ശിവമയൂഖം: ഭാഗം 40

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

മോഹനൻ കാറ് പോർച്ചിൽ കയറ്റിയിട്ടു... കാറിനിന്നിറങ്ങാതെ മോഹനൻ പകയോടെ ഭരതനെ നോക്കിനിന്നു... പിന്നെ സാവധാനം കാറിൽനിന്നിറങ്ങി.... അയാൾ ഭരതന്റെയടുത്തേക്ക് നടന്നു.... "എന്താ മോഹനാ മുഖത്തൊരു ദേഷ്യം പോലെ... നീയെന്തേ പെട്ടന്ന് തിരിച്ചു പോന്നത്" ഭരതൻ ചോദിച്ചു... "ഞാനില്ലാതെയിരിക്കുന്നതാവും തനിക്ക് നല്ലതല്ലേ.. എല്ലാവരേയും ഒഴിവാക്കി പാലത്തൊടിയിലെ സ്വത്തെല്ലാം ഒറ്റക്ക് കൈക്കലാക്കാമെന്ന് വിചാരിച്ചിക്കുകയാവും... " മോഹനൻ മനസ്സിൽ പറഞ്ഞു... "അത്... അതു പിന്നെ നമ്മുടെ എസ്ഐ രാജനെ ഇവിടെനിന്നും സ്ഥലം മാറ്റി... ഇപ്പോൾ പുതിയൊരു ആളാണ് ചാർജ്ജെടുത്തത്... ആള് കുറച്ച് കർശനക്കാരനാണ്... നമുക്ക് യോജിക്കാൻ പറ്റാത്ത ഒരാൾ... " ഓഹോ... അതെന്താണ് പെട്ടെന്നൊരു മാറ്റം... അയാൾക്കെതിരെ എന്തെങ്കിലും പരാതിയോ തെളിവോ മുകളിലുള്ള ഏമാൻമാർക്ക് കിട്ടിയോ... " "അതറിയില്ല... " "അറിയണമല്ലോ... ഇല്ലെങ്കിൽ നമ്മളും കുടുങ്ങും... കുറച്ചധികം പണം നമ്മളും അയാൾക്ക് കൊടുത്തതല്ലേ...

ഏതായാലും ഞാനൊന്ന് അയാളെ വിളിച്ചു നോക്കട്ടെ..." ഭരതൻ ഫോണെടുത്ത് എസ് ഐ രാജനെ വിളിച്ചു... കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു... ഫോൺ കട്ട് ചെയ്തതിനുശേഷം ഭരതൻ മോഹനന്റെയടുത്തേക്ക് വന്നു... മോഹനാ... നമ്മൾ കരുതിയതുപോലെ പേടിക്കാനൊന്നുമില്ല... അയാളെ ഇവിടെ നിന്നും സ്ഥലം മാറ്റിയത് അയാൾക്കു തന്നെ അറിയില്ല... പക്ഷേ എവിടേയോ എന്തോ ചില ഉൾവലികൾ നടക്കുന്നുണ്ട്... അത് നമുക്ക് പാരയാവാതിരുന്നാൽ മതി... നീ പറഞ്ഞതുപോലെ പുതിയ ആൾ അല്പം കുഴപ്പക്കാരനാണ്... ഇനി നമ്മൾ നീങ്ങുന്നത് ശ്രദ്ധിച്ചു വേണം.... സതീശനെ എത്രയും പെട്ടന്ന് ഇവിടേക്ക് കെട്ടിയെടുത്താൽ മതിയായിരുന്നു... " അതും പറഞ്ഞ് ഭരതൻ വീടിനുള്ളിലേക്ക് നടന്നു... എല്ലാം ശ്രദ്ധിച്ചു തന്നെ നീക്കിത്തരാമെടാ ഞാൻ.. സതിശൻ വരട്ടെ... നിന്റെ പതനം കാണാതെ ഇനിയെനിക്ക് വിശ്രമമില്ല... എത്ര നന്നായി ആ ഡയറി നശിപ്പിക്കാതിരുന്നത്... ഇനി എന്റെ ദിവസമാടാ നീ കരുതിയിയിരുന്നോ... മോഹനനും വീടിനുള്ളിലേക്ക് കയറി പ്പോയി... തന്റെ മുറിയിലെത്തിയ മോഹനനൻ ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ്...

