രൗദ്രം ❤️: ഭാഗം 4
രചന: ജിഫ്‌ന നിസാർ
സ്കൂട്ടി ഗേറ്റിനുള്ളിലേക്ക് കയറും മുന്നേ അഞ്ജലി ഒന്ന് തിരിഞ്ഞു നോക്കി..
കൃത്യമായ ഒരു അകലം പാലിച്ചു കൊണ്ട്... പിറകിൽ അവരുടെ ജീപ്പ് ഉണ്ട്.
അവൾ ഉള്ളിലേക്ക് കയറിയതും കാറ്റ് പോലെ അത് കടന്ന് പോയിരുന്നു.
മുറ്റം കടന്നിട്ട് പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും ദേഹം മൊത്തം വേദന ഉണ്ടായിരുന്നു അവൾക്ക്..
ബാഗ് വണ്ടിയിൽ നിന്നും വലിച്ചെടുത്തു കൊണ്ട് അകത്തേക്ക് കയറി..
കയ്യിലെ വാചിലേക്ക് വെറുതെ ഒന്ന് നോക്കി..
സമയം ഏഴ് മണി ആവാൻ ആയിരിക്കുന്നു..
ഇന്ന് വരെയും ഇത്രേം വൈകി എത്തിയിട്ടില്ല.. ഇന്നൊരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വന്നേക്കാം എന്നത് അവൾക്ക് ഉറപ്പായിരുന്നു..
"വീട്ടിൽ എത്തിയിട്ട്... ആര് ചോദിച്ചാലും... രുദ്രൻ പിടിച്ചു കൊണ്ട് പോയതാണ് എന്ന് പറയാൻ മടിക്കരുത്.. അവരത് ചോതിക്കാൻ എന്റെ അരികിൽ വരണം.. അപ്പഴേ ഈ കളിക്ക് ഹരം കൂടുകയൊള്ളു...'
പോരാൻ ഇറങ്ങും മുന്നേ രുദ്രൻ വിളിച്ചു പറഞ്ഞതാണ് അവളുടെ ഉള്ളിലേക്ക് ആ നിമിഷം ഓടി എത്തിയത്..
എന്നാലും എന്താണാവോ അവനിത്രമാത്രം തെറ്റ്ധാരണ വന്നത്..
ആരോടും യാതൊരു വൈരാഗ്യവും സൂക്ഷിച്ചു വെക്കാത്ത അച്ഛനെ കുറിച്ച് എങ്ങനാവും അവനിത്ര നീചമായി കരുതി വെച്ചിരിക്കുന്നത്..
ഡീ..
തോളിൽ അമർത്തി കിട്ടിയ അടിയിലാണ് അഞ്ജലി ഓർമയിൽ നിന്നും വഴി തെറ്റി വീണത്..
ദേഷ്യത്തോടെ റീത്ത മുന്നിൽ നിൽക്കുന്നുn
"എവിടെ ആയിരുന്നു.. നിന്റെ ഫോണ് എന്ത്യേ"
കടുപ്പത്തിൽ ഉള്ള ചോദ്യം..
അപ്പോഴാണ് അവൾക്കും അത് ഓർമ വന്നത്..
ഫോൺ.... അത് രുദ്രൻ ഓഫ് ചെയ്തിട്ട് ജനൽ പടിയിൽ വെച്ചത് കണ്ടിരുന്നു..
പോരുമ്പോൾ എടുക്കാൻ മറന്നു പോയി..
ശോ..
അവൾ തലയിൽ കൈ വെച്ചു..
അതെല്ലാം സൂക്ഷ്മമായി നീരീക്ഷിച്ചു കൊണ്ട് റീത്ത അവിടെ നിൽക്കുന്നത് അവൾ വീണ്ടും മറന്നു പോയി..
"നിനക്കെന്താ അഞ്ചു.. ആകെ ഒരു കള്ളലക്ഷണം..വൈകുമ്പോ വിളിച്ചു പറയാറുള്ള മര്യാദയൊക്കെ നീ മറന്നോ "
വീണ്ടും... റീത്തയുടെ കണ്ണുകൾ കൂർത്തു...
അഞ്ജലി കയ്യിലുള്ള ബാഗ്.. ഒന്നൂടെ ഒതുക്കി പിടിച്ചിട്ട് അവരുടെ മുന്നിൽ പോയി നിന്നു..
"എനിക്കോ... എനിക്കെന്ത് കള്ളത്തരം.."
പരമാവധി നിഷ്കളങ്ക വാരി വിതറി കൊണ്ടവൾ തിരിച്ചു ചോദിച്ചു..
