ശിവമയൂഖം: ഭാഗം 36

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവളാരാണെന്നറിയാതെ ഞാൻ അവളേയും തേടി നടന്നു... അവസാനം എന്നിലെ പ്രിയ രാജകുമാരിയെ ഞാൻ തിരിച്ചറിഞ്ഞു... ഇന്നെനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു... അവളെ ആദ്യമായി കണ്ട ദിവസമാണ് ഇന്ന്... എന്റെ സ്വന്തം മുറപ്പെണ്ണിനെ... എന്റെ മയൂഖയെ... ഓഫീസിൽ നിന്നും ഇന്ന് ഞാൻ നേരത്തെയിറങ്ങി... അവളും കീർത്തിയും പഠിക്കുന്ന കോളേജിനു മുന്നിൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഞാൻ നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കണ്ടു... എന്റെ രാജകുമാരി എന്റെ അനിയത്തിയുടെ കൂടെ നടന്നു വരുന്നത്... അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തനിക്കു പോകാനുള്ള ബസ്സ് വന്നപ്പോൾ അതിൽ കയറിപ്പോയി... കീർത്തിയും ബസ്സ് കയറിയതിനുശേഷമാണ് ഞാനവിടെനിന്നും പോന്നത്... ഇന്ന് ഞാൻ വീട്ടിലെത്തിയപ്പോൾ കീർത്തിയോട് അവളെപ്പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു... പക്ഷേ അത് ചോദിച്ചാൽ അവളുടെ എല്ലാ സംശയങ്ങൾക്കും മറുപടി കൊടുക്കേണ്ടി വരുമെന്നറിയാവുന്നതുകൊണ്ട് വേണ്ടെന്ന് വച്ചു.. **

മയൂഖ പേജുകൾ ഓരോന്ന് മറച്ചു നോക്കി അതിലെ ഒരു പേജിൽ ഒരു ചെറിയ പെൺകുട്ടിയുടെ ഫോട്ടോ അവൾ കണ്ടു... അവളത് കയ്യിലെടുത്തു... ഇത് തന്റെ ചെറുപ്പത്തിലെ ഫോട്ടോയാണെന്നവൾക്ക് മനസ്സിലായി.... ഇതായിരിക്കും കീർത്തി അന്നുപറഞ്ഞ ഫോട്ടോ... അവൾ അതിലേക്ക് നോക്കി നിന്നു... ശിവൻ കുളിച്ച് പുറത്തിറങ്ങിയതൊന്നും അവൾ കണ്ടില്ല... അവനും അവളവിടെയുണ്ടാകുമെന്ന് കരുതിയിരുന്നില്ല... ഒരു ടവ്വലുമെടുത്താണവൻ അവിടേക്ക് വന്നത്... അവനവളെ കണ്ടതും അവൾ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.... ഒരു ടവ്വലിൽമാത്രം നിൽക്കുന്ന ശിവനെ കണ്ടപ്പോൾ അവൾ അന്ധാളിച്ചു നിന്നു... പെട്ടന്നു കണ്ണു പൊത്തി തിരിഞ്ഞു നിന്നു... അവനും നാണക്കേട് തോന്നി... ഇവൾ ഇവിടെ വരുമെന്ന് അവനൊരിക്കലും കരുതിയിരുന്നില്ല... ഏതായാലും അവളുടെ മുന്നിൽ നാറി... മറ്റാരുമല്ലല്ലോ താൻ കെട്ടാൻ പോകുന്ന പെണ്ണല്ലേ... അവൻ ആ വേഷത്തിൽത്തന്നെ അവളുടെയടുത്തേക്ക് നടന്നു... ശിവൻ അടുത്തേക്ക് വരുന്നതറിഞ്ഞ അവളുടെ നെഞ്ചിടിപ്പ് കൂടി...

