കോവിലകം: ഭാഗം 31

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതിന് ആരു പറഞ്ഞു രണ്ടു ദിവസമായിട്ടേയുള്ളൂ എന്ന്... " അവരുടെ കൂടെയുണ്ടായിരുന്ന നന്ദന ചോദിച്ചു... "അല്ലാതെ പിന്നെ... മുമ്പ് ഇവർ തമ്മിൽ പരിചയമുണ്ടോ... " "ഉണ്ട്.... " നന്ദന ബാംഗ്ലൂരിൽവച്ച് നീലിമക്കുണ്ടായ കാര്യങ്ങൾ പറഞ്ഞു... "അതു ശരി അപ്പോൾ ഇയാളുടെ രക്ഷകനാണല്ലേ എന്റെ ഏട്ടൻ... അതു പോട്ടെ ആരാണ് അന്ന് പ്രശ്നമുണ്ടാക്കാൻ വന്നത്... " "അതറിയില്ല... ഏതായാലും ഒരു മലയാളിയാണ് കണ്ടാൽ ഒരു തനി നാട്ടിൻപുറത്തുകാരൻ... " ദേവിക പറഞ്ഞു "അന്നത്തെ പ്രശ്നത്തിനു ശേഷം പിന്നെ അയാൾ നിന്നെ തിരഞ്ഞുവന്നില്ലേ... " "അതിനു ശേഷം ഞാൻ ഈ കാര്യം ഹോസ്റ്റലിനടുത്തുള്ള ഒരു മലയാളിയുടെ കടയിൽ ഈ വിവരങ്ങൾ പറഞ്ഞു... അന്നു തൊട്ട് ആ കടക്കാരന്റെ പരിചയത്തിലുള്ള ചിലർ എന്നെ സഹായിച്ചിരുന്നു... പുറത്തിറങ്ങുമ്പോൾ അവരുടെ ശ്രദ്ധ എന്റെമേലുണ്ടായിരുന്നു... അതറിഞ്ഞതുകൊണ്ടാവാം... പിന്നീടുള്ള കുറച്ചുദിവസം അവരുടെ ശല്യമുണ്ടായിട്ടില്ല.. പിന്നെ ഞാൻ ഇവിടേക്ക് പോന്നില്ലേ... ഇപ്പോൾ പേടി അവർ അന്വേഷിച്ചറിഞ്ഞ് ഇവിടെ എത്തുമോ എന്നാണ്... " "എന്നാൽ അവരുടെ കാര്യം പോക്കാണ്.. നിനക്ക് എന്റെ ഏട്ടനേയും ഹരിയേട്ടനേയും വിഷ്ണുവേട്ടനേയും ശരിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു..

അങ്ങനെ ഇവർ ഇവിടെയുള്ളപ്പോൾ ഒരുത്തനും നിന്നെ ഉപദ്രവിക്കാൻ വരില്ല..." "അതെന്താ നിന്റെ ഏട്ടനും കൂട്ടുകാരും വല്ല ഭീകരജീവികളുമാണോ... " "അതാണെങ്കിൽ കുഴപ്പമില്ല... ഇത് അതിലും വലുതാണ്... എന്റെ മോളേ ഇവരുടെ കാര്യം പറയുകയാണെങ്കിൽ കുറച്ചധികമുണ്ട്... അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ക്രിമിനലായ മാർത്താണ്ഡൻ.... " "മാർത്താണ്ഡനോ... ആ പേരുള്ള ഒരാൾ ഇവളുടെ അച്ഛന്റെയടുത്ത് വന്നിരുന്നു... ഹരിയേട്ടനേയും അങ്കിളിനേയും തകർക്കാൻ സഹായവും ചോദിച്ച്... " നന്ദന പറഞ്ഞു... "എന്നാലത് അയാൾ തന്നെയാണ്... പുതിയ അടവുമായി വന്നതാകാം... അങ്കിളിന്റ കൂട്ടുകാരനായിരുന്നു ഈ മാർത്താണ്ഡൻ... അവരൊന്നിച്ച് അമേരിക്കയിൽ ജോലിചെയ്തവരുമാണ്.... എന്നാൽ കുറച്ചു കാലം മുന്നേ ഇവർ തെറ്റി... അതിന്റെ കാരണങ്ങൾ എനിക്കറിയില്ല... എന്തോ ചില ആഭരണങ്ങൾ അങ്കിളിന്റ കയ്യിലുണ്ടെന്നോ... അത് കൈക്കലാക്കാൻ ശ്രമിച്ചെന്നോ.. ഏട്ടൻ സംസാരിക്കുന്നത് കേട്ടു... ഇതിനിടയിൽ മറ്റൊരു പ്രശ്നമുണ്ടായി ഈ മാർത്താണ്ഡൻ ജയിലിലുമായി... ഏഴുവർഷം കഴിഞ്ഞാണയാൽ പുറത്തിറങ്ങിയത്... അന്നുമുതൽ അങ്കിളിന്റ വകവരുത്താൻ അയാൾ പല കളിയും കളിച്ചു... ഏതോ പേരുകേട്ട ഒരു തമിഴൻ ഗുണ്ടയെ അയാൾ ഇറക്കി...