നീ ഇത്രയും നേരം എവിടെ ആയിരുന്നു..ആദ്യം അത് പറ "
റീത്ത ചോദിച്ചു..
"അതല്ലേ ഞാനും പറയാൻ വന്നത്... എന്റെ ഒരു ഫ്രണ്ട്ന്റെ ബ്രോയുടെ മാരേജ് ആണ് നാളെ.. അതിന്റെ കുറച്ചു സ്പെഷ്യൽ ചടങ്ങ് ഉണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ചേർന്ന് അവളുടെ വീട്ടിൽ പോവാൻ തീരുമാനം എടുത്തു.. പക്ഷെ അവിടെ നിന്നും ഇറങ്ങാൻ അൽപ്പം ലേറ്റ് ആയി '
സ്കൂട്ടിയിൽ പോരുമ്പോൾ ഇരുന്നു മെനഞ്ഞ ഒരു കഥ അവിടെ ഭംഗിയായി അവതരിപ്പിച്ച സന്തോഷത്തിൽ ആയിരുന്നു അഞ്ജലി...
എന്നിട്ട് നിന്റെ ഫോൺ എവിടെ.. വൈകുമ്പോ ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും തോന്നിയില്ലേ നിനക്ക്.."
റീത്ത വിടാനുള്ള ഭാവം ഇല്ലാത്ത പോലെ ചോദിച്ചു..
"ഓഹ്... അമ്മ പറഞ്ഞപ്പഴ ഞാനും അതോർത്തത്... ഫോൺ ചാർജ് തീർന്നപ്പോൾ അവിടെ കുത്തി വെച്ചിട്ടുണ്ട്.. ധൃതി പിടിച്ചു പോന്നപ്പോ എടുക്കാൻ മറന്നു.. ഇനിയിപ്പോ നാളെ പോയി എടുക്കണം "
ചിരിച്ചു കൊണ്ട് പറയുന്നവളെ റീത്ത ഒന്ന് ഇരുത്തി നോക്കി..
സോറി... ഇനി ആവർത്തിക്കില്ല.. ഇപ്രാവശ്യം ക്ഷമിക്കണം... "
അഞ്ജലി അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..
"കൊച്ചു കുട്ടി ഒന്നും അല്ല.. ഇമ്മാതിരി ലോകത്ത് പെൺകുട്ടികളെ കൊണ്ട് ജീവിക്കുന്ന ഓരോ നിമിഷവും ചങ്കിൽ തീയ.. അത് വല്ലതും നിനക്കൊക്കെ പറഞ്ഞ മനസ്സിലാവുമോ "
വീണ്ടും കലിപ്പോടെ പറയുന്ന അമ്മയെ നോക്കി... അവൾ നിന്ന് പോയി.
ഇത് ഇന്നത്തേക്ക് ഉള്ളതായി.. ഇന്നിനി ഈ വീട്ടിൽ ആർക്കും ചെവി കേൾക്കാം എന്ന് വെറുതെ പോലും മോഹിക്കാൻ പാടില്ല..
നടക്കില്ല അത്..
സത്യത്തിൽ എന്താണ് സംഭവിച്ചത് എന്നൂടെ അറിയുമ്പോ എന്തായിരിക്കും അമ്മയുടെ അവസ്ഥ..
ആ ഓർമയിൽ തന്നെ അവൾ ഒന്ന് തല കുടഞ്ഞു..
അച്ഛൻ എവിടെ പോയി അമ്മേ.. "
നയത്തിൽ... അഞ്ജലി അത് ചോദിക്കുമ്പോൾ റീത്ത ഒന്നൂടെ ദേഷ്യം പൂണ്ടു..
അഞ്ജലിയെ അന്വേഷിച് പോകാൻ പറഞ്ഞത് തള്ളി കളഞ്ഞ ദേഷ്യം ഉള്ളിൽ ഉള്ളത് കൂടി പുറത്ത് ചാടി..
പിന്നെ അവിടെ വിളിച്ചു പറയുന്നതിലെ പലതും അവൾക് പിടി കിട്ടിയില്ല എങ്കിലും ഇനി ഇവിടെ നിൽക്കുന്നത് ശെരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് അഞ്ജലി വേഗം അവിടെ നിന്നും രക്ഷപെട്ടു മുകളിലേക്ക് ഓടി കയറി പോയത്..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സേഫ് ആയിട്ട് എത്തിച്ചില്ലേ "
അരികിൽ വന്നിരുന്നവരോട്... കിടന്ന കിടപ്പിൽ തന്നെ ചോദിച്ചു രുദ്രൻ.
