നിലാവിന്റെ തോഴൻ: ഭാഗം 107
Sep 29, 2024, 20:59 IST

രചന: ജിഫ്ന നിസാർ
കണ്ണീർ തുളുമ്പിയ മാത്തന്റെ കണ്ണുകൾ.. ക്രിസ്റ്റി അയാളെ സ്വന്തം നെഞ്ചിൽ ചേർത്ത് പിടിച്ചു. "എന്റെ മോന്റെ ജീവനെടുത്തവനെ തന്നെ അവന്റെ സ്ഥാനത്തേക്ക് വലിച്ചു കയറ്റിയ പാപിയായി പോയല്ലോടാ മോനെ ഞാൻ... കർത്താവെ... എനിക്കിത് സഹിക്കാൻ വയ്യ " അതി ശക്തമായ വേദനയോടെ മാത്തൻ പറഞ്ഞു. ഫിലിപ്പിന്റെ മരണം അപകടമല്ലെന്നും അയാളെ വർക്കി ചെറിയാൻ സൂത്രത്തിൽ കൊന്നതാണെന്നും അറിഞ്ഞതിലുള്ള മനസ്ഥാപമായിരുന്നുവത്. ത്രേസ്യയുടെയും അവസ്ഥ ഏതാണ്ട് അത് പോലെക്കെ തന്നെയാണ് . അവരും കുറച്ചൊന്നുമല്ല ഡെയ്സിയെ നിർബന്ധിച്ചിട്ടുള്ളത്.. വർക്കിയേ ഭർത്താവായി സ്വീകരിക്കുവാൻ വേണ്ടി. അതെല്ലാം ഓർക്കുമ്പോൾ സ്വന്തം മകനോട് അനീതി ചെയ്തു പോയൊരു ഫീലായിരുന്നു രണ്ടു പേരിലും നിറഞ്ഞു നിന്നിരുന്നത്. "ഇനി കരഞ്ഞു വിളിച്ചു വല്ലതും വരുത്തി വെക്കല്ലേ വല്യപ്പച്ച.. ഇപ്പഴാ ഇതൊരു വീടായത്.മനഃസമാദാനത്തോടെ ഇവിടുള്ളവർ ജീവിക്കാൻ തുടങ്ങിയത്..." ക്രിസ്റ്റി അയാളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ശാസിച്ചു. "എനിക്കോർക്കുമ്പോ തന്നെ വേദനിക്കുവാടാ.. മക്കളെ " മാത്തൻ ക്രിസ്റ്റിയെ ഇറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു. "എനിക്കറിയാം വല്ലപ്പച്ച.. എനിക്ക് മനസ്സിലാവും. ഇത് പോലൊക്കെ തന്നെയാണ് എന്റേം അവസ്ഥ. എന്നും കരുതി കുറേ കരഞ്ഞത് കൊണ്ടോ വേദനിച്ചു നടക്കുന്നത് കൊണ്ടോ എല്ലാം തിരുത്താനൊക്കുവോ..?" അവൻ ത്രേസ്യയെ കൂടി തന്നിലെക്ക് കോർത്തു പിടിച്ചു. "എന്റെ അപ്പൻ അപകടത്തിൽ മരിച്ചതാണ്. ലോകം ഇനിയും അതങ്ങനതന്നെ അറിഞ്ഞാൽ മതി. വർക്കിയേ പോലൊരു നീചന്റെ കൈ കൊണ്ടാണ് കുന്നേൽ ഫിലിപ്പ് ഇല്ലാതായി പോയതെന്ന് ഇനിയാരും അറിയണ്ട..എന്റെ അപ്പന്നത് കുറച്ചിലാണ്.." ക്രിസ്റ്റിയുടെ മുഖം കടുത്തു പോയിരുന്നു അത് പറയുമ്പോൾ. "വർക്കിക്കുള്ളത് ഒട്ടും കുറയാതെ കിട്ടാൻ വേണ്ടിയുള്ളതെല്ലാം അയാളുടെ കേസ് ഫയലിലുണ്ടെന്ന് ഉറപ്പിച്ചിട്ട് തന്നെയാണ് ഇങ്ങനൊരു കൊലപാതകം കൂടി അയാളുടെ ക്രൂരതകളുടെ ലിസ്റ്റിൽ പ്പെടുത്തി ഞാൻ പുറം ലോകത്തെ അറിയിക്കാഞ്ഞത്. എന്റെ അപ്പന്റെ മരണത്തിൽ പോലും ഒരു അന്തസ്സ് ഉണ്ടാവണം. വർക്കി കാരണം അതില്ലാതായി പോവരുത് " മാത്തൻ അവൻ പറയുന്നത് ശെരി വെച്ചത് പോലെ തല കുലുക്കി. ❣️❣️ "വയ്യേ അമ്മേ? കിടക്കുകയായിരുന്ന ഡെയ്സിയുടെ അരികിൽ പോയിരുന്നു ആ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് ക്രിസ്റ്റി അലിവോടെ ചോദിച്ചു. ആ വയ്യായ്ക മനസ്സിനാണെന്ന് അവനറിയാം. "വയ്യെങ്കിൽ എണീക്കണ്ടേ... കിടന്നോളു.." അവനെ കണ്ടതും കണ്ണടച്ച് കിടക്കുകയായിരുന്ന ഡെയ്സി എഴുന്നേൽക്കാൻ ആഞ്ഞു.. "ഒന്നുല്ലെടാ...." ചെറിയൊരു ചിരിയോടെ പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നവരെ ക്രിസ്റ്റി കയ്യിൽ പിടിച്ചുയർത്തി കൊണ്ട് കട്ടിലിൽ ചാരിയിരുത്തി. "നീ എപ്പഴാ വന്നത്?" ഡെയ്സി അവന്റെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു. "കുറച്ചു നേരമായി.. വല്യപ്പച്ചന്റെ മുറിയിലായിരുന്നു.." ക്രിസ്റ്റി പറഞ്ഞു. "പാവങ്ങൾ.. അവർക്ക് സഹിക്കാൻ കഴിഞ്ഞു കാണില്ല..നല്ലോണം വേദനിക്കുന്നുണ്ടാവും ഇപ്പൊ എല്ലാം അറിഞ്ഞപ്പോൾ.." ഡെയ്സി വിളറിയ ചിരിയോടെ ക്രിസ്റ്റിയെ നോക്കി. "എല്ലാം അറിഞ്ഞിട്ടും ഒന്നും ആരേം അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി ഇത്രേം കാലം ചങ്ക് പിടഞ്ഞു കൊണ്ട് എന്റമ്മ ജീവിച്ചത്രേം നോവൊന്നും ഉണ്ടാവില്ല.. ഇപ്പൊ ഇതറിയുന്ന ആർക്കും " ഡെയ്സിയുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു. "നിനക്ക്.. നിനക്കമ്മയോട് ദേഷ്യമുണ്ടോടാ മോനെ.. നിന്റെ ജീവിതം ഞാൻ നശിപ്പിച്ചെന്ന് തോന്നുന്നുണ്ടോ..?നിന്റെ അപ്പനെ കൊന്നവന്റെ കൂടെ...." ഡെയ്സി നിറഞ്ഞ കണ്ണോടെ ക്രിസ്റ്റിയെ നോക്കി. "എനിക്ക് ദേഷ്യമുണ്ട്... " അവൻ ഡെയ്സിയുടെ അരികിലേക്ക് കട്ടിലിൽ ചാരി കൊണ്ടിരുന്നു. "അത് പക്ഷേ അമ്മയോടല്ല.. എന്നോട് തന്നെയാണ് .. ഇത്രേം വേദനയും അവഗണനയും സഹിക്കാനിട്ട് കൊടുക്കാതെ എന്റേയീ പാവം അമ്മയെ കുറച്ചു കൂടി മുന്നേയെനിക്ക് രക്ഷപ്പെടുത്തിയെടുക്കാൻ കഴിഞ്ഞല്ലല്ലോ എന്നോർക്കുമ്പോൾ, സത്യത്തിൽ എനിക്കെന്നെ തന്നെ വെടിവെച്ച് കൊല്ലാൻ തോന്നാറുണ്ട്.." ഡെയ്സിയെ തന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്. "എല്ലാം.. എല്ലാം വിധിയാണെടാ.. മോനെ.