മറുതീരം തേടി: ഭാഗം 42

marutheeram thedi

രചന: രാജേഷ് രാജു

"അതിന്റെ ആവശ്യമില്ല... സുഗുണൻസാർ പറഞ്ഞത് എന്റെ മൊബൈലിൽ റിക്കോർഡാണ്... വേണമെങ്കിൽ നമുക്ക് സിഐ സാറിനെ വിളിച്ച് കാര്യം പറയാം... " ഗോപിനാഥൻ കാർത്തിക്കിനെ വിളിച്ചു... എന്നാൽ അവന്റെ ഫോൺ പരിധിക്ക് പുറത്തായിരുന്നു... ഈ സമയം ധർമ്മരാജൻ സ്റ്റേഷനിലെത്തിയിരുന്നു... "സുഗുണാ എവിടെ കക്ഷി... " ധർമ്മരാജൻ ചോദിച്ചു "അതാ സെല്ലിൽ കിടക്കുന്നു.. " "ആളെങ്ങനെ നമുക്ക് ഉപകാരപ്പെടുമോ..." "അതല്ലേ മുതലാളിയെ വിളിച്ചത്... " "ഉം... ഞാനൊന്ന് സംസാരിക്കട്ടെ... കണ്ടിട്ട് ഏതോ വലിയ വീട്ടിലെ പയ്യനാണെന്ന് തോന്നുന്നു... " "അതെനിക്ക് തോന്നി... അന്ന് ഷാജി ഏതോ പെണ്ണിനോട് എന്തോ കമന്റ് പറഞ്ഞില്ലേ...ഹയ്.. ആ വിനയൻ ഏതോ ഒരുത്തനെ കുത്തിയ അന്ന്... ആ പെണ്ണിനെ കെട്ടിയവനാണ്... അവളെ തീർക്കാൻ വന്നവനാണ്... ജിമ്മിച്ചനുമായി പഴയ ഒരു കുടിപ്പകയുണ്ട്... അവന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു... അവിടെനിന്ന് ലക്ഷങ്ങൾ മറിച്ചവനാണിവൻ...

അന്ന് അവനുമായി എന്തോ പ്രശ്നമുണ്ടായി ജോലിയിൽ നിന്ന് പറഞ്ഞയച്ചതാണ്... അതിന്റെ പകയാണ് അവനുള്ളത്... " "അതുശരി... അപ്പോഴിവൻ ചില്ലറക്കാരനല്ല... ഏതായാലും അതു വച്ച് ഇവനെ എരിവ് കയറ്റണം... ആ ജിമ്മിച്ചന് പ്രതീക്ഷിക്കാതെയുള്ള അടിയായിരിക്കണം കിട്ടേണ്ടത്... അത് മതിയാകും ആ കറിയാച്ചൻ തളരാൻ.. അതുപോലെ നിന്റെ പുതിയ സിഐക്കും ഇവനെവച്ചൊരു പണി കൊടുക്കണം... എന്തായാലും ഞാൻ ഇവനെയൊന്ന് ശരിക്കും ക്ലാസ്സെടുത്ത് നോക്കട്ടെ... " ധർമ്മരാജൻ എഴുന്നേറ്റ് സെല്ലിനടുത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം പ്രകാശനെ കോടതിയിൽ ഹാജരാക്കി... സുപ്രീംകോടതിയിലെ ഏറ്റവും നല്ല വക്കീലിനെയായിരുന്നു ധർമ്മരാജൻ പ്രകാശനുവേണ്ടി ഹാജരാക്കിയത്... അതിന്റെ ഗുണം കണ്ടെന്നു പറയാം... പ്രകാശന് ചില ഉപാധികളോടെ ജാമ്യം അനുവദിച്ചു... ഈ സ്റ്റേഷൻ പരിധിയിൽ നിന്ന് പുറത്തേക്ക് പോകരുതെന്നും കേസിന്റെ വിധി വരുന്നതുവരെ പോലീസുമായും കോടതിയുമായും സഹകരിക്കണമെന്ന് പറഞ്ഞു....

