സീതാ രാവണൻ🔥: ഭാഗം 10

രചന: കുഞ്ചു

കുഞ്ചു അതോടെ സൂര്യാ - ശിവാനി ബന്ധത്തിനു അവൾ പൂർണവിരാമം കുറിച്ചു.. എങ്കിലും കാര്യങ്ങൾ അവിടം കൊണ്ടും തീർന്നിരുന്നില്ല... മാഗസിൻ ഫെസ്റ്റിന്റെ വിജയം ഗൗതമിന്റെ നേതൃത്വത്തിൽ ശിവാനിയെ ഉയർത്തി കാണിച്ചു കൊണ്ട് എല്ലാവരും ആഘോഷിക്കുമ്പോൾ ഇതെല്ലാം നോക്കി കണ്ട് ഒരുഭാഗത് ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന സൂര്യയെ അവൾ കണ്ടിരുന്നു. ഈ വിജയത്തിന്റെ മുഖ്യ കാരണം സൂര്യയാണെന്ന് അറിയാമെങ്കിലും അവൾ മനഃപൂർവം വിസ്മരിച്ചു. പെയർ ആയി കൂടെ വന്നത് ആരാണെന്ന് ഗൗതം ചോദിച്ചപ്പോൾ അവൾക്ക് സൂര്യയെ കുറിച്ച് പറയേണ്ടി വന്നു.

" സൂര്യയോ.. സത്യമാണോ നീ പറയുന്നത്.. " " അതേ ഗൗതം.. നമ്മൾ വിചാരിച്ചത് പോലെ വെറും പൊട്ടനൊന്നുമല്ല അവൻ.. " " അതല്ലെങ്കിലും അങ്ങനെയാടോ, ചിലരൊക്കെ നമ്മുടെ ചിന്തകൾക്ക് മുകളിൽ ആയിരിക്കും.. നമ്മൾ കരുതുന്നത് പോലെയൊന്നും ആവില്ല.. " " പക്ഷേ അവനെ എനിക്കറിയാം.. നിന്റെ ആക്‌സിഡന്റിന്റെ പുറകിലും നമ്മുടെ മാഗസിൻ കാണാതെയായതിന്റെ പിറകിലും അവൻ തന്നെയാണ്. "

" ശിവാനി.. കാര്യമറിയാതെ സംസാരിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ എന്റെ അശ്രദ്ധ കൊണ്ടാണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായത്. ആ സമയം സൂര്യ അവിടെ ഉണ്ടായത് കൊണ്ട് അവൻ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അവന്റെ ക്യാരക്ടർ വെച്ച് അത് അവനിൽ നിന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ലാ.. നമ്മൾ വിചാരിച്ചത് പോലെ അത്രക്ക് ദുഷ്ടൻ ഒന്നുമല്ലടോ അവൻ. പിന്നെ മാഗസിൻ കാണാതെയായത്, അതിനും പുറകിലും അവൻ അല്ലാ " " അതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും..???"

" കഴിയും കാരണം, ഞാൻ നിന്നെ കാണാൻ വേണ്ടി ലൈബ്രറിയിലേക്ക് വരുമ്പോൾ സൂര്യയും അജ്മലും താഴെ ഗ്രൗണ്ടിൽ ഇരിക്കുന്നത് ഞാൻ കണ്ടതാണ്. പിന്നെ ആ ലൈബ്രറിയിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നമ്മൾ രണ്ട് പേരും പുറത്തു നിന്ന് സംസാരിക്കുന്ന സമയം മറ്റാരും അതിന് അകത്തേക്കു പോയിട്ടില്ല.. " " അപ്പോൾ ആ മാഗസിൻ എവിടെ പോയി..?? " " നിനക്ക് മുന്പേ ലൈബ്രറിയിൽ മറ്റാരോ ഉണ്ടായിട്ടുണ്ടാകണം.. അയാൾ ആകണം ആ മാഗസിൻ എടുത്തു മാറ്റിയത്.. "

ശിവാനിയുടെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വീണു.. " നീയെന്താ പറഞ്ഞു വരുന്നത് ഗൗതം.. " " എനിക്ക് തോന്നുന്നു നമുക്ക് പിറകിൽ ഏതോ ഒരു ശത്രു മറഞ്ഞിരിപ്പുണ്ടെന്ന്.. " " ശത്രു..?? " " പേടിക്കേണ്ട.. ഇതെല്ലാം എന്റെ വെറും നിഗമനങ്ങൾ മാത്രമാണ്.. നീ ഇനി ഇതോർത്ത് ടെൻഷൻ അടിക്കേണ്ട.. " എങ്കിലും ഗൗതം പറഞ്ഞ കാര്യങ്ങൾ ഒരു കുഞ്ഞു തീപൊരിയായി അവളുടെ ഉള്ളിൽ മറപറ്റാതെ കിടക്കുന്നുണ്ടായിരുന്നു..

ഗൗതം പറഞ്ഞ കാര്യങ്ങൾ കേട്ട് അവൾക്ക് സൂര്യയോട് അല്പം അനുകമ്പ തോന്നിയെങ്കിലും അവനോട് അടുക്കുന്നത് തനിക്ക് ആപത്തു മാത്രമേ വിളിച്ചു വരുത്തു എന്ന് അവൾക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ പിന്നീട് ശിവാനി സൂര്യയെ പൂർണ്ണമായും അവഗണിച്ചു. അറിയാതെ പോലും അവളിൽ നിന്നൊരു നോക്കോ വാക്കോ അവനു ലഭിച്ചില്ല.. അവനും അവളുടെ അടുത്തേക് പോയില്ല. പരിഭവവും പിണക്കവും സന്തോഷങ്ങളും നിറഞ്ഞ 3 വർഷം അവസാനിക്കാനായി.. പരീക്ഷകളും അവധികളും കടന്നു പോയി.. സെന്റ് ഓഫ്‌ ഡേ വന്നടുത്തു..

കഴിഞ്ഞ വർഷങ്ങൾ തങ്ങളുടെ തലവൻമാരായി വാണ സീനിയെഴ്സിന് ഗംഭീര യാത്രയപ്പ് തന്നെ ജൂനിയർസ് ഒരുക്കിയിരുന്നു.. പാട്ടും ഡാൻസും മേളവുമൊക്കെയായി പൂരപ്പറമ്പിന്റെ പ്രതീകമായിരുന്നു അന്ന് കോളേജ് ഓഡിറ്റോറിയം.. !! ഒരു ദിനം മുഴുവൻ നീണ്ടു നിന്ന ഉത്സവം എന്ന് തന്നെ പറയാം.. എല്ലാത്തിനും നിറ സാനിധ്യമായി ശിവാനിയും ഗൗതമും പുറകിൽ തന്നെ ഉണ്ടായിരുന്നു.. സമയം 6 മണി കഴിഞ്ഞിരിക്കുന്നു.. പരിപാടിയുടെ സമാപനസമയം അടുത്തു തുടങ്ങി.

3 വർഷം തനിക്ക് മറക്കാനാകാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ കോളേജ് വരാന്തയിലൂടെ ശിവാനി തനിയെ നടന്നു.. ആദ്യ ദിനം മുതൽ ഈ നിമിഷം വരെ അവളുടെ ചിന്തയിലൂടെ കടന്ന് പോയി. നടക്കുന്നതിനിടെ ഒരു ക്ലാസ്സിൽ നിന്ന് അടക്കി പിടിച്ച രീതിയിൽ സംസാരം കേട്ട് അവൾ അങ്ങോട്ട് എത്തി നോക്കി. അജ്മൽ ഒരു പെണ്ണുമായി സംസാരിച്ചു നിൽക്കുകയാണ്.. അവൾ ഒരു ചിരിയോടെ അവരെ നോക്കി നിന്നു.

