കൃഷ്ണകിരീടം: ഭാഗം 44

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നാൽ അതിലൊന്നും കുലുങ്ങിയില്ല ഈ ഭാസ്കര മേനോൻ... അയാളുടെ തനിനിറം പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളൂ.... അയാൾ എന്റെ അമ്മയെ വരുതിയിലാക്കാൻ പല കളികളും നടത്തി... ഇതറിഞ്ഞ അമ്മയുടെ ചേച്ചി ശശികല താൻ ചതിക്കപ്പെട്ടു എന്നും അതുപോലെ തന്റെ അനിയത്തി ചതിക്കപ്പെടരുതെന്ന് അവർ ആഗ്രഹിച്ചു... അവർ എല്ലാ സത്യവും എന്റെ അമ്മയോടും അവരുടെ അച്ഛനോടുമമ്മയോടും പറഞ്ഞു... അതിനുശേഷം അവർ ഒരുമുളം കയറിൽ ജീവിതമവസാനിപ്പിച്ചു... ആ ഷോക്കിൽ അവരുടെ അച്ഛനും മരിച്ചു... പിന്നെ അവരുടെ കാര്യങ്ങൾ നോക്കിയത് അവരുടെ വല്ല്യച്ഛനായിരുന്നു... എന്നാൽ ഭാസ്കര മേനോന്റെ ശല്യം കൂടിക്കൂടി വന്നു... അയാളറിയാതെ അമ്മയെ അച്ഛൻ റജിസ്റ്റർ മാര്യേജ് കഴിച്ചു... അമ്മൂമ്മയേയും കൂടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു... അന്നുമുതൽ എന്റെ അച്ഛനേയും അമ്മയേയും ഏതുവിധേനയും തകർക്കാൻ നടക്കുകയാണ് അയാൾ... അതിനുശേഷം ഒരുപാട് വേദന സഹിക്കേണ്ടി വന്നു അയാൾ മൂലം അച്ഛനും അമ്മക്കും... അങ്ങനെയുള്ള അയാളെ നിനക്ക് ചെറുത്തു നിന്ന് തോൽപ്പിക്കാൻ പറ്റുമോ... അന്നത്തെ ഭാസ്കരമേനോനല്ല അയാൾ...

എന്തിനും ഏതിനും അയാൾക്കുവേണ്ടി പ്രവർത്തിക്കാൻ ഒരൂപാട് ആളുകളുണ്ട്... ഞാൻ പറയാൻ വന്നത് എന്താണെന്നു വച്ചാൽ ഇപ്പോൾ നിന്റെ കയ്യിലുള്ള സ്വത്ത് നീയറിയാതെതന്നെ എങ്ങനെയെങ്കിലും അയാൾ കൈവശപ്പെടുത്താൻ നോക്കും... ഇപ്പോൾതന്നെ അത് ചെയ്തു കാണുമോ എന്നുപോലും പറയാൻ സാധിക്കില്ല... " "നീ പറഞ്ഞുവരുന്നത് അയാൾ... " "അങ്ങനെയുണ്ടാകുമെന്നല്ല... സൂക്ഷിക്കണമെന്നേ പറയുന്നുള്ളൂ... പിന്നെ ആ സ്വത്ത് മാത്രം കണ്ട് ജീവിതം തള്ളിനീക്കാമെന്ന് കരുതേണ്ട... ഇനിയും ഒരുപാട് ജീവിതം നിനക്ക് ബാക്കിയുണ്ട്... അത് ഇനിവരുന്ന തലമുറക്ക് ഉപകാരപ്പെടുന്ന രീതിയിലാവണമെന്ന് മാത്രം... അതുകൊണ്ട്... നിന്റെ ഇപ്പോഴത്തെ ജോലിക്ക് ചെറിയൊരു മാറ്റം വരുത്താൻ പോവുകയാണ്... ഇനിമുതൽ നീ കിഷോറിന്റെ കൂടെ നിന്നാൽ മതി... അതിലൂടെ നീ ജീവിതമൊന്ന് സെയ്ഫാക്കണം..." "ആദീ... ഞാൻ... അതിനു മാത്രം എന്താണ് എന്നിലുള്ളത്... ജീവിതം എന്താണെന്ന് അറിയാതെ തോന്നിയ രീതിയിൽ നടന്നവനായ ഞാൻ... അതിലൂടെ നിങ്ങളെപ്പോലും ദ്രോഹിക്കാനെ ഞാൻ ശ്രമിച്ചിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ എന്നോട് നീ കാണിക്കുന്ന ദയ അതുകാണുമ്പോൾ എനിക്ക് പേടിയാകുന്നു...