"ഛെ.... ഇത് ഓർക്കാപുറത്ത് കിട്ടിയ അടിയായിപ്പോയി... അവനുവേണ്ടി ആ ധർമ്മരാജൻ ഇങ്ങനെയൊരു കളി കളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... അയാൾ എങ്ങനെയാണ് ഇവനുമായി അടുത്തത്... " ജിമ്മിച്ചൻ കാർത്തിക്കിനോട് ചോദിച്ചു... "കളി എങ്ങനെയാണ് ഇതുപോലെയായത് എന്ന് എനിക്ക് മനസ്സിലായി... ആ എസ്ഐ സുഗുണൻ... അവനാണ് ഇതിൽ ചുക്കാൻ പിടിച്ചത്... ഇന്നലെ ഇവരെ ലോക്കപ്പിൽ തള്ളി ഞാൻ പോരുന്ന സമയത്ത് അയാളവിടെയുണ്ട്... " "അതെങ്ങനെയാണ്... അവിടെ നമ്മുടെ കോൺസ്റ്റബിൾ ഗോപിനാഥനും മറ്റും അവിടെയില്ലേ... അവർ നിന്നോട് ആ കാര്യം പറയില്ലേ... " "അതാണ് എനിക്ക് മനസ്സിലാവാത്തത്... ഏതായാലും കോൺസ്റ്റബിൾ ഗോപിനാഥനെ ഞാനൊന്ന് വിളിക്കട്ടെ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അന്ന് വൈകീട്ട് എസ്ഐ സുഗുണൻ സന്തോഷത്തോടെ സ്റ്റേഷനിലെത്തുമ്പോൾ അവനെയും കാത്ത് കാർത്തിക് അവിടെയുണ്ടായിരുന്നു... അവനെ കണ്ട് അയാളുടെ മുഖത്തെ ചിരി മാഞ്ഞു..

"എന്താ സുഗുണാ നല്ല സന്തോഷത്തോടെയാണല്ലോ വരവ്... എവിടെ പോയിരുന്നു... " "അത് ഞാൻ.. ആ നമ്മുടെ കവലയിലൊരു ചെറിയ പ്രശ്നം... ഏതോ പലിശക്കാരൻ പണം ചോദിക്കാൻ വന്നപ്പോൾ കൊടുക്കാനുള്ളവൻ എന്തോ പറഞ്ഞു... പിന്നെയും വാക്കേറ്റമായി ആകെ പ്രശ്നമായി... അന്വേഷിക്കാൻ പോയതാണ്... " "എന്നിട്ട് പ്രശ്നം പരിഹസിച്ചോ... " "പരിഹരിച്ചു... " "അല്ലാതെ പ്രകാശനെ ധർമ്മരാജന് പരിചയപ്പെടുത്തിക്കൊടുത്തതിന് കിട്ടിയ പണം ബാങ്കിലിടാൻ പോയതല്ല... " "അതെന്താ സാറ് അങ്ങനെ പറഞ്ഞത്... ഞാനെന്തിനാണ് അവനെ അയാൾക്ക് പരിചയപ്പെടുത്തി കൊടുക്കണം... " "ഇപ്പോൾ ബാങ്കിൽ പോയത് എന്തിനാണോ അതിന്... ഇന്നലെ പിടിച്ച കള്ളപ്പണം എന്തു ചെയ്തു... " "കള്ളപ്പണമോ... " "അതെ ഇന്നലെ നിങ്ങൾ ഇവരെ പറഞ്ഞയച്ചില്ലേ ആ കള്ളപ്പണത്തിന്റെ കാര്യമാണ് ചോദിച്ചത്... " "അത്..അതാരോ എന്നെ പറ്റിക്കാൻ വിളിച്ചുപറഞ്ഞ താനെന്ന് തോന്നുന്നു... ഇവരവിടെ പോയി വരുന്ന വണ്ടികളെല്ലാം ചെക്ക്ചെയ്തു... ഒന്നും കിട്ടിയില്ല... "

"ഇതുപോലത്തെ കേസിന് പോകുമ്പോൾ കുറഞ്ഞത് സ്റ്റേഷനിലെ എസ്ഐയെങ്കിലും കൂടെ വേണമെന്ന് അറിയില്ലേ... " അതെനിക്ക് കാലിന് നല്ല വേദന... കൂടുതൽ നേരം നിൽക്കാൻ കഴിയാത്തതുകൊണ്ട് പോയില്ല... " "സമ്മതിച്ചു... ഇപ്പോൾ വേദന കുറവുണ്ടോ... " "കുറവുണ്ട്... " "ഓക്കെ അന്നേരം എന്നെ വിളിച്ച് ഇക്കാര്യം പറയാമായിരുന്നില്ലേ... പോട്ടെ എന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് കരുതാം... എന്നാൽ മുകളിലേക്ക് വിളിച്ച് കാര്യം ധരിപ്പിച്ചോ നിങ്ങൾ... " "ഇല്ല... " "അപ്പോൾ അതു പിടിച്ച് കിട്ടുന്ന ക്രഡിറ്റ് ഒറ്റക്ക് എടുക്കണമെന്ന് കരുതി അല്ലേ... ആ വിളിച്ചു പറഞ്ഞ ആളുടെ നമ്പർ ഒന്നുതന്നേ... " "അതിലേക്ക് ഞാൻ തിരിച്ചു വിളിച്ചു... കിട്ടുന്നില്ല... " "അതാവട്ടെ... എന്നാലും ആ നമ്പറൊന്ന് തന്നേ... നമുക്ക് അതു വച്ച് ആളാരാണെന്ന് നോക്കാലോ... " "കിട്ടാതിരുന്നപ്പോൾ ആ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തു... " "അതാണ് ഒരു ഉത്തമ പോലീസ് ചെയ്യേണ്ടത്... സുഗുണൻ സാറേ ഒരു കളവ് മറക്കാൻ ഒരുപാട് കളവ് പറയേണ്ടി വരും... അങ്ങനെയൊരു കോൾ നിങ്ങളുടെ ഫോണിൽ വന്നിട്ടില്ല...