ഗീത ചായയുമായി വന്നത്... "എന്തേ മോഹനേട്ടാ ഇന്ന് പെട്ടന്ന് വന്നത്... " ഗീത ചോദിച്ചു... "ഒന്നുമില്ല... " ഓ.. അല്ലെങ്കിലും ചോദിച്ച ഞാനാണ് പൊട്ടത്തി... നിങ്ങൾ ഏട്ടനുമനിയനും എന്തെങ്കിലും ചോദിച്ചാൽ ശരിയായ മറുപടി പറയില്ലല്ലോ... " ഗീത മുറിയിൽനിന്ന് പുറത്തേക്ക് നടന്നു... "ഗീതേ... " മോഹനൻ വിളിച്ചതുകേട്ട് അവൾ തിരിഞ്ഞു നിന്നു... "ഇവിടെ വാ... എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്... " ഗീതക്കത്ഭുതം തോന്നി.. വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും ഇങ്ങനെയൊരു വാക്ക് അയാളിൽ നിന്ന് കേട്ടിട്ടില്ല... അവൾ അയാൾക്കടുത്ത് വന്നിരുന്നു... ഗീതേ... ഞാൻ പറയുന്ന ഓരോ കാര്യവും നീ ശ്രദ്ധിച്ചു കേൾക്കണം... ഈ പറയുന്നത് നമ്മളല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. വിമലേടത്തി പോലും... " "എന്താണ് മോഹനേട്ടാ പ്രശ്നം... " അത്... അത് നമ്മുടെ ജീവൻ ആപത്തിലാണ്... ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊന്ന് ഉണ്ടായേക്കാം... നീയും ഞാനും നമ്മുടെ മക്കളും ഇല്ലാതാവുന്നത് കണക്കുകൂട്ടി നിൽക്കുന്ന ചിലരുണ്ട്... " "എന്താണ് മോഹനേട്ടൻ പറഞ്ഞുവരുന്നത്... ആരാണ് നമ്മളെ ഇല്ലാതാക്കാൻ നോക്കുന്നത്... " ഗീത ഭയത്തോടെ ചോദിച്ചു...

"മറ്റാരുമല്ല... എന്റെ ഏട്ടൻ തന്നെ... ആ ഭരതൻ... " മോഹനൻ എല്ലാകാര്യവും ഗീതയോട് പറഞ്ഞു... "അപ്പോൾ നിങ്ങളുടെ ഗണേശേട്ടനെ ഇയാൾ ഇല്ലാതാക്കിയതാണോ... " ആയിരിക്കാം... പല തവണ അയാൾ അതിന് മുതിർന്നിരുന്നു... ഇതെല്ലാമാണ് ഗണേശേട്ടൻ അതിൽ എഴുതി വച്ചത്... ഏതുനിമിഷവും ഞാൻ കൊല്ലപ്പെടാം... അത് ഭരതന്റെ കൈകൊണ്ട് ആവനാണ് സാധ്യത എന്ന് അതിലെഴുതിയിട്ടുണ്ട്... " "എന്നിട്ട് അന്ന് പോലീസിന് ഈ ഡയറി കിട്ടിയിരുന്നില്ലേ... " "അതാണ് എനിക്കും സംശയം... ചിലപ്പോൾ അവർക്കിത് കിട്ടിക്കാണില്ല... ഏതായാലും നിങ്ങൾ സൂക്ഷിക്കണം... മക്കളെ കൂടുൽ ശ്രദ്ധിക്കണം... " "എനിക്കറിയാമായിരുന്നു.. നിങ്ങളുടെ പോക്ക് കണ്ടപ്പോൾത്തന്നെ... എന്തെങ്കിലും വലിയ ഏടാകൂടത്തിലേക്കാണ് പോകുന്നതെന്ന്... പക്ഷേ അത് സ്വന്തം ചേട്ടന്റെ കൈകൊണ്ടാകുമെന്ന് കരുതിയില്ല... നിങ്ങൾ ഒരുപാട് ദ്രോഹിച്ച ആ പെണ്ണിന്റെ ശാപമാണിത്... അന്ന് നിങ്ങൾക്ക് അവിടെ പോയപ്പോൾ തല്ലുകിട്ടിയില്ലേ... അതുകഴിഞ്ഞ് ഞാനും വിമലേടത്തിയും ഇതേ പറ്റി സംസാരിച്ചിരുന്നു.. നിങ്ങൾ ഒരു കാര്യം ചെയ്യ്... എല്ലാ കാര്യവും ആ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞ് അവരോട് ക്ഷമ ചോദിക്ക്... അവർ നിങ്ങളെ സഹായിക്കാതിരിക്കില്ല...

" ഇല്ല ഗീതേ... അവരൊരിക്കലും എന്നെ സഹായിക്കില്ല... കാരണം ആ സതീശനെ കൊണ്ട് അന്ന് പ്രശ്നമുണ്ടാക്കി അവളെ ജീവനു തുല്യം സ്നേഹിച്ച് വളർത്തിയ അവളുടെ അച്ഛന്റെ മരണത്തിൽ ഒരുതരത്തിൽ ഞാനും കാരണക്കാരനാണല്ലോ... ആ പക അവർക്കുണ്ടാകും... " എന്നാൽ നിങ്ങൾക്ക് തെറ്റി... അവരെക്കാൾ ഇന്ന് നമ്മളെ സഹായിക്കാൻ മറ്റാരുമില്ല... ഒരിക്കലും അവർ നമ്മളെ കൈവിടില്ല... " "അത് നിനക്കെന്നെ അറിയാം... " "അന്ന് ഞാനും വിമലേടത്തിയും ഗുരുവായൂരിൽ പോയില്ലേ... എന്നാൽ ഞങ്ങൾ പോയത് ഗുരുവായൂരിലേക്കല്ല... മാണിശ്ശേരി വിശ്വനാഥമേനോന്റെ വീട്ടിലേക്കായിരുന്നു... എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ വഴി അവരുടെ അഡ്രസ്സ് സങ്കടിപ്പിച്ചു... അവിടെ ചെന്നപ്പോൾ അവരുടെ പെരുമാറ്റവും സ്വഭാവവും ഞങ്ങൾ കണ്ട് മനസ്സിലാക്കിയിരുന്നു... എത്ര വലിയ തെറ്റുകാരായാലും അഭയം ചോദിച്ചുവരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കില്ലവർ... " "നിങ്ങൾ എന്തിനാണ് അവിടെ പോയത്.." ഞങ്ങൾ ഈ വീട്ടിൽ സംസാരിച്ചതെല്ലാം അവരെ അറിയിക്കാനോ... ഒരുതരത്തിൽ അത് സത്യമാണ്... എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ മക്കളുടെ അച്ഛന്മാരെ അവിശ്യമുള്ളതുകൊണ്ടുംകൂടിയാണ് പോയത്.. നിങ്ങൾ വല്ല ഏടാകൂടത്തിലും ചെന്നു ചാടി ഓരോന്ന് വരുത്തി വച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..."

