ശിവമയൂഖം: ഭാഗം 7

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഈ ബന്ധത്തെ പറ്റി ഇപ്പോൾ നിന്റെ അനിയത്തി എന്തെങ്കിലും പറയാറുണ്ടോ....? " അതു കേട്ട് ഉണ്ണികൃഷ്ണമേനോൻ ഒരു നിമിഷം മിണ്ടാതെ നിന്നു... പിന്നെ അയാൾ വിശ്വനാഥമേനോനെ നോക്കി "അതാണ് പ്രശ്നം... അവൾക്ക് എങ്ങനെങ്ങിലും ഈ വിവാഹം നടത്തണമെന്നാണ് ആഗ്രഹം.... ഈ വിവാഹത്തിലൂടെ അവൻ നേരെയാകുമെന്നാണ് അവൾ പറയുന്നത്.... " "അപ്പോൾ ഒരു പരീക്ഷണം അല്ലേ... അതിന് നീ കൂട്ടുനിൽക്കുന്നല്ലേ... " "ഞാനെന്തു ചെയ്യണമെന്ന് എനിക്കറിയില്ല... ചെകുത്താനും കടലിനും നടുക്കാണ് ഞാനിപ്പോൾ... " ഉണ്ണികൃഷ്ണാ ഞാനൊരു കാര്യം പറയാം... ഇത് നീ ആലോചിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണ്... സംഗതി അവൻ നിന്റെ അനിയത്തിയുടെ മകനായിരിക്കാം.... പക്ഷേ ഇത് നിന്റെ മകളുടെ ജീവിതമാണ്... അതു നീ മനസ്സിലാക്കണം... പിന്നെ ഇത് ഞാൻ പറയുന്നതിലല്ല കാര്യം നീയാണ് ഇതിലൊരു തീരുമാനമെടുക്കേണ്ടത്... എല്ലാം കഴിഞ്ഞിട്ട് വിഷമിച്ചിട്ട് കാര്യമില്ല... "

വിശ്വനാഥമേനോൻ എഴുന്നേറ്റ് മയൂഖയുടെ അടുത്തേക്ക് നടന്നു... "മോളെ ഇത് നിന്റെ ജീവിതമാണ്... നിനക്കും ഇതിലൊരു തീരുമാനമെടുക്കാം... നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ... അവനുമായിട്ടുള്ള ബന്ധത്തിന് നിനക്ക് താൽപര്യമാണോ..." അവൾ ഉണ്ണികൃഷ്ണമേനോനേയും ശ്യാമളയേയും നോക്കി... "അവരെ നീ നോക്കേണ്ട നിന്റെ അഭിപ്രായം നിനക്ക് തുറന്നു പറയാം... " "അത്... അച്ഛനുമമ്മയും എന്തു തീരുമാനമെടുത്താലും എനിക്കതിന് സമ്മതമാണ്.. " അപ്പോൾ നിനക്ക് സ്വന്തമായിട്ടൊരു തീരുമാനമില്ലെന്ന് അല്ലേ... മോളെ അവന്റെ കൂടെ ജീവിക്കേണ്ടത് നീയാണ്... ഇവരല്ല... അതുകൊണ്ട് എന്തു തീരുമാനമെടുക്കാനും നിനക്ക് പൂർണ്ണസ്വാതന്ത്യമുണ്ട്... നീ ധൈര്യമായിട്ട് പറഞ്ഞോ... ആരും നിന്നെ ഒന്നും പറയില്ല.... " അവൾ വീണ്ടും അച്ഛനേയും അമ്മയേയും നോക്കി... പിന്നെ വിശ്വനാഥമേനോന്റെ മുഖത്തേക്ക് നോക്കി... "എന്താണെങ്കിലും മോളെ നീ പറഞ്ഞോ... മോളുടെ ഒരു, ആഗ്രഹത്തിനും ഈ അച്ഛനുമമ്മയും എതിരുനിൽക്കില്ല... " ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു.... "എനിക്ക് അയാളെ ഇഷ്ടമല്ല.... പക്ഷേ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്... "

