കൃഷ്ണകിരീടം: ഭാഗം 53

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അങ്ങനെയാണെങ്കിൽ ഇന്ന് ഉച്ചക്കുശേഷം നമ്മുടെ ഹംസക്കോയയുടെ പഴയ കമ്പിനിയിലേക്ക് വന്നാൽ മതി... ഞാനുണ്ടാകുമവിടെ... പിന്നെ കൂടെ കൂലിക്ക് എന്നെ ഒതുക്കാൻപറ്റിയവരുമായിട്ടാണ് വരുന്നതെങ്കിൽ... അറിയാലോ ദത്തനെ... എല്ലാറ്റിനുമുള്ളത് പലിശസഹിതം ഞാൻ തീർക്കും... അതുകൊണ്ട് നല്ല കുട്ടിയായി ഒറ്റക്ക് വരുന്നതാവും നല്ലത്..." "പുന്നാരമോനെ ദത്താ നീ എന്തിനുള്ള പുറപ്പാടാണെന്ന് എനിക്കറിയാം... എന്നാലും ഞാൻ വരാം... നിന്നെ ഒറ്റക്ക് എന്റെ കയ്യിൽ കിട്ടുന്നത് എനിക്കും നല്ലതല്ലേ... വല്ല തന്ത്രവുമായിട്ടാണ് എന്റെ മോൻ വരുന്നതെങ്കിൽ അതിനുള്ള അനുവാദം ചോദിച്ചുവാങ്ങിയതിനുശേഷം വന്നാൽ മതി... കാരണം ഒരു അജ്ഞാത ശവമായിട്ട് വഴിയരികിൽ കിടക്കേണ്ടല്ലോ... ഈ ഭാസ്കരനോട് കളിക്കാൻ എന്റെ മോൻ വളർന്നിട്ടില്ല... അതിന് നീയൊരു ജന്മംകൂടി ജനിക്കണം... " "അറിയാമെടോ... നിന്റെ പിന്നിലുള്ള എല്ലാ ഏറാമൂളികളേയും എനിക്കറിയാം... അവരെ എങ്ങനെ നേരിടണണമെന്നും എനിക്കറിയാം...എന്നാൽ ഞാനതിന് മുതിരാത്തത് എന്റെ അമ്മക്കു കൊടുത്ത വാക്കിനു പുറത്താണ്... നിങ്ങളുടെ ശക്തി ആരൊക്കെയാണെന്ന് പണ്ടേ എനിക്കറിയാവുന്നതല്ലേ...

അതിനുമുകളിലുള്ളവരാരും നിങ്ങളുടെ കൂടെയില്ലല്ലോ ഇപ്പോൾ ഞാൻ നിങ്ങൾക്ക് തരുന്ന ഈ ഭിക്ഷ മനസ്സിൽ ദുഷ്ടതകൾ നിറച്ചിട്ടായാലും എന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ... അതിനുള്ള നന്ദിയാണെന്ന് കൂട്ടിയാൽ മതി... " "ശരി ഞാൻ വരാം..." ഭാസ്കരമേനോൻ കോൾ കട്ടുചെയ്തു... "നീയാളുകൊള്ളാമല്ലോ... എത്ര തന്ത്രപരമായിട്ടാണ് അയാളെ വരുതിയിലാക്കിയത്... എന്നാലും അയാൾക്ക് എന്തോ സംശയമുണ്ട്... ഏതായാലും അയാൾ ഒറ്റക്ക് വരില്ല... കൂടെ ഏതെങ്കിലും ശിങ്കിടികൾ ഉണ്ടാകും അതുറപ്പാണ്... അത് നമുക്ക് മുന്നിൽ വരാത്ത രീതിയിൽ ആ പരിസരത്ത് ഉണ്ടാവുകയും ചെയ്യും... " ആദി പറഞ്ഞു... "അത് സത്യമാണല്ലോ... അയാൾ കൂടെ ചുരുങ്ങിയത് രണ്ടുമൂന്നുപേരെയെങ്കിലും കൂട്ടിയിരിക്കും... ഒറ്റക്ക് എന്റെ മുന്നിൽ വരാനുള്ള ദൈര്യം അയാൾക്കുണ്ടാവില്ല... അത് ഞാൻ അത്ര വലിയ കേമനായതുകൊണ്ടല്ല... മറിച്ച് അയാൾ ഇത്രയുംകാലം ചെയ്ത ദുഷ്ടതകൾകാരണമുള്ള പേടി അയാൾക്കുണ്ടാകും...