അയാൾ മാത്രമല്ല വന്നത്... എന്തിനും പോന്ന ചില സഹായികളും... അന്നാണ് ഏട്ടന്റേയും ഹരിയേട്ടനേയും വിഷ്ണുവേട്ടന്റേയും തനികൊണംകണ്ടത്... ആ തമിഴനേയും കൂട്ടാളികളേയും നിലംതൊടീക്കാതെ പറപ്പിക്കുകയല്ലേ അവർ ചെയ്തത്... ഇവർ മൂന്നുപേരും ആരുടേയോ അടുത്തുപോയി പല അടവുകളും പടിച്ചിട്ടുണ്ടായിരുന്നു... അതിന്റെ ഗുണമാണ് അവിടെ കണ്ടത്... അതുകഴിഞ്ഞ് ആ മാർത്താണ്ഡനെ പഞ്ഞിക്കിട്ടു... ഒരു മൊയന്തുപോലത്തെ മകനുണ്ട് അയാൾക്ക്... അടി തുടങ്ങിയപ്പോൾ ആ മകൻ ഓടിയ സ്ഥലത്ത് പുല്ല് മുളച്ചിട്ടില്ല... കുറച്ചു കാലം ഉഴിച്ചിലും പിഴിച്ചിലുമായി നടന്നു അയാൾ ഇപ്പോൾ വീണ്ടും അയാൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് പുതിയ നീക്കവുമായിട്ടായിരിക്കും... പക്ഷേ അതൊന്നും ഇവിടെയുള്ളവരുടെ മുന്നിൽ വിലപ്പോകില്ല... " "അത്രക്ക് വീരശൂര പരാക്രമികളാണോ ഇവർ... " നീലിമ ചോദിച്ചു... "അത് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും..." "ഇവർ നിലനിൽപ്പിനുള്ള ചെറിയ അടവുകൾ പഠിച്ചിട്ടുണ്ടെന്ന് ഹരിയേട്ടനേയും പറഞ്ഞിരുന്നു... " "ചെറുതല്ല... വലിയ രീതിയിൽ തന്നെ പഠിച്ചിട്ടുണ്ട്... ചെറുപ്രായത്തിൽ തന്നെ... അതിനുശേഷം അവർക്ക് നാട്ടിലും പേരും വീണു... ത്രിമൂർത്തികൾ... അതിനുശേഷമാണ് അവർ അമേരിക്കയിലേക്ക് പോയത്... "

"നീ പറഞ്ഞല്ലോ എന്തോ പ്രശ്നത്തിന്റെ പേരിൽ അയാൾ ജയിലിലായെന്ന്... അതെന്താണ്... " നന്ദന ചോദിച്ചു... "നിങ്ങൾ കുറച്ചുനേരമായല്ലോ ഇവിടെയിരുന്ന് രഹസ്യം കൂടൽ... ആർക്കു ഇന്ന് ഭക്ഷണമൊന്നും വേണ്ടേ..." നാരായണൻ വിളിച്ചു ചോദിച്ചു... " "ദാ വരുന്നു അങ്കിൾ... ദേവിക വിളിച്ചു പറഞ്ഞു... എന്നിട്ടവർ എഴുന്നേറ്റു നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രണ്ട് ദിവസത്തിനുശേഷം ഉച്ചകഴിഞ്ഞ് മഹേഷും രാജേന്ദ്രനും ആരേയോ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു... കുറച്ചുകഴിഞ്ഞ് ഒരു പഴയ 800 മാരുതികാർ അവരുടെ മുന്നിൽ വന്നുനിന്നു... അതിൽ നിന്നും നാലുപേർ പുറത്തിറങ്ങി... അതിൽ തലവനെന്നുതോന്നിക്കുന്ന ഒരാൾ അവരുടെയടുത്തേക്ക് ചെന്നു... "എന്താണ് മുത്തൂ ഇത്രയും നേരം വൈകിയത്... " മഹേഷ് ചോദിച്ചു... "ഒണ്ണൂമില്ലപ്പാ... വരുന്ന വഴി കാറൊന്ന് കേടായി,.. " "മ്... അപ്പോൾ നിന്നെ വിളിച്ചത് ചില കാര്യങ്ങൾ ചെയ്യാനാണ്... ആദ്യം എനിക്ക് ഒരുത്തന്റെ കൈ വേണം... എന്നെ തല്ലിയവന്റെ കൈ എന്റെ കാൽകീഴിൽ കൊണ്ടുവക്കണം... പിന്നെ അടുത്തത് മറ്റൊരുത്തന്റെ കാലും... " "ഒരാളുടെ കൈ മറ്റൊരാളുടെ കാലും... ഇതിനെല്ലാം തൊട്ട് കൂടും... " " ഇതെല്ലാം ചെയ്താൽ നീ വിചാരിക്കുന്നതിലും കൂടുതൽ തരും... " "എന്നാൽ ഓക്കെ... ആളാരാണെന്ന് പറഞ്ഞാൽ മതി..."

