കോവിലകം: ഭാഗം 34

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ആ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... പിന്നെ അവൻ നീലകണ്ഠന്റെ മകനാണ്... രണ്ടുദിവസമായിട്ട് നല്ലവനായി നടക്കുന്നുണ്ടെങ്കിലും അയാളുടെ മനസ്സിൽ എന്താണ് എന്ന് എനിക്കറിയില്ല... ഇതുംകൂടി ആലോചിച്ചിട്ട് മുന്നോട്ട് പോയാൽ മതി... " "അതിന് ഞാൻ നീലകണ്ഠനേയോ അയാളുടെ മുത്തമകനേയോ അല്ലല്ലോ വീഴ്ത്താൻ നോക്കുന്നത്... ഇനിയഥവാ അവരെതിർത്താലും നിങ്ങളുടെ കൂട്ടുകാരന്റെ ഇഷ്ടം മാത്രം എനിക്ക് കിട്ടിയാൽ മതി... അത് ഞാൻനേടിയിരിക്കും... " അതുംപറഞ്ഞവൾ അവിടെനിന്നുംതിരിഞ്ഞു നടന്നു... അവൾ പോകുന്നതും നോക്കി ഹരി നിന്നു... അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാത്രി നീലിമ തന്റെ നോട്ട്സ് ഓരോന്ന് നോക്കുന്നിടക്കാണ് അവളുടെ ഫോൺ റിങ്ങുചെയ്തത്... പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ അവളൊരു നിമിഷം സംശയിച്ചു നിന്നു.... പെട്ടന്ന് അവളുടെ മനസ്സിൽ ബാംഗ്ലൂരിൽ നടന്ന കാര്യങ്ങൾ ഓർമ്മയിൽ വന്നു... ഇനി അവരിൽ ആരെങ്കിലുമാകുമോ... കുറച്ചുനേരം അവൾ ആലോചിച്ചു നിന്നു.. പിന്നെ ഫോണെടുത്തു...

അപ്പോഴേക്കുമത് കട്ടായിരുന്നു... അവൾ ആ നമ്പർ ഒന്നുകൂടി നോക്കി... അപ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു... അവൾ മടിച്ചുമടിച്ച് കോളെടുത്തു... "ഹലോ.. ഇല്ലിക്കൽ നീലകണ്ഠന്റെ മകൾ നീലിമാ... ഈ ശബ്ദം മനസ്സിലായോ... " "ഇല്ല ആരാണ്...? " "ഞാൻ തന്റെയൊരു മറുപടി കാത്തുനിൽക്കുന്ന പവമൊരു ആളാണേ.. പേര് പ്രസാദെന്ന് പറയും... ഇപ്പോൾ പാലക്കാട് കോവിലകത്ത് താമസിക്കുന്നു..." മറുഭാഗത്ത് പ്രസാദാണെന്നറിഞ്ഞപ്പോൾ മനസ്സൊന്ന് തുടിച്ചെങ്കിലും അയാളുടെ സംസാരത്തിനുമുന്നിൽ അവളൊന്നു പതുങ്ങി... " "എന്റെ നമ്പർ എങ്ങനെ കിട്ടി... " "അതിനാണോ പ്രയാസം... അതൊക്കെ സംഘടിപ്പിച്ചു... എനിക്ക് താൻ മറുപടിയൊന്നും തന്നില്ല... എല്ലാവർക്കും നമ്മുടെ കാര്യത്തിൽ സന്തോഷമേയുള്ളു... എന്നാൽ അതുപോരല്ലോ... കൂടെ ജീവിക്കാൻപോകുന്ന നിന്റെ സമ്മതമല്ലേ ആദ്യം എനിക്ക് അറിയേണ്ടത്... എന്താ എന്നെ തന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ... ഉണ്ടെങ്കിൽ പറയണം... വെറുതെ ആശിക്കേണ്ടല്ലോ... " "ചെറിയേട്ടൻ പറഞ്ഞിരുന്നില്ലേ കാര്യങ്ങൾ... " "ചെറിയേട്ടന്റെ സമ്മതമല്ലല്ലോ എനിക്കു വേണ്ടത്... നിന്റെ അഭിപ്രായമാണ് വേണ്ടത്... ഇന്ന് നിനക്ക് എന്തുതീരുമാനമെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്...

