സ്വന്തം തറവാട് : ഭാഗം 47

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

ഹാളിലെത്തിയപ്പോൾ അവൾ അവിടെയൊക്കെയൊന്ന് നോക്കിക്കണ്ടു... അവസാനം ചുമരിൽ തൂക്കിയിട്ട ശ്യാമിന്റെ അമ്മയുടെ ഫോട്ടോയിൽ ഉടക്കി അവളുടെ കണ്ണ്... ഒരുനിമിഷം ആ ഫോട്ടോയിലേക്ക് അവൾ സൂക്ഷിച്ചുനോക്കി... "ഇവർ ഇവരെ എവിടേയോ കണ്ടതുപോലെയുണ്ടല്ലോ.." സോജ ആലോചിച്ചുനോക്കി... പെട്ടന്ന് തന്റെ അമ്മയുടെ പെട്ടിയിൽ കണ്ട ആൽബത്തിൽ ഇവരുടെ മുഖം കണ്ടതായി ഓർമ്മവന്നു... "ആരായിരിക്കും ഇത്... " സോജ ചായയുമായി ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു... ഇമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന ശ്യാമിന്റെ അച്ഛൻ വിശ്വനാഥന്റെ അടുത്തെത്തി അവൾ..." "അങ്കിൾ കാപ്പി..." സോജ പറഞ്ഞതുകേട്ട് വിശ്വനാഥൻ തിരിഞ്ഞുനോക്കി... അയാളുടെ മുഖം കണ്ടതും സോജ വീണ്ടും ഞെട്ടി... "ഹാളിൽ ഫോട്ടോയിൽ കണ്ട ശ്യാമേട്ടന്റെ അമ്മയുടെ കൂടെ ആ ആൽബത്തിൽ കണ്ട ആൾ..." സോജയെ കണ്ട് അയാൾ അവളെ സൂക്ഷിച്ചുനോക്കി... "കുട്ടിയാണോ ഇന്നലെ രാത്രി തറവാട്ടിൽ താമസിക്കാൻ വന്നത്..."

സോജയുടെ കയ്യിൽനിന്ന് കാപ്പി വാങ്ങുന്നതിനിടയിൽ ചോദിച്ചു... "അതെ..." "കുട്ടിയുടെ മുഖം കണ്ടിട്ട് എവിടേയോ കണ്ട പരിചയം...എവിടേയാണ് വീട്..." സോജ സ്ഥലം പറഞ്ഞുകൊടുത്തു.. "അച്ഛന്റേയും അമ്മയുടേയും പേര്...?" "അച്ഛന്റെ പേര് മുരളീധരൻ... അമ്മ വിലാസിനി..." അതുകേട്ടതും വിശ്വനാഥൻ ഞെട്ടി... "അങ്കിൾ ഞാൻ അപ്പുറത്തേക്ക് നടക്കട്ടെ... " വിശ്വനാഥനൊന്ന് മൂളി... സോജ അവിടെന്നും അടുക്കളയിലേക്ക് നടന്നു... "ആന്റീ ഞാനിപ്പോൾ വരാം... അമ്മക്ക് എന്തെങ്കിലും കുടിക്കാൻ വേണോ എന്നു ചോദിക്കട്ടെ..." ദേവകിയുടെ മറുപടി കേൾക്കുംമുന്നേ സോജ താൻ താമസിക്കുന്നിടത്തേക്ക് നടന്നു... വീട്ടിലെത്തിയ അവൾ തന്റെ അമ്മ വിലാസിനിയുടെ പഴയൊരു പെട്ടി എടുത്ത് അത് തുറന്നു... "എന്താണ് മോളേ നീ നോക്കുന്നത്... " കട്ടിലിൽ ഇരിക്കുകയായിരുന്ന വിലാസിനി ചോദിച്ചു...

