പൊൻകതിർ: ഭാഗം 33

രചന: രഞ്ജു ഉല്ലാസ്‌

ഇന്ദ്രന്റെ ജിവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന സ്റ്റെല്ലയാണ്.അതിനു യാതൊരു മാറ്റവും ഇല്ല.... ആലോചിച്ചു തന്നെയാ ഇന്ദ്രൻ തീരുമാനിച്ചിരിക്കുന്നത്,എന്റെ അമ്മ എന്നല്ല ആരൊക്കെ വന്നു പറഞ്ഞാലും ശരി...."


അവൻ കടുപ്പിച്ചു പറഞ്ഞു.


"ഞങ്ങൾ ഒരിയ്ക്കൽ കൂടി വരും.... അന്ന് നിന്നോട് ഇതിന്റെ കണക്ക് പറയിക്കും "

മഹാലഷ്മിയെയും കൂട്ടി പുറത്തേക്കു ഇറങ്ങി പോകുമ്പോൾ ദേവദത്തൻ ഉറക്കെ പറഞ്ഞു.

അത് കേട്ട് കൊണ്ട് ഇന്ദ്രൻ ഉറക്കെ പൊട്ടിച്ചിരിച്ചു.

ശ്വാസം അടക്കി പിടിച്ചു കൊണ്ട് അടുത്ത് ഇരിക്കുന്നവളെ ഒന്ന് പാളി നോക്കി.

പേടിച്ചു വിറച്ചു കൊണ്ട് കുനിഞ്ഞ മുഖത്തോടെ അരികിൽ ഉണ്ട്.


ഇന്ദ്രൻ അവളുടെ തോളിൽ ഒന്ന് തട്ടിയതും പെണ്ണ് ചാടി പിരണ്ടു എഴുന്നേറ്റു.

"വീഴല്ലേ കൊച്ചേ.... ഇതെന്തൊരു വെപ്രാളം ആണ് നിനക്ക് "


അവൻ ശബ്ദം ഉയർത്തിയപ്പോൾ അച്ഛമ്മ പോലും ചിരിച്ചു.

"എനിക്ക് അത്യാവശ്യ ആയിട്ട് ഒന്ന് പുറത്തേക്ക് പോകണം... അച്ഛമ്മേ, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ട്ടൊ "

പറഞ്ഞു കൊണ്ട് ഇന്ദ്രനും എഴുന്നേറ്റു.

 മേശമേൽ ഇരുന്ന വണ്ടിയുടെ ചാവി എടുത്തുകൊണ്ട്, അവൻ സ്റ്റെല്ലയെ ഒന്ന് നോക്കി.

"സ്റ്റെല്ല,,,, ഞാൻ പെട്ടന്ന് വരാം കേട്ടോ "

 അവൻ പറഞ്ഞതും സ്റ്റെല്ല തല കുലുക്കി  കാണിച്ചു.

 സത്യം പറഞ്ഞാൽ അവൾക്ക് അപ്പോൾ ആശ്വാസമായിരുന്നു തോന്നിയത്,  കാരണം അവൻ എവിടെയെങ്കിലും ഒന്ന് പോകണേ എന്ന്, കുറച്ചു നേരമായിട്ട് സ്റ്റെല്ല പ്രാർത്ഥിക്കുകയായിരുന്നു.

 ഇന്ദ്രന്റെ  വണ്ടി ഗേറ്റ് കടന്ന് പോകുന്നതും, കണ്ടശേഷം ആണ് അച്ഛമ്മ അകത്തേക്ക് കയറി വന്നത്.

" മഹാലക്ഷ്മി ഇനി എന്തൊക്കെ കോലാഹലങ്ങൾ ഒപ്പിക്കുമോ ആവോ... എന്റെ കുഞ്ഞിന് ഒരുതരത്തിലും അവൾ സമാധാനം കൊടുക്കില്ല, എന്തൊരു ജന്മമാണ് അവളുടേത്,  അവൾക്ക് ചേർന്ന ഒരു സഹോദരനും"

 ആരോടും എന്നല്ലാതെ പറഞ്ഞുകൊണ്ട് അച്ഛമ്മ വന്നു  സെറ്റിയിൽ അമർന്നിരുന്നു.


 ഒരു കസേരയുടെ തലപ്പത്ത് പിടിച്ചുകൊണ്ട് വെറുതെ നിൽക്കുകയാണ് സ്റ്റെല്ല.


