കോവിലകം: ഭാഗം 7

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

മ്.. നല്ല തല്ല് കിട്ടാത്തതിന്റെ കേടാണ്... അമ്മയായിരുന്നു അവനെ വഷളാക്കിയത്... ഇപ്പോൾ പ്രമീളയും അവനെ പുന്നാരിക്കുകയാണ്... ആ എന്തെങ്കിലുമാകട്ടെ... ഞാൻ ഏതായാലും സെൽവനെ വിളിക്കാൻ പോവുകയാണ്... നമ്മളാരാണെന്ന് ആ നാരായണനും മകനും അറിയണമല്ലോ... " അതും പറഞ്ഞ് രാജേന്ദ്രൻ അകത്തേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടീ നന്ദനേ... നീ ഈ പാലൊന്ന് കോലോത്ത് കൊണ്ടുപോയി കൊടുത്തേ... " നളിനി ടീവി കണ്ടിരിക്കുകയായിരുന്ന നന്ദനയോട് പറഞ്ഞു.... "ഇപ്പോൾ വരാം അമ്മേ ഒരഞ്ചുമിനിട്ട്... " "ഏതു സമയവും അതിന്റെ മുന്നിൽ ചടഞ്ഞിരുന്നോളും... ഒരു കാര്യത്തിനും പെണ്ണിനെ കിട്ടില്ല... എന്തു ചെയ്യാനാണ്... എല്ലാ പണിയും ചെയ്യാൻ ഞാനുണ്ടല്ലോ... ഒന്ന് മുറ്റമടിക്കാൻപോലും കിട്ടില്ല പെണ്ണിനെ... അതെങ്ങനെയാണ്... ഇരുത്തിനാലുമണിക്കൂറും ടീവിയുടെ മുന്നിലല്ലേ... ഞാൻ കുറ്റിച്ചൂലുമായി വരേണ്ടെങ്കിൽ മര്യാദക്ക് പറയുന്നത് കേട്ടോ... " "ഈ അമ്മക്ക് എന്തിന്റെ അസുഖമാണ്... ഇന്നലെയും ഇന്ന് രാവിലേയും ഞാനല്ലേ പാല് കൊണ്ടുപോയി കൊടുത്തത്... അല്ലാതെ വേറാരുമല്ലല്ലോ... " അതും പറഞ്ഞ് പാൽപാത്രവുമെടുത്ത് പോകാനൊരുങ്ങുമ്പോഴാണ് കോണിങ്ങ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്... "എടീ അതാരാണെന്ന് നോക്കിക്കേ.... " നളിനി പറഞ്ഞു...

"അപ്പോൾ ഞാൻ പാല് കൊണ്ടുപോയി കൊടുക്കേണ്ടെ... " "ഞാൻ പറയുന്നത് കേട്ടാൽമതി... വല്ലാതെ എന്റെ തലയിൽ കയറേണ്ട... അതാരാണെന്ന് നോക്കിയിട്ട് മതി പോകുന്നത്... " നളിനി പറഞ്ഞതു കേട്ട് പാൽപാത്രം അവിടെവച്ച് നന്ദന ദേഷ്യത്തോടെ ഉമ്മറത്തേക്ക് നടന്നു... വാതിൽ തുറന്ന് മുറ്റത്തേക്ക് നോക്കിയ അവൾ അത്ഭുതപ്പെട്ടു... കയ്യിലൊരു തൂക്കുപാത്രവുമായി മുറ്റത്ത് ഹരി നിൽക്കുന്നു... " "ഹരിയേട്ടനോ.. എന്താണ് കയ്യിൽ പാത്രവുമായിട്ട്... " "കണ്ടാലറിഞ്ഞുകൂടേ പാലിനാണെന്ന്... " "ആരാണ് മോളെ വന്നത്... " അടുക്കളയിൽ നിന്ന് നളിനി വിളിച്ചുചോദിച്ചു... " "കോലോത്തെ ഹരിയേട്ടനാണമ്മേ... " അതുകേട്ട് നളിനി അവിടേക്ക് വന്നു... "അയ്യോ മോനേ ഇവൾ പാലുമായി വരുമായിരുന്നല്ലോ... " "അറിയാം അതുകൊണ്ടാണ് ഇവൾ അവിടേക്ക് വരുന്നതിനുമുമ്പ് ഞാൻ ഇവിടേക്ക് വന്നത്... എനിക്ക് ഈ വീടുമൊന്ന് കാണാമല്ലോ... " മോൻ കയറിയിരിക്ക് ഞാൻ ചായയുണ്ടാക്കാം... " അയ്യോ ഇപ്പോൾ ചായയൊന്നും വേണ്ട... പിന്നെ ആന്റിയോട് ഒരു കാര്യം ചോദിക്കാൻ വന്നതാണ് ഞാൻ... ഇല്ലിക്കൽ നീലകണ്ഠൻ എന്നയാൾ വന്നിരുന്നു ഇന്ന് വീട്ടിൽ അയാൾ മോഹിച്ചതായിരുന്നത്രേ ആ കോവിലകം... അത് ഞങ്ങൾ വാങ്ങിച്ചത് അയാൾക്ക് ഇഷ്ടമായിട്ടില്ല... കുറച്ച് ഭീഷണി മുഴക്കിയാണ് പോയത്..."