"അപ്പോൾ അവരെന്ത് പറഞ്ഞു... " അവരെന്ത് പറയാൻ... ആ പെണ്ണിനെ ദ്രോഹിച്ചാൽ ഒരുകാലത്തും നിങ്ങൾക്ക് സമാധാനം കിട്ടില്ല... എല്ലാം നിങ്ങളുടെ ഏട്ടന്റെ ബുദ്ധിയാണെന്നറിയാം... ഇപ്പോഴെങ്കിലും അദ്ദേഹത്തിന്റെ തനി സ്വഭാവം മനസ്സിലായല്ലോ... ഇതെല്ലാം നിങ്ങൾ ആ മാണിശ്ശേരിയിലുള്ളവരോട് പറയണം.... തീർച്ചയായും അവർ നിങ്ങളെ സഹായിക്കും... "നീ പറയുന്നത് സത്യമായിരിക്കും... എന്തായാലും നാളെ സതീശൻ വരട്ടെ... എന്നിട്ട് തീരുമാനിക്കാം... " "ഇനിയും അവനെ വിളിച്ച് പ്രശ്നങ്ങളുണ്ടാക്കാനാണോ ശ്രമം... ഒരിക്കൽ നിങ്ങളൊക്കെ കാരണത്താൽ അവന് അവന്റെ ജീവൻ വരെ ഇല്ലാതാവേണ്ടതായിരുന്നു... എന്നാൽ അവന്റെ മുൻജന്മസുകൃതംകൊണ്ടാണ് രക്ഷപ്പെട്ടത്... എല്ലാ വൃത്തികെട്ട പരിപാടിയും നിർത്തി നല്ലവനായെന്ന് നിങ്ങൾ പറയുന്നത് ഒരിക്കൽ ഞാൻ കേട്ടതാണ്.. ഇനിയും അവനെ പഴയ രൂപത്തിലാക്കാനാണോ ശ്രമം... " "അതായിരുന്നു... ഇന്ന് രാവിലെ വരെ... എന്നാൽ ഇനിയതല്ല... അവൻ നമ്മളെ സഹായിക്കും... സഹായിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്....

" എന്തോ എനിക്കറിയില്ല... എന്റെ മനസ്സിലിപ്പോൾ അതല്ല... മരിക്കാൻ എനിക്ക് ഭയമില്ല... എന്നാൽ നമ്മുടെ മക്കൾ... പറക്കമറ്റാത്ത അവർ എന്തു തെറ്റാണ് അയാളോട് ചെയ്തത്... ഞാനും എന്റെ മക്കളും കുറച്ചു ദിവസം എന്റെ വീട്ടിൽ പോയി നിൽക്കാം.. എല്ലാം കലങ്ങിത്തെളിഞ്ഞതുനു ശേഷം തിരിച്ചു വരാം... " ഉം... നമുക്കതാലോചിക്കാം... എന്തായാലും നാളത്തെ ദിവസം കഴിയട്ടെ... മോഹനൻ ചായ കുടിച്ച് പുറത്തേക്കിറങ്ങി... അതേ സമയം എന്തോ, ആലോചിച്ച് പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഭരതൻ... പെട്ടന്നെന്തോ ഓർത്തതുപോലെ അയാൾ കാറിനടുത്തേക്ക് നടന്നു... ചുറ്റുമൊന്ന് നോക്കി കാറിന്റെ ഡോറ് തുറന്ന് അതിലെ ഡാഷ്ബോക്സ് തുറന്നു നോക്കി... അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു... അയാൾ അതിലുള്ള ഡയറിയിലെ പേജുകൾ എടുത്ത് നാലായി മടക്കി അരയിൽ തിരുകി... പിന്നെ കാറിന്റെ ഡോർ അടച്ചു... ഒന്നുകൂടി ചുറ്റും നോക്കിയതിനുശേഷം അകത്തേക്കുതന്നെ കയറിപ്പോയി.... എന്നാൽ ഇതെല്ലാം മോഹനൻ കണ്ടുനിൽക്കുന്നത് ഭരതനറിഞ്ഞില്ല... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അമ്പലത്തിൽനിന്നും കാവുംപുറത്തെ വീട്ടിൽലെത്തി ഉണ്ണികൃഷ്ണമേനോന്റെ അടക്കം ചെയ്ത സ്ഥലത്തുചെന്ന് കുറച്ചുനേരം കണ്ണീരോടെ പ്രാർത്ഥിച്ച ശേഷം സതീശന്റെ വീട്ടിലേക്കവർ ചെന്നു... അവർ ചെല്ലുമ്പോൾ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു സതീശൻ... "ആഹാ... ഇത്ര പെട്ടന്ന് അവിടെനിന്നും മടങ്ങിയോ... " സതീശൻ ചോദിച്ചു... "അവിടെ ആരെ കാണാനാണ്... ഉണ്ണിയങ്കിളിന്റെ കുഴിമാടത്തിലൊന്ന് ചെന്ന് പ്രാർത്ഥിച്ച് പെട്ടന്നു തന്നെ ഇറങ്ങി... " "നിങ്ങൾ കയറിയിരിക്ക്... " സതീശൻ പറഞ്ഞതിനുശേഷം അകത്തേക്ക് നോക്കി സുനിതയെ വിളിച്ചു... "അമ്മയെവിടെ സതീശാ... ശിവൻ ചോദിച്ചു..." അകത്തുണ്ട്... ഞാൻ ഇവിടെയുള്ളപ്പോൾ ഉമ്മറത്തേക്ക് വരില്ലല്ലോ... എന്നെ കൺമുന്നിൽ വന്നു പെട്ടാലോ... " "എല്ലാം ശരിയാകും സതീശാ... ഞങ്ങളേതായാലും അമ്മയെയൊന്ന് കാണട്ടെ... " ശിവനും മയൂഖയും ചെല്ലുമ്പോൾ തന്റെ മുറിയിൽ തയ്യൽമെഷീനിൽ എന്തോ അടി ക്കുകയായിരുന്നു ഇന്ദിര... "അപ്പച്ചീ... " മയൂഖ വിളിച്ചതുകേട്ട് ഇന്ദിര വാതിൽക്കലിലേക്ക് നോക്കി... തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന മയൂഖയെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു... പതിയെ ആ കണ്ണുകൾ നിറയുന്നതവൾ കണ്ടു... മോളേ... അപ്പച്ചിയെ കാണാൻ മോൾ വന്നോ...

ഞാൻ കരുതി മോൾക്കും അമ്മക്കും എന്നോട് ദേഷ്യമാണെന്ന്... " "അതിന് എന്തു തെറ്റാണ് എന്റെ അപ്പച്ചി ചെയ്തത്..." "എന്റെ മോൻ കാരണമാണല്ലോ മോളുടെ അച്ഛൻ..,എന്റെ ഏട്ടൻ പോയത്... " "എന്ന് ഞങ്ങളാരെങ്കിലും പറഞ്ഞോ അപ്പച്ചിയോട്... അച്ഛന് അത്ര ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളൂ... അതിന് സതീശേട്ടൻ ഒരു നിയോഗമായെന്നേയുള്ളൂ... അന്നൊക്കെ എനിക്ക് സതീശേട്ടനെ പേടിയും വെറുപ്പുമായിരുന്നു... എന്നാലിന്ന് ആ മനുഷ്യനോട് എനിക്ക് പഴയ വെറുപ്പെല്ലാം പോയി കൂടുതൽ ഇഷ്ടപ്പെട്ടുതുടങ്ങുകയാണ്... ആ മനസ്സിൽ എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രമേ ഇപ്പോഴുള്ളൂ... മദ്യവും പണത്തോടുള്ള ആർത്തിയുമാണ് അങ്ങനെയൊക്കെയാക്കിമാറ്റിയത്... ഇന്ന് അതെല്ലാം ഉപേക്ഷിച്ചപ്പോൾ സതീശേട്ടൻ നല്ലൊരു മനുഷ്യനായി മാറി.. എനിക്ക് ചെറുപ്പത്തിലേ നഷ്ടപ്പെട്ട എന്റെ ഏട്ടനെയാണ് സതീശേട്ടനിൽ ഞാൻ കാണുന്നത്... ഇന്നലെ സതീശേട്ടൻ എന്നെ വന്ന് കണ്ട് കഴിഞ്ഞതിനെല്ലാം മാപ്പു പറഞ്ഞപ്പോഴും എനിക്ക് ആദ്യമൊന്നും ആ മനസ്സിനെ അംഗീകരിക്കാൻ പറ്റിയില്ല... എന്നാൽ ഇന്ന് അമ്പലത്തിൽ വച്ച് ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിച്ച് ശയനപ്രദക്ഷിണം നടത്തുന്നത് കണ്ടപ്പോൾ ആ മനസ്സിനകത്തുള്ള വിങ്ങലുകൾ ഞാനറിഞ്ഞു...

