സ്വപ്‌നക്കൂട്: ഭാഗം 14

രചന: ഉല്ലാസ് ഒ എസ്‌

മോളേ... ഞങ്ങൾ ഇറങ്ങുവാണ്... പിന്നെ കാണാം കെട്ടോ... സുമിത്ര പറഞ്ഞു. ശരിയമ്മേ... അവൾ ചിരിച്ചു.. ശേഖരനും പെൺകുട്ടികളും വന്നു അവളോടും വീട്ടുകാരോടും യാത്ര പറഞ്ഞു.. അശോകന്റെ ക്ഷീണം പോയി കഴിയുമ്പോൾ അവിടേക്ക് ഒന്നു ഇറങ്ങു കെട്ടോ... ശേഖരൻ അശോകന്റെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു. വരാം... തീർച്ചയായും വരാം..ശ്യാമള യും അയാളുടെ സഹോദരിയും അളിയനും ശ്യാമളയുടെ ഏറ്റവും അടുത്ത ബന്ധുക്കളും ദീപയും മാത്രമേ ഇടക്കൊരു ദിവസം വൈശാഖന്റെ വീട്ടിൽ പോയിരുന്നൊള്ളു.. അതുകൊണ്ട് ആയിരുന്നു ശേഖരൻ അയാളെ ക്ഷണിച്ചത്. ********** സുമിത്രയും ഉണ്ണിമോളും കൂടി അലക്കിയുണങ്ങിയ തുണികൾ എല്ലാം മടക്കി വെയ്ക്കുക ആണ്.. "എന്ത് രസമായിരുന്നു ആ ചേച്ചി അല്ലേ അമ്മേ... ആ മാലയും കമ്മലും ഒക്കെ എന്ത് ഭംഗിയാ അല്ലേ... " അതേ മോളേ... ഞാനും ആ കുട്ടിയെ കുറിച്ച് ഓർത്തു ഇരിക്കുക ആയിരുന്നു.. സുമിത്ര മകളെ നോക്കി പറഞ്ഞു. ആ കുട്ടിക്ക് ഇവിടെയൊക്കെ ഇഷ്ടമാകുമോ ആവോ..

അത്രയും സൗകര്യങ്ങൾ ഒക്കെ ഉള്ള വീട്ടിൽ നിന്നു വന്നിട്ട്..... അവർക്ക് ആകാംഷ ആയി. ഓഹ് അതൊരു പാവം ചേച്ചിയാ... അമ്മ അങ്ങനെ ഒന്നും വിചാരിക്കേണ്ട...തന്നെയുമല്ല അവരുട വീട്ടുകാർ ഒക്കെ വന്നു കണ്ടത് അല്ലെ.....ഉണ്ണിമോൾ പറഞ്ഞു. മ്മ്..... അതും ശരിയാണ്.. വീണ എന്ത്യേ... എടി വീണേ... സുമിത്ര വിളിച്ചു... ഞാൻ ചീരയും വെണ്ടയും ഒക്കെ നനയ്ക്കുവാ അമ്മേ... പുറത്ത് നിന്നു അവൾ വിളിച്ചു പറഞ്ഞു. വൈശാഖനും അവളെ സഹായിക്കുന്നുണ്ട്... എന്റെ പൊന്നോ എന്താണ് ഈ കാണുന്നത്... ഉണ്ണിമോൾ അവനെ കളിയാക്കി... അമ്മേ... ഇവൾക്ക് ഇത്തിരി കൂടുന്നുണ്ട് കെട്ടോ... എന്റെ കൈയിൽ നിന്നു മേടിക്കും ഇവൾ.. എന്റെ ദൈവമേ... ഈ പിള്ളേരുടെ കുട്ടിക്കളി ഇത് വരെ മാറിയില്ല.... സുമിത്ര വഴക്ക് പറഞ്ഞപ്പോൾ ഉണ്ണിമോൾ വായടച്ചത്. "ഏട്ടാ... ലക്ഷ്മി ചേച്ചി എന്തു ഭംഗിയാ കാണാൻ... എനിക്ക് ആണെങ്കിൽ കണ്ടിട്ട് മതിയായില്ല....ഏട്ടനോട് ഒരുപാടു സംസാരിക്കുമോ വിളിക്കുമ്പോൾ... "വീണ ചോദിച്ചു. "എടി... ഞാൻ അവളെ അധികം വിളിക്കാറില്ല...