"ഈശ്വരാ... അയാൾ വീണ്ടും തുടങ്ങിയോ... " "എന്താ ആന്റീ... അയാളെ അറിയുമോ... " അറിയാം.... ആ തറവാട്ടിലുള്ളവരെ ഒരുപാട് ദ്രോഹിച്ചവനാണെന്ന് പണ്ട് അച്ഛൻ പറഞ്ഞിരുന്നു... അയാളും അയാളുടെ അച്ഛനും കൂടിയാണ് പണ്ട് അവിടുത്തെ ജാനകിതമ്പുരാട്ടിയേയും ഭർത്താവിനെയും കൊന്നതെന്ന് പറഞ്ഞു കേട്ടിരുന്നു.. അവരുടെ മകളാണ് ആ വീട് ആ കരുണാകരന് വിറ്റത്... പിന്നെ ഒരു മകനുള്ളത് എവിടെയാണെന്ന് അറിയില്ല.... " ആന്റി കുറച്ചുകഴിഞ്ഞ് അരവിന്ദനങ്കിളിനേയും കൂട്ടി അവിടേക്ക് വരണം... അച്ഛന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു... " "വരാം മോനേ... അങ്ങേര് പുറത്തു പോയതാണ് വന്നിട്ട് ഞങ്ങൾ വരാം... " "എന്നാൽ ആന്റീ ഞാൻ നടക്കട്ടെ... അച്ഛന്റെ അനിയത്തിയിന്ന് വരുന്നുണ്ട്.... " ഹരി അവിടെനിന്നും കോലോത്തേക്ക് നടന്നു... " "ഈശ്വരാ അയാൾ വീണ്ടും തുടങ്ങിയോ... അവരേയും മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ആ ദുഷ്ടൻ... " നളിനി പറഞ്ഞു... "ആരുടെ കാര്യമാണമ്മേ പറഞ്ഞത്... " നന്ദന ചോദിച്ചു.... അത് പറയാനാണെങ്കിൽ ഒരുപാടുണ്ട്... സാവധാനം എല്ലാം നിനക്കറിയാം.... ഹരി പാല് അടുക്കളയിലായിരുന്ന സുമംഗലയുടെ കയ്യിലേൽപ്പിച്ച് ഉമ്മറത്തേക്ക് നടക്കുമ്പോഴാണ്... മുറ്റത്ത് ഒരു വാഹനം വന്നുനിന്ന ശബ്ദം കേട്ടത്...

