കോവിലകം: ഭാഗം 3

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിൽക്കട്ടെ... ആദ്യം നമുക്ക് അവിടെവരെയൊന്ന് പോകണം... തുടക്കത്തിൽ നേരായ മാർഗ്ഗത്തിലൂടെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം അതിനവൻ വഴങ്ങുന്നില്ലെങ്കിൾ... നമുക്ക് കളി തുടങ്ങാം... " രാജേന്ദ്രൻ പറഞ്ഞു "എന്നാൽ അങ്ങനെയാവട്ടെ... " രഘുത്തമൻ അകത്തേക്ക് നടന്നു... എന്നാൽ അവന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.... അവൻ തന്റെ മുറിയിൽ ചെന്ന് ഫോണെടുത്ത് ആരേയോ വിളിച്ചു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വൈകീട്ട് പാലുമായി നന്ദന കോവിലകത്തേക്ക് ചെന്നു... കോവിലകത്തിന്റെ തെക്കേ പറമ്പിൽക്കൂടിയായിരുന്നു അവൾ അവിടേക്ക് ചെന്നത്... വഴിയിൽവച്ചേ മുറ്റത്ത് നിന്ന് ആരേയോ ഫോൺ ചെയ്യുന്ന ഹരിയെ അവൾ കണ്ടിരുന്നു... അവൾക്കെന്തോ അയാളുടെ മുകത്തേക്ക് നോക്കാനൊരു മടി തോന്നി... അവൾ ഹരിയെ മെന്റ് ചെയ്യാതെ അടുക്കള വശത്തേക്ക് നടന്നു... "ഹലോ നന്ദന... അവിടെ നിൽക്കടോ... ഇവിടെ അഞ്ചടി എട്ടിഞ്ച് വലുപ്പത്തിൽ ആണൊരുത്തൻ നിൽക്കുന്നത് കണ്ടില്ലേ..." ഹരി വിളിച്ചതുകേട്ട് നന്ദന നിന്നു... "ഇയാൾക്ക് എന്റെ പേരെങ്ങനെ അറിയാം... " "അമ്മ പറയുന്നത് കേട്ടു... നിനക്കിപ്പോൾ മനസ്സിലായില്ലേ ഞാനാരാണെന്ന്... " "അതു പിന്നെ... പ്രതീക്ഷിക്കാതെ ഇയാളെ അവിടെ കണ്ടപ്പോൾ ഞാൻ കരുതി... "

"നീയെന്തുകരുതി... പറമ്പിലെ മരങ്ങൾ നോക്കാൻ വന്ന ഏതോ ഒരാളാണെന്നല്ലേ... " "അത്... അതങ്ങനെയല്ലേ എന്നോട് പറഞ്ഞത്... പിന്നെ മാറ്റി പറഞ്ഞപ്പോൾ ആരായാലും കളവാണെന്നല്ലേ പറയൂ... " അപ്പോൾ നീയെന്നെ മരക്കച്ചവടക്കാരനാക്കിയല്ലേ... അതേതായാലും നന്നായി... പിന്നെ എനിക്കൊരു പേരുണ്ട്... ഇയാളെന്നല്ല... ഹരിനാരായണൻ... ഹരിയെന്ന് വിളിക്കും... അങ്ങനെ വിളിച്ചാൽ മതി... " "മുതിർന്നവരെ പേരെടുത്ത് വിളിക്കുകയോ... അതു പറ്റില്ല... " എന്നാൽ വിരോധമില്ലെങ്കിൽ പേരിനോട് കൂടി ഏട്ടാ എന്നും കൂടി വിളിച്ചോളൂ... അതാകുമ്പോൾ പെൺകുട്ടികൾ വിളിക്കുന്നത് കേൾക്കാൻ ഒരു സുഖമുണ്ട്... അങ്ങനെ വിളിക്കാൻ എനിക്ക് അനിയത്തിയോ മുറപ്പെണ്ണോ കാമുകിയോ ഇല്ല... " അതുകേട്ട് അവളൊന്ന് ചിരിച്ചു പിന്നെ അടുക്കളയിലേക്ക് നടന്നു... അവൾ പോകുന്നതും നോക്കി ഹരി നിന്നു... എന്നാൽ അവർ സംസാരിച്ച് നിൽക്കുന്നത് ജനൽവഴി സുമംഗല കാണുന്നുണ്ടായിരുന്നു... അവരുടെ ചുണ്ടിലുമൊരു ചിരി തെളിഞ്ഞു..... നന്ദന അടുക്കളവശത്തേക്ക് വരുന്നതുകണ്ട് അവർ അവിടേക്ക് നടന്നു... "അല്ലാ ആരിത് നന്ദനമോളോ..... കയറിവാ... " "ഞാൻ പാലുമായിട്ട് വന്നതാണ്... അമ്മ പറഞ്ഞു ഇതിവിടെ തരാൻ... " "ഞാൻ പറഞ്ഞിരുന്നു രാവിലേയും വൈകീട്ടും പാല് വേണമെന്ന്... "