നിന്റെ അഭിപ്രായം അത് നിന്റെ നാവിൽ നിന്നുതന്നെ എനിക്കു കേൾക്കണം... അതും ഫോണിലൂടെയല്ല... നേരിൽകണ്ട് കേൾക്കണം... അത് ഈ കോവിലകത്തുനിന്ന് കേൾക്കണമെന്നില്ല... നമ്മൾ രണ്ടുപേരും മാത്രമായി ഏതെങ്കിലും ഒരു സ്ഥലത്തുവച്ച് കാണണം... അതിന് പറ്റിയവരുടെ സ്ഥലംഞാൻപറയാം... നാളെ രാവിലെ ഇവിടെയടുത്തുള്ള ശിവക്ഷേത്രത്തിൽ നീ വരണം... ഞാൻ അവിടെയുണ്ടാകും... അവിടെവച്ച് നമുക്ക് സംസാരിക്കാം... " "വേണ്ട അതൊന്നും വേണ്ട... " വേണം... ഞാൻ ക്ഷേത്രത്തിലുണ്ടാകും... നീ വരുമെന്ന് പ്രതീക്ഷിക്കുന്നു... അഥവാ നീ വന്നില്ലെങ്കിൽ തനിക്ക് എന്നെ ഇഷ്ടമില്ല എന്നു കരുതും... പിന്നീടൊരിക്കലും ഈ പേരുംപറഞ്ഞ് നിന്നെ ശല്യപ്പെടുത്താൻ വരില്ല... എന്നാൽ ശരി... ഗുഡ്നൈറ്റ്... " മറുപടിക്ക് കാത്തുനിൽക്കാതെ പ്രസാദ് കോൾ കട്ടുചെയ്തു... എന്തുതീരുമാനമെടുക്കണമെന്നറിയാതെ നീലിമ ധർമ്മസങ്കടത്തിലായി... പ്രസാദേട്ടനെ തനിക്കിഷ്ടമാണ്... ചെറിയേട്ടനും മറ്റുള്ളവരും പറഞ്ഞപ്പോൾ വിവാഹത്തിന് സമ്മതം മൂളിയതുമാണ്... പ്രസാദേട്ടൻ പറയുന്നതിലും കാര്യമുണ്ട്... അദ്ദേഹം തന്റെ ഇഷ്ടം മുഖത്തുനോക്കി പറഞ്ഞതുമാണ്... എന്നാൽ അതിനുള്ള മറുപടി ആലോചിച്ച് പറയാൻ സമയം തന്നതുമാണ്...

എന്നാൽ താൻ ഇതുവരേയും മറുപടി കൊടുത്തിട്ടില്ല... നാളെ അതിനുള്ള മറുപടി കൊടുത്തില്ലെങ്കിൽ പിന്നീട് തന്നെ ശല്യം ചെയ്യില്ലെന്നും പറയുന്നു... നാളെ എന്തു വന്നാലും പ്രസാദ് പറഞ്ഞ ശിവക്ഷേത്രത്തിൽ പോകുവാൻ നീലിമ തീരുമാനിച്ചു.... അടുത്ത ദിവസം നേരത്തേ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോകാൻ തയ്യാറായി നീലിമ... തന്റെ കൈനറ്റിക്കിന്റെ ചാവിയെടുത്ത് അവൾ പുറത്തേക്ക് നടന്നു... ആ സമയത്താണ് രഘുത്തമൻ മുറിയിൽനിന്നും പുറത്തേക്ക് വന്നത്... നീലിമ വരുന്നതുകണ്ട് അവൻ അവളുടെയടുത്തേക്ക് നടന്നു... "ഇന്നെന്താ ഇത്രനേരത്തേ... എവിടേക്കാണ് പോകുന്നത്... " നീലിമ ഒരു നിമിഷം പകച്ചെങ്കിലും രഘുത്തമനോട് പ്രസാദ് വിളിച്ച കാര്യവും അവൻ അമ്പലത്തിൽ എത്താൻപ്പറഞ്ഞ കാര്യവും പറഞ്ഞു... "അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്... നീ വിവാഹത്തെപ്പറ്റിയുള്ള മറുപടി അവനോട് പറഞ്ഞിട്ടുണ്ടോ... എന്തായാലും നീ ചെല്ല്... പിന്നെ ആ വഴി നീ കോലോത്തേക്ക് പോകുമോ.. അതോ ഇവിടേക്ക് തിരിച്ചു വരുമോ... " ഇല്ല ഇന്ന് കോലോത്തേക്കില്ല ഞാൻ എക്സാം അടുത്തു... ഒരുപാട് പഠിക്കാനുണ്ട്.. ഇനി കളിച്ചുനടന്നാൽ പിന്നെ എക്സാം എഴുതാത്തതാണ് നല്ലത്... " "എന്നാൽ ചെല്ല്... പോകുന്നത് ഏടത്തിയോടും അച്ഛനോടുമൊന്ന് പറഞ്ഞേക്ക്... "