അവൻ പെട്ടന്ന് ഉമ്മറത്തെത്തി... ഒരു ചിരിയോടെ കാറിൽ നിന്നിറങ്ങിയ നാരായണന്റെ അനിയത്തി സാവിത്രിയേയും ഭർത്താവ് രാമചന്ദ്രനേയും മകൾ ആര്യനന്ദയേയുമവൻ കണ്ടു... "എന്താടാ ഹരീ... നമ്മുടെ പഴയ തറവാട്ടിലെ ജീവിതമെങ്ങനെയുണ്ട്.. " സാവിത്രി ചോദിച്ചു "അതിന് ഇന്നലെയല്ലേ ഇവിടെ താമസമാക്കിയത്.. " "മതിയല്ലോ... ആ ഒരു ദിവസം മതി ഒരുപാട് കാലം ജീവിച്ചതുപോലെയല്ലേ... " "എവിടെ അച്ഛനുമമ്മയും... " രാമചന്ദ്രൻ ചോദിച്ചു... അപ്പോഴേക്കും നാരായണനും സുമംഗലയും അവിടേക്ക് വന്നു... പുറകിലായി വിഷ്ണുവും പ്രസാദവും വന്നു... "ആഹാ.. അപ്പോൾ ഈ രണ്ട് വാനരന്മാരും ഇവിടെയുണ്ടായിരുന്നോ..." വിഷ്ണുവിനേയും പ്രസാദിനേയുംകണ്ട് സാവിത്രി ചോദിച്ചു... അതങ്ങനെയല്ലേയുണ്ടാകൂ... ഹരിയുണ്ടാകുന്നേടത്തല്ലേ ഇവരുമുണ്ടാകൂ... രാമചന്ദ്രൻ പറഞ്ഞു... വിഷ്ണുവിനെ കണ്ട് ആര്യയുടെ മുഖം കനത്തു... അവൾ അവന്റെയടുത്തേക്ക് നീങ്ങി നിന്നു... " "കാണിച്ചുതരാം ഞാൻ കുരങ്ങാ... " അവൾ വിഷ്ണു കേൾക്കാൻ പാകത്തിൽ പറഞ്ഞു... " "നിങ്ങൾ വാ " സുമംഗല അവരേയും കൂട്ടി അകത്തേക്ക് നടന്നു... ഞാനും ഏട്ടനും എത്ര കളിച്ചു നടന്ന തറവാടാണ് ഇത്... വീണ്ടും ഇവിടെ കയറാനുള്ള ഭാഗ്യമുണ്ടാകുമെന്ന് കരുതിയില്ല... " ഹാളിൽ ചായകുടിച്ചിരിക്കുമ്പോൾ സാവിത്രി പറഞ്ഞു...

"അത് ഇപ്പോഴും അങ്ങനെത്തന്നെയാണ്... ആ നീലകണ്ഠൻ വീണ്ടും കളി തുടങ്ങിയിട്ടുണ്ട്... " നാരായണൻ പറഞ്ഞു... "അയാൾ കളിക്കട്ടെ... എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ.... " രാമചന്ദ്രൻ പറഞ്ഞു... "അയാൾ അടങ്ങിയിരിക്കുമെന്ന് കരുതേണ്ട... എന്തിനും മടിക്കാത്തവനാണ് അയാൾ... " ഹരി പറഞ്ഞു... "അറിയാം... അതാണല്ലോ പണ്ട് ഞങ്ങളുടെ അച്ഛനേയും അമ്മയേയും ഇല്ലാതാക്കാൻ അയാളും അയാളുടെ അച്ഛനും കളിച്ചത്... അന്ന് എന്തോ ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് ഏട്ടനും ഞാനും രക്ഷപ്പെട്ടത്... വീണ്ടും അതുപോലെയൊന്നിന് മുതിരാൻ അയാൾക്ക് മടികാണില്ലെന്നുമറിയാം....അയാളുടെ അന്ത്യം കാണാനാണ് ഞാൻ വീണ്ടും ഈ തറവാട്ടിലേക്ക് വന്നത്... എന്നിട്ടേ ഇവിടെനിന്നും ഞാൻ പോവുകയുള്ളൂ..." സാവിത്രി പറഞ്ഞു അതിനു തന്നെയാണ് നിന്നെ വിളിച്ചുവരുത്തിയത്..... പിന്നെ ഒരുകൂട്ടംകൂടിയുണ്ട്... അത് ഇപ്പോൾ നിനക്കു മനസ്സിലാകും... " നാരായണൻ പറഞ്ഞ് മുഴിമിക്കുംമുന്നേ അരവിന്ദനും നളിനിയും നന്ദനയും അവിടേക്ക് വന്നു... " ഇവരെ നിനക്കറിയോ സാവിത്രീ.. ഇവരാണ് നമ്മുടെ കാവിൽ വിളക്കു വക്കുന്നത്... അതും ഇവൾ നന്ദന... " നാരായണൻ പറഞ്ഞതുകേട്ട് സാവിത്രി അവരെ നോക്കി.. നന്ദനയെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു...

