സുറുമി: ഭാഗം 21

surumi

എഴുത്തുകാരി: അവന്തിക

"ഞങ്ങൾ പറഞ്ഞു തന്നാൽ മതിയോ....? " പുറകിൽ നിന്ന് ശബ്ദം കേട്ടപ്പോൾ സുറുമി തിരിഞ്ഞു നോക്കി. അവിടെ, കതകിൽ ചാരി നിഹാലും അവന്റെ തൊട്ടടുത്തായി അവളെ തന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ മഷൂദും നിൽപ്പുണ്ടായിരുന്നു... " ന്റെസുറുമീ . ... സ്കിറ്റ് പ്ലാനെർ ഒക്കെ ഇവരാണ്... ..... അപ്പൊ അവർ തന്നെ പറഞ്ഞു തരും..... ഒന്ന് വേഗം പറഞ്ഞു കൊടുക്കെന്റെ ഇക്കാക്കാ..... എന്നിട്ട് ഇണക്കുരുവികൾക്കെന്താ കുറുകാനുള്ളെ ന്ന് വെച്ചാ ആവാലോ ...ഇവിടെ ഒരാളുടെ തലയ്ക്കു മേലെ കിളികൾ വട്ടമിട്ടു പറക്കാണ്.. വേറൊരാള് തന്റെ പ്രണയിനിയുടെ സാന്നിധ്യത്തിൽ ദൃതപുളങ്കിതനായി നിൽപ്പാണ്... ഇതൊക്കെ തീർന്നിട്ട് വേണം എന്തേലും പറഞ്ഞ് ഉമ്മിയോട്‌ വേദന മാറിയെന്ന് പറയാൻ ... ഇല്ലേൽ എന്റെ ചന്തിക്കിട്ട് ഒരു കുത്തു ഉറപ്പാ.... വേദനക്കുള്ള ഇൻജെക്ഷൻ ചെയ്യാൻ കൊണ്ട് പോകണമെന്ന് ഇപ്പൊ കൂടെ ഉമ്മി പറഞ്ഞൊള്ളൂ... ഹനയുടെ സംസാരം കേട്ട് എല്ലാരും ചിരിച്ചു. "ഒള്ളത് പറയാലോ.. ഇവനില്ലേ... എന്നും വിളിക്കും.. എന്നിട്ട് ഒടുക്കത്തെ വെറുപ്പിക്കലും... നിന്നെ മിസ്സ്‌ ചെയ്യുന്നു, കാണാൻ തോന്നുന്നു എന്നൊക്കെ പറഞ്ഞ്.. കോളേജിന്റെ മുമ്പിൽ, പാടത്തു വെച്ച നോക്ക് കുത്തിയെ പോലെ നിൽക്കുന്നതിലേറെ നല്ലതും പ്രൈവസി ഇവിടെയാണെന്ന് തോന്നി.....അത് കൊണ്ട് ഇവനോട് ഇങ്ങോട്ട് വരാൻ പറഞ്ഞു.. സൽമാനെ വിളിച്ച് നിന്നെ ഇവിടെ ഒന്ന് ഡ്രോപ്പ് ചെയ്യാനും ഏൽപ്പിച്ചു...