റിയ ആരെയോ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് അജ്മൽ അങ്ങോട്ട് നോക്കി. ശിവാനിയെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി. ഒരു ചമ്മലോടെ അവൻ നോട്ടം തെറ്റിച്ചു. അവന്റെ അവസ്ഥ കണ്ട് അധികം ചടപ്പിക്കാൻ നിൽക്കാതെ അവൾ അവിടെന്ന് മാറി. " റിയാ.. നിനക്ക് അറിയോ അവളെ?? " അജ്മൽ സംശയം പ്രകടിപ്പിച്ചു. " പിന്നെ അറിയാതെ.. അജുക്കാന്റെ ഇഷ്ട്ടം എന്നെ ആദ്യം അറിയിച്ചത് ശിവാനി ചേച്ചിയല്ലേ.. പിന്നെ നിങ്ങളെ പ്രേമിക്കാൻ ധൈര്യം നൽകിയതും ചേച്ചിയാ.. " അത് അജ്മലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കൂടെയുള്ളവരെ പോലും അറിയിക്കാതെ താൻ സ്വകാര്യമായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ഇഷ്ടം ശിവാനി എങ്ങനെ കണ്ട് പിടിച്ചു എന്നോർത്ത് അവന്റെ തല പുകഞ്ഞു.

മറ്റൊരു ക്ലാസ്സ്‌ മുറിയിൽ ഇതുപോലെ സംസാരിച്ചു നിൽക്കുന്ന ദേവനും അജ്മലിനെ പോലെ ഞെട്ടലിൽ ആയിരുന്നു, തന്റെ ഉള്ളിലെ പ്രണയം ശിവാനി സഫലമാക്കി തന്നതിന്റെ അർത്ഥം മനസ്സിലാകാതെ.. !!! അതേ സമയം ശിവാനിയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.. പലയിടത്തും കണ്ണുകൾ കൊണ്ട് തന്റെ പ്രണയം പറയാതെ പറയുന്ന അജ്മലിനെയും ദേവാനന്ദിനെയും ശിവാനി മാത്രം കണ്ടിരുന്നു.. ആ പൊട്ടന്മാർക്ക് ഇഷ്ട്ടം പറയാനുള്ളത് ധൈര്യം ഇല്ലെന്ന് കണ്ട് അവൾ തന്നെയായിരുന്നു

റിയയെയും കാവ്യയേയും ഈ കാര്യങ്ങൾ അറിയിച്ചത്. അങ്ങനെ അവളുടെ നിർദേശപ്രകാരം കാവ്യയും റിയയും അവന്മാരോട് അങ്ങോട്ട് ചെന്ന് ഇഷ്ട്ടം പറയുകയും അങ്ങനെ ആ പ്രണയങ്ങൾ സക്സെസ് ആവുകയും ചെയ്തു.. ചിലത് അങ്ങനെയാണ്.. അനുവാദമില്ലാതെ ചിലരുടെ ജീവിതത്തിലേക്ക് കടന്ന് ചെന്ന് അവർക്ക് ഇമ്പോസിബ്ൾ എന്ന് തോന്നുന്ന ചിലത് അനുവാദം കൂടാതെ അങ്ങ് ചെയ്തു കൊടുത്തിട്ട് തിരിച്ചു വരുക,

അന്നേരം അവരുടെ കണ്ണിൽ കാണുന്ന അത്ഭുതവും ഉള്ളിലെ സന്തോഷവും നമുക്ക് തരുന്നൊരു ഫീൽ ഉണ്ടല്ലോ... അത് വിവരണാതീതമാണ്... !!!! ശിവാനി ഓരോന്ന് ഓർത്തു കൊണ്ട് നടന്നു.. വരാന്തക്കിപ്പുറം ബൈക്കിൽ ഇരിക്കുന്ന സൂര്യയെ കണ്ട് ശിവാനി ഒന്ന് നിന്നു. കഴിഞ്ഞ 3 വർഷം തന്റെ ലൈഫിലേ ഒഴിച്ച് കൂടാനാകാത്ത ഒരാൾ ആയിരുന്നല്ലോ.. യാത്ര പറയാതെ പോകുവാൻ തോന്നിയില്ല അവൾക്ക്.. അവന്റെ അടുത്തേക് നടക്കുവാൻ വേണ്ടി കാൽ എടുത്തു വെച്ചതും സൂര്യയുടെ അടുത്തേക് ഒരു പെൺകുട്ടി ചെല്ലുന്നതും,

അവൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് വാങ്ങി ദൂരെക്ക് വലിച്ചെറിയുന്നതും കണ്ടപ്പോൾ ശിവാനി കാലുകൾ പിറകോട്ടു തന്നെ വെച്ചു.. അന്നൊരിക്കൽ തന്റെ കയ്യിൽ സിഗരറ്റ് തട്ടിയതിന്റെ പേരിൽ ഇഷ്യൂ ഉണ്ടാക്കിയതും അവന്റെ സിഗരറ്റ് വാങ്ങി താൻ എറിഞ്ഞതും പിന്നീട് താൻ വലിച്ചെറിഞ്ഞ സിഗരറ്റിന്റെ പൈസ ചോദിച്ച് വാങ്ങിയതും, അതിനു ശേഷം അവനെവിടെ സിഗരറ്റ് വലിച്ചു ഇരിക്കുന്നത് കണ്ടാൽ ഉടനെ അത് വാങ്ങി വലിച്ചെറിയുകയും പകരം പണം നൽകുകയും ചെയ്യുന്നത് ഒരു പതിവായിരുന്നു..

അത് അവൾക്ക് മാത്രമായി അവൻ എഴുതി നൽകിയ അവകാശം പോലെയായിരുന്നു.. എന്നാൽ ഇന്ന് അതിനു മറ്റൊരു അവകാശി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ കാലുകൾ മുന്നോട്ട് നീങ്ങാതെയായി.. സൂര്യയുടെ പുതിയ കാമുകി ആവും.. അന്നേരം അവളുടെ മനസ്സിലൂടെ കടന്ന് പോയത് ആ ചിന്തയായിരുന്നു.. അവനെ ഒന്ന് നോക്കി പതിയെ പിൻവാങ്ങവേ മുന്നിൽ കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന ഗൗതമിനെ കണ്ടത്.. അവനോട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും നൈസ് ആയിട്ട് പാളിപ്പോയി. "

എന്താ അവനോട് ഒന്നും പറയാനില്ലേ.. " " എന്ത് പറയാനാടോ " " ശിവാ... ലാസ്റ്റ് ഇയർ, ലാസ്റ്റ് ഡേ, ലാസ്റ്റ് മൊമെന്റ്.. ഈ നിമിഷത്തിൽ പറയേണ്ടത് പറയാൻ, ഇതിനേക്കാൾ നല്ലൊരു മൊമെന്റ് ഇനി കിട്ടില്ലടോ.. ചുമ്മാ ഉള്ളിൽ കൊണ്ട് നടന്നിട്ട് എന്ത് കാര്യം.., ഉള്ളിലുള്ളത് അവനോട് തുറന്ന് പറയെടോ.. " അവളൊന്നു ചിരിച്ചു, പുച്ഛം കലർന്നൊരു ചിരി.. !! " ഗൗതം, അവൻ എത്ര ഹാപ്പി ആണെന്ന് കണ്ടോ നീ.. ഞാനല്ലേങ്കിൽ മറ്റൊരുവൾ, അത്രേയുള്ളൂ അവനു..

ഇതിനിടയിൽ ആത്മാർത്ഥ പ്രണയം എന്നൊക്കെ പറഞ്ഞു അവന്റെ മുന്നിലേക്ക് ചെന്നാൽ എന്നെ കളിയാക്കുന്ന കാരണങ്ങളിൽ അവനു പറഞ്ഞു ചിരിക്കാൻ ഒരു കാരണം കൂടെ,, അത്രെയുണ്ടാകൂ... !! മതിയെടോ.. വിഡ്ഢി വേഷം കെട്ടി മടുത്തു.. ഇനിയെങ്കിലും സമാധാനമായി ഒന്ന് ശ്വാസം വിടണം... " " ഹും.. ഉള്ളിലുള്ളത് അവനോട് പറയാതെ ഇന്ന് നീ പോയാൽ ഇനിയുള്ള കാലം മുഴുവൻ അവന്റെ ഓർമ്മകൾ നിന്നെ വേട്ടയാടില്ലാ എന്ന് നിനക്ക് ഉറപ്പിച്ചു പറയാൻ കഴിയുമോ..?? എനിക്ക് അറിയില്ലേ നിന്നെ.. "

