കൃഷ്ണകിരീടം: ഭാഗം 6

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇനി അതും ഞാൻ ചുമക്കണോ... " "വേണം... എന്താ പറ്റില്ലേ..." '"ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ..." സൂര്യൻ ആദി പറഞ്ഞ സാധനങ്ങളുമായി അടുക്കളയിലേക്ക് നടന്നു... അവൻ അടുക്കളയിലെത്തുമ്പോൾ നിർമ്മല അരി അടുപ്പത്തിടുകയായിരുന്നു... "എവിടെ ആദി... " നിർമ്മല ചോദിച്ചു... " "ഏട്ടൻ പുറത്തുണ്ട് വിളിക്കണോ... " "വിളിക്കുകയൊന്നും വേണ്ട... വെറുതെ നിൽക്കുകയാണെങ്കിൽ നീ ആ പച്ചക്കറിയൊന്ന് അരിഞ്ഞേ... " "എന്നെക്കൊണ്ട് വയ്യ... ഞാൻ ഏട്ടനോട് പറയാം... " "അതെന്താ നിനക്ക് അറിഞ്ഞാൽ... നീയരിഞ്ഞാൽ മതി... " "ഇതെന്താ എല്ലാം എന്റെ തലയിൽ... ഞാൻ നിങ്ങൾക്ക് ജനിച്ചതൊന്നുമല്ലേ... " "അല്ല... നിന്നെ പുഴക്കരയിൽനിന്ന് കിട്ടിയതാണ്... " "ഹയ്യ.... തമാശ അത്ര നന്നായിട്ടൊന്നുമില്ല... കത്തി എവിടെയാണ് ഇരിക്കുന്നത്... " "കത്തിയല്ലേ മേശപ്പുറത്തിരിക്കുന്നത്... എന്താ നിനക്ക് കണ്ണുകാണില്ലേ... " "അന്നേരമാണ് അടുക്കള വാതിൽ കടന്ന് കൃഷ്ണനും നന്ദുമോളും വന്നത്... കൃഷ്ണയുടെ കയ്യിലൊരു പൊതിയുമുണ്ടായിരുന്നു..." "ഇതെന്താ അടുക്കള വാതിൽ വഴി... ഉമ്മറത്തുകൂടി വരാമായിരുന്നില്ലേ... " "ഒന്നുമില്ല ആന്റീ... ആന്റി ഇവിടെയാകുമെന്ന് ഞാനൂഹിച്ചു.. അതാണ് ഇതിലൂടെ വന്നത്... " കൃഷ്ണ കയ്യിലെ പൊതി നിർമ്മലയെ ഏൽപ്പിച്ചു... " "എന്താണ് മോളെ ഇത്... " "കുറച്ച് മധുരമാണ്... ഞങ്ങൾ പുതിയ സ്ഥലത്ത് താമസമാക്കുകല്ലേ.. " "അതിൽ ലഡു ഉണ്ടോ... " സൂര്യൻ ചോദിച്ചു... " "ഇല്ല... ഉണ്ടെങ്കിലും നിനക്ക് തരുന്നില്ല... "

"അതിന് അമ്മക്കറിയോ അതിലെന്താണെന്ന്... " "അതല്ലേ പറഞ്ഞത് നിനക്ക് തരില്ലെന്ന്... ഇങ്ങനെയൊരു മധുരകൊതിയൻ... നിനക്ക് ലഡുവിലും ജിലേബിയിലും ആരെങ്കിലും കൈവിഷം തന്നിരുന്നോ... എന്റെ മോളേ ഇവന് മധുരപലഹാരം എന്നു കേൾക്കുമ്പോൾ വായിൽ വെള്ള മൂറും... അത്രക്ക് കൊതിയനാണ്... ആദിയും ഇക്കാര്യത്തിൽ മോശമൊന്നുമല്ല..." "ഓ ഞങ്ങളെപ്പറ്റി കുറ്റം പറയാൻ കിട്ടുന്ന അവസരം പാഴാക്കേണ്ട..." "എന്താ ഞാൻ സത്യമല്ലേ പറയുന്നത്... " "എന്നാലേ കുറ്റം പറയുന്നവർ തന്നെ ഈ പച്ചക്കറിയും അരിഞ്ഞാൽ മതി... " "സൂര്യാ മര്യാദക്ക് അവിടെയിരുന്ന് അതെല്ലാം അരിഞ്ഞെടുക്ക്... എന്നിട്ട് പോയാൽ മതി... " "ഈശ്വരാ.. ഇതുപോലെയുള്ള ഗതികേട് ആർക്കും കൊടുക്കല്ലേ... " "ആന്റീ.. ഞാനറിയാം പച്ചക്കറി... " "വേണ്ട മോളെ അവൻ തന്നെ അരിയട്ടെ... അവനത് ചെയ്തിട്ട് മാനം ഇടിഞ്ഞുവീണാൽ വീഴട്ടെ... " "അത് പ്രശ്നമാക്കേണ്ട ആന്റീ ഞാനരിഞ്ഞോളാം... " സൂര്യൻ കിട്ടിയ അവസരം മുതലാക്കി കത്തി താഴെവച്ച് എണീറ്റു... കൃഷ്ണ അവിടെയിരുന്ന് പച്ചക്കറിയെല്ലാം അരിഞ്ഞു... കുറച്ചു കഴിഞ്ഞ് ആദി വെള്ളമെടുക്കാൻ അടുക്കളയിലെത്തി.. "ഇതെന്താ പുതിയ വേലക്കാരിയെ നിയോഗിച്ചോ... എന്നിട്ട് ആരോടും പറഞ്ഞില്ലല്ലോ അമ്മ...

എത്രയാണ് ഇവളുടെ ശമ്പളം... " "ദേ കളിയാക്കുകയൊന്നും വേണ്ടട്ടോ... ഞാൻ വേലക്കാരിയായൊന്നും വന്നതല്ല... ആന്റിയെ സഹായിക്കാമെന്ന് കരുതി അത്രയേയുള്ളൂ... " കൃഷ്ണ പറഞ്ഞു... "അതിന് ഭക്ഷണം ഇവിടെയാക്കാമെന്നല്ലേ പറഞ്ഞത്... അല്ലാതെ പണിയെടുക്കാനാണോ... നിന്റെ മുത്തശ്ശൻ ഇത് കണ്ട് വരണം... ഞങ്ങൾ നിന്നെക്കൊണ്ട് നിർബന്ധിച്ച് പണിയെടുപ്പിച്ചെന്ന് പറയും... " "അങ്ങനെ പറയുന്ന ആളല്ല എന്റെ മുത്തശ്ശൻ. മുത്തശ്ശൻ തന്നെയാണ് എന്നെ ഇവിടേക്ക് പറഞ്ഞു വിട്ടത്... " "അതുശരി അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ..." ആദി അതു പറഞ്ഞ് നന്ദുമോളെ നോക്കി... അവളപ്പോൾ ഒരു കാരറ്റെടുത്ത് കടിച്ചുതിന്നുകയായിരുന്നു... "ഇതെന്താ ഇവർക്ക് പച്ചക്കറിയൊന്നും വേവിച്ചല്ലേ കൊടുക്കാറ് ഇങ്ങനെ പച്ചക്കാണോ... ഇങ്ങനെപ്പോയാൽ കറിയുണ്ടാക്കാൻ വേറെ വാങ്ങിക്കേണ്ടിവരുമല്ലോ... " "അതിന് ഞാൻ ഒന്നേ എടുത്തിട്ടുള്ളൂ... ബാക്കിയുള്ളതുകൊണ്ട് ഉണ്ടാക്കിയാൽ മതി... " നന്ദുമോൾ പറഞ്ഞു... "അതുകൊള്ളാലോ... ഇത്തിരിയേയുള്ളൂ... പക്ഷേ നാവ് വലുതാണ്... നീ എത്രയിലാണ് പഠിക്കുന്നത്... " "ഇനി എട്ടിലേക്കാണ്... ഇവിടെ പുതിയ ഏതെങ്കിലും സ്കൂളിൽ ചേരണം... " നന്ദുമോള് പറഞ്ഞു.... "എന്തിന് കാരറ്റ് തിന്നാനോ... " "ഇവിടുത്തെ സ്കൂളിൽ കാരരറ്റാണോ കൊടുക്കുന്നത്...

