കോവിലകം: ഭാഗം 41

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നീ മാത്രമല്ല ഞാനും ഒഴിയുകയാണ്... അല്ലെങ്കിൽ അവൾ പറഞ്ഞതുപോലെ രാജീവുമായി നമ്മൾ എന്നെന്നേക്കുമായി പിണങ്ങേണ്ടിവരും... പക്ഷേ നീയെതിർത്താലും ഇതെല്ലാം ഞാൻ രാജീവനോട് പറയും... അവനറിയട്ടെ എല്ലാം... " "വേണ്ട നിഖിലേ... എന്തിനാണ് അവന്റെ മനസ്സുകൂടി വേദനിപ്പിക്കുന്നത്... ഈ കാര്യം നമ്മളിലൂടെ അവസാനിക്കട്ടെ... നമ്മൾ ഒഴിയുന്ന കാര്യം ചോദിച്ചാൽ മറ്റെന്തെങ്കിലും നുണ പറഞ്ഞൊഴിയാം... " "നിന്റെ താൽപര്യം അതാണെങ്കിൽ പിന്നെ എനിക്ക് മറിച്ചൊരഭിപ്രായമില്ല... പക്ഷേ ഇതെല്ലാം അവനറിയണമെന്നാണ് എനിക്ക് പറയാനുള്ളത്... ഇല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും അവനറിഞ്ഞാൽ അത് വീണ്ടുമൊരു പ്രശ്നമാകും... " "നിനക്കെന്താണ് തോന്നുന്നതെങ്കിൽ അതുപോലെ ചെയ്യ്... " ✨✨✨✨✨✨✨✨✨

"അങ്ങനെ നിഖിൽ എല്ലാ കാര്യവും രാജീവിനെ അറിയിച്ചു... കുറച്ചു നേരം അവനൊന്നും മിണ്ടിയില്ല പിന്നെ എന്നെവിളിച്ച് നേരിട്ട് കാണണമെന്ന് പറഞ്ഞു... ഞങ്ങൾ നേരിട്ടു കണ്ടു... രാജീവൻ എന്നോട് ഒരുപാട് സോറി പറഞ്ഞു... അവളുടെ പെരുമാറ്റം അതുപോലെയാണെന്നും പറഞ്ഞു..അവൾക്ക് ഇഷ്ടമുള്ളവരോട് കൂടുതൽ സ്വാതന്ത്യം കാണിക്കുമെന്നും എനിക്ക് അവളെ വിവാഹം ചെയ്തു തരാൻ അവന് മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നും പറഞ്ഞു... എന്നാൽ ചെറുപ്പത്തിൽ എപ്പോഴോ അവർക്ക് അങ്ങനെയൊരു ആശ കൊടുത്തുപോയതാണെന്നും അതുമൂലം അവർ ഒരിക്കലും വേർപിരിയാൻ കഴിയാത്ത വിധം അടുത്തു പോയെന്നും പറഞ്ഞു...

ആ കാരണത്താൽ ബിസിനസിലുള്ള പാട്ണർഷിപ്പ് ഒഴിയരുതെന്നും പറഞ്ഞു... അവന്റെ വീട്ടിലേക്കോ ആ പരിസരത്തേക്കോ വരുന്നതിന് എനിക്ക് പ്രയാസമുണ്ടെങ്കിൽ അവിടേക്ക് വരേണ്ട എല്ലാം അവൻ നോക്കി നടത്താമെന്നും ഒരാളായി നിന്നാൽ മതിയെന്നും പറഞ്ഞു.... അവൻ കൂടുതൽ പറഞ്ഞപ്പോൾ എനിക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല... " "എന്നിട്ട് ആ പാട്ണർഷിപ്പ് ഇപ്പോഴുമുണ്ടോ... " ഹരി ചോദിച്ചു.. "ഉണ്ട്.. പക്ഷേ ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല... എപ്പോഴെങ്കിലും ഓഫീസിലൊന്ന് പോകും... എന്നാൽ മാസത്തിൽ എന്റെ അക്കൗണ്ടിലേക്ക് ലാഭത്തിന്റെ ഒരു വിഹിതം എത്താറുണ്ട്... " "ഈ നിമിഷ ഇപ്പോൾ എവിടെയാണ്... അവരുടെ വിവാഹം ആ മുറച്ചെറുക്കനുമായി നടന്നോ... " പ്രസാദ് ചോദിച്ചു... "നടന്നു... പക്ഷേ... " "എന്തുപറ്റീ.. എന്തെങ്കിലും പ്രശ്നം... " ഉം... പ്രശ്നമേ പിന്നെ ഉണ്ടായിട്ടുള്ളൂ...