ഇങ്ങനൊക്കെ വരണമെന്ന് വളരെ മുന്നേ എഴുതി ചേർത്ത വിധി..." അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഡെയ്സി പതിയെ പറഞ്ഞു. "കോടതിയിൽ പോയിരുന്നോ നീയിന്ന്?" അൽപ്പസമയം അതേ കിടപ്പ് തുടർന്നിട്ട് നേരെ ഇരുന്നു കൊണ്ട് ഡെയ്സി ചോദിച്ചു. "മ്മ്.." "റിഷിനെ ... അവനെ കണ്ടോ?" ഉറപ്പോടെ പറയും എന്നുള്ള ഡെയ്സിയുടെ ഉറപ്പിനെ പിടിച്ചുലച്ചു കൊണ്ടാ ചോദ്യം വിറച്ചു പോയിരുന്നു. "മ്മ്.." "അവനെന്തെങ്കിലും... പറഞ്ഞോ? അവന്.. അവനൊട്ടും വയ്യടാ.." "ഇല്ല...പക്ഷേ... നല്ലൊരു വക്കീലിനെ ഏർപ്പാട് ചെയ്താൽ റിഷിനെ രക്ഷപ്പെടുത്തിയെടുക്കാനാവും അമ്മേ.." ക്രിസ്റ്റി ഡെയ്സിയെ നോക്കി. "അവനെ രക്ഷപ്പെടുത്തിയെടുക്കാൻ നീ ഒന്നും ചെയ്യേണ്ടതില്ല. വർക്കിയുടെ രക്തമാണ് അവന്റെ സിരകളിൽ കൂടി ഒഴുകുന്നത്. അതിന്റെ ഗുണം അവൻ കാണിക്കും ഇനിയും...അവിടെ കിടക്കട്ടെ.. പഠിക്കാനുണ്ട്.. അവനും.. അതിനകത്തു കിടക്കട്ടെ..അപ്പൊ പഠിക്കും.." വല്ലാതെ വലിഞ്ഞു മുറുകി പോയിരുന്നു ഡെയ്സിയുടെ മുഖം അത് പറയുമ്പോൾ. "ഇല്ലമ്മേ.. അവന്.. അവന് നല്ല മാറ്റമുണ്ട്. അവൻ ചെയ്തതെല്ലാം അവനായിട്ട് തന്നെ കോടതിയിൽ ഏറ്റു പറഞ്ഞു. മാത്രമല്ല വർക്കിയുടെ കള്ളത്തരം കൂടി അവിനിന്ന് അവിടെ പൊളിച്ചെഴുതി..ചെയ്തു കൂട്ടിയതെല്ലാം തെറ്റായിരുന്നുവെന്നും അതിന് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്നും അവനൊരു ബോധ്യം വന്നത് പോലെ.. അതൊരു നല്ല ലക്ഷണമല്ലേ...?" ക്രിസ്റ്റി ചിരിയോടെ ഡെയ്സിയെ നോക്കി. അവരൊന്നും മിണ്ടിയില്ല. "അവന്റെ സിരകളിൽ വർക്കി ചെറിയാൻ എന്നാ പിശാച്ചിന്റെ രക്തം മാത്രമല്ലല്ലോ.. എന്റെ അമ്മയുടെ മകൻ കൂടിയല്ലേ റിഷിൻ... ആ ഗുണവും അവൻ കാണിക്കണമല്ലോ.." ക്രിസ്റ്റി വീണ്ടും ഡെയ്സിയെ അടക്കി പിടിച്ചു. "ഇത്രേം വരെയും നമ്മൾ കൊണ്ടെത്തിച്ചില്ലേ അമ്മേ. ഇനിയും നമ്മൾ തടഞ്ഞു വീഴില്ല.. റിഷിനെ അമ്മ ആഗ്രഹിക്കുന്നത് പോലൊരു മകനാക്കി ഈ മുന്നിൽ നിർത്തി തരാം ഞാൻ.. എന്നെ വിശ്വസിക്കൂ.." ക്രിസ്റ്റിയുടെ മുഖം പിടിച്ചു താഴ്ത്തി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടാണ് ഡെയ്സി തന്റെ സന്തോഷം അറിയിച്ചത്. പിള്ളേരേം കൂട്ടി ഡൗണിൽ പോകുന്ന കാര്യം ക്രിസ്റ്റി ഡെയ്സിയോട് പറഞ്ഞു. "ഞാനത് നിന്നോട് പറയാനിരിക്കയായിരുന്നു. പാത്തുന് ഡ്രസ്സ് പോലും ഇല്ലെടാ..." ഡെയ്സി അവനോട് പറഞ്ഞു. സമയം കളയണ്ട.. പെട്ടന്ന് പോയിട്ട് വാ ന്നും പറഞ്ഞു കൊണ്ട് ഡെയ്സി തന്നെയാണ് ക്രിസ്റ്റിയെ അവിടുന്ന് പറഞ്ഞു