" എന്റെ മോള് പേടിച്ചു പോയി കാണും അല്ലേ, ഒന്നും ഓർക്കേണ്ട കേട്ടോ, അമ്മയും മകനും തമ്മിലുള്ള ഈ വഴക്കും പോരും ഒക്കെ തുടങ്ങിയിട്ട് വർഷം കുറെ ആയതാണ്, എന്റെ മോൻ ജീവിച്ചിരുന്നിടത്തോളം കാലം, യാതൊരു ദുഃഖവും, അറിഞ്ഞിരുന്നില്ല ഇന്ദ്രൻ. പൊന്നു പോലെ ആയിരുന്നു ഇന്ദ്രൻ ഈ കുടുംബത്തിൽ വളർന്നത്..അവന്റെ അച്ഛനെ ദൈവം വിളിച്ച് അന്നു തുടങ്ങിയതാണ് ഇന്ദ്രന്റെ കഷ്ടകാലം . എന്ത് ചെയ്യാനാ... ഓരോ വിധി..."


 അച്ഛമ്മ ഓരോരോ കാര്യങ്ങൾ പറയുന്നുണ്ട്.

 പക്ഷേ ഒന്നിനും വ്യക്തതയില്ല.

 കാരണം ഇതിനെക്കുറിച്ച് ഒന്നും യാതൊരു അറിവും സ്റ്റെല്ലയ്ക്ക് ഇല്ലായിരുന്നു.

 കൂടുതൽ വിവരങ്ങൾ ഒന്നും ചോദിച്ച് മനസ്സിലാക്കുവാനും പറ്റില്ല, കാരണം ഇന്ദ്രേട്ടനും ആയിട്ട്, പ്രണയമാണെന്നാണ് എല്ലാവരുടെയും  ധാരണ,  അതൊട്ടു മാറ്റുവാനും സാധിക്കില്ല. തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച വന്നാൽ, ഇന്ദ്രേട്ടൻ വെറുതെ വിടില്ല എന്ന് അവൾക്ക് നിശ്ചയം ആയിരുന്നു..


 അതുകൊണ്ട് അച്ഛമ്മ പറയുന്ന കഥകളൊക്കെ കേട്ടിരുന്നതു മാത്രമേയുള്ളൂ അവൾ..

വൈകുന്നേരം ആയപ്പോൾ,ലളിത ചേച്ചി,സ്റ്റെല്ലയ്ക്ക് ചായയും പലഹാരങ്ങളും ഒക്കെ എടുത്തു വെച്ചിട്ട് വിളിച്ചു.

 "ഊണ് കഴിച്ചത് താമസിച്ചല്ലേ, അതുകൊണ്ട് സത്യം പറഞ്ഞാൽ എനിക്ക് വിശക്കുന്നില്ല ചേച്ചി..."
സ്റ്റെല്ല പറഞ്ഞു 

" ഇനി വിശപ്പ് ആകുവാൻ ആയിട്ട് എന്തെങ്കിലും, മരുന്നു വല്ലതും മേടിച്ചു കൊടുക്കണം അച്ഛമ്മേ, അല്ലാതെ ശരിയാകും എന്ന് തോന്നുന്നില്ല  കെട്ടോ "


" എനിക്ക് ചായ കുടിക്കുന്ന പതിവൊന്നുംമില്ല ചേച്ചി... അതാണ് "

"മോളിതൊക്കെ കഴിച്ചു കുടിച്ചു ഇരിയ്ക്ക്.. ചുമ്മാ ഇരുന്ന് നേരം കളയണ്ടന്നേ "

ലളിതചേച്ചി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.


സ്റ്റെല്ല ആണെങ്കിൽ അച്ഛമ്മയോടൊപ്പം അകത്തളത്തിൽ ഇരുന്നു ചായ കുടിച്ചു, ഒപ്പം ഒരു ഉണ്ണിയപ്പവും കഴിച്ചു.


ശേഷം നാല്കെട്ടിന്റെ മുറ്റത്തൂടെ ഒക്കെ അച്ഛമ്മയുടേ കൂടെ നടന്നു.


"ഇന്ദ്രൻ വെച്ച വീടാ ഇത്.. ആറു വർഷങ്ങൾക് മുന്നേ... മഹാലക്ഷ്മിയും ആയിട്ട് വഴക്ക് കൂടി ഇറങ്ങി പോന്നത് ആണ് എന്റെ അടുത്തേക്ക്... ആറെഴു മാസം കൂടെ നിന്നു. അതിനോടിടയ്ക്ക്  ഈ കാണുന്ന നാല് ഏക്കർ സ്ഥലം മേടിച്ചു. എന്നിട്ട് ഇവിടെ വീടും വെച്ചു.."


"ഹ്മ്മ്..."

സ്റ്റെല്ല ഒന്ന് മൂളി.