"ഹരി എന്നാണ് പേര്... ആള് നീ വിചാരിക്കുംപോലെ അത്ര നിസാരക്കാരനല്ല... സൂക്ഷിച്ചു വേണം അവനെ ഒതുക്കാൻ... പിന്നെയുള്ളത് ഒരു രഘുത്തമനാണ്... അവനും ആള് കുറച്ച് പിശകാണ്... ഏതായാലും എല്ലാം സൂക്ഷിച്ചു വേണം... " എന്താ ചങ്ങാതി ഇത്... ഈ മുത്തു ഒരു കാര്യത്തിനിറങ്ങിയാൾ അത് നിറവേറ്റിയിട്ടേ മടക്കമുണ്ടാകൂ... ഹരിയുടെ വീട് എവിടെയെന്ന് പറഞ്ഞാൽ മതി... ബാക്കി ഞാൻ നോക്കിക്കോളാം... അതുകഴിഞ്ഞ് വിളിക്കാം അന്നേരം പറഞ്ഞാൽമതി രഘുത്തമന്റെ കാര്യം... " "എന്നാൽ നീ ചെല്ല് മുത്തൂ... രാജേന്ദ്രൻ കോവിലകത്തേക്ക് പോകാനുള്ള വഴി പറഞ്ഞു കൊടുത്തു... " "മുത്തു അവിടെനിന്നും തന്റെ കൂടെവന്നവരേയും കൂട്ടി കാറിൽ കയറി അവിടെനിന്നും പോയി... " "രാജേന്ദ്രാ... ഇനിപേടിക്കാനില്ല... നീ വിചാരിക്കുംപോലെ എല്ലാം നടക്കും... പിന്നെ നിന്റെ കമ്പനിയും സ്ഥലവും കാണാൻ നാളെയും കൂട്ടർ വരുന്നുണ്ട്... ഇനി നിന്റെ ദിവസമാണ്... ഇത്രയേ എന്നെക്കൊണ്ട് ചെയ്യാൻ പറ്റൂ... എല്ലാം കഴിഞ്ഞ് എന്നെ മറക്കാതിരുന്നാൽ മതി... " "ഇല്ല മഹേഷേ... എന്നെ സ്നേഹിച്ചവരെ ഒരിക്കലും മറക്കുന്നവനല്ല ഈ രാജേന്ദ്രൻ... എല്ലാം ശരിയായി നടക്കട്ടെ... നിന്നെ വേണ്ടപോലെ കാണുന്നുണ്ട് ഞാൻ... അന്ന് വൈകുന്നേരം രഘുത്തമനും നീലിമയും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു...

എല്ലാവരോടും യാത്രപറഞ്ഞ് രഘുത്തമൻ മുറ്റത്തേക്കിറങ്ങി... കൂടെ ഹരിയും വിഷ്ണുവും... ആ സമയമാണ് മുത്തുവിന്റെ കാർ പടിപ്പുരയിലേക്കു വന്നു നിന്നത്... അതിൽ നിന്നിറങ്ങിയ മുത്തു മുറ്റത്തു നിൽക്കുന്ന ഹരിയേയും വിഷ്ണുവിനേയും കണ്ടു... അവരെ കണ്ട അവൻ ഒന്നു ഞെട്ടി... അവൻ പെട്ടന്ന് അവരുടെയടുത്തേക്ക് വന്നു... "എന്താ മുത്തൂ ഈ വഴി... ആരുടെ ക്വട്ടേഷനുമായിട്ടാണ് ഇവിടേക്ക് വന്നത്... " ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു,.. "അതു പിന്നെ തലൈവരെ നിങ്ങൾക്കെതിരെയുള്ള ക്വട്ടേഷനാണ് ഇതെന്ന് അറിയില്ലായിരുന്നു... തലൈവരെന്താ ഇവിടെ... " മുത്തു ചോദിച്ചു... "ഞാനിപ്പോൾ ഇവിടെയാണ് താമസം... നിന്നെ ആരാണ് ഇവിടേക്ക് പറഞ്ഞു വിട്ടത്... മാർത്താണ്ഡനാണോ.. " "അല്ല സാർ അതെല്ലാം ഞാൻ വിട്ടു... ഇത് മഹേഷ് എന്നൊരാൾ പറഞ്ഞതാണ്.. " "ഓ അപ്പോഴവൻ കളി തുടങ്ങിയല്ലേ... കൂടെ രാജേന്ദ്രനും ഉണ്ടോ... " "ഉണ്ട്..." അപ്പോൾ രണ്ടുപേരും കൂടിയാണ്... എന്താ മുത്തൂ അവരുടെ ക്വട്ടേഷൻ ഏറ്റെടുത്ത സ്ഥിതിക്ക് അത് നിറവേറ്റേണ്ടേ... " "അതു പിന്നെ എനിക്കറിയില്ലായിരുന്നു.... " "എന്നാൽ നിന്നെ പറഞ്ഞയച്ചവരോട് പറഞ്ഞേക്ക് ഈ ഹരിയെ അത്ര പെട്ടെന്ന് ഒതുക്കാൻ അവരെക്കൊണ്ട് പറ്റില്ലെന്ന്... " "എന്നാൽ ഞാൻ... " "നീ ചെല്ല് മുത്തൂ... " മുത്തു തിരിഞ്ഞു നടന്നു...

