കോവിലകം: ഭാഗം 50

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

അങ്ങനെ രാജീവും അവന്റെ പെണ്ണും വീട്ടിൽ കയറി... കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെനിന്നിറങ്ങാനൊരുങ്ങി... പോകുന്ന നേരത്ത് ഞാൻ എല്ലാ കാര്യവും രാജീവിനോട് പറഞ്ഞു... അവന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അത് കേട്ടപ്പോൾ... പക്ഷേ രഘുവിന്റെ അച്ഛൻ പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു അവന്റെ പേടി... എന്നാലും അവന്റെ എല്ലാ സഹകരണവും രഘുവിനും നിമിഷക്കുമുണ്ടായിരുന്നു... ഈ കാര്യം ഇപ്പോൾ അവളുടെ അച്ഛനോടും അമ്മയോടും പറയേണ്ടെന്നും അവൻ പറഞ്ഞു... അവരറിഞ്ഞാൽ എത്രയും പെട്ടന്ന് വിവാഹം നടത്താനേ നോക്കൂ എന്നും പറഞ്ഞു... അന്നേരം രഘു മനസ്സിൽകണ്ട സ്ഥലം വാങ്ങിച്ച് വീടുവെക്കുന്നകാര്യം നടക്കില്ലെന്ന് അവനറിയാം... അങ്ങനെ ദിവസങ്ങൾ കടന്നുപോയി... ഇതിനിടയിൽ ഇവിടെയെവിടേയോ അവൻ സ്ഥലം വാങ്ങിച്ച് വീടുപണിയും തുടങ്ങി... ഇടക്കിടക്കവൻ നിമിഷയെ കാണാൻ അവൾ കോളേജിൽ പോകുന്ന വഴിയിൽ കാത്തുനിൽക്കുമായിരുന്നു... അതിനിടക്കാണ് രാജീവ് മുമ്പ് പറഞ്ഞ ബിസിനസ്സിന്റെ പാട്ണറായിട്ട് നിൽക്കാൻ എന്നെയും രഘുവിനേയും വിളിച്ചത്... അത് നിമിഷയെ കൂടുതൽ സമയം കാണാനും സംസാരിക്കാനും രഘുവിന് ഒരവസരവുമായിരുന്നു... "

"അങ്ങനെ അവർ കൂടുതൽ സ്നേഹിച്ചുതുടങ്ങി... ഇതിനിടയിലെപ്പോഴോ ഗീതുവുമായി ഞാനടുത്തു... ആ വിവരം രാജീവറിഞ്ഞു... രണ്ടുപേരുടേയും വിവാഹം ഒരു പന്തലിൽ വച്ച് നടത്തണമെന്നായിരുന്നു അവന്റെ തീരുമാനം... എന്നാൽ എല്ലാം തകിടംമറിഞ്ഞത് പെട്ടെന്നായിരുന്നു... " "എന്താണ് സംഭവിച്ചത്... " ഹരി ചോദിച്ചു... "നിമിഷയുളെ അമ്മാവന്റെ മകൻ അരുൺ പൂനെയുണ്ടെന്ന വിവരം അറിയാലോ... ഒരു ദിവസം അവളുടെ അമ്മാവൻ അവളുടെ വീട്ടിൽ വന്നു... അയാളുടെ മകൻ അരുണിന് നിമിഷയെ വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം... അവളുടെ അച്ഛന് ബിസിനസ്സിന്മേൽ ഒരുപാട് ബാധ്യയുണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ആളാണയാൾ... എന്നാൽ നിമിഷയുടെ അമ്മക്ക് ആ വിവാഹത്തിന് സമ്മതമായിരുന്നും... അവർ അവളുടെ, അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... ആദ്യമൊക്കെ അയാൾ എതിർത്തെങ്കിലും അവരുടെ നിർബന്ധത്തിനും ഭീഷണിക്കുമുന്നിൽ അയാൾ സമ്മതിച്ചു... ഇതറിഞ്ഞ രാജീവ് നിമിഷയുടെ അമ്മയോട് അവളും രഘുവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു... എന്നാലവർ രാജീവിനോട് ഒരുപാട് ദേഷ്യപ്പെട്ടു... തന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത് അവരാണെന്നും ഈ കാര്യം പറഞ്ഞ് ആ പടി ചവിട്ടരുതെന്നും പറഞ്ഞു...