അതെനിക്കറിയില്ലായിരുന്നു..." നന്ദുമോളും വിട്ടുകൊടുത്തില്ല... "എന്റെ അമ്മോ... എന്തോന്ന് പെണ്ണാണിത്... ഞാൻ ഇവളോട് സംസാരിക്കാനില്ലേ... " "അതാണ് നല്ലത്... " "നന്ദുമോളെ വേണ്ടട്ടോ... എല്ലാവരോടും കളിക്കുന്നതു പോലെ ഇവിടെ വേണ്ട... ഞാൻ മുത്തശ്ശനോട് പറഞ്ഞുകൊടുക്കും... " "അവൾ കുട്ടിയല്ലേ.. ഇങ്ങനെ വേണം കുട്ടികൾ.. എനിക്കിഷ്ടമായി... " നിർമ്മല പറഞ്ഞു... "ആന്റീ ഇവിടെ ടീവിയൊന്നുമില്ലേ... വെറുതെ നിന്നിട്ട് മടുപ്പുതോന്നുന്നു... " "ഉണ്ടല്ലോ മോള് ഹാളിലേക്ക് ചെല്ല്... അവിടെ അങ്കിളുണ്ട് ടീവി കാണുന്നു..... മോൾക്ക് വേണ്ടത് എന്താണെന്നു വച്ചാൽ അങ്കിളിനോട് പറഞ്ഞോളൂ.. അത് വച്ചു തരും... " "അതുനന്നായി... അച്ഛന് പറ്റിയ കമ്പനി തന്നെയാണ്... പെട്ടന്ന് ചെല്ല്... " ആദി പറഞ്ഞു... നന്ദുമോള് അവനുനേരെ ചുണ്ട് കോട്ടിക്കൊണ്ട് ഹാളിലേക്ക് നടന്നു... "ഇനിയുണ്ടോ ഇതുപോലെയുള്ളത് വീട്ടിൽ... " "എന്താ നിനക്ക് വേണോ... " നിർമ്മല ചോദിച്ചു... "വേണ്ടേ... അങ്ങനെയുള്ളതിനെ മെരുക്കാൻ എനിക്കു വയ്യേ... അതു പോട്ടെ... എവിടെ മുത്തശ്ശൻ..." "ഇപ്പോൾ വരും... മരുന്ന് കുടിച്ചാൽ കുറച്ചുനേരം കിടക്കണം... എണീറ്റാൽ വരും മുത്തശ്ശൻ... " "എന്നാൽ നിങ്ങളുടെ പണി നടക്കട്ടെ... " ആദി തിരിഞ്ഞു നടന്നു... "അതേ എനിക്ക് ഒരു ഉപകാരം കൂടി ചെയ്യുമോ... "

"എന്താണ് ഇനി പുതിയ പണി... " "അത്... നാളെ ഒഴിവാണെങ്കിൽ എന്റെകൂടെ ഒരു സ്ഥലത്തേക്ക് വരുമോ... എനിക്ക് ഇവിടെ പരിചയമൊന്നുമില്ലാത്തതുകൊണ്ടാണ്... " "ഇതെന്താ നേരത്തെ ചോദിച്ചതു പോലെ ഞാൻ നിന്റെ ഡ്രൈവറാണോ... " "എന്താടാ ഇത്... ഇവൾ പറഞ്ഞില്ലേ ഇവിടെ പരിചയമില്ലാത്തതുകൊണ്ടാണെന്ന്... " "അതിന്... എല്ലാ സ്ഥലവും ഞാൻ പരിചയപ്പെടുത്തി കൊടുക്കണോ... " "അതൊന്നും അവൾ പറഞ്ഞില്ലല്ലോ... നീയവളുടെ കൂടെ പോയാൽ മതി... പറ്റില്ലെങ്കിൽ അച്ഛനെ ഞാൻ പറഞ്ഞയച്ചോളാം... " "അയ്യോ അതു വേണ്ട ഞാൻ തന്നെ പോയേക്കാം... എവിടെയാണ് പോകേണ്ടത്... " "ഇവിടെയടുള്ള ഏതെങ്കിലുമൊരു അമ്പലത്തിലേക്കാണ്... " "അതെന്താ അങ്ങനെ... ഏതമ്പലത്തിലേക്കാണെന്ന് നിശ്ചയിച്ചിട്ടില്ലേ... " "എനിക്ക് ഇവിടെയുള്ള അമ്പലമൊന്നും അറിയില്ല... നാട്ടിലായിരിക്കുമ്പോൾ എല്ലാ ആഴ്ചയിലും പോകുമായിരുന്നു..." "പോകുന്നതു കൊണ്ട് കുഴപ്പമില്ല... പക്ഷേ നമ്മൾ രണ്ടാളും കൂടി പോകുന്നത് ആരെങ്കിലും കണ്ടാൽ അതുമതി അവർക്ക് പറഞ്ഞുനടക്കാൻ... " "അവരെന്തുപറയാൻ... നേരത്തെ നീയും ഇവളുംകൂടിയല്ലേ ടൌണിൽ പോയത്... അന്നേരം ഒന്നും ഉണ്ടായിട്ടില്ലല്ലോ... " "അതിന് വീണയും കൂടെയുണ്ടായിരുന്നല്ലോ... " "ഏത് വീണ... " നിർമ്മല അത് ചോദിച്ചപ്പോഴാണ് അവൻ പറഞ്ഞ അബദ്ധം അവന് മനസ്സിലായത്... സൂര്യനും വീണയുമായുള്ള ബന്ധം തനിക്കല്ലാതെ മറ്റാർക്കുമറിയില്ല എന്ന സത്യം... "അത്... ഇവളുടെകൂടെ പഠിച്ച വീണ...

നമ്മുടെ പ്ലാത്തൊടി ദേവരാജേട്ടന്റെ മകൾ... " "അവൾ നിന്റെ കൂടെ പഠിച്ചതാണോ.. " നിർമ്മല കൃഷ്ണയോട് ചോദിച്ചു... "അതെ ഡിഗ്രിക്ക് ഞങ്ങളൊന്നിച്ചാണ് പഠിച്ചത്... എന്റെ ബെസ്റ്റ് ഫ്രണ്ടാണവൾ... എന്നാൽ അവളുടെ വീട് ഇവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു... ഇന്നലെ പോകുമ്പോൾ ബസ്റ്റോപ്പിൽവച്ച് അവളെ കണ്ടപ്പോഴാണ് അറിയുന്നത് അവൾ ഇവിടെയടുത്താണ് താമസിക്കുന്നതെന്ന്... " "എന്നിട്ടാണോ ഇവന്റെ കാല് പിടിക്കുന്നത്... അവളേയും കൂട്ടി പോയാൽ പോരേ... നല്ലൊരു മോളാണ് അവൾ... ഇവന് വേണ്ടി ആലോചിച്ചാലോ എന്ന് മനസ്സിലുണ്ട്... സമയമാകട്ടെ... അദ്ദേഹത്തോട് പറഞ്ഞ് ദേവരാജനോടൊന്ന് സംസാരിക്കണം... " അതുകേട്ട് ആദിയൊന്ന് ഞെട്ടി... അവൻ കൃഷ്ണയെ നോക്കി... "ആന്റീ.. അതു വേണ്ട... അവൾക്ക് മറ്റൊരു റിലേഷനുണ്ട്... " "അതേയോ.. ആരാണാവോ അത്... " "അതറിയില്ല... " "അല്ലെങ്കിലും ഇവനെപ്പോലൊരു മുശകോടൻ അവന് ചേരില്ല... നീയേതായാലും അവളെ വിളിച്ചുപറഞ്ഞേക്ക് നമ്പർ കാണുമല്ലോ കയ്യിൽ... " "അമ്മയെന്ത് കരുതിയിട്ടാണ് പറയുന്നത് ഇവരെ രണ്ടുപേരേയുംകൂടി പറഞ്ഞയക്കാനോ... ആ ദത്തന്റെ മുന്നിൽ പെട്ടാലുള്ള അവസ്ഥ അറിയാലോ... ഏതായാലും ഞാൻ പൊയ്ക്കോളാം.... ഇവരുടെ കൂടെ ഞാനുണ്ടായാൽ അവൻ ശല്യത്തിനൊന്നും വരില്ല... "