നിന്റെ വാപ്പച്ചിക്ക് താൽപ്പര്യമില്ലാത്ത ബന്ധമായത് കൊണ്ട് ഉമ്മിയെയും വാപ്പച്ചിയെയും അറിയിക്കാൻ ഒരു....ബുദ്ധിമുട്ട്... നിന്റെ വീട്ടിൽ അംഗീകരിക്കാത്ത ബന്ധത്തിന് കൂട്ടനിൽക്കാൻ ഒരുപക്ഷെ അവരും ഒരുക്കമായെന്ന് വരില്ല.. അത് കൊണ്ട് ഇങ്ങനെയൊരു ഡ്രാമ വേണ്ടി വന്നു.... എന്തായാലും നിങ്ങൾ സംസാരിക്ക്...ഞങ്ങൾ അപ്പുറത്ത് ഉണ്ടാകും...മഷൂ.... ക്യാരി ഓൺ.... " നിഹാൽ ചിരിയോടെ മഷുവിന്റെ പുറത്തൊന്ന് തട്ടി... കണ്ണുകൊണ്ട് റൂമിലേക്ക്‌ കയറാൻ പറഞ്ഞു. ഹിബയെയും ഹനയെയും ഒന്ന് നോക്കി.അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ ഹിബ അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. "നീ എന്ത് കാണാൻ നില്ക്കാ..? " സുറുമിയെയും മശൂദ്നെയും നോക്കി അവിടെ തന്നെ നിൽക്കുന്ന ഹനയെ കണ്ട് നിഹാൽ ചോദിച്ചു. "സുറുമിക്ക് ഒരു കൂട്ടിന് ..." "അതിന് അവനില്ലേ.. " "സുറുമി.. ഞാൻ.. പൊയ്ക്കോട്ടേ..? മറുപടിയായി സുറുമി തലയാട്ടി സമ്മതിച്ചു.. "എടി കള്ളി... വെറുതെ എങ്കിലും എന്നോട് നിനക്കൊരു കൂട്ടിന് നിൽക്കാൻ പറ....." "ഹനാ...."അപ്പോഴേക്ക് മുറിക്ക്‌ പുറത്ത് നിന്ന് നിഹാലിന്റെ വിളി വന്നിരിന്നു.. "ദാ വരുന്നൂ..... പെങ്ങളായി കണ്ടോണെ.... അബദ്ധമൊന്നും കാണിക്കല്ലേ..."

പോകുന്ന പോക്കിൽ അവൾ മശൂദ്നോട് പറഞ്ഞു. ചിരിയോടെയവൻ തലയാട്ടി കൊണ്ട് റൂമിലേക്ക് കയറി..മഷൂദ് മുമ്പിലേക്ക് രണ്ടടി വെച്ചപ്പോൾ പുറകിൽ ഒരു കാൽ പെരുമാറ്റം. സംശയത്തോടെ അവനൊന്ന് പുറകിലേക്ക് നോക്കി.. തല മാത്രം ഉള്ളിലേക്കു ഇട്ട് ഇളിഞ്ഞ ചിരിയോടെ ഹന... "വാതിലടക്കണോ ന്ന് അറിയാൻ... " അവൻ നോക്കുന്നത് കണ്ട് പെട്ടന്നവൾ പറഞ്ഞു. "വാതിലടച്ച് പുറത്ത് നിന്ന് ലോക്ക് ചെയ്തോ.. ഞാൻ പറയുമ്പോൾ തുറന്നാൽ മതി.. " കുസൃതിയോടെ മഷൂദ് പറഞ്ഞു.. അവന്റെ മറുപടി കേട്ടപ്പോൾ അവളൊന്ന് ചമ്മി.. ഒട്ടും വൈകാതെ തന്നെ മറുപടിയും കൊടുത്തു "മിണ്ടാ പൂച്ചകൾ കലമുടക്കുമെന്ന് പണ്ടുള്ളോര് പറയുന്നത് വെറുതെയല്ല...ഹാ.. ഇനി ഞാനായിട്ട് നിങ്ങളുടെ പ്രൈവസി കളയുന്നില്ല... " ചെറിയൊരു കുശുമ്പോടെ പറഞ്ഞു കൊണ്ടവൾ ഏന്തി വലിഞ്ഞ് ഡോറിന്റെ ഹാന്റിലിൽ പിടിത്തമിട്ടു. ഡോർ അടക്കാനായി ഒരുങ്ങിയതും പുറകിൽ നിന്ന് നിഹാൽ അവളുടെ ചെവിക്ക്‌ പിടിച്ചു വലിച്ചു.. വേദന കൊണ്ടവൾ ശബ്ദം ഉണ്ടാക്കുന്നതും പുറകെ വാതിൽ അടയുന്നതും കണ്ട് മഷൂദ് ചിരിച്ചു... അതേ ചിരിയോടെ അവൻ നോക്കിയത് കണ്ണൊക്കെ കുറുക്കി ചുണ്ടൊക്കെ കൂർപ്പിച്ച് അവനെ നോക്കി നിൽക്കുന്ന സുറുമിയെയാണ്.. പുരികം കൊണ്ടവൻ എന്താണെന്ന് ചോദിച്ചപ്പോൾ ഒരു ഭാഗത്തേക്ക് ചുണ്ട് കോട്ടികൊണ്ടവൾ മുഖം തിരിച്ചു.അത് കാണേ കുസൃതി ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് ഓരോ അടിയായി ചുവട് വെച്ചു ..