ആര്യക്കും നന്ദനയെ കണ്ടപ്പോൾ ചെറിയൊരു അസൂയ പൊട്ടിമുളച്ചു... " "ഇത് എന്റെ അനിയത്തി സാവിത്രി... അവളുടെ ഭർത്താവ് രാമചന്ദ്രൻ മകൾ ആര്യനന്ദ... " നാരായണൻ അരവിന്ദനും നളിനിക്കും അവരെ പരിചയപ്പെടുത്തി... അതുപോലെ തിരിച്ചും പരിചയപ്പെടുത്തി... "ഇനി ഇവരെ വിളിച്ച കാര്യം പറയാം... അത് ചില സത്യങ്ങൾ എല്ലാവരുമറിയാൻ വേണ്ടിയാണ് ഇവിടെ ഹരിയോട് എല്ലാ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്..." എന്താണെന്ന ഭാവത്തിൽ അവർ നാരായണനെ നോക്കി... "വളരെ പണ്ട്... അതായത് മൂന്നുതലമുറമുമ്പ് ഈ തറവാട് കാർത്ത്യായനിതമ്പുരാട്ടിയുടേതായിരുന്നു... അവരുടെ ഭർത്താവ് അപ്പുണ്ണി... അവർക്ക് മൂന്നു മക്കൾ മൂത്തത് രാഘവൻ... രണ്ടാമത്തെ മകൻ ശേഖരൻ... മൂന്നാമത്തേത് മകളാണ് ജാനകി... .... മൂത്ത മകന്റെ മകനാണ് ഇന്ന് ഈ തറവാടിന്റെ ഏറ്റവും വലിയ ശാപമായ നീലകണ്ഠൻ... രണ്ടാമത്തെ മകൻ ശേഖരന് ഒരു മകളാണ്... അത് ആരാണെന്ന് നിങ്ങൾക്കറിയോ... അതാണ് ഈ നിൽക്കുന്ന നളിനി... " നാരായണൻ പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടി.. " "ഇതെങ്ങനെ നിങ്ങൾക്കറിയാം... " നളിനി ചോദിച്ചു... "അറിയാം നളിനീ... നീ ഞങ്ങളുടെ മുഖത്തേക്ക് നോക്കിക്കേ... എവിടെയെങ്കിലും കണ്ട് പരിചയമുണ്ടോ ഈ മുഖങ്ങൾക്കെന്ന്..." നാരായണൻ സാവിത്രിയുടെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു....