സുമംഗല നന്ദനയുടെ കയ്യിൽനിന്നും പാൽപാത്രം വാങ്ങിച്ചു.... "എന്താണ് ഹരി നിന്നോട് ചോദിച്ചത്.... " അത് നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞതാണ്... ഞാൻ ആളറിയാതെ എന്തൊക്കെയോ തർക്കുത്തരം പറഞ്ഞു.... ഇതിനുമുമ്പ് ആന്റി എവിടെയായിരുന്നു താമസിച്ചിരുന്നത്... " "അത് കുറച്ചു ദൂരെയാണ്... തളിപ്പറമ്പിൽ... കണ്ണൂർ കഴിഞ്ഞു പോകണം... പക്ഷേ ഈ നാടുമായി ഞങ്ങൾക്ക് വലിയൊരു ബന്ധമുണ്ട്... അത് താമസിയാതെ മോൾക്ക് മനസ്സിലാവും... ആ സമയത്താണ് പടിപ്പുരയുടെ മുന്നിൽ ഒരു കാർ വന്നു നിന്നത് ഹരി കണ്ടത്... അതിൽ നിന്നിറങ്ങിയ രാജേന്ദ്രനേയും രഘുത്തമനേയും അവൻ കണ്ടു... ഹരി പടിപ്പുരയിലേക്ക് നടന്നു... "നിങ്ങളാണോ ഈ കോവിലകം വാങ്ങിച്ചത്... " രാജേന്ദ്രൻ ചോദിച്ചു... " "അതെ ഞാനാണ് വാങ്ങിച്ചത്... എന്തേ.. " "എന്നാൽ അത് നല്ലതിനല്ല... ഇതിന്റെ യഥാർത്ഥ അവകാശികൾക്ക് നീ മുടക്കിയ വിലക്കു തന്നെ ഇത് കൊടുത്ത് പെട്ടന്ന് സ്ഥലം കാലിയാക്കാൻ നോക്ക്.... " "അതിന് ഇതിന്റെ അവകാശിയോട് തന്നെയാണല്ലോ ഞാൻ വാങ്ങിച്ചത്... ചോദിച്ചപണവും മുടക്കി"

അല്ലല്ലോ... അയാളല്ല ഇതിന്റെ അവകാശി... അത് ഞങ്ങളുടെ തറവാട്ടിലെ ചില എരണംകെട്ടവർക്ക് പറ്റിയ തെറ്റ്... ഇപ്പോൾ ഈ കോവിലകം ഞങ്ങൾക്കുവേണം... അത് എഴുതി തന്ന് മുടക്കിയ പണം വാങ്ങിച്ച് സ്ഥലം വിടാൻ നോക്ക്... " അതു പറ്റില്ലല്ലോ രാജേന്ദ്രാ... ഇത് തിരിച്ചുകൊടുക്കാനല്ല ഞാൻ വാങ്ങിച്ചത്... ഇനി ഏതെങ്കിലും കാലത്ത് വിൽക്കാനും പോകുന്നില്ല... " രാജേന്ദ്രൻ ഒന്ന് ഞെട്ടി... തന്റെ പേര് ഇവന് അറിയാം അപ്പോൾ എല്ലാം അറിഞ്ഞുതന്നെയാണിവൻ വന്നിരിക്കുന്നത് "നീ കളിക്കുന്നത് ആരോടാണെന്ന് നിനക്കറിയില്ല.... വെറുതെ പ്രശ്നങ്ങൾക്ക് നിൽക്കേണ്ട..." "അതെങ്ങനെ പ്രശ്നമാകും... ഞാൻ വാങ്ങിച്ച മുതൽ എനിക്ക് താമസിക്കാൻ വേണ്ടിയാണ്.... അത് നിയല്ല നിന്റ അച്ഛൻ നീലകണ്ഠൻ പറഞ്ഞാലും നടക്കില്ല... " നീയാരാണ്... ഞങ്ങളെ ഇത്രയും മനസ്സിലാക്കിയ നീ വഴിതെറ്റി വന്നതല്ലെന്ന് ഉറപ്പാണ്... സത്യം പറഞ്ഞോ... നീയാരാണ്.. "അത് നിങ്ങൾക്ക് മനസ്സിലായതുകൊണ്ടല്ലേ എന്നെ കാണാൻ വന്നത്... " രാജേന്ദ്രൻ അവനെയൊന്ന് നോക്കി... പിന്നെ കാറിൽ കയറി... പിന്നാലെ രഘുത്തമനും കയറി അവരുടെ കാറ് പോകുന്നത് പുച്ഛത്തോടെ ഹരി നോക്കി.... അവൻ തിരിഞ്ഞ് നടന്നു... മുറ്റത്തെത്തിയപ്പോൾ ഉമ്മറത്ത് നിൽക്കുന്ന നാരായണനെ കണ്ടു...

"അരാണ് ഹരി അവിടെ വന്നത്... " നാരായണൻ ചോദിച്ചു "അത് അവരാണ്... നീലകണ്ഠന്റെ മകൻ രാജേന്ദ്രൻ.... "ഓഹോ... അപ്പോൾ അവനിറങ്ങിയല്ലേ..... ഈ തറവാട് കിട്ടുല്ലെന്നറിഞ്ഞപ്പോൾ ഭീഷണിയുമായി വന്നതായിരിക്കും... തോറ്റുകൊടുക്കരുത് മോനേ... ഇവിടെ തോറ്റാൽ പിന്നെ നമ്മൾ വിചാരിച്ചതുപോലെ ഒന്നും നടക്കില്ല... അങ്ങനെവന്നാൽ മരിച്ച് മണ്ണടിഞ്ഞുപോയ ഈ തറവാട്ടിലെ കാരണവന്മാരുടെ അത്മാവ് ഒരിക്കലും നമ്മളോട് ക്ഷമിക്കില്ല... " ഇല്ല അച്ഛാ... നമ്മളൊളിക്കലും തോൽക്കില്ല... തോൽക്കണമെങ്കിൽ നമ്മൾ ഇല്ലാതാവണം... ചിലപ്പോൾ പല പരീക്ഷണങ്ങളും നമ്മൾ നേരിടേണ്ടി വരും... എന്നാലും അവസാന വിജയം നമുക്കു തന്നെയാകും... " "അറിയാം... എന്നാലും സൂക്ഷിക്കണം.... കൊന്നും കൊലവിളിച്ചും നടക്കുന്നവനാണ് ആ ഇല്ലിക്കൽ നീലകണ്ഠൻ... അവന്റെ അച്ഛന്റെ പിൻഗാമി... എന്തു ചെയ്യാൻ മടിക്കില്ല അയാൾ.... " "അച്ഛൻ വിഷമിക്കാതിരിക്ക്... നമ്മൾ കാത്തിരുന്നതിന് നമ്മൾ പ്രാർത്ഥിച്ചു ദൈവങ്ങൾക്ക് ശക്തിയുണ്ടെങ്കിൽ എല്ലാം ശരിയായിവരും... ഞാൻ പുറത്തൊന്ന് പോയി വരാം...