അവൻ നടന്ന് വരുന്നത് അറിഞ്ഞിട്ടും കൈകൾ മാറി പിണച്ചു വെച്ചുകൊണ്ടവൾ അതേ നിൽപ്പ് തുടർന്നു . നടന്ന് നടന്നവൻ അവൾക്ക് അരികെ തൊട്ടടുത്തായി വന്നു നിന്നു.. "നീ പെണ്ണ് തന്നെ അല്ലെടി...? " അത്രേം അടുത്ത് അവൻ എത്തിയിട്ടും ഒരു ഭാവബേധമില്ലാതെ നിൽക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു.. "സംശയം ഉണ്ടോ..? " " ഹാ.. ഉണ്ട്..നിനക്ക് പറ്റുമെങ്കിൽ തെളിയിക്ക്.... " അത് കേട്ടപ്പോൾ അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ടവൾ ചുണ്ട് കോട്ടി... അവളുടെ കുറുമ്പ് നിറഞ്ഞ മുഖം കാണേ ചിരിയോട, ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹത്തോടെ, കണ്ണിലൊളുപ്പിച്ച പ്രണയത്തോടെ അവളെ തന്നെ നോക്കി നിന്നു.. നിമിഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ മറുപടി ഒന്നുമില്ലായിട്ട് അവൾ തല ചെരിച്ച് അവനെ നോക്കി.. അവളെ തന്നെ നോക്കി നിൽക്കുന്ന മശൂദ്നെയാണ് അവൾ കണ്ടത് .. "ഹ്മ്മ്..? " പുരികം പൊക്കി കൊണ്ടവൾ എന്താണെന്ന് ചോദിച്ചു. "ഹാ ഒന്നുല്ല്യ....ഞാനെന്തൊരു ദുഷ്ട്ടനാല്ലേ .... ചതിയൻ... വഞ്ചകൻ... വാക്കിന് വിലയില്ലാത്തവൻ..... " ദുഃഖം അഭിനയിച്ച് കൊണ്ടവൻ ഇടം കണ്ണിട്ട് അവളെ നോക്കി.. സംശയത്തിന്റെ കണ്ണുകളോടെ അവളും അവനെ തന്നെ നോക്കിനിൽക്കുകയാണ്..

"അള്ളോഹ്.. അതെവിടെന്നാ കിട്ടിയേ... " ഒന്ന് രണ്ട് നിമിഷമെടുത്തു അവൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ.. "അതൊക്കെ കിട്ടി... നിന്റെ തൊഴി തന്നെയാണ് ഈ ചാരപ്രവർത്തിയും നടത്തുന്നത്.. " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "അള്ളോഹ്... അതപ്പോ.. വിഷമം വന്നപ്പോ..... " കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവൾ വാക്കുകൾക്ക് വേണ്ടി പ്രയാസപ്പെട്ടു.. "ഹാ.... എന്റെ വിധി.. അല്ലാതെന്ത് പറയാൻ.. എന്റെ ഹൃദയമിടിപ്പ് പോലും ഒരുത്തിക്ക് വേണ്ടിയാ.... അപ്പോ അവൾക്ക് ഞാൻ ഒന്നിനും കൊള്ളാത്ത, വാക്കിന് വിലയില്ലാത്ത, ചതിയനും വഞ്ചകനുമാണെന്ന് എഴുതിവെച്ചേക്കുന്നു ... ഇത് കയ്യിലെത്തി വായിച്ചപ്പോഴും എന്റെ പെണ്ണ് എന്നെ കുറിച്ച് ഇങ്ങനെ ഒന്നും വിചാരിക്ക പോലുമില്ല എന്നൊക്കെ വീമ്പു പറഞ്ഞു നടന്നവനാ... ഹാ.. പറഞ്ഞിട്ട് കാര്യല്ല.. " പോക്കറ്റിൽ നിന്ന് നാലായി മടക്കി വെള്ള കടലാസ് കയ്യിൽ എടുക്കന്നതോടപ്പം കപടനിരാശയിൽ അവൻ പറഞ്ഞു... " അതിങ്ങനെ വീണ്ടും വീണ്ടും പറയണ്ട.. അതപ്പോ സങ്കടം വന്നപ്പോ അറിയാതെ പറ്റിപോയതാ... " "പൊട്ടെ.... അതൊക്കെ ഞാൻ ക്ഷമിച്ചു.. പക്ഷെ... " അവനൊന്ന് നിർത്തി..കണ്ണിലൊളുപ്പിച്ച കുസൃതിയാലേ തുടർന്നു.. "വേറൊരു വാക്ക് കൂടെ ഉണ്ട്... അതെന്റെ അഭിമാനത്തിന് കോട്ടം പറ്റുന്ന ഒന്നാ... അത് ഞാനെങ്ങനെ സമ്മതിച്ചു തരില്ല.. ചെറിയ രീതിയിലാണെങ്കിലും എനിക്ക് അതൊന്ന് തെളിയിച്ചേ പറ്റൂ... "

