കൃഷ്ണകിരീടം: ഭാഗം 38

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നമ്മുടെ അച്ഛന് പണ്ട് പറ്റിയ തെറ്റുകളുടെ ഫലമാണ് എന്റെ രാധാമണിയും രാധാകൃഷ്ണനും... എന്നാൽ അവർ നമ്മുടെ ചോരയല്ലാതെ ആവില്ലല്ലോ... ഒരച്ഛന്റേയും അമ്മയുടേയും സ്നേഹം എന്താണെന്ന് അറിയാത്തവരാണ് ഇവർ... ആ സ്നേഹം അവരറിയണം നമ്മളിലൂടെ... ഇനിയൊരിക്കലും അവരുടെ കണ്ണ് നിറയരുത്... " "അറിയാം രാജേശ്വരി... ഇവർ നമ്മുടെ ചോരയാണെന്ന് അറിഞ്ഞ നിമിഷം ഇവർ ഈ വീട്ടിലെ അംഗങ്ങളാണ്... നമ്മുടെ കുട്ടികളാണവർ... എന്റെ ആദിമോന് വേണ്ടി ജനിച്ചവളാണ് കൃഷ്ണമോൾ... അല്ലെങ്കിൽ അന്ന് അവളുടെ അരങ്ങേറ്റം കാണാനും ഇവനവളോട് ഇഷ്ടം തോന്നാനും ഇടവരില്ലായിരുന്നു... " "ഇനി കൂടുതൽ വൈകിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്... അനിയനും ഇതുപോലെ ഒരുത്തിയെ കണ്ടുവച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്... രണ്ടാളുടേയും വിവാഹം ഒന്നിച്ചങ്ങ് നടത്തണം... " പെട്ടന്ന് മുറ്റത്ത് ഒരു ബുള്ളറ്റ് വന്നുനിന്നു... "സൂര്യൻ എത്തിയല്ലോ... " നിർമ്മല പറഞ്ഞു... "ഇങ്ങുവരട്ടെ അവന്റെ ഇത്രയും നാളത്തെ ഒളിച്ചുകളി ഒന്നു ചോദിക്കണം... " രാജേശ്വരി പറഞ്ഞു... അപ്പോഴേക്കുമവൻ അവിടേക്ക് വന്നു... " "ആഹാ... എല്ലാവരുമുണ്ടല്ലോ...

ഇവിടെ കുറച്ചു പേര് ജീവിക്കുന്ന കാര്യം നിങ്ങൾ മറന്നുകാണുമെന്നാണ് കരുതിയത്..." സൂര്യൻ പറഞ്ഞു... "അതുപോലെ കുറച്ചു പേര് അവിടേയുമുണ്ടായിരുന്നു... എന്നിട്ട് നീ എത്രതവണ അവിടേക്കുവന്നു... " "അത് പിന്നെ ഓഫീസിൽ നിന്നുതിരിയാൻ സമയമില്ല... എന്തോരം ജോലികളാണെന്നറിയോ അവിടെ... " "അവിടെ നീ മാത്രമല്ലല്ലോ ജോലിക്ക്... ആദിയുമില്ലേ... പോരാത്തതിന് കിഷോറുമുണ്ട്... ആദി ഇടക്കെങ്കിലും അവിടേക്ക് വരുന്നുണ്ട്... നീയോ... " "അതിന് ഇപ്പോൾ ഏട്ടൻ ഓഫീസ് കാര്യങ്ങളിലല്ലല്ലോ ശ്രദ്ധ... " "നീയോ... നീയും അതുപോലെത്തന്നെയല്ലേ... ഒന്നും ആരും അറിയില്ലെന്ന് കരുതിയോ..." "എന്തു കാര്യം... " "നീ തന്നെ പറ... ഏട്ടനെ അനിയൻ കവച്ചുവെട്ടിയെന്ന്കേട്ടു... അതിന് പുന്നാര ഏട്ടൻ സപ്പോർട്ടും... " "എന്റെ ദൈവമേ... നിങ്ങൾ വന്നിട്ട് നേരം ഇത്രയല്ലേ അയുള്ളൂ... അപ്പോഴേക്കും എല്ലാം അറിഞ്ഞോ... " "അതിനാരാണ് പറഞ്ഞത് ഇപ്പോഴാണ് അറിഞ്ഞതെന്ന്... അന്നവൾ ഇവിടെ വന്നുപോയ ദിവസംതന്നെ എല്ലാം ഞങ്ങളറിഞ്ഞിട്ടുണ്ട്... " "അപ്പോൾ ഇവിടെ നടക്കുന്നത് സമയാസമയങ്ങളിൽ നിങ്ങളറിയുന്നുണ്ടല്ലേ... അതേതായാലും നന്നായി...