പ്രസാദും വിഷ്ണുവും വഴിയറിയാതെ കവലയിൽ നിന്നു തിരിയുന്നുണ്ടാകും... ആരോടെങ്കിലും വഴി ചോദിച്ച് നമ്മളോട് പറഞ്ഞതുപോലെ അവരോട് പറഞ്ഞാൽ ആ നിമിഷം രണ്ടും വന്നവഴി പറക്കും... അത്രക്ക് ദൈര്യശാലികളാണല്ലോ അവർ... " നീ പോയിട്ടു വാ... സൂക്ഷിക്കണം... ആ രാജേന്ദ്രൻ വഴിയിലെവിടെയെങ്കിലുമുണ്ടാകും.. അവനോട് കയർക്കാനൊന്നും പോകേണ്ട... " "ശരിയച്ഛാ... " ഹരി തന്റെ കാറെടുത്ത് പുറത്തേക്ക് പോയി... " ഈ സമയം അടുക്കളയിൽ സുമംഗല നന്ദനയുമായി സംസാരിച്ചിരിക്കുകയായിരുന്നു.... "മോൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണ്..." "അങ്ങനെ ചോദിച്ചാൽ എല്ലാവരേയും എനിക്കിഷ്ടമാണ്... എന്നാലും അച്ഛനോട് കൂടുതൽ ഇഷ്ടം... അമ്മയ്ക്ക് എപ്പോഴും എന്നെ വഴക്കുപറയാനേ നേരം കാണൂ... അടുക്കളയിൽ അമ്മയെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് കൂടുതൽ വഴക്ക്... പിന്നെ മാമ്പഴക്കാലമായാൽ ഞാൻ ഇവിടുത്തെ മാവിന്റെ ചുവട്ടിൽ വന്ന് മാങ്ങ പെറുക്കിയെടുക്കുന്നതും അമ്മക്കിഷ്ടമല്ല... അന്നേരം എപ്പോഴും വഴക്കുപറയുമ്പോൾ അച്ഛനാണ് എനിക്ക് തുണ... "

അത് നല്ലകാര്യമല്ലേ... മോൾക്ക് പത്തിരുപത് വയസ്സ് കഴിഞ്ഞില്ലേ... ഇനിയും അടുക്കളപ്പണി അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേടല്ലേ.... മോള് നാളെ മുതൽ ഇവിടേക്ക് വാ... ഞാൻ പഠിപ്പിച്ചുതരാം... അതുപോട്ടെ അച്ഛനുമമ്മയും കഴിഞ്ഞാൽ പിന്നെ ആരെയാണ് കൂടുതൽ ഇഷ്ടം.... " "അത്... അത് ഞാൻ പറഞ്ഞാൽ എന്നെ കളിയാക്കരുത്... " "ഇല്ല.. ദൈര്യമായി പറഞ്ഞോ... " "അത് നന്ദിനിയെയാണ്.... എന്റെ വീട്ടിലെ പശുവിനെ...എന്നാലിപ്പോൾ അതല്ലാട്ടോ... ആന്റിയെ എനിക്ക് നല്ല ഇഷ്ടമായി... " ഇതു പറയാനാണോനീ ഇത്ര വലിയ പാടുപെട്ടത്... എനിക്കും പശുക്കളെ ഒരുപാടിഷ്ടമാണ്... എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ മൂന്നുനാല് പശുക്കളുണ്ടായിരുന്നു... അച്ഛനുമമ്മയും അവയെ പറമ്പിൽ കെട്ടിയിടാൻ പോകുമ്പോൾ ഞാനും പോകും... അത് പുല്ല്തിന്നുന്നതും നോക്കിഅവിടെത്തന്നെയിരിക്കും... അതൊരു കാലം.... ഞാൻ ചോദിച്ചത് അതല്ല... മനസ്സുതുറന്ന് സ്നേഹിക്കുന്ന... അതായത് വല്ല ബോയ്ഫ്രണ്ടോ മറ്റോ ഉണ്ടോ എന്നാണ്... " അങ്ങനെയൊന്നുമില്ല... കോളേജിൽ പഠിക്കുന്ന കാലത്ത് ചിലർ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിരുന്നു... അവരെ ഞാൻ മെല്ലെ കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കി... എന്തേ അങ്ങനെ ചോദിച്ചത്... " "ഒന്നുമില്ല... ഞാൻ വെറുതെ ചോദിച്ചതാണ്... ഇപ്പോഴത്തെ തലമുറയിൽ അങ്ങനെയൊന്നുമില്ലാത്തവർ ചുരുക്കമാണ്... അതുകൊണ്ട് ചോദിച്ചതാണ്.... " എനിക്കെന്റെ അച്ഛനുമമ്മയും കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ... അവരെ വേദനിപ്പിച്ചിട്ടൊരു ജീവിതം എനിക്കുവേണ്ട...

