ഹൃദയതാളമായ്: ഭാഗം 184
എഴുത്തുകാരി: ആർദ്ര അമ്മു
അമ്മച്ചീ ചായാ...... അടുക്കളയിലേക്ക് നോക്കി വിളിച്ചു കൂവിക്കൊണ്ട് ആൽവിച്ചൻ ഹാളിലേക്ക് എത്തി. അമ്മച്ചീ.... അമ്മച്ചീ കൂയ്...... തിരികെ പ്രതികരണം ഒന്നും കാണാതെ അവൻ വീണ്ടും വിളിച്ചു കൂവി. ഒരാട്ട് വരേണ്ട സമയം കഴിഞ്ഞേ.... ഓഹ്.... എന്നാത്തിനാടാ ഇങ്ങനെ കിടന്ന് ഒച്ച വെക്കുന്നത്????? പോൾ കയ്യിൽ ഇരുന്ന പത്രം താഴ്ത്തി ചെവിപൊത്തിക്കൊണ്ട് അവനെ നോക്കി. ഞാൻ എന്റെ അമ്മച്ചിയെ അല്ലെ വിളിച്ചത്. സ്വന്തം പണി നോക്കി ഗോ മാൻ..... പോളിന് നേരെ പുച്ഛത്തോടെ ചുണ്ട് കോട്ടി. അമ്മച്ചിയേ.... അമ്മച്ചീ....... ആൽവിച്ചൻ വീണ്ടും കൂവി വിളിച്ചു. ഇനി കിടന്ന് കൂവിയാൽ നിന്റെ അണ്ണാക്കിൽ ഞാൻ തിരിയിട്ട് കത്തിക്കും... മനുഷ്യനെ കൊണ്ട് ഒരു സാധനവും എടുക്കാൻ സമ്മതിക്കത്തില്ല എന്നുപറഞ്ഞാൽ.... അടുക്കളയിൽ നിന്ന് സാറായുടെ ഭീഷണി എത്തി. വെറും വയറ്റിൽ പൊരിഞ്ഞ ചീത്ത കേട്ടതും ആൽവിച്ചന് ഏറെക്കുറെ സമാധാനമായി. ഇപ്പൊ എങ്ങനെ ഇരിക്കണ്????? നിനക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ????? പോൾ തനിക്ക് കിട്ടിയ പുച്ഛം രണ്ടിരട്ടിയായി തിരികെ കൊടുത്ത് ചോദിച്ചു. ഒരു മനസുഖം..... ആൽവിച്ചൻ ഇളിച്ചുകൊണ്ട് അയാൾക്കൊപ്പം ഇരുന്നു. ഒരു നിമിഷം കഴിഞ്ഞതും കയ്യിൽ ചായ കപ്പുമായി സാറാ വീർപ്പിച്ചു വെച്ച മുഖത്തോടെ അങ്ങോട്ട് എത്തി. പറഞ്ഞ ഉടനെ ചായ മുന്നിൽ കൊണ്ടുവരാൻ ഞാൻ റോബോട്ട് ഒന്നുമല്ല. ഇനി മേലിൽ ഇവിടെ കിടന്ന് ചായ ചായാന്ന് കാറിയാൽ അടുപ്പത്ത് വെച്ച തിളച്ച വെള്ളം കൊണ്ടുവന്ന് തല വഴി കമത്തും ഞാൻ.... സാറാ ദേഷ്യത്തിൽ പറഞ്ഞതും ആൽവിച്ചൻ ചായ വാങ്ങി കുറച്ച് പിന്നിലേക്ക് നീങ്ങിയിരുന്നു.