എന്നാൽ നിങ്ങൾ സംസാരിക്ക്... ഞാൻ ഡ്രസ്സൊന്ന് മാറ്റി വരാം... അതു പറഞ്ഞ് സൂര്യൻ മുറിയിലേക്ക് നടന്നു... "എടാ അവളോട് നാളെയൊന്ന് ഇതുവഴി വരാൻ പറയണംട്ടോ... ഞങ്ങൾക്കുമൊന്ന് കാണാലോ... " "ആ നോക്കാം...." സൂര്യൻ മുറിയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു... "പിന്നെ നിന്റെ ജാഡ കാണാനല്ല പറഞ്ഞത്... ഞങ്ങളുമൊന്ന് കാണട്ടെ അവളെ... " "അത് ശരിയാക്കിത്തരാം... പക്ഷേ അവിടേയും ഒരുത്തൻ ഒരുവളെ കൊണ്ടുനടക്കുന്നുണ്ടല്ലോ... അവളെ ഞങ്ങളാരും കണ്ടിട്ടില്ലല്ലോ... അതെപ്പോഴാണ് കാണുക... " "എടാ ഭയങ്കരാ.. നീ വന്ന് അവിടെയെത്തിയല്ലേ... ഏതായാലും നിങ്ങൾ രണ്ടിനേയും പോലെയല്ല... അവന് ഇഷ്ടമായപ്പോൾത്തന്നെ ആ കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു... നിങ്ങളോ... ഏട്ടനും അനിയനും കൂടി ഒളിപ്പിച്ച് നടക്കുകയല്ലേ ചെയ്തത്... " "അതു പിന്നെ സമയമാകുമ്പോൾ പറയാമെന്ന് കരുതിയതല്ലേ... " "അതെയതെ... നീയേതായാലും ഡ്രസ്സ് മാറ്റിവാ... അതിനുശേഷം ഇനി സംസാരിക്കാം... ആദിയോടുംകൂടിയാണ് പറയുന്നത്... കേട്ടല്ലോ.. " "കേട്ടേ... ഞാൻ പോവുകയാണേ..." ആദി പെട്ടന്ന് അവിടെനിന്നും തടിതപ്പി ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം അഖിലയുടെ വീടിനു മുന്നിൽ സൂരജ് കാർ നിർത്തി...

"എന്നാൽ പറഞ്ഞതുപോലെ... ഇന്ന് നടന്ന കാര്യങ്ങൾ നീയായിട്ട് വീട്ടിൽ പറയേണ്ട... നാളെ പത്രത്തിലൂടെ അവരറിയും... അതു മതി... " സൂരജ് പറഞ്ഞു... "അവരറിഞ്ഞാൽ എന്താണ് കുഴപ്പം... സൂരജേട്ടന്റെ വീട്ടുകാരെപ്പോലെ അവർ പേടിതൊണ്ടന്മാരല്ല... എന്റെ അച്ഛൻ പഴയ ഐ.ജി സേതുമാധവനാണ്.. ഞങ്ങളുടെ ചോരയിൽ കുറച്ചു ദൈര്യമൊക്ക പറഞ്ഞിട്ടുള്ളതാണ്... പിന്നെ അവിടെവച്ച് അവരെല്ലാവരും കൂടിയപ്പോൾ ചെറിയ ഭയം ഇല്ലാതിരുന്നില്ല... എന്നാലും ഞാൻ പിടിച്ചുനിന്നില്ലേ... " "അത് സത്യം... നിന്റെ ദൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു... എനിക്കു പോലും നിന്നെ ഒറ്റക്കു വിടാൻ പേടിയായിരുന്നു... നിന്റെ ദൈര്യത്തിന്റെ പുറത്താണ് ഞാൻ സമ്മതിച്ചുതന്നെ... എന്നാൽ നീ ചെല്ല് ഞാൻ വിളിക്കാം... " "ഓ.. കാര്യം കഴിഞ്ഞപ്പോൾ നമ്മളെ പറഞ്ഞയക്കാനാണ് തിടുക്കമല്ലേ... " "അല്ലാതെപിന്നെ ഇനി ഞാൻ പോകുന്നിടത്തേക്ക് നിന്നേയും കൊണ്ടുപോവണോ... " "എന്താ കൊണ്ടുപോയാൽ... വേറെ എവിടേക്കുമല്ലല്ലോ നിങ്ങൾ പോകുന്നത്... നിങ്ങളുടെ അമ്മാവന്റെ വീട്ടിലേക്കല്ലേ... " "അതിന്... നിന്നെയും കൊണ്ട് അവിടേക്ക് പോകണമെന്നാണോ... " "ഞാൻ വെറുതെ പറഞ്ഞതാണേ... ഇനി അതിൽ പിടിച്ച് തൂങ്ങേണ്ട...

