കോവിലകം: ഭാഗം 9

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഞാൻ നിങ്ങളുടെ കൂടെനിന്നാൽ എന്താണ് എനിക്കുള്ള ലാഭം.... " "നിങ്ങൾ ആഗ്രഹിച്ച ആ കോവിലകം നിങ്ങൾക്ക് സ്വന്തമാക്കാം... എന്തുപറയുന്നു... " "അതിന് നിങ്ങളുടെ സഹായം എനിക്കാവിശ്യമില്ല.... ഇല്ലാതെ തന്നെ അതെനിക്ക് സ്വന്തമാക്കാനറിയാം... " "എങ്ങനെ പണ്ട് നിങ്ങളും അച്ഛനും കൂടി ചെയ്തതുപോലെ അവരെ കൊല്ലാനോ... വെറുതേ വിടുവായിത്തം പറയല്ലേ നീലകണ്ഠാ... അന്ന് നിങ്ങളുടെ കയ്യിൽനിന്നും നാരായണൻ രക്ഷപ്പെട്ടത് നിങ്ങളുടെ തലവര മായ്ച്ചുകൊണ്ടാണ്... അവരെ നിങ്ങൾക്ക് നേരിടാനാവില്ല... വെറുതേ അതിന് മെനക്കെടുന്നത് നല്ലതിനല്ല... " മാർത്താണ്ഡൻ ആദ്യം പറഞ്ഞതുകേട്ട് നീലകണ്ഠൻ ഞെട്ടി... " "നിങ്ങൾ ആരാണ്... എന്നെപ്പറ്റി ഇത്രയും അറിയുന്ന നിങ്ങൾ വെറുതെ വന്നതല്ല... " "ഞാൻ പറഞ്ഞല്ലോ എന്റെ ലക്ഷ്യം... എന്നെ തകർത്തവനാണ് ഈ ഹരി നാരായണനും അവന്റെ അച്ഛൻ നാരായണനും... പിന്നെ ഇന്നലെ മുതൽ കോവിലകത്തിന്റെ ചുറ്റുമായി എന്റെ ആൾക്കാരുണ്ടായിരുന്നു... അവിടെ വരുന്നവരും പോകുന്നവരും ആരൊക്കെയാണെന്നും പിന്നെ അവരുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയാണ് ഞാൻ വന്നത്... എനിക്ക് ഒന്നേ അറിയേണ്ടതുള്ളൂ... നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ ഇല്ലയോ... ആ കോവിലകം നിങ്ങൾക്ക് സ്വന്തമാക്കാം...

പിന്നെ എല്ലാം ഭംഗിയായി നടന്നാൽ നിങ്ങൾ പ്രതീക്ഷിക്കാത്ത പലതും നിങ്ങൾക്ക് ലഭിക്കും...എനിക്ക്നേരിട്ട് അവരോട് മുട്ടാൻ പറ്റില്ല അത് വഴിയേ മനസ്സിലാവും... ഇപ്പോൾ നിങ്ങളുടെ തീരുമാനമറിഞ്ഞാൽ മതി... " "നിൽക്കാം... നിങ്ങളുടെ കൂടെ ഞാനും എന്റെ മക്കളുമുണ്ടാകും... ആ തറവാട്... ഒരുപാട്മോഹിച്ചതാണ്... അത് കിട്ടാൻ വേണ്ടി എന്തിനും ഞാൻ തയ്യാറാണ്... " എന്നാൽ ശരി... ഇപ്പോഴവിടെ അവർ മാത്രമല്ല... അവന്റെ പെങ്ങൾ സാവിത്രിയും മകളും എത്തിയിട്ടുണ്ട്... പന്നെ എന്തിനും പോന്ന അവന്റെ മകന്റെ രണ്ട് കൂട്ടുകാരും... ആ മൂന്നുപേരെ നേരിടാൻ എന്റേയോ നിങ്ങളുടേയോ കൂട്ടാളികൾക്ക് പറ്റില്ല... അതുകൊണ്ട് ഒന്നും നമ്മൾ ഒറ്റക്ക് ചെയ്യേണ്ടാ... ഇനിയങ്ങോട്ട് ചെയ്യുന്നതെല്ലാം ഒന്നിച്ചു മതി... " മാർത്താണ്ഡൻ തിരിഞ്ഞ് ജീപ്പിൽ കയറി... വഴിയെ അയാളുടെ മകനും കൂടെയുള്ള രണ്ടുപേരും... അവർ വന്ന ജീപ്പ് മുറ്റത്തു നിന്ന് തിരിച്ച് പൊടി പറത്തി അവിടെനിന്നും പോയി... അവരുടെ ജീപ്പ് പോകുന്നതും നോക്കി നീലകണ്ഠൻ പുച്ഛത്തോടെ ചിരിച്ചു... മാർത്താണ്ഡാ... നീ എന്താണ് മനസ്സിൽ വച്ചു നടക്കുന്നതെന്ന് എനിക്കറിയില്ല... എന്നാൽ നിന്റെ ഒരു മോഹവും നടക്കില്ല... നാരായണനോടോ ഹരിയോടോ നിനക്ക് എന്തെങ്കിലും ശത്രുതയുണ്ടെങ്കിൽ അത് തനിയേ ചെയ്താൽ മതി....

