വൈദേഹി: ഭാഗം 4
രചന: മിത്ര വിന്ദ
രുദ്രനെ നോക്കി ഒന്നു വൈദ്ദേഹി ചിരിക്കാനായി ഒരിക്കൽ കൂടി ശ്രെമിച്ചു, എങ്കിലും അവളുടെ നോട്ടം അപ്പാടെ അവഗണിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി പോയിരുന്നു.
**
ഉച്ചയോടെ ശിവഗംഗയും മാധവും എത്തി.
വൈദ്ദേഹിയെ കണ്ടതും ഗംഗ ഓടി വന്നു അവളെ കെട്ടി പുണർന്നു.
കണ്ട മാത്രയിൽ രണ്ടു പേരും കൂടി കരച്ചിൽ ആയിരുന്നു..
മഹി വന്നു വഴക്ക് പറഞ്ഞതു ആണ് ഇരുവരും മിഴിനീർ തുടച്ചു..
അടുത്ത് നിന്നിരുന്ന മാധവിനെ നോക്കി വൈദ്ദേഹി ഒന്ന് മന്തഹസിച്ചു.
"ഞങ്ങൾ രണ്ടാളും കൂടി വിവാഹം തീരുമാനിച്ച ശേഷം സംസാരിക്കാൻ തുടങ്ങിയ നാൾ മുതൽക്കേ, എന്നോട് ഏറ്റവും കൂടുതൽ ആയിട്ട് ഗംഗ പറയുന്ന പേരാണ് വൈദ്ദേഹി..
എല്ലാ ദിവസവും കുറഞ്ഞത് ഒരു ആറു പ്രാവശ്യം എങ്കിലും പറയും വൈദ്ദേഹിടെ കാര്യം.. ഗംഗയ്ക്ക് ഇത്രമാത്രം വേണ്ടപ്പെട്ട ആളെ കാണാൻ ഞാനും വെയിറ്റ് ചെയ്യുവായിരുന്നു കേട്ടോ..
മാധവ് പറഞ്ഞതും രുദ്രൻ ഒഴികെ എല്ലാവരും പുഞ്ചിരിച്ചകൊണ്ട് അകത്തേക്ക് പ്രവേശിച്ചു.
***
വിഭവ സമൃദ്ധമായ ആഹാരം എല്ലാവരും ഒരുമിച്ചു ഇരുന്നു സന്തോഷത്തോടെ കഴിച്ചു എഴുന്നേറ്റത്.
അകത്തെ സ്വീകരണ മുറിയിൽ ഇരുന്ന് കൊണ്ട് അമ്മയോടും വൈദ്ദേഹി യോടും കല പില വർത്തമാനം പറയുകയാണ് ഗംഗ...
ഒക്കെയും പഴയ കാര്യങ്ങൾ ആണ്.
വൈദ്ദേഹിയെ ആദ്യം കണ്ടത് മുതൽക്കേ ഉള്ള കാര്യങ്ങൾ പറയുന്ന ഗംഗയെ ഒരു കൗതുകത്തോടെ ആണ് അവൾ നോക്കി ഇരുന്നത്.
ഓർമ്മകൾ ഇന്നും നിലയ്ക്കാതെ നിലകൊള്ളുകയാണ് ഇരു ഹൃദയങ്ങളിലും എന്ന് വൈദ്ദേഹി ഓർത്തു.
അന്ന് ആകെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആയിരുന്നു.
ഒരുപാട് കാലങ്ങൾക്ക് ശേഷം എല്ലാവരെയും കണ്ടു മുട്ടിയപ്പോൾ വൈദ്ദേഹിയ്ക്ക് പറഞ്ഞു അറിയിക്കാൻ ആവാത്ത മനസുഖം ആയിരുന്നു ലഭിച്ചത്..
അഞ്ചു മണി കഴിഞ്ഞ നേരത്ത്, എല്ലാവരും കൂടി അമ്പലത്തിൽ പോകാൻ റെഡി ആയി.. കുറച്ചു ദൂരെ ഉള്ള മഹിയുടെ കുടുംബ ക്ഷേത്രത്തിൽ പോകാൻ വേണ്ടി ആയിരുന്നു എല്ലാവരും.
ഗംഗ ആണെങ്കിൽ ഒരു കസവിന്റെ സെറ്റും മുണ്ടും ആയിരുന്നു ഉടുത്തത്.ചുവപ്പ് നിറം ഉള്ള ഒരു ബ്ലൗസും,അതിനു ചേരുന്ന ട്രെഡിഷ്ണൽ ആഭരണങ്ങളും അണിഞ്ഞപ്പോൾ അവൾ അതീവ സുന്ദരി ആയിരുന്നു.
