കോവിലകം: ഭാഗം 48

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

ഏടത്തി ഇതാണ് നിഖിൽ... ഇത് ഇവന്റെ ഭാര്യ... ഇവൾ ആരാണെന്ന് മനസ്സിലായോ... " പിന്നെ മനസ്സിലാവാതെ... ഗീതു... നിങ്ങളുടെ രാജീവിന്റെ അനിയത്തി... " "അതെ അതുതന്നെ... ഇതാണ് എന്റെ ഏടത്തി... നേരത്തെകണ്ട ഏട്ടന്റെ ഭാര്യ.. " "രാജേന്ദ്രനെ നിങ്ങൾ കണ്ടിരുന്നോ... " നീലകണ്ഠൻ ചോദിച്ചു... കണ്ടു... നാലുകാലിൽ പോകുന്നുണ്ട്... ഞാൻ ഒരുപാട് പറഞ്ഞുനോക്കി ഇവിടേക്ക് വരാൻ... പക്ഷേ കമ്പനി വിറ്റ കാശ് നഷ്ടപ്പെട്ട കുറ്റബോധമാണ് ഏട്ടനിൽ... അച്ഛന്റേയും ഏടത്തിയുടേയും മുഖത്തുനോക്കാനുള്ള കെല്പില്ല പാവത്തിന്... ആളാകെ മാറിയിട്ടുണ്ട്... ചിലപ്പോൾ അച്ഛനും ഏടത്തിയും വിളിച്ചാൽ ഏട്ടൻ ഇവിടേക്ക് വരും... " അവനെയാരും തടഞ്ഞുവച്ചിട്ടില്ലല്ലോ... വരാതിരിക്കാൻ... അവൻ ചെയ്തുകൂട്ടിയതല്ലേ എല്ലാം... ഞാനും ഇവളും ചെന്നുവിളിച്ചിട്ടവൻ വരേണ്ട... അല്ലാതെ സ്വന്തം ഇഷ്ടത്തിന് വരട്ടെ... " അങ്ങനെയല്ല അങ്കിൾ... ഞാൻ ഇടപെടുന്നതു കൊണ്ട് ഒന്നും തോന്നരുത്... തെറ്റ് എല്ലാവർക്കും സംഭവിക്കാം... അത് പൊറുക്കുമ്പോഴല്ലേ നമ്മൾ മനുഷ്യന്മാരാകുന്നത്... " നിഖിൽ ചോദിച്ചു... " "മോൻ പറയുന്നത് സത്യമാണ്... പക്ഷേ ഇത് അങ്ങനെയല്ലല്ലോ... തെറ്റുകൾ മാത്രമല്ലേ അവൻ ചെയ്തിട്ടുള്ളു... " "ആയിരിക്കാം... എന്നാൽ ആ തെറ്റ് മനസ്സിലാക്കിയതിന്റെ കാഴ്ചയാണ് ഞങ്ങൾ അവിടെ കണ്ടതെന്നാണ് എനിക്കുതൊന്നുന്നത്...

