പ്രണയഗീതം: ഭാഗം 32

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

 " ഇതാണ് പ്രസാദ് ഈ നാട്ടിലെ ഏക ഐപിഎസ് ഓഫീസർ... കൃഷ്ണന്റെ ഒരേയൊരു മകൻ... " വാസുദേവൻ രാമദാസന് പ്രസാദിനെ പരിചയപ്പെടുത്തി... "ആഹാ ഇവനാണോ ആൾ... ഏതായാലും കാണാൻ കഴിഞ്ഞില്ലോ... നീ ചെയ്തത് നല്ലൊരു കാര്യമാണ് മോനേ... അവരെ സഹായിക്കാനുള്ള മനസ്സുണ്ടായല്ലോ... " രാമദാസൻ പറഞ്ഞു... അതുകേട്ട് പ്രസാദ് ചിരിച്ചു... "പ്രസാദേ ഞങ്ങൾ ഇപ്പോൾ ഒരു തീരുമാനമെടുത്തു... ആ ഗോപിനാഥനും കുടുംബവും ഇനി അവിടെ താമസിക്കേണ്ട... അത് അപകടമാണ്... എപ്പോഴും നിനക്കോ നിന്റെ റിപ്പാാട്ട്മെന്റിനോ അവരെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല... അതുകൊണ്ട് ഇനിമുതൽ അവർ നമ്മുടെ കൺമുന്നിൽ താമസിക്കട്ടെ... ആ കാണുന്ന വീട് ഞാനും രാമദാസനുംകൂടി അവർക്കുവേണ്ടി വാങ്ങി ക്കാൻ പോവുകയാണ്... എന്താ നിന്റെ അഭിപ്രായം... " വാസുദേവൻ ചോദിച്ചു... അതുകേട്ട് പ്രസാദ് കൃഷ്ണനെ നോക്കി... ഞാൻ എന്താണ് പറയുക... അവരെ സഹായിക്കണമെന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ...

പക്ഷേ ഇതുപോലൊരു വീട് അവർക്കായി വാങ്ങിക്കുക എന്നു പറഞ്ഞാൽ അതിന് ഒരുപാട് പണമാവില്ലേ... " "എടോ ഞങ്ങളും ഇതു പോലെയായിരുന്നു... കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും വേദന എന്തെന്ന് അറിഞ്ഞ് വളർന്നവരാണ് ഞങ്ങൾ... ഇന്ന് ഈ കാണുന്നതെന്നും ഞങ്ങളുടേതല്ല... ഞങ്ങൾ വെറും ബിനാമി മാത്രം... ഒരിക്കലും ഒരു ബന്ധമോ പരിചയമോ ഇല്ലാത്ത മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യന്റേതാണ്... അയാളുടെ കാരുണ്യമാണ് ഇതെല്ലാം... ഇതിൽനിന്ന് മറ്റൊരാൾക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ചെയ്താൽ അതിന്റെ പുണ്യം ആ വലിയ മനുഷ്യന്റെ ആത്മാവിനാണ്... അതുകൊണ്ട് അതേ പറ്റി നീ ചിന്തിക്കേണ്ട... " വാസുദേവൻ പറഞ്ഞു... "എങ്ങനെയാണ് ഇതിനൊക്കെ നന്ദി പറയുക എന്ന് എനിക്കറിയില്ല... ഇന്ന് ഞാൻ ആ വീട്ടിൽ പോയപ്പോൾ ആ വീടിന്റെ അവസ്ഥ കണ്ടതാണ്.. നോക്കുമ്പോൾ നല്ലൊരു വീടാണെന്ന് തോന്നുമെങ്കിലും ആഞ്ഞൊന്ന് തള്ളിയാൽ പൊളിഞ്ഞുവീഴാവുന്ന വീടും ചിതലെടുത്ത് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന മേൽക്കൂരയും... പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുമായി അവിടെ കഴിയുന്നതു തന്നെ റിസ്ക്കാണ്...