അവൾ എന്നോട് അധികം മിണ്ടാറുമില്ല... " "ഓഹ് പിന്നെ... ഏട്ടൻ ജാട ഇടുന്നതാ...നമ്പർ അറിയില്ല.. മിണ്ടില്ല എന്ന് ഒക്കെ കളവ് പറഞ്ഞിട്ട്...അവൾ മൂത്തു നിൽക്കുന്ന വെണ്ടയ്ക്ക ഒക്കെ പറിച്ചു കൊണ്ട് അവനോട് പറഞ്ഞു "നീ വിശ്വസിക്കാമെങ്കിൽ വിശ്വസിക്ക്...അല്ലതെ എനിക്ക് തെളിവ് ഒന്നും ഇല്ല സത്യം രേഖപെടുത്താൻ.."അവൻ അകത്തേക്കു കയറി പോയി.. അമ്മേ... ചായ ഇല്ലേ... അവൻ വിളിച്ചു ചോദിച്ചു.. ഉണ്ണി മോളെ നീ പോയി ഒരു ചായ ഇടൂ അച്ഛനും വരാറായി....സുമിത്ര പറഞ്ഞപ്പോൾ ഉണ്ണിമോൾ ചായ ഇടാൻ പോയി. **------****-- ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോൾ ശേഖരനും സുമിത്രയും കൂടി ഉമ്മറത്തു ഇരിക്കുക ആണ്.. വീണയും ഉണ്ണിമോളും സ്കൂളിൽ പോയി.. വൈശാഖൻ തൊട്ടടുത്തുളള ലൈബ്രറിയിലും... ഒരു മാസം ഇതാന്നു പറഞ്ഞു പോകും.. കൈയിൽ ആണെങ്കിൽ കാശും ഇല്ലാ... ശേഖരൻ ആലോചനയിൽ ആണ്ടു.. സുമിത്രക്കും ആദി ആയി അത് കേട്ടപ്പോൾ.. താലിമാല ഒരു അഞ്ച് പവൻ എങ്കിലും ഇടേണ്ടത് അല്ലേ... സുമിത്ര ചോദിച്ചു. 5അല്ലടി 10 പവൻ ആക്കാം....ശേഖരൻ ദേഷ്യപ്പെട്ടു.

വിജിയോട് കുറച്ചു സ്വർണം മേടിക്കാം,, പണയം വെയ്ക്കാൻ.. അല്ലാതെ നിവർത്തിയില്ല.. സുമിത്ര പറഞ്ഞു. അല്ലാതെ പിന്നെ എന്ന ചെയ്യും... എനിക്ക് ആണെങ്കിൽ മനസമാധാനം ഇല്ലാത്ത അവസ്ഥ ആണ്.... അയാൾ നെഞ്ച് തടവി കൊണ്ട് പറഞ്ഞു.. എന്റെ ഏട്ടാ... എന്നേ കൂടെ വിഷമിപ്പിക്കാതെ... എല്ലാം ഭഗവാൻ നടത്തി തരും.. എന്റെ വായീന്നു വെല്ലോം കേൾക്കാതെ പോകാൻ നോക്ക്.... അയാൾ രോഷാകുലൻ ആയി.. ഇതാപ്പോ നന്നായെ... ഞാൻ എന്ത് പറഞ്ഞാലും ഏട്ടന് കുറ്റം ആണ്... സുമിത്ര അകത്തേക്ക് കേറാൻ തുടങ്ങിയതും ശേഖരൻ വിളിച്ചു. എടി ഒരു കാർ വരുന്നുണ്ടാലോ.. ഇങ്ങോട്ടു ആണോ... ശേഖരൻ പറഞ്ഞു. സുമിത്ര തിരിഞ്ഞു നോക്കി... അയ്യോ.. നേരാണ്.. ഇങ്ങോട്ടാ... ഇത് ആരാ ഈ നേരത്ത്... ഈശ്വരാ ലക്ഷ്മി മോൾടെ അച്ഛനും അമ്മയും... സുമിത്ര ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു..