"ഇതെന്താ ചോദിക്കാതേയും പറയാതേയുമാണോ ഒരു ആണൊരുത്തന്റെ മുറിയിൽ കയറി വരുന്നത്..." ശിവൻ ചോദിച്ചു... അവനവളുടെ തൊട്ടു പുറകിൽ എത്തിയിരുന്നു... "ഞാൻ ചായയുമായി വന്നതാണ്... " അവൾ കുറച്ചു ഭയത്തോടെ പറഞ്ഞു.... "സാധാരണ ഞാൻ അവിടെ വന്നിട്ടല്ലേ ചായ കുടിക്കാറ്... ഇന്നെന്താ ഒരു പ്രത്യേകത... " "അത് പിന്നെ ഇവിടെ വന്നതിനുശേഷം ഈ മുറിയിൽ ഞാൻ കയറിയിട്ടില്ല... ഈ മുറിയൊന്ന് കാണാമെന്ന് കരുതി വന്നതാണ്... " "അതിന് ഈ മാറിയെന്താണ് കാഴ്ച്ചബംഗ്ലാവോ... നിനക്കെന്താ മുഖത്തുനോക്കി സംസാരിക്കാൻ അറിയില്ലേ.. മുഖത്തേക്ക് നോക്കെടീ... " മുഖത്തേക്ക് നോക്കാം... അതിനുമുമ്പ് ഏതെങ്കിലുമൊരു ഒരു മുണ്ടും ഷർട്ടും എടുത്തിട്... " "അതു ശരി... അപ്പോൾ എന്നെ ഈ രൂപത്തിൽ കണ്ടിട്ടുള്ള നാണമാണല്ലേ..." ശിവനവളെ തിരിച്ചുനിർത്തി... അവൾ കണ്ണുകളടച്ച് അവനു നേരെ നിന്നു... അയ്യേ... എന്തൊരു പെണ്ണാണിത്... എടോ ഒരന്യപുരുഷനൊന്നുമല്ലല്ലോ ഞാൻ.... നിന്നെ കെട്ടാൻ പോകുന്നവനല്ലേ... അപ്പോൾ ഈ വേഷത്തിൽ കണ്ടതുകൊണ്ട് കുഴപ്പമൊന്നുമില്ല... "

"അത് കെട്ടുമ്പോഴല്ലേ... അന്നേരം ഞാൻ നോക്കിക്കോളാം...." അതും പറഞ്ഞാൽ പോകാനൊരുങ്ങുമ്പോൾ അവളുടെ കയ്യിൽ പിടിച്ച് നിന്റെ നെഞ്ചിലേക്കവൻ അവളെ വലിച്ചിട്ടു... "എന്താടീ ഇപ്പോൾ നിന്റെ നാണം മാറിയോ... അതോ ഇനിയുമുണ്ടോ നാണം... " അതിനവൾ മറുപടി പറഞ്ഞില്ല... അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി... ഏതോ ഒരു സുരക്ഷിതത്വം തനിക്ക് ലഭിച്ചതുപോലെ അവളവനെ കെട്ടിപ്പിടിച്ചു... കുറച്ചുനേരമങ്ങനെ അവർ നിന്നു... അയ്യോ ആന്റി അന്വേഷിക്കും... ഞാൻ പോവുകയാണ്.. അവൾ അവനെ വിട്ട് പോകാനൊരുങ്ങി... പെട്ടന്ന് തിരിഞ്ഞു നിന്നു.. പതിനെട്ടാമത്തെ വയസ്സുമുതൽ എന്നെ മനസ്സിലിട്ട് നടക്കുകയായിരുന്നല്ലേ... എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്... ഞാനെങ്ങാനും ആ സതീശ്ശേട്ടനെ വിവാഹം കഴിച്ചിരുന്നെങ്കിലോ... " മയൂഖ ചോദിച്ചു... "അതിന് എന്റെ ഈ ചങ്കിൽ ജീവനുള്ളോടത്തോളം കാലം സമ്മതിച്ചിട്ടുവേണ്ടേ... എനിക്കറിയാമായിരുന്നു... എന്തൊക്കെ സംഭവിച്ചാലും അവസാനം നീ എന്റേതു മാത്രമായിരിക്കുമെന്ന്....

