നിളയോഴുകും പോൽ 💙: ഭാഗം 76

രചന: റിനു

തന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടി ആണ് ഞാൻ ഓടിവന്നത്. ഈ സമയത്ത് എന്നെ ആശ്വസിപ്പിക്കാൻ താൻ മാത്രമേയുള്ളൂ,  ഞാൻ പൂർണ്ണമായിട്ടും തകർന്നു നിൽക്കുന്ന സമയം ആണ് ശ്രുതി,  അമ്മ..... അമ്മ ആത്മഹത്യ ചെയ്തു...!  വീട്ടിൽ അതിന്റെ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്.  അതിനിടയിലാണ് ഞാൻ ഓടിപ്പിടിച്ച് വരുന്നത്..

 അവന്റെ ആ വെളിപ്പെടുത്തലിൽ ഒരു നിമിഷം ശ്രുതിയും ഞെട്ടിപ്പോയിരുന്നു അമ്പരപ്പോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി  

"സാർ എന്തൊക്കെയാ പറയുന്നത്..? അമ്മയ്ക്ക് എന്തുപറ്റിയെന്ന് ആണ് പറഞ്ഞത്, വെറുതെ ഓരോന്ന് പറയല്ലേ 

അവൾ വിശ്വസിക്കാൻ പറ്റാതെ പറഞ്ഞു 

"ഞാൻ വെറുതെ കള്ളം പറഞ്ഞതാണെന്ന് തനിക്ക് തോന്നുന്നുണ്ടോ.?  ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ആരെങ്കിലും കള്ളം പറയൂമോ.? അമ്മയ്ക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് തന്നെയാണ് ഞാൻ പറഞ്ഞത്,  കുറച്ചു മുൻപ് ആണ് ബോഡി കിട്ടിയത്. 

"എന്തിന്...?  എന്തിനാ അമ്മ ഇങ്ങനെയൊക്കെ ചെയ്തത്, 

" താൻ എന്തിനാ ഇങ്ങനെ ചെയ്തത്..?

അവൻ മറുചോദ്യം ചോദിച്ചു 

 " ഞാൻ ചെയ്തതിന് വ്യക്തമായ കാരണമുണ്ടല്ലോ,  അത് സാറിനും അറിയാല്ലോ.