അവിടെയുള്ള ഏതെങ്കിലും ദുരിതാശ്വാസ സംഘടനയെ പിടിച്ച് പിരിവിട്ട് ആ വീടൊന്ന് നന്നാക്കി കൊടുക്കാൻ കരുതിയിരുന്നതാണ് ഞാൻ... ഇപ്പോൾ നിങ്ങളുടെ ഈ നന്മയുടെ മുന്നിൽ ഞാൻ കുമ്പിട്ടുപോവുകയാണ്... " "അത്രക്കധികം ഞങ്ങളെ പുകഴ്ത്തല്ലേ... ഇതിന്റെയൊക്കെ പിന്നിൽ നിനക്കുള്ള താല്പര്യം അച്ഛൻ പറഞ്ഞു... അതിലും വലുതല്ലല്ലോ ഒന്നും.... " "അത് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല... അവളെ കണ്ടപ്പോൾ എന്തോ ഒരിഷ്ടം തോന്നി... അത് അവളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ടുമല്ല... " "അതെന്തെങ്കിലുമാകട്ടെ... അവൾ നിനക്കുള്ളതാണെങ്കിൽ എല്ലാം ഭംഗിയായി നടക്കും... അത് കണ്ടിട്ടാണോ നീ അവരെ സഹായിക്കുന്നത്... " "ഒരുക്കലുമല്ല... അവരുടെ അവസ്ഥ കണ്ട് തോന്നിയതാണ്... " "ആണല്ലോ... അപ്പോൾ അതിനെപ്പറ്റി കൂടുതൽ വ്യാകുലപ്പെടേണ്ട... " "എന്നാൽ ഞാനിറങ്ങുകയാണ്... ഇവരെയൊക്കെ പരിചപ്പെടാലോ എന്നു കരുതി വന്നതാണ്... അവിടെ അവരൊക്കെയുള്ളതല്ലേ... ഞാനങ്ങോട്ട് ചെല്ലട്ടേ... " കൃഷ്ണൻ പറഞ്ഞു...

"ഊണുകഴിച്ചിട്ട് പോയാൽ പോരേ... " "നേരമില്ല... പോകുന്ന വഴി കുറച്ചു സാധനങ്ങളും വാങ്ങിക്കാനുണ്ട്... " അതുപറഞ്ഞ് കൃഷ്ണൻ ഇറങ്ങി... അയാൾ വന്ന കാർ ഗെയ്റ്റ് കടന്ന് പോയതും ഒരു ആക്റ്റീവ അവിടേക്ക് വന്നു... അതിൽനിന്നും ചാക്കോ മാഷ് ഇറങ്ങി... " "അല്ലാ ഇതാരാണ് മാഷോ... കയറിയിരിക്ക്..... " "നിന്റെ പഴയ കൂട്ടുകാരൻ വന്നെന്നറിഞ്ഞു അവരെയൊന്ന് പരിചപ്പെടാലോ എന്നു കരുതി വന്നതാണ്... പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്... ഗിരിയുടെ കാര്യമാണ്... " "അറിയാം മാഷേ... മാഷ് മനസ്സിൽ കണ്ടത് എന്താണെന്ന് മനസ്സിലായി... അത് അങ്ങനെത്തന്നെ തീരുമാനിച്ചു... " "നേരോ... കർത്താവേ സ്തുതി... സന്തോഷമായി വാസുദേവാ... ഇവന്റെ കാര്യമോർത്തായിരുന്നു എനിക്ക് സങ്കടം... അത് തീരുമാനമായല്ലോ... ഇത് പറയാനായിട്ട് നിനക്ക് ഒഴിവുള്ള ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു... അവനെവിടെ ഗിരി... " "അവനും നമ്മുടെ കൃഷ്ണന്റെ മകനുംകൂടി മുകളിലേക്ക് പോയിട്ടുണ്ട്... എന്താ വിളിക്കണോ... ഞാൻ വിളിക്കാം... " "വേണ്ട.. ചോദിച്ചെന്നേയുള്ളൂ... "