എന്നാൽ നിമിഷ ആ വിവാഹത്തിന് ഒരുക്കമല്ലായിരുന്നു... അവൾ അമ്മയെ എതിർത്തു... തനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് രഘുവുമായിട്ടേ ഉണ്ടാകുമെന്നും പറഞ്ഞു... എന്നാൽ അതൊന്നും കണക്കാക്കാതെ അവർ ആ വിവാഹം ഉറപ്പിച്ചു... അതിനിടക്ക് അവളുടെ അച്ഛൻ നാട്ടിലെത്തി... അത്രയും കാലം കണ്ട ആളായിരുന്നില്ല അയാളപ്പോൾ... എന്തൊക്കെയോ പറഞ്ഞ് അവളുടെ അമ്മ അയാളെ വശത്താക്കിയിരുന്നു... അങ്ങനെ ഇതെല്ലാമറിഞ്ഞ രഘു വല്ലാതെ വിഷമിക്കുന്നത് ഞാനും രാജീവും കണ്ടു... അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി... അവളെ ഇറക്കിക്കൊണ്ടു വരുക.. അതിന് ഗീതവും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു... അന്ന് രാത്രി അവളോട് അവിടെനിന്നും ഇറങ്ങിവരാൻ ഗീതു പറഞ്ഞു അതുകേട്ട് അവൾ ഇറങ്ങിവന്നു... പക്ഷേ എങ്ങനെയോ ഈ വിവരം അവളുടെ അച്ഛനും അമ്മയുമറിഞ്ഞു... അവർ അവൾ വരുന്ന വഴിയിൽ നിന്നു... ദേഷ്യം വന്ന അവളുടെ അമ്മ അവളെ ഒരുപാട് തല്ലി... അവശയായ അവളെ വലിച്ചിഴച്ച് ഒരു മുറിയിലേക്ക് തള്ളി... തങ്ങളെ നാണം കെടുത്തി ഇനിയെങ്ങാനും ഇറങ്ങിപ്പോകാൻ തുനിഞ്ഞാൽ തങ്ങളുടെ ശവത്തിൽ ചവിട്ടിയേ പോകൂ എന്നും പറഞ്ഞു... അതോടെ രാജീവിന്റെ വീട്ടുകാരുമായി അവർ പിണങ്ങി...

അതിനുശേഷം നിമിഷയെ ആരും പുറത്ത് കണ്ടില്ല.. പിന്നെയറിഞ്ഞു അവളെ അവളുടെ അമ്മയുടെ ഏതോ അകന്ന ബന്ധത്തിലെ ഒരു വീട്ടിൽ കൊണ്ടുചെന്നാക്കിയെന്നത്... ഞങ്ങൾ ഈ വിവരം അവിടുത്തെ പോലീസ്റ്റേഷനിൽ പറഞ്ഞു... രാജീവ് അറിയുന്നയാളായിരുന്നു അവിടുത്തെ എസ്ഐ... അവർ അവളെ ഒളിപ്പിച്ച വീട്ടിലെത്തി... എന്നാൽ അവളെ കാണാൻ അനുവദിച്ചില്ല... അവസാനം എസ്രയും കുട്ടരും പോലിസിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തപ്പോൾ അവളെ അവരുടെ മുന്നിലേക്ക് വിളിച്ചു കൊണ്ടുവന്നു... അവർ അവളോട് കാര്യങ്ങൾ ചോദിച്ചു... അന്നവൾ പറഞ്ഞത് എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു... രഘുവിനെ അറിയില്ലെന്നും അവനുമായി ഒരുബന്ധവുമില്ലെന്നും അവന്റെ ശല്യം സഹിക്കാതെ അവിടേക്ക് പോന്നതാണെന്നും പറഞ്ഞു... അവൾ അന്നത് പറഞ്ഞത് എന്തുകൊണ്ടെന്നാണെന്ന് ഇന്നും ആർക്കും അറിയില്ല... " "എന്നിട്ട് അവൾ ആ അരുണിനെ വിവാഹം ചെയ്തല്ലേ... എന്തിനായിരുന്നു രഘു ഞങ്ങളോട് ഇതെല്ലാം മറച്ചുപിടിച്ച് മറ്റൊരു തരത്തിൽ പറഞ്ഞത്... " "ഇന്നും അത്രക്ക് അവന്റെ മനസ്സിൽ നിമിഷയുണ്ട്... അത് അത്രപെട്ടന്നൊന്നും മാഞ്ഞുപോവില്ല... അത്രക്കവളെ ഇഷ്ടപ്പെട്ടതാണവൻ... അവളുടെ മരണം അവനെ ആകെ തളത്തിയതാണ്...