ഏതൊരു പെണ്ണും വിവാഹജീവിതത്തിൽ എന്താണോ ആഗ്രഹിക്കാത്തത് അതുതന്നെ അവളുടെ ജീവിതത്തിലും നടന്നു... ഒരൊറ്റമോളായതുകൊണ്ട്ആ നാട് കണ്ടതിൽ വച്ച് ഏറ്റവും വലിയരീതിയിൽ തന്നെ വിവാഹം നടത്തി... ശരീരം മുഴുവൻ പൊന്നുകൊണ്ട് മുടിയാണ് അവളെ വിവാഹം കഴിച്ചയച്ചത്... വിവാഹം കഴിഞ്ഞ് ഒന്നുരണ്ടാഴ്ച നല്ല രീതിയിലുള്ള ദാമ്പത്യമായിരുന്നു അവരുടേത്... എന്നാൽ അവൻ പൂനെക്ക് പോകുമ്പോൾ നിമിഷയേയും കൊണ്ടു പോകണമെന്ന് അവളും വീട്ടുകാരും പറഞ്ഞു... എന്നാലവൻ അതിന് തയ്യാറായില്ല... അങ്ങനെ നിമിഷയുടെ കരച്ചിലിനുമുന്നിൽ അവന് അവളെ കൊണ്ടുപോവുകയല്ലാതെ മറ്റു നിവർത്തിയില്ലായിരുന്നു... അങ്ങനെ അവളേയും കൊണ്ട് അരുൺ പൂനയിലേക്ക് പോയി... പിന്നെയാണ് പ്രശ്നങ്ങൾ വന്നു തുടങ്ങിയത്.. കാരണം അവന് ആ നാട്ടിൽ ഒരു ഭാര്യയുള്ള വിവരം അവർ പൂനയിൽ താമസിക്കുമ്പോൾ അടുത്ത ഫ്ലാറ്റിലെ ഒരാൾ നിമിഷയോട് പറഞ്ഞു...

വിശ്വാസം വരാതെ അവൾ അരുൺ വീട്ടിലില്ലാത്ത സമയത്ത് ആ സ്തീയുടെ വീടു കണ്ടുപിടിച്ച് അവിടേക്ക് ചെന്നു... അപ്പോഴവിടെ അരുണുമുണ്ടായിരുന്നു... നിമിഷ ഒന്നുംമിണ്ടാതെ ഫ്ലാറ്റിലേക്ക് തിരിച്ചുപോന്നു... എന്നാൽ കുറച്ചുകഴിഞ്ഞ് അരുൺ വന്നപ്പോൾ കാണുന്നത്... തന്റെ വിവാഹസാരിയിൽ നിമിഷ... അത് മറ്റാരേക്കാളും എനിക്ക് വല്ലാത്തൊരു ഷോക്കാണ് തന്നത്... അന്ന് ഞാൻ ഒന്നുകൂടി അവളോട് അടുത്തിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഒരുതരത്തിലും അവളെ നഷ്ടമാവുകയില്ലായിരുന്നു... അവളുടെ മരണം എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു... അവൾ എന്നെ എതിർത്തു പറഞ്ഞപ്പോഴും മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴും അവൾ എന്റെ മനസ്സിൽ എന്റേതു മാത്രമായി എന്നുമുണ്ടായിരുന്നു... അവൾ മരിച്ചപ്പോൾ എന്റെ പാതി ഭാഗമാണ് നഷ്ടമായത്...

