ഹൃദയതാളമായ്: ഭാഗം 90

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

"പെൺകുഞ്ഞാ " കൈയ്യിൽ ടവലിൽ പൊതിഞ്ഞ കുഞ്ഞിനെ എബിയുടെ കൈയ്യിലേക്ക് വച്ച് കൊണ്ട് നേഴ്സ് പറഞ്ഞു. "എന്ത് രസാലേ ഇച്ചായാ വാവയെ കാണാൻ " കൃതി കുഞ്ഞിൻ്റ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു. " ആൻവി " എബി നേഴ്സിനെ നോക്കി ചോദിച്ചു. "ഡോക്ടർ പറയും "കുഞ്ഞിനെ തിരികേ വാങ്ങിച്ച് കൊണ്ട് പറഞ്ഞ് നേഴ്സ് അകത്തേക്ക് പോയി. അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു. " ഡോക്ടർ അനു" എബി പരിഭ്രമത്തോടെ ചോദിച്ചു. "സോറി... ഞങ്ങൾ മാക്സിമം ശ്രമിച്ചു. പക്ഷേ ആൻവിയെ രക്ഷിക്കാനായില്ല. "ഇച്ചായാ ..."കൃതി ഒരു വിറയലോടെ വിളിച്ചു. എബി അവളെ പിടിച്ച് അടുത്തുള്ള ഒരു ചെയറിലേക്ക് ഇരുത്തി. കുറച്ചു നേരം കൃതി ഒരു മരവിപ്പോടെ തന്നെ ഇരുന്നു . "അമ്മു ...."എബി അവളെ തട്ടി വിളിച്ചു. പക്ഷേ അവൾ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു .അവളുടെ ആ ഭാവം എബിയെ പേടിപ്പിച്ചിരുന്നു . കുറച്ച് സമയത്തിന് ശേഷം കൃതി ഒരു പൊട്ടി കരച്ചിലോടെ എബിയുടെ നെഞ്ചിലേക്ക് വീണു .

ഹോസ്പിറ്റലിൽ നിന്നും ആൻവിയെ നേരെ കൊണ്ടു പോയത് എബിയുടെ വീട്ടിലേക്ക് ആയിരുന്നു. ആൻവിക്ക് പറയത്തക്ക ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ എല്ലാ കാര്യങ്ങളും എബിയുടെ വീട്ടുകാർ തന്നെയാണ് ചെയ്തിരുന്നത് . ആൻവിയെ അവളുടെ പപ്പയും അമ്മയും അടക്കം ചെയ്ത അതേ കല്ലറയിൽ തന്നെ അടക്കം ചെയ്തു . കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉയർന്നുവന്നു എങ്കിലും ആൻവിയെ കാണാനോ കുഞ്ഞിനെക്കുറിച്ച് അന്വേഷിക്കാനോ ഒരുവട്ടം പോലും റോയ് വന്നിരുന്നില്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ എബിയും കൃതിയും ഏറ്റെടുക്കുകയാണ് ചെയ്തത് . ആൻവിയുടെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് കൃതിയെ ആയിരുന്നു. കുറച്ചുദിവസം അവൾ ആരോടും സംസാരിക്കാതെ ഒരു മുറിയിൽ തന്നെ അടച്ചിരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ സാമിപ്യം പതിയെ പതിയെ അവളെ മാറ്റിയെടുത്തു.

അതോടുകൂടി അവർ വീണ്ടും തിരുവനന്തപുരത്തേക്ക് പോയി. കൃതിയും എബിയും പിന്നീടുള്ള കാലം ആൻവിയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി ആണ് കണ്ടിരുന്നത് . """"" മാസങ്ങൾക്ക് ശേഷം ഇന്ന് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആണ്. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് ചടങ്ങുകളെല്ലാം നടത്തുന്നത്. നാട്ടിൽനിന്ന് പപ്പയും അമ്മയും അടക്കം എല്ലാവരും അവിടേക്ക് വന്നിരുന്നു . എബി കുഞ്ഞിനെ മടിയിലേക്ക് ഇരുത്തി അവളുടെ ചെവിയിൽ പതിയെ പേരുവിളിച്ചു. * ഇശിഖാഗ്നി* ആ പേര് കേട്ടതും കൃതിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു .ഒപ്പം അവളുടെ ഓർമ്മകൾ കുറച്ച് പിന്നിലേക്ക് പോയി . * "വാവയ്ക്ക് നമ്മൾ എന്തു പേരാ ചേച്ചി ഇടുക" ഹാളിൽ ആൻവിയുടെ അടുത്തിരുന്ന കൃതി അവളോടായി ചോദിച്ചു. " അതൊക്കെ വാവ വന്നിട്ട് തീരുമാനിച്ചാൽ പോരേ." " അതൊന്നും പറ്റില്ല ഇപ്പോൾ തന്നെ കണ്ടു വെച്ചാലേ നല്ല ഒരു പേര് ഇടാൻ പറ്റുകയുള്ളൂ." എബി ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.

