മറുതീരം തേടി: ഭാഗം 50

marutheeram thedi

രചന: രാജേഷ് രാജു

"ദേ കിളവാ... ഇതൊരു മരണവീടായിപ്പോയി... അല്ലെങ്കിൽ പ്രകാശന്റെ അമ്മാവനാണെന്ന് നോക്കാതെ ഈ പറഞ്ഞതിന് ഒറ്റച്ചവിട്ടിന് നടു തളർത്തിയിട്ടേനെ ഞാൻ... " ഗിരീശൻ പ്രഭാകരനുനേരെ കൈചൂണ്ടി പറഞ്ഞു... "വേണ്ട ഗിരീശാ... ഇയാളോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്... സ്വന്തം അനന്തിരവൻ മരിച്ചതിലും അയാൾക്ക് വലുത് അവന്റെ ശല്യം സഹിക്കാൻ കഴിയാതെ ഇറങ്ങിപ്പോയ ആ പെണ്ണിനെ ഇവിടെ കയറ്റാതിരിക്കുന്നതിലാണ്... അതെങ്ങനെയാണ് അവളുടെ രണ്ടാനമ്മയെ വളച്ചെടുത്ത് അവളെ ആദ്യം അവിടെനിന്നും ഇറക്കി വിട്ടു... പിന്നെ മാനസ്സികരോഗിയായ ഒരുവനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു... എന്തിന് അവളുടെ സഹോദരനേയും നാടുകടത്തിയില്ലേ ഇയാൾ... എനിക്കുതോന്നുന്നത് ആ സ്വത്തെല്ലാം കൈക്കലാക്കാൻ ഇയാൾ കാണിച്ചുകൂട്ടുന്നതാണോ ഇതെല്ലാമെന്നാണ്... " മെമ്പർ പറഞ്ഞു... "അതെ അതുതന്നെയാണ് സത്യം... ഇയാൾ ആ തള്ളയെ വശത്താക്കിയത് ആ സ്വത്ത് കണ്ടിട്ടുതന്നെയാണ്... അവസാനം എല്ലാം മനസ്സിലായ അവർ ഇയാളുടെ കയ്യിൽനിന്ന് രക്ഷപ്പെടുകയായിരുന്നു...

ദൈവം വലിയവനായതുകൊണ്ട് അവർ എത്തേണ്ടിടത്ത് എത്തിചേർന്നു.. സ്വന്തം മകന്റേയും മകളുടെയും അടുത്ത്... ഇയാൾ ഒറ്റൊരുത്തനാണ് പ്രകാശന്റെ മരണത്തിന് ഉത്തരവാദി... ഇയാൾ വിളിച്ചുപറയാതെ അവൻ ഇവിടെയെത്തില്ല... മെമ്പർ വാ എനിക്ക് മെമ്പറുടെ ചില കാര്യങ്ങൾ പറയാനുണ്ട്... " ഗിരീശൻ മെമ്പറേയും കൂട്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറിനിന്നു... "മെമ്പറേ... പ്രകാശൻ ഇവിടേക്ക് വരുന്നതിനുമുമ്പ് ചില സംഭവങ്ങൾ നടന്നിരുന്നു... ഇവൻ പോയ സ്ഥലത്തെ രണ്ടുപേരെ ഇവൻ കൊലചെയ്തിരുന്നു... ആ നാട്ടിലെ രണ്ട് പക്കാ ക്രിമിനലുകളെ... അതിലൊരുത്തൻ ഭദ്രയുടെ അമ്മാവന്റെ മകനാണ്... അവന്റെ ശല്യം സഹിക്കാൻ വയ്യാതെ യാണ് അവന്റെ അമ്മ ആത്മഹത്യ ചെയ്തത്... ഇവൻ എന്തിനാണ് അവരെ കൊല ചെയ്തതെന്ന് ആർക്കും അറിയില്ല... അവരുടെ കൂടെയാണ് ഇവൻ അവിടെ കഴിഞ്ഞിരുന്നത്... " "ഈശ്വരാ... എന്താണ് കേൾക്കുന്നത്... ഇവനെന്തിന് അത് ചെയ്തത്... എന്തെങ്കിലും കാരണമില്ലാതെ ഇവനത് ചെയ്യില്ല.. അതുറപ്പാണ്... "

