ശിവമയൂഖം: ഭാഗം 1

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"വിശ്വേട്ടാ ഞാൻ അമ്പലത്തിലൊന്ന് പോവുകയാണ്... ശിവൻ വന്നാൽ ചായ മേശപ്പുറത്ത് എടുത്തുവച്ചിട്ടുണ്ടെന്ന് പറയണം..." ഉമ്മറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥമേനോനോട് ലക്ഷ്മി പറഞ്ഞു... "അപ്പോൾ കീർത്തിമോള് എവിടെ....? അവൾ വരുന്നില്ലേ നിന്റെ കൂടെ..." മേനോൻ ചോദിച്ചു.. "വരുന്നുണ്ട്.... അവളുടെ ഒരുക്കം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങേണ്ടേ... " "ഞാനെത്തി... എന്നെ കുറ്റംപ്പറഞ്ഞ് രാവിലെത്തന്നെ തുടങ്ങേണ്ട.... " ലക്ഷ്മി പറഞ്ഞതു കേട്ട് പുറത്തേക്ക് വന്ന കീർത്തി പറഞ്ഞു... അതുകേട്ട് മേനോൻ ചിരിച്ചു....

"ഒരുങ്ങുന്ന കാര്യത്തിൽ ആരും ആരേയും പഴി പറയേണ്ട... രണ്ടാളും ഒന്നിനൊന്ന് മെച്ചമാണ്... കണ്ണാടിയുടെ മുന്നിൽ നിന്നാൽപ്പിന്നെ അവിടെനിന്നും പുറത്തേക്ക് മാറണമെങ്കിൽ രണ്ടു മണിക്കൂറ് കഴിയണം.... " മേനോൻ പറഞ്ഞതു കേട്ട് ലക്ഷ്മിയും കീർത്തിയും ചിരിച്ചു... പിന്നെ അമ്പലത്തിലേക്ക് നടന്നു... പഴയ പ്രതാപത്തോടെ ഇപ്പോഴും നിലനിൽക്കുന്ന മാണിശ്ശേരി തറവാട്ടിലെ കാരണവരാണ് വിശ്വനാഥമേനോൻ... അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി.... ഇവർക്ക് രണ്ടു മക്കളാണ് ശിവനാഥും കീർത്തിയും... ശിവൻ വിശ്വനാഥമേനോന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു... കീർത്തി ഡിഗ്രിക്കും പഠിക്കുന്നു... വിശ്വനാഥമേനോന്റെ അനിയത്തിയാണ് മീനാക്ഷി... അവരുടെ ഭർത്താവ് വാസുദേവൻ... ഇയാൾ ഒരു ഹൈസ്കൂൾ അധ്യാപകനാണ്...ഇവരുടെ ഒരേയൊരു മകനാണ് ആദിദേവ്.....

ശവന്റേയും വിശ്വനാഥമേനോന്റേയും കൂടെ വർക്കുചെയ്യുന്നു.... ആദിക്കുവേണ്ടി ചെറുപ്പത്തിൽത്തന്നെ പറഞ്ഞുറപ്പിച്ചതായിരുന്നു കീർത്തിയെ... അമ്പലത്തിലെത്തി വഴിപാടുകൾ ശീട്ടാക്കുമ്പോഴാണ് ലക്ഷ്മി വാസുദേവനും മീനാക്ഷിയും വരുന്നതു കണ്ടത്.... അവരും ലക്ഷ്മിയേയും കീർത്തിയേയും കണ്ടിരുന്നു.... മീനാക്ഷി ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു... "നിങ്ങൾ വന്നിട്ട് ഒരുപാട് നേരമായോ... ഏട്ടൻ വന്നില്ലേ.... " മീനാക്ഷി ചോദിച്ചു "നല്ല കാര്യമായി... അങ്ങേർക്ക് അമ്പലത്തിലൊക്കെ വരാൻ സമയമുണ്ടോ... വലിയ തിരക്കല്ലേ.... ഒരു ഞായറാഴ്ചയാണ് ഒഴിവുള്ളത്... അന്ന് നാട് നന്നാക്കാൻ ഇറങ്ങും... ആകെ ഇവിടെ വരുന്നത് ഇവിടുത്തെ ഉത്സവത്തിന്റെ അന്നാണ്.... അന്ന് പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ... ഉത്സവകമ്മറ്റിയിലെ മെയിനാളായിപ്പോയില്ലേ...