ഞാൻ മറന്നുപോയ എന്റെ ജന്മദിനം വരെ ഓർത്തുവച്ചിരിക്കുന്നു ആ മനുഷ്യൻ.... "മോളെ എന്റെ മോനെപ്പറ്റിയാണോ മോൾ പറയുന്നത്.. അതോ ഈ അപ്പച്ചിയെ കളിയാക്കുന്നതോ..." "ഒരിക്കലുമല്ല... ആ മനസ്സ് ഇന്നെനിക്കറിയാം... അപ്പച്ചി സതീശേട്ടനോട് മിണ്ടാതെ നടക്കുന്നത് എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്നറിയോ ആ പാപത്തിനെ... എന്തിനാണ് അപ്പച്ചി ഇങ്ങനെയൊക്കെ സതീശേട്ടനോട് പെരുമാറുന്നത്... നന്മയിലേക്ക് തിരിച്ചുവരുന്ന ഒരാളെ വേദനിപ്പിച്ച് ആ മനസ്സിനെ പഴയ രീതിയിലേക്ക് തള്ളിവിടരുത്... അപ്പച്ചിയും അച്ഛനും പല തവണ പറഞ്ഞിട്ടുണ്ട് ഓർക്കാപുറത്തുള്ള സതീശേട്ടന്റെ അച്ഛന്റെ മരണമാണ് ആ മനസ്സിനെ തളർത്തിയതെന്ന്... അതുപോലെ വീണ്ടും ആ പഴയ അഴുക്കുചാലിലേക്ക് തള്ളിയിടണോ ആ മനുഷ്യനെ... " ഇല്ല മോളെ... അവനെ ഞാൻ സ്നേഹിക്കുന്നില്ലെന്ന് നീ പറയരുത്... അവന്റെ മാറ്റം കണ്ട് ഇന്ന് എല്ലാവരെക്കാളും സന്തോഷിക്കുന്നത് ഞാനാണ്... പക്ഷേ അവനെ പൂർണ്ണമായും ഉൾക്കൊള്ളാനാവുന്നില്ല... എന്നാൽ മോള് പറഞ്ഞതു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെന്നറിയോ... അവനൊരു ജോലി കൂടി കൂട്ടിയിട്ട് ഒരു കാര്യപ്രാപ്തികൂടി വന്നാലേ എനിക്ക് സമാധാനമാകൂ... " "അതോർത്ത് അപ്പച്ചി വിഷമിക്കേണ്ട... അവനുള്ള ജോലി ഞാൻ ശരിയാക്കി വച്ചിട്ടുണ്ട്... അവനെന്നാണോ പറ്റുന്നത് അന്ന് ആ ജോലി അവനു സ്വന്തമാകും... " ശിവൻ പറഞ്ഞതു കേട്ട് സംശയത്തോടെ അവനെ നോക്കി ഇന്ദിര... പിന്നെ മയൂഖയെ നോക്കി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story