"  എന്ത് കാരണം ആ വ്യക്തമായ കാരണം താൻ ഒന്നു പറഞ്ഞെ 

" എനിക്ക് ആത്മഹത്യ ചെയ്യാനാണോ കാരണങ്ങൾ ഇല്ലാതിരിക്കുന്നത്.?  ഒരു 100 കാരണമുണ്ട്,  അതിൽ എന്ത് കാരണം  ആണ് ഞാൻ പറയേണ്ടത്.  വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റിയ ആളാ ഞാൻ, അതിലൊന്നും എനിക്ക് ഒരു പരാതിയില്ല.  അതൊക്കെ എന്റെ കടമയായിട്ടാ ഞാൻ കണ്ടിട്ടുള്ളൂ,   വിദ്യാഭ്യാസം നഷ്ടപ്പെട്ടപ്പോഴും കൂടെയുള്ളവരൊക്കെ വളരെ സന്തോഷത്തോടെ നല്ല രീതിയിൽ പഠിച്ച് നല്ല ജോലിയിലേക്ക് പോയപ്പോഴും ഒക്കെ ഉള്ള് കൊണ്ട് വേദനിച്ചു എന്നെ ഈശ്വരന്മാര് എന്നും പരീക്ഷിച്ചിട്ടേ ഉള്ളൂ,  അതുകൊണ്ട് അതൊന്ന് എനിക്ക് ഒരു കുഴപ്പമായിരുന്നില്ല, പക്ഷേ ഞാൻ ജീവിതത്തിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത് എപ്പോ മുതലാണെന്ന് സാറിന് അറിയാം,  ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല, അങ്ങേയറ്റം ഞാൻ ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യം അത് സാർ മാത്രമായിരുന്നു.  ഒരു തവണയല്ല പലതവണ ഞാൻ സാറിനോട് ചോദിച്ചു,  സത്യമാണ് സാർ പലതവണ അകന്നു മാറിയിട്ടും ഞാൻ തന്നെയാണ് പുറകെ വന്നത്,  പക്ഷേ ഇനി എന്നെ തള്ളിപ്പറയുമോ എന്ന് പലകുറി ഞാൻ ചോദിച്ചിട്ടുണ്ട്.  അപ്പോഴൊക്കെ കൂടെയുണ്ടാവും എന്ന് തന്നെയാണ് സാർ പറഞ്ഞത്, എന്തിന്റെ പേരിലാണെങ്കിലും അവസാനം നമ്മൾ കണ്ടപ്പോൾ സാറ് പറഞ്ഞത് ഞാൻ സാറിന്റെ പണം കണ്ടു സാറിനെ പ്രണയിച്ചു എന്നാണ്.  എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും എനിക്ക് അംഗീകരിക്കാൻ പോലും പറ്റാത്ത ഒരു കാര്യം ആണ് സർ പറഞ്ഞത്. മനസ്സിൽ പോലും ഞാൻ അത് ചിന്തിച്ചിട്ടില്ല.  മറ്റെന്ത് കാര്യം പറഞ്ഞിരുന്നു എങ്കിലും ഞാനത് ആ രീതിയിൽ എടുക്കുമായിരുന്നു, പ്രശ്നം ആകുമായിരുന്നില്ല. പക്ഷേ ഞാൻ തോറ്റുപോയത് പോലെ ആയിരുന്നു സാർ സംസാരിച്ചത്.  ഒരിക്കൽപോലും സാറിന്റെ ഒരു രൂപ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല. സാറിന്റെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞിട്ടും എനിക്ക് സാറിനെ ഇഷ്ടമായിരുന്നു. സാറിന്റെ പണം മോഹിച്ചയിരുന്നുവെങ്കിൽ എനിക്ക് ആ പണം ലഭിക്കാനുള്ള ഇത്രയൊക്കെ അവസരങ്ങൾ ഉണ്ടായിരുന്നു.  പണമോഹിച്ചായിരുന്നു ഞാൻ സാറിന്റെ പിന്നാലെ വന്നിരുന്നത് എങ്കിൽ എനിക്ക് അപ്പോഴൊക്കെ അവസരങ്ങൾ ഉപകാരപ്പെട്ട മതിയായിരുന്നല്ലോ,  അങ്ങനെ സാർ പറഞ്ഞപ്പോൾ ഞാൻ ഒരു ചീത്ത പെൺകുട്ടിയാണെന്ന് എനിക്ക് തന്നെ തോന്നി പോയി.  സാറിന്റെ പിന്നാലെ ഇഷ്ടമാണെന്ന് പറഞ്ഞു ഞാൻ നടന്നതു കൊണ്ടല്ലേ ഇങ്ങനെ കേൾക്കേണ്ടി വന്നത്,  ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ പാടില്ലെന്ന് പണ്ടൊരിക്കൽ എന്നോട് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്. പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നത് അതുതന്നെയാണ്.  അതുകൊണ്ട് ഞാൻ ഇനി ജീവിച്ചിരിക്കുന്നതിൽ പോലും അർത്ഥമില്ലന്ന് മനസ്സിലാക്കിയത്.  മാത്രമല്ല അമ്മയാണ് സാറിനോട് എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.  അമ്മക്കറിയാം ജീവിതത്തിൽ ഒന്നിനുവേണ്ടിയും ഞാൻ ഇന്നുവരെ വാശിപിടിച്ചു സ്വന്തം ആക്കിയിട്ടില്ല.  കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടം കിട്ടാൻ വേണ്ടി പോലും ഞാൻ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയിട്ടില്ല.  അങ്ങനെയുള്ള ഞാൻ ആദ്യമായിട്ടും അവസാനമായിട്ട് ആഗ്രഹിച്ച ഒന്നാണിത്. 
 ആ ഇഷ്ടം അമ്മക്ക് വേണമെങ്കിൽ അംഗീകരിക്കാതിരിക്കാം പക്ഷേ അതിനുവേണ്ടി അമ്മ കണ്ടുപിടിച്ച മാർഗ്ഗങ്ങൾ അതെന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഈ ലോകത്ത് എന്നെ മനസ്സിലാക്കുന്ന ഒരു മനുഷ്യൻ പോലും ഇല്ലല്ലോ എന്ന് ചിന്തിച്ചു പോയപ്പോൾ ഇനി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് തന്നെ എനിക്ക് തോന്നി.  അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്,  ആത്മാഭിമാനം നഷ്ടപ്പെട്ട് ചുറ്റുമുള്ളവർക്ക് ഒരു പരിഹാസപാത്രമായിട്ട് എന്തിനാ ഞാൻ ജീവിക്കുന്നത്.?  അതിന്റെ ആവശ്യമില്ലന്ന് തോന്നിയതുകൊണ്ട് ഞാൻ ഈ ജീവിതാവസാനിപ്പിക്കാൻ വേണ്ടി തീരുമാനിച്ചത്.  എന്നെപ്പോലെയുള്ളവരൊക്കെ ഈ ലോകത്തിന് ഒരു ഭാരമാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി.  അതുകൊണ്ട് മാത്രം ഞാൻ.....