അമ്മക്ക് ഒരൂട്ടം ഞാൻ കാണിച്ചുതരാം... അത് കണ്ടാൽ ചിലപ്പോൾ അമ്മക്ക് സന്തോഷമാകും..." "എന്താണ് എനിക്ക് സന്തോഷമാകുന്ന കാര്യം.." വിലാസിനി ചോദിച്ചു... അപ്പോഴേക്കും സോജ പെട്ടിയിൽനിന്ന് പഴയൊരു ആൽബം കയ്യിലെടുത്തു... പിന്നെയത് മറച്ചുനോക്കി... അവസാനം അവൾ ആ ഫോട്ടോ കണ്ടു... "അമ്മേ ഇതാരുടെ ആൽബമാണ്..." "അത് എന്റെ വീട്ടുകാർ ഓരോരുത്തരുടേയും ഫോട്ടോകൾ സൂക്ഷിച്ചു വച്ച ആൽബമാണ്...അതിൽ എന്റെ അടുത്ത കൂട്ടുകാരികളുടേയും ഫോട്ടോകളുണ്ട്..." "ഇതാരുടെ ഫോട്ടോയാണ് " "ഇതോ... ഇതെന്റെ ചെറിയേട്ടനാണ്... കൂടെയുള്ളത് ഏടത്തിയമ്മയും... നിന്റെ അച്ഛനെപ്പോലെ സേനേഹിച്ച പെണ്ണിനെ ചങ്കൂറ്റത്തോടെ വിളിച്ചറക്കിക്കൊണ്ടുവന്നു... പക്ഷേ അവരുടെ ബന്ധത്തിന് എന്റെ അച്ഛനുമമ്മയും ഏട്ടനും ചേച്ചിയുമെല്ലാം എതിർത്തു...

ഒരു കുഞ്ഞുണ്ടായപ്പോൾ അച്ഛന്റേയും അമ്മയുടേയും എതിർപ്പ് കുറഞ്ഞു... എന്നാൽ ഏട്ടനും ചേച്ചിയും അവരെ സ്വീകരിച്ചില്ല... നീയെന്താണ് ഇപ്പോഴിത് ചോദിക്കാൻ കാരണം..." "അതൊക്കയുണ്ട്... അമ്മക്ക് അമ്മയുടെ ചെറിയേട്ടനെ കാണാൻ താല്പര്യമുണ്ടോ..." "ഇതെന്താ... നിനക്ക് എന്താണ് പറ്റിയത്... എന്റെ ഏട്ടനെ കാണാൻ എനിക്ക് ആഗ്രഹമില്ലാതിരിക്കുമോ...എവിടെയാണ് എന്നറിയാത്ത അവരെ കാണാൻ ആഗ്രഹമുണ്ടായിട്ട് എന്താണ് കാര്യം... " "എന്നാൽ ഞാൻ അമ്മക്ക് അമ്മയുടെ ഏട്ടൻ എവിടെയുണ്ടെന്ന് പറഞ്ഞുതരട്ടെ... അതുകഴിഞ്ഞ് ആ ഏട്ടനേയും കാണിച്ചുതരട്ടെ..." "ഹും മോളേ നീ എന്നെ സന്തോഷിപ്പിക്കാൻ ഓരോന്ന് പറയുകയാണെന്ന് എനിക്കറിയാം... ഇനിയഥവാ ചെറിയേട്ടനെ കണ്ടു എന്നിരിക്കട്ടെ... ആ നിമിഷം മുഖം തിരിച്ച് നടക്കും ചെറിയേട്ടൻ... അവരെയൊക്കെ നാണം കെടുത്തിയവളല്ലേ ഞാൻ... പിന്നെ കണ്ടിട്ടെന്താണ് കാര്യം..."

"വിലാസിനീ... മോളേ..." വാതിൽക്കൽനിന്ന് ആരുടേയോ വിളികേട്ട് വിലാസിനി തിരിഞ്ഞുനോക്കി... അവിടെ നിൽക്കുന്ന വിശ്വനാഥനെ കണ്ട് അവർ ഞെട്ടി... തന്റെ കണ്ണുകളെ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... "ചെ.. ചെറിയേട്ടാ..." അങ്ങനെ എന്റെ അനിയത്തിയെ കണ്ടാൽ മുഖം തിരിച്ച് നടക്കുമോ ഞാൻ... എവിടെയായിരുന്നെടീ നീ... എത്ര കാലം നിന്നെ അന്വേഷിച്ചു ഞാൻ... എന്റെ അടുത്തുതന്നെ നീയുണ്ടായിട്ടും എനിക്ക് നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ... നിനക്കറിയോ മരിക്കാൻ നേരത്ത് നമ്മുടെ അച്ഛനുമമ്മയും നിന്നെ കാണാൻ എത്ര ആഗ്രഹിച്ചെന്നറിയോ... ഞങ്ങൾക്ക് നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും നിനക്ക് ഞങ്ങളുടെയടുത്തേക്ക് വരാമായിരുന്നു... നീ എവിടെയാണെന്നറിയാൻ മുരളി താമസിച്ച അനാഥാലയത്തിൽ പോയിരുന്നു ഞാൻ... അവിടുന്നാണ് അറിഞ്ഞത് മുരളി മരിച്ച കാര്യം... പക്ഷേ അപ്പോഴും നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് അവർക്കുപോലും അറിയില്ലായിരുന്നു.... മുരളി പോയപ്പോഴെങ്കിലും നിനക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു..."