" ആ ...കിട്ടി പോയി ഞാൻ ഒരു നല്ല പേര് കണ്ടുവെച്ചിട്ടുണ്ട് ചേച്ചി" " നിൻ്റെ പേര് നീ മനസിൽ വച്ചാൽ മതി. ഞാൻ ഒരു പേര് കണ്ടു വച്ചിട്ടുണ്ട് അത് ഇട്ടാൽ മതി." എബിയും വിട്ടു കൊടുത്തില്ല. അവർ ഒരു പേരിൻ്റെ കാര്യം പറഞ്ഞ് അടി കൂടാൻ തുടങ്ങി. അത് കേട്ട് ആൻവി ചെവി പൊത്തി ഇരുന്നു. "അയ്യോ... ഒന്ന് നിർത്തുമോ നിങ്ങളുടെ വഴക്ക്.ഞാൻ ഒരു തിരുമാനം പറയാം. പെൺ കുഞ്ഞാണെങ്കിൽ കൃതി പറയുന്ന പേര് ഇടാം. ഇനി ആണ് കുട്ടിയാണെങ്കിൽ എബി പറയുന്ന പേര് ഇടാം. പോരെ " ആൻവി ഒരു ഒത്തു തീർപ്പ് പറഞ്ഞതും എബിയും കൃതിയും സമ്മതിച്ചു. "പെൺകുഞ്ഞ് ആണെങ്കിൽ ശിഖ എന്ന് ഇടും. നല്ല പേര് അല്ലേ ചേച്ചി "കൃതി ചിരിയോടെ പറഞ്ഞു. "ഒന്ന് പൊയ്ക്കെ. അവള് കണ്ടുപിടിച്ച ഒരു പേര്. അതൊന്നും വേണ്ട. ഇത് ആൺ കുഞ്ഞ് ആയിരിക്കും. അവന് ഞാൻ ഒരു നല്ല പേര് കണ്ടുപിടിച്ചിട്ടുണ്ട് അത് ഇട്ടാൽ മതി. " അഗ്നിക് " "നല്ല അടിപൊളി പേര് അല്ലേ അനു" എബി ചോദിച്ചു .

" അയ്യേ.: ഇതിനെക്കാളും നല്ലത് ഞാൻ കണ്ടുപിടിച്ച പേരാ. ഇയാളുടെ ഒരു തീയും പുകയും" കൃതി കളിയാക്കിക്കൊണ്ട് പറഞ്ഞു. അത് കേട്ടതും എബിയും കൃതിയും കുഞ്ഞ് ആൺ ആയിരിക്കും, പെണ്ണ് ആയിരിക്കും എന്ന് പറഞ്ഞ് തല്ലു കൂടാൻ തുടങ്ങി. "ഒന്ന് നിർത്തുമോ രണ്ടുപേരും "അവരുടെ ശല്യം സഹിക്കാൻ വയ്യാതെ ആൻവി പറഞ്ഞു. ** ഓർമ്മകളിൽ നിന്നും മോചിതയായതും കൃതിയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ വീണു . പേരിടൽ ചടങ്ങ് എല്ലാം കഴിഞ്ഞ് അമ്മയും പപ്പയും മറ്റുള്ളവരും അന്ന് തന്നെ നാട്ടിലേക്ക് പോയി . കുഞ്ഞ് വന്നതോടുകൂടി എബിയുടെയും കൃതിയുടെയും ജീവിതം ആകെ മാറിപ്പോയിരുന്നു. അവരുടെ രണ്ടുപേരുടെയും ലോകം ശിഖ മോൾ ആയി ചുരുങ്ങിയിരുന്നു. അപ്പോഴും റോയ് എന്തെങ്കിലും അവകാശം പറഞ്ഞു വരുമോ എന്ന് ഇരുവർക്കും ഭയം ഉണ്ടായിരുന്നു . ശിഖ മോൾക്ക് ഇപ്പോൾ എട്ട് മാസം കഴിഞ്ഞു aanvi ഇല്ലെങ്കിലും ഒരു അമ്മയുടെ കുറവ് അറിയിക്കാതെ ആണ് കൃതി അവളെ നോക്കുന്നത്.

