വൈഗ: ഭാഗം 33

രചന: ശംസീന

കോണിപ്പടി കയറി മുകളിലെത്തിയതും അവളുടെ മുന്നിലേക്ക് അഞ്ജു കടന്നു വന്നു... അവളുടെ കല്ലിച്ച മുഖം കണ്ട് ഇവൾ വല്ലതും അറിയുകയോ അതോ കിഷോറിനെ കാണുകയോ മറ്റോ ചെയ്തെന്നുള്ള സംശയം അവളിലുണ്ടായി... "നീയിത്ര നേരം എവിടെയായിരുന്നു...? " അഞ്ജു അവളിൽ നിന്നും മിഴികളെ പിൻവലിക്കാതെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു... "അ... അത് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു...?" അവളുടെ ചോദ്യത്തിന് മുന്നിൽ ജിഷ പതർച്ചയോടെ മറുപടി പറഞ്ഞു... "സ്പെഷ്യൽ ക്ലാസ്സോ... ഞാനറിയാത്ത ഏത് സ്പെഷ്യൽ ക്ലാസ്സ്‌ ആയിരുന്നെടി നിനക്ക്..." പുരികം വളച്ചു കൊണ്ട് അഞ്ജു ശബ്ദമുയർത്തി...ജിഷ ഇനിയെന്ത് കള്ളം പറയും എന്നറിയാതെ കുഴങ്ങി... എന്ത് പറഞ്ഞാലും ഇവൾ കണ്ട് പിടിക്കുമെന്ന് അവൾക്കറിയാമായിരുന്നു... "അ.. അത്... " "നീ ഒരുപാട് കള്ളങ്ങൾ മെനഞ്ഞുണ്ടാക്കണമെന്നില്ല ഞാനെല്ലാം കണ്ടു...കാര്യം കിഷോറേട്ടൻ നിന്റെ മുറച്ചെറുക്കനൊക്കെ തന്നെയാ പക്ഷേ കുടുംബത്തിൽ കേറ്റാൻ കൊള്ളത്തില്ല...ഞാൻ പറയാതെ തന്നെ നിനക്കറിയാവുന്നതല്ലേ അതൊക്കെ...

അതുകൊണ്ട് അങ്ങേരുമായിട്ടുള്ള ചുറ്റിക്കളിയൊക്കെ എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിപ്പിച്ചേക്ക്... സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. എനിക്കത്രയേ നിന്നോട് പറയാനുള്ളൂ..." വളരെ ലാഘവത്തോടെ അഞ്ജു അവളോടായി പറഞ്ഞു... "എന്നെ സൂക്ഷിക്കാൻ എനിക്കറിയാം അതിനെനിക്ക് ആരുടേയും ഉപദേശം വേണ്ടാ... പിന്നെ ഞാൻ ആരെ സ്നേഹിക്കണം സ്നേഹിക്കാതിരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാ അതിൽ നീ ഇടപെടേണ്ട... പിന്നെ നിനക്ക് വരുൺ സാറുമായിട്ടുള്ള ചുറ്റിക്കളിയൊക്കെ എനിക്കും അറിയാം അതുകൊണ്ട് മോള് എനിക്കിട്ട് കൂടുതൽ ഉണ്ടാക്കാൻ വരല്ലേ..." ദേഷ്യത്തോടെ ജിഷ അവളുടെ നേരെ ചീറ്റി... "ഓ ആയിക്കോട്ടെ...നമ്മൾ ആരേയും ഉപദേശിക്കുന്നില്ലപ്പാ...ഒടുവിൽ വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തോളിൽ വെച്ച അവസ്ഥ വരാതെ നോക്കിക്കോ... വിത്തുഗുണം അയാൾ കാണിക്കാതിരിക്കില്ല...ഒടുവിൽ നെഞ്ചത്തടിച്ചു കരഞ്ഞിട്ടൊന്നും യാതൊരു കാര്യവും ഉണ്ടാവില്ല പറഞ്ഞില്ലെന്നു വേണ്ടാ..." അവസാനമായിട്ടവൾക്കൊരു താക്കീതും നൽകി അഞ്ജു അവിടെ നിന്നും പോയി...