പിന്നെ മറ്റൊരാളുടെ സ്വകാര്യസ്വത്ത് ഇങ്ങനെ കാണാതെ എടുത്തു വായിക്കുന്നത് ശരിയായ കാര്യമാണോ..." "അതിന് ഞാൻ അന്യപുരുഷന്റെ ഡയറിയൊന്നുമല്ലല്ലോ നോക്കിയത് എന്റെ കണവന്റെയല്ലേ... അതിന് ചോദ്യവും പറച്ചുലുമൊന്നും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല... ഇതു മാത്രമല്ല പലതും... പിന്നെ ഈ ഡയറി ഞാനെടുക്കുകയാണ്.... എന്നെ പറ്റി എന്താണ് ഇതിൽ എഴുതിയിരിക്കുന്നതെന്ന് അറിയണമല്ലോ... " അവൾ ആ ഡയറി കയ്യിലെടുത്തു... "അതവിടെ വെക്കടി... അത് നിനക്ക് കിട്ടിയിട്ട് കാര്യമില്ല..." ശിവൻ അവളുടെ കയ്യിൽനിന്നു ഡയറി വാങ്ങിക്കാൻ നോക്കി... എന്നാലവൾ അത് പുറകിലേക്ക് മാറ്റിപ്പിടിച്ചു... "ഇത് ഞാൻ വായിച്ചിട്ടേ തരൂ... എന്റെ കണവന്റെ ഡയറിയെടുക്കാൻ എനിക്ക് ആരുടേയും സമ്മതം ആവിശ്യമില്ല... എന്റെ കണവന്റേതുപോലും.... പിന്നെ ഇതും..." അവൾ അവനെ കെട്ടിപ്പിടിച്ചു അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു.. പിന്നെ പെട്ടന്ന് ആ മുറിയിയിൽനിന്നും പുറത്തേക്കോടി... ഇതുകണ്ട് കവിളിൽ കൈവച്ച് തരിച്ചിരിക്കുകയായിരുന്നു ശിവൻ...

പതിയെ അവന്റെ മുഖത്തു ചിരി വന്നു... "ഈ പെണ്ണിന്റെയൊരു കാര്യം" ശിവൻ ഡ്രസ്സ് മാറ്റി മേശപ്പുറത്ത് വച്ച ചായയെടുത്തു കുടിച്ചു... ചായ കുടിക്കുമ്പോഴും മയൂഖയുടെ പെരുമാറ്റം ഓർത്തവന് ചിരി അടക്കാൻ കഴിഞ്ഞില്ല... ചായ കുടിച്ചതിനുശേഷം ഗ്ലാസുമായി അവൻ താഴേക്കു ചെന്നു... അവൻ അവിടെ പലയിടത്തും മയൂഖയെ നോക്കി... എന്നാൽ അവളെ അവിടെയൊന്നും കണ്ടില്ല... ശിവൻ നേരെ അടുക്കളയിലേക്ക് നടന്നു... അവിടെ ലക്ഷ്മിയുടേയും ശ്യാമളയുടേയുമടുത്ത് മയൂഖ നിൽക്കുന്നത് കണ്ടു... അവനെ കണ്ടപ്പോൾ മയൂഖ മറ്റാരും കാണാതെ അവനെ നോക്കി കൊഞ്ഞനം കുത്തി... ശിവൻ അവളെ നോക്കി നാവു കടിച്ച് താക്കീത് ചെയ്തു പിന്നെ ഗ്ലാസ് ലക്ഷ്മിയെ ഏൽപ്പിച്ച് ചിരിയോടെ തിരിഞ്ഞു നടന്നു... "എന്താടാ നിനക്കൊരു ചിരി... " ലക്ഷ്മി ചോദിച്ചു... "ഒന്നുമില്ല... ഇവളെയല്ലാതെ മറ്റാരെയും ചായയുമായി എന്റെ മുറിയിലേക്ക് പറഞ്ഞയക്കാനില്ലായിരുന്നോ... " "അതെന്താടാ... ഇവൾ ചായയുമായി വന്നത് നിനക്ക് ഇഷ്ടമായില്ലേ..." "ഇഷ്ടമാവാത്തതുകൊണ്ടല്ല.. അവിടെ വന്ന് ഞാനോരോന്ന് കുത്തിക്കുറിച്ച എന്റെ ഡയറി എടുത്തുകൊണ്ടു പോന്നു... "