അവളല്ലാതെ എന്റെ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല... അത് ദേവികയായാൽപോലും... ദേവികയെ നിമിഷയുടെ സ്ഥാനത്ത് കാണാൻ എനിക്ക് ഒരിക്കലും പറ്റില്ല... എന്റെ ജീവിതത്തിൽ നിമിഷയെമാത്രമേ എന്റെ പാതിയായി ഞാൻ കണ്ടിട്ടുള്ളൂ... ഇനിയതിന് ഒരുമാറ്റമുണ്ടാവുകയുമില്ല... " ഇങ്ങനെയൊരു പാസ്റ്റ് നിന്റെ ജീവിതത്തിലുള്ള കാര്യം ഞങ്ങളാരും അറിയില്ലായിരുന്നു.. നീയത് പറഞ്ഞിരുന്നില്ല... പക്ഷേ ഞാനൊന്നു ചോദിക്കട്ടെ... നിന്നെ തള്ളിപ്പറഞ്ഞ അവളെയോർത്ത് എന്തിനാണ് നീ നിന്റെ ജീവിതം ഇല്ലാതാക്കുന്നത്... മരിച്ചുപോയവരെപ്പറ്റി കുറ്റംപറയുകയല്ല... എന്നാലും അവളൊരിക്കലും നിന്നെ ഇഷ്ടപ്പെട്ടിട്ടില്ല... നിന്റെ ഇഷ്ടം അവളോടും പറഞ്ഞിട്ടില്ല... പിന്നെ എന്തിനു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത്... ഞാൻ ദേവികയെ നിന്നോട് വിവാഹം കഴിക്കണമെന്ന് പറയുകയല്ല... അവളല്ല മറ്റ് എത്രപെൺകുട്ടികൾ നാട്ടിലുണ്ട്... അതിൽ നിനക്ക് ഇഷ്ടമായ ഏതെങ്കിലുമൊരു പെണ്ണിനെ നീ വിവാഹം കഴിക്കണം... ജീവിതംതുടങ്ങിയിട്ടേയുള്ളൂ...

നഷ്ടപ്പെട്ടതോർത്ത് വിഷമിക്കാതെ സ്വയം ജീവിതം ഉരുകിതീർക്കാതെ ഒരു നല്ല കുടുംബമായി ജീവിക്കണം നീ... " ഹരി പറഞ്ഞു... "അതിനെനിക്ക്പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്... എന്നെഅതിനുവേണ്ടി നിർബന്ധിക്കരുത്..." "എന്താണ് നിർബന്ധിച്ചാൽ... ഇവിടെ തെറ്റ് നിന്റെയടുത്താണ്... നിനക്കവളോട് ഇഷ്ടം തോന്നിയ. ആ സമയത്ത് നീ ആ കാര്യം അവളെ അറിയിക്കണമായിരുന്നു... അല്ലെങ്കിൽ നിന്റെ കൂട്ടുകാരൻ രാജീവിനെയെങ്കിലും അറിക്കാമായിരുന്നു... എന്നാൽ എല്ലാ സത്യവും മുമ്പേ നിനക്ക് അറിയാമായിരുന്നു... ഇതിപ്പോൾ നിന്റെ മനസ്സിൽ ആഴത്തിൽ അവൾ പതിഞ്ഞുപോയി... അന്ന് നിഖിൽ ബീച്ചിൽ വച്ച് അവളേയും ആ അരുണിനേയും കണ്ടതുകൊണ്ടാണ് എല്ലാം അറിഞ്ഞത്... ഇല്ലെങ്കിലോ... ഒരു സുപ്രഭാതത്തിൽ അവളുടെ വിവാഹമാണെന്ന് അറിയുമ്പോഴുണ്ടാകുന്ന നിന്റെ അവസ്ഥയൊന്ന് ആലോചിച്ചുനോക്ക്... നിന്നെ കൂടുതൽ നിർബന്ധിക്കുന്നില്ല... നീ നിന്റെ പാസ്റ്റൊന്ന് ചിന്തിച്ചുനോക്ക്... എന്നിട്ട് ഞങ്ങൾ പറയുന്നതിൽ കാര്യമുണ്ട് എന്നും ആലോചിക്കാതെ...

