സ്വന്തം ❣️ ഭാഗം 33
രചന: ജിഫ്‌ന നിസാർ
"സീതയാണോടാ വിളിച്ചത്?"
പാർവതി ചോദിച്ചു.
ഹരി ഫോണിൽ സംസാരിച്ചു കൊണ്ടാണ് കാറിന് നേരെ നടന്നു വന്നത്.
"അതേ."
കയ്യിലുള്ള മരുന്നുകൾ ഹരി അർജുന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
"പോയാലോ? ഇനി എന്തെങ്കിലും വാങ്ങിക്കാനുണ്ടോ?"
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരിക്കും മുന്നേ ഹരി ചോദിച്ചു.
"ഇല്ലെടാ. നീ കയറ്. പോവാം. സീതക്ക് ഇറങ്ങാൻ നേരം വൈകിയിട്ടുണ്ടാവും "
പാർവതി പറഞ്ഞു.
"ഏയ്. അത് പറയാനാ അവളെന്നെ വിളിച്ചത് "
ഹരി കാറിനുള്ളിലേക്ക് കയറിയിരുന്നു കൊണ്ട് സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ പറഞ്ഞു.
"എന്നിട്ടവള് എന്ത് പറഞ്ഞു?"
പാർവതി വീണ്ടും ഹരിയുടെ നേരെ നോക്കി.
"നമ്മൾ ഉടനെ എത്തുമല്ലോ? അവളോട് ഞാൻ ശ്രീനിലയത്തിലേക്ക് പോയിക്കോളാൻ പറഞ്ഞു "
ഹരി വണ്ടി സ്റ്റാര്ട് ചെയ്തു.
"അപ്പൊ ലല്ലു മോളോ?"
"കുഞ്ഞിനേം അവള് കൊണ്ട് പോയി "
"അയ്യോ. അത് വേണ്ടായിരുന്നു. അല്ലേൽ തന്നെ ലല്ലുമോൾക്ക് വയ്യ. വയ്യാതായ പിന്നെ എനിക്കവളുടെ കാര്യത്തിൽ ഭയങ്കര പേടിയാണ് ഹരി. നിനക്കറിയാമല്ലോ? അന്നു വയ്യാതെ ആയത്. അന്നും കുഞ്ഞൊരു പനി മാത്രം ഉണ്ടായിരുന്നുള്ളു. പിന്നെ അത് പോലെ ഉണ്ടായിട്ടില്ലയെങ്കിലും എനിക്കിപ്പോഴും പേടിയാ "
പാർവതി വെപ്രാളതോടെ പറഞ്ഞു.
"ഹാ.. നീ ടെൻഷനാവല്ലേ. സീതയല്ലേ കൊണ്ട് പോയത്? നീ നോക്കുന്ന പോലെ തന്നെ ലല്ലുമോളെ അവളും ശ്രദ്ധിക്കുമല്ലോ? പിന്നെന്താ?"
ഹരി പാർവതിയേ ആശ്വാസിപ്പിച്ചു.
എന്നിട്ടും ആകുലത വിട്ടോഴിയാത്ത അവളുടെ മുഖത്തേക്ക് ഹരി ഇടയ്ക്കിടെ അലിവോടെ നോക്കുന്നുണ്ട്.
"കുഞ്ഞിന് ബുദ്ധിമുട്ട് എന്തെലും ഉണ്ടെങ്കിൽ ഞാൻ സീതയോട് എന്നെ വിളിക്കാൻ പറഞ്ഞിട്ടുണ്ടെടി. ഞാൻ ശ്രീനിലയത്തിൽ പോയി കൊണ്ട് വന്നോളാം. നീ ടെൻഷനാവല്ലേ "
വീണ്ടും ഹരിയത് പറയുമ്പോൾ പാർവതി അവനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി.