ചുണ്ടിൽ ഊറി വന്ന ചിരി അടക്കി നിർത്തി കൊണ്ടവൻ പറഞ്ഞു.. കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അതിലുപരി അന്നാ ചങ്ക് പൊട്ടുന്ന വേദനയിൽ എന്തൊക്കെയാ കുത്തി കുറിച്ചതെന്ന് ഓർത്തു കൊണ്ടവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്.. "പറയട്ടെ എന്താണെന്ന്.... " അവൻ മുഖം അവളുടെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു .. അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടവൾ പതിയെ പുറകിലേക്ക് ചുവടുവെച്ചു.. അവൾ പുറകിലേക്ക് പോകുന്നതിനനുസരിച്ച് അവനും ഓരോ ചുവടുകളായി മുന്നിലേക്ക് വെച്ചു. ചുമരിൽ തട്ടി നിന്നപ്പോൾ അവൾ ഒരുൾക്കിടലത്തോടെ അവനെ നോക്കി.. പരൽ മീനുകളെ പോലെ പിടയുന്ന അവളുടെ കൃഷ്ണമണിയും ഇടം കണ്ണിൽ കലർന്നിരിക്കുന്ന മഷി മറുകും കാണേ അവന്റെയുള്ളിൽ അടുക്കി വെച്ച അവളോടുള്ള ഭ്രാന്തമായ സ്നേഹം മുളപൊട്ടി.. മൂക്കുത്തിയുടെ സ്ഥാനത്തായി പറ്റിചേർന്ന് കിടക്കുന്ന ഇളം കാപ്പി കാക്കപുള്ളിയിലും മേൽചുണ്ടിന് മീതെയുള്ള കുഞ്ഞു കുറുനരികൾക്കിടയിലും പൊടിഞ്ഞിരിക്കുന്ന വിയർപ്പ് തുള്ളികളെ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുക്കാൻ അവൻ കൊതിച്ചു.... അവളുടെ കണ്ണുകളിൽ നോക്കി നിൽക്കെ അവൾ തന്റെ മുമ്പിൽ നിന്നും ഓടി മാറാനുള്ള പഴുത് തേടുകയാണെന്ന് മനസ്സിലായതും അവൻ, അവൾക്കിരുവശവും ചുമരിൽ കൈകൾ കുത്തി വെച്ചു..

"എങ്ങോട്ടാ ഓടി പോകാൻ നോക്കുന്നെ...ഇതിൽ എന്താ എഴുതിയെ... ഞാൻ ആണത്തം ഇല്ലാത്തവനാണെന്നോ...? " ചുമരിൽ കുത്തിവെച്ച കൈകൾക്കുള്ളിലെ കത്ത് കാണിച്ചു കൊണ്ടവൻ ചോദിച്ചു... "എന്റെ ആണത്തം കാണിച്ച് തരട്ടെ ഞാൻ...മ്മ്..? " അയ്യടാ... ആണത്തം കാണിക്കാൻ പറ്റിയ മൊതല്.. എന്നെ ഒറ്റക്ക് കിട്ടുമ്പോഴല്ല ആണത്തം കാണിക്കേണ്ടത്... വാപ്പച്ചിയോട് വായേ തോന്നിയെ വിളിച്ചു പറയുന്നോടത്ത് കാണിക്ക് ഈ ആണത്തം.. " പൂച്ചയെ പോലെ പതുങ്ങി ഭയന്നു നിന്നവൾ പെട്ടന്ന് തിരിച്ചടിച്ചപ്പോൾ അവനൊന്ന് അമാന്തിച്ചു... " എടി പുലിക്കുട്ടീ... നീ നിന്റെ ബാപ്പാന്റെ മോള് തന്നെ.... ഞാനെന്താ പറഞ്ഞേ...? " "എന്താ പറഞ്ഞേ..? " "മ്മ്.. പറയ്‌.... " "നിങ്ങളല്ലേ പറഞ്ഞേ...