രണ്ട് പിള്ളേരുടെ തന്തയാണ് കാള പോലെ വളർന്ന മകനാണ് എന്നൊന്നും നോക്കൂല അടി വരുന്ന വഴി അറിയൂല. സോ സേഫ്റ്റി മുഖ്യം ബിഗിലേ. എല്ലാത്തിനും രാവിലെ ചായ വേണം എന്നാ അടുക്കള വരെ ഒന്നു വന്ന് എടുത്ത് കുടിക്ക് അതില്ല... അപ്പനും മക്കൾക്കും കൊണ്ടുവന്ന് കയ്യിൽ തന്നെ കൊടുക്കണം. ഇനി വേറൊരുത്തനുണ്ട് ബെഡിൽ ചായ കിട്ടിയില്ലെങ്കിൽ ഈ വീട് തിരിച്ചു വെക്കുന്നവൻ. അതിന് പറ്റിയ ഒരു ഭാര്യയും. രണ്ടും സൂര്യനെ കണി കാണണമെങ്കിൽ പത്തുമണി കഴിയണം. ഇങ്ങനെ തലതിരിഞ്ഞ കുറെയെണ്ണത്തിനെ ആണല്ലോ നീ എനിക്ക് മക്കളായിട്ടും മരുമക്കളായിട്ടും തന്നത്?????? സാറാ തലയ്ക്ക് കൈ അടിച്ചു നിന്നുകൊണ്ട് പറഞ്ഞു. ഇതെല്ലാം കണ്ടാണ് കുടിച്ചു കഴിഞ്ഞ രണ്ട് ദിവസത്തെ ചായ കപ്പുമായി എമി സ്റ്റെയർ ഇറങ്ങി വന്നത്. ആഹാ... നല്ല കിടിലൻ ടൈമിംഗ്. ആത്മഗതം പറഞ്ഞുകൊണ്ടവൾ സാറായെ നോക്കി. സാറാ തറപ്പിച്ച് ഒന്നു നോക്കിയതും അവൾ ക്ലോസപ്പ് ഇളി മുഖത്ത് ഫിറ്റ് ചെയ്തു നിന്നു. ഐ ആം പൗഡർ ഓഫ് യൂ അമ്മച്ചീ പൗഡർ ഓഫ് യൂ... ഇത്രയും വാഴകളെ ഒറ്റയ്ക്ക് പോറ്റുന്നില്ലേ???? ഈ പഞ്ചായത്തിൽ അമ്മച്ചിയേക്കാൾ വലിയ ബംഗാളി മാറ്റാരുമില്ല... ആൽവിച്ചൻ സാറായെ പൊക്കുകയാണ്. ബംഗാളി അല്ലെടാ നേപ്പാളി...
ചായ വേണേൽ മോന്തിയിട്ട് പോവാൻ നോക്കെടാ..... സാറാ അവന് നേരെ ചാടിയിട്ട് അവിടെ നിന്ന് അടുക്കളയിലേക്ക് പോയി. ഈ പടുവാഴയെ ഞാനിത് എന്ത് ചെയ്യും എന്റെ മാതാവേ????? പോൾ മുകളിലേക്ക് കൈമലർത്തി കൊണ്ട് ചോദിച്ചു. എന്താ പൊക്കിയത് കൂടുതൽ നന്നായി പോയൊ?????? ആൽവിച്ചൻ ഇളിയോടെ ചോദിച്ചു. ഓഹ്!!!! ഇതുപോലെ ഒരു പ്രപഞ്ചതോൽവി...... നെറ്റിയിൽ അടിച്ച് പറഞ്ഞ് എമി അവനെ ഒന്നു നോക്കി സാറായ്ക്ക് പുറകെ അടുക്കളയിലേക്ക് പോയി. അടുക്കളയിൽ ചെല്ലുമ്പോൾ സാറാ എന്തൊക്കെയോ പദം പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്ന് കറി വെക്കുകയായിരുന്നു. എമി മെല്ലെ ശബ്ദം ഉണ്ടാക്കാതെ കയ്യിലിരുന്ന കപ്പുകൾ എല്ലാം കിച്ചൺ സ്ലാബിലേക്ക് വെച്ച് സാറായ്ക്ക് പിന്നിൽ ചെന്നു നിന്ന് വയറിലൂടെ അവരെ ചുറ്റിപ്പിടിച്ചു. സാറാകൊച്ചേ....... കൊഞ്ചലോടെ അവളൊന്ന് വിളിച്ചു. നീങ്ങി നിക്കെടീ കുരുത്തംകെട്ടതേ.... സാറാ കപടദേഷ്യത്തിൽ അവളോടായി സ്വരമുയർത്തി. മ്മ്ഹ്ഹ്.... ഞാൻ മാറൂല.... തല ഇരുവശത്തേക്കും ചലിപ്പിച്ച് പറഞ്ഞവൾ അവരെ കൂടുതൽ മുറുകെ പിടിച്ചു. അമ്മച്ചീ.... അമ്മച്ചീ..... അവളെ ഗൗനിക്കാതെ നിന്ന് പാചകം ചെയ്യുന്ന അവരെ അവൾ വിളിച്ചു കൊണ്ടിരുന്നു. പിണക്കമാണോ സാറാകൊച്ചേ?????