ഏടത്തിയും അങ്കിളും അദ്ദേഹത്തെച്ചെന്ന് ഒന്നുവിളിച്ചുനോക്ക്... ചിലപ്പോൾ എല്ലാം മനസ്സിലാക്കി അയാൾ തിരികെ വന്നാലോ... ഏടത്തിക്കും ഒരു ജീവിതം വേണ്ടേ... " നീലകണ്ഠൻ കുറച്ചുനേരം ആലോചിച്ചു... ഉം... ഞങ്ങൾ പോകാം... പോയി വിളിക്കാം... അവന് എല്ലാം മനസ്സിലാക്കി നല്ലവരായി തിരുച്ചുവരാൻ പറ്റുമെങ്കിൽ ഞങ്ങൾ കൂട്ടിയിട്ടുവരാം... അതല്ല പഴയപോലെ ജീവിക്കാനാണ് നീക്കമെങ്കിൽ അങ്ങനെയൊരു മകൻ ജനിച്ചില്ല എന്നു കരുതും... " "അങ്ങനെയുണ്ടാവില്ല... എനിക്കതുറപ്പുണ്ട്... അച്ഛനും ഏടത്തിയും പോയി വിളിച്ചാൽ എല്ലാം മറന്ന് ഏട്ടൻ വരും... എനിക്കുറപ്പുണ്ട്... " രഘുത്തമൻ പറഞ്ഞു... അതുകേട്ട് നിലകണ്ഠൻ ഒന്നു മൂളി... " "ഏതായാലും വൈകീട്ട് നോക്കാം... പിന്നെ നീലിമ വിളിച്ചിരുന്നു... അവൾ വരുന്നുണ്ട്... ഇന്നലെ രാത്രി അവിടെ നിന്നും പുറപ്പെട്ടെന്നാണ് പറഞ്ഞത്... ഏതോ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നത്...അവളുടെ വീട്ടിൽ കയറിയതിനുശേഷമാണ് വരുന്നത് ഉച്ചക്കുമുന്നേ എത്തുമെന്നും പറഞ്ഞു..." "അവളുടെ എക്സാം കഴിഞ്ഞല്ലോ അല്ലേ... അപ്പോൾ നിങ്ങൾ വന്ന ദിവസം കൊള്ളാം... " രഘുത്തമൻ പറഞ്ഞു... "അതുപോട്ടെ നിന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ എവിടെ... അവർ വരുമോ... " നിഖിൽ ചോദിച്ചു..

. "ഇല്ല... നമുക്ക് ഉച്ചക്കുശേഷം അവിടേക്ക് പോകാം... അപ്പോഴേക്കും നീലിമ വരുമല്ലോ... അവൾക്കൊരു കൂട്ടാവുമല്ലോ... " "അതു ശരിയാണ്... നീയിപ്പോൾ അവർക്കുള്ള മുറിയൊന്ന് കാണിച്ചുകൊടുക്ക്..." നീലകണ്ഠൻ പറഞ്ഞു... രഘുത്തമൻ അവരേയും കൂട്ടി അവർക്കായി ഒരുക്കിയ മുറിയിലേക്ക് നടന്നു... നിങ്ങൾ ഫ്രഷായി വന്നോളൂ... അപ്പോഴേക്കും കുടിക്കാൻ എന്തെങ്കിലുമെടുക്കാൻ ഏടത്തിയോട് പറയാം... ഉച്ചക്കുള്ള ഭക്ഷണത്തിനു മുന്നേ നീലിമ എത്തിയിരുന്നു... ഭക്ഷണം കഴിച്ചുകഴിഞ്ഞ് രഘുത്തമനും നിഖിലും കോവിലകത്തേക്ക് പുറപ്പെട്ടു... നീലിമയുള്ളതുകൊണ്ട് ഗീതു അവരുടെ കൂടെ പോയില്ല... കോവിലകത്തിന്റെ മുറ്റത്ത് രഘുത്തമൻ ബൈക്ക് നിർത്തി... അതു നിന്നിറങ്ങിയ നിഖിൽ കോവിലകമൊന്ന് നോക്കി... "ഇത് വീടുതന്നെയാണോ ... അല്ലാ എനിക്കൊരു സംശയം... " "എന്തേ കണ്ടിട്ട് തോന്നുന്നില്ല... " "ഇല്ല... അതുകൊണ്ടല്ലേ ചോദിച്ചത്... " "ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു... നീ വാ" രഘുത്തമൻ നിഖിലിനേയും കൂട്ടി ഉമ്മറത്തേക്ക് കയറി ബെല്ലടിച്ചു... പ്രസാദാണ് വാതിൽ തുറന്നത്... നിങ്ങൾ എത്തിയോ... കാണാതായപ്പോൾ ഞാൻ കരുതി നിങ്ങൾ ഞങ്ങളെ പറ്റിച്ചെന്ന് വിളിക്കാൻ ഇരിക്കുകയായിരുന്നു... " കുറച്ചു വൈകി... നീലിമ വന്നിട്ടുണ്ട്... അവളുമായി സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല...