എന്താലും അയാൾ വരട്ടെ... "അന്നേരം ആ ഗണേശനെ പൊക്കണ്ടേ... " സൂര്യൻ ചോദിച്ചു... "അവനവിടെ നിന്ന് പഴുക്കട്ടെ... സമയമാകുമ്പോൾ അവന് നല്ലൊരു പണി കൊടുക്കാം... ഇപ്പോൾ ഈ കാര്യം നടക്കട്ടെ... " സൂരജ് പറഞ്ഞു... ➖➖➖➖➖➖➖➖➖➖➖ അന്ന് ഉച്ചക്കുശേഷം ഹംസക്കോയയുടെ പഴയ കമ്പിനിക്കടുത്ത് ആരും ശ്രദ്ധിക്കാത്ത രീതിയിൽ സുരജും ആദിയും സൂര്യനും നിന്നു... ദത്തൻ ആ കമ്പിനിക്കുള്ളിലേക്ക് കയറിച്ചെന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഭാസ്കരമേനോന്റെ കാർ ആ കമ്പിനിയുടെ മുന്നിൽ വന്നുനിന്നു... അതിൽനിന്നും ഭാസ്കരമേനോനിറങ്ങി... അയാൾ കാറിന്റെയുള്ളിലേക്ക് നോക്കി ആരോടോ എന്തോ പറഞ്ഞു... പിന്നെ കമ്പിനിക്കുള്ളിലേക്ക് നടന്നു... എന്നാൽ ഇതെല്ലാം ആദിയും സൂരജും സൂര്യനും കണ്ടിരുന്നു... അവർ ശബ്ദമുണ്ടാക്കാതെ കാറിനടുത്തേക്ക് നടന്നു... ഈ സമയം കമ്പിനിക്കുള്ളിലേക്ക് കയറിയ ഭാസ്കരമേനോൻ ചുറ്റുമൊന്ന് നോക്കി... അവിടെ ഒരു പലകകൊണ്ട് അടിച്ചുണ്ടാക്കിയ പഴയ മേശയുടെ മുകളിൽ കയറിയിരിക്കുന്ന ദത്തനെ അയാൾ കണ്ടു... അയാളുടെ മുഖത്തൊരു പുച്ഛത്തിലുള്ള ചിരി തെളിഞ്ഞു...