എത്തികുത്തി നിന്ന് അവരുടെ തോളിൽ താടി ഉറപ്പിച്ചവൾ ചോദിച്ചു. ആണെങ്കിൽ????? ഗൗരവം കുറക്കാതെ മുഖം ചരിച്ച് അവർ അവളെ ഒന്നു നോക്കി. മറുപടി പറയുന്നതിന് മുന്നേ എമി അവരുടെ കവിളിൽ അമർത്തി ചുംബിച്ചു. ചോറീ ചോറീ ചോറീ... ഇനി ചായക്കപ്പ് മുറിയിൽ മറന്ന് വെക്കത്തില്ല. കൊഞ്ചികൊണ്ടവൾ പറഞ്ഞതും അവർക്ക് ചിരി വന്നിരുന്നു. എങ്കിലും അത് പുറത്ത് കാട്ടാതെ എയർ പിടിച്ചു നിന്നു. സോറി പറഞ്ഞിട്ടും ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത് മോശമാട്ടോ... ഒന്നു ചിരിക്ക് എന്റെ അമ്മച്ചീ..... എമി അവരെ ഇക്കിളി ആക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. ഹാ.... ഒന്നു ചിരിക്കെടോ.... കുറുമ്പോടെ അവരുടെ ഇടുപ്പിൽ ഒന്നു പിച്ചി കൊണ്ടവൾ പറഞ്ഞു. സകല വേലത്തരങ്ങളും കയ്യിലുണ്ട്. കുരുത്തംകെട്ടവൾ..... സാറാ ഒരു ചിരിയോടെ അവളുടെ കയ്യിൽ മെല്ലെ ഒന്നു തല്ലി. ഔ.. അമ്മച്ചീ.... വേദന അഭിനയിച്ചവൾ ഉച്ചയത്തിൽ വിളിച്ചു. അടവിറക്കണ്ട... നിനക്ക് നൊന്തിട്ടില്ല എന്നെനിക്കറിയാം. സാറാ പറഞ്ഞു തീർന്നതും അവൾ കുറുമ്പോടെ ചിരിച്ചു കൊണ്ട് അവരിൽ നിന്ന് വിട്ടുമാറി അവർക്ക് അരികിലായി തന്നെ സ്ലാബിൽ ചാരി നിന്നു. ആ ചെറുക്കൻ എഴുന്നേറ്റില്ലേടീ കൊച്ചേ?????? സാറാ സ്റ്റോവ് ഓഫ് ചെയ്തു കൊണ്ട് അവളെ നോക്കി. ഓഹ്... എഴുന്നേറ്റ് രാവിലത്തെ കസർത്തും കഴിഞ്ഞ് നീരാടാൻ കയറിയിട്ടുണ്ട്. എമി അതും പറഞ്ഞ് കപ്പ് എല്ലാം കഴുകി കമിഴ്ത്തി വെച്ചു. കഴുകി കഴിഞ്ഞതും ടാപ്പ് ഓഫ് ചെയ്ത് കയ്യിലെ വെള്ളം ടവലിൽ തുടച്ച് അവൾ തിരിഞ്ഞു.