"ഭദ്രയെ വക വരുത്താൻ അവളവിടെയുണ്ടെന്നറിഞ്ഞാണ് ഇവൻ അവിടെ പോയത്... ആ കൊലചെയ്യപ്പെട്ടവരും ഇവനും തമ്മിൽ എന്തു പ്രശ്നമാണ് ഉണ്ടായതെന്ന് ആർക്കും അറിയില്ല... അതറിയുന്നത് ആ മരിച്ചവരും ഇവനുമാണ്... അവർ മൂന്നുപേരും ഇപ്പോൾ ജീവനോടേയുമില്ല... " "എന്തായാലും ഈ കാര്യം ഇവിടെ ഇപ്പോൾ നമ്മളല്ലാതെ മറ്റാരും അറിയേണ്ട... എല്ലാം കഴിയട്ടെ... നമുക്ക് കൂടുതൽ അന്വേഷിക്കാം... പിന്നെ അവർ വൈകീട്ടത്തേക്കല്ലേ എത്തുക... അപ്പോൾ ആ സമയമാകുമ്പോൾ പ്രകാശന്റെ ബോഡി ഇവിടേക്ക് കൊണ്ടുവന്നാൽ മതി..." മെമ്പർ പറഞ്ഞു... അതിന് ഗിരീശൻ സമ്മതിച്ചു... വൈകീട്ട് അഞ്ചുമണിയോടെ ഭദ്രയും മറ്റുള്ളവരും അവിടെ എത്തിച്ചേർന്നു... ഭദ്രയേയും കിച്ചുവിനേയും സരോജിനിയേയും കണ്ട പ്രഭാകരൻ പല്ലു ഞെരിച്ചു... അയാളെ കണ്ട സരോജിനി വിജയ ഭാവത്തോടെ കിച്ചുവിന്റെ കൈപിടിച്ച് അകത്തേക്ക് കയറി... കിച്ചുവും അയാളെ കണ്ടിരുന്നു... അവന്റെ കണ്ണിൽ അഗ്നിയാളുകയായിരുന്നു... ഭദ്രയേയും സരോജിനി യേയും അകത്തേക്കാക്കിയശേഷം കിച്ചു അച്ചുവുമൊന്നിച്ച് മുറ്റത്ത് ഒരു സൈഡിലായി നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ജിമ്മിച്ചനുമെത്തി അവന്റെ കൂടെ കാർത്തിക്കുമുണ്ടായിരുന്നു... ആറുമണിയോടെ പ്രകാശന്റെ ബോഡി വീട്ടിലേക്ക് കൊണ്ടുവന്നു...

അവന്റെ മുഖം ആർക്കും കാണിച്ചുകൊടുത്തിരുന്നില്ല... അത്രക്ക് ഭീകര മായിരുന്നു വെട്ടുകൊണ്ട് അവന്റെ മുഖം... ഭദ്ര ഒന്നേ നോക്കിയുള്ളൂ ആ ബോഡിയിലേക്ക്... ചിതലേക്ക് എടുക്കാൻ നേരം കർമ്മങ്ങൾ ചെയ്യാൻ ആരുമില്ലാത്തതിനാൽ പ്രഭാകരനായിരുന്നു എല്ലാം ചെയ്തത്.. എല്ലാവരുടേയും നിർബന്ധത്തിൽ അവൾ സഞ്ചയനം കഴിയുന്നതുവരെ ഭദ്ര അവിടെ നിന്നു...കൂട്ടിന് കിച്ചുവും അച്ചുവും സരോജിനിയും നിന്നു... ആതിര ജിമ്മിച്ചന്റേയും കാർത്തിക്കിന്റേയും കൂടെ തിരിച്ചുപോയി... അവർ അവിടെ നിൽക്കുന്നത് പ്രഭാകരന് തീരേ ഇഷ്ടമുണ്ടായിരുന്നില്ല... പക്ഷേ സരോജിനി അവിടയുള്ളത് അയാളെ സന്തോഷിപ്പിച്ചു... തന്നിൽ നിന്നും നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ സ്വത്തുക്കൾ തനിക്ക് തിരിച്ചു ലഭിക്കാൻ അവളിവിടെയുള്ളത് നല്ലതാണ് എന്നയാൾക്ക് തോന്നി... അതിനുള്ള തയ്യാറെടുപ്പ് അയാൾ മനസ്സിൽ നടത്തുന്നുമുണ്ടായിരുന്നു... പക്ഷേ ഭദ്രയും കിച്ചുവും തന്റെ സ്വപ്നങ്ങൾക്ക് തടസമാണല്ലോ എന്നോർത്തപ്പോൾ അയാളിൽ ദേഷ്യമിരട്ടിച്ചു... രണ്ട് ദിവസത്തിനു ശേഷം.. വീടിന്റെ പിന്നാമ്പുറത്തെ വിറകുപുരയിൽനിന്നും വിറകെടുക്കാൻ പോയതായിരുന്നു സരോജിനി... അതുകണ്ട പ്രഭാകരൻ അവരുടെയടുത്തേക്ക് ചെന്നു...

