സ്വന്തം തറവാട് : ഭാഗം 38

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"അവൻ പുതുശ്ശേരിക്കാരുടെ ശത്രുവാണെങ്കിൽ തീർച്ചയായും അവൻ പുതുശ്ശേരിയിലെത്തും... അന്നേരമറിയാമല്ലോ അതാരാണെന്ന്... നീയേതായാലും പറഞ്ഞ കാര്യം ചെയ്യ്... വൈകീട്ടാവുമ്പോൾ അവിടെ എല്ലാവരുമുണ്ടാകും... അന്നേരം പോകുന്നതാണ് നല്ലത്...." ശരി... ഇനി നീ പറഞ്ഞിട്ട് ഞാൻ പോയില്ലെന്ന് വേണ്ട.... പക്ഷേ അമ്മാവൻ എനിക്കിഷ്ടപ്പെടാത്തത് പറഞ്ഞാൽ ആ നിമിഷം ഞാനിറങ്ങിപ്പോരും... ചിലപ്പോൾ എന്തെങ്കിലും പറഞ്ഞുപോയെന്നിരിക്കും..." "ഒന്നുമുണ്ടാവില്ല... അദ്ദേഹത്തിന് സന്തോഷമേയുണ്ടാവൂ... നീ നോക്കിക്കോ അദ്ദേഹം സന്തോഷത്തോടെ നിന്നെ സ്വീകരിക്കും... എനിക്കുറപ്പുണ്ട്... നിനക്ക് ജോലിയില്ല എന്ന പ്രശ്നമാണ് അദ്ദേഹത്തിന്... ഇപ്പോൾ ആരും അസൂയപ്പെടുന്ന ഒരാളായി മാറുകയാണ് നീ... അത് അദ്ദേഹത്തിന് സന്തോഷമേയുണ്ടാക്കൂ..."

"അങ്ങനെയെങ്കിൽ നല്ലത്... ഞാൻ പോകാം..." അന്ന് വൈകീട്ട് നന്ദൻ പുതുശ്ശേരിയിലേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ രാജശേഖരാ നീ വന്നില്ലായിരുന്നെങ്കിൽ ഇന്നിവൻ പുറത്തിറങ്ങില്ലായിരുന്നു... എനിക്ക് തീരേ താല്പര്യമില്ലായിരുന്നു... എന്നേയും എന്റെ കുടുംബത്തേയും നാണംകെടുത്തിയ ഇവൻ ജയിലിൽ കിടക്കുന്നത് തന്നെയാണ് നല്ലത്... ഇവന് ഇവിടെ എന്തിന്റെ കുറവായിരുന്നു... പല കള്ളത്തരങ്ങളും ചതിയും ഞാൻ ചെയ്തിട്ടുണ്ട്... അത് എന്റെ നിലനിൽപ്പിന് വേണ്ടിമാത്രം... പക്ഷേ ഇതുവരെ ഒരു പെണ്ണുകേസിന്റെ പേരിൽ ആരുടെ മുന്നിലും തലതാഴ്ത്തിയിട്ടില്ല.... ഇവൻമൂലം അതുമുണ്ടായി... നിന്റെ ചേച്ചി പറഞ്ഞതുകൊണ്ട് മാത്രമാണ് ഇവനെ രക്ഷിക്കാൻ ഞാനിറങ്ങിയത്...എന്തുചെയ്യാനാണ്... ഇതുപോലുള്ള മക്കൾ ഉണ്ടായാൽ തന്തമാർക്കാണല്ലോ കഷ്ടകാലം മുഴുവൻ..." "എന്താ അളിയാ ഇത്... ഇവൻ ചെയ്തത് തെറ്റാണെന്ന് എനിക്കുമറിയാം... പക്ഷേയിത് ഇനിയും ഊതിപ്പെരുപ്പിച്ച് അവന്റെ മനസ്സ് വികൃതമാക്കേണ്ട... ആൺകുട്ടികളായാൽ ഇതുപോലെ ചിലത് ചെയ്തെന്നിരിക്കും...