അല്ലാ ആരോടാണ് പറയുന്നത്... ഞങ്ങളെ, വിളിക്കുന്നതിനുമുന്നേ അവൾ നിന്നെ വിളിച്ചുകാണുമല്ലോ... നിഖിലിന് മനസ്സിലായില്ലേ... ഇതാണ് നീലിമയുടെ ആള്... " എന്നെ വിളിച്ചിരുന്നു... ഇന്നലെ രാത്രി... പുറപ്പെടുകയാണെന്ന് പറഞ്ഞു... അതു പോട്ടെ എവിടെ ഇയാളുടെ ആള്... പ്രസാദ് ചോദിച്ചു... "വന്നിട്ടില്ല.. നീലിമയുടെ കൂടെ അവിടെനിന്നു... " നീഖിൽ പറഞ്ഞു... "ഏതായാലും നിങ്ങൾ വാ" പ്രസാദവരെ അകത്തേക്ക് ക്ഷണിച്ചു... അപ്പോഴേക്കും ഹരിയും വിഷ്ണുവും മറ്റെല്ലാവരും അവിടേക്കു വന്നു... അവർ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു... കുറച്ചുകഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി... "ഇവിടെ ഒരു കാവുണ്ടെന്ന് രഘുത്തമൻ പറഞ്ഞു... എവിടെയാണത്... " നിഖിൽ ഹരിയോട് ചോദിച്ചു... "കുറച്ചപ്പുറത്താണ്.. എന്താ കാണണമെന്നുണ്ടോ... " "കണ്ടാൽ കൊള്ളാമെന്നുണ്ട്... നമുക്കവിടെവരെയൊന്ന് പോയാലോ... " "പോകാമല്ലോ... " ഹരി മറ്റുള്ളവരോട് പറഞ്ഞിട്ട് നിഖിലുമായി കാവിനടുത്തേക്ക് നടന്നു "ഞാൻ നിഖിലിനെ കാണാനിരിക്കുകയായിരുന്നു... അതുകൊണ്ടാണ് നിഖിൽ ഇല്ലിക്കൽ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഇവിടേക്ക് വരാൻ പറഞ്ഞത്... " "എന്താണ് പ്രത്യേകിച്ച്... " "വേറൊന്നുമല്ല... രഘുത്തമന്റെ കാര്യംതന്നെ... അവന് മുമ്പ് ഒരു ഇഷ്ടമുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു..

അവന്റെകൂടെ എല്ലാറ്റിനും നിഖുലുണ്ടായിരുന്നല്ലോ... അവൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ എനിക്ക് വിശ്വാസമായിട്ടില്ല... പിന്നെ കൂടുതലൊന്നും അവനോട് ചോദിച്ചിട്ടില്ല" "എന്താണവൻ പറഞ്ഞത്... " രഘുത്തമൻ പറഞ്ഞ കാര്യങ്ങളെല്ലാം ഹരി നിഖിലിനോട് പറഞ്ഞു... ഒരിക്കലും സ്വന്തം ഇഷ്ടം അവളോടവൻ പറഞ്ഞിട്ടില്ല... അവളുടെ പെരുമാറ്റത്തിൽ അവന് തോന്നിയ സംശയം... അതിനുവേണ്ടി ഒരു ജന്മം വേസ്റ്റാക്കണോ... " ആരു പറഞ്ഞു അവൻ ആ ഇഷ്ടം അവളോട് പറഞ്ഞിട്ടില്ലെന്ന്... ഇപ്പോഴും അവളുടെ തെറ്റ് അവൻ പുറത്തു പറയുന്നുന്നില്ല... അതാണ് സത്യം... അത്രക്ക് ജീവനായിരുന്നു അവനവളെ... ഒരു കണക്കിന് പറഞ്ഞാൽ അവൾ രഘുത്തമനെ ചതിച്ചതാണ്... അതുതന്നെയാണ് സത്യം... അവൻ പറഞ്ഞതിൽ കുറച്ചു സത്യമുണ്ട്... രാജീവിന്റെ വിവാഹത്തിന് പോയതും... അവിടെവച്ച് അവന്റെ റൂം ഡെക്രേഷൻ ചെയ്തതും വിവാഹത്തിന്റെ അന്ന് ഡ്രസ്സ് ചുളിവ് വീണകാരണം അവൾ അയൺചെയ്തുകൊടുത്തതും ഒന്നിച്ച് ബൈക്കിൽ പോയതുമെല്ലാം... എന്നാൽ അതിനിടക്ക് ചിലത് നടന്നിരുന്നു അതു കഴിഞ്ഞ ശേഷവും... " "എന്താണ് നടന്നത്... " "അന്ന് ഡ്രസ്സ് മുഷിഞ്ഞപ്പോൾഅവൾ അയൺചെയ്തുകൊടുക്കാൻ വേണ്ടി അവനുമൊന്നിച്ച് അവൾ അകത്തേക്ക് കയറി...