എമീ.... എടീ എമീ......... ഹാളിൽ നിന്ന് ആൽവിച്ചന്റെ വിളി എത്തിയതും ടവൽ സ്ലാബിൽ തന്നെ വെച്ചു. എന്റെ പൊന്നു കൊച്ചേ നീ അങ്ങോട്ട് ചെല്ലാൻ നോക്ക് അല്ലെങ്കിൽ ആ വെകിളി ഇനിയവിടെ കിടന്ന് കാറി കൂവാൻ തുടങ്ങും. സാറാ അവളോടായി പറഞ്ഞതും ഒരു ചിരിയോടെ അവൾ തലയാട്ടി പുറത്തേക്കിറങ്ങി. എമീ.... എമിയേ..... ആൽവിച്ചൻ വീണ്ടും വിളിച്ചു കൂവി. കാറാതെടോ ഞാൻ എത്തി..... എമി ഹാളിലേക്ക് നടന്ന് വന്നുകൊണ്ട് പറഞ്ഞു. ഹാ.... വന്നല്ലോ വനമാല. ബാ മോളേ ബാ... സേട്ടൻ ഒരു കാര്യം കാണിച്ചു തരാം. ഫോണും കയ്യിൽ പിടിച്ച് ആൽവിച്ചൻ പറയുന്നത് കേട്ടതും എമി നെറ്റി ചുളിച്ചു. എന്തോ ഉടായിപ്പ് ആണെന്ന് അവന്റെ അവിഞ്ഞ ചിരിയിൽ നിന്ന് തന്നെ എമിക്ക് പിടികിട്ടി. എന്താ കാര്യം????? എമി മുഖം സംശയത്തോടെ ചുളിച്ചു അവനെ നോക്കി. ആദ്യം നീയിത് കണ്ടുനോക്ക് എന്റെ മോളേ..... എമിയുടെ കയ്യിലേക്ക് ഫോൺ വെച്ചു കൊടുത്ത് ആൽവിച്ചൻ ഒന്നു ചിരിച്ചു. എമി അവനെ സംശയത്തോടെ ഒന്നു നോക്കി പിന്നെ ഫോണിലേക്ക് നോട്ടം പായിച്ചു. ഏതോ വീഡിയോ ആണ്. അതിലെ ആളെ കണ്ടിട്ട് നല്ല പരിചയം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം പിടി കിട്ടിയത്, റോണിയുടെ കുടുക്ക് പൊട്ടിയ കുപ്പായം. എമിക്ക് ചിരിക്കണോ കരയണോ എന്നറിയില്ല. വീഡിയോക്ക് 201k ലൈക്കും 8k കമന്റും. എമി ആൽവിച്ചനെ നോക്കി. കാണ് കണ്ണ് തുറന്ന് പിടിച്ച് കാണ്.... നീ നാഴികയ്ക്ക് നാൽപ്പത് തവണ പറയാറില്ലേ ഞാൻ മണ്ടാനാണ് മണ്ടനാണെന്ന്. ഇപ്പൊ പറ ശരിക്കും ആരാ മണ്ടൻ?????
ആൽവിച്ചൻ പിരികം പൊക്കിയും താഴ്ത്തിയും അവളെ നോക്കി. എനിക്ക് തെറ്റ് പറ്റിപ്പോയി. ശരിക്കും അവനാ മണ്ടൻ. ആഹ്... അങ്ങനെ പണ.. നിങ്ങൾ മരമണ്ടനും. ഏഹ്??????? ആദ്യം ആൽവിച്ചൻ മനസ്സിലാവാത്തത് പോലെ അവളെ നോക്കി. പിന്നെയാണ് കാര്യം തിരിയുന്നത്. മരമണ്ടൻ നിന്റെ...... അവനൊന്ന് നിർത്തി. എന്താ നിർത്തി കളഞ്ഞത്???? ബാക്കി പറയടോ നിന്റെ????? എമി ഒരു വഴക്കിനായി ഒരുങ്ങി. അതിന്റെ വാല് പിടിച്ച് ആൽവിച്ചൻ എന്തോ പറയാൻ ഒരുങ്ങിയതും കോളിങ്ങ് ബെൽ മുഴങ്ങി. പുറത്ത് ആരോ വന്നത് തന്റെ ഭാഗ്യം അല്ലെങ്കിൽ ഇപ്പൊ ഞാൻ കാണിച്ചു തന്നേനെ..... എമി അവനെ നോക്കി പറഞ്ഞുകൊണ്ട് ഡോർ തുറക്കാൻ പോയി. ഏഹ്!!!! ഇതെന്റെ ഡയലോഗ് അല്ലെ???? ആൽവിച്ചൻ അവൾ പോയ വഴിയേ നോക്കി തിങ്കി. ആൽവിച്ചൻ ഇരിക്കുന്നത് കണ്ടാണ് അച്ചു യൂണിഫോം അണിഞ്ഞ് താഴേക്ക് വരുന്നത്. ആരാടോ വന്നത്????? ആൽവിച്ചനെ നോക്കിയവൻ ചോദിച്ചു. ആഹ്... എനിക്ക് എങ്ങനെ അറിയാനാ???? നിന്റെ കെട്ട്യോൾ നോക്കാൻ പോയിട്ടുണ്ട്. ആൽവിച്ചൻ അവന് മറുപടി കൊടുത്തു. അപ്പോഴേക്കും അച്ചു സ്റ്റെയർ ഇറങ്ങി താഴെ എത്തി കഴിഞ്ഞിരുന്നു, ഒപ്പം കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് സാരി തുമ്പിൽ കൈ തുടച്ച് സാറായും മുറിയിൽ നിന്ന് പോളും അങ്ങോട്ട് എത്തി.
രാവിലെ തന്നെ ഇതാരാണാവോ???? സ്വയം പറഞ്ഞുകൊണ്ട് എമി ഡോർ തുറന്നു. പുറം സിറ്റൗട്ടിൽ പിന്തിരിഞ്ഞു നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതും എമിയുടെ നെറ്റി ഒന്നു ചുളിഞ്ഞു. ആരാ?????? സംശയത്തോടെ അവൾ ചോദ്യമുയർത്തി. അവളുടെ സ്വരം കേട്ടതും അയാൾ അവൾക്ക് നേരെ തിരിഞ്ഞു. തനിക്ക് മുന്നിൽ വ്യക്തമായ അവന്റെ രൂപം കണ്ടവൾ ഒരു നിമിഷം അതിശയിച്ചു പോയി. വിശ്വാസം വരാതെ അവൾ കണ്ണുകൾ അടച്ചു തുറന്ന് ഒന്നുകൂടി നോക്കി. അതേ... തന്നെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിച്ച അതേ വ്യക്തി..... പകപ്പ് വിട്ടുമാറാതെ അവൾ അവനെ നോക്കി നിന്നുപോയി. ഹേയ്..... സർപ്രൈസ് ആയോ?????? ഒരു ചെറു ചിരിയോടെ അവൻ അവളെ നോക്കി ചോദിച്ചു. അത്... പെട്ടെന്ന്... എനിക്ക്...... വാക്കുകൾ കിട്ടാതെ അവൾ വിക്കി. ഏയ്.... Just relax ഡാ.... ഞാൻ അഗസ്റ്റിയെ കാണാൻ വന്നതാ. ആളിവിടെ ഉണ്ടല്ലോ അല്ലെ???? സംശയത്തോടെ അവനൊന്ന് നിർത്തി. ഇച്ചായൻ ഇവിടെ ഉണ്ട്... അകത്തേക്ക് വരണം... എമി വാതിൽപ്പടിയിൽ നിന്ന് അകത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവനെ അകത്തേക്ക് ക്ഷണിച്ചു. Yah...... ഒരു ചിരിയോടെ എമിയേ നോക്കി അവൻ അകത്തേക്ക് കയറി. എമി ഒരു പുഞ്ചിരിയോടെ ഹാളിലേക്ക് കയറി. പിന്നാലെ അവനും. ആരാ എമീ വന്നത്?????? എമിയെ കണ്ടതും അച്ചു ചോദിച്ചു. എന്നാൽ അടുത്ത നിമിഷം അവൾക്ക് പുറകെ അങ്ങോട്ട് എത്തിയ വ്യക്തിയെ കണ്ട് അവനിൽ ചെറിയൊരു ഞെട്ടൽ ഉളവായി. അനിരുദ്ധ്.......