ഗൗതം പതിയെ അവളുടെ ചുമലിൽ കൈ വെച്ചു.. " നിനക്ക് കഴിയുമെങ്കിൽ എന്ത് കൊണ്ട് എനിക്ക് കഴിയില്ല.. " അവൾ തിരിഞ്ഞ് നിന്ന് അവനോട് ചോദിച്ചതും ഗൗതം ഒരു ഞെട്ടലോടെ അവളിൽ നിന്ന് കൈ പിൻവലിച്ചു.. " നിന്റെ ഉള്ളിലുള്ള ഇഷ്ട്ടം നീ മറച്ചു വെക്കുന്നില്ലേ ഗൗതം..?? " " ശിവാ ഞാൻ.. " " വേണ്ട ഗൗതം, സൂര്യ നമുക്കിടയിൽ ഇല്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ സൂര്യയോട് പറയാൻ ഉദ്ദേശിച്ചത് നീ എന്നോട് പറയുമായിരുന്നു അല്ലേ..??

എനിക്ക് സൂര്യയെ ഇഷ്ട്ടമാണെന്ന് നീ മനസ്സിലാക്കി, അതുകൊണ്ട് ഞങ്ങളെ തമ്മിൽ അകറ്റാതിരിക്കാൻ നീ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമായിരുന്നു ലെന, alle ഗൗതം..??. !! " അവനു മറുപടിയായി എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. ഓരോ പ്രാവിശ്യം ശിവയെ കാണുമ്പോഴും അവളോടൊരു പ്രത്യേക ഇഷ്ട്ടം തോന്നുകയായിരുന്നു. അത് കണ്ടറിഞ്ഞു സൂര്യയുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു.. അതിനെയെല്ലാം മറികടക്കാൻ ഗൗതം സൂര്യയോട് ഒരു കാര്യം പറഞ്ഞു ,

" അവൾ നിന്നെ ഇഷ്ട്ടമാണെന്ന് പറയുന്നത് വരെ ഞാൻ അവളെ സ്നേഹിക്കുമെന്ന് ".. ആ ഡയലോഗ് ഏറ്റു.. കാരണം സൂര്യക്ക് അറിയാം ഇനിയൊരിക്കലും ശിവാനി തന്നെ സ്നേഹിക്കില്ല എന്ന് .. അതിനാൽ അവൻ മൗനം പാലിച്ചു.. ഗൗതം ശിവാനിയോട് കൂടുതൽ അടുക്കുകയും ചെയ്തു . പക്ഷേ പിന്നീട് ഗൗതമിനു മനസ്സിലായി, എത്രയൊക്കെ വേദനിപ്പിച്ചിട്ടും ശിവാനിയുടെ ഉള്ളിൾ കയറി കൂടിയ മുഹബ്ബത്തിൽന്റെ ജിന്ന് സൂര്യയാണെന്ന്..

അത് അറിഞ്ഞപ്പോൾ തൊട്ട് ഗൗതം തന്റെ മനസ്സിന് വിലക്കിട്ടു, അവൾ തന്നെ എങ്ങനെയാണോ കാണുന്നത് അതുപോലെ അവളെയും കാണാനും പെരുമാറാനും ശ്രമിച്ചു.. അവൻ ചിന്തകളിൽ നിന്ന് മോചിതനായി അവളെ നോക്കി. "ചിലതൊക്കെ പറയാതിരിക്കുന്നത് തന്നെയാണ് അതിന്റെ ഭംഗി .. ഓരോ കലാലയകാലങ്ങളും പറയാതെ പോകുന്ന ഒരു നൂറു ഇഷ്ട്ടങ്ങളിൽ ഒന്ന് മാത്രമാകട്ടെ നമ്മുടെ രണ്ട് പേരുടെയും പ്രണയം.. അല്ലേ ഗൗതം..?? 😊" " ശിവാ .... !! "