വളരെ ഉയരങ്ങളിലേക്ക് പോകുമ്പോൾ താഴേക്ക് വീഴുമോ എന്നൊരു പേടി... വേണ്ട ആദീ... ഇപ്പോഴുള്ള ജോലി തന്നെ എനിക്ക് അർഹതപ്പെട്ടതല്ല... അതിനുമുകളിൽ ഒരു പോസ്റ്റ്... അതും നിങ്ങളുടെ നേരെ താഴെ വരുന്ന പോസ്റ്റിലേക്ക് എന്നെ... അതു വേണ്ട... ഇപ്പോൾ എനിക്കുതന്നെ എന്നെ വിശ്വാസമില്ലാത്ത സമയമാണ്... " "നീ തെറ്റുകൾ ചെയ്തവനാണ്... അതെനിക്കറിയാം... പക്ഷേ ആ തെറ്റിലൂടെ സഞ്ചരിക്കുമ്പോഴും നിന്നിലെ പല നന്മകളും ഞാനറിയുന്നുണ്ടായിരുന്നു... ഒരാൾ തെറ്റുകാരനാവുന്നത് അവന്റെ ജീവിത സാഹചര്യമാണ്... അതിന് കാരണക്കാരൻ ആരാണെന്ന് അവർ മനസ്സിലാക്കുമ്പോൾ അവന് സ്വയം തന്റെ ജീവിതത്തിൽ കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചോർക്കും... അതിലൂടെ താൻ ചെയ്തുപോയ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്താൻ ശ്രമിക്കും... അത് മനുഷ്യനുമാത്രം കിട്ടിയ ഒരു വരധാനമാണ്... അങ്ങനെ സ്വന്തം തെറ്റുകൾ മനസ്സിലാക്കിയവനാണ് നീ... അതിലൂടെ പുതിയൊരു തെറ്റിലേക്ക് നീ നീങ്ങില്ലെന്ന് എനിക്ക് മനസ്സിലായി... അതുകൊണ്ടാണ് കുറച്ചുദിവസമെങ്കിലും കുറച്ചുദിവസം നിന്നെ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിർത്തിനോക്കിയത്...

അതിൽ എത്രമാത്രം നിനക്ക് ആത്മാർത്ഥതയുണ്ടെന്ന് എനിക്ക് മനസ്സിലായി... ഇനി പുതിയൊരു ജോലി കൂടി ഇതിന്റെ കൂടെയുണ്ട്... ഇവിടുത്തെ അക്വൌണ്ടിലിരിക്കുന്ന ഗണേശനെ അറിയാമല്ലോ... അവനെ ഒന്ന് കൂടുതൽ ശ്രദ്ധിക്കണം... കൃഷ്ണയുടെ സ്വത്ത് കൈക്കലാക്കാൻ നടക്കുന്ന ഒരു സിംഹത്തിന്റെ ഏറാമൂളിയാണയാൾ... അതുമാത്രമല്ല പലരീതിയിലായിട്ട് പണ്ടുമുതലേ ഞങ്ങളെ തകർക്കാൻ തക്കം നോക്കിയിരിക്കുന്നവനാണ്... ഇയാളുടെ തലവൻ... എല്ലാം വിശദമായിട്ട് പിന്നെ പറയാം... ഇനി ഞങ്ങൾ ഒന്നിച്ചെടുത്ത ഈ രണ്ട് തീരുമാനങ്ങൾക്കും എതിര് പറയരുത്... " "നിങ്ങൾക്കുവേണ്ടി എന്തിനും ഞാനുണ്ടാകുംകൂടെ... പക്ഷേ ഇത്രയും വലിയൊരു ജോലി... അതിനു മാത്രം എന്തുപുണ്യമാണ് ഞാൻ ചെയ്തത്.... " "ആരോരുമില്ലാത്ത ഒരനാഥപെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ കാണിച്ച ഈ മനസ്സു തന്നെ ഒരു പുണ്യമല്ലേ... പോരാത്തതിന്... ആ അമ്മക്ക് നീ നൽകുന്ന സ്നേഹം... അതുമതിയെടോ ചെയ്തുപോയ തെറ്റുകൾ ദൈവം തന്നെ ക്ഷമിക്കാൻ... " പെട്ടന്നാണ് ആദുയുടെ ഫോൺ റിംഗ് ചെയ്തത്... അവൻ കോളെടുത്തു... "എന്താടോ മച്ചൂ " "എടാ ഞാൻ നിന്റെ ഓഫീസിന് പുറത്തുണ്ട്... നിനക്ക് എന്തെങ്കിലും തിരക്ക്... "

