്രുവി കൈകൾ കെട്ടി പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ് ചെയ്തത്. "പാർവതി .. താൻ പോയി കിടന്നോ. സമയം കുറേ ആയി. ഗുഡ് നെറ്റ് . " ധ്രുവി അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ ഉമ്മ വച്ചു. "എനിക്കും സംസാരിച്ച് അല്ലാ പ്രവൃത്തിച്ച് തന്നെയാണ് ശീലം ...

" ചന്ദ്രശേഖറിനെ നോക്കി പറഞ്ഞ് ധ്രുവി റൂമിലേക്ക് നടന്നു. പിന്നാലെ പാർവതിയും. * " ദേവാ അവൻ നമ്മുടെ വലയിൽ വീണു. അപ്പോ ബാക്കി നമ്മൾ പ്ലാൻ ചെയ്ത പോലെ അല്ലേ " "എന്ത് പ്ലാനിന്റെ കാര്യമാണാവോ പറയുന്നേ. ഞങ്ങളോട് കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനേ " റൂമിലേക്ക് വന്ന ധ്രുവിയും ശ്രീയും ചിരിയോടെ ചോദിച്ചു. "വേറൊന്നുമല്ലാ. നാളെ ഒരു ട്രിപ്പ് പോയാലോ എന്ന ഒരു പ്ലാൻ " ബെഡിൽ എണീറ്റ് ഇരുന്നു കൊണ്ട് ദത്തൻ പറഞ്ഞു. " അത് പൊളിക്കും. എങ്ങോട്ടാ ദേവാ " ധ്രുവി " അതൊക്കെ സർപ്രെയ്സ് . നമ്മൾ നാളെ നാല് പേരു കൂടി രാവിലെ ഇവിടെ നിന്നും ഇറങ്ങുന്നു. എന്റെ പൊന്നു മക്കൾ ഇപ്പോ ഇത്ര അറിഞ്ഞാ മതി. " ദത്തൻ " നാളെ തന്നെ വേണോ. മറ്റൊരു ദിവസം പോരെ " ശ്രീ ചോദിച്ചു. "അതെന്തിനാ മറ്റൊരു ദിവസം. നാളെ പോകണം . " ധ്രുവി അത് പറഞ്ഞ് ബെഡിലേക്ക് കിടന്നു. "നീയെന്താ ഇന്ന് ഇവിടെയാണോ കിടക്കുന്നേ " പാർത്ഥി ധ്രുവിയോട് . ചോദിച്ചു. " അവൻ മാത്രമല്ലാ ഞങ്ങളും " ദത്തനും ശ്രീയും കൂടെ കിടന്നതും പാർത്ഥി ചെന്ന് വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്ത് അവരോടൊപ്പം കിടന്നു. * രാത്രി ധ്രുവിക്ക് ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ വന്നതും അവൻ പോയി. പിറ്റേന്ന് അവന് വരാൻ കഴിയാത്തതിനാൽ ട്രിപ്പ് മാറ്റി വക്കാം എന്ന് പറഞ്ഞെങ്കിലും ധ്രുവി അതിന് സമ്മതിച്ചില്ല. മാത്രമല്ലാ മറ്റൊരു കാര്യം കൂടി ഉള്ളതിനാൽ ദത്തനും പാർത്ഥിയും പോകാൻ തന്നെ ഉറപ്പിച്ചിരുന്നു. ശ്രീ വരുന്നില്ലാ എന്ന് പറഞ്ഞെങ്കിലും അവർ അതിന് സമ്മതിക്കാതെ കൂടെ കൊണ്ടുപോയി.