❣️❣️❣️❣️❣️❣️
"അർജുനെ ഇനിയും ഫോഴ്സ് ചെയ്യിപ്പിക്കുന്നതിൽ യാതൊരു അർഥമില്ലെന്നാണോ നീ പറയുന്നത് "
ടോണിയുടെ നേരെ നോക്കി അഭയ് അത് ചോദിക്കുമ്പോൾ ആ ചോദ്യം കൂടി നിൽക്കുന്നവർക്കെല്ലാം ചോദിക്കാനുണ്ടെന്നത് പോലെ ചുറ്റും നിരന്ന മുഖങ്ങൾക്കൊക്കെയും വല്ലാത്ത കടുപ്പം.
അതേയെന്ന അർഥത്തിൽ ടോണി തലയാട്ടി.
'"നീ വേണ്ടവിധം അവനെ പറഞ്ഞു മനസ്സിലാക്കിയില്ലെ ടോണി. ഐ മീൻ.. നമ്മളെ പിണക്കി നടക്കാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചൊന്നും അവനോട് പറഞ്ഞില്ലേ? "
അഭയ് അൽപ്പം കൂടി പരുഷമായി ചോദിച്ചു.
അതിനും ടോണി തലയാട്ടി.
"വാ തുറന്നു വല്ലതും പറയടോ . വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നില്കാതെ"
അഭയ് ടോണിയെ പിടിച്ചൊന്ന് തള്ളി.
ടോണി പുറകിലേക്ക് വേച്ചു പോയി.
ചുറ്റും കൂടിയവർക്കെല്ലാം വിളറി വെളുത്ത മുഖം.
"കൂടി നിന്നിട്ട് ഒറ്റി കൊടുക്കാനാണ് അവന്റെ ഭാവമെങ്കിൽ..."
അഭയ് വിരൽ ചൂണ്ടി.
"അറിയാമല്ലോ നിങ്ങൾക്കെന്നെ..? അത് അവനോടും കൂടി പറഞ്ഞു മനസ്സിലാക്കി മര്യാദക്ക് തിരിച്ചു കൊണ്ട് വന്നേക്കണം. മനസ്സിലായോ?"
വീണ്ടും അവന്റെ തീക്ഷണത നിറഞ്ഞ ശബ്ദം.
"വെറുതെ മിണ്ടാതെ നിന്നത് കൊണ്ടായില്ല. വരുന്ന പതിനാറിന് കോളേജിൽ എക്സാം തുടങ്ങും അന്ന്.. അന്ന് തന്നെ ഞാൻ പറഞ്ഞത് പോലെല്ലാം അവനെ കൊണ്ട് ചെയ്യിപ്പിക്കും നിങ്ങൾ..ഇല്ലെങ്കിൽ.."
അഭയുടെ മുഖത്തു ക്രൂരത നിറഞ്ഞൊരു ചിരി വിരിഞ്ഞു അത് പറയുമ്പോൾ.
"അധികം പണവും പിറകെ കൂടാൻ ആളുമില്ലാത്ത അവനാവുമ്പോൾ, കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ചതിലും മികച്ചതാവും. അത് കൊണ്ടല്ലേ ഞാനും അവനെ വിടാതെ പിടിക്കാൻ പറഞ്ഞത് നിങ്ങളോട് "
അതും പറഞ്ഞിട്ട് അഭയ് ഉറക്കെ പൊട്ടിച്ചിരിച്ചു.
❣️❣️❣️❣️❣️❣️❣️❣️
എന്താ... എന്താ ഇവിടെ? "
സീത കിതപ്പോടെ ചോദിച്ചു.
വിളറി വെളുത്ത മുഖത്തോടെ കൂടി നിൽക്കുന്നവർ അവൾക്കായ് വഴി മാറി കൊടുത്തു.
ഹാളിന്റെ ഒത്ത നടുക്ക്, വെറും നിലത്ത് കിടന്നു പിടയുന്ന ലല്ലു മോൾ.
വായിൽ നിന്നും വരുന്ന വെളുത്ത പത നിലത്തേക്ക് പടരുന്നു.
മോളെ.. "
ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം സീത ഉറക്കെ വിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു.
മുട്ട് കുത്തി നിലത്തേക്കിരുന്നു കൊണ്ട് ലല്ലു മോളെ വാരി എടുത്തു.