"അല്ല തിരക്കുണ്ടെങ്കിൽത്തന്നെ നിനക്ക് ഇവിടേക്ക് വരാൻ പറ്റില്ലേ... കയറിവാടോ മരങ്ങോടാ... " ആദി കോൾ കട്ടുചെയ്തു... "എന്നാൽ ഞാൻ എന്റെ സീറ്റിലേക്ക് പോകട്ടെ... നിങ്ങളുടെ ഇടയിൽ ഞാൻ നിൽക്കുന്നില്ല "പോവല്ലേ.. നിനക്ക് ഒരാളെ ഞാൻ പരിചയപ്പെടുത്തിത്തരാം... ആൾ ഇപ്പോൾ വരും... " ആദി ദത്തനോട് പറഞ്ഞു.... "ആരാണ്... " എന്റെ മച്ചുവാണ്... അപ്പച്ചിയുടെ മകൻ സൂരജ്... ആളിപ്പോൾ ക്രൈബ്രാഞ്ചിലാണ്... " അത് കേട്ട് ദത്തൻ ആദിയെ നോക്കി... എന്താണ് പറഞ്ഞത്... ക്രൈബ്രാഞ്ചിലുള്ള സൂരജ്മേനോൻ നിന്റെ അപ്പച്ചിയുടെ മകനോ... " "അതെ എന്താ നിനക്കവനെ പരിചയമുണ്ടോ... " ആദി ചോദിച്ചതുകേട്ട് ദത്തൻ ചിരിച്ചു... "അറിയുമോ എന്നു ചോദിച്ചാൽ അറിയും... അതിവിടെവച്ചല്ല... കോട്ടയത്തുവച്ച്... കുറച്ചു മുന്നേ ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ കോട്ടയത്ത് പോയിരുന്നു... അതെന്നു പറഞ്ഞാൽ കുറച്ച് ഉൾഗ്രാമത്തിൽ... എന്തിനായിരുന്നു ഏതിനായിരുന്നെന്ന് ചോദിക്കരുത്... അവന്റെ ഒരു ആവശ്യത്തിനു വേണ്ടിയായിരുന്നു... അവിടെവച്ച് ഈ സൂരജ് മേനോനെ ഞാൻ കണ്ടിരുന്നു.... കണ്ടെന്നല്ല പരിചയപ്പെട്ടിരുന്നു... അതെല്ലാം അയാൾക്ക്, ഓർമ്മയുണ്ടാവാൻ വഴിയില്ല... എത്ര പേരെ ഓരോ ദിവസവും അയാൾ കാണുന്നു... എല്ലാവരേയും ഓർത്തിരിക്കാൻ പറ്റുമോ... പക്ഷേ എനിക്ക് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ദിനങ്ങളായിരുന്നു അത്... "

"എന്തായിരുന്നു സംഭവം... പഴയ സ്വഭാവത്തിലെ വല്ലതും... " "അതൊന്നുമല്ല... പക്ഷേ ഞാൻ എന്റെ കൂട്ടുകാരനുമായി അവിടെ പോയത് അവന് ചില രഹസ്യങ്ങൾ ഉണ്ടെന്നു കൂട്ടിക്കോ... പക്ഷേ അതൊന്നുമല്ല ഈ സൂരജുമായി പരിചപ്പെടാനുണ്ടായ കാരണം... അതൊരു കൊലപാതകമായി ബന്ധപ്പെട്ടതായിരുന്നു... ഒരു പത്രപ്രവർത്തകൻ വിനോദ്... എന്റെ മുന്നിൽ വച്ചായിരുന്നു നാലഞ്ചുപേര് ആ വിനോദിനെ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയത്... അത് കണ്ട ഏക ദൃക്സാക്ഷി ഞാനായിരുന്നു... " പത്രപ്രവർത്തകൻ വിനോദ്.. ഈ പേര് ഞാൻ കേട്ടിട്ടുണ്ടേല്ലോ... " ആദി ആലോചിച്ചു... പെട്ടന്നാണ് അവൻ സൂരജിനെപ്പറ്റി കൃഷ്ണയോട് പറഞ്ഞപ്പോൾ അവൾ സൂരജിനെപ്പറ്റി ചോദിച്ച കാര്യവും... സൂരജിന്റെ ജീവിതത്തിൽ ഏറ്റവും കൈപ്പേറിയ അന്വേഷണം നേരിട്ട കാര്യവും അവനോർത്തത്... " പെട്ടന്നാണ് ഡോർ തുറന്ന് സൂരജ് വന്നത്... "എന്താണ് എന്തെങ്കിലും അർജന്റ് കാര്യങ്ങൾ സംസാരിക്കുകയാണോ... ഞാൻ വന്നത് ശല്യമായോ..." "ശല്യമായി... എന്താ തിരിച്ചു പോകുവാൻ വല്ല പ്ലാനുമുണ്ടോ... " "അത്യവിശ്യകാര്യമാണെങ്കിൽ ഞാൻ പുറത്ത് നിൽക്കാം... " "ഇവിടെ വന്നിരിക്കടോ... വലിയ പ്രമാണി വന്നിരിക്കുന്നത്... "

"മാന്യത കാണിക്കേണ്ടിടത്ത് മാന്യത കാണിക്കണം... അല്ലേ സാർ... " സൂരജ് ദത്തനോട് ചോദിച്ചു... എന്നാൽ ദത്തനെ കണ്ട സൂരജ് ഒരു നിമിഷം അന്ധാളിച്ചു... "ദേവദത്തൻ... ഇയാളെന്താണ് ഇവിടെ... " "അതുശരി... ഇവൻ ഇവിടെയല്ലാതെ പിന്നെ എവിടെ നിൽക്കണം... ഇവൻ ഇവിടെയാണ് ജോലി ചെയ്യുന്നത്... അതുപോട്ടെ ഇവനെ നീയെങ്ങനെ അറിയും... " "ഇയാളെ എങ്ങനെ അറിയുമെന്നോ... എന്റെ സർവ്വീസ് ജീവിതത്തിൽ ഇന്ന് നാലാൾ അറിയപ്പെടുന്നത് ഇയാൾ കാരണമല്ലേ... മുമ്പ് ഞാൻ പറഞ്ഞിട്ടില്ലേ... എന്നെയും റിപ്പാർട്ട്മെന്റിനേയും വലച്ച വിനോദിന്റെ മർഡർ... ഇയാൾ കാരണമാണ് ആ കേസ് തെളിയിക്കാൻ പറ്റിയത്... " "അതിന് ഇവനെങ്ങനെ നിന്നെ സഹായിക്കും... ആ കൊലപാതകം നേരിട്ട് കണ്ട സാക്ഷി എന്നു മാത്രമല്ലേ ഇവനുള്ളൂ... പക്ഷേ കൊന്നവരേയോ കൊല്ലിച്ചവരേയോ ഇവന് അറിയുക പോലുമില്ല... നേരിട്ട് കാണുമ്പോൾ അല്ലാതെ പിന്നെയെങ്ങനെ ഇവന് അവരെ കാണിച്ചുതരാം പറ്റും... "അതെല്ലാം വലിയ കഥയാണ് ആദീ... അതവിടെ നിൽക്കട്ടെ... ഇയാൾ ഇവിടെയാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയില്ല... മാത്രമല്ല നീയുമായി പരിചയമുള്ള കാര്യവും അറിയില്ല... " "ഇവനെ നീയറിയും... കാരണം നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവനെപ്പറ്റി നിന്നോട് പലതവണ പറഞ്ഞിട്ട്... ദത്തൻ എന്നു പറഞ്ഞാൽ നിനക്കു മനസ്സിലാകും... അതുകേട്ട് സുരജ് അന്തംവിട്ട് ദത്തനെ നോക്കി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story