അത് പുറത്തു കാണിക്കാതെ അവൻ നടക്കുകയാണെന്നുമാത്രം... നിങ്ങളോടു പറഞ്ഞതുപോലെ ആ അരുൺ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ആത്മഹത്യ ചെയ്തതല്ല അവൾ... അവളെ ആ അരുൺ കൊന്നതാണ്.. "എന്താണ് നീ പറയുന്നത്... ? " "അതെ.. അതാണ് സത്യം... രഘു പറഞ്ഞതുപോലെ അവന് അവിടെയൊരു ഭാര്യയുണ്ട്... അതിലൊരു മകനുമുണ്ട്... ഒരു പണച്ചാക്കിന്റെ മകൾ... നിമിഷയുടേയും അരുണിന്റേയും വിവാഹം കഴിഞ്ഞ അന്നു രാത്രിതന്നെ അവനെ വിശ്വസിച്ച് അവൾ എല്ലാകാര്യങ്ങളും അരുണിനോട് പറഞ്ഞു... എന്നാൽ അവനത് ചിരിച്ചുതള്ളിയതേയുള്ളൂ... വിവാഹത്തിനുമുമ്പേ ഇതുപോലെ പല പ്രണയവും എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകും അത് വലിയ കാര്യമൊന്നുമല്ല എന്നും പറഞ്ഞു... ഒരാഴ്ച കഴിഞ്ഞ് അവൻ അവളെ പൂനെക്ക് കൊണ്ടുപോയി... അതിനുശേഷമാണ് അവന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നത്... അവനൊരു അനിയനുണ്ട്... കണ്ടാൽ ഒരു മന്ദബുദ്ധിപോലെയാണ്... എന്നാൽ അവനോളം കാഞ്ഞവിത്ത് വേറൊന്നില്ല... ഇവരുടെ അമ്മ മുമ്പേ മരിച്ചതാണ്... അതിനുശേഷം അവരുടെ അച്ഛനാണ് അവരെ വളർത്തിയത്... അതായത് നിമിഷയുടെ അമ്മാവൻ... അയാളും പലകേസിലും പ്രതിയായിട്ടുണ്ട്. പക്ഷേ അയാൾക്ക് ഒരുപാട് ഉയർന്ന പദവിയിലുള്ളവരുമായി നല്ല ബന്ധമാണ്...

അതിലൂടെ എല്ലാറ്റിൽനിന്നും അയാൾ ഊരിപ്പോന്നു... അങ്ങനെ ഈ അരുണും അവന്റെ അനിയനും കൂടി പല വൃത്തികേടിനും നിമിഷയെ നിർബന്ധിച്ചു... എന്നാൽ നിമിഷ അതിനൊന്നും വഴങ്ങിയില്ല... അവസാനം ഒരു ദിവസം ഇവർ ഇവരുടെ കൂട്ടുകാരുമായി അവരുടെ ഫ്ലാറ്റിൽ വന്നു... കൂടെ വന്നവരുടെ ഇംഗിതത്തിന് അവൾ വഴങ്ങണമെന്നായിരുന്നു അവരുടെ കൽപ്പന... എന്നാൽ അവളെതിർത്തു... ദേഷ്യം വന്ന അരുൺ കാലു മടക്കി അവളുടെ നാഭിക്ക് ചവിട്ടി... നിലത്തുവീണ അവൾ ചോരയിൽ കുതിർന്ന് പിടഞ്ഞു... കുറച്ചുസമയത്തിനുള്ളിൽ അവൾ.... അവസാനം അതൊരാത്മഹത്യയാക്കാനവർ അവളുടെ വിവാഹസാരിയിൽ കെട്ടിത്തൂക്കി... പോസ്റ്റുമോർട്ടത്തിൽ അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞു... അരുണിനെ പോലീസ് അറസ്റ്റുചെയ്തു... അവന്റെ അച്ഛന്റെ ബന്ധത്തിനു മുന്നിൽ അവൻ പെട്ടന്നുതന്നെ പുറത്തിറങ്ങി... അവന്റെ ഏതോ, ശിങ്കിടി കുറ്റമെല്ലാം ഏറ്റു... പണത്തിനു മുന്നിൽ അവർക്ക് സാധിക്കാത്തത് ഒന്നുമില്ലല്ലോ... അതിനുശേഷം അരുൺ നാട്ടിലേക്ക് വന്നിട്ടില്ല...