അവൾ സമ്മതംമൂളിക്കൊണ്ട് പ്രമീളയുടെ അടുത്തേക്ക് നടന്നു... അവരോടും ഉമ്മറത്തിരിക്കുന്ന നീലകണ്ഠനോടും ക്ഷേത്രത്തിൽ പോകുന്ന കാര്യം പറഞ്ഞ് തന്റെ കൈനറ്റിക്കിൽ ക്ഷേത്രത്തിലേക്ക് പോയി... ഈ സമയം ക്ഷേത്രത്തിലെ ആൽത്തറയിൽ നീലിമയേയും പ്രതീക്ഷിച്ച് പ്രസാദ് ഇരിക്കുന്നുണ്ടായിരുന്നു... ദൂരെനിന്നേ നീലിമ കൈനറ്റിക്കിൽ വരുന്നത് പ്രസാദ് കണ്ടു... അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... നീലിമ അവനേയും കണ്ടു... അവൾ തന്റെ വണ്ടി ആൽത്തറക്കുസമീപം നിർത്തി.... ഹായ് നീലിമ... നീ വരുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു... എന്നാൽ കൂടെ തന്റെ ഏടത്തിയമ്മയോ മറ്റോ ഉണ്ടാകുമെന്ന് കരുതി... " "എന്നോട് തനിച്ചുവരാനല്ലേ പറഞ്ഞത്... അന്നേരം കൂട്ടിന് ആരെയെങ്കിലും കൂട്ടുന്നത് ശരിയല്ലല്ലോ... " "അതു കരക്ട്... എന്നാൽ വാ... നമുക്ക് തൊഴുതുവരാം... " പ്രസാദ് നീലിമയേയും കൂട്ടി ക്ഷേത്രത്തിനകത്തേക്ക് നടന്നു... തൊഴുത് പ്രസാദവും വാങ്ങിച്ച് അവർ പുറത്തേക്ക് വന്നു.... " "എന്നാൽ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം... " പ്രസാദ് പറഞ്ഞു... അവർ ക്ഷേത്രക്കുളം ലക്ഷ്യമാക്കി നടന്നു... കുളത്തിലേക്കിറങ്ങുന്ന കൽപ്പടവിൽ അവരിരുന്നു... " "നീലിമാ നിനക്ക് ആമ്പൽപ്പൂ ഇഷ്ടമാണോ... " "എന്താ എനിക്ക് പൂവ് പൊട്ടിച്ചുതരാൻ വല്ല പ്ലാനുമുണ്ടോ... "

