സ്വന്തം തറവാട് : ഭാഗം 15

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്റെ നാഗത്താൻമാരേ... എന്തൊരു പരീക്ഷണമാണ് ഇത്... അങ്ങനെ വല്ല തോന്നിവാസവും ചെയ്തിട്ടുണ്ടെങ്കിൽ എനിക്കറിയണം ഇതിന്റെ സത്യാവസ്ഥ... " പ്രസന്ന തന്റെ ഫോണെടുക്കാൻ താരിഞ്ഞതും വാതിൽക്കൽ ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന വേദികയെയാണ് അവർ കണ്ടത്... " "മോളേ... " "നിങ്ങളെന്താണ് പറഞ്ഞത്... നന്ദേട്ടൻ.. " "ഇല്ല മോളേ... അതൊന്നും സത്യമായിരിക്കില്ല... ആരോ അവനെ ചതിച്ചതായിരിക്കും... " "ഇല്ല ഞാനിത് വിശ്വസിക്കില്ല... നിങ്ങളെല്ലാരുകൂടി എന്നെ നന്ദേട്ടനിൽ നിന്ന് അകറ്റാൻ പറയുന്നതാണ്... "അല്ല മോളേ... എല്ലാം സത്യമാണ്... അതിന്റെ തെളിവാണ് ഈ ഫോട്ടോ... മാത്രമല്ല ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു ചോദിച്ചു... എന്റെ കൂട്ടുകാരന്റെ ചേട്ടനോട് അവിടെയുള്ള ഒരു പോലീസുകാരനാണ് അയാൾ... നമ്മൾ കേട്ടതെല്ലാം സത്യമാണ്... " അവിടേക്ക് വന്ന കിരൺ പറഞ്ഞു...

അവന്റെ കൂടെ ശിൽപ്പയുമുണ്ടായിരുന്നു... " "ഇല്ല ഇത് കളവാണ്... " "ആരുപറഞ്ഞു ഇത് കളവാണെന്ന്... നീ നോക്കിക്കേ ഇത് മറ്റാരുമല്ല നമ്മുടെ കൂടെ പഠിച്ച ശ്രീഷ്മയെയാണ് അയാളുടെ കൂടെ അവിടെയുണ്ടായിരുന്നത്... അവർ രണ്ടുപേരും പിന്നെ എന്തിനാണ് ആ ഗസ്റ്റൌസിൽ പോയത്... ഇത് ഇപ്പോൾ അറിഞ്ഞത് നിന്റെ ഭാഗ്യം... ഇതുപോലെ എത്ര പെണ്ണുങ്ങളുമായി പല ഹോട്ടലിലും പോയിട്ടുണ്ടാകുമെന്ന് ആർക്കറിയാം... ഈശ്വരാ ഇതുപോലെ ഒരു നാറിയ കുടുംബത്തിലെ ഒരാളേയാണല്ലോ എനിക്ക് സ്നേഹിക്കാനും വിവാഹം കഴിക്കാനും തോന്നിയത്... എന്റെ വീട്ടുകാർ ഇതറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് എന്താകുമെന്ന് എനിക്ക് ഊഹിക്കാൻ പോലും വയ്യ... " ശിൽപ്പ പറഞ്ഞു... "ശിൽപ്പേ... നാവടക്ക്... ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നിനക്കറിയോ... നീയുണ്ടായിരുന്നോ അവിടെ... അതോ നീയും കൂടി അറിഞ്ഞുകൊണ്ടാണോ ഇതെല്ലാം നടന്നത്... " പ്രസന്ന ദേഷ്യത്തോടെ ചോദിച്ചു... "അമ്മയെന്തിനാണ് ഇവളോട് ദേഷ്യപ്പെടുന്നത്... ഇവൾ പറഞ്ഞത് കാര്യമല്ലേ...