വിശ്വനാഥൻ വിലാസിനിയുടെ അടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു... " നമ്മുടെ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവച്ചവളല്ലേ ഞാൻ... നിങ്ങളെയൊക്കെ വേദനിപ്പിച്ചവളല്ലേ ഞാൻ... ആ ഞാൻ എങ്ങിനെയാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നത്... " "ഒരുകണക്കിന് നീ പറഞ്ഞതും സത്യമാണ്... നിന്നെ തിരിച്ചുവിളിക്കാനും ക്ഷമിക്കാനും എനിക്കും അച്ഛനുമമ്മക്കും കഴിയുമായിരിക്കും... പക്ഷേ ഏട്ടനും ചേച്ചിക്കും അവരുടെ കുടുംബത്തിനും അതിന് കഴിഞ്ഞെന്നുവരില്ല... സ്വന്തം മാതാപിതാക്കളെ ഇറക്കിവിട്ട അവർക്ക് നിന്നേയും എന്നേയും എങ്ങനെ സ്വീകരിക്കാൻ കഴിയും... എന്റെ ശ്യാമള പോയിട്ടുപോലും അവർ വന്നതുപോലുമില്ല... "അപ്പോൾ ശ്യാമളേടത്തി...?" എന്നേയും എന്റെ മകനേയും വിട്ട് അവൾ പോയി...അല്ല പറഞ്ഞയച്ചു ആ സുധാകരൻ... എന്റെ മകനെ ഇന്നലെ നീ കണ്ടില്ലേ... നിന്നെപ്പറ്റി അവനോട് പറഞ്ഞിട്ടുണ്ട്...

അവന്റെ അപ്പച്ചിയാണ് നീയെന്നറിഞ്ഞാൽ അവന് സന്തോഷമാകും... " "ഈ ജന്മത്തിൽ ഏട്ടനെ കാണുമെന്ന് കരുതിയതല്ല... ഇന്നോ നാളെയോ എന്നുപറഞ്ഞ് ജീവിക്കുന്ന എന്റെ അവസ്ഥകണ്ട് ദൈവം കനിഞ്ഞതാകാം ഈയൊരു മുഹൂർത്തം... " "നീയെന്താ പറഞ്ഞുവരുന്നത്... അതിന് നിനക്കെന്താ അസുഖം... ഇന്നലെ ശ്യാമും പറഞ്ഞു സുഖമില്ലാത്ത ഒരമ്മയും മകളുമാണ് ഇവിടെ താമസിക്കാൻ വന്നതെന്ന്... എന്താണ് നിനക്ക് പറ്റിയത്..." "നിങ്ങളെയൊക്കെ നാണം കെടുത്തിയതിന് കുറച്ച് വൈകീട്ടാണെങ്കിലും ദൈവം തന്ന ശിക്ഷ... ഹാർട്ടിന് കുഴപ്പമില്ലാത്ത ഒരു ചെറിയ പ്രശ്നം... ലക്ഷങ്ങൾ വേണംപോലും ഓപ്രേഷൻ ചെയ്ത് മാറ്റിയെടുക്കാൻ... ഒരുനേരത്തെ അന്നത്തിനുതന്നെ വകയില്ലാതെ ജീവിക്കുന്ന ഞങ്ങൾക്ക് സ്വപ്നം കാണാൻപോലും പറ്റില്ല അത്രയും വലിയ തുക... പിന്നെയുള്ളത് മരുന്നിന്മേൽ കുറച്ചുകാലം ആയുസ്സ് നീട്ടികിട്ടുക...