ആദ്യമൊന്നും രഘു അകത്തേക്ക് ചെല്ലാൻ കൂട്ടാക്കിയില്ല... എന്നാൽ നിമിഷയുടെ നിർബന്ധത്തിനു വഴങ്ങി അവൻ അകത്തേക്ക് ചെന്നു... " ✨✨✨✨✨✨✨✨✨✨✨ "ഞാനൊരു സത്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ... " "എന്താണ് കാര്യം... " "അത്.. അതു ഞാനാണ് ഈ ഡ്രസ്സെല്ലാം ചുളിച്ചത്.. എന്നോട് ഇന്നലെ വല്ലാതെ ദേഷ്യപ്പെട്ടില്ലേ അതിന് ചെറിയൊരു മരുന്ന് തന്നതാണ്... നിങ്ങൾ കുളിക്കാൻ കയറിയപ്പോൾ ചെയ്തതാണ്... " "അതുശരി അപ്പോൾ എന്നോട് പ്രതികാരം ചെയ്തതാണല്ലേ... എന്നിട്ടിപ്പോൾ നിനക്കുതന്നെ പണികിട്ടിയില്ലേ.. പെട്ടന്ന് അയൺ ചെയ്തു തന്നേക്ക്... " "അതിനുംകൂടിവേണ്ടിയാണ് ഞാൻ ഇത് ചെയ്തതും... " "എന്തിനുവേണ്ടി... മനസ്സിലായില്ല... " "ഇതിൽ മനസ്സിലാക്കാൻ എന്താണുള്ളത്... ഇന്നലെ ഇയാളുടെ മേൽ ഞാൻ വീണില്ലേ... അന്നേരം ഞാൻ അറിയാതെയാണെങ്കിലും ഇയാളെ കെട്ടിപ്പിടിച്ചുപോയി... എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണൊരാളെ കെട്ടിപ്പിടിക്കുന്നത്... ആ ആൾതന്നെയാവണം ഇനിയുള്ള കാലം എന്റെ കണവൻ... " "മനസ്സിലിരിപ്പ് കുറച്ചൊന്നുമല്ലല്ലോ... ഈ കാര്യം നീ മാത്രം തീരുമാനിച്ചാൽ മതിയോ... " "മതി... ഞാൻ മാത്രം തീരുമാനിച്ചാൽ മതി... " "ആഹാ... ആ പൂതി മനസ്സിൽവച്ചാൽമതി... " "പോരല്ലോ... ഇയാൾ മര്യാദക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞോ... അല്ലെങ്കിൽ വിവരമറിയും... "

"നീയെന്തുചെയ്യും... " "ഞാനിപ്പോൾ ഉറക്കെ ഒച്ചയുണ്ടാക്കും... എന്നെ കയറിപ്പിടിച്ചെന്ന്... " എടീ മുധേവീ.. നീയാരോടാണ് കളിക്കുന്നതെന്നറിയുമോ.. " അറിയാം... അതുകൊണ്ടാണ് പറയുന്നത് എന്നോട് ഇഷ്ടമാണെന്ന് പറയാൻ... " "ദൈവമേ കുഴഞ്ഞല്ലോ... എന്തൊരു വിധിയാണിത്..." "ദൈവത്തിനെ വിളിച്ചിട്ട് കാര്യമില്ല... ഇപ്പോൾ കാര്യം തീരുമാനിക്കുന്നത് ഞാനാണ്... " ഇവൾ ഇപ്പോൾ വിളിച്ചുകൂവിയാൽ ഞാൻ മറ്റുള്ളവരുടെ മുന്നിൽ നാറും... ഇപ്പോൾ ഇവളോട് ഇഷ്ടമാണെന്ന് പറയുന്നതാണ് നല്ലത്... പുറത്തിറങ്ങിയാൽ ഇതിന് മറുപടി കൊടുക്കാം... " രഘുത്തമൻ മനസ്സിൽ വിചാരിച്ചു... എന്താണ് ആലോചിക്കുന്നത്... " "ശരി സമ്മതിച്ചു" "എന്തു സമ്മതിച്ചു... " "നിന്നെ ഇഷ്ടപ്പെടാം... " അങ്ങനെ ഒരുവാക്കിലൊതുക്കേണ്ട... എന്നെ ഇഷ്ടമാണെന്ന് ആത്മാർത്ഥതയോടെ പറയണം... " "നിന്നെ ഇഷ്ടമാണ്... " "ഉറപ്പാണല്ലോ... " "അതെ ഉറപ്പാണ്... " എന്നാലിതാ ഷർട്ടും മുണ്ടും... അകത്തു പോയി പെട്ടന്ന് മാറിയിട്ടുവാ... ചിലപ്പോൾ അവർ പോകുന്നതിനു മുന്നേ നമ്മളവിടെയെത്തിയാൽ അവരുടെ കൂടെ പോകാം... രഘുത്തമൻ അവിടെ കണ്ട ഒരു മുറിയിൽ പോയി ഡ്രസ്സ് മാറ്റി വന്നു... "അയ്യേ ഇതെന്തൊരു കോലം... മുഖത്തു മുഴുവൻ മിഴുക്കാണ്... അവിടെ പൌഡറുണ്ടല്ലോ... അതെടുത്ത് കുറച്ച് മുഖത്തിട്ടേ... പിന്നെ ആ മുടിയൊന്ന് ചീകിയൊതുക്ക്... കാട്ടാളനെപ്പോലെയുണ്ട് കാണാൻ... " "ഈ കോലത്തിൽ എന്നെ കാണാൻ പറ്റുന്നവർ കണ്ടാൽ മതി...

ആരുടെ മുന്നിലും പ്രദർശനം നടത്താനല്ലലോ പോകുന്നത്... അതു പോട്ടെ എന്നെ സുന്ദരനാക്കി നടത്താൻ നീയാരാണ്... എന്റെ ഭാര്യയോ... " അതേലോ... ഇന്നലത്തെ സംഭവത്തിനുശേഷം ഭാര്യതന്നെയാണല്ലോ... ഇപ്പോൾ എന്റെ മോൻ ഞാൻ പറയുന്നതുകേട്ട് നടന്നാൽ മതി... " അവളവനെ മുറിയിലേക്ക് തള്ളിവിട്ടു... "കുറച്ചുകഴിഞ്ഞ് രഘുത്തമൻ പുറത്തേക്ക് വന്നു... " "ഇപ്പോൾ സുന്ദരകുട്ടപ്പനായിട്ടുണ്ട്... ആരുമൊന്ന് എന്റെ കണവനെ നോക്കിപ്പോകും... എന്നാൽ പോകാം..." അവർ പുറത്തേക്കിറങ്ങി.. നിമിഷ വാതിലടച്ചു ലോക്കു ചെയ്തു... അതിനുശേഷം അവർ വിവാഹ വീട്ടിലേക്ക് നടന്നു... അവരെത്തുമ്പോഴേക്കും എല്ലാവരും പോയിക്കഴിഞ്ഞിരുന്നു... എടീ നീയെന്താണ് കരുതിയത്... നിന്റെ കളിപ്പാവയാണ് ഞാനെന്നോ... കണ്ടാലുംമതി പ്രേമിക്കാൻ പറ്റിയ സാധനവും.. " "അതുശരി അപ്പോൾ അവിടെവച്ച് വാക്കു തന്നത് നുണയായിരുന്നല്ലേ... " "അല്ലാതെ പ്പിന്നെ... നീയവിടെവച്ച് വിളിച്ചുകൂവിയാൽ നഷ്ടമാകുന്നത് എന്റെ ഇമേജാണ്... " "അത് ഇപ്പോൾ വേണമെങ്കിലും പോകും... ഇയാൾ അവിടെവച്ച് എന്നെ ദ്രോഹിച്ചെന്ന് ഇപ്പോൾ പറഞ്ഞാലും മതി... " "ഇനി ആര് വിശ്വസിക്കാനാണ്... " "എല്ലാവരും വിശ്വസിക്കും... നമ്മൾ അവിടെയുണ്ടായിരുന്നതും നിങ്ങളുടെ ഡ്രസ്സ് അയൺചെതതുമെല്ലാം എന്റെ അമ്മക്ക് അറിയുന്നതല്ലേ... " "അതുശരി അപ്പോൾ ഒന്നിനായിട്ട് ഇറങ്ങിയതാണല്ലേ... " അതെ... എന്റെ ജീവിതത്തിൽ ഇയാളല്ലാതെ മറ്റൊരാളില്ല...