അത് പ്രായത്തിന്റെ കളികളാണ്... അത് പോട്ടെ... അളിയൻ പണ്ട് എനിക്കൊരു വാക്ക് തന്നിട്ടാണ് എന്നെ മധുരയിലേക്ക് നാടുകടത്തിയത്... അതെന്തായി...എന്റെ ചേച്ചി ആത്മഹത്യ ചെയ്യാൻകാരണക്കാരനായ പുതുശ്ശേരി ശ്രീധരന്റെ തറവാട് നിലം പൊത്തിയോ..." "അത് പലതവണ ഞാനതിന് ശ്രമിച്ചു... എന്നാൽ അതിൽനിന്നെല്ലാം ഭാഗ്യത്തിന്റെ നിഴലിൽ അയാളും കുടുംബവും പക്ഷപ്പെട്ടു... അവസാനം ഇവനെക്കൊണ്ട് ആ ശ്രീധരമേനോന്റെ മകളെ വിവാഹം കഴിപ്പിച്ച് ആ കുടുംബം കുളം തോണ്ടാമെന്ന് കരുതി... അതാണ് ഇവൻ നശിപ്പിച്ചത്..." "കൊള്ളാം... അപ്പോൾ സത്യത്തിൽ പുതുശ്ശേരി കുടുംബം പഴയതിലും ഉയരത്തിൽ എത്തി എന്നാണർത്ഥം... ഇതെല്ലാം എനിക്കറിയാമായിരുന്നു... ഇവിടെ എന്തൊക്കെ നടക്കുന്നു നടക്കുന്നില്ല എന്നൊക്കെ എനിക്കറിയാം... കാരണം ഞാൻ മധുരയിലാണെങ്കിലും എന്റെ കണ്ണുകൾ ഇവിടെയുണ്ട്...

ഒരുകാര്യം എനിക്ക് മനസ്സിലായി... നിങ്ങൾക്കൊന്നും അവരെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... അതിന് ഞാൻതന്നെ വേണം... എനിക്കാണല്ലോ നഷ്ടം... എന്റെ ചേച്ചിയാണല്ലോ പോയത്... ഇനിയുള്ള കളി ഞാൻ കാണിച്ചുതരാം... ഇവൻ ഇവനാണ് എന്റെ പുതിയ ആയുധം... ഇവൻ മനസ്സിൽ ആ ശ്രീധരന്റെ മോളെ പ്രതിഷ്ഠിച്ചതല്ലേ... അവിടെനിന്നുതന്നെ തുടങ്ങാം... "മനസ്സിലായില്ല... നീയെന്താണ് ഉദ്ദേശിക്കുന്നത്...." സുധാകരൻ ചോദിച്ചു... "അതൊക്കെ പറയാം... നിങ്ങൾ കളിച്ചതുപ്പോലെയല്ല ഞാൻ കളിക്കുന്നത്... എന്റെ കളി വേറെയാണ്... എന്തായായും ഇവന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടത്തിക്കോ... എപ്പോൾ എങ്ങനെയാണെന്ന് പറയാൻ പറ്റില്ല... " "നീയെന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലായില്ലെങ്കിലും അത് ആ കുടുംബത്തെ തകർക്കാനുള്ള കളിയാണെന്ന് മനസ്സിലായി... എന്തായാലും നിന്റെ കൂടെ ഞങ്ങളുണ്ടാകും..."

അന്ന് വൈകീട്ട് നന്ദൻ പുതുശ്ശേരിയിലേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു... നീയെവിടേക്കാണ് നന്ദാ... ഇനി നിന്റെ ഊരുചുറ്റലൊന്നും നടക്കില്ല... മറ്റന്നാൾമുതൽ നീ പുതിയൊരു ബിസിനസ്സുമായി മുന്നോട്ട് പോകുന്നവനാണ്... അതിനിടക്ക് ഇതുപോലെ നടക്കാൻ കഴിയില്ല... കുറച്ചൊന്നുമല്ല കോടികളാണ് നിനക്ക് വേണ്ടി അച്ഛൻ മുടക്കിയത് അതോർമ്മവേണം... തികയാത്തതിന് കടവും വാങ്ങിച്ചു... ഇതെല്ലാം നിന്റെ ഭാവി ഓർത്താണെന്ന ബോധം വേണം..." അവന്റെ മുറിയിലേക്ക് വന്ന സുലോചന പറഞ്ഞു... "അതെനിക്ക് അറിയുന്നതല്ലേ... എന്നുകരുതി പോകാനുള്ള സ്ഥലത്ത് പോകാതിരിക്കാൻ പറ്റുമോ..." "ഇത്ര അർജന്റായി എവിടേക്കാണ് പോകാനുള്ളത്... മറ്റന്നാൾ നിന്റെ ഓഫീസിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ളവരെ ക്ഷണിച്ചോ... അതോ നിന്റെ തിരക്കിനിടയിൽ അത് മറന്നോ..." കുറച്ചൊക്കെ പറഞ്ഞു..