അതേ സ്വഭാവം തന്നെയാണ് ശിവനും കിട്ടിയത്..." "അതു പിന്നെ ഇവളുടെ ഏട്ടനല്ലേ... ഇന്നുതന്നെ അവളേയും കൂട്ടിവരാൻ ഞാൻ മിനക്കെട്ട കാര്യം നോക്കുകയാണെങ്കിൽ അളിയൻ ഒന്നുമല്ല... ആദി പിന്നെ എപ്പോഴെങ്കിലും ഇവിടെ വന്നു തൊഴുതുപോകും... അത് ഭക്തി കൂടിയിട്ടൊന്നുമല്ല... ഇവളും അവനും ഒന്നിച്ചുള്ള കൂടിക്കാഴ്ച ക്കു വേണ്ടിയാണ്..." വാസുദേവൻ കീർത്തിയെ നോക്കി പറഞ്ഞു... അതുകേട്ട് കീർത്തി തലതാഴ്ത്തി നിന്നു... അവളുടെ നിൽപ്പുകണ്ട് ലക്ഷ്മിയും മീനാക്ഷിയും ചിരിച്ചു... "നമ്മുടെ വേണുവേട്ടന്റെ മകളുടെ വിവാഹത്തിന് നിങ്ങൾ പോകുന്നില്ലേ...." മീനാക്ഷി ചോദിച്ചു... ശിവനേയും കീർത്തിയേയും പറഞ്ഞയക്കണം...

ഞാനും വിശ്വേട്ടനും ഇന്നലെ പോയിരുന്നു... " ലക്ഷ്മി പറഞ്ഞു "അവിടെയുണ്ടൊരുത്തൻ കൂട്ടുകാരുടെ വീട്ടിലെ വിവാഹത്തിനല്ലാതെ ബന്ധുക്കളുടെ വീട്ടിൽപോകാൻ അവനെ കിട്ടില്ല... ഞങ്ങൾ തന്നെ പോകേണ്ടിവരും...." വാസുദേവനാണത് പറഞ്ഞത്... "ശിവനുണ്ടെന്ന് പറഞ്ഞുനോക്ക്... ചിലപ്പോൾ അവന്റെ മനസ്സ് മാറിയാലോ..." ലക്ഷ്മി പറഞ്ഞു പറഞ്ഞു നോക്കാം... അല്ലെങ്കിൽ ശിവനോട് അവനെയൊന്ന് വിളിക്കാൻ പറയോണ്ടു... എങ്ങനെയെങ്കിലും അവനൊന്ന് പോവുകയാണെങ്കിൽ ഞങ്ങൾ ബുദ്ധിമുട്ടേണ്ടല്ലോ... " "ഞാൻ പറയാം.... " ലക്ഷ്മി പറഞ്ഞു ▪️▪️▪️▪️▪️▪️▪️▪️▪️ വീട്ടിലെത്തുമ്പോൾ എവിടേക്കോ പോകുന്നതിനുവേണ്ടി പുറപ്പെടുകയായിരുന്നു വിശ്വനാഥമേനോൻ.... "ആഹാ.... നാട് നന്നാക്കാൻ പോവാനൊരുങ്ങിയോ.... ഒരല്പസമയംപോലും വീട്ടിലിരിക്കരുത്.... "