അതേ എന്നവർ മറുപടി പറയുമ്പോൾ അവൻ വീണ്ടും കണ്ണടച്ച് കിടന്നു..
"വിചാരിച്ചത് പോലല്ല.. അവൾ മിടുക്കിയാണ് രുദ്ര... സ്റ്റീഫന്റെ അല്ലേ വിത്ത്.. കുരുട്ട് ബുദ്ധി കാണാതെ ഇരിക്കില്ലല്ലോ "
സലീം പറയുമ്പോൾ... രുദ്രൻ ദേഷ്യത്തോടെ കണ്ണ് വലിച്ചു തുറന്നു...
മങ്ങിയ വെളിച്ചത്തിലും അവന്റെ മുഖത്തു നിറഞ്ഞ ദേഷ്യം അവർ മൂന്നു പേരും കണ്ടിരുന്നു...
"സത്യത്തിൽ നിന്നെ ഞങ്ങൾക്ക് മനസ്സിലാവുന്നില്ലെടാ... സ്റ്റീഫനെ ഒന്ന് നന്നായി ചുറ്റിക്കാം എന്നുള്ള പ്ലാൻ അല്ലായിരുന്നോ അവളെ പൊക്കി കൊണ്ട് പോരുമ്പോൾ ഉണ്ടായിരുന്നത്.. പിന്നെങ്ങനെ നീ അത് പെട്ടന്ന് മാറ്റിയത്.."
ജീവൻ ചോദിക്കുമ്പോൾ.... രുദ്രൻ എഴുന്നേറ്റു ഇരുന്നു..
വീടിന്റെ കുറച്ചു മാറിയുള്ളൊരു കുന്നിൽ പുറത്തെ... പാറപുറത്താണ് അവരെല്ലാം..
സ്ഥിരമായി അവരുടെ ഒത്തു കൂടൽ..
നാല് പേരും നാല് ദിശയിൽ തുഴയുന്നവരാണ്...പക്ഷെ ഒറ്റ മനസ്സാണ്..
കൂട്ട് കെട്ടിന്റെ കരുത്താണ്..
ഒപ്പം ഉള്ളവർക്ക് വേണ്ടി മരിച്ചു കളയാൻ പോലും മടിയില്ലാത്ത ആത്മാർത്ഥതയാണ് ....
എല്ലാം ഞാൻ നല്ലത് പോലെ പ്ലാൻ ചെയ്തിട്ട് തന്നെയാണ് കളിക്കാൻ ഇറങ്ങി പുറപ്പെട്ടത്... പക്ഷെ.. "
ബന്ധങ്ങളാണ് അവന്റെ കാലിലെ ചങ്ങല എന്ന് പറയാൻ ആവാത്ത പോലെ...
ദൂരേക്ക് നോക്കി രുദ്രൻ പറയുമ്പോൾ അവരുടെ കൂടി മനസ്സ് വിങ്ങി..
"കണ്ണടച്ചാൽ... എനിക്ക് വേണ്ടി... പിടഞ്ഞു തീർന്ന അച്ഛന്റെ മുഖം എന്നെ കൊല്ലുന്നു...
കൈ കൊണ്ടവൻ മുഖം പൊതിഞ്ഞു പിടിച്ചു...
അവരെല്ലാം പരസ്പരം ഒന്ന് നോക്കി..
സലീം രുദ്രന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു..
"മറന്നു കള എന്ന് പറയാനൊക്കെ ഈസി ആണ് രുദ്ര.. പക്ഷെ... ഞങ്ങൾക്ക് മനസ്സിലാവും എടാ നിന്നെ.. നിന്റെ അവസ്ഥ..."
തോളിൽ കൈ വെച്ചിട്ട് സലീം അത് പറയുമ്പോൾ... രുദ്രൻ മുഖത്തെ കൈകൾ മാറ്റി കൊണ്ടവനെ നോക്കി..
പക്ഷെ... എന്തെങ്കിലും ചെയ്യാൻ ഇറങ്ങി പുറപ്പെടും മുന്നേ ഒരായിരം പ്രാവശ്യം നീ ചിന്തിച്ചു നോക്കണം.. സേതു ചേട്ടന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യം അദ്ദേഹത്തിന്റെ പേരും പറഞ്ഞിട്ട് നീ ചെയ്യുമ്പോ.. അനുഗ്രഹിക്കുന്നതിന് പകരം നിന്നെ ശപിക്കാൻ കാരണം ആവരുത്... "
സലീം പറഞ്ഞു..
