ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 22

രചന: റിൻസി പ്രിൻസ്‌

സാമേ...

അകത്തുനിന്നും ജസ്സീയുടെ വിളി കേട്ടപ്പോൾ രണ്ടുപേരുടെയും ശ്രദ്ധ പെട്ടെന്ന് അവിടേക്ക് പോയി.

"എന്താമ്മേ...?

പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു സാം.

" ശ്വേത കഴിഞ്ഞ് പ്രാവശ്യം വന്നപ്പോൾ അവൾക്ക് പാകമാവുന്നില്ലന്ന് പറഞ്ഞു കുറെയധികം ഡ്രസ്സുകൾ വച്ചിട്ടുണ്ടായിരുന്നു  നിന്റെ അലമാരിയിൽ, അതല്ലാം  എടുത്തോണ്ട് വാ, ഈ കൊച്ചിന് കൊടുക്കാം.  ഇത് സ്കൂളിൽ നിന്നോ മറ്റോ ടൂറിന് പോവാ,  ഇവിടിരുന്ന് ഇത് വെറുതെ പോവുകയുള്ളൂ, ഇതാവുമ്പോ ആ കൊച്ചിന് ഉപകാരമാവും.

ജെസ്സി പറഞ്ഞു.

" ഞാനിപ്പോ എടുത്തു കൊണ്ടുവരാം,

അതും പറഞ്ഞ് അവൻ മുകളിലേക്ക് പോയിരുന്നു.  അലമാരയിൽ നിന്നും ഒരു കവറിൽ ആക്കി വെച്ചിരിക്കുന്ന കുറേ ഡ്രസ്സുമായി അവൻ താഴേക്ക് വന്നു,  അത് ശ്വേതയുടെ കൈകളിലേക്ക് കൊടുത്തു, ജെസ്സി അതുമായി ശ്വേതയുടെ അരികിലേക്ക് എത്തി.

" മോളെ ഇതൊക്കെ പുതിയ ഡ്രസ്സ് ആണ്. ഒരുവട്ടമോ മറ്റോ അവൾ ഇട്ടിട്ടുള്ളൂ, പിന്നെ അവൾക്ക് വണ്ണം വെച്ചു.  അത് കഴിഞ്ഞ് ഇത് അഴിച്ചുവിടാൻ ഒന്നും അവളും മെനക്കെട്ടില്ല.  അമ്മ ഇത് ആർക്കെങ്കിലും കൊടുക്കാൻ പറഞ്ഞു ഇവിടെ കൊണ്ടുവച്ചതാ. ഞാനല്ലെങ്കിലും അമ്മയോട് പറയാനായി ഇരിക്കുകയായിരുന്നു

അവളത് വാങ്ങിയപ്പോൾ സാം മനപ്പൂർവം അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല.  അത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൻ ആ സമയം തന്റെ മുഖത്തേക്ക് നോക്കിയിരുന്നുവെങ്കിൽ തനിക്ക് അതൊരു വേദനയും ആകുമെന്ന്  അവൾക്ക് തോന്നിയിരുന്നു,  ഈ ലോകത്തിൽ വച്ച് ഏറ്റവും മോശമായ വികാരം സഹതാപമാണെന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്.  തിരികെ പോകുന്നതിനു മുൻപ് അഞ്ഞൂറിന്റെ രണ്ട് നോട്ട് ചുരുട്ടി അവളുടെ കൈകളിൽ വച്ചുകൊണ്ട് ജെസ്സി പറഞ്ഞു.

" ടൂറിന് പോവല്ലേ, ഇതിരിക്കട്ടെ.  അവിടെ എന്തെങ്കിലും ഒക്കെ കാണുമ്പോൾ അത് വാങ്ങാനൊക്കെ തോന്നും. അപ്പൊൾ നമ്മുടെ കയ്യിലും എന്തെങ്കിലുമൊക്കെ ചെറുതായിട്ട് വേണം,

സാമപ്പോഴേക്കും മൊബൈൽ എടുത്തുകൊണ്ട് മുകളിലേക്ക് കയറി പോയിരുന്നു,  ചെറുചിരിയുടെ  ജെസ്സിയുടെ മുഖത്തേക്ക്  ശ്വേത നോക്കി,