അശോകനും ശ്യാമളയും കൂടി കാറിൽ നിന്നിറങ്ങി. അയ്യോ ഇതാരൊക്കെ ആണ് വന്നിരിക്കുന്നത്.... സുമിത്ര വേഗം മുറ്റത്തേക്ക് ഇറങ്ങി ചെന്നു..കൂടെ ശേഖരനും വിളിച്ചു പറഞ്ഞിട്ട് വരേണ്ടായിരുന്നോ...ആദ്യം ആയിട്ട് വന്നിട്ട്.... ശേഖരൻ അശോകനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു. ഓഹ്... നമ്മൾ ഒക്കെ വീട്ടുകാർ ആയില്ലേ.. ഇനി എന്തിനാ അങ്ങനെ വിളിച്ചു ഒക്കെ പറയുന്നത്... അശോകൻ ചിരിച്ചു. ചേച്ചി പോയി നല്ല ഒരു സ്ട്രോങ്ങ്‌ ടീ എടുക്കു... അശോകൻ പറഞ്ഞു. സുമിത്ര വേഗം അടുക്കളയിലേക്ക് പോയി.. കൂടെ ശ്യാമളയും.. കുറച്ചു കായ വറുത്തതും,ഉണ്ണിയപ്പവും ഉണ്ടായിരുന്നു, കാലത്തെ ഉണ്ടാക്കിയ വട്ടയപ്പവും കൂടി അവർ മുറിച്ചു, ഞാലിപ്പൂവൻ പഴവും, കൂടി കൂട്ടി അവർ ചായ എടുത്തു വെച്ച്... ഉപ്പേരികപ്പ ഉണങ്ങാൻ വെച്ചത് കണ്ടു ശ്യാമള രണ്ടെണ്ണം എടുത്തു വായിലിട്ടു.. ഇഷ്ടമാണോ ഇത്... സുമിത്ര ചോദിച്ചു.. എനിക്കും മോൾക്കും ഇഷ്ടമാണ്.. ശ്യാമള പറഞ്ഞു. ഞാൻ കുറച്ചു തന്നുവിടാം... ഒരു കവർ എടുത്തു കുറച്ചു ഉപ്പേരികപ്പ സുമിത്ര വേഗം പൊതിഞ്ഞു ശ്യാമളയുടെ ബാഗിൽവെച്ചു..

അപ്പോളേക്കും വൈശാഖനും അവിടേക്ക് വന്നു. അവൻ സഹോദരിമാർക്ക് വേണ്ടി മേടിച്ചുകൊണ്ട് വന്ന കടലമിറായിയും പരിപ്പുവടയും ഉണ്ടായിരുന്നു കൈയിൽ . സുമിത്ര വേഗം പരിപ്പുവടയും കൂടി ഒരു പ്ലേറ്റിൽ എടുത്തു വച്ചു. വിളിച്ചു പറയാതെ വന്നിട്ട് ഇവിടെ ഇത്രയും പലഹാരങ്ങളോ.. അപ്പോൾ വിളിച്ചു പറഞ്ഞിട്ട് വന്നിരുന്നു എങ്കിലോ.. അശോകൻ ഒരു ഉണ്ണിയപ്പം എടുത്തു വായിലേക്ക് വെച്ച്.. ഓഹ് സൂപ്പർ.. ഇത് ഇവിടെ ഉണ്ടാക്കിയത് ആണോ.. അയാൾ ചോദിച്ചു. എന്റെ രണ്ടാമത്തെ മകൾ വീണ ഉണ്ടാക്കിയത് ശേഖരൻ പറഞ്ഞു, അസ്സലായിട്ടുണ്ട്..... ആ കുട്ടി വരുമ്പോൾ പറയുക കേട്ടോ.. അശോകൻ ഒരു ഉണ്ണിയപ്പവും കൂടി എടുത്തു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ അശോകൻ പതിയെ എഴുന്നേറ്റു.. ശ്യാമളെ.... അയാൾ ഭാര്യയെ വിളിച്ചു അവർ ബാഗിൽ നിന്നും ഒരു കെട്ടെടുത്തു.. ഇതാ.. ഇതു മേടിക്ക്.. അശോകൻ ശേഖരന്റെ കൈയിലേക്ക് അതു നീട്ടി.. എന്തായിത്...ശേഖരൻ ചോദിച്ചു.. കല്യാണം ആകുമ്പോൾ ഇതിന്റെ ആവശ്യം വരും.. അശോകൻ പറഞ്ഞു.. ഇതൊന്നും വേണ്ട...