. പണ്ട് നാടുവിട്ടുപോയ നിന്റെ അപ്പച്ചിയുടെ മകൻ നിന്റെ നാണുവേട്ടന്റേയും സാവിത്രി യുടേയും മുഖച്ഛായയുണ്ടോയെന്ന് നോക്കിക്കേ... . " നളിനി വീണ്ടും ഞെട്ടി... നാണുവേട്ടൻ ജാനകി അപ്പച്ചിയുടെ മകൻ.. അപ്പോൾ ഇത്.. സാവിത്രി കുട്ടി... എവിടെയായിരുന്നു നിങ്ങൾ ഇത്രയും കാലം... " "കുറച്ച് വടക്കായിരുന്നു... അന്ന് ഇവിടെ നിന്നും നാടുവിട്ടുപോയ ഞാൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി പലയിടത്തും ഇരന്നു... എല്ലാവരും എന്നെ ആട്ടിയിറക്കിവിട്ടു... എന്നാൽ അവസാനം എന്നെ മകനെപ്പോലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു വലിയ മനുഷ്യനുണ്ടായിരുന്നു... ഈ നിൽക്കുന്ന വിഷ്ണുവിന്റേയും പ്രസാദിന്റേയും മുത്തശ്ശൻ... അദ്ദേഹത്തിന്റെ ദാനമാണ് എന്റെ പിന്നീടുള്ള ജീവിതം.. അദ്ദേഹത്തിന്റെ മകനും മകളും എന്നെ സഹോദരനായി കണ്ടു.... അവരാണ് എന്നെ അമേരിക്കയിലേക്ക് കൊണ്ടുപോയത്.... ആ മകന്റെ മകനാണ് വിഷ്ണു... മകളുടെ മകൻ പ്രസാദും... അമേരിക്കയിൽനിന്ന് ലീവിന് നാട്ടിലെത്തിയ ഞാൻ ആദ്യം അന്വേഷിച്ചത് സാവിത്രിയെയായിരുന്നു... അച്ഛന്റെ പെങ്ങളുടെ കാരുണ്യത്തിൽ ഇവൾ ജീവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി... അന്ന് ഞാൻ പറഞ്ഞതിൽ പ്രകാരമാണ് ഈ തറവാട് ഇവൾ കരുണാകരന് വിറ്റത്...

അത് തിരിച്ചു പിടിക്കും എന്നുറപ്പ് എനിക്കുണ്ടായിരുന്നു.... " "എന്നിട്ടെട്ടെന്തേ നാണുവേട്ടർ ഇവിടേക്ക് ഇത്രയും കാലം വരാതിരുന്നത്... " "ആരുപറഞ്ഞു വന്നിട്ടില്ലെന്ന്... നിങ്ങളെ എല്ലാവരേയും ഞങ്ങൾക്ക് അറിയുകയും ചെയ്യാം... പക്ഷേ ആരുടെമുന്നിലും വരാതിരുന്നത് മനപ്പൂർവ്വമായിരുന്നു... അതിന് സമയമായിട്ടില്ലായിരുന്നു.... നേരത്തെ വന്നാൽ ഈ കോവിലകം തിരിച്ചുപിടിക്കാൻ എനിക്ക് പറ്റുമായിരുന്നില്ല... ഇനി എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ട്... എന്റെ അനിയത്തിയുടെ മകൾ ആര്യയെ ചെറുപ്പംമുതൽ ഈ വിഷ്ണുവിന് വേണ്ടി പറഞ്ഞുറപ്പിച്ചതാണ്... അവരുടെ വിവാഹത്തിന്റെ കൂടെ ഹരിയുടേയും വിവാഹം നടത്തണമെന്ന് ആഗ്രഹമുണ്ട്... അവന് പറ്റിയ പെണ്ണിനെ ഞങ്ങൾ വളരെ മുമ്പുതന്നെ കണ്ടു വച്ചിരുന്നു...പക്ഷേ..." നാരായണൻ പറഞ്ഞതുകേട്ട് നന്ദനയുടെ മനസ്സൊന്നു പിടഞ്ഞു... "പക്ഷേ... അവളുടെ തീരുമാനമെന്താണെന്ന് അറിയില്ല അവളുടെ വീട്ടുകാരുടെയും തീരുമാനം എന്തായിരിക്കുമെന്ന് അറിയില്ല... പക്ഷേ അവൾ ഈ നാട്ടിലുള്ളതാണ്...." "ആരാണ് നാണുവേട്ടാ അങ്ങനെയൊരു പെൺകുട്ടി ഈ നാട്ടിൽ... " നളിനി ചോദിച്ചു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story