  ടൂർ പോകുന്നതിന്റെ തലേദിവസം ഉറങ്ങിയിരുന്നില്ല എന്നതാണ് സത്യം. അമ്മച്ചിയുടെ വീട്ടിലേക്കും പള്ളിയിലേക്കുമല്ലാതെ പുറത്തേക്ക് അങ്ങനെ പോയിട്ടില്ല. അല്ലെങ്കിൽ സ്കൂൾ തുറപ്പിന് പുസ്തകങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോകും.  അതിനുമപ്പുറം മറ്റൊരു ലോകം കണ്ടിട്ടില്ല എന്നതാണ് സത്യം.  കുട്ടിക്കാലത്ത് എപ്പോഴോ പള്ളിയിൽനിന്നും അർത്തുങ്കൽ പള്ളിയിലേക്ക് പോയതാണ് ടൂർ എന്ന നിലയിൽ മനസ്സിൽ ഓർമ്മിക്കാൻ ഉള്ളത്. പിറ്റേദിവസം വെളുപ്പിനെ തന്നെ സ്കൂളിൽ എത്തിച്ചേരണമായിരുന്നു അവിടെനിന്ന് ബസിലാണ് യാത്ര.  വെളുപ്പിനെ തന്നെ എത്തിച്ചേർന്നിരുന്നു.

  മഞ്ജുവും അനിറ്റയും താനും എല്ലാം ഒരുമിച്ച് പുറകിലെ സീറ്റിൽ ആണ് ഇരുന്നത്.  തങ്ങൾ 10 പേരുള്ളതുകൊണ്ട് എല്ലാവർക്കും ഒരുമിച്ചിരിക്കാൻ അതിലും സൗകര്യമുള്ള ഒരു സ്ഥലം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  ബസ് കുറച്ച് തുടങ്ങിയപ്പോഴേക്കും പാട്ടും ഡാൻസും ഒക്കെയായി ബസ്സിനുള്ളിൽ ഓളം തുടങ്ങിയിരുന്നു.  കുറെയധികം സമയം ഇതിലൊക്കെ ഏർപ്പെട്ട് കഴിഞ്ഞപ്പോൾ ചെറുതായി ചർദ്ദിക്കാൻ വരുന്നതായി ശ്വേതയ്ക്ക് തോന്നിയിരുന്നു.  

കുറച്ച് സമയം കഴിഞ്ഞപ്പോൾ നന്നായി തന്നെ ഛർദ്ദിക്കുകയും ചെയ്തു. ടീച്ചർ കൊണ്ടുവന്ന് നാരങ്ങ മണപ്പിക്കാൻ തന്നു.  അത് മണപ്പിച്ചു കൊണ്ടാണ് പിന്നീടുള്ള യാത്ര മുഴുവൻ.  അതിനിടയിൽ ക്ഷീണാവസ്ഥയിലാവുകയും ചെയ്തു.  ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ അമ്മച്ചി തയ്യാറാക്കി തന്ന പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റൂവും എടുത്തു.  എല്ലാവരും പരസ്പരം പങ്കുവെച്ചാണ് കഴിച്ചത്.  

അതുകൊണ്ടുതന്നെ ആ ഭക്ഷണത്തിന് കുറച്ചധികം രുചിയായിരുന്നു. കുറെയധികം യാത്ര വേണ്ടതുകൊണ്ടുതന്നെ ഇടയ്ക്ക് നന്നായി ഒന്ന് ഉറങ്ങി.  ചുരം ഇറങ്ങിയപ്പോഴാണ് കണ്ണുകൾ തുറന്നത്.  അപ്പോഴേക്കും സമയം രാത്രിയായിരുന്നു.  മറ്റുള്ളവരൊക്കെ നല്ല ഉറക്കത്തിലാണ്.  താൻ മാത്രമാണ്  ഉണർന്നിരിക്കുന്നത്. ബസ്സിൽ സിനിമ വെച്ചിട്ടുണ്ട്.  വെറുതെ കുറച്ചു നേരത്തേക്ക് അതിലേക്ക് നോക്കി കിടന്നു.  പിന്നീട് വീണ്ടും പുറത്തേ തണുപ്പിലേക്ക് നോക്കിയിരുന്നു.

അങ്ങിങ്ങ് ചെറിയ വെട്ടം കാണാൻ സാധിക്കുന്നുണ്ട്.  തമിഴ്നാട് ബോർഡറിലേക്ക് കയറി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതു പോലെ ചില വീടുകൾക്ക് മുൻപിൽ അരിക്കോലങ്ങൾ കണ്ടു. സമയം വെളുപ്പിനോട് അടുത്തുവെന്ന് അപ്പോൾ മനസ്സിലായി.  വാച്ചിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചുമണിയോടെ അടുക്കാൻ തുടങ്ങിയിരിക്കുന്നു.  കുറെ സമയം ആ കാഴ്ചകൾ തന്നെയായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.  നീളത്തിലുള്ള അടുക്കടുക്കായ വീടുകൾ,  അതിൽ ചെറിയൊരു മുറ്റം. 