എന്നാൽ നമുക്ക് പോകാം... " "എവിടേക്ക്... " "ഓഡിറ്റോറിയത്തിലേക്ക്... ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് അവിടെയെത്തണം... " "അതിന് നിന്നോട് പോകേണ്ടെന്ന് ഞാൻ പറഞ്ഞോ... നിനക്ക് പൊയ്ക്കൂടെ.. " ഞാനിങ്ങനെ പോകും... അമ്മ പറഞ്ഞത് കേട്ടതല്ലേ നമ്മളോട് രണ്ടുപേരോടുംകൂടി നിങ്ങളുടെ ബൈക്കിൽ പരന്നാൽ മതിയെന്ന്... " "ഇനി നിന്നെ കെട്ടിയെഴുന്നള്ളിച്ച് ബൈക്കിൽ കൂടിയേ പോകേണ്ടൂ... വേണമെങ്കിൽ ഏതെങ്കിലും ഓട്ടോ പിടിച്ച് പൊയ്ക്കൊ... " അതു പറഞ്ഞപ്പോൾ നിമിഷയുടെ മുഖം കനത്തു... കണ്ണു നിറഞ്ഞു... രഘുത്തമനത് കാണുകയും ചെയ്തു... " "എന്തേ നേരത്തെ കാണിച്ച ദൈര്യം ചോർന്നുപോയോ... ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ നിന്റെ പെർഫോമൻസ്... പെണ്ണുങ്ങളായാൽ അല്പം അടക്കവും ഒതുക്കവും വേണം... അതെങ്ങനെയാണ്... തന്ത ഗൾഫിൽനിന്ന് അയക്കുന്ന പണത്തിന്റെ ഹുങ്കാണല്ലോ കാണിക്കുന്നത്... " ശരിയാണ്... എന്റെ അച്ഛൻ മരുഭൂമിയിൽ കഷ്ടപ്പെട്ടുതന്നെയാണ് എന്നെയും അമ്മയേയും നോക്കുന്നത്... ഒരുകാലത്ത് ഈ നാട്ടിലെ ഏറ്റവും പ്രമാണിയായിരുന്നു എന്റെ അച്ഛൻ... ചോദിക്കുന്നവർക്ക് കയ്യയച്ച് സഹായിക്കുമായിരുന്നു... എന്നാൽ ദൈവത്തിനത് ഇഷ്ടപ്പെട്ടില്ല... ബിസിനസ് ഓരോന്നായി പൊളിഞ്ഞു.. അത് നിലനിർത്താനായി പലരോടും പണം കടം വാങ്ങിച്ചു... എന്നാൽ അതുകൊണ്ടൊന്നും നിലവിർത്താനായില്ല... അച്ഛൻ വലിയ കടക്കാരനായി..