അയാളെ കണ്ട് സരോജിനി ഒന്നു പേടിച്ചു... എന്നാൽ ധൈര്യം സംഭരിച്ച് അവർ വിറകെടുക്കാൻ തുടങ്ങി... "കഴുവേറിയുടെ മോളേ... നീയെന്നെ വിഡ്ഢിയാക്കി കടന്നുകളഞ്ഞല്ലേ... എന്നാൽ ദൈവം നിന്നെ വീണ്ടും എന്റെ മുന്നിലെത്തിച്ചു... ഈ പ്രഭാകരൻ ഒരു കാര്യം മനസ്സിൽ കൊണ്ടുനടന്നാൽ അത് സ്വന്തമാക്കിയ ചരിത്രമേയുണ്ടായിട്ടുള്ളൂ... നീയെവിടെയായിരുന്നു എന്ന് എനിക്കറിയാം... നിന്റെ അവസാനം കാണാൻ ഞാൻ തീരുമാനിച്ചതുമാണ്... പക്ഷേ അതിനു മുന്നേ നീയെന്റെ മുന്നിലെത്തി... അത് ദൈവനിശ്ചയം... മര്യാദക്ക് അതെല്ലാം എന്റെ പേരിൽ എഴുതി തരുന്ന താണ് നല്ലത്... ഇല്ലെങ്കിൽ അതൊക്കെയനുഭവിക്കാൻ ഈ ഭൂമിയിൽ ബാക്കിയുണ്ടാവില്ല... " "നിങ്ങളെ ഒരുപാട് വിശ്വസിച്ചു പോയതുകൊണ്ടാണല്ലോ ഇത്രയും കാലം ഞാൻ ഒറ്റപ്പെട്ടുപോയത്... ഇനിയും നിങ്ങളെ പേടിച്ചും അനുസരിച്ചും ജീവിക്കാൻ ഈ സരോജിനി ഇനിയൊരു ജന്മമെടുക്കണം... ആ കാണുന്ന സ്വത്തെല്ലാം സ്വന്തമാക്കാമെന്നത് നിങ്ങളുടെ വ്യാമോഹമാണ്... എനിക്ക് മരിക്കാൻ ഭയമില്ല...

അതു പറഞ്ഞ് നിങ്ങളെന്നെ പേടിപ്പിക്കുകയൊന്നും വേണ്ട... " "അല്ലെങ്കിൽ നിന്നെ കൊന്നിട്ടെന്തിനാണ്... നീ ചത്താൽ ഇതൊന്നും എനിക്കെഴുതിത്തരാൻ പറ്റില്ലല്ലോ... അവരെ ഇതിന് അവകാശികളായ നിന്റെ രണ്ട് സന്താനങ്ങളെ തീർക്കുന്ന കാര്യമാണ് പറഞ്ഞത്... അത് വേണോ വേണ്ടേ എന്ന് അമ്മയും മക്കളുമങ്ങ് തീരുമാനിക്ക്... " അതുകേട്ട് സരോജിനി ചിരിച്ചു... "നിങ്ങൾക്കതിന് കഴിയോ... പണ്ടത്തെപ്പോലെ എന്റെ കുട്ടികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തവരല്ല... അവരെ ഒന്ന് തൊടാൻപോലും നിങ്ങൾക്ക് പറ്റില്ല... " അതും പറഞ്ഞ് സരോജിനി പ്രഭാകരന്റെ പുറകിലേക്ക് നോക്കി... അതുകണ്ട് പ്രഭാകരനും തിരിഞ്ഞു നോക്കി... തന്റെ പുറകിൽ നിൽക്കുന്ന അച്ചുവിനേയും കിച്ചുവിനേയും നോക്കി... അവരെ കണ്ട് പ്രഭാകരനൊന്ന് പകച്ചു "എന്താ പേടി തോന്നുന്നുണ്ടോ നിങ്ങൾക്ക്... ഇത് ആരാണെന്ന് നിങ്ങൾക്കറിയോ... പ്രകാശൻ തന്റേതാക്കണമെന്ന് കരുതി ഒരു പെൺകുട്ടിയെ മനസ്സിൽ വച്ച് നടന്നില്ലേ... പ്രകാശന്റെ അപ്പച്ചിയുടെ മകൾ മരിച്ചുപോയ മായ... അവളെ വിവാഹം കഴിച്ചവൻ...