രുദ്രൻ ഒന്നും മിണ്ടാതെ ഇരുന്നു...
തോറ്റു പിന്മാറി പോകാൻ അല്ല നിന്നോട് പറയുന്നത്... നിന്റെ കൂടെ എല്ലാത്തിനും ഞങ്ങൾ ഉണ്ടാവും എന്ന കാര്യത്തിൽ നിനക്കൊരു സംശയവും വേണ്ട... "
റെജി കൂടി പറഞ്ഞു...
"പക്ഷെ ചെയ്യുന്നത്... നമ്മുടെ മനസാക്ഷി കൂടി കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ ആവരുത് എന്ന് മാത്രം..."
റെജി ഓർമപെടുത്തും പോലെ പറഞ്ഞിട്ടും രുദ്രൻ അനങ്ങിയില്ല..
"സ്റ്റീഫൻ തോമസ് ചെ..റ്റയാണ്... എന്നും കരുതി അവന്റെ റേഞ്ചിലേക്ക് താഴതെ തന്നെ നമ്മൾ നമ്മുടെ ലക്ഷ്യം നേടണം.. അതാണ് വേണ്ടത്... നമ്മുക്ക് പറ്റും രുദ്ര... അവന്റെ മുഖമൂടി ഈ ലോകത്തിന് മുന്നിൽ വലിച്ചു കീറുക എന്ന നിയോഗം ദൈവം ഏൽപ്പിച്ചു തന്നത് നമ്മളെ ആവും..."
മനോജ് കൂടി പറയുമ്പോൾ... രുദ്രൻ പതിയെ തലയാട്ടി...
"ജീവൻ പോവേണ്ടി വന്നാലും നിനക്കൊപ്പം ഞങ്ങൾ ഉണ്ടാവും "
സലീം ഉറപ്പിച്ചു പറയുമ്പോൾ... രുദ്രന്റെ കണ്ണുകൾ തിളങ്ങി..
പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിക്കുമ്പോൾ... അവൻ അതെടുത്തു നോക്കി...
രണ്ടു ഫോണുകൾ കയ്യിൽ കിട്ടി..
അവന്റെ നെറ്റി ചുളിഞ്ഞു..
ഇതവളുടെ ഫോൺ ആണല്ലോ... കൊടുക്കാൻ മറന്നു പോയി "
രുദ്രൻ പറഞ്ഞു..
"നീ നിന്റെ ഫോൺ എടുത്തു നോക്ക്.. അത് ഇപ്പൊ കട്ടാവും "
സലീം പറഞ്ഞു..
അമ്മയാണ്..
പറഞ്ഞിട്ട് അവൻ അത് ചെവിയിൽ ചേർത്ത്..
വരാം എന്നൊറ്റ മറുപടിയിൽ സംസാരിച്ചു നിർത്തി ഫോൺ തിരികെ വെക്കുന്നവനെ അവരെല്ലാം വേദനയോടെയാണ് നോക്കിയത്..
ഈ കൂട്ടത്തിൽ ഏറ്റവും സന്തോഷത്തോടെ ചിരിക്കാൻ അറിയാവുന്നവന്റെ വേദന ഒളിപ്പിച്ചു പിടിച്ച മുഖം അവരിൽ വല്ലാത്തൊരു നോവ് പടർത്തി..
മിടുക്കൻ... പഠിക്കുന്ന കാലം മുതൽക്കേ.. എക്സ്ട്രാ ടാലാന്റ് ഉള്ളവൻ..
കാൽ വെച്ചിടതെല്ലാം അവന്റേതായ മുദ്ര പതിപ്പിക്കാൻ അവനായി...
അവനൊപ്പം ഓടി എത്താൻ പറ്റാഞ്ഞിട്ടും മുന്നോട്ടു കുതിച്ച അവൻ പക്ഷെ ഇടക്കിടെ പിറകിലേക്ക് തിരിഞ്ഞിട്ട് അവരെ കൂടി ഒപ്പം ചേർക്കാൻ മറന്നിട്ടില്ല..
നാട്ടിലെ... നാടൻ പണികളിലേക്ക് അവരെല്ലാം തിരിഞ്ഞപ്പോൾ അവൻ അവന്റെ സ്വപ്നത്തിനൊപ്പം മത്സരത്തിൽ ആയിരുന്നു..