അയാൾ ദത്തന്റെയടുത്തേക്ക് നടന്നു... "എന്താണ് ദത്തൻമുതലാളീ വിശേഷം... എന്റെയടുത്തുനിന്നും മാറിയപ്പോൾ നീ വലിയ മുതലാളിയായല്ലേ... ആ.. ഓരോരുത്തരുടെ ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ... " ദത്തൻ അയാളെയൊന്ന് നോക്കി... പിന്നെയൊന്ന് ചിരിച്ചു... "എന്തുചെയ്യാനാ ഭാസ്കരാ... നിങ്ങളെപ്പോലെ ചതിച്ചു നേടിയതൊന്നുമല്ലല്ലോ... നിങ്ങളെന്ന ശകുനം എന്റെ കൺമുന്നിൽനിന്ന് മാറിയപ്പോൾ തന്നെ എനിക്ക് ശുക്രദശ വന്നുകൂടി... കരക്റ്റ് സമയത്തുത്തന്നെയാണ് നിങ്ങളുടെ പാലായനം... അതിന് നന്ദി പറഞ്ഞാൽ തീരില്ല... " "അതേയോ... അപ്പോൾ നിനക്കു കിട്ടിയ ശുക്രദശയുടെ കൂടെ അതിനെ തകർത്തെറിയുന്ന ശനി കൂടി വന്നാലോ... " "അത് വരുമ്പോഴല്ലേ.. അത് അന്നേരം നോക്കാം.. ആ ശനി ഏതു രൂപത്തിൽ ആരുടെയടുതത്തേക്കാണ് വരുന്നതെന്ന്... ഇപ്പോൾ ഇവിടെ വന്ന കാര്യത്തിനെക്കുറിച്ച് സംസാരിക്കാം... നിങ്ങൾ ഇത്രയുംകാലം മനക്കോട്ട കെട്ടിയ എന്റെ തറവാട്ടുസ്വത്ത് നിങ്ങൾക്കുവേണ്ടേ... " "എന്താടാ ദത്താ നീ എന്നെ വിളിച്ച് സ്വത്ത് തരാമെന്ന് പറഞ്ഞപ്പോൾ അതും വിശ്വസിച്ച് നിന്റെയടുത്തേക്ക് വന്നതാനെന്ന് നീ കരുതിയോ...

നിന്റെ കളി മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഇവിടേക്ക് വന്നത്... നീയെന്തുകരുതി... സ്വത്തെല്ലാം എഴുതി തരാമെന്ന് പറഞ്ഞപ്പോൾ അത് കണ്ണുംപൂട്ടി വിശ്വസിച്ചെന്നോ... നീ എനിക്കിട്ടുതന്ന ഈ അവസരം ഞാൻ മുതലാക്കിയില്ലെങ്കിൽ അത് എനിക്കു പറ്റുന്ന ഏറ്റവും വലിയ അബദ്ധമാവില്ലേ... നീ കാണിച്ചുതന്ന ഈ സ്ഥലത്തുവച്ചുതന്നെ നിന്റെ അന്ത്യം കുറിച്ചാൽ ഒരു പൂച്ചകുഞ്ഞുപോലും അറിയില്ല... " "ആ മോഹം നല്ലതാണ്... മോഹിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല... എന്നാൽ അത് നടക്കുമോ എന്നാണ് എനിക്ക് സംശയം... " "അതെന്താ നടക്കാത്തത്... നീ അത്രവലിയവനാണെന്ന് എനിക്ക് തോന്നേണ്ടേ... ഇങ്ങനെ സ്വയം പുകഴ്ത്തല്ലേ ദത്താ... സാരമില്ല... ചാകുന്നവന്റെ അവസാനത്തെ ആഗ്രഹമല്ലേ... അതുകൊണ്ട് പലതരത്തിലുമുള്ള മനക്കോട്ടകളും കെട്ടിക്കോ... ആരും തടസം നിൽക്കില്ല... " "അതുതന്നെയാണ് എനിക്കും പറയാനുള്ളത്... കൊഞ്ച് ചാടിയാൽ മുട്ടോളം... പിന്നെ ചാടിയാലോ... അങ്ങനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... "