അവൻ ഇതുപോലെ ഒരോ തോന്നിവാസത്തിനിറങ്ങിയിട്ട് മറ്റുള്ളവരുടെ മേലേക്ക് പഴിചാരരുത്... " "അല്ലെങ്കിലും ഞാൻ ഇവിടെ കയറിവന്നവളല്ലേ... അമ്മക്ക് എന്നെ പിടിച്ചിട്ടില്ലെന്നറിയാം... പണ്ടത്തെ പക എന്റെ വീട്ടുകാരോട് അമ്മക്കുണ്ടാകും... അതിൽ സ്വന്തം ചേട്ടന്റെ മകൻ എന്ത് വൃത്തികേടു കാണിച്ചാലും ഒരു പ്രശ്നമുണ്ടാകില്ല... എനിക്ക് ഇവളുടെ കാര്യത്തിൽ മാത്രമാണ് സങ്കടം... ഇതുപോലൊരു ആഭാസനെ ഇവർ ഇവളുടെ തലയിൽ വച്ചുകെട്ടും... അതുറപ്പാണ്... ഇല്ലെങ്കിൽ ഈ പറയുന്നത് ഞാനല്ലാതിരിക്കണം... നിങ്ങൾ നോക്കിക്കോ... " അതും പറഞ്ഞ് ശിൽപ്പ ചവിട്ടിത്തുള്ളി പുറത്തേക്ക് പോയി... " മോളേ... നിന്റെ ഭാഗ്യംകൊണ്ടാണ് ഇതിപ്പോൾ നമ്മളറിഞ്ഞത്... ഇവനെപ്പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് വല്ല വിഷവും വാങ്ങിച്ച് ചാവുന്നതാണ്... ഇവനൊക്കെ കാമപ്രാന്ത് മൂത്ത് നടക്കുന്നവനാണ്... അവനെ മറക്കുന്നതാണ് നല്ലത്... അതല്ല ഇനിയും നിനക്ക് വിശ്വാസമായില്ലെങ്കിൽ നീ അവനെ സ്വീകരിക്കുകയോ കൂടെ പെറുക്കുകയോ ചെയ്യാം... നാളെ നിന്നെയും അവൻ ഇതുപോലെ... വേണ്ട ഞാൻ പറഞ്ഞാൽ അത് കൂടിപ്പോകും... നിനക്ക് ഇനിയും അവൻ വലുതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിന്റെ ഇഷ്ടം പോലെ ചെയ്യാം...

പക്ഷേ അന്നുമുതൽ ഇങ്ങനെയൊരു ഏട്ടൻ നിനക്കില്ല എന്നു കരുതിവേണം ചെയ്യാൻ... കിരണും പുറത്തേക്ക് നടന്നു... വേദിക പൊട്ടിക്കരഞ്ഞുകൊണ്ട്... തിരിഞ്ഞോടി... "നിങ്ങൾക്ക് തൃപ്തിയായില്ലോ... അന്നേ ഞാൻ പറഞ്ഞതാണ് ആ സുധാകരന്റെ നശിച്ച മോളെ ഈ തറവാട്ടിലേക്ക് വേണ്ടെന്ന്... അപ്പോൾ നിങ്ങൾ കേട്ടില്ല... അവളാണ് എല്ലാറ്റിനും കാരണം... ഇത് ചതിയാണ്... നമ്മളേയും എന്റെ വീട്ടുകാരേയും തെറ്റിക്കാൻ അവൾ മനപ്പൂർവ്വം പറഞ്ഞുണ്ടാക്കുന്നതാണ്... അതിന് കിരണും കൂട്ട്... " "പ്രസന്നേ... നീ ഇനി മിണ്ടരുത്... നന്ദൻ തെറ്റു ചെയ്തില്ല എന്നതിന് എന്താണ് ഉറപ്പ്... ശിൽപ്പ യോട് നീ ചോദിച്ചു പോലെ നീ അവിടെയുണ്ടായിരുന്നോ... ഇല്ലല്ലോ... ഒന്നുമില്ലാതെ അവരെ പോലീസ് അറസ്റ്റുചെയ്യുമോ... " "ഓ അപ്പോൾ നിങ്ങളും അവളുടെ മായാ വലയത്തിനുള്ളിൽ വീണുപോയോ... നിങ്ങൾ ഒന്നോർത്തോ... ഇത് നമ്മുടെ മകളുടെ ജീവിതമാണ്... അതുവച്ചാണ് നിങ്ങൾ കളിക്കുന്നത് പറഞ്ഞേക്കാം... പ്രസന്ന വേദിക പോയ വഴിയേ നടന്നു... അവർചെല്ലുമ്പോൾ കട്ടിലിൽ മുഖമമർത്തി പൊട്ടിക്കരയുകയാണ് വേദിക...