ഈ സമയം മുകളിലെ ഗിരിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു ഗിരിയും പ്രസാദും... "ഗിരീ നീയപ്പോൾ എന്റെ മുന്നിൽ നാടകം കളിച്ചതാണല്ലേ... എന്തൊക്കെയായിരുന്നു.. ഞങ്ങൾ പരസ്പരം സഹോദരീസഹോദര ബന്ധമാണ് മണ്ണാംക്കട്ടയാണ്... ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽവച്ചായിരുന്നല്ലേ നീ പറഞ്ഞതെല്ലാം.. " "എടാ അതിന് അവളുടെ മനസ്സ് എന്താണെന്ന് എനിക്ക് അറിയാമായിരുന്നില്ലല്ലോ... അവൾക്ക് മറ്റുവല്ല റിലേഷനും ഉണ്ടെങ്കിൽ കൂടുതൽ ആശിച്ച് സങ്കടപ്പെടണോ... ഒരു വേദനയുടെ ഭാരം തന്നെ നെഞ്ചിലിപ്പോഴും കിടന്ന് നീറുകയാണ്... അതിന്റെ കൂടെ മറ്റൊന്ന്... അത് താങ്ങാൻ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്ന് വരില്ല... അതുകൊണ്ടാണ് എല്ലാം മനസ്സിൽ തന്നെ വച്ചത്... അതു പോട്ടെ നിന്നെപ്പറ്റി താഴെ ഒരു കാര്യം പറയുന്നത് കേട്ടല്ലോ... ഉള്ളതാണോ..." "ഉള്ളതാണോ എന്നു ചോദിച്ചാൽ.. ഞാനെന്തിനാ നിന്നോട് കളവ് പറയുന്നത്... ഇന്നലെ അവളെ കണ്ട മാത്രയിൽ എന്തോ ഒരു താല്പര്യം തോന്നി എന്നുള്ളത് സത്യമാണ്... പക്ഷേ അത് ഞാൻ കൂടുതൽ അതിലേക്ക് മൈന്റ് നൽകിയിട്ടില്ല...

കാരണം നീ പറഞ്ഞതുപോലെ അവളെ ഇന്നലെയാണ് ഞാൻ ആദ്യമായി കണ്ടതുത്തന്നെ... എന്നേക്കാൾ മുന്നേ ആരെങ്കിലും ആ മനസ്സ് കീഴ്പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലല്ലോ... അതുമാത്രമല്ല അവളുടെ മാതാപിതാക്കൾ അവൾക്കുവേണ്ടി ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ എന്നും അറിയില്ല... ഒന്നുമറിയാതെ എന്തിനാണ് നമ്മൾ ഒരാഗ്രഹം മനസ്സിലിട്ട് നടക്കുന്നത്... ഏതായാലും ഈ കേസൊന്ന് കഴിയട്ടെ... അതിനുശേഷം അവളുമായി ഒന്നു സംസാരിക്കാമെന്നു വച്ചു... " "നീ നേരിട്ട് ചോദിച്ചാൽ അവൾ സത്യം പറയോ... എടാ അതിനൊക്കെ ഒരു കഴിവു വേണം... അതിന് അനുവിനെ കണ്ട് പഠിക്കണം... ഞാനും ശ്രേയയും തമ്മിൽ ഞങ്ങളുടെ മനസ്സിൽ മാത്രം സുക്ഷിച്ചിരുന്ന ഇഷ്ടം അവൾ ചുളിവിൽ ഞങ്ങളിൽനിന്നുതന്നെ ചോദിച്ചുമനസ്സിലാക്കിയില്ലേ... അതുപോലെ വേണം കാര്യങ്ങൾ... നമുക്ക് നോക്കാമെടോ... ഏതായാലും നിന്റെ മനസ്സിലുള്ള ആശ മുഴുവനായും ഒഴിവാക്കേണ്ട... തീരുമാനം എന്തായാലും നമുക്ക് മനസ്സിലാക്കിയെടുക്കാം... "

"നീ കരുതുന്നതുപോലെ അത്ര വലിയ ആശയൊന്നും എനിക്കില്ല... കണ്ടപ്പോൾ എന്തോ ഒരാഗ്രഹം... അവളെന്റെ കൂടെയുണ്ടായാൽ കൊള്ളാമെന്നെൊരു തോന്നൽ... അത്രയേയുള്ളൂ... "ഇതുതന്നെയാണ് പ്രണയം എന്നുപറയുന്നത്... അല്ലാതെ മരംചുറ്റി കറങ്ങിനടക്കലല്ല... അതൊക്കെ ഒരു ടൈംപാസ് യഥാർത്ഥ പ്രണയം അത് ഉള്ളിന്റെയുള്ളിൽനിന്നും ഉണ്ടാകുന്നതാണ്... അത് ചിലർ നേരിട്ട് കാണിക്കും ചിലർ മനസ്സിൽ കൊണ്ടുനടക്കും അത്രമാത്രം... " "എന്നാൽ ഞാനും ഇറങ്ങുകയാണ്... അവളുടെ അച്ഛൻ കട പൂട്ടുന്നതിനുമുമ്പേ അവിടെയെത്തണം... അവിടെ നിർത്തിയ പോലീസുകാരേയും പറഞ്ഞുവിടണം... " "അപ്പോൾ നീ ഊണുകഴിക്കാൻ നിൽക്കുന്നില്ല.... ശരി അങ്ങനെയാകട്ടെ... ഉച്ഛക്കുശേഷം ശ്രേയയുടെ അച്ഛനുമമ്മയും ഏട്ടനും ഇറങ്ങും... അതുകഴിഞ്ഞ് ഞാൻ വരാം വീട്ടിലേക്ക്... " "എന്നാൽ അങ്ങനെയാവട്ടെ " അവർ താഴേക്ക് നടന്നു... അവിടെ ചാക്കോമാഷിനെ കണ്ടപ്പോൾ കുറച്ചുനേരം സംസാരിച്ചിട്ടാണ് പ്രസാദ് പോയത്... അവൻ നേരെ ഗോപിനാഥിന്റെ കടയിലിലേക്കായിരുന്നു പോയത്...