"എന്താ ഭീഷണിയാണോ... " അതെയെന്ന് കൂട്ടിക്കോ... ഭീഷണി നിങ്ങൾക്ക് ഒന്നുമല്ലെന്നറിയാം.. കാരണം നിങ്ങളുടെ പിന്നിലുള്ള സുധാകരനും എസിപി സുരേന്ദ്രനും റിട്ടയേർഡ് ഐജി ശിശുപാലും ഡി ഐ ജി പ്രതാപനുമെല്ലാ ഉള്ള കാലം നിങ്ങൾക്ക് ഭീഷണിയെ പേടിക്കേണ്ടതില്ലെന്ന് എനിക്കറിയാം... " അതുകേട്ട് ഭാസ്കരമേനോൻ ഞെട്ടി... "എന്തേ ഞെട്ടിയോ... ഒരുപാട് പെൺകുട്ടികളെ കാഴ്ച വച്ച് നീ നേടിയെടുത്ത അവരുടെയെല്ലാം പിൻബലമാണ് ഇത്രയുംകാലം കളിച്ചുകൂട്ടിയതെന്നുമറിയാം... അതിന് നിങ്ങൾക്കൊക്കെ ഒത്താശ ചെയ്യുന്നവർ ഇന്ന് പുറലോകം കാണാതെ അഴിക്കുള്ളിലാണെന്നുമറിയാം... അവരെ പുറത്തിറക്കാനുമുള്ള പുതിയ തന്ത്രം മെനയുകയാകും നിങ്ങളെന്നുമറിയാം... വിശ്വസ്ഥരായ നിന്റെ ആ കൂട്ടാളികൾ മിണ്ടിയില്ലെങ്കിലും ഇതൊന്നും ആരും അറിയില്ലെന്ന് കരുതിയോ നിങ്ങൾ... നിങ്ങളുടെ സമയമടുത്തു ഭാസ്കരാ... " "ഓഹോ... അപ്പോൾ എന്റെ മോൻ എല്ലാം അറിഞ്ഞിട്ടുള്ള വരവായിരുന്നു ഇതല്ലേ... എന്തുചെയ്യാനാണ്.. ആയുസ്സടുക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇതെല്ലാം... എന്നാൽ എന്റെ പഴയ മോന് നല്ലൊരു മരണം ആശംസിക്കുന്നു...

" അതു പറഞ്ഞ് ഭാസ്കരമേനോൻ ആർക്കോ മിസ്കോളിട്ടു... അതുകണ്ട് ദത്തൻ ഉറക്കെ ചിരിച്ചു... "ഭാസ്കരാ... നീ ഇപ്പോൾ വിളിച്ചവർ ഇവിടെ ഇതിനുള്ളിലെത്തുമെന്ന് കരുതുന്നുണ്ടോ... കാറിലിരുത്തി തനിച്ചിങ്ങോട്ടു വരുമ്പോൾ ഞാൻ സംശയിക്കില്ലെന്നു കരുതിയോ... ഭാസ്കരാ പത്തിരുപത്തെട്ട് വർഷം നിങ്ങളെ കാണുന്നതല്ലേ ഞാൻ... നിങ്ങൾ എന്തൊക്കെ ചെയ്യുമെന്ന് എനിക്കറിയുന്നതുപോലെ മറ്റാർക്കാണ് അറിയുന്നത്... അത് നിങ്ങൾ ഓർത്തില്ല... അല്ലെങ്കിൽ ഓർക്കാൻ ശ്രമിച്ചില്ല... അതാണ് സത്യം... " "നിന്നെ ഒതുക്കാൻ എനിക്ക് വേറെ, ഒരുത്തനോ... ഞാൻ നേരത്തെ പറഞ്ഞതുപോലെ സ്വയം പൊങ്ങല്ലേ... എനിക്ക് അത്ര വലിയ ഇരയൊന്നുമല്ല നീ... അതിനു മാത്രം വലുതായിട്ടൊന്നുമില്ല നീ... പിന്നെ ഇത്രയും കാലം മകനായി കണ്ടില്ലേ... അതുകൊണ്ട് എന്റെ കൈകൊണ്ട് നീ ചാകേണ്ടെന്നുകരുതി..." "അത് ന്യായം... അല്ലാതെ പേടിയുണ്ടായിട്ടല്ല... എന്നെ കൊല്ലാനാകുമല്ലേ ആ കാണുന്നവരെ കൂടെ കൂട്ടിയത്... പുറകിലേക്കൊന്ന് നോക്ക്... " ഭാസ്കരമേനോൻ തിരിഞ്ഞുനോക്കി... അയാൾ ഞെട്ടിത്തരിച്ചുനിന്നു... തന്റെ കൂടെ വന്നവർ മറ്റുമൂന്നുപേരുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നു... "