പേടി കൊണ്ടവളും.. അവളുടെ പിടിയിൽ നിൽക്കാതെ ലല്ലു മോളും വിറച്ചു തുള്ളുന്നു.
സീത ലല്ലുവിനെ ഒന്നുക്കൂടി നോക്കിയിട്ട് ചുറ്റും കൂടി നിൽക്കുന്നവരെയും ഒന്ന് നോക്കി.
കൂടി നില്കുന്നവർക്കെല്ലാം ഒരേ ഭാവം.
അറപ്പും വെറുപ്പും കൊണ്ട് ചുളിഞ്ഞ ആ മുഖങ്ങൾ ഒക്കെയും വിളിച്ചു പറഞ്ഞു, അവരാരും അവളെ ഒരു വിരൽ കൊണ്ട് പോലും സഹായിക്കില്ലെന്ന്.
സീതയ്ക്ക് ആകെ ഒരു തളർച്ച തോന്നി.
പക്ഷേ തളർന്നിരിക്കാൻ നേരമില്ലെന്നു മനസ്സിലായതും അവൾ പിടഞ്ഞെഴുന്നേറ്റു.
ലല്ലുമോളെ വാരി പിടിച്ചിട്ടും സീതയ്ക്ക് എഴുന്നേൽക്കാൻ കൂടി കഴിയുന്നില്ല.
നിറഞ്ഞ കണ്ണുകൾ കൊണ്ടവൾ വീണ്ടും കൂടി നിൽക്കുന്നവരെ നോക്കി.
"ഓരോരോ മാരണങ്ങളേം കൂടെ കൂട്ടി കൊണ്ട് വന്നോളും. നാശം "
ചുളിഞ്ഞ മുഖത്തും നിന്നും സാവിത്രിയുടെ സ്വരം.
സീത വീണ്ടും തളർന്നു.
"എന്താ... എന്താ ഇവിടെ "
കാതുകളിൽ അമൃതവർഷിണി പോലെ കണ്ണന്റെ സ്വരം.
സീത കരഞ്ഞു കൊണ്ട് ചിരിച്ചു.
ചോദ്യത്തിനൊപ്പം ആളും അകത്തേക്ക് വന്നത് തൊട്ടരികിലെ പരിമളം അവളെ അറിയിച്ചു.
"ഹേയ്.. സീതാ ലക്ഷ്മി. എന്താ..? ആരാ ഇത്?"
നിലത്തിരിക്കുന്ന സീതയുടെ അടുത്തേക്കിരുന്നു കൊണ്ട് കണ്ണൻ ചോദിച്ചു.
അവന്റെ കണ്ണുകൾ പിടയുന്ന ലല്ലുവിന്റെ നേരെയാണ്.
"എന്റെ.. എന്റെ.. കണ്ണേട്ടാ.."
സീത അവന്റെ തോളിലേക്ക് ചാഞ്ഞിട്ട് കരഞ്ഞു പോയിരുന്നു.
"റിലാക്സ്... ഒന്നുല്ല.. ഞാനില്ലേ..?"
സീതയുടെ കയ്യിൽ നിന്നും കണ്ണൻ ലല്ലുവിനെ വാരി എടുത്തു.
"ഇത്തിരി വെള്ളം എടുത്തിട്ട് വാ "
കുഞ്ഞിനെ ഹാളിലെ വലിയ ചില്ല് മേശയിൽ നിവർത്തി കിടത്തി കൊണ്ട് കണ്ണൻ പറഞ്ഞു.
മിഥുനും റിമിയും ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാക്കാതെ നിൽക്കുന്നുണ്ട്. കണ്ണനും അവരെ മറന്നു പോയത് പോലെയായിരുന്നു.
സീത തന്നെയാണ് അടുക്കളയിയിലേക്ക് വെള്ളമെടുക്കാനായി ഓടിയത്.
മറ്റാരെയും അതിന് കാത്ത് നിന്നിട്ട് കാര്യമില്ലെന്ന് അവൾക്കറിയാം.
സീത വെള്ളമെടുത്തിട്ട് വന്നപ്പോഴേക്കും ലല്ലുവിന്റെ പിടച്ചിൽ തീർന്നിരുന്നു.