അവൻ ചെല്ലുമ്പോൾ കട അടക്കുകയായിരുന്നു ഗോപിനാഥൻ... " "ഞാൻ വൈകിയോ അങ്കിൾ... " "ഇല്ല ഇപ്പോഴാണ് ആളുകൾ ഒന്നൊഴിവായത്... അന്നേരം മോനിപ്പോൾ വരുമെന്ന് പറഞ്ഞിരുന്നല്ലോ കടയടച്ച് കാത്തുനിൽക്കാമെന്ന് കരുതി... " "എന്നാൽപോവാം... ഞാൻ ആ പോലീസുകാരെ ഒന്ന് പറഞ്ഞു വിട്ട് വരാം... ആ പ്രതാപനൊന്നും ഈ വഴി വന്നില്ലല്ലോ... "ഇല്ല... അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല... " "അവനെന്തു ചെയ്യാൻ... അങ്ങനെയൊന്നും അവൻ വരില്ല... അത് കൂടുതൽ ദോഷമാകുമെന്ന് അവരറിയാം... " അതുപറഞ്ഞ് പ്രസാദ് അവിടെയുണ്ടായിരുന്ന പോലീസുകാരുടെ അടുത്തേക്ക് ചെന്ന് അവരെ പറഞ്ഞു വിട്ടു... പിന്നെ തിരിച്ചു വന്ന് ഗോപിനാഥനേയുംകൂട്ടി വീട്ടിലേക്ക് പോന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാമദാസനും രമയും ശരത്തും എല്ലാവരോടും യാത്ര പറഞ്ഞ് അവിടെനിന്നും പുറപ്പെട്ടു... അവർ പോയതോടെ എന്തോ വല്ലാത്തൊരു വിഷമം ശ്രേയക്കുണ്ടായി അവൾ മുകളിലേക്ക് നടന്ന് ബാൽക്കണയിൽ ചെന്നിരുന്നു... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... തന്റെ അടുത്ത് വരുന്ന കാൽപ്പെരുമാറ്റം അവളറിഞ്ഞില്ല... ചുമലിൽ ആരുടേയോ കൈവന്നുവീണപ്പോഴാണവൾ തിരിഞ്ഞു നോക്കിയത്... ഗുരിയെ കണ്ടവർ കണ്ണു തുടച്ച് ചിരിക്കാൻ ശ്രമിച്ചു... "

"എന്താണ് ഇത്...ചിരിക്കത്ര തെളിച്ചം പോരല്ലോ... ഇവരെ പിരിഞ്ഞല്ലേ നീ മൂന്നുനാല് ദിവസമായി ഇവിടെ നിന്നത്... ഇപ്പോൾ അവർ വന്നു പോയപ്പോൾ എന്താണ് ഒരു വിഷമം... " "ഇത്രയും കാലം ഞാൻ അവരെ പിരിഞ്ഞ് എവിടേയും നടന്നിട്ടില്ല... ഇവിടെ വന്നപ്പോൾ അത് എനിക്ക് ശരിക്കും മിസ്സ് ചെയ്തതുമാണ്... പക്ഷേ സൂധീറേട്ടനെപ്പറ്റി ആലോചിച്ചപ്പോൾ അതിനൊരു ആശ്വാസമുണ്ടായിരുന്നു... പക്ഷേ ഇപ്പോൾ അവർ വന്ന് പോയപ്പോൾ എന്തോ മനസ്സിനൊരു വിങ്ങൽ... " "അയ്യേ ഇതെന്താ കൊച്ചുകുട്ടിയാണോ നീ... എപ്പോഴായാലും അവരെ പിരിഞ്ഞ് ജീവിക്കേണ്ടവളല്ലേ നീ... അത് കുറച്ച് നേരത്തെയായെന്ന് കരുതിയാൽ മതി... പിന്നെ ഞങ്ങളൊക്കെയില്ലേ നിനക്ക്... ഒരമ്മയുടേയും അച്ഛന്റെയും സഹോദരിയുടേയും സ്നേഹം നിനക്കിവിടെനിന്ന് കിട്ടുന്നില്ലേ... പിന്നയെന്തിനാണ് ഈ വിഷമം... "