എനിക്ക് ഓർമ്മവച്ചകാലം മുതൽ അച്ഛൻ എന്റെ ഭാവിക്കുവേണ്ടി കഷ്ട പ്പെടുന്നത് കണ്ടു വളർന്നവളാണ് ഞാൻ... ഒരിക്കൽ ആരും അസൂയപ്പെടുന്നരീതിയിൽ ഗൾഫിൽ സൂപ്പർ മാർക്കറ്റ് സ്വന്തമായി ഉണ്ടായിരുന്ന ആളായിരുന്നു അച്ഛൻ... എന്നാൽ കടം കയറി ഒരു നിവർത്തിയുമില്ലാതെയിരുന്ന അച്ഛന്റെ ജ്യേഷ്ഠനെ അച്ഛൻ അവിടേക്ക് കൊണ്ടുപോയി... അന്നുമുതൽ അച്ഛന്റെ കഷ്ടകാലം തുടങ്ങി... എന്തോ കള്ളപ്പണത്തിന്റെ പേരിൽ അച്ഛനെ അവിടുത്തെ പോലീസ് അറസ്റ്റ് ചെയ്തു... അവസാനം അമ്മയുടെ പ്രാർത്ഥനകൊണ്ട് മാത്രമാണ് അച്ഛൻ രക്ഷപ്പെട്ട് പുറത്തുവന്നത്... എന്നാൽ അത്രയും കാലം കൊണ്ടുനടന്ന ആ സൂപ്പർ മാർക്കറ്റ് പൂട്ടേണ്ടിവന്നു... അതുവരെ സമ്പാദിച്ചത് മുഴുവൻ വേണ്ടിവന്നു അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ... എന്നാലും അച്ഛൻ സ്വന്തം ജ്യേഷ്ടനേയോ കുടുംബത്തെയും വെറുത്തില്ല... നാട്ടിൽ കൂലിപ്പണി ചെയ്ത് കുടുംബത്തെ പോറ്റി... എന്നാൽ അവസാനം അച്ഛനും ഏട്ടനും തമ്മിൽ തെറ്റി... അതെന്തിനായിരുന്നെനിക്കറിയില്ല... പക്ഷേ ഒന്നറിയാം... എന്റെ അച്ഛൻപെങ്ങളുടെ മരണത്തോടെയാണ് അതെല്ലാം നടന്നത്...

ആ സമയത്ത് ഇറങ്ങിയതാണ് ആ വീട്ടിൽ നിന്ന്... പിന്നെ അമ്മയുടെ ഈ വീട്ടിലാണ് താമസം... ഇവിടെ കൂലിപ്പണിയെടുത്താണ് അച്ഛൻ ഞങ്ങളെ നോക്കിയിരുന്നത്... ആ അച്ഛനെ ദിക്കരിക്കാൻ എനിക്ക് പറ്റുമോ... " "ഞാൻ ചോദിച്ചത് മോൾക്ക് വിഷമമായല്ലേ... ഞാനങ്ങനെയാണ്... ഒന്നും ചിന്തിക്കാതെ എല്ലാം ചോദിക്കുകയും പറയുകയും ചെയ്യും... എന്റെ സ്വഭാവം അങ്ങനെയായിപ്പോയി... " "അത് സാരമില്ലാന്റീ... എന്നാൽ ഞാൻ പോകട്ടെ... അധികം നേരം വൈകിയാൽ അമ്മ വഴക്കുപറയും.... " എവിടെ പോകാൻ... രാത്രി എല്ലാം കഴിഞ്ഞിട്ടേ നിന്നെ വിടൂ... അച്ഛനുമമ്മയും ഇവിടേക്ക് വരില്ലേ... അന്നേരം അവരുടെ കൂടെ പോകാം... പേടിയുണ്ടെങ്കിൽ അവരെ വിളിച്ച് കാര്യംപറയ്... " അതല്ല ആന്റീ... എനിക്ക് കുളിച്ച് കാവിൽ വിളക്ക് വക്കണം... " എന്നാൽ പോയിട്ടുവാ... കാവിൽ വിളക്കുവച്ച് നേരെ ഇവിടേക്ക് വരണം... അന്നേരം ഒഴിഞ്ഞുമാറരുത്... " "ഇല്ല ആന്റീ തീർച്ചയായും വരാം.... " അതുപറഞ്ഞ് പാൽപാത്രവും വാങ്ങിച്ച് അവൾ വീട്ടിലേക്ക് നടന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story