മറുതീരം തേടി: ഭാഗം 43

marutheeram thedi

രചന: രാജേഷ് രാജു

"പിന്നെ എനിക്കെതിരെ പ്രവർത്തിക്കാൻ നീ ഈ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയാലല്ലേ... ഗോപിയേട്ടാ ആ വാതിൽ അങ്ങട്ടടച്ചേക്ക്... " കാർത്തിക് പറഞ്ഞതുകേട്ട് കോൺസ്റ്റബിൾ ഗോപിനാഥൻ പോയി വാതിലടച്ചു... "ഇവന്റെ സസ്പെൻഷൻ ഓഡർ വന്നിട്ട് വാതിൽ തുറന്നാൽ മതി... എന്നെ നീ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞല്ലോ... എന്നാൽ ഇപ്പോൾ നീയാണ് കുടുങ്ങിയത്... ഇനി നിനക്ക് രക്ഷയില്ല... " "ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങളല്ലേ... ഇപ്പോൾ സാറിന് എന്നെ പൂട്ടാൻ കഴിഞ്ഞേക്കും... എന്നാൽ കണ്ണ് ചിമ്മി തുറക്കുന്നതിന് മുമ്പ് ഞാൻ പുറത്തിറങ്ങും..." "നിന്റെ മറ്റവൻ ധർമ്മരാജൻ നിന്നെ രത്ഷിക്കുമെന്നായിരിക്കും... ഇല്ല സുഗുണാ... എല്ലാം മുൻകൂട്ടി കണ്ടിട്ടുതന്നെയാണ് നിനക്കെതിരേ തെളിവുകൾ ശേഖരിച്ചതും... പ്രകാശനെ രക്ഷിച്ചതുപോലെ സുപ്രീംകോടതിയിൽ വാദിക്കുന്ന ഏത് കൊലകൊമ്പൻ വക്കീൽ വന്നാലും നിന്നെ രക്ഷിക്കാൻ കഴിയില്ല മോനേ... അത് നിന്റെ ധർമ്മരാജനല്ല അയാളുടെ അച്ഛൻ പരലോകത്തുനിന്ന് വന്നാലും കഴിയില്ല... "

അത്രയും നേരം കത്തിജ്വലിച്ചുനിന്ന സുഗുണൻ കാർത്തിക് പറഞ്ഞതുകേട്ട് ഞെട്ടിത്തരിച്ചുനിന്നു... "പലനാൾ കള്ളൻ ഒരുനാൾ എന്നല്ലേ... ഇതിനുമുമ്പ് നീയും ഇവിടെയുണ്ടായിരുന്ന സിഐസാറും ചെയ്തുകൂട്ടിയതെല്ലാം പുറത്തുവരും... ഇന്നലെ വന്ന ഞാൻ എങ്ങനെ ഇത്രയും തെളിവുകൾ കണ്ടെത്തിയെന്നാകും... അതിന് ഞാൻ നന്ദി പറയുന്നത് ഇവിടുത്തെ എഎസ്ഐ ദിലീപിനോടാണ്... നിനക്കെതിരേ എന്നേ പരാതി മുകളിൽ എത്തിയതാണ്... പക്ഷേ നിനക്കെതിരേ ആക്ഷനെടുക്കാനുള്ള തെളിവ് അന്ന് ഇവരുടെ കയ്യിലില്ലായിരുന്നു... സിഐ സാർ ചെയ്തതിലും എത്രയോ മടങ്ങ് നീ തെറ്റ് ചെയ്തു... അതിനുള്ളതെല്ലാം ഇനി അനുഭവിച്ചേ പറ്റൂ... " "അപ്പോൾ എനിക്കെതിരെ പോരാട്ടം തുടങ്ങിയിട്ട് കുറച്ചു നാളായല്ലേ... സാരമില്ല... കൈക്കൂലി വാങ്ങിച്ചതിന് എത്ര വലിയ ശിക്ഷ കിട്ടുമെന്ന് എനിക്കറിയാം... എന്നാൽ ഞാൻ മാത്രമേ അകത്താവൂ... പുറത്ത് ആരൊക്കെയുണ്ടെന്ന് എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്... നിങ്ങൾക്കുള്ള പണി അവർ തന്നോളും... "

സുഗുണൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു... " "ഓ.. അത് ഞങ്ങൾ നോക്കിക്കോളാം... " കാർത്തിക് തന്റെ ഫോണെടുത്ത് ആർക്കോ വിളിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അവനെ ഇവിടെ നമ്മുടെ കൂടെ താമസിപ്പിക്കാൻ ഞാൻ അനുവദിക്കില്ല... ഞാൻ ഒരു നേരത്തേക്കെങ്കിലും എന്റേതാകണമെന്ന് സ്വപ്നം കണ്ട അവളെ കൈക്കലാക്കിയവനാണ് അവൻ... അവൻ വന്നത് അവളെ ഇല്ലാതാക്കാനായിരിക്കും പക്ഷേ എന്റെ ആശ തീർത്തിട്ടുമതി എന്തും ചെയ്യാൻ... അവനിവിടെ നിൽക്കുകയാണെങ്കിൽ ഞാൻ എന്റെ പാടുംനോക്കി പോകും... " വിനയൻ ഷാജിയോട് പറഞ്ഞു... "നീയൊന്നടങ്ങ് വിനയാ... എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം... അവൻ വരട്ടെ... നിനക്ക് നിന്റെ മുറപ്പെണ്ണിനെ കൈക്കലാക്കിയതിന് അവനോട് ദേഷ്യമുണ്ടെന്നറിയാം... പക്ഷേ അവൻ ഇവിടെയുണ്ടായാലാണ് നിന്റെ ആഗ്രഹം പെട്ടന്ന് നടക്കൂ... ആ ജിമ്മിച്ചന്റേയും അച്ചുവിനേയും അവനൊതുക്കിയാൽ പിന്നെ ആരാണ് നമുക്ക് വിലങ്ങുതടിയായി നിൽക്കുന്നത്... ആ സി ഐയോ...

അവന്റെ ലക്ഷ്യം തടസപ്പെടുത്തി അവനെ ലോക്കപ്പിൽ കയറ്റിയ അവനെ ഇവൻ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ... മാത്രമല്ല മുതലാളി അവനെ കാര്യമായിട്ട് ജാമ്യത്തിലിറക്കാൻ മുതിർന്നതുതന്നെ ജിമ്മിച്ചന്റേയും ആ സിഐയേയും ഒതുക്കാനാണ്... അവരെ മൂന്നു പേരേയും ഇവൻ കൈകാര്യം ചെയ്തോളും... " ഷാജി പറഞ്ഞു... "നിനക്കെന്താണ് പ്രാന്ത് പിടിച്ചോ... നീ പറഞ്ഞതുപോലെ അവരെ മൂന്നു പേരേയും ഇവൻ കൈകാര്യം ചെയ്യുമായിരിക്കും... എന്നാൽ അതിനു മുന്നേ അവളെ ഇവൻ ഇല്ലാതാക്കില്ലെന്ന് ആര് കണ്ടു... " "അതേതായാലുമുണ്ടാകില്ല... അതിന് ശ്രമിച്ചതിന് കിട്ടിയതൊന്നും ഇവൻ മറക്കില്ല... അന്നേരം മുന്നിലുള്ള തടസങ്ങൾ നീക്കിയിട്ടേ ഇവനിനി അവൾക്കു നേരെ നീങ്ങൂ... അത്രയും മതി നമുക്ക്... അവരെ മുന്നിനേയും കൈകാര്യം ചെയ്തുകഴിഞ്ഞാൽ ആ നിമിഷം നമുക്ക് അവനെയങ്ങ് തട്ടിയേക്കാം... അതോടെ നിന്റേയും എന്റേയും ആഗ്രഹം നടക്കും.... " വിനയൻ കുറച്ചുനേരം ആലോചിച്ചു... പിന്നെ ഷാജിയെ നോക്കി...