ഞാനല്ലല്ലോ ...? " അവൾ പുച്ഛത്തോടെ തല വെട്ടിച്ചു.. " നിനക്കെന്താ ഒരു പുച്ഛം...എന്താ ഞാൻ ആദ്യം പറഞ്ഞത്.. നിന്നെ കാണാൻ ശ്രമിക്കില്ല എന്ന്.. നിങ്ങളിൽ ഒരാള് സമ്മതം തരുന്നത് വരെയെന്ന് കൂടെ ചേർത്താ പറഞ്ഞേ...വാപ്പ സമ്മതം തന്നില്ലേലും സൽമാൻ തരുമെന്ന് ഉറപ്പല്ലേ... പിന്നെ നിന്നെ സുരക്ഷിതമാക്കാൻ വാപ്പച്ചിക്ക്‌ അനുവാദം കൊടുത്തത്.. എടി ബുദൂസെ... നീ എനിക്കൊരു വാക്ക് തന്നിട്ടില്ലേ... കാത്തിരിക്കുമെന്ന്... നീ കാത്തിരിക്കുമെന്നുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ട്... അപ്പൊ വാപ്പച്ചി എങ്ങനെയാ നിന്റെ ജീവിതം സുരക്ഷിതമാക്കാ...? നീ സമ്മതിക്കില്ലല്ലോ... ഇനി അഥവാ അങ്ങനെ ഒന്നുണ്ടായാൽ സൽമാൻ ഉണ്ടല്ലോ...ആ ധൈര്യത്തിൽ പറഞ്ഞതാ.. നീ ഇതിൽ എഴുതിയിരിക്കുന്നതിൽ ഞാൻ പറഞ്ഞ ഒരു കാര്യം മാത്രമില്ല.... എന്റെ ജീവിതത്തിലും മനസ്സിലും ഒരു പെണ്ണിന് മാത്രേ സ്ഥാനമുള്ളൂ.. അത് നീയാണെന്ന്... അത് മാത്രമെന്തേ എഴുതീല...? "

" ഓഹ്.. വലിയ കാര്യം... " " നിന്റെ മുഖത്തെ പുച്ഛത്തിന് മാത്രം ഒരു കുറവുമില്ലല്ലോ.. നിന്നെ ഇന്ന് ഞാൻ.. " കുസൃതിയോടെ പറഞ്ഞു കൊണ്ടവൻ ഷർട്ടിന്റെ കോളർ മേലേക്ക് പിടിച്ചിട്ടു.. മുഖം അവളുടെ മുഖത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു.. ഏറി വരുന്ന ഹൃദയമിടിപ്പിനെ അടക്കി നിർത്തി കൊണ്ടവൾ രണ്ട് പുരികവും പൊക്കി ചോദ്യഭാവത്തിൽ നോക്കി...അവൻ മുഖം അവളുടെ മുഖത്തിന്‌ നേരെ കൊണ്ടുവന്നു. പ്രണയപൂർവ്വം അവളെ നോക്കുന്ന അവന്റെ കണ്ണുകളിലേക്ക് അവളും മിഴിനട്ടു .. "അന്നൊരുപാട് വിഷമിച്ചോ... " അവന്റെ സ്വരം ആർദ്രമായിരിന്നു.. മറുപടിയായി അവളൊന്ന് വേദനയോടെ പുഞ്ചിരിച്ചു.. " അതിലെ വരികൾ പലതും നിന്റെ കണ്ണുനീരിനാൽ കുതിർന്നിരുന്നു .. " അവളനുഭവിച്ച വേദന അറിഞ്ഞെന്ന പോലെ അവൻ പറഞ്ഞു " പെട്ടന്ന് എന്നെ മോഹിപ്പിച്ച് കടന്ന് കളഞ്ഞെന്ന് തോന്നി.. മനസ്സ് മുഴുവൻ മരവിച്ച പോലെ ആയിരുന്നു...പിറ്റേന്ന് ഞാൻ കൊറേ നോക്കി.. കോളജിലേക്ക് പോകുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും ബസിലും വഴിയിലുമെല്ലാം.. അന്ന് വൈകീട്ട് വീട്ടിലെത്തുന്നത് വരെ ഒരു പ്രതീക്ഷയായിരുന്നു. വരുമെന്നും.. എന്നേ... എന്നെ ആർക്കും വിട്ടുകൊടുക്കില്ല എന്നൊക്കെ പറയുമെന്നും .. ഒന്നും സംഭവിച്ചില്ല....എന്നെ വേണ്ടാതായെന്ന് വിചാരിച്ചു പോയി ഞാൻ..മനസ്സിലെ വിഷമം ആരോടും പറയാൻ കഴിയാതെ വന്നപ്പോ ഒരാശ്വാസത്തിനാ അങ്ങനെയൊക്കെ എഴുതിയെ...