"എന്തൊക്കെയാണ് മോളെ നീ പറയുന്നത്... ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ നീയെങ്ങനെ ജീവിക്കും... " ഉണ്ണികൃഷ്ണമേനോൻ ചോദിച്ചു... "ജീവിക്കും അച്ഛാ.... ജീവിച്ചേ മതിയാകൂ.... ഇല്ലെങ്കിൽ അയാൾ എന്നേയും നിങ്ങളേയും വെറുതെ വിടുമോ.. ഇന്നലെ അയാൾ പറഞ്ഞതെല്ലാം അച്ഛൻ മറന്നോ.... നമ്മളെല്ലാം കൊല്ലാൻ പോലും അയാൾ മടിക്കില്ല.... എല്ലാം എന്റെ വിധിയാണെന്ന് കണക്കാക്കി ഞാൻ സമാധാനിച്ചോളാം... " അവൾ കരഞ്ഞുകൊണ്ട് അകത്തേക്കോടി... "എന്താണ് ഈ കുട്ടിക്ക് പറ്റിയത്... അവൾ ജീവിതം സ്വയം നശിപ്പിക്കാനാണോ ഒരുങ്ങുന്നത്..." വിശ്വനാഥമേനോൻ ഉണ്ണികൃഷ്ണമേനോനെ നോക്കി ചോദിച്ചു.... "വിശ്വാ അവൾ ഞങ്ങളെ ഓർത്താണ് അങ്ങനെ പറഞ്ഞത്... എന്റെ കുട്ടിക്ക് ഈ വിവാഹത്തിന് ഒരിക്കലും സമ്മതമായിരിക്കില്ല... സതീശൻ ഞങ്ങളെ എന്തെങ്കിലും ചെയ്യുമോ എന്നോർത്താണ് അവൾ അങ്ങനെയൊക്കെ പറയുന്നത്... " "അതെനിക്ക് മനസ്സിലായി... എന്നാൽ അവളുടെ ആ സംസാരത്തിന് എന്തോ ഒരു പന്തികേടുപോലെ... അവൾ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്..." പെട്ടന്നാണ് പടിപ്പുര കടന്ന് ഒരു സ്ത്രീ അവിടേക്ക് ഓടിവന്നത്...

അവർ ഉമ്മറത്ത് നിൽക്കുന്ന വിശ്വനാഥമേനോനെ കണ്ട് ഒരു നിമിഷം നിന്നു... പിന്നെ ഉണ്ണികൃഷ്ണമേനോനെ നോക്കി... "എന്താണ് ഇന്ദിരേ... എന്തുപറ്റീ..." ഉണ്ണികൃഷ്ണമേനോൻ ചോദിച്ചു.... അവർ വീണ്ടും വിശ്വനാഥമേനോനെ നോക്കി... ഉണ്ണികൃഷ്ണമേനോൻ മുറ്റത്തേക്കിറങ്ങി അവരുടെയടുത്തേക്ക് ചെന്നു... എന്താണ് നിനക്ക് പറ്റിയത്.... "ഏട്ടാ... സതീശനെ പോലീസ് അറസ്റ്റുചെയ്തു... ഏതോ ഒരാളെ റോഡിൽവച്ച് കാർ തടഞ്ഞുനിർത്തി അടിച്ചെന്ന്..... ഏട്ടാ അവനെ അവര് ഉപദ്രവിക്കും അതിനുമുമ്പ് അവനെ എങ്ങനെയെങ്കിലും പുറത്തിറക്കണം..." "അതിന് ഞാൻ എന്തു ചെയ്യാനാണ്... എനിക്ക് പരിചയമുള്ള ഒരു പോലീസുകാരും മന്ത്രിമാരുമൊന്നും ഇവിടെയില്ല... പിന്നെ എന്താണ് ചെയ്യുക... "അങ്ങനെ പറയല്ലേ ഏട്ടാ... എനിക്ക് ആണും പെണ്ണുമായിട്ട് അവനല്ലേയുള്ളൂ... അവനെന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്കാരാണുള്ളത്... " ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത് പോലീസ്റ്റേഷനിൽ പോയി അവരുടെ കാലുപിടിക്കണോ....