മകളെക്കാൾ മനോഹരി ആയിരുന്നു അമ്മ ഉടുത്തൊരുങ്ങി നിന്നപ്പോൾ.
"നീ ഒന്നിനൊന്നു സുന്ദരി ആയി വരികയാണല്ലോ ഗൗരി... എന്താണ് ഇതിന്റെ രഹസ്യം എന്ന് എന്നോട് ഒന്നു പറഞ്ഞെ..."
ചീർപ്പ് കൊണ്ട് ഈറൻ മുടി മാടി ഒതുക്കിയ ശേഷം തന്റെ താടി തടവി കൊണ്ട് ഗൗരിയെ അടിമുടി നോക്കി നിൽക്കുകയാണ് മഹി.
നോട്ടം കണ്ടതും ഗൗരിയുടെ കവിളിൽ പൂവാക പൂത്ത പോലുള്ള ചുവപ്പ് നിറം പടരുന്നതു മഹി കണ്ടു.
എന്റെ ഗൗരി, വിവാഹം കഴിഞ്ഞിട്ട്
വർഷം ഇത്രേം ആയി. എന്നിട്ടും നിന്റെ നാണം പോയില്ലേ പെണ്ണേ...
മഹി അവളുടെ കാതോരം പറഞ്ഞു.
"ദേ മഹിയേട്ടാ,, പിള്ളേര് എങ്ങാനും കാണും, ഒന്ന് മാറിക്കെ അങ്ങട്....."
ഗൗരി കപട ദേഷ്യത്തിൽ അവനെ തള്ളി മാറ്റിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.
വൈദ്ദേഹി ആണെങ്കിൽ ഒരു ചുരിദാർ ആയിരുന്നു ധരിച്ചത് ഒരുപാട് വില ഒന്നും ആയതല്ല എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും അറിയാം..
കഴുത്തിൽ നൂല് പോലുള്ള നേർത്ത ഒരു മാലയുണ്ട്, വെണ്ണക്കൽ നിറം ഉള്ള ചെറിയ രണ്ടു മൊട്ടു കമ്മലുകളും,ഇരു കൈകളിലും ആയിട്ട് നാലഞ്ച് കുപ്പി വളകളും, സൂക്ഷിച്ചു നോക്കിയാൽ കാണാൻ പാകത്തിന് ഒരു വട്ടപൊട്ടും ഉണ്ട്.അത്രയും ഒള്ളു അവളുടെ ഒരുക്കം..
അവൾ റൂമ് തുറന്നു വന്നപ്പോൾ, ആയിരുന്നു രുദ്രനും സ്റ്റെപ്സ് ഇറങ്ങി വന്നത്.
അപ്പോളും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട്, അവൻ സിറ്റ് ഔട്ട്‌ലേക്ക് പോയിരിന്നു.
അത് കാണും തോറും
നെഞ്ചിലെന്തോ ഒരു വിങ്ങൽ പോലെ വൈദ്ദേഹിയ്ക്ക് തോന്നി.
എന്തിനാണ് തന്നോട് ഈ അകൽച്ച കാട്ടുന്നത്... അറിവില്ലാത്ത പ്രായത്തിൽ എന്തോ പറഞ്ഞു എന്ന് കരുതി... ഇപ്പോളും അതാണോ മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്..
കൺ വെട്ടത്തു പോലും താൻ വന്നു ശല്യപ്പെടുത്തിയില്ലാലോ.. എന്നിട്ടും എന്തിനാണ് ഇന്നും..
"മോളെ, നീ റെഡിയായെങ്കിൽ, രുദ്രന്റെ കാറിലോട്ട് കയറിക്കോ, നമ്മൾക്ക് നാല് പേർക്കും കൂടി അതിൽ പോകാം, ഗംഗ മോളും മോനും അവരുടെ വണ്ടിയിൽ വരട്ടെ,"
തന്റെ അരികിൽ വന്ന് മഹിയങ്കിൾ പറഞ്ഞതും അവൾ തെല്ലൊന്ന ഞെട്ടി വേഗത്തിൽ മുഖമുയർത്തി...
ആഹ്.. അങ്ങനെ ചെയ്യാം അങ്കിൾ, ഞാൻ റെഡി ആയതാണ്..
പെട്ടന്ന് അവൾ പറഞ്ഞു.