പിന്നെ പ്രതീക്ഷിക്കാത്ത സമയത്ത് ഞാനവിടെയെത്തും... അപ്പോൾ പിന്നെ എന്തേ ഇവിടെ എന്നൊന്നും ചോദിക്കരുത്... " "അത് പ്രത്യേകം പറയേണ്ടല്ലോ... നിന്നെ ഞാൻ മനസ്സിലാക്കിയതു പോലെ മറ്റാരും മനസ്സിലാക്കിയിട്ടുണ്ടാവില്ല... നിന്റെ വീട്ടുകാർ വരെ... എന്നാൽ ശരി... എപ്പോഴാണെന്നുവച്ചാൽ ഇറങ്ങ് അവിടേക്ക്... അവിടേയുമുണ്ട് ഒരു ചെറിയ അന്വേഷണം... " സൂരജ് കാർ മുന്നോട്ടെടുത്തു..... അഖില ചിരിയോടെ വീട്ടിലേക്ക് നടന്നു.... "സൂരജായിരുന്നോ മോളെ കാറിൽ... " ഉമ്മറത്ത് ഇരിക്കുകയായിരുന്ന സേതുമാധവൻ ചോദിച്ചു... "അതെ അച്ഛാ... ഇന്ന് ആ കേസ് പരിയവസാനിച്ചു... എല്ലാത്തിനേയും പൊക്കി... പക്ഷേ ഇപ്പോഴും ഒരു കണ്ണി പുറത്തുണ്ട്... " "ഞാൻ പറഞ്ഞില്ലേ... ഇത് നിങ്ങൾ കരുതുന്നതു പോലെയൊരു കേസല്ല... ഒരുപാട് കാലം ഈ കാക്കിയുമണിഞ്ഞ് നടന്നവനല്ലേ ഞാൻ... ഒരു പാട് കേസ് തെളിയിച്ചതുമാണ്... എന്നാൽ ഇതുപോലെയൊന്ന് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്... ഇവരുടെയൊക്കെ തലതൊട്ടപ്പന്മാർ ഇനിയും പുറത്തുണ്ടാകും അവർ പുറത്ത് വിലസിനടക്കുന്നിടത്തോളം കാലം നിങ്ങൾ പിടിച്ച ഏറാമൂളികൾ ഒരു പരുക്കുമേൽക്കാതെ പുറത്തുവരും...

അതിനുള്ള സാമർത്ഥ്യം അവർക്കുണ്ട്... " "അതറിയാം.... പക്ഷേ അവരിലേക്ക് എത്തിപ്പെടാനുള്ള ഒരു തുമ്പുപോലും ഇതുവരെ കിട്ടിയിട്ടില്ല.." "കിട്ടില്ല... കാരണം അത്രയും വിശ്വസ്തരാണ് കൂടെയുള്ളത്... നിങ്ങളൊക്കെ എങ്ങനെ ശ്രമിച്ചാലും അവരുടെ നാവിൽനിന്നും ആ പേര് പുറത്തു വരില്ല... അതിപ്പോൾ അവരെ കൊല്ലാക്കൊല ചെയ്താലും അവരിൽനിന്ന് ഒരുവാക്ക് പുറത്തുവരില്ല.. " "അറിയാം... ഏത് കൊലകൊമ്പന്മാരായാലും ഈശ്വരൻ അവർക്കെതിരെ, എന്തെങ്കിലുമൊരു തെളിവ് അവരറിയാതെ അവശേഷിച്ചുവച്ചിരിക്കും... അങ്ങനെയൊരു തെളിവ് ഇതിലുമുണ്ടാകും... അതുവരെ കാത്തിരിക്കാം... " "അത്രയുംകാലം നിങ്ങൾ അകത്താക്കിയവർ അവിടെ കിടക്കുമെന്നുറപ്പുണ്ടോ... " "അതുറപ്പില്ല... കേസ് കോടതിയിലെത്തിയാൽ അവരെയൊക്കെ പുഷ്പംപോലെ പുറത്തിറക്കാൻ കൊടികുത്തിയ വക്കീലന്മാര് വരും... അപ്പോൾപ്പിന്നെ നമുക്ക് എന്തു ചെയ്യാൻ പറ്റും... " "വഴിയുണ്ട്... ആ കാര്യം എനിക്ക് വിട്ടേക്ക്... സർവ്വീസിൽ നിന്നും റിട്ടേർഡായാലും എനിക്കുപ്പോഴും കുറച്ച് ബന്ധങ്ങളുണ്ട്... അതുവഴി ഞാൻ നോക്കിക്കോളാം... അതുപോട്ടെ നിങ്ങൾ പറഞ്ഞതനുസരിച്ച് അത്രപെട്ടെന്ന് അകത്താക്കാൻ പറ്റിയ ഒരു തെളിവുപോലും ഇല്ലാതിരുന്ന ഈ കേസിൽ എങ്ങനെയാണ് അവരെ പൊക്കിയത്... "