വിട്ടതും.. ❣️❣️ മുറിയിലേക്ക് കയറി ചെന്നവനെ.. ശ്വാസം പോലും വിടാൻ കഴിയാത്ത വിധം ഇറുകെ കെട്ടിപിടിച്ചു കൊണ്ടാണ് പാത്തു തന്റെ സന്തോഷമറിയിച്ചത്. ആ മനസ്സിലെ സന്തോഷമെത്രയാണെന്ന് സിറ്റൗട്ടിൽ വെച്ച് കണ്ട ആദ്യ കാഴ്ചയിൽ, അവൾ പറയാതെ തന്നെ ക്രിസ്റ്റിക്ക് മനസ്സിലായതുമാണ്. അവളെ പിടി വിടാതെ തന്നെ വാതിലടച്ചു കുറ്റിയിട്ട് കൊണ്ടവൻ അവളെയും ആഞ്ഞു പുണർന്നു. രണ്ട് പേരും പരസ്പരം ഒന്നും പറയുന്നില്ല. പക്ഷേ ഹൃദയം നിറഞ്ഞൊഴുകുന്ന സന്തോഷം... അത് രണ്ടാളും അറിയുന്നുണ്ട്. "ആ പിള്ളേരിപ്പോ വന്നു ബഹളമുണ്ടാക്കി തുടങ്ങും കേട്ടോ.. നമ്മൾക്കു പോണ്ടേ പാത്തോ " ഇത്തിരി നേരം കഴിഞ്ഞു ക്രിസ്റ്റി നെഞ്ചിൽ അള്ളി പിടിച്ചു നിൽക്കുന്നവളെ അടർത്തി മാറ്റാൻ ശ്രമിച്ച് കൊണ്ട് പതിയെ പറഞ്ഞു. "വേണ്ട.. എനിക്കെങ്ങും പോണ്ട ഇച്ഛാ.. ഇങ്ങനെ നിന്ന മതി " പാത്തും വീണ്ടും അവനിലേക്ക് പറ്റി ചേർന്നു. "ഈ വിയർത്തു നാറുന്ന പരുവത്തിലോ..?" ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.. "നാറ്റോ.. ഇത് നാറ്റൊന്ന..ല്ല ഇച്ഛാ.. ഈ സ്മെൽ എനിക്കെന്തോരും ഇഷ്ടണെന്നറിയോ " ഒന്നുകൂടി ശ്വാസം ആഞ്ഞു വലിച്ചു സ്വകാര്യം പോലെ പാത്തു പറഞ്ഞു. "ചില്ലറ ഭ്രാന്തോന്നുമല്ലല്ലോ പെണ്ണിന്റെ കയ്യിലുള്ളത് " അവൻ അവളുടെ കാതിൽ കടിച്ചു കൊണ്ട് പറഞ്ഞു. പാത്തു ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്ന് മാറി. "നിനക്കീ സ്മെൽ ഇഷ്ടപ്പെടാമെങ്കിൽ .. എനിക്കീ കടിയും ഭയങ്കര ഇഷ്ടമാണ് " തന്നെ നോക്കി കണ്ണുരുട്ടുന്നവളെ നോക്കി ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. അവന്റെ ഭാവം കണ്ടിട്ട് പാത്തു വീണ്ടും ചിരിച്ചു. "എനിക്കിന്ന് ഇച്ഛയോട് ഭയങ്കര ഇഷ്ടം തോന്നുന്നു " അവനെ നോക്കാതെ മുഖം കുനിച്ചു കൊണ്ട് പാത്തു പറഞ്ഞു. "അത് ശരി.. അപ്പൊ ഇന്നലെ വരെയും എന്നോടുണ്ടായിരുന്ന ആ ഇഷ്ടം ഫേക്ക് ആയിരുന്നോ?" കയ്യിലെ വാച്ച് അഴിച്ചു കൊണ്ട് ക്രിസ്റ്റി കുസൃതിയോടെ അവളെ നോക്കി. "ഇച്ഛാ..." പാത്തു ചിണുങ്ങി കൊണ്ട് വിളിച്ചു. "അങ്ങനല്ല.." "പിന്നെങ്ങനാ പാത്തോ..." പേഴ്സും ഫോണും കൂടി മേശയിൽ വെച്ച് കൊണ്ട് ഷർട്ട് അഴുക്കുന്നതിനിടെ ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി. "അതിപ്പോ...