ഒരു പകപ്പോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. അത് കേട്ട് അവന്റെ അടുത്ത് നിന്ന ആൽവിച്ചനിലും ഒരു നടുക്കം ഉടലെടുത്തു. അവൻ പരിഭ്രമത്തോടെ അച്ചുവിനെ നോക്കി. അവന്റെ കണ്ണുകളിലെ ഭാവം മനസ്സിലായത് പോലെ അച്ചു അതേയെന്നർത്ഥത്തിൽ തലയനക്കി. ആൽവിച്ചന് ഉള്ളിൽ ഒരു ഭയം ഉടലെടുത്തു. അവൻ എമിയേയും അനിരുദ്ധനിലേക്കും കണ്ണുകൾ പായിച്ചു. സാറായും പോളും ആരാണെന്ന് മനസ്സിലാവാതെ എമിക്ക് പുറകെ വരുന്നവനെ തന്നെ നോക്കി. ഇതെന്താ എല്ലാവരും ഷോക്കായി നിൽക്കുന്നത്????? Hey... അഗസ്റ്റി it's me. അനിരുദ്ധ് ഒരു ചിരിയോടെ അച്ചുവിനെ നോക്കി. അവന്റെ വാക്കുകൾ കേട്ടതും സാറായും പോളും അച്ചുവിനെ ഒന്നു നോക്കി. അവൻ അനിരുദ്ധനെ നോക്കി വെറുതെ ചിരിക്കാൻ ഒന്നു ശ്രമിച്ചു. അമ്മച്ചീ... ഡാഡി.. ഇദ്ദേഹമാ എന്നെ അന്നത്തെ ആ ആക്‌സിഡന്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. എമി സാറയുടെയും പോളിന്റെയും നിൽപ്പ് കണ്ട് അവർക്കായ് പറഞ്ഞു കൊടുത്തു. ഇരുവരുടെയും കണ്ണുകളിൽ ഒരു നിമിഷം അവനോടുള്ള നന്ദി നിറഞ്ഞു. ഐ ആം അനിരുദ്ധ്. അടുപ്പമുള്ളവർ അനി എന്ന് വിളിക്കും. അവൻ സ്വയം പരിചയപ്പെടുത്തി കൊടുത്തു. എമിയെ രക്ഷിച്ചു എന്ന ബന്ധം മാത്രമല്ല ഞാൻ അഗസ്റ്റിയുടെ ഫ്രണ്ട് കൂടിയാണ് അല്ലേടോ????? അവൻ അച്ചുവിനെ ഒന്നു നോക്കി. എല്ലാവരുടെയും നോട്ടം അച്ചുവിൽ എത്തി നിന്നു. ഹാ.... ഞങ്ങൾ ട്രെയിനിങ് ക്യാമ്പിൽ ഒരുമിച്ച് ആയിരുന്നു. അച്ചു വായിൽ വന്ന ഒരു കള്ളം പറഞ്ഞൊപ്പിച്ചു. അവർക്കെല്ലാം അത് കൂടി കേട്ടതോടെ അനിരുദ്ധനോടുള്ള മതിപ്പ് കൂടി. സത്യത്തിൽ മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