"മോളേ എന്റെ കുട്ടി കരയാതെ... ഇതിലെന്തോ ചതിയുണ്ട് അതുറപ്പാണ്... അല്ലാതെ നന്ദൻ ഇതുപോലൊരു കാര്യം ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... " "വേണ്ടമ്മേ... ഇനി എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ നോക്കേണ്ട... എനിക്ക് എല്ലാം മനസ്സിലായി... പക്ഷേ എനിക്കറിയണം... എന്തിനാണ് എന്നോട് ഇത്രയും കാലം സ്നേഹം നടിച്ച് വഞ്ചിച്ചതെന്ന്... ചെറുപ്പത്തിലേ നിങ്ങളെല്ലാവരും കൂടി പറഞ്ഞ് മനസ്സിന് ആശകൊടുത്തുപോയി... എന്നാൽ ഇതുപോലൊരു ആഭാസനെയാണല്ലോ ഞാൻ സ്നേഹിച്ചത് എന്നോർക്കുമ്പോൾ എനിക്ക് എന്നോടു തന്നെ ലജ്ജ തോന്നുകയാണ്... " "മോളേ... അപ്പോൾ നീയും അവനെ... " "വേണ്ടമ്മേ... ഇതി അയാളെ എത്ര നല്ലപിള്ളചുമത്താൻ നോക്കിയാലും ഞാനത് വിശ്വസിക്കില്ല... എനിക്കറിയണം എന്തിനായിരുന്നു എന്നെ ചതിച്ചതെന്ന്... " വേദിക തന്റെ ഫോണെടുത്ത് നന്ദനെ വിളിച്ചു... വേദികയുടെ കോൾ കണ്ട് നന്ദന്റെ നെഞ്ചിൽ തീയാളി... അവൻ വിറയലോടെ ഫോണെടുത്തു... "എന്താ വേദികേ..." "എന്താണെന്ന് ഞാൻ പറഞ്ഞിട്ടുവേണോ നിങ്ങൾക്കറിയാൻ...

നിങ്ങളൊരു വൃത്തികെട്ടവനാണെന്ന് ഞാനറിഞ്ഞില്ല... നാഗത്താന്മാരാണ് എനിക്ക് ഈ സത്യം കാണിച്ചുതന്നത്... എന്തിനായിരുന്നു എന്നെ ഇത്രയും കാലം മോഹിപ്പിച്ചത്... അതിനു മാത്രം എന്തു തെറ്റാണ് നിങ്ങളോട് ഞാൻ ചെയ്തത്... " "വേദികേ ഞാൻ മനസാ അറിഞ്ഞ കാര്യമല്ല ഇതൊന്നും... ഞങ്ങളെ ആരോ ചതിച്ചതാണ്... " "പിന്നേ, അത് ഞാൻ വിശ്വസിക്കണം അല്ലേ... ഹോട്ടലിൽവച്ച് ഒരുത്തിയുടെ കൂടെ പോലീസ് അറസ്റ്റ് ചെയ്തത് കള്ളമായിരിക്കും അല്ലേ... നിങ്ങളൊരു മൃഗമാണെന്ന് ഞാനറിഞ്ഞില്ല... മതി ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല... ഇതോടെ തീർന്നു എല്ലാം... ഇനിയെന്നെ ശല്യപ്പെടുത്താൻ വന്നേക്കരുത്... എന്റെ കൺമുന്നിൽ നിങ്ങളെ കണ്ടുപോകരുത് പറഞ്ഞേക്കാം... " വേദിക ഫോൺ വച്ചു... "എന്താ മോളേ നീ കാട്ടിയത്... " പ്രസന്ന ഞെട്ടലോടെ ചോദിച്ചു... "വേണ്ടമ്മേ... ഇനി അയാൾക്കുവേണ്ടി അമ്മ വാദിക്കേണ്ട... എല്ലാം ഞാൻ മനസ്സിലാക്കി... ഇനി എന്തൊക്കെ പറഞ്ഞാലും അയാൾ ചെയ്തത് തെറ്റല്ലാതാവില്ല... ഈ നിമിഷം മുതൽ അയാൾ എന്റെ ആരുമല്ല... അമ്മക്ക് അയാൾ സ്വന്തം കൂടപ്പിറപ്പിന്റെ മകനാണ് പക്ഷേ ഇത് എന്റെ ജീവിതമാണ്...

എനിക്ക് ഇതുപോലെ ഒരു വൃത്തികെട്ടവന്റെ കൂടെ കഴിയേണ്ട... " "മോളേ... നീ നിന്റെ ജീവിതം വച്ചാണ് കളിക്കുന്നത് എന്നോർക്കണം... ഇത് ചതിയാണ്... " "ചതി... അതെ ചതിയാണ്... ഇത്രയും കാലം ഞാൻ വിശ്വസിച്ച് തന്റേതാണെന്ന് സ്വപ്നംകണ്ട ആൾ എന്നെ ചതിച്ചതാണ്... അയാൾ ആരെ വേണമെങ്കിലും സ്വീകരിച്ചോട്ടെ.... ആരുടെ കൂടെ വേണമെങ്കിലും കഴിഞ്ഞോട്ടെ... ഇനി അയാളുടെ കാര്യം പറഞ്ഞ് എന്റെയടുത്തേക്ക് വന്നേക്കരുത് പറഞ്ഞേക്കാം... " വേദികയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ പ്രസന്ന ധർമ്മസങ്കടത്തിലായി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ദേ സംഭവം നിങ്ങളുടെ അമ്മയാകും പക്ഷേ അവർ പറയുന്നത് കേട്ടുനിൽക്കാനൊന്നും എനിക്ക് പറ്റില്ല... ഞാനിവിടെ വലിഞ്ഞ് കയറി വന്നതല്ല... നല്ല അന്തസ്സോടെ തന്നെയാണ് വന്നത്... അവരുടെ ആട്ടുംതുപ്പും കേൾക്കാനല്ല എന്നെ നിങ്ങൾ വിവാഹംചെയ്ത് കൊണ്ടുവന്നത്... " "എടോ അവരൊക്കെ പഴഞ്ചന്മാരല്ലേ... ഇത്രയും കാലം വിശ്വസിച്ച് നടന്നത് പെട്ടന്ന് തെറ്റാണെന്ന് തോന്നിയപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞു കാണില്ല... "