ഇന്നലെ ഇവിടെ വന്നവൻ ഞങ്ങളെ ഭീഷണിപ്പെടുത്തി പോയതാണ്... അതു നിനക്കറിയോ... " "ഏട്ടാ.... ഏട്ടന് അവന്റെ സ്വഭാവമറിയാവുന്നതല്ലേ... കള്ള് അകത്ത് ചെന്നാലവൻ മൃഗമാണ്... പിന്നെ ആര് എന്തു പറഞ്ഞാലും അവന് തലയിൽ കയറില്ല... ഒന്നുമില്ലെങ്കിലും മയൂഖയെ വിവാഹം കഴിക്കുന്നവനല്ലേ അവൻ ഏട്ടാ എങ്ങനെയെങ്കിലും അവനെ പുറത്തിറക്കണം.... " "പറ്റില്ല ഇന്ദിരേ... ഞാനവനുവേണ്ടി പോലീസ് സ്റ്റേഷനിൽ കയറില്ല.... അവൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൻ അനുഭവിക്കണം... എന്നാണെങ്കിലും അവൻ നേരെയാവുമെങ്കിൽ നേരെയാവട്ടെ.... " അങ്ങനെ പറയല്ലേ ഏട്ടാ... ഏട്ടന് പിടിപാടുള്ള ഒരുപാട് കൂട്ടുകാരില്ലേ.... അവർ വിചാരിച്ചാൽ അവനെ പുറത്തിറക്കാൻ പറ്റില്ലേ.... ഏട്ടനൊന്ന് അവരെ വിളിക്ക്... ഞാൻ ഏട്ടന്റെ കാലുപിടിക്കാം... " നീയൊന്നും പറഞ്ഞിട്ടു കാര്യമില്ല ഇന്ദിരേ... അവനെ പുറത്തിറക്കാൻ ഞാൻ ആരേയും വിളിക്കില്ല... എനിക്ക് ആരുടെ മുന്നിലും നാണം കെടാൻ വയ്യ... "

എന്നു മുതലാണ് ഏട്ടാ ഏട്ടന് എന്റെ മോൻ നാണക്കേടായി മാറിയത്.... ഏട്ടൻ ഒന്നോർക്കണം... ഏട്ടന്റെ മകളെ വിവാഹം ചെയ്യാൻ തയ്യാറായി നിൽക്കുന്നവനാണ് അവൻ.... അവന് ഈ നാട്ടിൽ വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല അവനിതിന് തയ്യാറായത്... പണ്ട് അച്ഛനും അമ്മയും പറഞ്ഞ വാക്കിനു പുറത്താണ്.... അതേട്ടൻ മറന്നു പോകുരുത്... " "ആ കാരണം കൊണ്ടാണ് ഞാനും അവന് ഇത്രയും കാലം ഇവിടെ കൂടുതൽ സ്വാതന്ത്ര്യം നൽകിയത്... അല്ലാതെ ഒരു മദ്യപാനിയായ കൃമിനലിന് എന്റെ മോളെ നൽകാൻ ഇഷ്ടമുണ്ടായിട്ടല്ല.... " അതുശരി.. അപ്പോൾ അതാണ് ഏട്ടന്റെ മനസ്സിലുണ്ടായിരുന്നതല്ലേ... സന്തോഷമായി... ഇനി ഏട്ടന്റെ സഹായം എനിക്കു വേണ്ടാ... അവനെ എങ്ങനെയെങ്കിലും ഞാൻ പുറത്തിറക്കിക്കോളാം... പിന്നെ പണ്ട് അമ്മയും അച്ഛനും പറഞ്ഞു വച്ചത് ഏട്ടനങ്ങ് മറന്നേക്ക്... എന്റെ മോന് നിങ്ങളുടെ മകളേക്കാൾ നല്ല കുട്ടിയെ ഞാൻ കണ്ടെത്തി കൊടുക്കും... നിങ്ങളുടെ മകളെ നിങ്ങൾ പൂട്ടിവച്ചോ... രാജകുമാരൻ വരും അവൾക്ക്...." ഇന്ദിര തിരിഞ്ഞു നടന്നു... "ഇന്ദിരേ... നിന്റെ ദേഷ്യമെനിക്ക് മനസ്സിലാവും... അതു നമുക്ക് പറഞ്ഞു തീർക്കാം... നീ അകത്തു ചെന്ന് എന്തെങ്കിലും കഴിച്ചിട്ട് പോ.... "