എന്നാൽ ആ കോവിലകമോ അവിടെയുള്ള മറ്റെന്തെങ്കിലുമാണ് നിന്റെ മനസ്സിലെ ങ്കിൽ നീലകണ്ഠൻ ജീവിച്ചിരിക്കുമ്പോഴത് നടക്കില്ല... അപ്പോഴും നീലകണ്ഠന്റെ മനസ്സിൽ ആ കോവിലകമായിരുന്നു.... അതിനകത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലുള്ള ആ രത്നക്കല്ലുപതിച്ച നാനൂറ് പവനും... പക്ഷേ ഇതെല്ലാം കേട്ട് അന്ധാളിച്ച് നിൽക്കുകയായിരുന്നു രഘുത്തമൻ... അവൻ നേരെ തന്റെ മുറിയിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വൈകീട്ട് കാവിൽ വിളക്ക് തെളിയിക്കുകയായിരുന്നു നന്ദന... പെട്ടന്നാണ് പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടത്... അവൾ ഞെട്ടി തിരിഞ്ഞു നോക്കി... ഒരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയെയാണവൾ കണ്ടത്... " "ഹാവൂ.. ഞാൻ പേടിച്ചു പോയി... " "എന്തിന്... നിന്നെ തിന്നാൻ വല്ല ഭീകരജീവിയും പുറകിൽ വന്നുനിൽക്കുന്നതാണെന്ന് തോന്നിയോ... " "അതല്ല.. വല്ല പാമ്പോ മറ്റോ ആണെന്നാണ് കരുതിയത്... " "പാമ്പിന് മനുഷ്യൻ നടക്കുന്ന ശബ്ദമാണോ കേൾക്കുക... ഏതായാലും നീ വിളക്ക് തെളിയിച്ചോ... എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്... " നന്ദന വിളക്ക് തെളിയിച്ചു... പിന്നെ നാഗവിഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം വച്ച് കണ്ണടച്ചു തൊഴുതു... കണ്ണു തുറന്ന് തിരിഞ്ഞപ്പോൾ തനിക്കടുത്തായി കണ്ണുകളടച്ച് പ്രാർത്ഥിക്കുന്ന ഹരിയെ അവൾ കണ്ടു... അവളവനെ സൂക്ഷിച്ചു നോക്കി... തന്റെ എല്ലാമെല്ലാമാകാൻ പോകുന്ന പുരുഷൻ... ആ താടിയും സുന്ദരമായ മുഖവും ആരേയും ആകർഷിക്കുന്ന ആ സൌന്ദര്യവും... അവൾ അവനെത്തന്നെ, ഇമവെട്ടാതെ നോക്കി നിന്നു... പെട്ടന്നാണ് ഒരു ചീറ്റൽ കേട്ടത്... അവൾ ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... നാഗവിഗ്രഹത്തെ ചുറ്റി പത്തിവിരിച്ചുനിൽക്കുന്ന ഒരു നാഗം...