ഇനി ഒന്നുരണ്ട് സഥലത്തുകൂടിയേ പറയാനുള്ളൂ..." "അപ്പോൾ അത് മറന്നില്ല... അതുപോട്ടെ നീ പുതുശ്ശേരിയിൽപ്പോയി പറഞ്ഞോ... എന്തൊക്കെയായാലും നീ വിവാഹം കഴിക്കാൻപോകുന്ന പെണ്ണിന്റെ വീടാണ്... അവിടെ എന്തായാലും പറയണം... " "എന്തിന്... അവിടെച്ചെന്ന് അമ്മാവന്റെ വായിലുള്ളത് കേൾക്കാനോ..." "അങ്ങേര് എന്തുവേണെങ്കിലും പറഞ്ഞോട്ടെ... എന്നാൽ നിന്നെ സ്നേഹിക്കുന്ന ബാക്കിയുള്ളവർ അവിടെയുണ്ട്... അവരോട് പറയണം... അവർ വന്നോ വന്നില്ലേ എന്നല്ല... നമ്മൾ പറയാനുള്ളത് പറയണം... വരുന്നത് അവരുടെ ഇഷ്ടം..." "എന്റെ അമ്മേ ഞാൻ അവിടേക്കുതന്നെയാണ് പോകുന്നത്... പക്ഷേ ഒരുകാര്യം പറയാം... അമ്മാവൻ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ടുകൊണ്ടിരിക്കുമെന്നുവരില്ല..." "നീയതിന് മറുപടി പറയാനൊന്നും പോകേണ്ട... അവിടെനിന്ന് എന്തെങ്കിലും പറഞ്ഞോട്ടെ എന്നുകരുതിയാൽ മതി..."

"ശരി എന്നാൽ ഞാൻ പോയിവരാം... അതും പറഞ്ഞ് നന്ദൻ പുറത്തേക്കിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്താണ് വേദികയുടെ കാര്യത്തിൽ അച്ഛന്റെ തീരുമാനം... " കിരൺ ശ്രീധരമേനോനോട് ചോദിച്ചു... "എന്ത് തീരുമാനം... എന്റെ തീരുമാനം ഞാൻ മുമ്പേ പറഞ്ഞതാണ്... എന്റെ സ്റ്റാറ്റസിന് പറ്റിയ ജോലിയും വരുമാനവുമുള്ള ഒരുവനേ ഞാൻ എന്റെമോളെ വിവാഹംചെയ്തുകൊടുക്കൂ... അതിൽനിന്ന് അല്പംപോലും മാറ്റമില്ല..." "ഉറപ്പാണോ... ആ തീരുമാനത്തിന് മാറ്റമുണ്ടാവില്ല.? "ഇല്ലെന്ന് ഒരുതവണ പറഞ്ഞല്ലോ... പിന്നെയെന്തിന് ചോദിക്കണം..." "എന്നാൽ അച്ഛൻ വേദികയെ നന്ദന് വിവാഹം ചെയ്തുകൊടുക്കേണ്ടിവരും... കാരണം നിങ്ങൾ പറഞ്ഞ എല്ലാം ഇപ്പോഴവനുണ്ട്... കോടികളുടെ ബിസിനസാണ് അവൻ തുടങ്ങാൻ പോകുന്നത്... അന്നേരം അവന്റെ മുന്നിൽ പുതുശ്ശേരിയിലെ മൊത്തം അംഗസംഖ്യകളുടെ സമ്പാദ്യം കൂട്ടിവച്ചാലും അവന്റെ അടുത്തെത്തില്ല...