"ഇതെല്ലാം നടക്കുമോ... എന്നെ അവനറിയാം... അന്ന് ഇവരുടെ വിവാഹം മുടക്കാൻ പല കഥകളും പറഞ്ഞ് അത് നടക്കാതിരിക്കാൻ നോക്കിയതാണ്... അന്നേരം നമ്മൾ പറയുന്നത് അവൻ വിശ്വസിക്കുമോ... " "നമ്മൾ പറയേണ്ട... മുതലാളി പറഞ്ഞോളും... അന്നേരം അവൻ കേൾക്കുമല്ലോ... " വിനയൻ തലകുലുക്കി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഭദ്രയും ആതിരയും ഒന്നിച്ചാണ് ജോലിക്ക് പോയത്... അച്ചു കുറച്ചു മാസത്തിനുശേഷം ഇന്ന് ജോലിക്ക് പോയിത്തുടങ്ങി... എല്ലാവരും പോയതോടെ സരോജിനിയവിടെ തനിച്ചായി... ഒറ്റക്കിരുന്ന് മുഷിഞ്ഞപ്പോൾ അവർ വൈകീട്ട് ആതിരയുടെ വീട്ടിലേക്ക് പോയി... സരോജിനി ശ്രീധരനോടും ഭാര്യ രമണിയോടും ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു... "സരോജിനീ... എല്ലാം കഴിഞ്ഞതല്ലേ... അതോർത്ത് ഇനിയും മനസ്സ് വേദനിപ്പിക്കണോ... അവർക്ക് നിന്നോട് ദേഷ്യമൊന്നുമില്ല... ഉണ്ടായിരുന്നെങ്കിൽ അവർ നിന്നെ സ്നേഹത്തോടെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരുമോ... അവർക്ക് നിന്നോട് ഒരു വിരോദവുമില്ല... നടന്നതെല്ലാം നടക്കാനുള്ളതാണ്...

അതിന് നീയൊരു കാരണമായി എന്നേയുള്ളൂ... ഇനി മക്കളുടെ കൂടെ സുഖമായി ജീവിക്കുക..." "വേണം ഇനി അവർക്കുവേണ്ടി ജീവിക്കണം... പക്ഷേ എന്റെ ഭദ്രയുടെ കാര്യമോർക്കുമ്പോഴാണ് പേടി... ആ ദുഷ്ടൻ എന്റെ മോളെ എന്തെങ്കിലും ചെയ്യുമോ എന്നാണ് എനിക്ക്... അവൻ അടങ്ങിയിരിക്കില്ല... അച്ചുവിനേയും കിച്ചുവിനേയും അവൻ ദ്രോഹിക്കും... " "അതൊന്നുമോർത്ത് നീ വിഷമിക്കേണ്ട... ഇത് നിങ്ങളുടെ നാടല്ല... ഇവിടെ ഭദ്രയും കിച്ചുവും അച്ചുവുമെല്ലാം ഈ നാട്ടുകാർക്ക് അത്രയേറെ ഇഷ്ടപ്പെട്ടവരാണ്... രണ്ടുമുന്ന് മാസമേ അവൾ ഇവിടെയെത്തിയിട്ടുള്ളതെങ്കിലും അവളുടെ സ്വഭാവഗുണംകൊണ്ട് അവൾ എല്ലാവരേയും കയ്യിലെടുത്തിരിക്കുകയാണ്... എന്തിനേറെ ഭാര്യ മരിച്ചതിൽപ്പിന്നെ വലിയും കുടിയുമായി തനി മൊശകോടനായി നടന്ന അച്ചുവിനെ അവൻ മാറ്റിയെടുത്തില്ലേ... അതിലും വലുതാണോ മറ്റുള്ളവർ... അവൾക്ക് എല്ലാവരും തുണയായിട്ടുണ്ടാകും.. " "അവൾ നല്ലവളാണ്... എനിക്കാണ് തെറ്റുപറ്റിയത്... പിന്നെ എനിക്ക് ഒരു സംശയം...