ലക്ഷ്മി പരിഭവത്തോടെ പറഞ്ഞു.... "ഈ വീട്ടിൽ നീയുണ്ടല്ലോ... എന്നാൽ കുറച്ചു സമയം നാടെങ്കിലും നന്നാക്കിക്കോട്ടെ ഞാൻ... " മേനോൻ ചിരിച്ചുകൊണ്ട് പറഞ്ഞു.... "ആ.. ഞാനൊരുത്തിയുണ്ടല്ലോ എല്ലാത്തിനും... അതുപോട്ടെ എന്റെ മോൻ ഓടിത്തളന്ന് എത്തിയോ... അതോ അച്ഛനെപ്പോലെ അവനും നാടുനന്നാക്കാൻ പോയോ...? " "അവനകത്തുണ്ട്... അരോടെ കാര്യമായിട്ട് ഫോണിൽ എന്തോ സംസാരിക്കുന്നുണ്ട്...." "അപ്പോൾ അവൻ വിവാഹത്തിന് പോകുന്നില്ലേ.... അമ്പലത്തിൽ വച്ച് മീനാക്ഷിയേയും വാസുദേവനേയും കണ്ടിരുന്നു... അവൻ വിവാഹത്തിനു പോകുമ്പോൾ ആദിയേയും കൂടെകൂട്ടാൻ പറഞ്ഞിരുന്നു... " "നീ തന്നെ പറഞ്ഞേക്ക്... ഞാൻ പറഞ്ഞാൽ അവൻ ഒഴിഞ്ഞു മാറും... നീയാകുമ്പോൾ അവൻ ചിലപ്പോൾ അനുസരിച്ചെന്നുവരും... " നല്ല തന്ത... സ്വന്തം മക്കളെ കൊഞ്ചിച്ച് വഷളാക്കുമ്പോൾ ഓർക്കണമായിരുന്നു...

ഇവിടെ ഒരുത്തിയെ കണ്ടില്ലേ... നാളെ മേലേപ്പാട്ട് തറവാട്ടിലേക്ക് ചെന്നു കയറേണ്ട പെണ്ണാണ്... അടുക്കള ഇതുവരെ എന്താണെന്ന് അറിയില്ല.... ഇങ്ങനെ പോയാൽ ആദി വല്ല ഹോട്ടൽഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും... അതെങ്ങനെയാണ് മക്കളെ മക്കളായിട്ടല്ലല്ലോ വളർത്തിയത്..." "എടീ... എന്റെ മക്കൾ ഒരിടത്തും എന്നെ പറയിപ്പിക്കില്ല.... അങ്ങനെയാണ് ഞാനവരെ വളർത്തിയത്.... പിന്നെ അടുക്കളപ്പണിയൊക്കെ എന്റെ മോള് പഠിച്ചോളും... ഇല്ലേ മോളെ... " "അല്ല പിന്നെ.... പറഞ്ഞുകൊടുക്കച്ഛാ... അമ്മയുടെ വിചാരം ഈ പാചകം ചെയ്യുന്നത് എന്തോ മഹാ സംഭവമാണെന്നാണ്.... ഒരു മാസത്തിനുള്ളിൽ എല്ലാം പഠിച്ചെടുക്കാനേയുള്ളൂ.... വേണമെങ്കിൽ ഞാൻ കാണിച്ചുതരാം.... " കീർത്തി പറഞ്ഞു "സംഭവം ശരിയാണ്.... ഒരു മാസത്തിനുള്ളിൽ പഠിക്കാനേയുള്ളൂ.. അത് നല്ല പെൺകുട്ടികൾക്ക് പറഞ്ഞത്...

ന്റെ മോള് അത് പഠിച്ചെടുക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം... ഭക്ഷണം കഴിച്ച പാത്രംവരെ കഴുകിവക്കാത്തവളാണ് വീരവാദം മുഴക്കുന്നത്.... എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട... ഞാനൊന്ന് ശിവനെ കാണട്ടെ.... വിവാഹത്തിന് ആരെങ്കിലും പോകാതിരുന്നാൽ മോശമല്ലേ... " ലക്ഷ്മി അകത്തേക്ക് നടന്നു... ലക്ഷ്മി ചെല്ലുമ്പോൾ ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു ശിവൻ... ലക്ഷ്മിയെക്കണ്ട് അവൻ ഫോൺ കട്ടിലിൽ വച്ച് എഴുന്നേറ്റു... "അമ്മ അമ്പലത്തിൽ പോയിരുന്നല്ലേ... ഇന്നെന്താ വല്ല പ്രത്യേകതയുമുണ്ടോ... " അവൻ ചോദിച്ചു "എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിലേ അമ്പലത്തിൽ പോവാൻ പാടുള്ളൂ എന്നുണ്ടോ... എല്ലാ ആഴ്ചയും ഞാനും കീർത്തിയും പോകുന്നതല്ലേ... നിനക്കും അച്ഛനും മാത്രമല്ലേ അമ്പലത്തിലേക്കുള്ള വഴി അറിയാത്തതുള്ളൂ..." "അയ്യോ.. ഞാൻ വെറുതെ ചോദിച്ചതാണ്...