. ഉണ്ടായിരുന്ന വീടും പോയി... അന്ന് ഞങ്ങളെ കരകയറ്റിയത് എന്റെ വല്ല്യച്ഛനായിരുന്നു... അതായത് രാജീവേട്ടന്റെ അച്ഛൻ... അവരുടെ സ്ഥലത്ത് വല്ല്യച്ഛൻ പണിതുതന്ന വീടാണ് ഇന്ന് ഞങ്ങൾ താമസിക്കുന്നത്... അങ്ങനെയിരിക്കുമ്പോഴാണ് രണ്ടുവർഷം മുന്നേ അച്ഛന്റെ കൂട്ടുകാരൻ ഒരു വിസ ഏർപ്പാടാക്കി തന്നത്.. അതും ഒരു ഹോട്ടലിൽ... ആ പണിക്കുപോകാൻ വല്ല്യച്ഛൻ ഒരുപാടെതിർത്തു... എന്നാൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വല്ല്യച്ഛൻ സമ്മതിച്ചത്... പോകാനുള്ള പണമെല്ലാം തന്നതു വല്ല്യച്ഛനാണ്... ഇപ്പോൾ അച്ഛന് അവിടുന്ന് കിട്ടുന്ന പണം മറ്റുചില കടങ്ങൾവീട്ടാൻപോലും തികയുന്നില്ല... ഇപ്പോഴും വല്ല്യച്ഛന്റേയും രാജീവേട്ടന്റേയും കാരുണ്യത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്... ആ ഞാൻ എന്തിന്റെ പേരിൽ അഹങ്കരിക്കണം... " "സോറി... ഇതൊന്നും എനിക്കറിയില്ലായിരുന്നു... " അറിഞ്ഞിട്ടും കാര്യമൊന്നുമില്ല... ഇന്നുവരെ കളിപ്പിക്കാനോ മറ്റോ ആരേയും കൂട്ടുപിടിച്ചിട്ടില്ല... ഞാൻ ഇതുവരേയും ആരോടും കളവ് പറഞ്ഞിട്ടില്ല... ഇനിയത് ഉണ്ടാവുകയുമില്ല.. എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത് സത്യമാണ്... എന്റെ ശരീരത്തിൽ ആദ്യമായി തൊട്ട ഒരന്യപുരുഷൻ നിങ്ങളാണ്... അന്നേരം മുതൽ നിങ്ങൾ എന്റേതു മാത്രമാണ്... ഇനിയങ്ങനെമാത്രമേ ഉണ്ടാവുകയുമുള്ളൂ... നിങ്ങൾ എന്നെ സ്നേഹിക്കണമെന്ന് ഞാൻ പറയുന്നില്ല... ഇത് നിങ്ങളുടെ ജീവിതമാണ്... അതെങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനമെടുക്കേണ്ടത്...

നിങ്ങൾക്ക് എന്നെ ബൈക്കിൽ കയറ്റാൻ മടിയാണെങ്കിൽ ഒരു ഓട്ടോ വിളിച്ചുതന്നാൽമതി... ഞാനതിൽ പൊയ്ക്കോളാം... " രഘുത്തമൻ ഒരു നിമിഷം അവളെ ത്തന്നെ നോക്കി നിന്നു... പിന്നെ അവളുടെ കൈപിടിച്ച് തന്റെ ബൈക്കിനടുത്തേക്ക് നടന്നു... അവൻ ബൈക്ക് സ്റ്റാർട്ടുചെയ്തു... "കയറ്... ഞാൻ കൊണ്ടു പോകാം നിന്നെ... " നിമിഷ വിശ്വാസം വരാതെ അവനെ നോക്കി പിന്നെ ബൈക്കിൽ കയറി... അത്യാവശ്യം നല്ല സ്പീഡിലാണ് അവൻ വണ്ടിയോടിച്ചത്... പത്തുമിനിട്ടുനുള്ളിൽ അവൻ ഓഡിറ്റോറിയത്തിലെത്തി... "താങ്ക്സ്... പിന്നെ ഞാൻ നേരത്തെ പറഞ്ഞതിനൊന്നും എന്നോട് വെറുപ്പ് തോന്നരുത്... " അവൾ തിരിഞ്ഞ് ഓഡിറ്റോറിയത്തിനുള്ളുലേക്ക് നടക്കാൻ തുടങ്ങുമ്പോൾ രഘുത്തമൻ വിളിച്ചു... നിമിഷ തിരിഞ്ഞു നോക്കി... " നിമിഷേ ഞാൻ... നിമിഷ പറഞ്ഞതാണ് ശരി... അവനവന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവർ തന്നെയാണ്... എന്റെ ജീവിതത്തിന്റെ കാര്യത്തിലും ഞാൻ തന്നെ തീരുമാനമെടുക്കാൻ പോവുകയാണ്... അല്ല തീരുമാനമെടുത്തുകഴിഞ്ഞു... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നിമിഷയായിരിക്കും... ഈ നിമിഷയാണ് ഇനിയെന്റെ പെണ്ണ്... ഇത് തമാശ പറയുകയല്ല... സത്യം മാത്രം........തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story