അവൾ കരഞ്ഞു പോയി 

 " ഞാൻ തന്നോട് പറഞ്ഞത് തന്നെ വലിയ തെറ്റാണ്,  പക്ഷേ താൻ ഒരിക്കലും എന്റെ പണം മോഹിച്ചല്ല എന്റെ പിന്നാലെ വന്നതെന്ന് തന്നെക്കാൾ നന്നായി എനിക്കറിയാം.  താനാ നിമിഷം അവിടെ നിന്ന് പോകാൻ വേണ്ടി തന്നോടെ  ഒന്ന് ജയിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അത് പറഞ്ഞതെന്ന് തനിക്ക് നന്നായിട്ട് അറിയാം. എന്നിട്ടും എന്നെ ഒന്ന് മനസ്സിലാക്കുക പോലും ചെയ്യാതെ താൻ ഇങ്ങനെയൊരു കാര്യം ചെയ്യാൻ പാടില്ലായിരുന്നു, തന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാവും.  ഞാൻ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഞാൻ കാരണം തനിക്ക് വന്നുപോയ വിഷമത്തിന് തന്റെ കാലിൽ പിടിച്ചു മാപ്പ് പറയാനും ഞാൻ ഒരുക്കമാണ്.  ഇനി മറ്റൊരു കാര്യം കൂടി പറയാം തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തനിക്കൊപ്പം തന്നെ ഞാനും വന്നേനെ....  അമ്മ മരണപ്പെട്ടതിന്റെ കാരണം താൻ അറിയണം,  അത് തന്നോട് ഒന്ന് പറയാനും കൂടി ഞാൻ ഇങ്ങോട്ട് വന്നത്...

 കുറച്ചു നിമിഷങ്ങൾക്ക് മുൻപ് താൻ അറിഞ്ഞ സത്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുമെല്ലാം ഒറ്റ ശ്വാസത്തിൽ തന്നെ അവളോട് അവൻ തുറന്നു പറഞ്ഞിരുന്നു..  അവളോട് കുറെ സമയം സംസാരിച്ചപ്പോഴാണ് അവനും തന്റെ മാനസികാവസ്ഥയിൽ ഒരു അയവ് വരുന്നത് മനസ്സിലാക്കാൻ സാധിച്ചത്.  അതേസമയം കേട്ടറിഞ്ഞ സത്യങ്ങളുടെ നടുക്കത്തിൽ ആയിരുന്നു ശ്രുതി...   മല്ലിക അങ്ങനെ ചെയ്യുമെന്ന് അവൾക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.  ഈ സാഹചര്യത്തിൽ അവൻ എത്രത്തോളം വേദനിക്കുന്നുണ്ടാവും എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.  താൻ കൂടി അവനെ വേദനിപ്പിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നി..  ഒരുപക്ഷേ താൻ അനുഭവിച്ചതിനേക്കാൾ നൂറിരട്ടി വേദന ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് അവൻ അനുഭവിച്ചിട്ടുണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഏറെ ആർദ്രമായി അവൾ അവന്റെ കൈകൾക്ക് മുകളിലേക്ക് തന്റെ കൈകൾ വച്ചു..