"ശോ.... നീ എന്താ സെറ്റ് സാരീ ഒന്നും ഉടുക്കാഞ്ഞത്, ഞാൻ ആണെങ്കിൽ പറയാനും വിട്ടു പോയി, ഒന്നു വന്നേ... വന്നു സാരീ ഉടുക്ക്, ഈ ചുരിദാർ ഒക്കെ മാറ്റിയിട്ട്...."
വെളിയിലേക്ക് ഇറങ്ങിവന്ന വൈദേഹിയെ കണ്ടതും ഗംഗ ഒച്ചവെച്ചു...
"ഇനി ഇതൊക്കെ മതി ഗംഗേച്ചി... നേരം പോകുന്നു, നമ്മൾക്ക് ഇറങ്ങാംന്നേ..."
ഒരു പുഞ്ചിരിയോടെ അവൾ ഗംഗയുടെ കൈ തണ്ടയിൽ പിടിച്ചു.
രുദ്രൻ കാറ് സ്റ്റാർട്ട് ചെയ്തപ്പോൾ മഹിയും ഗൗരിയും കൂടി കേറിയത്, പിന്നാലെ ആയിരുന്നു വൈദ്ദേഹി വന്നത്.
എല്ലാവരും കൂടി അങ്ങനെ രണ്ടു കാറുകളിൽ ആയി അമ്പലത്തിലേക്ക് പുറപ്പെട്ടു..
ചെറിയ ഒരു കുന്നിൻ ചെരുവിൽ ഉള്ള ഒരു ദേവി ക്ഷേത്രം ആയിരുന്നു.
എല്ലാ മലയാള മാസവും അഞ്ചാം തീയതി വരെ അവിടെ പ്രേത്യേക പൂജ ഉണ്ട്..
അത് തൊഴാൻ വേണ്ടി വന്നത് ആണ് അവർ.
വഴിപാട് ഒക്കെ കഴിപ്പിച്ച ശേഷം, ദീപാരാധന ഒക്കെ തൊഴുതു, അന്നദാന മണ്ഡപത്തിൽ ചെന്നു അവിടെക്ക് കുറച്ചു തുകയും നിക്ഷേപിച്ചു ആണ് മഹി ഇറങ്ങി വന്നത്.
ആ സമയത്ത് എവിടെ നിന്നോ വിരുന്നെത്തിയ ഒരു ചാറ്റൽ മഴയും..
"മഴക്കാലം ആയാൽ വളരെ ബുദ്ധിമുട്ട് ആണ് ഏട്ടാ ഇങ്ങോട്ട് ഉള്ള യാത്രകൾ, നിറയെ അട്ട ഉണ്ട് ഇവിടെ... ദേ അപ്പുറത്ത് കാണുന്നത് ആണ് ഫോറെസ്റ്റ്.. അവിടെ ആനയൊക്കെ ഉണ്ട്...."
ഗംഗ പറഞ്ഞ സ്ഥലത്തേയ്ക്ക് മാധവ് നോക്കി എങ്കിലും ഇരുട്ട് പടർന്നു വരുന്നത് കൊണ്ട് ഒന്നും വ്യക്തമായി കാണാൻ അവനു കഴിഞ്ഞില്ല..
തിരികെ എല്ലാവരും വീട്ടിൽ എത്തിയ ശേഷം ആയിരുന്നു മഹി യുടെ ഫ്രണ്ട്സ് ഒന്നു രണ്ടു പേര് വന്നത്..
വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത കാരണം വന്നത് ആയിരുന്നു അവര്.
.
പിന്നീട് അവര് പോയപ്പോൾ ഒൻപതര മണി ആയി നേരം..
അത്താഴം ഒക്കെ കഴിഞ്ഞു
മാധവും രുദ്രനും ഒക്കെ കൂടി ഇരുന്നു ഓഫീസ് കാര്യങ്ങൾ പറയുന്നത്..
ആ സമയത്ത് ആയിരുന്നു മഹി അവിടെക്ക് വന്നത്.
അച്ഛന്റെ മുഖം ആകെ വലിഞ്ഞു മുറുകി ഇരിയ്ക്കുന്നത് കണ്ടപ്പോൾ രുദ്രന് എന്തോ പന്തികേട് പോലെ തോന്നി.
"എന്താ അച്ഛാ... എന്ത് പറ്റി "
പെട്ടന്ന് അവൻ എഴുനേറ്റു.
"അത് പിന്നെ മോനേ, കനകത്തിനു അല്പം സീരിയസ് ആണ്, വൈദ്ദേഹിയെ ഒന്ന് കൂട്ടി കൊണ്ട് പോകണം....."