ഇന്നലെ നിങ്ങളുടെ ഫോണിൽ വന്ന കോൾലീസ്റ്റ് ഞാൻ പരിശോധിച്ചു... രാവിലെ പത്തുമണിക്ക് നിങ്ങളുടെ ഭാര്യ വിളിച്ചു.. നാലുമിനിറ്റും പതിനാറ് സെക്കന്റും സംസാരിച്ചു... പിന്നെയുള്ളത് വൈകീട്ടായിരുന്നു... അതായത് ഇന്നലെ പ്രകാശനെ ഇവിടെയെത്തിച്ച് ഞാൻ പോയതിന് ശേഷം അതും നിങ്ങളുടെ ഫോണിൽ നിന്നും അങ്ങോട്ട്... ധർമ്മരാജന്റെ ഫോണിലേക്ക്... പിന്നെ രാത്രിയിലും അതേ ഫോണിലേക്ക് കോൾ പോയിരുന്നു... അതല്ലാതെ ഒരു കോളും അങ്ങോട്ടും തിരിച്ചും വന്നിട്ടില്ല... ഇവരെ ഇവിടെനിന്ന് മനപ്പൂർവ്വം പറഞ്ഞയക്കാൻ നിങ്ങൾ ഉണ്ടാക്കിയ കഥയാണ് ആ ഫോൺ കോൾ... എത്ര കിട്ടി ഇതിനെല്ലാം... എടോ തന്നെപ്പോലെയുള്ളവരാടോ പോലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേട്... നീ ധർമ്മരാജനെക്കൊണ്ട് രക്ഷിച്ചെടുത്ത പ്രകാശനുണ്ടല്ലോ... അവനാരാണെന്ന് അറിയേണ്ടേ നിനക്ക്... അവനെന്തിന് ഇവിടെയെത്തി എന്ന റിയോ തനിക്ക്... അതറിയുന്നതുകൊണ്ടാണല്ലോ നിങ്ങളവനെ രക്ഷിച്ചത്...

ഏതായാലും തന്റെ കാര്യം പോക്കാണ്... ഞാൻ ഐ ജിക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്... ഏതുനിമിഷവും തന്റെ സസ്പെൻഷനോഡർ കൈപറ്റാൻ കാത്തിരുന്നോ... ഇവിടെ നിന്റെ ധർമ്മരാജൻ മുതലാളിക്കുപോലും നിന്നെ രക്ഷിക്കാൻ കഴിയില്ല... നിന്നെപ്പോലത്തെ ആർത്തിപണ്ടാറങ്ങൾ സർവ്വീസിലിരിക്കുന്നത് നാണക്കേടാണ്... മുകളിൽനിന്ന് അന്വേഷണം നടത്തി എല്ലാം തെളിഞ്ഞാൽ സസ്പെൻഷൻ ഡിസ്മിസായി മാറുന്നത് നോക്കിയാൽ മതി... തന്റെ തൊപ്പി തെറിക്കും സുഹൃത്തേ... " "സാർ ഞാൻ... " "ഇനി ഇതിനെപ്പറ്റി എന്നോട് പറഞ്ഞിട്ട് കാര്യമില്ല... എല്ലാ കാര്യവും രേഖാമൂലം എത്തേണ്ടിടത്ത് എത്തി... പണത്തോടുള്ള ആർത്തിമുത്ത് ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ ഓർക്കണമായിരുന്നു... " കാർത്തിക് ഒരു ചിരിയോടെ എഴുന്നേറ്റു.. "അപ്പോൾ ഈ സർവ്വീസ് ജീവിതത്തിലെ അധിക പക്ഷവും അവസാനത്തെ സല്യൂട്ട് അടിക്കാനുള്ള അവസരം പാഴേക്കേണ്ട... ഇപ്പോൾത്തന്നെ അതിങ്ങ് തന്നേക്ക്... " "അപ്പോൾ സാറ് ഒന്നിനായിട്ട് ഇറങ്ങിയതാണല്ലേ...