ആർക്കു വേണം നിങ്ങളുടെ സൽക്കാരം... എന്റെ പട്ടിക്കുപോലും വേണ്ടാ... ഒരുകാലത്ത് ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാത്ത ഒരവസ്ഥ നിങ്ങൾക്കുണ്ടായിരുന്നു... അന്ന് നിങ്ങളെ സഹായിക്കാൻ ഏതോ ദൈവദൂതൻ വന്നിട്ടുണ്ടായിരിക്കാം... എന്നാൽ എന്നും അങ്ങനെയൊരാൾ വരുമെന്ന് കരുതേണ്ടാ... ഈ ഞാനും എന്റെ മോനും മാത്രമേ അന്നുണ്ടാകൂ... അതോർത്തിരിക്കുന്നത് നല്ലതാണ്..." "നിർത്തെടീ... നീ പറഞ്ഞു പറഞ്ഞ് എവിടേക്കാണ് പോകുന്നത്... നീ പറഞ്ഞല്ലോ... ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാതെ ജീവിച്ച ഒരു കാലമുണ്ടായിരുന്നെന്ന്... അന്ന് നീയോ നിന്റെ ഈ പറയുന്ന മകനോ നിന്റെ ഭർത്താവിന്റെ വീട്ടുകാരോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടുണ്ടോ ... നീ പറഞ്ഞ ആ ദൈവദൂതൻ തന്നെയാണ് എന്നെ സഹായിച്ചത്... അന്നവൻ സഹായിച്ചിട്ടില്ലെങ്കിൽ ഇന്ന് ഞാനോ ശ്യാമളയോ എന്റെ മോളോ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല... ആ ദൈവദൂതൻ എന്നുമുണ്ടാകുമെടി എന്റെ കൂടെ ഇതുപോലെ എന്റെ ഉറ്റമിത്രമായിട്ട്... "

ഉണ്ണികൃഷ്ണമേനോൻ ഉമ്മത്ത് നിന്നിരുന്ന വിശ്വനാഥ മേനോനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.... നീ പറഞ്ഞ ആ ദൈവദൂതൻ ഇവനാണ്... എന്റെ വിശ്വൻ.. എന്റെ കൂട്ടുകാരൻ... എന്റെ ചോരയേക്കാളേറെ എന്നെ സ്നേഹിക്കുന്നവൻ.... തിരിച്ച് കിട്ടുമെന്ന ഉദ്ദേശത്തോടെയല്ല ഇവനെന്നെ സഹായിച്ചത്... ഞങ്ങൾ തമ്മിലുളള ബന്ധം അത്രയും വലുതാണ്... അതൊന്നും നിനക്ക് മനസ്സിലാവില്ല... കാരണം കാര്യം കാണാൻ മാത്രമാണല്ലോ പണ്ടേ നീയൊക്കെ മറ്റുള്ളവരെ സ്നേഹിച്ചിരുന്നത്.... അതേ സ്വഭാവം തന്നെയാണ് നിന്റെ മോനും കിട്ടിയിട്ടുള്ളത്.... കുടുതൽ കാര്യങ്ങളൊന്നും നീ എന്നെക്കൊണ്ട് ചികഞ്ഞെടുപ്പിക്കേണ്ട... അത് നിനക്ക് നന്നാവില്ല... എല്ലാം കേട്ട് അമ്പരന്നു നിൽക്കുകയായിരുന്നു ഇന്ദിര... അവൾ തലതാഴ്ത്തി.. പിന്നെ തിരിഞ്ഞുനടന്നു.... അവർ പടിപ്പുര കടന്ന് മറയുന്നതുവരെ ഉണ്ണികൃഷ്ണമേനോൻ നോക്കി നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story