വെളുപ്പിന് തന്നെ മൂന്നുപേരും ഇറങ്ങി. അവർ വീട്ടിൽ നിന്നും പോയി എന്ന് അറിഞ്ഞ അഭി ചില കുടില തന്ത്രങ്ങൾ പ്ലാൻ ചെയ്തിരുന്നു. രാവിലെ പാർവതിക്ക് വയ്യാത്ത കാരണം ഓഫീസിൽ പോവാൻ റെഡിയായെങ്കിലും പോയില്ലാ. പിരീഡ്‌സ് ആയാൽ അവൾക്ക് കടുത്ത വയറു വേദന ഉണ്ടാകാറുണ്ട്. ഭദ്രയും ശിലുവും ദർശനയും രാവിലെ ക്ലാസിൽ പോയി . രാഗും, ദത്തന്റെ പപ്പയും ഓഫീസിൽ പോയി. ഉച്ചവരെ വർണ അമ്മയുടേയും ചെറിയമ്മയുടെയും പിന്നാലെ ആയിരുന്നു. ഇടക്ക് അഭി ഓരോന്ന് പറഞ്ഞ് വർണയെ ഭീഷണി പെടുത്താൻ ശ്രമിച്ചു എങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ലാ. അമ്മ വർണയോട് നല്ല സ്നേഹം കാണിക്കുന്നതിൽ മാലതിക്ക് ചെറിയ ദേഷ്യം ഉണ്ടായിരുന്നു. പാർവതിക്ക് വയ്യാത്തതു കൊണ്ട് വർണ ഇടക്കിടക്ക് അവളുടെ റൂമിലേക്ക് പോയി നോക്കുമായിരുന്നു. ഉച്ചക്ക് ശേഷം മുത്തശിയും , ചെറിയമ്മയും , അമ്മയും , മാലതിയും ചന്ദ്രശേഖരനും കൂടെ എൻഗേജ്മെന്റ് ഡേറ്റ് ഫിക്സ് ചെയ്യാനായി ജോത്സ്യനേ കാണാൻ പോകുകയാണ്. അവർ പോയി കഴിഞ്ഞതിനു പിന്നാലെ ചെറിയ മുത്തശിയെ വീട്ടിലാക്കാനായി അഭിയും നിമ്മിയും ഇറങ്ങി. അവർ പോയതും വർണ പാർവതിയുടെ റൂമിലേക്ക് നടന്നു. അവൾ ഉറക്കത്തിലാണ് എന്ന് മനസിലായതും വർണ താഴേ വന്ന് ടി വി ക്ക് മുന്നിൽ ഇരുന്നു.

ദത്തനെ രണ്ട് തവണ വിളിച്ചു എങ്കിലും ഫോൺ എടുക്കുന്നില്ല. മുത്തശ്ശിയും മറ്റുള്ളവരും ജോത്സ്യന്റെ അരികിലേക്ക് പോകാൻ പെട്ടെനാണ് തീരുമാനിച്ചത്. അതുകൊണ്ട് ദത്തൻ അറിഞ്ഞിരുന്നില്ല. വർണയും അവരുടെ കൂടെ പോകാൻ നിന്നതാണ്. പക്ഷേ പാർവതി ഒറ്റക്കാവും എന്നത് കൊണ്ടാണ് പോവാതെ ഇരുന്നത്. അവൾക്ക് നന്നായി ബോറടിക്കാൻ തുടങ്ങിയിരുന്നു. അടുക്കളയിൽ പോയി ഒരു ലെയ്സ് പാക്കറ്റും എടുത്ത് കൊണ്ട് വന്ന് ടിവിക്ക് മുന്നിലായി ഇരുന്നു. * വയറിൽ കൊളുത്തി പിടിക്കുന്ന വേദന തോന്നിയതും പാർവതി ഉറക്കത്തിൽ നിന്നും എണീറ്റു. അമ്മായി പോകുന്നതിനു മുൻപ് വയറു വേദന വരുകയാണെങ്കിൽ കുടിക്കാൻ വെള്ളം തിളപ്പിച്ച് വച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. പക്ഷേ അത് അടുക്കളയിൽ ആണ്. പാർവതി ഫോൺ എടുത്ത് വർണയെ വിളിച്ചു എങ്കിലും ഫോൺ എടുക്കുന്നില്ല. അവൾ എങ്ങനെയൊക്കെയോ ബെഡിൽ നിന്നും എണീറ്റ് താഴേക്ക് നടന്നു. ഹാളിൽ അവളെ കാണാനില്ല. ഉമ്മറത്തെ മെയിൻ ഡോർ ലോക്കാണ്. അതുകൊണ്ട് വർണ റൂമിലായിരിക്കും എന്ന് കരുതി പാർവതി അടുക്കളയിലേക്ക് നടന്നു. തിളപ്പിച്ച് വച്ചിരിക്കുന്ന വെള്ളം കുടിച്ചതും വയറു വേദനക്ക് ഒരു ആശ്വാസം തോന്നി. അവൾ സ്റ്റയർ കയറി വർണ യുടെ റൂമിലേക്ക് നടന്നു.