രാവിലെ പണിക്കിറങ്ങി... വൈകുന്നേരം... വീട്ടിലെത്തി... ഒരു കുളിയും പാസാക്കി... അമ്മ കൊടുക്കുന്ന ചൂട് ചായയും വലിച്ചു കുടിച്ചു.. നാട്ടിലെ വിശേഷങ്ങളിലേക്ക് അവരെല്ലാം അലിഞ്ഞു ചേരുമ്പോൾ...മനസ്സ് കൊണ്ട് അവനെപ്പോഴും അരികിൽ ഉണ്ടായിരുന്നു... ഒത്തിരി ദൂരെ ആയിരുന്നിട്ട് കൂടി...
സ്വപ്നം നേടി തിരികെ എത്തുമ്പോൾ അവനെക്കാൾ സന്തോഷം അവർക്ക് മൂന്ന് പേർക്കും ആയിരുന്നു..
എത്ര സന്തോഷം നിറഞ്ഞ ദിവസങ്ങൾ..
എത്ര പെട്ടന്നാണ് എല്ലാം അവസാനിച്ചു പോയത്..
നിഴൽ പോലെ.. ശ്വാസം പോലെ... അതിനേക്കാൾ ഉപരി അവന്റെ ഏറ്റവും അടുത്തൊരു കൂട്ടുകാരനെ പോലെ ആയിരുന്ന സ്വന്തം അച്ഛന്റെ മരണം... അതും അവന് വേണ്ടി... കണ്മുന്നിൽ കാണേണ്ടി വന്നൊരു മകന്റെ അവസ്ഥ...
ഡിപ്രഷന്റെ പിടിയിൽ നിന്നും അവനൊരു മാനസിക രോഗിയിലേക്ക് നടന്നു കയറി പോകുന്നു എന്നൊരു തോന്നൽ കൊണ്ടായിരുന്നു...
അവനിലേക്ക് വീണ്ടും വീണ്ടും പ്രതീക്ഷകൾ വാരി ഇട്ട് കൊടുത്തത്..
നിന്റെ സന്തോഷം തകർത്തവരെ... കുടുംബം നശിപ്പിച്ചവരെ... നിയമം കണ്ടില്ലെന്ന് നടിച്ചാലും.. നീ അവരെ വിട്ടു കളഞ്ഞിട്ട് ഇരിക്കല്ലേ എന്നവനോട് പറഞ്ഞത്... ഒരു മുറിയിൽ സ്വപ്നം പോലും മറന്നിരിക്കുന്നവനെ... ഒന്ന് പുറത്തിറങ്ങി കാണുക എന്നാഗ്രഹത്തോടെയായിരുന്നു..
നിയമം പോലും കൈ വിട്ട് കളഞ്ഞവനെ... അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ വയ്യല്ലോ.. വിധിയുടെ കളിക്ക്.
അവൻ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയല്ലേ..
"ഇനി നിയമം അല്ല.. നീ വേണം നീതി നടപ്പാക്കാൻ.. എന്തിനും കൂടെ ഞങ്ങൾ ഉണ്ടെന്ന്..."ഹൃദയം കൊണ്ട് തന്നെ വാക്ക് കൊടുത്തിട്ട് കൈ പിടിച്ചിറക്കി കൊണ്ട് പോന്നു...
തിരികെ ജീവിതത്തിലേക്ക്...
ഇന്നിപ്പോൾ അവൻ ജീവിച്ചിരിപ്പുണ്ട് എങ്കിൽ... അത് അന്ന് അവന് നിഷേധിച്ച നീതി സ്വയം നടപ്പാക്കാൻ വേണ്ടി മാത്രം ആണ്..
അന്നവൻ പുറത്തേക്കിറങ്ങാൻ അങ്ങനൊരു വാക്ക് കൊടുക്കേണ്ടി വന്നു എങ്കിലും... ജീവൻ പോകും വരെയും അവനൊപ്പം തന്നെ നിൽക്കാൻ വേണ്ട ചങ്കുറപ്പ് ഉണ്ട് എന്നാലും....
എത്രയോ ഉയരങ്ങളിൽ.... കഴിവ് തെളിയിച്ചു വിജയം വരിക്കേണ്ട അവന്റെ ചിരി മറന്ന മുഖം ഉള്ളിലെ കനലാണ്...അവന്റെ കാര്യത്തിൽ... ഇനിയും എന്താണ് വേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു...
ഒന്നറിയാം...
തോറ്റവന്റെ കഥയായിട്ട്.... ആവരുത് രുദ്രനെ ലോകം അടയാളപെടുത്തേണ്ടത്.
അവനുള്ളിൽ ജയിക്കാനുള്ള വഴികളാണ് തെളിയിച്ചു കൊടുക്കേണ്ടത്.........കാത്തിരിക്കൂ.........