"അതാണോ ഇത്രവലിയ കാര്യം... ആ ഡയറി അവൾ വായിച്ചെന്നു കരുതി മാനം ഇടിഞ്ഞുവീഴുകയൊന്നുമില്ലല്ലോ... എന്തായാലും അവൾ അതൊക്കെ വായിച്ചു നോക്കുമല്ലോ... അതിൽ വലിയ ആഭ്യന്തര കാര്യമൊന്നുമില്ലല്ലോ... നിന്റെ ജീവിതത്തിൽ ഓരോ ദിവസം കഴിഞ്ഞ സംഭവമല്ലേ... " "അല്ലെങ്കിലും പെണ്ണിന് കുറച്ച് കുട്ടിക്കളി കൂടുന്നുണ്ട്... എത്ര പറഞ്ഞാലും മനസ്സിലായില്ല..." ശ്യാമള പറഞ്ഞു... അതിന് നീയവളോട് ദേഷ്യപ്പെടേണ്ട... അവന്റെ മുറിയിലെ എല്ലാറ്റിനും ഇവളും അവകാശിയാണ്... അവൾക്ക് അവിടെയുള്ള എന്തും ചോദിക്കാതെ എടുക്കാനുള്ള അവകാശമുണ്ട്... അത് ഇവനല്ല ആരും പറഞ്ഞാലും അതില്ലാതാവില്ല... നിനക്ക് എന്ത് വേണമെങ്കിലും അവിടെനിന്നും എടുത്തോണ്ടു മോളേ... " ലക്ഷ്മി പറഞ്ഞതുകേട്ട് മയുഖ ശിവനെ നോക്കി ചിരിച്ചുകൊണ്ട് എങ്ങനെയുണ്ടെന്നർത്ഥത്തിൽ തലയാട്ടി.... കാണിച്ചുതരാം എന്നർത്ഥത്തിൽ അവനും തലയാട്ടി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഭരതന്റെ കാറ് അവരുടെ ഡ്രൈവർ ബാബുവിനെക്കൊണ്ട് കഴുകിയിടാൻ പറഞ്ഞതിനുശേഷം മോഹനൻ തന്റെ കാറിൽനിന്നും ഓഫീസിലെ ചില ഫയലുകൾ എടുത്ത് മുറ്റത്ത് ഇട്ടിരുന്ന കസേരയിലിരുന്ന് നോക്കുകയായിരുന്നു...

പെട്ടന്നാണ് അയാളുടെ ഫോൺ റിങ് ചെയ്തത്... അയാൾ ഫോണെടുത്തുനോക്കി... സതീശനാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ അയാളിലെ ചുണ്ടിലൊരു ചിരി വിരിഞ്ഞു... അയാൾ ആ കോളെടുത്തു... "എന്താ സതീശാ നിന്റെ വിളി വരാൻ ഇത്രയും താമസം... ഞാൻ കരുതി നീ വിളിക്കില്ലെന്ന്... എന്തായി നിന്റെ തീരുമാനം...? " "അങ്ങനെ പെട്ടെന്നൊരു മറുപടി പറയാൻ പറ്റുമോ മുതലാളി.. എല്ലാം നല്ലതുപോലെ ആലോചിച്ചതിനുശേഷമല്ലേ മറുപടി പറയാൻ പറ്റൂ... ഇനിയും മറ്റൊരു ചതി എനിക്കു പറ്റാതെ നോക്കേണ്ടത് എന്റെ കടമയല്ലേ... " "ഇപ്പോഴും ഞങ്ങളെ വിശ്വാസമായില്ല നിനക്കല്ലേ... " "എനിക്ക് എന്നെത്തന്നെ വിശ്വാസമില്ല എന്നിട്ടാണ് നിങ്ങളെ... അതു പോട്ടെ... ഇതുവരേയും നമ്മൾതമ്മിൽ ഒന്ന് നേരിട്ട് കണ്ടിട്ടില്ലല്ലോ... എനിക്ക് നിങ്ങളെയൊന്ന് കാണണം... നാളെ പറ്റില്ല മറ്റെന്നാൾ ഞാൻ അവിടേക്ക് വരാം... അന്നേരം നിങ്ങളെ രണ്ടുപേരെയും കാണാമല്ലോ... നമുക്ക് നേരിട്ട് സംസാരിച്ച് എല്ലാം തീരുമാനിക്കാം.... എന്നെ നിങ്ങൾക്ക് വിശ്വാസമില്ലെന്ന് എനിക്കു മനസ്സിലായി...