ഇനി അതിൽ പിടിച്ചു കയറേണ്ട... " "മ്... നീയിന്ന് വേണുമാമയുടെ മകളുടെ വിവാഹത്തിന് പോകുന്നില്ലേ.. " "നിങ്ങൾ രണ്ടുപേരുംഇന്നലെ പോയതല്ലേ... അതുപോരേ..." എന്നുപറഞ്ഞാലെങ്ങനെയാണ്... ഞങ്ങൾ പോയെന്നു കരുതി നിനക്ക് പോകാൻ പാടില്ലെന്നുണ്ടോ... മര്യാദക്ക് കീർത്തിയേയും കൂട്ടി പോകാൻ നോക്ക്... പോകുമ്പോൾ ആദിയേയും നിർബന്ധിച്ച് കൊണ്ടുപോകണം... അപ്പച്ചി പ്രത്യേകം പറഞ്ഞിരുന്നു നിന്നോട് പോകുമ്പോൾ അവനെ കൂടെ വിളിക്കണമെന്ന്... അവരെ അമ്പലത്തിൽ വച്ച് കണ്ടിരുന്നു... കൂടെ വാസുമാമനും ഉണ്ടായിരുന്നു.... " "അപ്പോൾ അമ്മ ഇന്ന് പോകുന്നില്ലേ... അച്ഛന്റെ വല്യച്ഛന്റെ പേരക്കുട്ടിയുടെ കല്യാണമല്ലേ... അപ്പോൾ അമ്മയും അച്ഛനും ഇന്ന് പോകേണ്ടേ... " ഞങ്ങളിന്ന് പോകുന്നില്ല.... അച്ഛനിന്ന് നാടുനന്നാക്കാൻ പോകേണ്ടതല്ലേ...

വരുമ്പഴേക്കും എന്തെങ്കിലും വെച്ചു വിളമ്പി കൊടുക്കേണ്ടേ... നീയും കീർത്തിയും പോയാൽ മതി... പിന്നെ ആദിയെ പെട്ടന്ന് വിളിച്ചു പറഞ്ഞേക്ക്... " അതും പറഞ്ഞ് ലക്ഷ്മി പുറത്തേക്ക് നടന്നു... ശിവൻ ഫോണെടുത്തു ആദിയെ വിളിച്ചു... ഈ സമയം ആദി പുതച്ചു മൂടി കിടക്കുകയായിരുന്നു.. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൻ മെന്റ് ചെയ്യാതെ കിടന്നു... തുടർച്ചയായുള്ള വിളി കേട്ട് അവൻ പുതപ്പുമാറ്റി ഫോണിലേക്ക് നോക്കി... "ഏത് പിശാചാണ് രാവിലെത്തന്നെ മനുഷ്യന്റെ ഉറക്കം കളയുന്നത്... " അതുപറഞ്ഞുകൊണ്ടാണവൻ ആരാണ് വിളിക്കുന്നതെന്ന് നോക്കാതെ ഫോണെടുത്തത്... എന്നാൽ അവൻ പറഞ്ഞത് മുഴുവൻ ശിവൻ കേട്ടിരുന്നു... "പിശാച് നിന്റെ തന്ത വാസുദേവമേനോൻ" ശിവൻ അത് പറഞ്ഞതുകേട്ടാണവൻ ഫോണിലേക്ക് നോക്കിയത്... "ഓ... നീയായിരുന്നോ...

ഒരു ഞായറാഴ്ചയായിട്ടുകൂടി ഒന്ന് ശരിക്കുമുറങ്ങാൻ സമ്മതിക്കില്ലേ പുല്ലേ നീ... " "ഇന്ന് ഇത്രയും ഇറങ്ങിയാൽ മതി... ന്റെ മച്ചു പെട്ടന്ന് എണീറ്റ് കുളിച്ച് റെഡിയായി നിന്നേ... ഞാൻ കുറച്ചു കഴിഞ്ഞ് അവിടെയെത്തും വേണുമാമയുടെ മകളുടെ വിവാഹത്തിന് പോകേണ്ടേ... " "അതിനാണെങ്കിൽ ന്റെ മോൻ ഒറ്റക്ക് പോയാൽ മതി ഞാനില്ല... " അതെന്താ നീ വന്നാൽ ആകാശം ഇടിഞ്ഞുവീഴുമോ... എനിക്കു മാത്രമല്ല അവരുമായിട്ട് ബന്ധം നിനക്കുമുണ്ട് അവരുമായിട്ട് ബന്ധം... ഞാനും കീർത്തിയും വരുമ്പോഴേക്കും നീ ഒരുങ്ങിയിരുന്നോണം... പറഞ്ഞേക്കാം... " ഓ... അവളുമുണ്ടോ കൂടെ അപ്പോളിന്ന് എന്നെ ഒരു വഴിക്കാനാണ് രണ്ടും കൂടി പരിപാടിയിടുന്നതല്ലേ... ഏതായാലും ഇന്നത്തെ ഉറക്കം നഷ്ടപ്പെട്ടു... നിങ്ങൾ വാ... അപ്പോഴേക്കും ഞാൻ റെഡിയാകാം.... " അതും പറഞ്ഞ് ആദി ഫോൺ വച്ചു....

വിവാഹത്തിനു പോകാൻ താല്പര്യമുണ്ടായിട്ടല്ല ആദി സമ്മതം മൂളിയതെന്ന് ശിവനു മനസ്സിലായിരുന്നു... കീർത്തിയും കൂടെ വരുന്നുണ്ടെന്നു പറഞ്ഞതുകൊണ്ടാണവൻ വരാൻ തയ്യാറായത്... ശിവനും കീർത്തിയും മേലേപ്പാട്ടിലെത്തുമ്പോഴേക്കും ആദി റെഡിയായി അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു... "എന്തോന്നെടാ.... കിടക്കപ്പായയിൽനിന്നെഴുന്നേറ്റ് ഡ്രസ്സ് മാറ്റി നിൽക്കുകയാണോ... കുളിച്ചില്ലേ നീ... " ശിവ ആദിയെ കളിയാക്കി ചോദിച്ചു... "ദേ... ശിവാ കീർത്തി നിൽക്കുന്നതുകൊണ്ട്ഞാനൊന്നും പറയുന്നില്ല... നിന്റെ ധൃതികാരണം പെട്ടന്ന് കുളിച്ച് വേഷം മാറിയായതാണ്... ചായപോലും കുടിച്ചിട്ടില്ല... " ആദി ദേഷ്യത്തോടെ പറഞ്ഞു... "എന്നാൽ വേഗം കുടിച്ചോ... ഇപ്പോൾത്തന്നെ സമയം ഒരുപാടായി... ഇനിയും വൈകിയാൽ ചിലപ്പോൾ കെട്ടുകഴിഞ്ഞേ നമ്മളവിടെയെത്തൂ... "

ആദി വേഗം ഒരു ഗ്ലാസ് ചായ കുടിച്ചു... കൂട്ടിന് ശിവനും കീർത്തിയും ചായ കുടിച്ചു... അവർ പെട്ടന്നുതന്നെ അവിടെനിന്നു പുറപ്പെട്ടു.... കല്യാണ വീട്ടിലെത്തിയ അവർ വേണുഗോപാലിന്റേയും ഭാര്യ സാവിത്രിയുടേയും അടുത്തേക്ക് നടന്നു... അവൾ ശിവയേയും ആദിയേയും കീർത്തിയേയും സ്വീകരിച്ചിരുത്തി... ഇതിനിടയിൽ കീർത്തി അകത്തേക്ക് കയറി.... ശിവയും ആദിയും ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറി കുറച്ചുനേരം ഓരോന്ന് സംസാരിച്ചുനിന്നു... ചേട്ടാ ഒരു ഹെൽപ്പ് ചെയ്യുമോ.... അവരുടെ പുറകിൽ നിന്ന് ആരുടേയോ ചോദ്യം കേട്ട് അവർ തിരിഞ്ഞുനോക്കി.... തങ്ങളുടെ അടുത്തുനിൽക്കുന്ന പെൺകുട്ടിയെ കണ്ട് ശിവന്റെ കണ്ണുകൾ വിടർന്നു..... തുടരും...

Share this story