സാറേ ഈ തുക്കടാ ജോലി പോയാൽ പോകട്ടെയെന്ന് വിചാരിക്കും ഈ സുഗുണൻ... ഇതിൽനിന്ന് കിട്ടിയിട്ട് വേണ്ട എനിക്കും എന്റെ കുടുംബത്തിനും കഴിയാൻ... എന്റെ കാരണവന്മാർ ഉണ്ടാക്കിയതുതന്നെയുണ്ട് രണ്ടുമൂന്ന് തലമുറക്ക് കഴിയാൻ... പിന്നെ ഞാനുണ്ടാക്കിയതുമുണ്ട്... ഈ ജോലി പോകുന്നെങ്കിൽ പോകട്ടെ... പക്ഷേ അതിനുശേഷം സാറ് നല്ലതുപോലെ ഇവിടെ ഈ യൂണിഫോമിൽ ജീവിക്കോ..." "ആഹാ നീയെന്നെ ഭീഷണിപ്പെടുത്തുകയാണോ... ഇതുപോലെ പല ഭീഷണിയും കേട്ട് തഴമ്പിച്ചവനാണ് ഞാൻ... അങ്ങനെയുള്ള വീരവാധങ്ങളുമായി എന്റെ മുന്നിലേക്ക് വരേണ്ട... അതൊട്ടും ചിലവാകുകയുമില്ല ഇവിടെ... ഇത് ആള് മാറിയിട്ടാണ്ട്... നീയോ നിന്റെ മുതലാളിയെ വിചാരിച്ചാൽ എന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല... മര്യാദക്കാണെങ്കിൽ ഇപ്പോൾ സസ്പെൻഷനായ ജോലി കുറച്ചു കഴിഞ്ഞാൽ തിരികെ കിട്ടും... അതല്ലാ എന്നേയും സർവീസിനേയും മൊത്തം വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കേണ്ടി വരും... "

"ഒന്നു പോ സാറേ... ഇതൊന്നും കണ്ടിട്ടല്ലാ എന്നെ ജനിപ്പിച്ചതും വളർത്തിയതും... എന്നു കരുതി സാറ് രക്ഷപ്പെട്ടെന്നു കരുതേണ്ട... ഇതിനുള്ള മറുപടി എങ്ങനെയായിരിക്കുമെന്ന് സാറിന് ഊഹിക്കാൻ കഴിയില്ല... അത് ഏതുവിധേനയും ഞാൻ ചെയ്യും.. ഇല്ലെങ്കിൽ മീശയും വച്ച് ഞാൻ ആണാണെന്ന് പറഞ്ഞ് നടക്കില്ല... " "അതിനുള്ള സമയം നിനക്ക് കിട്ടില്ല സുഗുണാ... നിന്റെ സസ്പെൻഷൻ ഓഡർ വന്നാൽ ഉടൻ നീ അകത്തായിരിക്കും... ഇവിടെ ജോയിൻ ചെയ്ത അന്നുമുതൽ ഇന്നുവരെ നിന്റെ അകൌണ്ടിലേക്ക് ആ ധർമ്മരാജൻ എത്ര പണം ട്രാൻസ്ഫർ ചെയ്തെന്ന കണക്ക് എന്റെ കയ്യിലുണ്ട്... മാത്രമല്ല നീ കൈക്കൂലി വാങ്ങിച്ചതിന് ഇവിടെയുള്ള എഎസ്ഐയും മറ്റ് കോൺസ്റ്റബിൾ മാരും സാക്ഷിയാണ്... ജനങ്ങളെ സേവിക്കേണ്ട നിന്നെപ്പോലെയുള്ളവർ അവർക്കെതിരേ കൈക്കൂലി വാങ്ങിച്ച് അതിനുള്ള പ്രത്യുപകാരം ചെയ്യുന്നത് എത്ര വലിയ ശിക്ഷയാണെന്ന് ഞാൻ പറയാതെ നിങ്ങൾക്കറിയാവുന്നതല്ലേ... പിന്നെ എനിക്കെതിരെ പ്രവർത്തിക്കാൻ നീ ഈ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയാലല്ലേ... ഗോപിയേട്ടാ ആ വാതിൽ അങ്ങട്ടടച്ചേക്ക്... " കാർത്തിക് പറഞ്ഞതുകേട്ട് കോൺസ്റ്റബിൾ ഗോപിനാഥൻ പോയി വാതിലടച്ചു... "ഇവന്റെ സസ്പെൻഷൻ ഓഡർ വന്നിട്ട് വാതിൽ തുറന്നാൽ മതി... "....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story