അല്ലാതെ ഒരു തരി പോലും എനിക്ക് വെറുപ്പോ ദേഷ്യോ തോന്നീല്യ..... " ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ പറഞ്ഞു.. "നിന്നെ വേണ്ടാതായെന്നു വെറുതെ പോലും പറയല്ലേ സുറുമീ .. പ്രതീക്ഷിച്ച് ആശിച്ച ജീവിതം തരില്ലെന്ന്‌ പറഞ്ഞപ്പോ ഞാനും ആകെ തകർന്ന് പോയി.. വാപ്പച്ചിയോട് അങ്ങനെയൊക്കെ പറഞ്ഞതും നിന്നെ ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ലെന്നുള്ള ഉറപ്പ് മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ്.. നീ അതിനെ എങ്ങനെയെടുക്കുമെന്നോ അത് നിന്നെ എത്ര വേദനിപ്പിക്കുമെന്നോ ഞാൻ ഓർത്തത് പോലുമില്ല.. സഫയുടെ മുഖം കാണേ അവളാശിച്ച ജീവിതം പോലും കൊടുക്കാൻ എനിക്ക് പറ്റില്ലേ എന്നൊരു ഭയമായിരുന്നു... നിന്റെ അവസ്ഥ നവിയും സഫയും പറഞ്ഞപ്പോഴും അതിന് പിന്നിൽ ഞാൻ പറഞ്ഞു പോയ കാര്യങ്ങളായിരിക്കുമെന്ന് ചിന്തിച്ചത് പോലുമില്ല.. അതാ അന്നാ കുറിപ്പിൽ ഇതേ കുറിച്ചൊന്ന് സൂചിപ്പിക്ക പോലും ചെയ്യാതിരുന്നേ... ഇന്നലെ നവി ഇത് കൊണ്ട് തന്നപ്പോൾ... ഇതിലെ വരികൾ വായിച്ചപ്പോ ... അങ്ങിങ്ങായി മഷി പടർന്നിരിക്കുന്ന അക്ഷരങ്ങൾ കണ്ടപ്പോഴാണ് എന്റെ വാക്കുകൾ നിന്നെ എത്ര കണ്ട് മുറിവേൽപ്പിച്ചു കാണുമെന്നു ഓർത്തത് പോലും.." " ഉള്ള് നിറയെ പരിഭവമായിരുന്നു..ഒരു കാരണവും ഇല്ലാതെ എന്റെ സ്നേഹത്തെ തട്ടിയെറിഞ്ഞെന്ന് തോന്നിയപ്പോ.. പക്ഷെ അതാ കത്ത് വായിച്ചപ്പോൾ തന്നെ അലിഞ്ഞില്ലാതായി.. "

" ഇനി ഉണ്ടങ്കിൽ തന്നെ എല്ലാം പറഞ്ഞു തീർക്കാനാണ് നിന്നെ കാണാൻ വന്നത്.. ഈ മനസ്സിൽ എന്നും എന്നോടുള്ള ഇഷ്ട്ടം മാത്രം മതി.. " സമ്മതത്തോടെ അവൾ തലയാട്ടി ഉള്ളിലെവിടെയോ കാരണമറിയാതെ അവനോട് തോന്നിയ കുഞ്ഞു പരിഭവം പോലും അവിടെ അലിഞ്ഞില്ലാതായെന്ന് തോന്നി അവൾക്ക് ... "എന്നാ പോണേ.. " പെട്ടന്ന് ഓർമ വന്നത് പോലെ അവൾ ചോദിച്ചു.. മറുപടിയായി അവനൊന്ന് വേദനയോടെ ചിരിച്ചു.. "യാത്ര പറയാൻ കൂടെയാണ് വന്നത്.. പോവാണ്.. " "എന്ന്..? " ശബ്ദം ഇടറാതിരിക്കാൻ അവൾ പ്രയാസപ്പെട്ടു.. " നാളെ....