ശ്വാസം ക്രമത്തിലാണ്.
പക്ഷേ ആള് മയക്കത്തിലാണ്.
"മോൾക്ക് പനിയായിരുന്നോ?"
അരികിൽ വന്നിട്ട് ലല്ലുവിന്റെ നേരെ പേടിയോടെ നോക്കുന്ന സീതയോട് കണ്ണൻ ചോദിച്ചു.
"മ്മ്.. ചെറുതായിട്ട് പനി ഉണ്ടായിരുന്നു. ഇന്നലെ മുതൽ "
കണ്ണുനീർ തുടച്ചു കൊണ്ടവൾ കണ്ണനെ നോക്കി.
"ഫിക്സ്സ് വന്നിട്ടുണ്ടോ ഇതിന് മുന്നേ?"
ലല്ലുവിന്റെ കൺപോളകൾ വിടർത്തി നോക്കി കൊണ്ട് കണ്ണൻ ചോദിച്ചു.
"ഒരു പ്രാവശ്യം.."
"അന്നും പനി ഉണ്ടായിരുന്നോ?"
കണ്ണൻ ലല്ലുവിന്റെ പൾസ് പിടിച്ചു കൊണ്ട് അവന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി.
"മ്മ്.. ഉണ്ടായിരുന്നു "
സീത കണ്ണനെ നോക്കി.
"കുഴപ്പമില്ല.. ഇപ്പൊ ആള് ഒക്കെയാണ്. ഇനി ഡോക്ടറെ കാണിക്കാൻ പോണം ന്നുണ്ടോ തനിക്. മോളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ വല്ലതുമുണ്ടെങ്കിൽ നമ്മുക്ക് പോവാം "
കണ്ണനും സീതയെ നോക്കി.
നോട്ടങ്ങളിടഞ്ഞ ആ നിമിഷങ്ങൾ..
രണ്ടാൾക്കുമുള്ളിൽ സ്നേഹമിരമ്പി..
അരികിൽ നിൽക്കുന്ന റിമിയുടെ കണ്ണുകൾ അവർക്ക് നേരെ കൂർത്തു വരുന്നത് മിഥുൻ അസ്വസ്ഥതയോടെ നോക്കി.
"പോണോ?"
വീണ്ടും കണ്ണൻ അലിവോടെ ചോദിച്ചു.
"വേണ്ട.."
സീതയ്ക്ക് കിരൺവർമയെന്ന ഡോക്ടറെ വിശ്വാസമായിരുന്നു.
"പെട്ടന്ന്, ഇവിടിപ്പോ തളർന്നു വീഴാൻ മാത്രം എന്താ ഉണ്ടായത് സീതാ ലക്ഷ്മി? "
കണ്ണന്റെ ചോദ്യത്തിനൊപ്പം മുഖവും കടുത്തു പോയിരുന്നു.
"കുഞ്ഞിനെ താൻ പേടിപ്പിച്ചോ?"
കണ്ണൻ അവളെ നോക്കി.
"ഞാൻ... ഞാനൊന്നും ചെയ്തില്ല കണ്ണേട്ടാ. മുത്തശ്ശിക്ക് കഞ്ഞിയെടുക്കാൻ പോകുമ്പോൾ ലല്ലു മുറിയിൽ ഉണ്ടായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോ കണ്ടില്ല. ഇവിടെ വരുമ്പോ..."
സീത ബാക്കി പറയാനാവാതെ ചുണ്ടുകൾ കൂട്ടി പിടിച്ചു.
"ഓഹോ.. അങ്ങനാണേൽ പ്രതികൾ ഈ കൂടി നിൽക്കുന്നവരിലാണ്. ഇവരാണ് കുഞ്ഞിനെ പേടിപ്പിച്ചു കൊണ്ട് ഈ അവസ്ഥയിലെത്തിച്ചത് "
കൂടി നിൽക്കുന്നവർക്ക് വീണ്ടും വിളർച്ചയുടെ വെളുപ്പ് രാശി മുഖത്തേക്ക് ഇരച്ചു കയറുന്നുണ്ട്.