"അങ്ങനെയൊന്നുണ്ടല്ലേ... ഞാനത് ഓർത്തില്ല... " "ആരാണ് ഈ ദത്തൻ..." കൃഷ്ണ ചോദിച്ചു... " "ഈ നാട്ടിലെ ഏറ്റവും വൃത്തികെട്ടവൻ അങ്ങേരുടെ ചെറിയച്ചന്റെ മകന്റെ മകനാണ്.... ആ അമ്പലപ്പറമ്പിലെ ആൽമരത്തിനടുത്താണ് അവനും കൂട്ടാളികളും ഇരിക്കുന്നത്... അവരെക്കൊണ്ട് പെണ്ണുങ്ങൾക്ക് മനഃസമാധാനത്തോടെ അമ്പലത്തിൽ വരാൻ പറ്റുന്നില്ല... ഏതായാലും ഇവൻ വരാമെന്നേറ്റില്ലേ... നാളെ നേരത്തെ പൊയ്ക്കോളൂ...ഇവനെയും സൂര്യനേയും അവനൊരു പേടിയുണ്ട്... " "എന്നാൽ പറഞ്ഞതുപോലെ... എനിക്ക് ചില കണക്കുകൾ നോക്കാനുണ്ട് " അതുപറഞ്ഞ് ആദി അവിടെനിന്നും പോന്നു... "ആന്റീ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ.. " "അതെന്തിനാണ് ഞാൻ മോളോട് ദേഷ്യപ്പെടുന്നത്... " "എന്നോടല്ല ആരോടും ദേഷ്യപ്പെടില്ലെന്ന് എനിക്ക് വാക്കു തരണം... " "അപ്പോൾ കാര്യമായിട്ട് എന്തോ ഉണ്ട്... എന്താണ് മോളേ... " "ആദ്യം എനിക്കു വാക്കുതാ... " "ശരി വാക്കു തന്നിരിക്കുന്നു.. ഇനി പറയൂ എന്താണ് കാര്യം... " "അത് നേരത്തെ പറഞ്ഞില്ലേ വീണ ഒരാളെ ഇഷ്ടപ്പെടുന്ന കാര്യം...

അത് ഇവിടുത്തെ സൂര്യേട്ടനെയാണ്... " ആഹാ.. അപ്പോൾ ഇതിനിടക്ക് അങ്ങനെയൊന്ന് നടക്കുന്നുണ്ടല്ലേ... അപ്പോൾ ആദിക്കും ഇതറിയണമല്ലോ... അവരിൽ ഒരു രഹസ്യവുമില്ലല്ലോ... " "അറിയാം... ആദിയേട്ടനാണ് നേരത്തെ എന്നോട് പറഞ്ഞത്... " "അതു ശരി... കള്ളന്മാർ രണ്ടും എല്ലാം ഒളിച്ചുവച്ചതാണല്ലേ... എന്തായാലും എനിക്ക് ഇതിന് സമ്മതമാണ്... അങ്ങേർക്കും കേൾക്കുമ്പോൾ സന്തോഷമേ കാണൂ... അവളെ ഈ വീട്ടിലെ മരുമകളാകണമെന്ന് ആഗ്രഹിച്ചിരുന്നു... മൂത്തത് ആദിയായതുകൊണ്ട് അവന് ആലോചിക്കാമെന്ന് കരുതി... ഏതായാലും എനിക്ക് പ്രശ്നമില്ല..." നിർമ്മലയും കൃഷ്ണയും കൂടി ഭക്ഷണത്തിന്റെ കാര്യങ്ങൾ പെട്ടന്ന് ചെയ്തുതീർത്തു... കുറച്ചുകഴിഞ്ഞ് ഗോവിന്ദ മേനോനും അവിടേക്ക് വന്നു... ഭക്ഷണമെല്ലാം കഴിച്ച് ഒരുപാട് വൈകിയാണ് ഗോവിന്ദമേനോനും കൃഷ്ണയും നന്ദുമോളും പോയത്........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story