എന്നാൽ ഇതൊന്നുമറിയാതെ പ്രാർത്ഥിച്ച് നിൽക്കുകയായിരുന്നു ഹരി.. അവൾ നാഗത്തെ നോക്കി... കണ്ണടച്ചു.. എന്റെ നാഗത്താൻമാരേ എന്തിനാണ് ഇപ്പോൾ ഇങ്ങനെ എന്റെ മുന്നിൽ വന്നത്... എന്താണ് ഞാൻ ചെയ്ത തെറ്റ്... എന്റെ അടുത്തുള്ള എന്നെ ഇഷ്ടപ്പെടുന്ന എന്റെ പതിയാകാൻ പോകുന്ന പുരുഷനാണ്... ഞങ്ങളെ അനുഗ്രഹിക്കണേ... " അവൾ പ്രാർത്ഥിച്ച് കണ്ണുതുറന്നതും ആ നാഗം വീണ്ടുമൊന്ന് ചീറ്റി... പിന്നെ വിഗ്രഹത്തിനടുത്തുള്ള മൺപുറ്റിലെ മാളത്തിലേക്ക് ഇഴഞ്ഞു നീങ്ങി... അത് പൂർണ്ണമായും മാളത്തിലേക്ക് പോയതിനു ശേഷമാണ് ഹരി കണ്ണു തുറന്നത്... " "താൻ തൊഴുതു കഴിഞ്ഞെങ്കിൽ നമുക്ക് ആ മാവിന്റെ ചുവട്ടിലേക്ക് പോകാം... അവിടെ വച്ചാണല്ലോ നമ്മൾ പരസ്പരം കണ്ടത്" ഹരി പറഞ്ഞതുകേട്ട് അവൾ അവന്റെ കൂടെ നടന്നു.... "എന്താണ് നിന്റെ നാൾ..." ഹരി ചോദിച്ചു... "ആയില്യം.... " വെറുതെയല്ല നാഗം നിന്നെ അനുസരിച്ചത്... നീ പ്രാർത്ഥിച്ച് ഉടനെ അത് മാളത്തിലേക്ക് പോയതുകണ്ടോ... " "അപ്പോൾ അവിടെ നിന്ന് പ്രാർത്ഥിക്കുകയായിരുന്നല്ലല്ലേ..." പ്രാർത്ഥിക്കുകയായിരുന്നു... പക്ഷേ കണ്ണുതുറന്നനേരത്താണ് മുന്നിൽ നിൽക്കുന്ന നാഗത്തെ കണ്ടത്... ആദ്യമൊന്നു പേടിച്ചെങ്കിലും താൻ അതിനെ നോക്കി പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദൈര്യം വന്നു...

ഞാനും കൂടെ നിന്ന് പ്രാർത്ഥിച്ചു... " "അപ്പോൾ നാഗത്തിനെ പേടിയുണ്ടല്ലേ... " "പിന്നെ പേടിയില്ലാതെ... " "അതൊന്നും ചെയ്യില്ല... പക്ഷേ അതിനും കാവിനും ദോഷം വരുന്ന എന്തെങ്കിലും ചെയ്താൽ അത് ശക്തമായിത്തന്നെ ഉപദ്രവിക്കും... അതു പോട്ടെ എന്നോട് എന്താണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്... " പറയാം... ഇന്നലെ രാവിലെ നമ്മൾ സംസാരിച്ചപ്പോൾ താൻ മാമ്പഴമെടുക്കാതെയാണ് പോയത്... അത് ഞാൻ അമ്മയെ ഏൽപ്പിച്ചിരുന്നു... വൈകീട്ട് പാലുമായി വന്നപ്പോൾ അമ്മ തന്നില്ലേ അത്... " "തന്നിരുന്നു... " "എന്താ തനിക്ക് മാമ്പഴം അത്രക്ക് ഇഷ്ടമാണോ... " എല്ലാമാമ്പഴവുമില്ല... എന്നാൽ ഈ മാമ്പഴം എനിക്ക് ഒത്തിരി ഇഷ്ടമാണ്.... "അപ്പോൾ അതാണ് കൊതിയോടെ പെറുക്കിയെടുക്കുന്നത് കണ്ടത്.... അതു പോട്ടെ.. ഇന്നലെ കണ്ട എന്നെ എന്തുവിശ്വസിച്ചാണ് വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞത്... ഞാനാരാണെന്നോ എന്താണെന്നോ നീ അന്വേഷിച്ചിരുന്നോ... " "അത്... എന്റെ മുത്തശ്ശന്റെ അനിയത്തിയുടെ മകന്റെ മകനല്ലേ... " അത് കുറച്ചു മുമ്പ് അറിഞ്ഞ കാര്യം... ആ ഒരു നിമിഷംകൊണ്ട് എന്നെ ഇഷ്ടപ്പെടാൻ വഴിയില്ല... എന്റെ വിവാഹക്കാര്യം അച്ഛൻ പറഞ്ഞപ്പോൾ തന്റെ മുഖം ഞാൻ ശ്രദ്ധിച്ചു... അച്ഛൻ വിഷ്ണുവിന്റേയും ആര്യയുടേയും വിവാഹത്തിനോടൊപ്പം എന്റേയും വിവാഹം നടത്തണമെന്നും അതിനൊരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തന്റെ മുഖം വാടിയത് ഞാൻ കണ്ടു...

അതിന്റെ കാരണമാണ് ഞാൻ ചോദിച്ചത്...... " "അതു പിന്നെ ഞാൻ... " "വേണ്ട പറയാൻ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെടേണ്ട... " "അതല്ല ഞാൻ ഇതിനുമുമ്പ് ഇയാളെ കണ്ടിരുന്നു... ഞാൻ പഠിക്കുന്ന കോളേജിൽ വച്ച്... ഇയാളും എന്നെ കണ്ടിട്ടുണ്ട്... അന്ന് കോളേജ് കലോത്സവത്തിന് എന്നെ പഠിപ്പിച്ച വിനോദ് മാഷിന്റെ കൂടെ വന്നിരുന്നില്ലേ... അന്ന് ഇയാളെ ഞാൻ കണ്ടിരുന്നു... അന്ന് കോളേജിൽ വച്ച് ചില സീനിയർ കുട്ടികൾ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയപ്പോൾ ആ കുട്ടിയെ അവരുടെ കയ്യിൽ നിന്ന് രക്ഷിച്ച മാഷിനെ അന്നു തൊട്ട് എന്തോ ഒരു ആരാധന തോന്നിയിരുന്നു... ആ ഒറ്റ സംഭവത്തിൽ ഇയാളെ ഞാൻ മനസ്സിലാക്കിയിരുന്നു... പിന്നെ ഇന്നലെ നിങ്ങളെ കണ്ടപ്പോൾ ആദ്യമെനിക്ക് അത്ഭുതമായിരുന്നു... ഇവിടെ മരങ്ങൾ നോക്കാൻ വന്നതാനെന്ന് പറഞ്ഞപ്പോൾ ആദ്യമെനിക്ക് ചിരിയാണ് വന്നത്... എന്നാൽ അത് പുറത്തുകാണിക്കാതിരിക്കാൻ ഞാൻ ആകുന്നതു ശ്രമിച്ചു... പക്ഷേ ഈ കോവിലകം വാങ്ങിച്ചത് ഇയാളാണെന്ന് ഞാൻ കരുതിയിരുന്നില്ല... " "അപ്പോൾ എന്നെ തനിക്ക് ഓർമ്മയുണ്ടായിരുന്നല്ലേ... ഞാനും തന്നെ ശ്രദ്ധിച്ചിരുന്നു... എന്തോ ഒരടുപ്പം എനിക്കും തോന്നിയിരുന്നു... പിന്നെ തന്റെ അമ്മയെ പറ്റി അച്ഛൻ ഒരുപാട് പറയുമായിരുന്നു...