ആ അച്ചുവിന് എന്റെ മോളോട് ഇത്രക്ക് ഉത്തരവാദിത്വം തോന്നുന്നതിന്റെ പിന്നിൽ മറ്റെങ്കിലുമുണ്ടോ എന്നൊരു സംശയം... എന്റെ വെറും സംശയമാണ്... അത് പണ്ടേയുള്ളതാണ്... ആവിശ്യമില്ലാത്തത് ഉണ്ടെന്ന് മനസ്സ് പറഞ്ഞാൽ അത് അപ്പടിയങ്ങ് വിശ്വസിച്ചു പോകും... അതുകൊണ്ട് പറഞ്ഞതാണ്... " "സരോജിനി ഈ പറഞ്ഞത് വെറും തോന്നലല്ല... അവർക്കു രണ്ടുപേർക്കും അങ്ങനെയൊന്നുണ്ട്... പക്ഷേ അതിനുമുന്നിൽ ഇപ്പോഴും ഒരു തടസമുണ്ട്... അത് നീങ്ങിക്കിട്ടണം... മറ്റൊന്നുമല്ല... ആ പ്രകാശനുമായുള്ള വിവാഹബന്ധം... ജിമ്മിച്ചൻ അത് നീങ്ങിക്കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്... " "അങ്ങനെ നടന്നാൽ ഇത്രയും കാലം അവൾ അനുഭവിച്ചതിനൊക്കെ ഒരു മാറ്റമുണ്ടാകും... അച്ചു നല്ലവനാണ് അതെനിക്കറിയാം... അവർ ഒരുമിക്കണം... അതിന് വേണ്ടി പ്രാർത്ഥിക്കും ഞാൻ... " "അതിന് മാത്രമല്ല... കിച്ചുവിന്റെ കാര്യത്തിലും പ്രാർത്ഥിക്കേണ്ടിവരും... അവനും അതുപോലൊരു ജീവിതം വേണ്ടേ..." "അതിനവൻ കൊച്ചല്ലേ... ഇനിയും എത്രനാൾ കഴിയണം... "

"അതിന് ഒരുപാട് കഴിയുകയൊന്നും വേണ്ട... രണ്ടുമൂന്ന് വർഷം കഴിഞ്ഞാൽ അതങ്ങ് നടത്താം... അപ്പോഴേക്കും അവളുടെ പഠിപ്പും ഏകദേശമാകും... അതുകഴിഞ്ഞ് പഠിപ്പിക്കണമെങ്കിൽ ആവാം... " "അവളോ ഏതവൾ... അവൻ ആരെയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ... " "ഉണ്ടല്ലോ... നീയവളെ ഇന്ന് കണ്ടതുമാണ്... രാവിലെ ഇവിടെ പാലുമായി വന്ന കുട്ടിയെ നീ കണ്ടില്ലേ... അവളാണ് കക്ഷി... " "അതേയോ... അപ്പോൾ ഈ നാട്ടിൽ വന്നതിൽപ്പിന്നെ ഭദ്രയും കിച്ചുവും അവരവരുടെ ജോഡുയെ സ്വയം കണ്ടെത്തിയല്ലേ... എന്നിട്ട് രണ്ടും എന്നോട് ഇതേപ്പറ്റി മിണ്ടിയില്ല... വരട്ടെ രണ്ടും... " "നീയവരോട് ദേഷ്യപ്പെടുകയൊന്നും വേണ്ട... "

"എന്തിന്... എനിക്ക് സന്തോഷമേയുള്ളൂ... എല്ലാം ഈശ്വരനനുഗ്രഹിച്ച് നടന്നാൽ മതി... " "നടക്കും.... ഈശ്വരൻ അവരുടെ കൂടെത്തന്നെയുണ്ട്... പക്ഷേ അതല്ല ഞങ്ങളെയലട്ടുന്ന കാര്യം... എന്റെ ആതിരമോളുടെ കാര്യമാണ്... രണ്ട് വർഷം കഴിഞ്ഞു ഞങ്ങളുടെ മോൻ പോയിട്ട്... അതിൽപ്പിന്നെ ഞങ്ങൾക്കു വേണ്ടിയാണ് അവൾ ജീവിക്കുന്നത്... വേറെയേതെങ്കിലും പെണ്ണായിരുന്നെങ്കിൽ എന്നേ ഇവിടെനിന്ന് പോകുമായിരുന്നു... ഇനിയും ഒരുപാട് ജീവിതം ബാക്കിയുണ്ടവൾക്ക്... പക്ഷേ അവൾ... ഒരുപാട് പറഞ്ഞതാണ് മറ്റൊരു വിവാഹം കഴിക്കാൻ... എന്നാൽ അതു പറയുമ്പോൾ അവൾ ഞങ്ങളെ കടിച്ചുകീറാൻ വരുകയാണ്... അവളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നാണ് അവൾ പറയുന്നത്... " ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story