മാത്രമല്ല അവിടെ നമ്മുടെ അയൽപക്കത്തെ രവീന്ദ്രന്റെ ഏട്ടന്റെ മകൻ... ചുക്കിപ്പറഞ്ഞാൽ പ്രകാശനുമായുള്ള ബന്ധം ഒഴിവായാൽ ഭദ്രയെ വിവാഹം കഴിക്കാൻ പോകുന്നവർ... പ്രകാശനുമായുള്ള ബന്ധം തീർക്കാൻ എല്ലാ കാര്യങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു... പക്ഷേ വിധി അത് വേണ്ടെന്ന് വച്ച് അവനെ നേരത്തേയങ്ങ് വിളിച്ചു... ഇനി നിങ്ങളുടെ കളി നടക്കില്ല... എന്റെ പേരിലുള്ള എല്ലാ സ്വത്തും എന്റെ മക്കളുടെ പേരിലേക്ക് ഞാനെഴുതിവച്ചു... ഇനി നിങ്ങൾക്കത് കിട്ടില്ല... " "അതിന് അതെല്ലാമനുഭവിക്കാൻ ഇവർക്ക് യോഗമുണ്ടാവില്ലല്ലോ... അതാണെന്റെ സങ്കടം... " "അതിന് നിങ്ങൾക്ക് സമയംകിട്ടില്ലല്ലോ പ്രഭാകരാ... നിങ്ങളെന്തുകരുതി... ഒന്നും കാണാതെ ഈ കളിക്ക് ഞങ്ങളിറങ്ങുമെന്നോ... അഞ്ചിന്റെയന്ന് സഞ്ചയനം കഴിയുന്നതുവരെ മാത്രമേ നിങ്ങൾക്ക് മനഃസമാധാനമുണ്ടാകൂ... അതുകഴിഞ്ഞാൽ നിങ്ങളുടെ ഇനിയുള്ള കാലം അഴിക്കുള്ളിലാകുമല്ലോ... പ്രകാശൻ രണ്ടെണ്ണത്തിനെ തട്ടിയാണ് ഇവിടേക്ക് വന്നത്... ഒന്ന് ഭദ്രയുടെ അമ്മാവന്റെ മകനെ... മറ്റൊന്ന് അവിടുത്തെ ഒരു ക്രിമിനലിനെ...

നിങ്ങളുടെ ആവിശ്യപ്രകാരമാണ് പ്രകാശൻ അവരെ വകവരുത്തിയതെന്ന് തെളിയിക്കാൻ അത്ര വലിയ മെനക്കേടുമൊന്നുമില്ല... ഭദ്രയുടെ മുറച്ചെറുക്കനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നിങ്ങൾ രണ്ടുംകൂടി ചേർന്ന് തീർത്തത്... അതിന് ചുക്കാൻ പിടിച്ചത് നിങ്ങളും... കൊലപാതകം ചെയ്യുന്നതിലും വലിയ കുറ്റമാണ് അതിനെ പ്രോത്സാഹിപ്പിക്കുന്നത്... ജീവിതാവസാനം വരെ നിങ്ങൾക്ക് അവിടെ കിടക്കാം... " അച്ചു പറഞ്ഞു... "ദേ ഒരുമാതിരി ഇല്ലാവചനങ്ങൾ പറയരുത്... നിങ്ങൾ പറഞ്ഞ രണ്ടുപേരെയും എനിക്ക് നേരിട്ടോ അല്ലാതെയോ പരിചയമില്ല... പിന്നെയെങ്ങനെയാണ്... " "അറിയാം.... പക്ഷേ അങ്ങനെയാണെന്ന് ഞങ്ങൾ വരുത്തിതീർക്കും.... ഇനി നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ട... ഇത്രയും കാലം ഇവരെ ദ്രോഹിച്ചതിന് നിങ്ങളെ അനുഭവിപ്പിക്കും... " പ്രഭാകരൻ അച്ചുവിനെ സൂക്ഷിച്ചു നോക്കി... പിന്നെ അവിടെനിന്നും അയാൾ വീടിന്റെ ഉമ്മറവശത്തേക്ക് നടന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story