അന്നേരം നിങ്ങൾ അവനോട് അപേക്ഷിക്കേണ്ടിവരും സ്വന്തം മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ്... " അതുകേട്ട് ശ്രീധരമേനോൻ ഉറക്കെ ചിരിച്ചു... ആ ചിരി കുറച്ചുനേരം തുടർന്നു... ഒന്നും മനസ്സിലാവാതെ കിരൺ അയാളെ നോക്കിനിന്നു... "നീയെന്താ പറഞ്ഞത്... ഞാൻ അവനോട് അപേക്ഷിക്കേണ്ടിവരുമെന്നോ... മറ്റന്നാൾ തുടങ്ങുന്നതല്ലേയുള്ളൂ... അതിന് ഇപ്പോഴേ കുടപിടിക്കണോ... എടാ ഒരു ബിസിനസ് എന്നുപറഞ്ഞാൽ അത് ഞാണിന്മേലുള്ള കളിയാണ്... വിജയിച്ചാൽ വിജയിച്ചു... അവനെപ്പോലെ മുൻപരിചയമില്ലാത്തവർ ചെയ്താൽ എവിടെ വിജയിക്കാനാണ്... അതൊക്കെ അവന് പറഞ്ഞിട്ടുള്ളതല്ല...

എന്തായാലും നിന്റെ വിശ്വാസം ജയിക്കട്ടെ... അവൻ വിജയിക്കട്ടെ... അങ്ങനെ വിജയിച്ചാൽ നീയൊക്കെ പറഞ്ഞതുപോലെ എന്റെ മോളെ അവന് ഞാൻ വിവാഹം ചെയ്തുകൊടുക്കാം... അതല്ല... അതിൽ അവന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ കാര്യവും പറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത് കേട്ടല്ലോ..." "അവൻ വിജയിക്കും... അച്ഛനുമാത്രമല്ല വാശി... അവനുമുണ്ട്... ഇവിടെയുള്ള എല്ലാവർക്കുമുണ്ട്... അവന്റെ വിജയം കാണുന്നതുവരെ ഞങ്ങളെല്ലാവരും അവന്റ കൂടെയുണ്ടാകും..." "ഓ... അങ്ങനെയാവട്ടെ... എന്നാലെങ്കിലും അവന് അവന്റെ ഭാവി സുരക്ഷിതമാക്കുമല്ലോ..." "പെട്ടന്ന് മുറ്റത്തൊരു കാർ വന്നുനിന്നു... കിരൺ ഉമ്മറത്തേക്ക് നടന്നു... ഒരു കാർ മുറ്റത്ത് നിൽക്കുന്നതവൻ കണ്ടു... അതിൽനിന്നിറങ്ങിയ ആളെ കണ്ട് അവനൊന്ന് സംശയിച്ചുനിന്നു..... "ശ്രീധരമേനോനില്ലേ ഇവിടെ... " വന്നയാൾ ചോദിച്ചു...

"ഉണ്ട്... ആരാണ് മനസ്സിലായില്ല..." "ഞാൻ കുറച്ച് ദൂരെനിന്ന് വരുകയാണ്... അച്ഛന് എന്നെ അറിയാം... മകനാകുമല്ലേ..." "അതെ... ഇപ്പോഴും പറഞ്ഞില്ല ആരാണെന്ന്..." "നിനക്കെന്നെ അറിയില്ല... പക്ഷേ അച്ഛന് എന്നെ മറക്കാൻ പറ്റില്ല... അത്രക്ക് വലിയൊരു ബന്ധം ഞങ്ങൾതമ്മിലുണ്ട്... മോനിപ്പോൾ അച്ഛനെ വിളിക്ക്... അതിനുശേഷം വിശദമായി പരിചയപ്പെടാം..." കിരൺ അകത്തേക്ക് പോയി ശ്രീധരമേനോനെ കൂട്ടിക്കൊണ്ടുവന്നു... പുറംതിരിഞ്ഞ് നിൽക്കുന്ന ആളെ ശ്രീധരമേനോന് മനസ്സിലായില്ല... "ആരാണ്... എന്താ വേണ്ടത്..." ചോദ്യം കേട്ട് അയാൾ തിരിഞ്ഞു... അയാളുടെ മുഖത്തേക്ക് ശ്രീധരമേനോൻ സൂക്ഷിച്ചുനോക്കി... പെട്ടന്നയാൾ ഞെട്ടി... "രാജശേഖരൻ....".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story