സാറാ പറഞ്ഞു തുടങ്ങി. ഹേയ്... അതിന്റെ ഒന്നും ആവശ്യമില്ല ആന്റി ഇതൊക്കെ മാനുഷികമായ ചില കാര്യങ്ങൾ അല്ലെ???? അവൻ ചിരിയോടെ അവരുടെ നന്ദി വാക്കുകളെ തടഞ്ഞു. അച്ചുവിന് ആകെ ഒരു പരിഭ്രമം തോന്നി. എല്ലാവർക്കും മുന്നിൽ വെച്ച് ജെറിയുടെ കാര്യം അവൻ ചോദിച്ചാൽ????? ഭയത്താൽ അവന്റെ ഹൃദയം അതിവേഗം മിടിച്ചു. എനിക്ക് അഗസ്റ്റിയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. അനിരുദ്ധ് അച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. ആക്ച്വലി എനിക്ക് ഇന്ന് നേരത്തെ സ്റ്റേഷനിൽ എത്തേണ്ട കാര്യമുണ്ടായിരുന്നു. If you don't mind, നമുക്ക് സ്റ്റേഷനിൽ വെച്ചാകാം ഡിസ്കഷൻ അതായിരിക്കും കൂടുതൽ സൗകര്യം. അച്ചു അവനെ നോക്കി പറഞ്ഞു നിർത്തി. I'm ok. അവൻ സമ്മതം മൂളി. അതോടെ അച്ചുവിന് പകുതി ആശ്വാസമായി. എങ്കിൽ പിന്നെ താമസിപ്പിക്കണ്ട നമുക്ക് ഇറങ്ങി കളയാം. അച്ചു അവനെ നോക്കി പറഞ്ഞതും അവൻ സമ്മതഭാവത്തിൽ തലയാട്ടി. അയ്യോ... അതെങ്ങനെ ശരിയാവും???? വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ പോവുക എന്ന് പറഞ്ഞാൽ????? സാറാ സങ്കടത്തോടെ പറഞ്ഞു. അതൊക്കെ ഇനിയൊരിക്കൽ ആവാം ആന്റീ... ഞാൻ ഇനിയും ഇങ്ങോട്ട് തന്നെ വരില്ലേ?????? സാറായോടാണ് അവൻ പറഞ്ഞതെങ്കിലും നോട്ടം എമിയിൽ ആയിരുന്നു. അത് കണ്ടതും അച്ചുവിൽ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു. എമീ... മുറിയിൽ എന്റെ ഹെൽമെറ്റ് ഇരിപ്പുണ്ട് ഞാൻ എടുക്കാൻ മറന്നു നീ അതൊന്ന് എടുത്തിട്ട് വന്നേ...