എങ്ങനെ പറയും ഞാൻ പടച്ചോനെ.. അല്ലേലും ഇഷ്ടത്തിന്റെ അളവൊക്കെ എങ്ങനാ ഇച്ഛാ പറയുന്നെ?" പാത്തു അവനെ നോക്കി. "ഇഷ്ടം പറയാൻ പറ്റിയില്ലേൽ ... അതിന്റെ അളവ് പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ലേൽ . അത് പ്രവർത്തിച്ചു കാണിക്കണം.." ഷർട്ടും അഴിച്ച് മേശയിലേക്ക് വെച്ചിട്ട് ക്രിസ്റ്റി വീണ്ടും അവൾക്ക് മുന്നിൽ.. പോയി നിന്നു. "അതെങ്ങനെയാണെന്ന് അറിയുവോ..ന്റെ പെണ്ണിന്?" എത്ര പെട്ടന്നാണ് അവന്റെ ശബ്ദം പ്രണയത്തിന്റെ മാസ്മരിക ഭാവത്തിലേക്ക് മുങ്ങി പോയതെന്നായിരുന്നു പാത്തുവപ്പോഴും ഓർത്തത്. തന്നെ നോക്കുന്ന ആ കണ്ണുകളിലും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിക്കുമെല്ലാം പ്രണയത്തിന്റെ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. "പറ.. പാത്തോ..അറിയാവോ?" അവളെ വലിച്ചു നെഞ്ചിൽ ചേർത്ത് കൊണ്ടവൻ വീണ്ടും ചോദിച്ചു. പത്തു ഒന്നും മിണ്ടാതെ അവന്റെ കണ്ണുകളിലെ കാന്തിക ശക്തിയിൽ ലയിച്ചു പോയിരുന്നു ആ നിമിഷം.. "ഇച്ഛാ കാണിച്ചു തരട്ടെ.. " പതിയെ... വീണ്ടും അവളുടെ കാതിൽ അവന്റെ പ്രണയം തുടിക്കുന്ന ശബ്ദം.. പാത്തു അപ്പോഴും ഒരക്ഷരം പറയാതെ അവനിലേക്ക് നോക്കി തറഞ്ഞു നിന്ന് പോയി.. അവന്റെ നോട്ടം തന്റെ ചുണ്ടിലാണെന്ന് അറിഞ്ഞതും അവളൊന്നു കുതറി . ഒരു ശലഭം പറഞ്ഞിറങ്ങുന്നത്രേം മൃദുവായി കൃസ്റ്റിയുടെ ആദ്യചുംബനം.. ഹൃദയമിപ്പോൾ പൊട്ടി പോകുമെന്ന് ഭയന്നു കൊണ്ട് പാത്തു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവനെ അള്ളി പിടിച്ചു നിന്നു... ❣️❣️ "ഇനി വേണോടോ?" ലില്ലിയുടെ നേരെ നോക്കി ഷാനവാസ് ചോദിച്ചു. "വേണ്ട.." അവൾ പതിയെ പറഞ്ഞു. "എങ്കിലാ പാത്രമിങ്ങ് താ " അവളിരിക്കുന്ന ഡോറിന് അരികിൽ ചെന്നിട്ട് ഷാനവാസ് കൈ നീട്ടി. "അത്.. ഞാൻ.കൊടുത്തോളാം " താൻ കഴിച്ച വേസ്റ്റ് പാത്രം അയാളെ ഏല്പിക്കാനുള്ള മടിയോടെ ലില്ലി പറഞ്ഞു. "ഇനിയിപ്പോ അതിനായ് താൻ ഇറങ്ങണോ.. ഇങ്ങ് തന്നേക്ക് " പറയുന്നതിനൊപ്പം തന്നെ അയാളാ പാത്രം പിടിച്ചു വാങ്ങി. ഒരു തട്ട്കടയുടെ അരികിലായിരുന്നു അവർ. 