 അതിന്റെ നടുവിലായി ഒരു ചെറിയ അരികോലം ഉണ്ടായിരിക്കും.  കുപ്പിവളയും ചെമ്പക പൂവും ഒക്കെ തലയിൽ വെച്ച് നിൽക്കുന്ന വണ്ണം കുറഞ്ഞ പെൺകുട്ടികൾ.   തമിഴ് എഴുതിയിരിക്കുന്ന ചെറിയ ചായക്കടകൾ.  ചിലയിടത്തുനിന്നും നല്ല മൊരിഞ്ഞ ദോശയുടെയും മല്ലിയില മണമുള്ള സാമ്പാറിന്റെയും ഗന്ധം നാസിക തുമ്പിനെ തഴുകി മറിഞ്ഞു.  ഇടയ്ക്ക് നല്ല വറുത്തു പൊടിച്ച ഫിൽറ്റർ കോഫിയുടെ ഗന്ധവും.

കുറച്ച് സമയങ്ങൾക്ക് ശേഷം ബസ്സ് ചെറിയൊരു സ്ഥലത്ത് നിർത്തി. അതിനുശേഷം എല്ലാവർക്കും ചായ വാങ്ങി തന്നിരുന്നു ടീച്ചർ. സാധാരണ കുടിക്കുന്ന ചായയിൽ നിന്നും അല്പം കട്ടിയുള്ള ചായയാണ് ഇതെന്ന് തോന്നിയിരുന്നു.  എന്നാൽ അതിന് പുതുമയുള്ള ഒരു രുചിയുണ്ട്. പെട്ടെന്ന് കേരളത്തിൽ നിന്നും വരുന്നവർക്ക് ഇഷ്ടപ്പെടുന്ന ഒരു രുചിയല്ല.  എങ്കിലും തലേദിവസം ചർദ്ദിച്ചതിന്റെ ക്ഷീണം മാറാൻ ചായ ഉപകരിച്ചുവെന്നതാണ് സത്യം.  

കുറച്ചുകൂടി യാത്ര ചെയ്തു കഴിഞ്ഞപ്പോഴാണ് ചെറിയൊരു കെട്ടിടത്തിന് അരികിലായി വണ്ടി നിർത്തിയത്.  എല്ലാവർക്കും കുളിച്ച് വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് എന്ന് ടീച്ചർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും പുറത്തേക്ക് ഇറങ്ങിയിരുന്നു.  ഒരു ദിവസത്തിന്റെ ക്ഷീണം എല്ലാവർക്കും നന്നായി തന്നെ ഉണ്ടായിരുന്നു.  നന്നായി ഒന്ന് കുളിച്ചപ്പോൾ ആ ക്ഷീണം മാറി.  

എന്നാൽ വെള്ളത്തിനും കട്ടി കൂടുതലാണ് എന്ന് തോന്നിയിരുന്നു.  കുളികഴിഞ്ഞ് മുടി ഉണങ്ങിയപ്പോഴാണ് കട്ടിയുള്ള വെള്ളം മുടിയിൽ ഒഴിച്ചത്. പിന്നെയാണ് അബദ്ധമായി പോയി എന്ന് തോന്നിയത്.  ഒരു ഭംഗിയില്ലാതെ മുടി കിടക്കുകയാണ്.  നോക്കിയപ്പോൾ എല്ലാവർക്കും ഒരേ അവസ്ഥ തന്നെ.  നല്ല തണുപ്പ് വർദ്ധിച്ചത് കൊണ്ട് സെറ്റർ  ഇട്ടാണ് എല്ലാവരും നടന്നത്.  താൻ ആണെങ്കിൽ സെറ്റർ  കൊണ്ടുവന്നുമില്ല.   ദീപ രണ്ട് സെറ്റർ കൊണ്ടുവന്നു.   ഒന്ന് തനിക്ക് നൽകി.  പിന്നീട് അങ്ങോട്ട് ഊട്ടിയുടെ കാഴ്ചകൾ കാണാനുള്ള ധൃതിയായിരുന്നു..
ബന്ദിപ്പൂർ വനത്തിലൂടെ യാതത്ര തുടർന്നു. പോകുന്ന വഴി ധാരാളം മാൻ കൂട്ടങ്ങളും, മയിൽ കൂട്ടങ്ങളും കാണാനിടയായി...മേയ് മാസത്തിൽ നടത്തപ്പെടുന്ന പുഷ്പമേളയാണ് മറ്റൊരു ആകർഷണം. റോസ് ഉദ്യാനം ഈ കാലയളവിൽ പൂത്തുലഞ്ഞ് മനോഹരമായ ദൃശ്യമൊരുക്കുന്നു. ഊട്ടിയിലും പൈക്കാര നദിയുടെ തടാകത്തിലും ബോട്ട് ഹൌസ് പ്രവർത്തിക്കുന്നു. തദ്ദേശീയരായ സഞ്ചാരികളാണ് ഇത് കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