നാളെ ഏർളി മോർണിംഗ് നാല് മണിക്കാണ് ഫ്ലൈറ്റ്.. " മറുപടി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിൽകുകയായിരുന്നു അവൾ.. " ഒരായിരം ചുംബനങ്ങളാൽ നിന്നെ മൂടണമെന്നും നിന്നെ ഇറുകെ പിടിച്ച് എന്റെ മാറോടണച്ച് നിന്റെ മനസ്സിലെ വിഷമം അലിഞ്ഞില്ലാതാക്കണമെന്നുമൊക്കെയുണ്ട്.... വേണ്ടാ... നീ എനിക്ക് മാത്രം ആകുന്ന ആ ദിവസം.. അന്നേക്ക് വേണ്ടി മാറ്റി വെച്ചോട്ടെ ഞാൻ.. " പറയുന്നതോടൊപ്പം അവളുടെ മുഖമാകെ അവന്റെ മിഴികൾ ഓടി നടന്നു. " അങ്ങനെയൊരു ദിവസം... അതിന് .. വാപ്പച്ചി സമ്മതിക്കോ...? " " സമ്മതിക്കും.. ഇല്ലെങ്കിൽ സമ്മതിക്കുന്നത് വരെ കാത്തിരിക്കും.. സമ്മതിക്കാതിരിക്കാൻ വേറെ മതമൊന്നുമല്ലല്ലോ .. എനിക്ക്‌ ജീവനുണ്ടെങ്കിൽ നിന്നെ ഒരാൾക്കും വിട്ട് കൊടുക്കില്ല.. അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.... മഹർ കൊടുത്ത് നിന്റെ വാപ്പാടെ കയ്യ് പിടിച്ച് ഞാൻ നിന്നെ നിക്കാഹ് ചെയ്തിട്ടില്ലായിരിക്കാം.. പക്ഷെ എന്റെ മനസ്സിൽ നീ എന്റെ പെണ്ണാണ്... ഞാൻ മനസ്സ് കൊണ്ട് നിക്കാഹ് ചെയ്തവളാണ്.. " ദൃഢമായിരുന്നു അവന്റെ സ്വരം മറുപടിയായി അവൾ പുഞ്ചിരിച്ചു..

"പോകാം....ഉമ്മി കയറി വന്നാൽ പണി പാളും.. " അവൻ പറഞ്ഞപ്പോ അവൾ തലയാട്ടി കൊണ്ട് സമ്മതിച്ചു. ഒന്നൂടെ അവന്റെ മിഴികൾ അവളുടെ മുഖമെല്ലാം ഓടി നടന്നു.. പതിയെ അവൻ അവളുടെ കണ്ണുകളിലേക്കും നെറ്റിയിലേക്കും ഊതി..അവൾ മെല്ലെ കണ്ണുകളടച്ചു നിന്നു... പെട്ടന്ന് കണ്ണുതുറന്നവൾ കൈ നീട്ടി.. "മ്മ്..? " "ആ കത്ത് തരൂ... " "വേണ്ടാ.. എനിക്ക് വേണം.. നിന്റെ കൈയക്ഷരം പതിഞ്ഞ, നിന്റെ കണ്ണുനീർ വീണുണങ്ങിയ ഈ കടലാസ് എനിക്കിന്ന് ഏറെ പ്രിയപ്പെട്ടതാണ്.. ഞാൻ കൊണ്ടുപോകും.. ഇനിയൊരു നോക്ക് നിന്നെ കാണുന്നത് വരെ ഓർത്തിരിക്കാൻ എനിക്കിത് വേണം ... " അവൻ ആ കത്ത് അവന്റെ പോക്കറ്റിലേക്ക് ഇട്ടു.. അതിൽ നിന്ന് വെള്ള കവർ എടുത്തു. അതിലെന്താണെന്ന് അറിയാൻ വിടർന്ന കണ്ണുകളോടെ അവൾ അതിലേക്ക് നോക്കി. ഒറ്റ നോട്ടത്തിൽ അതൊരു സ്റ്റുഡിയോ കവർ ആണെന്ന് അവൾക്ക് മനസ്സിലായി. അവനത് തുറന്ന് അവളെ കാണിച്ചു. ആകാംഷയോടെ അവളതിലേക്ക്‌ നോക്കി. അവളുടെ ഫോട്ടോകളായിരുന്നു അതിൽ. ഹനയുടെ റിസപ്ഷന്റെ ദിവസം സുറുമി ഡാൻസ് ചെയ്യുന്ന ഒരു ഫോട്ടോയും അത് കഴിഞ്ഞ് സന്തോഷത്തോടെ ഹന അവളെ പുണർന്നു കൊണ്ട് ചുംബിക്കുന്ന ഒരു ഫോട്ടോയും ഷെറിയുടെ കല്യാണ ദിവസം അവർ പത്ത് പേരും ഒരു ഫ്രേമിൽ നിൽക്കുന്ന മനോഹരമായ ഫോട്ടോയുമായിരുന്നു അതിലുണ്ടായിരുന്നത്. അത് കാണേ സന്തോഷം കൊണ്ടവളുടെ കണ്ണ് നിറഞ്ഞു മൂന്ന് ഫോട്ടോയും കാണിച്ചു കൊടുത്ത് കൊണ്ടവൻ അവളുടെ ഡാൻസ് ചെയ്യുന്ന ഫോട്ടോ ഒന്നൂടെ എടുത്ത് അവൾക്ക് നേരെ നീട്ടി...