"പാല് കാച്ചിന് കൂട്ടി കൊണ്ട് വന്നത് ആണ്, പിന്നെ വീട്ടില്ലാ..ഒരുപാട് പറഞ്ഞു നോക്കി, കേൾക്കണ്ടേ.... അവന്റെ ഒപ്പം അച്ഛമ്മയും വേണം, ഒരേ ഒരു വാശി....എന്തെങ്കിലും വിചാരിച്ചു കഴിഞ്ഞാൽ പിന്നെ അത് നടത്തിയേ തീരു... ആ ഒരു കാര്യത്തിൽ അമ്മയെക്കാൾ കേമൻ മകനാണത്രെ... സംശയം ഇല്ലാ "

"ഹ്മ്മ്....."

അവൾ പിന്നെയും മൂളിക്കേട്ടു.

"മോൾക്ക് ഇതൊക്കെ അറിയിരിക്കും ല്ലേ....ഇന്ദ്രൻ പറഞ്ഞിട്ടുണ്ടോ ആവൊ?

"കുറച്ചു ഒക്കെ അറിയാം "

പറഞ്ഞു കഴിഞ്ഞതും കണ്ടു ഇന്ദ്രന്റെ വണ്ടി വരുന്നത്... ഒപ്പം പിന്നാലെ മറ്റൊരു വാഹനവും...

"അതാരാണോ ആവോ..ഇനിയും ഒരുപാട് അവതാരങ്ങൾ ഉണ്ടോ ആവോ "

അവൾ ഓർത്തു..

"കിച്ചു ആണോ ആവോ "

അച്ഛമ്മ നോക്കി കൊണ്ട് പതിയെ പറഞ്ഞു.

ഊഹം തെറ്റിയില്ലന്നു തോന്നുന്നു, കിച്ചു വന്നു അച്ഛമ്മേ എന്ന് ഉറക്കെ വിളിച്ചു  പറഞ്ഞു കൊണ്ട് ഇന്ദ്രൻ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നുണ്ടയിരുന്നു.

"ഈശ്വരാ.. ഇനി അതാരാണോ...ശത്രു ആണോ അതോ മിത്രമോ."

സ്റ്റെല്ല മനസ്സിൽ ഓർത്തു.

അപ്പോളേക്കും അതി സുന്ദരിയായ ഒരു പെൺകുട്ടി വണ്ടിയിൽ നിന്നും ഇറങ്ങി.

അടുത്തേക്ക് വന്ന ഇന്ദ്രനെ കെട്ടിപിടിച്ചു അവന്റെ തോളിൽഎത്തി പിടിച്ചു ഒന്ന് പൊങ്ങി ചാടി.


അവളുടെ കാതിൽ പിടിച്ചു കുലുക്കുന്ന ഇന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.

അച്ഛമ്മയുടെ രണ്ടാമത്തെ മകളുടെ മകൾ.... കീർത്തന എന്ന കിച്ചു ആയിരുന്നു ആ പെൺകുട്ടി.


മുട്ടൊപ്പം ഇറക്കം ഉള്ള, സിംപിൾ ആയിട്ട് ഉള്ള ഒരു ടോപ് ആണ് ഇട്ടിരിക്കുന്നത്.. 


സ്മൂത്തനിംഗ് ചെയ്തു ഇട്ടിരിക്കുകയാണ് തലമുടി. തോളിന്റെ ഒപ്പം നീളമേ ഒള്ളു അവളുടെ സിൽക്ക് പോലുള്ള മുടിയ്ക്ക്..

ഹൈ ഹീൽഡ് ചെരുപ്പും ഇട്ടു കൊണ്ട് അവൾ ഓടി പാഞ്ഞു വരുന്നത് കണ്ടപ്പോൾ സ്റ്റെല്ലയെ വിറച്ചു പോയിരിന്നു.

അച്ഛമ്മേ....ഞാൻ വന്നുല്ലോ..

ഓടി വന്നവള് അച്ഛമ്മയെ കെട്ടിപിടിച്ചു ഇരു കവിളിലും മാറി മാറി ഉമ്മ കൊടുത്തു കൊണ്ട് നോക്കിയത് സ്റ്റെല്ലയുടെ മുഖത്തേക്ക്...


"ഇതാരാ അച്ഛമ്മേ "


അവളെ നോക്കി കിച്ചു ചോദിച്ചു.

ദേ ഈ നിൽക്കുന്ന നിന്റെ വല്യേട്ടനോട് ചോദിച്ചു നോക്കിക്കേ... ഇവൻ പറയും ഇതാരാണ് എന്നൊക്കെ... "


അച്ചമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതും കിച്ചു അവളുടെ പിന്നിലായി വന്നു നിന്ന ഇന്ദ്രനെ ഒന്ന് നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story