അതുകഴിഞ്ഞ് നിന്റെ മനസ്സ് എന്നാണോ മാറുന്നത് അന്ന് നിനക്കുവേണ്ടി ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടാകും... ഇപ്പോൾ നീ വാ വല്ലതും കഴിക്കാം... " ഹരി പറഞ്ഞു.. "എനിക്ക് വേണ്ട ഹരീ... തീരെ വിശപ്പില്ല... " "അതു പറഞ്ഞാൽ പറ്റില്ല... നീ വാ... " അവന്റെ കയ്യിൽപ്പിടിച്ച് ഹരി അകത്തേക്ക് നടന്നു... ഈ സമയം നളിനി ഉണ്ടാക്കിയ ചക്കകൊണ്ടാട്ടം കഴിക്കുകയായിരുന്നു ദേവിക... "ആന്റീ സൂപ്പറായിട്ടുണ്ട്... ഞങ്ങളുടെ വീട്ടിൽ ഇതൊന്നും ഉണ്ടാക്കുകയൊന്നുമില്ല... കാരണം അവിടെ ചക്ക കിട്ടുന്നതു തന്നെ അപൂർവ്വമാണ്... ഏതായാലും എനിക്കിഷ്ടപ്പെട്ടു... " "മോള് പെട്ടന്നൊന്നും നാട്ടിലേക്ക് പോവുകയില്ലല്ലോ... ഞാൻ ഇടക്കിടക്ക് ഉണ്ടാക്കിത്തരാം... " "അച്ഛനുമമ്മയും നീലിമയെ കാണാൻഎപ്പോഴാണ് വരുന്നതെന്നറിയില്ല അവർ വന്നാൽ പോകും... " "എന്നാൽ പോകുമ്പോൾ കുറച്ച് ഉണ്ടാക്കിത്തരാം... " "ഏതായാലും ഹരിയേട്ടന് നല്ല ഭാഗ്യമുണ്ട്... ഇടക്കിടക്ക് ഇതുപോലെ നല്ല പലഹാരങ്ങൾ കഴിക്കാലോ... " "ആ അതിന് എന്റെ കൈതന്നെ എത്തണം...

ഇവളുണ്ടാക്കിയിട്ട് അവൻ കഴിച്ചതു തന്നെ... " "അതൊക്കെ ഇവൾ പഠിച്ചെടുക്കും ആന്റീ... അല്ലേ നന്ദൂസേ... "അങ്ങനെ പറഞ്ഞുകൊടുക്ക് ദേവികേ... അമ്മയുടെ വിചാരം ഞാനിതൊന്നും പഠിച്ചെടുക്കില്ലെന്നാണ്... " "ഉവ്വ്.. നീ പഠിച്ചെടുക്കും... അതാണല്ലോ കാണുന്നത്... നേരാംവണ്ണം ഒരു കറിയുണ്ടാക്കാനറിയില്ല... എന്നിട്ടാണ് വീമ്പു പറയുന്നത്... " "അത് എനിക്കും അറിയില്ല... എല്ലാം പഠിച്ചെടുക്കണം... ഇല്ലെങ്കിൽ പ്രശ്നമാണ്... " ദേവിക പറഞ്ഞു... "മോൾക്ക് അങ്ങനെയൊരു ആഗ്രഹമെങ്കിലുമുണ്ട്... ഇവൾക്ക് അതുപോലുമില്ലല്ലോ... ചെന്നുകയറുന്ന വീട്ടിൽ ഒരു നാത്തൂൻപോലും ഇല്ലാത്തത് ഇവൾക്ക് നന്നായി... ഇല്ലെങ്കിൽ ഇതുമതി ഒരു കുടുംബവഴക്കിന്... " "അതെന്താ ഈ നാത്തൂന്മാര് പിടിച്ചു വിഴുങ്ങുമോ... അമ്മക്ക് ഇതുവരേയും നേരം വെളുത്തിട്ടില്ല... അതാണ് പ്രശ്നം... പിന്നെ നാത്തൂന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്... ഹരിയേട്ടനൊരു അനിയത്തിയുണ്ടായിന്നു അമ്മേ... പണ്ട് ഏതോ, ഒരു മാർത്താണ്ഡന്റെ കൈകൊണ്ട് മരിച്ചതാണ് അവൾ..."