"മനുഷ്യര് തന്നെയല്ലേ നിങ്ങള്? ഇത്തിരിയെങ്കിലും മനസാക്ഷിയുണ്ടോ? ഇത്തിരിയില്ലാത്ത ഈ കുഞ്ഞിനോട് നിങ്ങൾ കാണിച്ചതും സീതാ ലക്ഷമിയോടുള്ള വെറുപ്പല്ലേ? ഇത്രേം വെറുക്കാൻ മാത്രം ഇവളെന്ത് തെറ്റാ നിങ്ങളോട് ചെയ്തത് "
കണ്ണന്റെ പല്ലുകൾ ഞെരിഞ്ഞു.
അവന്റെയാ മുഖത്തു കാണുന്ന ഭാവത്തിലേക്ക് റിമി ആക്ചര്യതോടെ നോക്കി. അങ്ങനൊരു ഭാവം അവനിൽ അവൾ കണ്ടിട്ടേയില്ലായിരുന്നു.
"അതിപ്പോ..ഇവിടുള്ള സാധനങ്ങളൊക്കെ പിച്ചി പറിക്കാൻ നോക്കിയപ്പോ..."
ഭാമ പറഞ്ഞു തുടങ്ങിയത് കണ്ണൻ കൈ ഉയർത്തി തടഞ്ഞു.
"കൂടുതൽ പറഞ്ഞിട്ട് ബുദ്ധിമുട്ടണം എന്നില്ല. നിങ്ങളുടെ ചീഞ്ഞ മനസ്സ് എനിക്കും ഇവൾക്കും നന്നായി അറിയാമല്ലോ? ഇനിയത് ഒന്നൂടെ നിവർത്തി കാണിച്ചിട്ട് നാറ്റിക്കണ്ട "
ദേഷ്യം കൊണ്ടവൻ ചുവന്നു.
മിഥുൻ ചിരിയോടെയാണ് കണ്ണനെയും സീതയെയും നോക്കുന്നത്.അവനെല്ലാം മനസ്സിലായത് പോലെ.
"വാ.. "
തിരിഞ്ഞ് നിന്നിട്ട് കണ്ണൻ തന്നെയാണ് ലല്ലുമോളെ എടുത്തു തോളിൽ ഇട്ടത്.
"ഞാൻ.. ഞാനെടുക്കാം "
സീത പറഞ്ഞത് അവൻ ശ്രദ്ധിച്ചത് കൂടിയില്ല.
മുന്നോട്ടു നടക്കുന്ന അവനൊപ്പം അവളും അകത്തേക്ക് നടന്നു.
അവർക്ക് പിറകിൽ നീങ്ങുന്ന റിമിയുടെ കണ്ണുകളിൽ ചുവപ്പ് പടർന്നു.
മുഖത്ത് വിവേചിക്കാനാവാത്തൊരു ഭാവം വിടർന്നു..
❣️❣️❣️❣️❣️
"ഞാൻ മുത്തശ്ശിയുടെ.. മുറിയില് "
കണ്ണന്റെ മുറിയുടെ വാതിൽക്കൽ എത്തിയതും സീത വെപ്രാളതോടെ പറഞ്ഞു.
"അതെന്താ.. എന്റെ മുറിയിൽ കിടന്ന മുള്ള് കുത്തുവോ?"
അവൻ സീതയെ സൂക്ഷിച്ചു നോക്കി.
"ഇല്ല "
"എങ്കിൽ.. താളം പിടിക്കാതെ കയറി വാ ഇങ്ങോട്ട് "
ഒട്ടും അയവില്ലാത്ത അവന്റെ സ്വരം.
സീത പിന്നൊന്നും പറയാൻ നിന്നില്ല.
കണ്ണൻ തന്നെയാണ് ലല്ലു മോളെ കിടക്കയിലേക്ക് കിടത്തിയത്.
സീത അത് നോക്കി അരികിൽ തന്നെ നിന്നു.
"ഇനി ടെൻഷൻ വേണ്ട. അവളിപ്പോ നല്ല ഉറക്കമാണ് "
ലല്ലുവിന്റെ അരികിലേക്കിരുന്നു കൊണ്ട് കണ്ണൻ പറഞ്ഞു.