അതാണല്ലോ എന്നെ നിരീക്ഷിക്കാൻ ആളെ നിയോഗിച്ചത്... ഈ സതീശൻ ആർക്കെങ്കിലും വാക്കു കൊടുത്താൽ അത് മാറ്റുന്നവനല്ല ഈ ഞാൻ... അതെല്ലാം നിങ്ങളുടെ ഏർപ്പാട്... അതിനെല്ലാം ഒരു വ്യക്തത വരുത്താനാണ് ഞാൻ നേരിട്ടു കാണണമെന്ന് പറയുന്നത്.... എന്താ അതിനു വല്ല വിരോധവുമുണ്ടോ.... ഉണ്ടെങ്കിൽ നമുക്കിത് ഇവിടെവച്ച് സ്റ്റോപ്പുചെയ്യാം... " "അതിനെന്താ സതീശാ... നീ മറ്റെന്നാൾ ഇവിടേക്ക് വന്നോ... നമുക്ക് നേരിട്ട് സംസാരിച്ച് എല്ലാം തീരുമാനിക്കാം.... " "എന്നാൽ അവിടേക്കുള്ള വഴിയും നിങ്ങളുടെ അഡ്രസ്സും പറഞ്ഞോ... ഞാനവിടെ എത്തിയേക്കാം... " മോഹനൻ വഴിയും അഡ്രസ്സും പറഞ്ഞുകൊടുത്തു.. അയാൾ ഫോൺ കട്ടുചെയ്ത് ഭരതനെ പുറത്തേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "അപ്പോൾ അവൻ സമ്മതിച്ചമട്ടാണ്... എന്നാലും അവന് നമ്മളോടുള്ള വിശ്വാസം കുറവാണല്ലേ... സാരമില്ല എല്ലാം നമുക്ക് പറഞ്ഞ് തീരുമാനിച്ച് ശരിയാക്കാം...

" അതല്ല പ്രശ്നം... നമ്മൾ അവിടെ അവനെയും ആ വിശ്വനാഥമേനോന്റെ മകനേയും നിരീക്ഷിക്കാനൊരുത്തനെ പറഞ്ഞയച്ചില്ലേ അതവൻ അറിഞ്ഞിട്ടുണ്ട്.... " "എങ്ങനെ അറിയാതിരിക്കും... അവിടെ നടക്കുന്ന കാര്യം നമ്മളറിഞ്ഞാൽ അത് അവനോടുതന്നെ ചോദിക്കുകയല്ലേ നീ... അന്നം തിന്നുന്ന ഏതൊരുത്തനും അത് മനസ്സിലാക്കാൻ പറ്റും... ഇനി ഈ കാര്യം ആ വിശ്വനാഥമേനോനും മകനും ആ പോലീസുകാരനും അറിയാതിരുന്നാൽ നന്ന്... " "അത് ഞാനത്ര ഓർത്തില്ല... " "ഓർക്കണം... ഇതവനോടായതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് കരുതാം... ഇനിയെങ്കിലും ശ്രദ്ധിച്ചു സംസാരിക്കുന്നത് നല്ലതാണ്... പിന്നെ അവൻ വന്നാൽ രണ്ടു ദിവസം ഇവിടെ പിടിച്ചു നിർത്തണം... അവനെ നമ്മുടെ വക്കീലുമായൊന്ന് പരിചയപ്പെടുത്തി കൊടുക്കണം... എന്തുവേണമെന്ന് വക്കീലവനോട് പറയട്ടെ... അതനുസരിച്ച് നീങ്ങാം... ഞാനയാളുമായൊന്ന് സംസാരിക്കട്ടെ... " ഭരതൻ ഫോണെടുക്കാനായി അകത്തേക്ക് നടന്നു... .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story