"എന്താ ഭാസ്കരാ ഇവർ നിങ്ങളുടെ സഹായികളല്ലേ... " "എടാ.. അപ്പോൾ നീ ഒന്നിനായിട്ട് കരുതി എന്നെ വിളിച്ചുവരുത്തിയതാണല്ലേ... " ഭാസ്കരൻ ആക്രോശിച്ചു.. "അതേലോ.. കേരളാ പോലീസ് റിപ്പാർട്ട്മെന്റിന് തലവേദയായി നീയും നിന്റെ കൂട്ടുകാരനും കുറേയായല്ലോ വിലസുന്നു... നിന്നെയൊന്നും ഒരിക്കലും കണ്ടെത്തില്ലെന്ന് കരുതിയോ... നീ സംശയിക്കേണ്ട... നീ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ അന്വേഷിക്കുന്ന അതേ ഓഫീസർ തന്നെയാണ് ഞാൻ... ക്രൈംബ്രാഞ്ച് എസ്പി സൂരജ് മേനോൻ... ചുരുക്കിപ്പറഞ്ഞാൽ നിന്റെ അനിയത്തിയായിവരുന്ന ഇടശ്ശേരി കേശവമേനോന്റെ അനിയത്തി രാജേശ്വരിയുടെ മകൻ... നിന്റെ കൂട്ടാളികൾ നിന്നെ ഒറ്റിക്കൊടുക്കില്ല... എന്നാൽ മുകളിൽ ഒരാളുണ്ട്... നീ ചെയ്തുകൂട്ടിയ ദുഷ്ട പ്രവർത്തികൾ അയാൾ കാണുന്നുണ്ട്... അത് നീ മറന്നു... അല്ലെങ്കിൽ ഇന്നലെ നീ ആ സുധാകരനുമായി സംസാരിക്കുന്നത് ഞങ്ങൾക്ക് കാണാൻ പറ്റുമായിരുന്നില്ല... ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും...

എത്രത്തോളം ഉയരത്തിലെത്തിക്കാമോ അത്രക്കും മുകളിൽ... എന്നാൽ അതുപോലെ ഒറ്റയടിക്ക് താഴേയുമിറക്കും... അതാണിപ്പോൾനടന്നത്... " സൂരജ് പറഞ്ഞു... "അപ്പോൾ എന്റെ മക്കൾ എന്നെ ഒതുക്കാനുള്ള തയ്യാറെടുപ്പുമായി വന്നതാണല്ലേ... എന്നാൽ നിങ്ങൾക്കു തെറ്റി... എന്നെ ഒതുക്കാനുള്ള പവറൊന്നും നിങ്ങൾക്കില്ല... എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നീയൊക്കെ എന്നെ അകത്തേക്കുക... നീയൊക്കെ കൊണ്ടുപോയതുപോലെ എന്നെ തിരിച്ചുകൊണ്ടുവരും... എന്താ അത് കാണണോ... " "ആരു പറഞ്ഞു തെളിവില്ലെന്ന്... ഈയൊറ്റ തെളിവു മതി നിന്നെ എന്നെന്നേക്കുമായി അകത്തിടാൻ... " സൂരജ് തന്റെ ഫോൺ തുറന്ന് ദത്തനെടുത്ത വീഡിയോ അയാൾക്ക് കാണിച്ചുകൊടുത്തു... അതുകണ്ട് ഭാസ്കരൻ ഞെട്ടി... "പക്ഷേ നിന്നെ നിയമത്തിന് ഞങ്ങൾ വിട്ടുകൊടുക്കില്ല... നിന്നെ മാത്രമല്ല നിന്റെ കൂടെയുള്ള സുധാകരനേയും... അത്രയേറെ ഇവരെയെല്ലാം ദ്രോഹിച്ചവനാണ് നീ അതിനുള്ള ശിക്ഷ നീ അനുഭവിക്കണം... " "പെട്ടന്ന് ഭാസ്കരൻ താഴെകിടന്ന ഇരുമ്പുകമ്പിയെടുത്ത് ദത്തന്റെ തലക്കുനേരെ വീശി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story