"ഉണ്ട്... അങ്കിളും ആന്റിയും എന്നെ മകളെപ്പോലെയാണ് കാണുന്നത്... പിന്നെ എനിക്കായി മാത്രം ഇവിടെ ഒരാളുകൂടിയുണ്ടല്ലോ... എന്നാലും എന്തോ ഒരു ഏകാന്തതപോലെ... ചിലപ്പോൾ എനിക്ക് തോന്നുന്നതാവാം... " "ആ തോന്നൽ മാറ്റാൻ നമുക്ക് ഒരിടംവരെ പോയാലോ... " "എവിടേക്ക്... അതും ഈ നേരത്ത്... " "അതൊക്കെയുണ്ട്... നമ്മൾ പോകുന്നത് പ്രസാദിന്റെ വീട്ടിലേക്കാണ്... അവിടെ, ഒരാളെ നിനക്ക് പരിചയപ്പെടുത്തി തരാം... " "എനിക്കറിയാം ആരെയാണെന്ന്... ആ പെൺകുട്ടിയെയല്ലേ... കൃഷ്ണനങ്കിൾ പറയുന്നത് കേട്ടു... എന്ത് നല്ല ആളുകളാണ് പ്രസേദേട്ടനും അവരുടെ അച്ഛനും..." "അപ്പോൾ ഞങ്ങൾ മോശക്കാരാണെന്നാണോ പറയുന്നത്... " "അയ്യോ അങ്ങനെയല്ല... അങ്കിളും ആന്റിയും അനുവുമെല്ലാം നല്ലവരാണ്... മറ്റുള്ളവരുടെ വിഷമം അറിയുന്നവർ... വന്ന വഴി മറക്കാത്തവർ...

പക്ഷേ ഇയാളുടെ കാര്യത്തിൽ എനിക്ക് സംശയമാണ്... ആ നോക്കട്ടെ എങ്ങനെയുള്ളവനാണെന്ന്... " "അതു ശരി... അപ്പോൾ എന്നെയാണ് നിനക്ക് സംശയം... അത് ഞാൻ മാറ്റിത്തരാം... ഇപ്പോൾ മോള് പോയി ഡ്രസ്സ് മാറ്റി വാ... തന്റെയടുത്തുള്ള മോഡേൺഡ്രസ്സൊന്നും ഇട്ട് എന്റെ മുന്നിൽ വന്നേക്കരുത്... " "ഉത്തരവ്... എനുതുചെയ്യാനാണ്... തല വച്ചുക്കൊടുത്തുപോയില്ലേ... " "നിന്ന് വാചക മടിക്കാതെ പോയി മാറ്റിവാ പെണ്ണേ... " ഗിരിയവളുടെ ചെവിൽപിടിച്ചുകൊണ്ട് അവിടെനിന്നും പറഞ്ഞയച്ചു... "അയ്യോ വിട് വേദനിക്കുന്നു... " ശ്രേയ ഗിരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു... "നിന്റെ നാവിൽനിന്ന് ഇനി ഇതുപോലെ തർക്കുത്തരം വരരുത്.. വന്നാൽ ഇതുപോലിരിക്കും മനസ്സിലായോ... " ഗിരി അവളുടെ ചെവിയിലെ പിടിവിട്ടുകൊണ്ട് പറഞ്ഞു... "ഇല്ല മനസ്സിലായില്ല... " ശ്രേയ പിന്നോക്കം നടന്നുകൊണ്ടു പറഞ്ഞു... " "എടീ നിന്നെ ഞാൻ.. " ഗിരി അവളുടെയടുത്തേക്ക് ചെന്നു.. എന്നാലവൾ മുറിയിലേക്കോടി... ഗിരി ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story