"നീ കണ്ടില്ലേ... കുളത്തിൽ എത്രമാത്രം പൂവുകളാണ്... നിനക്ക് വേണമെങ്കിൽ ഞാൻ പൊട്ടിച്ചുതരാം... " "ഇപ്പോൾ വേണ്ട... എനിക്ക് പെട്ടന്ന് പോകണം... എക്സാമാണ് വരുന്നത്... ഒരുവകപോലും പഠിച്ചിട്ടില്ല... " "തിടുക്കം കൂട്ടാതെടോ... ഒരു പത്തു മിനിട്ട് ഇരിക്ക്... ഇന്നലെ നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞിരുന്നു... അതിനുള്ള മറുപടി എനിക്കു വേണം... " "എന്റെ മറുപടി രഘുവേട്ടൻ പറഞ്ഞിട്ടില്ലേ... പിന്നെ എന്തിനാണ് വീണ്ടുമൊരു ചോദ്യം... " "ഞാൻ പറഞ്ഞല്ലോ... രഘുവിന്റെയടുത്തുനിന്നും കിട്ടിയ മറുപടിയല്ല വേണ്ടത്... നിന്റെ നാവിൽ നിന്ന് എനിക്ക് കേൾക്കണം... " "പ്രസാദേട്ടന് എന്റെ എല്ലാ കാര്യവും അറിയുന്നതല്ലേ... ചെറുപ്പംമുതൽ മനഃസുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല ഞാൻ... എന്റെ അച്ഛന്റേയും വല്യേട്ടന്റേയും സ്വഭാവഗുണം കണ്ടാണ് ഞാൻ വളർന്നത്... അവസാനം അതെല്ലാം തീരേ സഹിക്കാൻ വയ്യാതാണ് ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോയത്... ഇവിടെ നിന്നാൽ തലക്കു പ്രാന്തുവരുമെന്നെനിക്കറിയാമായിരുന്നു... " "ഇതെല്ലാം എനിക്കറിയാവുന്നതല്ലേ... നിന്റെ ആ ഒരു തീരുമാനം എന്തുകൊണ്ടും നല്ലതായിരുന്നു...

അതുകൊണ്ടാണല്ലോ തന്നെ ബാംഗ്ലൂരിൽ വച്ച് കാണാൻ കഴിഞ്ഞതും എന്റെ ഹൃദയത്തിൽ നീ കയറിക്കൂടിയതും... അങ്ങനെയൊരു സന്ദർഭത്തിൽ കാണ്ടുമുട്ടാനാകും ദൈവനിശ്ചയം..." "അന്ന് എന്നെ ആ ദുഷ്ടന്മാരുടെ കയ്യിൽനിന്നും രക്ഷിച്ച ഇയാളോട് തീത്താൽ തീരാത്ത കടപ്പാടുണ്ട്... അതുകഴിഞ്ഞ് ഒന്നു രണ്ടുതവണ ഇയാൾ ഞാൻ കാണാത്ത രീതിയിൽ എന്നെനോക്കിനിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്... എന്നാൽ നാട്ടിലേക്ക് വന്നപ്പോൾ ഒരിക്കലും കോലോത്തുവച്ച് കാണുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല... എന്നെ അന്ന് രക്ഷിച്ച ഇയാളെ ഓർക്കാത്ത ദിവസങ്ങളില്ലായിരുന്നു... പതിയെ പതിയെ അത് ഒരിഷ്ടമായി എന്റെ ഹൃദയത്തെ വലിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു... അപ്പോഴും എന്റെ അച്ഛന്റേയും വല്യേട്ടന്റേയും സ്വഭാവമറിയുന്നതുകൊണ്ട് ആ ഇഷ്ടം എന്റെ മനസ്സിൽത്തന്നെ സൂക്ഷിച്ചു...

എന്നാൽ ഇയാൾക്ക് തിരിച്ചൊരിഷ്ടം ഉണ്ടെന്ന് എനിക്ക് തോന്നിയത് ഞാൻ നേരത്തെ പറഞ്ഞില്ലേ... ഞാനറിയാതെ എന്നെ നോക്കി നിന്നകാര്യം... അന്നേരമാണ്... പക്ഷേ എന്റെ ജീവിതം നശിച്ചതുപോലെ മറ്റൊരാളെ അതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു... എന്നാൽ എനിക്കതിന് കഴിയുന്നില്ല... കാരണം ഇയാളെ അത്രയേറെ മോഹിച്ചുപോയിരുന്നു ഞാൻ... എന്തു പ്രശ്നമുണ്ടായാലും എന്നെ ഒരിക്കലും കൈവിടാതെ എന്റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ട് എന്നെ ചേർത്തുനിർത്തിക്കോളാമെന്ന് എനിക്ക് വാക്കു തരണം... ഒരിക്കലുമെന്നെ വേദനിപ്പിക്കില്ലെന്ന് ഈ ക്ഷേത്രത്തിലെ കൈലാസനാഥനെ സാക്ഷിനിർത്തി വാക്കുതരണം എനിക്ക്... "...തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story