ഒറ്റവലിക്ക് സീതയെയും അവൻ അവിടെ യിരുത്തി.
"ചേച്ചിയുടെ മോളാവും ല്ലേ?"
ഇപ്രാവശ്യം ചിരിച്ചു കൊണ്ടാണ് ചോദ്യം.
"മ്മ് "
"എന്താണ്, ഈ ചുന്ദരികുട്ടിയുടെ പേര്?"
"ലക്ഷ്യ... ഞങ്ങളുടെ ലല്ലുമോൾ "
സീത പതിയെ ചിരിച്ചു കൊണ്ട് ലല്ലുവിന്റെ തലയിൽ തലോടി.
"ലല്ലുമോൾടെ അച്ഛൻ എന്ത് ചെയ്യുന്നു?"
കണ്ണൻ ചോദിക്കുമ്പോൾ സീതയുടെ മുഖം വലിഞ്ഞു മുറുകി.
"എന്റെ കുഞ്ഞിന് അച്ഛനില്ല "
പരുഷമായ ആ വാക്കുകൾക്ക് പറഞ്ഞു കൊടുക്കാനായിരുന്നു, ലല്ലു മോൾക്ക് പറയാനുള്ളത് നല്ലൊരു കഥയല്ലയെന്നത്.
അത് കൊണ്ട് തന്നെ കണ്ണൻ പിന്നൊന്നും ചോദിച്ചില്ല അതിനെ പറ്റി.
സീത ലല്ലുവിനെ തന്നെ നോക്കിയിരിപ്പാണ്.
കണ്ണൻ അവളെയും.
ഇടയിൽ എപ്പഴോ വീണ്ടും നോട്ടങ്ങളിടഞ്ഞു.
കണ്ണന് കള്ളച്ചിരിയായിരുന്നുവെങ്കിലും സീത പരവേശത്തോടെ എഴുന്നേൽക്കാൻ ആഞ്ഞു.
അതിനു മുന്നേ കണ്ണൻ അവളുടെ കയ്യിൽ പിടിത്തമിട്ടിരുന്നു.
"ഷർട്ട്... ഷർട് മുഷിഞ്ഞു "
കണ്ണന്റെ നേരെ ചൂണ്ടിയിട്ട് സീത പറഞ്ഞു.
ലല്ലു മോളെയെടുത്തപ്പോൾ അവന്റെ ഷർട്ടിൽ പറ്റിയ പാടിലേക്ക് സീത വിരൽ ചൂണ്ടി.
"സാരമില്ല.. "
അവൻ കണ്ണടച്ച് കാണിച്ചു.
"അഴിച്ചു തന്നാ ഞാൻ കഴിയിടാം "
"മ്മ്.. ശെരിക്കും "
ഷർട്ടിന്റ ബട്ടൺ അഴിച്ചു മാറ്റി കൊണ്ട് കണ്ണൻ കുസൃതിയോടെ അവളെ നോക്കി.
സീത തലയാട്ടി.
"തീർച്ചയായും അതൊരു ഭാര്യയുടെ ഉത്തരവാദിത്തമാണ് സീതാ ലക്ഷ്മി. പക്ഷേ.. ഇപ്പൊ വേണ്ട ട്ടോ "
അവൻ ഷർട് ഊരി എടുത്തു കൊണ്ട് മേശയിലേക്കിട്ടു.
ഷർട്ടിന്റ അടിയിൽ ഇട്ടുന്ന ഒരു ബനിയനുണ്ട്.
"ഞാനൊരു ഡോക്ടറാണ് സീതാ ലക്ഷ്മി എനിക്കിതെല്ലാം പരിചിതമാണ്. ഡോണ്ട് വറി "
അവൻ വീണ്ടും അവളെ നോക്കി ചിരിച്ചു.
"പേടിച്ചു പോയോ? "
ഒട്ടും പ്രതീക്ഷിക്കാതെ കണ്ണൻ ചോദിക്കുമ്പോൾ എന്ത് കൊണ്ടോ സീതയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു....കാത്തിരിക്കൂ.........