ഇവിടെ കല്യാണ ആവശ്യത്തിനുള്ള പൈസ ഒക്കെ ഉണ്ട്.... അയാൾ പറഞ്ഞു. അതൊന്നും പറഞ്ഞാൽ പറ്റില്ല.... ഒരു കല്യാണം ആകുമ്പോൾ ഒരുപാട് ചെലവുകൾ ഒക്കെ വരും, തന്നെയുമല്ല വിജിയെ വിവാഹം കഴിച്ച് അയച്ചിട്ട് ഇത്രയും നാളല്ലെ ആയുള്ളൂ, അതുകൊണ്ട് ഇതൊന്നു മേടിച്ച് അകത്തേക്ക് വയ്ക്കുക... അശോകൻ ശേഖരൻ കൈയിലേക്ക് നിർബന്ധപൂർവ്വം ആ കെട്ടു വെച്ചുകൊടുത്തു,,, വൈശാഖിന്റെ അച്ഛൻ വിഷമിക്കുക ഒന്നും വേണ്ട,,, എന്റെ മൂത്ത മകൾക്കും ഞാൻ ഇതുപോലെ കൊടുത്തായിരുന്നു .. അശോകൻ പറഞ്ഞു. ഞാൻ ജീവിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയാണു, ലക്ഷ്മി മോൾക്ക് നാള് ദോഷം ആണെന്ന് അറിഞ്ഞപ്പോൾ എന്റെയും ഇവളുടെയും ചങ്ക് തകർന്നു പോയി.. അന്ന് മുതൽ ഞങ്ങൾ വിളിക്കാത്ത ദൈവങ്ങൾ ഇല്ലാ... വൈശാഖൻ.... മോനേ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. എന്റെ മകൾക്ക് ഉള്ള സ്ത്രീധനത്തിന്റെ ഒരു വിഹിതം ആണ് കെട്ടോ... എന്നാൽ ഞങ്ങൾ ഇറങ്ങുവാ... മോളു വരാൻ സമയം ആയി. അശോകനും ശ്യാമളയും മുറ്റത്തേക്ക് ഇറങ്ങി.

വൈകാതെ അവർ യാത്ര പറഞ്ഞു പോയി.. ******-----** രാത്രി... 9:30... അഞ്ചു ലക്ഷം രൂപ ഉണ്ടെടി... ഇത് നാളെ ബാങ്കിൽ കൊണ്ട് പോയി ഇടാം... ശേഖരൻ നിർദ്ദേശിച്ചു.. അച്ഛാ... കുറച്ചു പൈസ കൊണ്ട് നമ്മൾക്ക് വീട് ഒന്നു മോടിപിടിക്കണം...കല്യാണത്തിന് എന്ത് ആളുകൾ കൂടുന്നതാണ്... ലക്ഷ്മി ചേച്ചിയുടെ വീട്ടിൽ നിന്ന് ഒക്കെ ആളുകൾ വരും.. വീണ പറഞ്ഞപ്പോൾ എല്ലാവരും അതു ശരി വെച്ച്.. വല്യേട്ടന്റെ റൂമിൽ ഒരു അറ്റാച്ഡ് ബാത്‌റൂo വേണം... ഉണ്ണിമോൾ പറഞ്ഞു.. അതു ശരിയാണെന്നു വൈശാഖനും ഓർത്തു.. അങ്ങനെ ഒരു അറ്റാച്ഡ് ബാത്‌റൂo,കബോർഡ്, പിന്നെ വീട് ഒന്നു പെയിന്റ് അടിക്കണം, അങ്ങനെ ഒരു ചെറിയ ലിസ്റ്റ് എടുത്തു എല്ലാവരും കൂടി.. ഒരു ലക്ഷം രൂപ ആകും എല്ലാം കൂടി കഴിയുമ്പോൾ... ശേഖരൻ പറഞ്ഞു. ബാക്കി നാല് ലക്ഷo രൂപക്ക് പെണ്ണിന് ഡ്രെസ്സ്, താലിമാല, ബാക്കി എല്ലാവർക്കും ഉള്ള തുണിത്തരങ്ങൾ വാങ്ങിക്കണം, കല്യാണചിലവ്... ശേഖരൻ കണക്ക് കൂട്ടി.. അഞ്ച് പവന്റെ മാല മേടിക്കാൻ ആണ് തീരുമാനിച്ചത്...എന്തായാലും കല്യാണം ആർഭാടം ആയിട്ട് വെയ്ക്കാൻ ആയിരുന്നു പെണ്മക്കളുടെ തീരുമാനം.. ശേഖരന് അതിൽ വല്യ യോജിപ്പ് ഇല്ലായിരുന്നു.. അച്ഛാ... വല്യേട്ടന്റെ കല്യാണം ഞങ്ങളുടെ സ്വപ്നം ആണ്.. ദയവ് ചെയ്തു അച്ഛൻ എതിര് പറയരുത്... വീണ പറഞ്ഞു ... ഉണ്ണിമോൾ അതു പിന്താങ്ങി.. ********---

പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു.. ഇനി കഷ്ടിച്ച് രണ്ടാഴ്ച കൂടി ഒള്ളു വിവാഹത്തിന്.. വിവാഹത്തിന് മുന്നോടി ആയിട്ടുള്ള ഒരുക്കങ്ങൾ ഒക്കെ ഇരുവീട്ടിലും പുരോഗമിക്കുക ആണ് . എല്ലാദിവസവും രാത്രിയിൽ 8മണിക്ക് വൈശാഖൻ ലക്ഷ്മിയെ വിളിക്കും. കൂടിപ്പോയാൽ അഞ്ച് മിനിറ്റ്, അതില്കൂടുതൽ അവൾ സംസാരിക്കില്ല... പഠിക്കാനുണ്ട് എന്ന് പറഞ്ഞു ഫോൺ വെയ്ക്കും.. ഒരു ദിവസം അവൾ ഫോൺ വെയ്ക്കാൻ തുടങ്ങിയതും വൈശാഖൻ അവളോട് ദേഷ്യപ്പെട്ടു. "നിനക്ക് എന്നോട് സംസാരിക്കാൻ സമയം ഇല്ലേ... എപ്പോൾ വിളിച്ചാലും നീ തിരക്ക്, നിനക്ക് എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടോ.. എങ്കിൽ തുറന്നു പറഞ്ഞോ... " എനിക്ക് കുറെ പ്രൊജക്റ്റും അസൈൻമെന്റും ചെയ്യാൻ ഉണ്ട്...നാളെ എക്സാം ഉണ്ട്.. അതുകൊണ്ട് ആണ്, അല്ലാതെ വേറൊന്നും കൊണ്ട് അല്ല... അവൾ ഫോൺ വെച്ച്. എന്തായാലും അവളോട് നേരിട്ടു ഒന്നു സംസാരിക്കണം എന്ന് അവൻ തീർച്ച പെടുത്തി. അടുത്ത ദിവസം അവൾ കോളേജിൽ ചെല്ലുന്ന സമയം കണക്കാക്കി വൈശാഖൻ ബൈക്കും ആയിട്ട് ചെന്നു...

കുറച്ചു കഴിഞ്ഞതും അവൾ ബസിൽ വന്നിറങ്ങി.. കുറെ ഫയലുകൾ ഒക്കെ കൈയിൽ ഉണ്ട്. സംഭവo ശരിയാണ്.. അവൾക്ക് കുറെ വർക്കുകൾ ചെയുവാൻ ഉണ്ടെന്നു അവനു തോന്നി.. അവൾ വേഗം നടന്നു വന്നു. വൈശാഖൻ നിൽക്കുന്നത് കണ്ടു പോലുമില്ല. ലക്ഷ്മി... അവൻ വിളിച്ചു.. പെട്ടന്നവൾ തിരിഞ്ഞു നോക്കി. "അയ്യോ...... വൈശാഖേട്ട.... അവൾ ആകെ പരവശയായി... എന്താ ഇവിട" നിന്നെ കാണാൻ.... അല്ലതെന്തിന്... വാ വന്നു വണ്ടിയിൽ കയറു.. അവൻ പറഞ്ഞു. യ്യോ... എനിക്ക് ഇന്ന് എക്സാം ആണ്.. ഏട്ടൻ പൊയ്ക്കോ.. നിക്ക് സമയം പോയി.. അവൾ വാച്ചിലേക്ക് നോക്കി പറഞ്ഞു. എത്ര ദിവസം കൂടി കാണുന്നതാണ്... അവനാണെകിൽ പിടിച്ച പിടിയാലേ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ ഉള്ള മനസ് ആയിരുന്നു. എക്സാം എപ്പോൾ തീരും... അവൻ ചോദിച്ചു..... ഉച്ച ആകുമ്പോൾ തീരും... ഞാൻ പോകുവാ... അവൾ മുന്നോട്ട് നടന്നു.. ശരി... ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം... ഉച്ച ആകുമ്പോൾ നീ വന്നേക്കണം... അവൻ പറഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story