അമേരിക്കയിൽനിന്ന് വന്നപ്പോൾ ഞാനും അച്ഛനും ഇടക്കിടക്ക് ഇവിടെ വരുമായിരുന്നു... നിനക്കറിയുമോ നീലകണ്ഠന്റെ മകൻ രഘുത്തമനെ... " അറിയാം കണ്ടിട്ടുമുണ്ട്... അച്ഛനും ഏട്ടനും ദുഷ്ടന്മാരാണെങ്കിലും രഘുവേട്ടനും നീലിമയും പാവങ്ങളാണ് ... എന്നെ വല്ല്യ കാര്യമാണ്... ഒരു കുടപ്പിറപ്പായിട്ടാണ് എന്നെ അവർ കണ്ടത്... അച്ഛനുമമ്മക്കും അവരെ വലിയ കാര്യമാണ്... " "എന്നാൽ ആ രഘുത്തമൻ അമേരിക്കയിൽ എന്റെ കൂടെയായിരുന്നു ജോലി... ഞങ്ങൾ തമ്മിൽ വലിയ ബന്ധമായിരുന്നു... അങ്ങനെ ഒരു ദിവസം വീട്ടുകാരെപറ്റി പറഞ്ഞപ്പോഴാണ് അവൻ നീലകണ്ഠന്റെ മകനാണെന്നും അച്ഛന്റെ ദുഷ്ടതക്ക് കൂട്ടു നിൽക്കാൻ പറ്റാത്തതുകൊണ്ടാണ് വിദേശത്തേക്ക് വന്നതെന്നും പറഞ്ഞു... അവൻ മുഖേനെയാണ് ഈ കോവിലകം ഞങ്ങൾക്ക് തിരിച്ചു കിട്ടിയത്... അവനെ കാണാൻ പലതവണ ഇവിടെ വന്നിട്ടുണ്ട് അവനാണ് നിന്നെപറ്റിയും വീട്ടുകാരെ പറ്റിയും പറഞ്ഞു തന്നത്... അന്നുമുതൽ നീയെന്റെ മനസ്സിൽ കയറിപറ്റിയതാണ്... " "അപ്പോൾ ഇതെല്ലാം രഘുവേട്ടന്റെ അച്ഛൻ അറിഞ്ഞാൽ... "

"ഒരിക്കൽ എല്ലാം അയാൾ അറിയാമെന്ന് അവനറിയാമായിരുന്നു... അതുകൊണ്ടാണ് അവൻ ഈ കോവിലകത്തിന്റെ അടുത്തുതന്നെ വീടുവച്ചതും... ആ വീട്ടിൽനിന്നും എന്ന് അവൻ പുറത്താകുന്നോ അന്ന് അവന്റെ അനിയത്തിയും അവനോടൊപ്പം ആവീട്ടിൽനിന്നിറങ്ങും... എന്നാൽ നീലകണ്ഠന് അവനെ അത്രപെട്ടന്ന് അവനെ അവിടെനിന്ന് ഇറക്കി വിടാൻ പറ്റില്ല... അതിനൊരു കാരണവുമുണ്ട്... പക്ഷേ എന്തെങ്കിലും കാരണത്താൽ അവനവിടെനിന്നിറങ്ങിയാൽ എല്ലാം കണ്ട് വിഷമിക്കാൻ മാത്രം അറിയുന്ന ഒരു പാവം സ്ത്രീയുണ്ട് അവിടെ... രഘുവിന്റെ ഏട്ടന്റെ ഭാര്യ... കുട്ടികളില്ലാത്ത ദുഃഖം ഒരുവശത്ത്... ഭർത്താവിന്റേയും അയാളുടെ അച്ഛന്റെയും ക്രൂരതകൾ മറുവശത്ത്... എല്ലാംകൂടി സഹിക്കാൻ വയ്യാതെ ആ പാവം എന്തെങ്കിലും ചെയ്യുമോ എന്നാണ് രഘുവിന്റെ പേടി... അത്രക്ക് ഇഷ്ടമാണ് അവന് അവരെ... ഒരമ്മയുടെ സ്ഥാനമാണവർക്ക് അവൻ നൽകുന്നത്... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story