'നമ്മുക്കൊരു കാപ്പി കുടിക്കാമെന്ന് പറഞ്ഞു കൊണ്ട് കാർ നിർത്തി ഷാനവാസ് ഇറങ്ങി പോകുമ്പോൾ വേണ്ടന്ന് പറയാണമെന്നുണ്ടായിട്ടും അതിന് കഴിയാതെ ലില്ലി അസ്വസ്ഥമായിരുന്നു. ഒരേ സമയം അയാളുടെ സാമീപ്യം അവളിൽ സന്തോഷവും അസ്വസ്ത്ഥതയും ഒരുപോലെ നിറച്ചു. "കഴിക്ക്... " ഒരു പ്ളേറ്റിൽ കഴിക്കാനുള്ളത് വാങ്ങി നിറഞ്ഞ ചിരിയോടെ തനിക്ക് നേരെ നീട്ടുന്നവനോട് എങ്ങനെ വേണ്ടന്ന് പറയും.. അവളത് കൈ നീട്ടി വാങ്ങി.. "ഇവിടുത്തെ പാനി പൂരിക്ക് അപാരടേസ്റ്റ് ആണെടോ. കഴിച്ചു നോക്ക് " അവളിരിക്കുന്ന സൈഡിൽ ചാരി നിന്നു കയ്യിലുള്ള പാത്രത്തിലെ പാനി പൂരി ആസ്വദിച്ചു കഴിക്കുന്നതിനിടെ ഷാനവാസ് പറയുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞത് വളരെ ശെരിയാണെന്ന് ലില്ലിക്കും തോന്നി. ഷാനവാസ് പറഞ്ഞ പോലെ വല്ലാത്തൊരു ടേസ്റ്റ് ഉണ്ടായിരുന്നു അതിന്. വീണ്ടും പോയി ചായ വാങ്ങി വന്നിട്ട് അതിലൊരു ഗ്ലാസ് ലില്ലിക്ക് നീട്ടി. അതെല്ലാം അയാൾ ആസ്വദിച്ചു ചെയ്യുമ്പോൾ ലില്ലി വീർപ്പുമുട്ടലോടെയാണ് ഇരിക്കുന്നത്. "പോയാലോ..?" തിരികെ കാറിലേക്ക് വന്നു കയറി ഷാനവാസ് ചോദിച്ചു. കർച്ചീഫിൽ കൈ തുടച്ചു കൊണ്ട് ലില്ലി മൂളി. "ഈ യാത്ര.. ഇതൊരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നുണ്ട് കേട്ടോ ഞാൻ " യാത്രയുടെ ഇടയിലെപ്പഴോ ഷാനവാസ് പറഞ്ഞു. ലില്ലി മുഖം കുനിച്ചു. "അത്രത്തോളം സന്തോഷം തോന്നുന്നു.. തനിക്കൊപ്പമുള്ള ഈ നിമിഷങ്ങളിൽ.." നേർത്തൊരു ചിരിയോടെ ഷാനവാസ് പറയുന്നത് കേട്ട് ലില്ലി ശ്വാസം പിടിച്ചിരുന്നു. "തന്റെയൊരു വാക്കിന്... ഇപ്പൊ എന്റെ സന്തോഷത്തിന്റെ വിലയുണ്ട് ലില്ലി.. തനിക്കിനിയുമത് മനസിലാവാത്തതെന്തേ?" ഇപ്രാവശ്യം ആ വാക്കുകൾക്ക് വേദനയുടെ കനമുണ്ടായിരുന്നുവോ..? ലില്ലിക്കും ഹൃദയം വേദനിച്ചു തുടങ്ങി.. "തനിക്കിനിയും അംഗീകരിക്കാൻ കഴിയാത്ത അത്രേം കുറവുകൾ ഉണ്ടോ ടോ എനിക്ക്...?" സ്വയം പുച്ഛിച്ചു കൊണ്ടാണോ ആ ചോദ്യം..? ലില്ലി അയാളെ നോക്കി.. "ഞാൻ.. ഞാൻ വല്ലാതെ കൊതിച്ചു പോകുന്നു... അത് കൊണ്ടാടോ... ഇങ്ങനൊക്ക.." അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും താനവളെ വേദനിപ്പിച്ചോ എന്നൊരു തോന്നലിൽ ഷാനവാസ് പെട്ടന്ന് പറഞ്ഞു. "എനിക്ക് നിങ്ങളുടെ... ഉമ്മയെ ഒരുപാട് ഇഷ്ടമായി..." ശ്വാസമെടുത്ത് കൊണ്ട് പറയുന്നവളെ നോക്കി അയാൾ ഒരു നിമിഷം ഇരുന്നു.. "ഇപ്പൊ... ഇപ്പൊ നിങ്ങളെയും...." ആ കണ്ണിലേക്കു നോക്കി അത് പറയുമ്പോൾ... തനിക്ക് മുന്നിലെ ലോകം നിച്ഛലമായത് പോലെ ഷാനവാസ് അവളിൽ മാത്രം ലയിച്ചിരുന്നു.....കാത്തിരിക്കൂ.........