"പിന്നേ... ലോകത്തെവിടെയും ആർക്കുമില്ലാത്ത സ്വഭാവ ഗുണമുള്ള ആളല്ലേ അയാൾ... അതാണല്ലോ കണ്ട അഴിഞ്ഞാട്ടക്കാരിയുടെകൂടെ ഹോട്ടലിൽ നിന്ന് പൊക്കിയത്... ഒരു കാര്യം ഞാൻ പറയാം മറ്റുള്ളവരുടെ ആട്ടുംതുപ്പും കേട്ട് എനിക്കിടെ നിൽക്കാൻ പറ്റില്ല... ഒന്നുകിൽ വേറെ എവിടേക്കെങ്കിലും മാറണം അല്ലെങ്കിൽ നിങ്ങളുടെ സ്വത്ത് കണക്കുപറഞ്ഞ് വാങ്ങിച്ച് അതിലൊരു വീട് വക്കണം... അല്ലാതെ എനിക്ക് ഇവിടെ താമസിക്കാൻ പറ്റില്ല... " "എന്ത് വിണ്ഡിത്തമാണ് നീ പറയുന്നത്... ഈ തറവാട്ടിൽ ആരും ഇതുവരെ സ്വത്ത് ഭാഗിച്ചിട്ടില്ല... മാറിതാമസിക്കേണ്ടവർ സ്വന്തമായി സ്ഥലം വാങ്ങിച്ച് വീടുവക്കലാണ് പതിവ്... ഈ വീട്ടിലെ മൂത്തമകനായാലും മകളായാലും അവർക്കുള്ള താണ് ഈ സ്വത്തെല്ലാം... അല്ലെങ്കിൽ ഈ വീട് നിൽക്കുന്ന സ്ഥലമല്ലാതെ മറ്റേതെങ്കിലും സ്ഥലം വേണം...

അതാണെങ്കിൽ അച്ഛന്റെ കാലശേഷമേ മക്കൾക്ക് കിട്ടൂ... " "എന്നാൽ നിങ്ങൾ കുടുംബസമേതം ഇവിടെ നിന്നോ... ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്... " "എടോ നീയൊന്നടങ്ങ്.. നമ്മൾ എന്തിനാണ് ഇങ്ങനെയൊരു പ്രശ്നം കണ്ടപ്പോൾ അതിൽ പിടിച്ച് തൂങ്ങുന്നത്... വേദികയെ നിന്റെ ഏട്ടന് വിവാഹം ചെയ്തു കൊടുക്കാൻ വേണ്ടിയല്ലേ... അതിനു വേണ്ടി നമുക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് അവനെതിരെ കിട്ടിയത്... അന്നേരം നമ്മളിവിടെനിന്ന് മാറിയാൽ എല്ലാം തകിടം മറിയും... കുറച്ചുകാലം നീ ക്ഷമിക്ക്... വേദികയും നിന്റെ ഏട്ടനും തമ്മിലുള്ള വിവാഹം കഴിഞ്ഞോട്ടെ... എല്ലാം നമുക്ക് ശരിയാക്കാം... " "ശരി ഞാൻ സമ്മതിക്കാം... പക്ഷേ എന്റെ നേരെ അതാരായാലും ചൊറിയാൻ വന്നാൽ ഞാൻ എല്ലാം കേട്ട് നിൽക്കുമെന്ന് കരുതേണ്ട... എന്റെ വായിലിരിക്കുന്നത് ഞാൻ പറയും... അന്നേരം എന്റെ നേരെ വന്നേക്കരുത്... " ആരും നിന്റെ നേരെ വരില്ല... അതിന് നീ വഴിയൊരുക്കാഞ്ഞാൽ മതി... ഇനി എന്തുവേണമെന്ന് എനിക്കറിയാം... അതിന് നീയും എന്റെ കൂടെ നിന്നാൽ മതി... ".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story