"എന്താ നീ പറഞ്ഞത്... നാണുവേട്ടന് ഹരിയെക്കൂടാതെ ഒരു മകളുണ്ടായിരുന്നെന്നോ... ആരും പറഞ്ഞു നിന്നോടിത്... എന്നിട്ട് നാണുവേട്ടനോ സുമംഗലേടത്തിയോ ഈ കാര്യം പറഞ്ഞിരുന്നില്ലല്ലോ... " "സത്യമാണാന്റീ... അവർ മനപ്പൂ൪വ്വം പറയാതിരുന്നതല്ല... സ്വന്തം മകൾ കൊലച്ചെയ്യപ്പെട്ട ഞെട്ടലിൽനിന്ന് അവരൊന്നും ഇതുവരെ കരകയറിയിട്ടില്ല... അത്രക്ക് എല്ലാവരുടേയും പ്രിയ്യപ്പെട്ടവളായിരുന്നു അവൾ... " ദേവിക എല്ലാ കാര്യവും നളിനിയുടെ പറഞ്ഞു... "ഈശ്വരാ... എന്തൊരു വിധിയാണ് അവർക്ക്... സ്വന്തം അച്ഛനുമമ്മയും കൊല്ലപ്പെട്ടത് നാണുവേട്ടന്റെ കൺമുന്നിലായിരുന്നു... പിന്നെയിപ്പോൾ മകളും... ഇതിനുമാത്രം എന്തു തെറ്റാണ് എന്റെ നാണുവേട്ടന്റെ ചെയ്തത്..." "എല്ലാം വിധിയാണാന്റീ... എന്നാൽ ഞാൻ ഇറങ്ങട്ടെ... ഇപ്പോൾ തന്നെ നേരം വൈകി... " "മോളെ ഊണുകഴിച്ചിട്ട് പോകാം... എല്ലാം റഡിയാണ്... "

"ഇപ്പോൾ വേണ്ട ആന്റീ... ഞാനിനിയും വരുമല്ലോ അപ്പോൾ കഴിക്കാലോ... " ദേവിക അവരോട് യാത്രപറഞ്ഞിറങ്ങി... അവൾ കോലോത്തെത്തിയപ്പോൾ ഹരിയും രഘുത്തമനും പ്രസാദവും വിഷ്ണുവും നാരായണനുമെല്ലാം ഭക്ഷണം കഴിക്കുകയായിരുന്നു... "ആഹാ നിങ്ങൾ തുടങ്ങിയോ... " "തുടങ്ങാതെപ്പിന്നെ... നീയെപ്പോൾ വരുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്... ഏതായാലും ആന്റിയുടെ കൂടെ കഴിക്കാം നിനക്ക്... " പ്രസാദ് പറഞ്ഞു... " "എന്നാൽ അങ്ങനെയാകട്ടെ..." അതും പറഞ്ഞവൾ രഘുത്തമനെ നോക്കി... യാതൊരുവിധ മൈന്റുമില്ലാതെ ഭക്ഷണത്തിലേക്കുമാത്രം ശ്രദ്ധിച്ചിരിക്കുകയാണവൻ... "ഇതെന്തൊരു കാട്ടുപ്പോത്താണ് ഭഗവാനേ... ഇതിനെല്ലാം ഞാൻകാണിച്ചുതരുന്നുണ്ട്... എന്റെ മുന്നിൽത്തന്നെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വരും... വരുത്തും ഞാൻ... " ദേവിക അങ്ങനെ പിറുപിറുത്തു... " "എന്താടി നീ പിറുപിറുക്കുന്നത്... " ഹരി ചോദിച്ചു.. "ഒന്നുമില്ലേ... ചിലരുടെ ജാടകണ്ട് അറിയാതെ പറഞ്ഞു പോയതാണ്..." അതും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു... ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story