നീലഗിരി മലനിരകൾ നൂറുകണക്കിന്‌ അരുവികളെ സൃഷ്ടിക്കുന്നുണ്ട്. ഇവ മുഖ്യമായും മഴക്കാലത്താണ്‌ പ്രത്യക്ഷമാകുക വേനൽക്കാലത്ത് ഇവ വറ്റിപ്പോകുന്നു. ഇത്തരം ചെറിയ അരുവികൾ ഒന്നു ചേർന്ന് താഴേക്ക് ഒഴുകി മൊയാറിലോ ഭവാനിയിലോ ചേരുന്നു. നദിയെന്നു പറയാവുന്ന വലിപ്പം ഉള്ളത് സിഗൂർ നദിയാണ്.  ഉരുളക്കിഴങ്ങ്‌, കാരറ്റ്‌, കാബേജ്‌, കോളിഫ്ലവർ എന്നിവയുടെ വിപണിയുമാണ്‌ ഈ നഗരം. ഡയറി ഫാമുകൾ സ്ഥിതി ചെയ്യുന്ന ഇവിടെ ചീസ്‌, പാൽപ്പൊടി എന്നിവയും ഉൽപ്പാദിപ്പിച്ചുവരുന്നു.

ഇതിനിടയിൽ ചില വഴിയോര കച്ചവടക്കാരെയും കാണുന്നുണ്ട്. മഞ്ജു അവരുടെ കയ്യിൽ നിന്നും ഒരു തൊപ്പി വാങ്ങി തലയിൽ വച്ചു.  താൻ ആവശ്യമില്ലാത്തതൊന്നും തന്നെ വാങ്ങാൻ നോക്കിയില്ല.  ചെറിയ നെല്ലിക്ക പോലെ ഇരിക്കുന്ന എന്തോ ഒരു സാധനം പ്ലാസ്റ്റിക് കവറിൽ ആക്കി അതിനുമുകളിൽ ഉപ്പും മുളകും ഒക്കെ ഇട്ട് കൊണ്ട് നടന്ന് വിൽക്കുന്നുണ്ട്. അത് വാങ്ങി കഴിച്ചു നോക്കിയപ്പോൾ അല്പം എരിവ് തോന്നിയിരുന്നു, അതിരാവിലെ ഇതെങ്ങനെ കഴിക്കുന്നത് എന്ന് മുഖത്തേക്ക് നോക്കി മഞ്ജു ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു പോയിരുന്നു.  

സാധനങ്ങളൊക്കെ വിലപേശി വാങ്ങണം എന്ന് ടീച്ചർ നേരത്തെ പറഞ്ഞു.  അവർ പറയുന്ന വിലക്ക് ഉടനെ തന്നെ സാധനങ്ങൾ വാങ്ങരുത് എന്നും അത് ഇവിടുത്തെ ഒരു രീതി ആണെന്ന് കൂടെ പറഞ്ഞതോടെ തലയാട്ടി സമ്മതിച്ചിരുന്നു. ആൾക്ക് എന്താണ്  വാങ്ങുന്നത് എന്നാണ് മനസ്സിൽ നിറഞ്ഞു നിന്നത് മുഴുവൻ.

അവസാനം ആ സംശയം അനീറ്റയോട് പങ്കുവച്ചു.  അപ്പോഴാണ് അവൾ പറയുന്നത് അടുത്താഴ്ച്ച ആളുടെ ബർത്ത് ഡേ ആണ് അതുകൊണ്ടു തന്നെ ഒരു ഷർട്ട് വാങ്ങാമെന്ന് ഓർത്തു. പക്ഷേ സൈസ് അറിയില്ലല്ലോ എന്ന് അവളോട് പറഞ്ഞപ്പോൾ അവളുടെ ചേട്ടന്റെ സൈസ് മതിയായിരിക്കും എന്നും അവളുടെ ചേട്ടന് വാങ്ങുന്ന സൈസ് എത്രയാണെന്ന് അവൾക്കറിയാമെന്നുമാണ് പറഞ്ഞത്.  അങ്ങനെ അതുതന്നെ വാങ്ങാമെന്ന് ഉറപ്പിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story