മാധവിനു കാര്യങ്ങളൊന്നും മനസിലായില്ല.
.വൈദേഹിയുടെ അമ്മയ്ക്ക് സുഖമില്ലാതിരിക്കുകയായിരുന്നു മോനെ. സത്യത്തിൽ കനകത്തിനെ കാണിക്കുവാൻ വേണ്ടിയാണ്, ഞങ്ങള് വൈദേഹിയെ ഇത്ര തിടുക്കപ്പെട്ട് ഇവിടേക്ക് കൊണ്ടുവന്നത്. ആ കാര്യമൊന്നും കുട്ടിക്ക് അറിയില്ല....
.....
അവളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റെയിൽസും ഗംഗ മോള് മോനോട് പറഞ്ഞു കാണുമല്ലോ അല്ലേ... "
കനകത്തിന്റെ അസുഖവിവരത്തെക്കുറിച്ച് ഒക്കെ ഒന്ന് ചുരുക്കി സംസാരിച്ച ശേഷം മഹി ആണെങ്കിൽ മാധവിനെ നോക്കി...
"ഹ്മ്മ്.... എന്നോട് പറഞ്ഞിരുന്നു അച്ഛാ... പക്ഷെ, അവരുടെ കണ്ടീഷൻ ഇത്രയ്ക്ക് സീരിയസ് ആണെന്നുള്ളത് എനിക്കറിയില്ലായിരുന്നു.."
"ഞങ്ങളും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല മോനെ,വൈദേഹിയെ കണ്ടു കഴിയുമ്പോൾ, കനകത്തിന്റെ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും മാറ്റം വരുമെന്നായിരുന്നു ഞങ്ങൾ പ്രത്യാശിച്ചത്, പക്ഷേ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും, കനകത്തെ ചികിത്സിക്കുന്ന ഡോക്ടറാണ് എന്നെ കോൺടാക്ട് ചെയ്തത്. ഇനി ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം എന്നാണ് അറിയിച്ചത്...."
ഒരു നെടുവീർപ്പോടുകൂടി മഹി പറഞ്ഞു നിറുത്തി.
ഇനി കാര്യങ്ങൾ ഒക്കെ വൈദ്ദേഹി അറിയുമ്പോൾ... ആ കുട്ടി ഇനി എങ്ങനെ സഹിയ്ക്കും..
മാധവ് അവരെ ഇരുവരെയും മാറി മാറി നോക്കി ചോദിച്ചു.
"അറിയില്ല മോനേ... പക്ഷെ അവളെ എല്ലാം പറഞ്ഞു അറിയിച്ചു, അവസാനം ആയിട്ട് ഒന്ന് കാണാൻ കൊണ്ട് പോണം...."
"അച്ഛാ, എങ്കിൽ പിന്നെ സമയം കളയാതെ ഇറങ്ങാം അല്ലേ, നേരം വൈകുന്നു "
"ഹ്മ്മ്... "
അമ്മയുടെ അവസ്ഥയെ പറ്റി അവൾക്ക് ധാരണ ഉണ്ടോ അച്ഛാ... "
"ക്രിട്ടിക്കൽ സ്റ്റേജിൽ ആണെന്ന് ഒന്നും അറിയില്ല മോനേ "
ഗംഗയും വൈദ്ദേഹിയും കൂടി എന്തൊക്കെയോ തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് നടന്നു വരുന്നത് കണ്ടതും രുദ്രന്റെ മിഴികൾ ഒന്നു കുറുകി.
"അച്ഛാ.... ഞങ്ങളെ എന്തിനാണ് വിളിച്ചത്.... "
മഹിയുടെ അടുത്തേയ്ക്ക് വന്നു കൊണ്ട് ഗംഗ ചോദിച്ചു.
"ആഹ് അത് പിന്നെ മോളെ, നമ്മൾക്ക് ഹോസ്പിറ്റലിൽ വരെ ഒന്നു പോണം, കനകത്തിനെ ഒന്നു പോയി കണ്ടിട്ട് വരാം, നീയും മാധവും കൂടി ഇനി എവിടെയൊക്കെയോ യാത്ര പോകുവല്ലേ... അതിനു മുന്നേ എല്ലാവർക്കും കൂടി ഒന്നും കണ്ടിട്ട് വന്നാലോ.., ന്തെ വൈദ്ദേഹി....
മഹി ചോദിച്ചതും വൈദ്ദേഹി മുഖം ഉയർത്തി അയാളെ സൂക്ഷിച്ചു നോക്കി...കാത്തിരിക്കൂ.........