എബി രാവിലെ ഡ്യൂട്ടിക്ക് പോയിക്കഴിഞ്ഞാൽ കൃതി കുഞ്ഞിന്റെ കാര്യം എല്ലാം നോക്കി സമയം കളയുമായിരുന്നു . എബി രാവിലെ സ്റ്റേഷനിൽ പോയതും അവൾ വാതിലടച്ചു റൂമിലേക്ക് നടന്നു ശിഖ മോൾ നല്ല ഉറക്കത്തിൽ ആണ്. കുറച്ച് വാശിയുണ്ട് എന്നതൊഴിച്ചാൽ വേറൊരു പ്രശ്നവും ശിഖ മോളെ കൊണ്ട് ഉണ്ടായിരുന്നില്ല . കൃതി ശിഖ മോളെ ശരിക്ക് കിടത്തിയതിനുശേഷം അടുക്കളയിലേക്ക് നടന്നു .കുക്കറിന്റെ വിസിൽ കേട്ടതും കുഞ്ഞ് ഉറക്കത്തിൽനിന്നു എഴുന്നേറ്റ് കരയാൻ തുടങ്ങി . കൃതി പച്ചക്കറി അറിയുന്നത് നിർത്തി നേരെ നേരെ റൂമിലേക്ക് ഓടീ .കുഞ്ഞ് കിടക്കയിൽ കിടന്ന് നല്ല കരച്ചിൽ ആണ്. " അമ്മേടെ വാവ എണീറ്റോ". കൃതി കുഞ്ഞിനെ എടുത്ത് അവളുടെ പുറത്ത് തട്ടി കൊണ്ട് സമാധാനിപ്പിച്ചു "അമ്മടെ കുഞ്ഞിന് വിശക്കുന്നുണ്ടോ " അവൾ കുഞ്ഞിന്റെ മൂക്കിൽ ഉരസിക്കൊണ്ട് ചോദിച്ചതും ശിഖ മോൾ കുഞ്ഞു പല്ല് കാട്ടി ചിരിക്കാൻ തുടങ്ങി . കൃതി അവൾക്കായി പാൽ എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

അതെല്ലാം കൊടുത്ത് കുഞ്ഞിനെ കുളിപ്പിച്ച്, കണ്ണെഴുതി പൊട്ടുതൊട്ട് ഒരുക്കി . കുഞ്ഞു ഉള്ളതുകൊണ്ട് തന്നെ ദിവസങ്ങൾ വേഗത്തിൽ പോകുന്നതുപോലെ അവൾക്കും തോന്നി . വൈകുന്നേരം എബി വരുമ്പോൾ കൃതിയും കുഞ്ഞും കൂടി ഉമ്മറത്ത് തന്നെ അവനെ കാത്തു ഇരിക്കുകയായിരുന്നു . 'പപ്പയുടെ കുഞ്ഞുവാവ പപ്പയെ കാത്തിരിക്കുകയായിരുന്നോ" എബി അവളെ കൃതിയുടെ മടിയിൽ നിന്നും എടുത്തു കൊണ്ട് ചോദിച്ചു. എബിയെ കണ്ടതും കുഞ്ഞ് സന്തോഷത്തോടെ അവന്റെ മേലേക്ക് കയറി. " അല്ലെങ്കിലും പപ്പേ കിട്ടിയാൽ ഇവൾക്ക് അമ്മയെ വേണ്ടല്ലോ" കൃതി കുശുമ്പ് കാണിച്ചു പറഞ്ഞു . "ഇവൾ അല്ലെങ്കിലും പപ്പയുടെ പൊന്നു മോളല്ലേ. അപ്പോ സ്നേഹം ഇല്ലാതെ ഇരിക്കുവോ" എബി കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു . ** രാത്രി എബിയും കൃതിയും കുഞ്ഞും കൂടി റൂമിൽ ഇരിക്കുകയാണ്. കൃതിക്കും എബിക്കും ഇടയിലാണ് കുഞ്ഞ് കിടക്കുന്നത്.