" ഒറ്റക്കാണെന്ന് തോന്നിക്കാതെ ഓരോ നിമിഷവും നല്ലൊരു കൂട്ടുകാരനായതിന് ഒരുപാട് നന്ദി.. !! അവസാനമില്ലാത്ത ചില ആത്മബന്ധങ്ങൾ ഉണ്ടല്ലോ ഈ ഭൂമിയിൽ, അതിലൊന്ന് ആകട്ടെ നമ്മുടെ ഫ്രണ്ട്ഷിപ്പും.... " അവൾ അവനെ ഒന്ന് വാരി പുണർന്നു.. തിരിച്ചു അവനും.. ഇപ്പോൾ രണ്ടാളുടെ ഉള്ളിലും സൗഹൃദമെന്ന അത്ഭുതം മാത്രമേയുള്ളൂ.. അല്ലെങ്കിലും സൗഹൃദം അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ പ്രണയത്തിനു പിന്നെ അവിടെ റോൾ ഒന്നും കാണില്ലല്ലോ..😍

നീർച്ചാലുകൾ തീർത്തു മിഴിനീർ കവിളിനെ നനച്ചു കൊണ്ട് പുറത്തു ചാടി.. അതൊരിക്കലും നഷ്ട്ടത്തിന്റെയോ നിരാശയുടെയോ അല്ല, സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയുമായിരുന്നു.. അവൾ കണ്ണുകൾ അമർത്തി തുടച്ചു. രണ്ട് പേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു.. " ഇനി എങ്ങനെയാ പോകുന്നത്.. ഞാൻ ഡ്രോപ്പ് ചെയ്യണോ വീട്ടിൽ എന്റെടുത്ത് വണ്ടിയുണ്ട്.. " " വേണ്ടാ ഗൗതം, അങ്കിൾ വന്നിട്ടുണ്ട് പിക് ചെയ്യാൻ.. "

പിന്നെ അല്പനേരം മൗനം മാത്രമായിരുന്നു അവിടെ.. ആ സമയത്തും അവളുടെ കണ്ണുകൾ സൂര്യയിരിക്കുന്നിടത്തേക്ക് നീണ്ടു പോകുന്നത് ഗൗതം കണ്ടിരുന്നു.. " സമയം ഒരുപാടായി, ഞാൻ പോട്ടെ.. ഇനിയും കാണണം നമുക്ക്.. " അവൾ പുഞ്ചിരിയോടെ വിട വാങ്ങി. പോകുന്ന വഴിക്ക് തന്റെ ബാഗിൽ നിന്ന് കുറച്ച് പേപ്പറുകൾ എടുത്തു അവിടെയുള്ള വേസ്റ്റ് ബാസ്ക്കറ്റിലേക്ക് ഇട്ടു.. ശേഷം തിരിഞ്ഞ് നോക്കാതെ തന്നെ വെയിറ്റ് ചെയ്തിരിക്കുന്ന അങ്കിളിന്റെ അടുത്തേക് ചെന്ന് കാറിൽ കയറി പോയി. പറയാൻ ഇനിയും ചിലതൊക്കെ ബാക്കിയാണ് എങ്കിലും കേൾക്കാൻ ആളില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം.. !!! @@@@@@@@@@@@@@@@@

2 വർഷം കടന്ന് പോയതേ അറിഞ്ഞില്ല .. !! തുടർപഠനം കഴിഞ്ഞ് ശിവാനി അവൾക്ക് ഇഷ്ട്ടപ്പെട്ടൊരു ജോബ് തന്നെ നേടി.. "" * അഡ്വഞ്ചേഴ്സ് ചോയ്സ് * " ജീവിതം വിജയകരമായി തോന്നിയ നിമിഷങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ടൊരിടം.. !! അവിടത്തെ സന്തോഷങ്ങൾക്കിടയിൽ കിട്ടിയ നല്ല കൂട്ടുകാർ എല്ലാം ജീവിതത്തിലെ വിലമതിക്കാനാകാത്ത സമ്മാനങ്ങൾ ആയിരുന്നു. ഇതിനിടയിൽ ആണ് വീട്ടിൽ നിന്നും അച്ഛന്റെ കാൾ വന്നത്.. ഏട്ടൻ ഒരു പെണ്ണിനെയും വിളിച്ചോണ്ട് വന്നിരിക്കുന്നുവെന്ന്..

എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ നാട്ടിലേക്കു പോയി. വരാന്തയിൽ തന്നെ ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കുന്ന അച്ഛന്റെ മുഖം കണ്ട് തന്റെ നെഞ്ചിൽ ഒരു തീക്കനൽ എരിഞ്ഞു.. ആ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാ.. എങ്കിലും അടുത്തു ചെന്ന് പതിയെ ആ കൈകളിൽ ഒന്ന് തൊട്ടു. മകളുടെ സ്പർശം മനസ്സിലാക്കാൻ അച്ഛന് അധികം സമയം വേണ്ടി വന്നില്ല.. ക്ഷീണിച്ച കൺകളാൽ അച്ഛൻ അവളെ നോക്കി, തന്നെ കണ്ടപ്പോൾ അച്ഛന്റെ കൺകളിൽ ഒരു പ്രതീക്ഷനാളം തെളിഞ്ഞത് അവൾ കണ്ടു.

. " എന്താ അച്ഛാ..?? " " മോളെ.. നമ്മുടെ അഭി.. അവൻ ഏതോ കൊച്ചിനെയും വിളിച്ചോണ്ട് വന്നിരിക്കുകയാണ്.. നീയൊന്ന് അവനോട് സംസാരിക്ക് മോളെ.. " അച്ഛന്റെ തളർച്ച വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു . " അഭി എവിടെ അച്ഛാ.. " ആ സമയം അഭി അകത്തു നിന്നും വന്നു. ശിവാനിയെ നോക്കാൻ അവനു പ്രയാസം തോന്നി. " അഭി.. എന്താ ഈ കേൾക്കുന്നത്.. ഇതിലൊക്കെ വല്ല സത്യവും ഉണ്ടൊ..?? "

" ശിവാ.. അതുപിന്നെ എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു.. ഞാൻ എല്ലാം പറയാം നീയൊന്ന് സമാധാനത്തോടെ കേൾക്ക്.. " " അഭി.. നീ കാര്യം പറയ്യ്.. എന്താ ഉണ്ടായേ.. " " അത് ശിവാ.. ഞങ്ങളുടെ കാര്യം അവളുടെ ചേട്ടൻ അറിഞ്ഞു. അവൻ വീട്ടിൽ ആകെ പ്രശ്നം ഉണ്ടാക്കിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. അതുകൊണ്ട് ഞാനിങ്ങോട്ട് കൂട്ടി കൊണ്ട് വന്നു അവളെ.. " " എത്ര ലാഘവത്തോടെയാ അഭി നീ ഓരോന്ന് പറഞ്ഞത് .. ഇതെല്ലാം ചെയ്യുമ്പോൾ നീ നമ്മുടെ കുടുംബത്തെ കുറിച്ച് ഓർത്തിരുന്നോ..?? നമ്മുടെ അച്ഛനെ കുറിച്ച് ഓർത്തിരുന്നോ..? നമ്മുടെ സാഹചര്യങ്ങളെ കുറിച്ച് ഓർത്തിരുന്നോ..??

എല്ലാം അറിഞ്ഞിട്ടും നമ്മുടെ ഈ ദാരിദ്ര്യത്തിലേക്ക് എന്തിനാ അഭീ നീ ആ കൊച്ചിനെ കൂടെ വലിചിഴച്ചത്..??" " ശിവാ നീ കരുതുന്നത് പോലെയല്ല.. അവൾക്ക് എന്റെ അവസ്ഥകൾ എല്ലം നന്നായി അറിയാം.. " " എവിടെ നിന്റെ ഭാര്യ.. വിളിക്ക് അവളെ.. എനിക്ക് അവളോട് അല്പം സംസാരിക്കാനുണ്ട്.. " ശിവാനിയുടെ മുഖം ഗൗരവം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.. അഭി കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവന്റെ പെണ്ണിനെ വിളിച്ചു. അകത്തു നിന്നും പതിയെ തല താഴ്ത്തി വരുന്ന അവളെ കണ്ട് ശിവാനിയുടെ കണ്ണുകൾ പുറത്തേക് തുറിച്ചു.. പണ്ടെന്നോ കണ്ടു മറന്നൊരു മുഖം..!! " ശ്രേയ.. !!!!! " .....തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story