"മുത്തു ഒന്നു നിന്നേ...."ഹരി അയാളെ വിളിച്ചു... മുത്തു ഹരിയുടെ അടുത്തേക്ക് തിരിച്ചുവന്നു... "എന്താ തലൈവരേ കാര്യം..." "ആ മഹേഷ് ക്വട്ടേഷൻ തന്നപ്പോൾ എന്തൊക്കെയാണ് പറഞ്ഞത്... " അത് പിന്നെ... തലൈവരുടെ കൈ വെട്ടി അയാളുടെ കാൽക്കലിട്ടു കൊടുക്കാൻ... പിന്നെ മറ്റൊരാളുടെ കാൽ വെട്ടാനും പറഞ്ഞു... അത് അയാൾക്ക് വേണ്ടിയല്ല... കൂടെയുണ്ടായിരുന്ന രാജേന്ദ്രനുവേണ്ടിയാണ്... ഒരു രഘുത്തമൻ എന്ന പേരുള്ള ഒരാളെ... " മുത്തു പറഞ്ഞതു കേട്ട് രഘുത്തമൻ ഞെട്ടി... അവൻ ഹരി നോക്കി... "ഓഹോ... അപ്പോൾ അങ്ങനെയാണ് കാര്യം... നീ പറഞ്ഞ രഘുത്തമൻ ഇവനാണ്... എന്നെ വെറുതെ വിട്ടെങ്കിലും പറഞ്ഞ വാക്ക് പാലിക്കാൻ നീ ഇവന്റെ കാല് വെട്ടാനുള്ള വല്ല ഉദ്ദേശവുമുണ്ടോ... " "എന്താ തലൈവരേ ഇത്... ഇയാൾ തലൈവരുടെ അടുത്ത ആളാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യുമോ... "

"മ്... എന്നാൽ അവരോട് പറഞ്ഞേക്ക് ഹരിയുമായി കൊമ്പുകോർക്കാൻ അവർ ഇനിയുമൊരു ജന്മംകൂടി ജനിക്കണമെന്ന്... പിന്നെ രഘുത്തമനെ കാലുപോയിട്ട് ഒന്നു തൊടാൻ പോലും ഞാനിവിടെയുള്ളപ്പോൾ നടക്കില്ലെന്ന് ആ രാജേന്ദ്രനോടും പറഞ്ഞു മനസ്സിലാക്കി കൊടുത്തേ ക്ക്... എന്നാൽ നീ നടന്നോ... പിന്നെ ഇതുപോലെ വല്ല ക്വട്ടേഷനുമായി നിന്നെ എവിടെയെങ്കിലും വച്ചുകണ്ടാൽ അറിയാലോ... അന്ന് നിന്നെ വെറുതെവിട്ടതുപോലെ വിടുമെന്ന് കരുതേണ്ട... " "ഇല്ല തലൈവരേ ഇനി ഈ പണിയുമായി ഞാൻ വരില്ല... " "എന്നാൽ നിനക്കു കൊള്ളാം... " മുത്തു തിരിഞ്ഞു നടന്ന് തന്റെ കാറിൽ കയറി... "ആരാണ് ഹരീ ഈ മുത്തൂ... നിനക്കെങ്ങനെ ഇയാളെ അറിയാം... " രഘുത്തമൻ ചോദിച്ചു... "ഇവൻ ആ മാർത്താണ്ഡന്റെ വലംകയ്യായിരുന്നു... ഏൽപ്പിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്ന അയാളുടെ വാലാട്ടിപ്പട്ടി.... " ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story