" വർണാ .. വർണാ." പാർവതി ഡോറിൽ തട്ടി വിളിച്ചു എങ്കിലും മറുപടിയൊന്നും ഇല്ല. വീണ്ടും വിളിച്ചിട്ടും കേൾക്കാത്തത് കൊണ്ട് അവൾ ഉറങ്ങുകയാകും എന്ന് കരുതി പാർവതി തന്റെ റൂമിലേക്ക് തിരിച്ചു നടന്നു. "ഇവൾ ഡോർ ലോക്ക് ചെയ്ത് കിടന്നുറങ്ങാറില്ലാലോ. ഇനി ഉറങ്ങുകയാണെങ്കിൽ തന്നെ അടുത്ത് കുട്ടിയെ പോലെ ഫോണും ഉണ്ടാകും. ഞാൻ വിളിച്ചാൽ അപ്പോൾ ഉണരേണ്ടത് ആണല്ലോ " റൂമിലേക്ക് വന്ന പാർവതി തിരികെ വർണയുടെ റൂമിനടുത്തേക്ക് നടന്നതും അവിടെ നിന്നും വർണയുടെ വിളി കേട്ടതും ഒരുമിച്ചാണ്. " ചേച്ചീ.. " തന്റെ വായിൽ അമർത്തി പിടിച്ചിരിക്കുന്ന അഭിജിത്തിന്റെ കൈകൾ എങ്ങനേയോ വലിച്ച് മാറ്റി വർണ ഉറക്കെ വിളിച്ചു. " വർണാ .. വാതിൽ തുറക്ക് . എന്താ മോളേ പറ്റിയത് " പാർവതി ഡോറിൽ തട്ടി വിളിച്ചു. അവൾക്ക് വല്ലാതെ പേടി തോന്നി. " ചേച്ചി . ഇയാൾ.... ദത്തനെ വിളിക്ക് ...." വർണ ഉറക്കെ അലറി പറഞ്ഞതും പാർവതി തന്റെ റൂമിലേക്ക് ഓടി. എത്ര തിരഞ്ഞിട്ടും ഫോൺ കാണാനില്ല. ഫോൺ ബെഡിൽ വച്ചിട്ടാണ് താഴേക്ക് പോയത് പക്ഷേ ഇപ്പോ അത് കാണാനില്ല. നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചു കൊണ്ട് അവൾ വർണയുടെ അരികിലേക്ക് ഓടി. "എന്താ പാർവതി ഫോൺ കിട്ടിയില്ലേ. എങ്ങനെ കിട്ടാനാ. അത് എന്റെ കൈയ്യിൽ അല്ലേ "

റൂമിൽ നിന്നും അഭിജിത്തിന്റെ ശബ്ദം കേട്ടതും പാർവതിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. "ഡാ .. വാതിൽ തുറക്ക് .. തുറക്കാൻ " പാർവതി വീണ്ടും വാതിലിൽ തട്ടി വിളിച്ചു. ശേഷം താഴേക്ക് ഓടി. മെയിൽ ഡോർ തുറക്കാൻ പല തവണ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. ഡോറിന്റെ കീ സാധാരണ ഡോർ ഹാന്റിലിൽ തന്നെ യാണ് വക്കാറുള്ളത്. അത് ഇപ്പോ കാണാത്ത സ്ഥിതിക്ക് അദിജിത്ത് എടുത്ത് മാറ്റിയതാണ്. ബാക്ക് ഡോറും ലോക്കാണ്. എന്ത് ചെയ്യണം എന്നറിയാതെ അവൾ വീണ്ടും വർണയുടെ അടുത്തേക്ക് ഓടി. " അഭിജിത്തേ അവളെ വിട്ടേക്ക് പ്ലീസ് ഞാൻ നിന്റെ കാല് പിടിക്കാം. " " അതിന് വേണ്ടി അല്ലാല്ലോ ഞാൻ ഇത്രയും കാലം കാത്തിരുന്നത് " തന്റെ കൈയ്യിൽ കിടന്ന് കുതറുന്ന വർണയുടെ മേലുളള പിടി മുറുക്കി കൊണ്ട് അഭിജിത്ത് പറഞ്ഞു. വർണ അവന്റെ കാലിൽ ആഞ്ഞ് ചവിട്ടിയതും പെട്ടെന്നായതു കൊണ്ട് അവൻ പിന്നിലേക്ക് വേച്ചു പോയി. ആ സമയം അഭിജിത്തിന്റെ കയ്യിലെ പിടി വിട്ട് വർണ ഡോറിനടുത്തേക്ക് ഓടി. ഡോറിന്റെ ലോക്ക് തുറക്കുന്നതിനു മുന്നേ അഭിജിത്ത് പിന്നിൽ നിന്നും അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക് ചേർത്തിരുന്നു. "വിടേണ്ടാ പട്ടി എന്നേ . ഇതെങ്ങാനും ദത്തൻ അറിഞ്ഞാ നിന്നെ കൊന്നു തള്ളും" വർണ ചീറി. അതെ സമയം അഭിജിത്ത് ഉറക്കെ ചിരിച്ചു

" അവൻ ഒരു ചുക്കും ചെയ്യില്ല. കാരണം അവന് ഇപ്പോ നിന്നെ വേണ്ടാ. അവൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് തന്നെ നിന്നേയോ ..." "അത് നിന്റെ വ്യാമോഹമാ അഭിജിത്തേ. ദത്തന് ഈ വർണ കഴിഞ്ഞേ ഈ ലോകത്ത് മറ്റാരും ഉള്ളൂ. ആ എനിക്ക് എന്തെങ്കിലും സംഭവിച്ചാ പിന്നെ നീ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ " അത് കേട്ട് അഭിജിത്ത് വീണ്ടും ഉറക്കെ ഉറക്കെ ചിരിച്ചു. " നീ വെറുതെ ചിരിച്ച് തള്ളണ്ടാ അഭിജിത്തേ. ഇപ്പോ ദേവേട്ടനും വർണയും തമ്മിൽ ചെറിയ പിണക്കത്തിൽ ആണെങ്കിലും ദേവേട്ടന്റെ ജീവനാ വർണാ . ചെറിയ കുട്ടിയെ പോലെയാ എട്ടൻ അവളെ കൊണ്ടു നടക്കുന്നത്. ആ അവളെ നീ ഉപദ്രവിച്ചാൽ നിന്റെ അന്ത്യം ദേവേട്ടന്റ കൈ കൊണ്ട് ആയിരിക്കും. പാർവതി പറഞ്ഞത് കേട്ടതും അഭിജിത്തിന്റെ ഉള്ളിലെ പക ആളി കത്തി. "അങ്ങനെയാണോ എന്നാ ദത്തന്റെ ഈ കുഞ്ഞിനെ ഞാൻ ഒന്ന് താലോലിച്ച് നോക്കട്ടെ " അത് പറഞ്ഞ് അഭിജിത്ത് അവളുടെ കഴുത്തിലേക്ക് മുഖo ചേർത്തു. അഭിജിത്തിന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ വർണ ശ്രമിച്ചെങ്കിലും അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story