"അത് വലിയൊരു കഥയാണ്...അച്ഛനിത് കേട്ടാൽ എന്നോട് ദേഷ്യപ്പെടരുത്... മാത്രമല്ല അമ്മ ഇതറിയരുത്... സൂരജേട്ടൻ എതിർത്തിട്ടും എന്റെയൊരാളുടെ വാശിക്കുമുന്നിലാണ് അതെല്ലാം നടന്നത്... പക്ഷേ ഐഡിയ സൂരജേട്ടന്റേതായിരുന്നു... അത് ഏതെങ്കിലും പരിശീലനം നേടിയ കേരളാ ഫോഴ്സിലെ പെൺകുട്ടിയെ വച്ച് നടത്താനായിരുന്നു പ്ലാൻ.... എന്നാൽ എന്റെ വാശിക്കുമുന്നിൽ സൂരജേട്ടൻ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു... അതവസാനിക്കുംവരെ സൂരജേട്ടന് നല്ല പേടിയുണ്ടായിരുന്നു... " "എന്താണ് ഇത്രവലിയ സംഭവം... നീ അവരുടെ പുലിമടയിൽപോയി അവരെ പ്രകോപിച്ച് പുറത്തുചാടിച്ചോ... അല്ലാ നിന്റെ സ്വഭാവം വച്ച് അതിനും മടിക്കില്ലെന്നറിയാം... " "അതെ... അതുതന്നെയാണ് ഉണ്ടായത്... " അഖില നടന്ന കാര്യങ്ങൾ അയാളോട് പറഞ്ഞു... "കുറച്ചു സമയം അയാൾ ഒന്നും മിണ്ടാതെ അവളെ തറപ്പിച്ച് നോക്കി നിന്നു... പിന്നെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു... പിന്നെ രണ്ടു കയ്യും അവളുടെ ഷോൾഡറിൽ വച്ചു... " "മോള് ചെയ്തത് എത്ര റിസ്കുള്ള കാര്യമാണെന്നറിയോ... ഒരു നിമിഷം ഒന്നുപാളിയാൽ ഉണ്ടാകുന്ന ഭവിഷത്ത് എന്തായിരിക്കുമെന്ന് മോളോർത്തോ...

എന്റെ കാര്യം പോട്ടെ... നിന്റെ നന്മക്കായി എന്നും ഉള്ള നേർച്ചയും വഴിവാടുമായി നടക്കുന്ന നിന്റെ അമ്മയെക്കുറിച്ച് ഒരുനിമിഷം മോളോർത്തോ... നീ പറഞ്ഞല്ലേ... എല്ലാം കഴിയുന്നതുവരെ നെഞ്ചിൽ തീയായി നിന്ന സൂരജിനെയെങ്കിലും നീയോർത്തോ... " "എന്റെ മനസ്സിൽ അന്നേരം അതൊന്നുമില്ലായിരുന്നു... ഒന്നുമാത്രമേയുണ്ടായിരുന്നുള്ളൂ... നിരപരാധികളായ ഒരുപാട് പെൺകുട്ടികളുടെ മാനം കവർന്നെടുത്ത് അവരെ മൃഗീയമായി കൊലപ്പെടുത്തിയ ആ നീചന്മാരുടെ മുന്നിൽ ഇനിയൊരു പെൺകുട്ടിയുടെ മാനം പോകരുതെന്നും അവരുടെ അജ്ഞാത പ്രേതം വല്ല നായകളും കുറക്കന്മാരും കടിച്ചുകീറരുതെന്നും... അച്ഛൻ എപ്പോഴും പറയാറില്ല... നമുക്ക് കിട്ടിയ ഈ യൂണിഫോം ഒരു അലങ്കാരത്തിനുമാത്രമായി ഉപയോഗിക്കരുതെന്നും അതിന് അതിന്റേതായ മഹത്വമുണ്ടെന്നും... ആ മഹത്വം ജനസേവനമാണെന്നും... സ്വന്തം ജീവൻ കളഞ്ഞും മറ്റുള്ളവരെ രക്ഷിക്കുക എന്നതാണെന്നും... അത്രയേ ഞാൻ ചെയ്തുള്ളൂ... റിസ്കെടുത്ത് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞാൽ അതിൽപ്പരം പുണ്യം വേറൊന്നുമില്ല എന്നാണ് എന്റെ വിശ്വാസം... " .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story