എമിയോടായി അവൻ പറഞ്ഞതും അവനെ നോക്കി ഒന്നു തലയാട്ടി എമി വേഗം സ്റ്റെയർ കയറി. എമി പോയതും അവനൊരു ആശ്വാസം തോന്നി. നമുക്ക് എങ്കിൽ പുറത്തോട്ട് ഇറങ്ങാം... അനിരുദ്ധനെ നോക്കി അച്ചു തിടുക്കം കൂട്ടി. അപ്പൊ ആന്റീ... അങ്കിൾ ഞാൻ എന്നാൽ അങ്ങോട്ട് ഇറങ്ങുവാ. പിന്നെ ഒരിക്കൽ വരാം... അവൻ പോളിനെയും സാറായെയും നോക്കി യാത്ര പറഞ്ഞു. വരണം..... പോൾ അവനെ നോക്കി പറഞ്ഞു. വന്നിരിക്കും..... ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയോടെ അവൻ പറയവെ അച്ചുവിലും ആൽവിച്ചനിലും മാത്രം ഒരുതരം പരിഭ്രമം ആയിരുന്നു. അച്ചു വേഗം പുറത്തേക്കിറങ്ങി. പിന്നാലെ അനിരുദ്ധനും. ഞാൻ കാർ എടുത്തിട്ടുണ്ട്. തന്നെ ഞാൻ ഫോളോ ചെയ്തോളാം. അവൻ അച്ചുവിനോടായി പറഞ്ഞു. അച്ചു അതിനൊന്ന് മൂളി. അവിടെ നിൽക്കുന്ന ഓരോ നിമിഷവും അച്ചുവിന് ഉള്ളിൽ ഒരു നെരിപ്പൊട് എരിയുകയായിരുന്നു. അച്ചുവിന്റെ മുഖത്തെ ടെൻഷൻ ഒന്നു നോക്കി അനിരുദ്ധ് പുറത്തേക്കിറങ്ങി. ഇച്ചായാ...... എമിയുടെ ശബ്ദം കേട്ടതും അവനൊന്ന് പിന്തിരിഞ്ഞു നോക്കി. അപ്പോഴേക്കും എമി ഹെൽമെറ്റുമായി അവനരികിൽ എത്തിയിരുന്നു. അച്ചു അവളുടെ കയ്യിൽ നിന്ന് ഹെൽമെറ്റ് വാങ്ങി.
അനിരുദ്ധ് അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് അവന്റെ കാറിലേക്ക് കയറി. തിരികെ അവളും ഒരു പുഞ്ചിരി സമ്മാനിച്ചു. ഇച്ചായാ... വൈകിട്ട് ഗീതമ്മയുടെ അടുത്ത് പോവുന്ന കാര്യം മറക്കല്ലേ... എമി അച്ചുവിനോടായി ഓർമ്മപ്പെടുത്തുന്നത് പോലെ പറഞ്ഞു. ഇല്ല..... ഒറ്റ വാക്കിൽ മറുപടി പറഞ്ഞവൻ അവളെ നോക്കി. എന്തുപറ്റി ഇച്ചായാ വയ്യേ????? അവന്റെ വാടിയ മുഖത്തേക്ക് ഒന്നു നോക്കി പരിഭ്രമത്തോടെ അവൾ ചോദിച്ചു. ഒന്നുല്ലേടീ... ഞാൻ ഇറങ്ങുന്നതിന് മുന്നേ വിളിക്കാം ഒരുങ്ങി നിന്നേക്കണം. ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്നു തട്ടി അവൻ പറഞ്ഞു. എമി സമ്മതപൂർവ്വം ഒന്നു തലയാട്ടി. അച്ചു പതിയെ അവളുടെ നെറ്റിയിൽ ഒന്നു ചുണ്ട് ചേർത്തു. കണ്ണുകളാൽ അവളോട് യാത്ര പറഞ്ഞവൻ ഹെൽമെറ്റ് ധരിച്ച് പോർച്ചിലേക്കിറങ്ങി ബുള്ളറ്റിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് എടുത്ത് എമിയെ ഒന്നുകൂടി നോക്കി. അവൾ ചിരിയോടെ കൈവീശി കാണിച്ചതും ഉള്ളിൽ ചെറിയൊരു തണുപ്പ് പടർന്നത് അവൻ അറിഞ്ഞു. അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് അവൻ ഗേറ്റിലേക്ക് വണ്ടി എടുത്ത്. അവന് പിന്നാലെ അനിരുദ്ധ് തന്റെ കാറും. തനിക്ക് മുന്നിൽ നടക്കുന്നത് ഒന്നും അറിയാതെ ഒരു പുഞ്ചിരിയോടെ എമി അച്ചു കണ്ണിൽ നിന്ന് മായുന്നത് നോക്കി നിന്നു..... തുടരും...............