എന്നാൽ മകൾ മരിച്ച ദുഃഖം നിമിഷയുടെ അച്ഛനെ ആകെ തളർത്തി... മനോനിലതെറ്റിയതുപോലെയായിരുന്നു പിന്നീടയാൾ... ഒരു ദിവസം അയാളെ നാട്ടിൽ നിന്നും കാണാതായി... രാജീവും അവന്റെ അച്ഛനുമെല്ലാം ഒരുപാടന്വേഷിച്ചു... കണ്ടെത്താനായില്ല... എന്നാൽ അയാൾ പോയത് പൂനെക്കായിരുന്നു... ഒരു ദിവസം അരുൺ ഫ്ലാറ്റിലെത്തിയപ്പോൾ ഡോർ തുറന്നു കിടക്കുന്നതു കണ്ടു... തന്റെ യഥാർത്ഥ ഭാര്യ വന്നതാകുമെന്ന് കരുതി അവൻ അകത്തേക്ക് കയറി... എന്നാൽ മറഞ്ഞുനിന്ന നിമിഷയുടെ അച്ഛൻ അരുണിനെ വെട്ടിവീഴ്ത്തി താഴെവിണുപിടയുന്ന അവനെ അയാൾ കലിയടങ്ങുംവരെ വെട്ടി... മുപ്പത്തേഴ് വെട്ടായിരുന്നു അരുണിന്റെ ദേഹത്ത്... വിവരമറിഞ്ഞ് പോലീസ് വന്നപ്പോൾ തലയും കയ്യും കാലും വേറെവേറെയായിരുന്നു... അവനെ വെട്ടിയ വാള് അവനരികിൽ കിടക്കുന്നുണ്ടായിരുന്നു...അവർ അകത്ത് ചെന്ന് എല്ലാ റൂമും പരിശോധിച്ചു...

എന്നാൽ ഒരു റൂം അകത്തുനിന്ന് കുറ്റുയിട്ടിരുന്നു... മാത്രമല്ല ചോരയോടുകൂടിയ കാൽപ്പാടുകൾ അവിടെ കണ്ടു... അത് കൊല ചെതയാൾ ആ മുറിയിലേക്ക് നടന്നുപോയതാണെന്ന് അവർക്ക് മനസ്സിലായി... അവർ ആ മുറിയുടെ വാതിലിൽ തട്ടി... ഒരുപാട് തട്ടിയിട്ടും പ്രതികരണമില്ലാത്തതുകൊണ്ട് അവർ വാതിൽ ചവിട്ടിത്തുറന്നു...അവിടെ തൂങ്ങിയാടുന്ന നിമിഷയുടെ അച്ഛനെയാണ് അവർ കണ്ടത്... അതോടെ അവളുടെ അമ്മ മാനസിക രോഗിയായി... ഇപ്പോൾ ഏതോ മാനസിക ഹോസ്പിറ്റലിലാണ്... അരുണിന്റെ അച്ഛനോ അനിയനോ ഇതുവരേയും അവരുടെ കാര്യത്തിൽ തിരിഞ്ഞുനോക്കിയിട്ടില്ല... "ഇതെല്ലാം നടന്നിട്ട് അധികമായോ... " "ഇല്ല... ഒരാറുമാസമായിക്കാണും... എന്താണ് ചോദിച്ചത്... " "അതു പറയാം... അതിനുമുമ്പ് ഈ അരുണിന്റെ അച്ഛന്റെ പേര് അറിയുമോ നിനക്ക്... " "അന്ന് രാജീവ് പറഞ്ഞത് മാർത്താണ്ഡൻ എന്നോ മറ്റുമാണ്...എന്താണ് ചോദിച്ചത്..." "മാർത്താണ്ഡൻ... മാർത്താണ്ഡൻ... എവിടേയും മാർത്താണ്ഡൻ... "....തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story