എന്താണെന്നറിയാൻ സംശയത്തോടെ അവൾ അവനെ നോക്കി .. "സൂക്ഷിച്ചു നോക്ക്... കുറുക്കന്റെ കണ്ണെവിടെ ന്ന്.. ദൂരെ ആയതിനാൽ നിന്റെ മുഖം എനിക്കന്ന് വ്യക്തമല്ലായിരുന്നു . ഇപ്പൊ നോക്കിയപ്പോഴല്ലേ മനസ്സിലായെ.. നിന്റെ കണ്ണ് രണ്ടും പതിപ്പിച്ചിരിക്കുന്നത് ഹാളിന്റെ എൻട്രയിലേക്കാണെന്ന്... " " അവിടെ എന്താ... " അവൾ ഒന്നുമറിയാത്ത പോലെ ചോദിച്ചു.. "നിന്റെ വാപ്പ .... " അവനും വിട്ട് കൊടുത്തില്ല...... " ഹാ.. വാപ്പാനെ പറയുന്നോ... " " സത്യല്ലേ പറഞ്ഞേ.. നിന്റെ വാപ്പ കുത്തിച്ചാരിനിന്ന് നിന്നെ നോക്കി നിന്ന് കാണും അതല്ലേ അവിടേക്ക് നോക്കി നീ ഡാൻസ് കളിച്ചത്.. " മറുപടിയായി അവൾ ചുണ്ട് കോട്ടി.. ചിരിച്ചു കൊണ്ടവൻ കണ്ണടച്ച് കാണിച്ചു.. അത് കണ്ടപ്പോൾ അവളും ചിരിച്ചു പോയി.. "പോകാം..? " " മ്മ്... " "എന്നെ ചിരിച്ചു കൊണ്ട് യാത്രയാക്കണം... ഇനി കാണുന്നത് വരെ ഓർത്തിരിക്കാൻ ആ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖമാണ് വേണ്ടത്....."അവളുടെ ഉള്ളിലെ നോവ് തിരിച്ചറിഞ്ഞ പോലെ അവൻ പറഞ്ഞു.. മറുപടിയായി നിറഞ്ഞ കണ്ണുകളോടെ അവൾ ചിരിക്കാൻ ശ്രമിച്ചു.. ഹൃദയങ്ങൾ വിങ്ങി പൊട്ടുകയായിരുന്നു... ഒരിക്കലും അവളിൽ നിന്ന് അവനോ അവനിൽ നിന്ന് അവൾക്കോ തിരികെ പോകാൻ ആഗ്രഹമില്ലായിരുന്നു.. പക്ഷെ സാഹചര്യം അവർക്കെതിരെ ആയിരുന്നു.. കണ്ണിൽ ഊറി വന്ന മിഴിനീർ കണങ്ങൾ അവൻ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു.. അവളുടെ മുഖത്തെ വേദന ഇനിയും കാണാൻ ത്രാണി ഇല്ലാത്തത് പോലെ അവൻ കണ്ണുകളടച്ച് കൊണ്ട് തിരിഞ്ഞു നടന്നു.... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് പുറകെ അവളും............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story