നല്ലതുപോലെ എണീറ്റുനടക്കാൻപോലും വയ്യ... വയ്യായ്കയല്ല ശരീരത്തിന് കൂടുതൽ ബലം കൊടുക്കരുത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്... മറ്റുള്ളവരുടെ സഹായത്തോടെ വേണം നടക്കാൻ... തനിച്ചുനടന്ന് കൂടുതൽ കിതപ്പ് വന്നാൽ ഹാർട്ട് പണിതരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.. ആരുടേയും സഹായമില്ലാതെ ഒറ്റക്ക് നടക്കരുത് എന്നാണ് പറഞ്ഞത്... എല്ലാം ചെയ്ത തെറ്റിന് കിട്ടിയ പ്രതിഫലം.. എന്റെ മോളുടെ കാര്യമോർത്താണ് സങ്കടം... ഈ ജീവിതത്തിനിടയിൽ എന്തുമാത്രം കഷ്ടതയനുഭവിച്ചു... ഇപ്പോൾതന്നെ എന്റെ കുട്ടിക്കുനേരെ ഭീഷണികൾ പലതുമുണ്ട്... മരിക്കുന്നതിതിനുമുമ്പ് എന്റെ കുട്ടിയെ സുരക്ഷിതമായ കൈകളിൽ എത്തിക്കണമെന്നാണ് ആഗ്രഹം... നടക്കില്ലെന്നറിയാം... ഒരു നേരത്തെ അന്നത്തിന് കഷ്ടപ്പെടുന്ന എനിക്ക് എന്റെ മോളെ മറ്റൊരുത്തന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണ്... "

"വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയതാണ് നിന്നെ... നിങ്ങളുടെ എല്ലാകാര്യവും ശ്യാം പറഞ്ഞു... നിങ്ങളൾക്ക് ഇനിയിവിടെ ആരേയും പേടിക്കാതെ കഴിയാം.. പിന്നെ നിന്റെ കാര്യം... അങ്ങനെ നിന്നെ മരണത്തിന് കൊടുക്കാൻ എനിക്ക് പറ്റുമോ... എനിക്കുവേണം നിന്നെ... എന്റെ ആ പഴയ കുഞ്ഞനിയത്തിയെ... ഞാൻ ചികിത്സിക്കും നിന്നെ... എത്ര ലക്ഷം മുടക്കേണ്ടിവന്നാലും എനിക്കത് പ്രശ്നമല്ല... നിന്നെ പഴയതുപോലെ ആരോഗ്യവതിയാക്കും ഞാൻ... ഒരിക്കൽ നിന്നെയെനിക്ക് നഷ്ടപ്പെട്ടതാണ്... അന്നുമുതൽ നഷ്ടങ്ങൾ മാത്രമാണ് എന്റെ കൂടപ്പിറപ്പ്... എന്റെ എല്ലാമായ അവൾ എന്നെ രക്ഷിക്കാനാണ് സ്വന്തം ജീവിതം ബലികൊടുത്തത് അതിൽപ്പിന്നെ പുറമേയുള്ള ആരു വരുമ്പോഴും ആരെ കാണുമ്പോഴും എനിക്ക് പേടിയാണ്... പുറംലോകം കണ്ടിട്ടുതന്നെ വർഷങ്ങളായി... ഒരുതരത്തിൽ പറഞ്ഞാൽ അവളുടെ മരണത്തിന് കാരണക്കാരനായത് ഞാനാണല്ലോ... അതിനുള്ള ശിക്ഷ സ്വയം അനുഭവിക്കുകയാണ് ഞാൻ... ഇപ്പോൾ നഷ്ടപ്പെട്ടു എന്നുകരുതിയ നിന്നെ എനിക്ക് തിരിച്ചുകിട്ടി...

ഇനി വീണ്ടുമൊരു നഷ്ടമാകാൻ നിന്നെ അനുവദിക്കില്ല... നിന്റെ എല്ലാ അസുഖവും ഞാൻ മാറ്റും... ഇന്നതിനുള്ള കഴിവ് എനിക്കുണ്ട്... പിന്നെ ഇവൾ... എന്റെ മകളാണിവൾ... സമയമാകുമ്പോൾ ഇവളുടെ കാര്യവും നടക്കും..." "അറിയാം... പക്ഷേ ദൈവമെന്താണ് നിശ്ചയിച്ചത് എന്നെനിക്കറിയില്ല... മുരളിയേട്ടൻ മരിച്ചതിൽ പിന്നെ വളരെ കഷ്ടപ്പെട്ടാണ് എന്റെ മോളെ വളർത്തിയത്... പല വീടുകളിലും പണിയെടുത്തു... എന്നാലും ആരുടെ മുന്നിലും കൈനീട്ടാൻ ഇടവന്നില്ല... എനിക്ക് വയ്യാതായപ്പോൾ പഠിത്തത്തിനിടയിലും എന്റെ കുട്ടി ഞാൻ പോയിരുന്ന വീട്ടിൽ ജോലിക്ക് പോയി... ഈ സമയത്തെല്ലാം ചെറിയേട്ടനേയും അച്ഛനേയും അമ്മയേയും ഞാൻ ഓർക്കുമായിരുന്നു... പലതവണ നിങ്ങളുടെ അടുത്തേക്ക് തിച്ചുവന്നാലോ എന്നുവരെ ആലോചിച്ചതാണ്... പക്ഷേ നിങ്ങളെയൊക്കെ നാണംകെടുത്തി ഇറങ്ങിപ്പോയതാണ് ഞാൻ... ആ എന്നെ നിങ്ങൾ സ്വീകരിക്കുമോ എന്നായിരുന്നു എന്റെ മനസ്സിൽ... ചെറിയേട്ടന്റെ കാര്യത്തിൽ വല്ല്യേട്ടനും ചേച്ചിയും പറഞ്ഞതും ചെയ്തതും എനിക്കറിയാം.. "

"അവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.... ചെറുപ്പംമുതലേ അവരുടെ സ്വഭാവം നിനക്കറിയുന്നതല്ലേ... എന്തിനും ഏതിനും അവർ രണ്ടും കൂട്ടാണ്... ഞാൻ സ്നേഹിച്ച് വിവാഹം കഴിച്ചപ്പോൾ ഉണ്ടായ പ്രശ്നത്തിനേക്കാളും വലുതാണ് നീ പോയപ്പോൾ ഉണ്ടായത്... അതിന്റെ പേരിൽ അച്ഛനേയും അമ്മയേയും അവർ പറയാൻ ബാക്കിയൊന്നുമില്ലായിരുന്നു. . നമ്മളെ വളർത്തിയതിന്റെ കേടാണ് അതെല്ലാമെന്ന്... അതിൽ പിന്നെ അവരുടെ മക്കളെവരെ അവരുടെയടുത്തേക്ക് വിടാതെയായി... അവരുടെ കൂടെ വളർന്നാൽ മക്കളും നമ്മളെപ്പോലെയാകുമെന്നുവരെ പറഞ്ഞു... അതിനുശേഷം അച്ഛനുമമ്മയും എന്റെ കൂടെയായിരുന്നു... ഒരിക്കൽപ്പോലും അവർ സ്വന്തം മാതാപിതാക്കളെ കാണാൻ വന്നിട്ടില്ല... എന്തിന് അവർ മരിച്ചിട്ടുപോലും വന്നില്ല... ഇപ്പോഴവർ ബാംഗ്ലൂരിലാണെന്നാണ് കേട്ടത്... അവർ സ്വസ്ഥമായി ജീവിക്കട്ടെ..."

ദേവകിയുടെ വിളികേട്ടാണ് അവർ സംസാരം നിർത്തിയത്... സോജ ഉമ്മറത്തേക്ക് നടന്നു... "മോളേ ശ്യാമിന്റെ അച്ഛനെ കണ്ടോ... വീട്ടിലെവിടേയും കാണുന്നില്ല... ഇവിടേക്ക് വന്നോ എന്നറിയാനാണ് വന്നത്..." ദേവകി പരിഭ്രമത്തോടെ ചോദിച്ചു നിർത്തിയതും വിശ്വനാഥൻ പുറത്തേക്ക് വന്നു... "എന്താ ദേവകീ... " വിശ്വനാഥൻ ചോദിച്ചു... എന്നാൽ തന്നെ കണ്ടപ്പോൾ ദേവകിയുടെ മുഖത്തുണ്ടായ സന്തോഷം അയാൾ കണ്ടിരുന്നു... "ദേവകീ നീ അത്ഭുതപ്പടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി... അകത്തെ മുറിയിലും ഉമ്മറത്തുമായി കഴിഞ്ഞിരുന്ന ഞാൻ ഇവിടെ എത്തിയത് കണ്ടല്ലേ നിന്റ മുഖത്തുണ്ടായ ഈ സന്തോഷം... അതിന് കാരണമുണ്ട് ദേവകീ... വർഷങ്ങൾക്കുമുമ്പ് എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു... എന്താണെന്നല്ലേ... നീ അകത്തേക്ക് വാ..." അതും പറഞ്ഞ് വിശ്വനാഥൻ അകത്തേക്കുതന്നെ നടന്നു...ഒന്നും മനസ്സിലാവാതെ ദേവകി സോജയെ നോക്കി പിന്നെ അകത്തേക്ക് നടന്നു.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story