" വിഷമിക്കാതിരിക്ക്... സംഭവിച്ചതൊക്കെ നല്ലതിന് ആണെന്ന് കരുതിയാൽ മതി.  അമ്മ ചെയ്തതിനെ ഒന്നും ഞാൻ ന്യായീകരിക്കില്ല. എത്ര വലിയ സ്നേഹത്തിന്റെ പേരിലാണെങ്കിലും അമ്മ ഒരിക്കലും സാറിനോട്  ഇങ്ങനെ ചെയ്യാൻ പാടില്ലാരുന്നു.. വലിയ തെറ്റ് തന്നെ ആണ്. പക്ഷേ ഒരു അമ്മയാവാൻ ഒരുപാട് മോഹിച്ച ഒരു സ്ത്രീ അവർക്ക് അതിന് സാധിക്കാതെ വന്നപ്പോൾ സ്വന്തം മകനെപ്പോലെ അവര് കണ്ട ഒരാൾ തന്നിൽ നിന്നും അകന്നു പോവരുത് എന്ന് സ്വാർത്ഥമായിട്ട് ആഗ്രഹിച്ചു പോയ ഒരാൾ അവര് കാട്ടിക്കൂട്ടിയ ചെയ്തികൾ ആയിട്ട് മാത്രമേ നമുക്ക് ഇതിനെ കാണാൻ സാധിക്കുകയുള്ളൂ..  ഈ നിമിഷം അവരോട് ക്ഷമിച്ചു കൊടുക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്.  അവരുടെ ആത്മാവിന് മോക്ഷം കിട്ടാൻ വേണ്ടി അവിടെ എല്ലാ കാര്യങ്ങളും നോക്കി അമ്മയുടെ കർമ്മങ്ങൾ ചെയ്യാൻ സാർ ഉണ്ടാവണം.  അവസാന നിമിഷം അവരുടെ ആത്മാവ് ആഗ്രഹിച്ചിട്ടുണ്ടാവുക അതായിരിക്കും.  പ്രതികാരം നമ്മൾ ചെയ്യേണ്ടതല്ല അത് ഈശ്വരൻ ചെയ്യേണ്ടതാണ്.  ഒന്നല്ലെങ്കിലും സാറിനെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു അമ്മയാണ്.  സാറിന്റെ സ്നേഹം നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ അവര് കാട്ടിക്കൂട്ടിയതൊക്കെ വലിയ തെറ്റ് തന്നെയാണ്.  സാറിന്റെ ജീവിതം തന്നെയാണ് ആ തെറ്റിലില്ലാതായി പോയത്.  ഒക്കെ ശരിയാണ് പക്ഷേ ഇത്രയും കാലം ഉള്ളിന്റെ ഉള്ളിൽ സാറിനെ അവര് എത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവും സാറിനേ മാത്രമായിരിക്കും അവർ സ്നേഹിച്ചിട്ടുണ്ടാവുക.  അതുകൊണ്ടാ ഇങ്ങനെയൊക്കെ ചെയ്തത്.  അതുകൊണ്ട് എല്ലാം മറന്ന് ഈ നിമിഷം സർ തിരികെ പോണം അമ്മയ്ക്ക് വേണ്ട കർമ്മങ്ങളൊക്കെ അമ്മയുടെ മകന്റെ സ്ഥാനത്ത് നിന്ന് തന്നെ ചെയ്യണം.  ഇല്ലെങ്കിൽ ആ ആത്മാവിന് മോക്ഷം കിട്ടില്ല.  കർമ്മങ്ങൾ ചെയ്തു ഏറെ സമാധാനത്തോടെ ആ അമ്മയെ യാത്രയയച്ച് തിരികെ പോര്.  ഇവിടെ കാത്തിരിക്കാൻ ഞാൻ ഉണ്ടാവും.  എനിക്കിപ്പോൾ അത്ര വലിയ കുഴപ്പങ്ങളൊന്നുമില്ല.  സാർ ഇപ്പോൾ ഉണ്ടാവേണ്ടത് അവിടെയാണ്, അമ്മയുടെ ആത്മാവ് പോലും അതാണ് ആഗ്രഹിക്കുന്നത്. ഒരു കണക്കിന് അമ്മ ത്യാഗം ചെയ്ത് എനിക്ക് ജീവൻ തിരിച്ച് തന്നതാണെന്ന് വേണമെങ്കിൽ നമുക്ക് വിശ്വസിക്കാം.  നമ്മൾ ഒരുമിക്കണമെന്ന് ഇപ്പോൾ അമ്മ ആഗ്രഹിക്കുന്നുണ്ട്. കർമ്മങ്ങൾ ഒക്കെ ചെയ്തതിനുശേഷം സാർ തിരിക വാ

 ശ്രുതി പറഞ്ഞു..  അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി  ........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story