കുഞ്ഞ് കൈകാലിട്ടടിച്ച് കളിക്കുകയാണ്.. കൃതി അവളെ നോക്കി ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്നു.. എന്നാൽ എബി എന്തോ സീരിയസ് ആയ ചിന്തയിൽ ആണ് . "എന്താ ഇച്ചായാ... എഞെങ്കിലും ടെൻഷൻ ഉണ്ടോ" അവൾ എബിയോട് ചോദിച്ചു. " ഏയ് ഒന്നും ഇല്ല. സ്റ്റേഷനിലെ ഒന്ന് രണ്ട് കാര്യങ്ങൾ ആലോചിച്ചതാ ."അത് പറഞ്ഞു അവൻ കുഞ്ഞിന്റെ അരികിലേക്ക് കിടന്നു . കൃതിയും ലൈറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് കിടന്നു . ** പിറ്റേദിവസം രാവിലെ തന്നെ എബി സ്റ്റേഷനിലേക്ക് പോയി .അവൻ പോയി കുറെ കഴിഞ്ഞതും ആരോ കോളിംഗ് ബെല്ല് അടിച്ചു. കൃതി ചെന്ന് വാതിൽ തുറന്ന് നോക്കുമ്പോൾ പരിചയമില്ലാത്ത ഏതോ ഒരു സ്ത്രീ ആയിരുന്നു . "ആരാ മനസ്സിലായില്ല" കൃതി ആ സ്ത്രീയെ നോക്കി ചോദിച്ചു . "തനിക്ക് എന്നെ അറിയാൻ ചാൻസ് ഇല്ല. എന്റെ പേര് അനീറ്റ. ഞാൻ ആൻവിയുടെ ഫ്രണ്ടാണ് ." ആൻവിയുടെ പേര് കേട്ടതും കൃതി അവരെ അകത്തേക്ക് വിളിച്ചു.

ആ സ്ത്രീ വന്ന് സോഫയിൽ ഇരുന്നു. " ഞാൻ കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നില്ല. ഈയടുത്താണ് നാട്ടിലേക്ക് വന്നത്. അപ്പോഴാണ് ആൻവിയുടെ കാര്യമെല്ലാം ഞാൻ അറിഞ്ഞത്. ഇവിടെ ഇന്ന് സിറ്റിയിൽ വെച്ച് എബിയെ കണ്ടിരുന്നു .അപ്പോൾ അവൻ ആണ് എല്ലാ കാര്യങ്ങളും പറഞ്ഞത്. അപ്പോൾ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞപ്പോൾ അവനാണ് വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നത്." ആ സ്ത്രീ അവളെ നോക്കി പറഞ്ഞു. "കുഞ്ഞ് ഉറങ്ങുകയാണ്. എണീറ്റിട്ടില്ല ." "അത് സാരമില്ല" ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു . "ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം." കൃതി ഫോണെടുത്ത് അടുക്കളയിലേക്ക് നടന്നു . "ചായ വയ്ക്കുന്നതിനൊപ്പം അവൾ എബിയെ വിളിച്ചു . കുറേനേരം റിങ്ങ് ചെയ്ത ശേഷമാണ് എബി കോൾ അറ്റന്റ് ചെയ്തത്. " ഹലോ ഇച്ചായ...ഇച്ചായന്റെ ഒരു ക്ലാസ്മേറ്റ് ഇവിടെ വന്നിട്ടുണ്ട് ." "എന്റെയോ" എബി മനസ്സിലാവാതെ ചോദിച്ചു.

" അതേ ഇച്ചായാ. അനീറ്റ എന്നാ പേര് പറഞ്ഞത് ." "അനീറ്റയോ. അങ്ങനെ ഒരാൾ എന്നോടൊപ്പം പഠിച്ചിട്ടില്ല ല്ലോ "എബി അത് പറഞ്ഞതും കൃതി ഗ്യാസ് ഓഫ് ചെയ്തു ഹാളിലേക്ക് നടന്നു. അപ്പോഴേക്കും റൂമിന്റെ ഉള്ളിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു അവൾ ഒരു പേടിയോടെ റൂമിലേക്ക് ഓടുന്നതിന് മുൻപ് തന്നെ അടുക്കളയുടെ വാതിൽ ആ സ്ത്രീ അടച്ചിരുന്നു .കൃതി കുറെ തവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പതിയെ പതിയെ കുഞ്ഞിന്റെ കരച്ചിൽ അകന്ന് പോയി .കൃതി കരഞ്ഞുകൊണ്ട് താഴേക്കു ഊർന്നിരുന്നു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story