"ഭഗവാനേ കാത്തോളണേ... അവൾ പറഞ്ഞത് പോലെയെങ്ങാനും സംഭവിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല...കിഷോറേട്ടന്റെ ഇപ്പോഴുള്ള നല്ല മനസ്സ് ചോർന്നു പോകാതെ നീ കാത്തോണേ ദേവി..." അഞ്ജു പറഞ്ഞത് കേട്ടവൾക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല...എന്നിരുന്നാലും കിഷോറിലും താൻ ആരാധിക്കുന്ന ഈശ്വരന്മാരിലും അവൾ പൂർണമായും വിശ്വാസം അർപ്പിച്ചു.... ****** ഒരു മാസം പിന്നിട്ടു... വൈഗ പുതിയ വീടും പരിസരവുമായി നന്നായി ഇണങ്ങിച്ചേർന്നു...വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഫോണിൽ നോക്കി ഓരോ പുതിയ പാചക പരീക്ഷണങ്ങൾ നടത്തി ജീവക്ക് കഴിക്കാനായി കൊടുക്കും... ചിലത് നന്നാവുമെങ്കിലും മറ്റു ചിലത് വായിൽ പോലും വെക്കാൻ കൊള്ളാത്തില്ലായിരുന്നു.. എന്നാലും അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി നന്നായിരുന്നെന്ന് പറയും... അവൾക്കും അറിയാമായിരുന്നു അവൻ തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുതെ പറയുന്നതാണതെന്ന്.. ജീവിതം ആരുടേയും ഇടപെടലുകളോ പരാതിയോ പരിഭവമോ ഒന്നും തന്നെയില്ലാതെ മുന്നോട്ട് പോയി...

ജീവ ചില സമയങ്ങളിൽ അവൾക്കൊരു അച്ഛനായും അമ്മയായും അതിലൊരു നല്ലൊരു കാമുകനായും മാറി...ഇടക്കുള്ള ചേർത്ത് പിടിക്കലുകളിലൂടേയും ചുംബനങ്ങളിലൂടേയും അവൻ തന്റെ പ്രണയം അവളിലേക്ക് പകർന്നു നൽകി... അതിൽ കവിഞ്ഞൊരു സ്വാതന്ത്ര്യവും അവൻ അവളുടെ മേൽ എടുത്തിരുന്നില്ല...അവൾക്കിനിയും പൂർണമായും തന്നെ ഉൾക്കൊള്ളാൻ സമയം ആവശ്യമാണെന്ന് അവനറിയാമായിരുന്നു... പൂർണ മനസ്സോടെ അതിലേറെ പ്രണയത്തോടെ അവൾ തന്നിൽ അലിഞ്ഞു ചേരുന്ന നിമിഷത്തിനായവൻ ക്ഷമയോടെ കാത്തിരുന്നു... ജീവ ഓഫീസിൽ നിന്നും തിരികെ വരുമ്പോൾ വൈഗ വീട്ടിൽ ഉണ്ടായിരുന്നില്ല... ഉമ്മറത്തെ വാതിൽ അടച്ചിടാതെ ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ... ഇവളിതെവിടെപ്പോയി എന്ന ചിന്തയോടെ ജീവ അവളെ വീട് മുഴുവൻ തിരക്കി... "വൈഗാ... വൈഗാ... " "ആഹ്... " വീണ്ടും മുൻവശത്തേക്ക് വന്നു ഉറക്കെ വിളിച്ചതും എവിടെ നിന്നോ അവളുടെ ഒച്ച കേട്ടു... അവൻ വിളിച്ചതിനാലാവണം ഓടിക്കിതച്ചവൾ വരുന്നുണ്ട്.. അവൻ അവളെ തറപ്പിച്ചൊന്ന് നോക്കി...

"അത് പിന്നെ അപ്പുറത്തെ വീട്ടിലെ അമ്മച്ചി തന്നതാ... അവിടെ കുറേ തരം ചെടികളുണ്ട്..." അവന്റെ നോട്ടം തന്റെ കയ്യിലേക്കാണെന്ന് കണ്ടതും കയ്യിലുണ്ടായിരുന്ന ചെടികൾ പിന്നിലേക്ക് മറച്ചു പിടിച്ചവൾ പറഞ്ഞു... "നിനക്കിതെന്താ അവിടെ പോയി വാങ്ങിക്കേണ്ട ആവശ്യം.. എന്നോട് പറഞ്ഞിരുന്നേൽ ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ വാങ്ങിക്കൊണ്ടു വരുമായിരുന്നല്ലോ... " അവൾ ചെയ്ത പ്രവർത്തി ഇഷ്ടപ്പെടാത്തത് പോലെ ജീവ മുഖം ചുളിച്ചു... "ഞാൻ പോയി ചോദിച്ചതൊന്നുമല്ല... അവിടുത്തെ വല്യമ്മച്ചിയെ കാണാൻ വേണ്ടി പോയപ്പോൾ മറിയാമ്മച്ചി നിർബന്ധിച്ചെന്റെ കയ്യിൽ തന്നതാ....." അവളും കെർവോടെ പറഞ്ഞിട്ട് മുഖം തിരിച്ചു... അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന ആളുകളായിരുന്നു മറിയാമ്മയും അവരുടെ അമ്മയും...വല്യമ്മച്ചി സുഖമില്ലാതെ കിടക്കുവാണ് അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് മാറിയാമ്മയും... കെട്ട്യോനും കുട്ട്യോളൊന്നുമില്ല മറിയാമ്മക്ക്... പ്രണയ നൈര്യാഷം മൂലമാണ് മറിയാമ്മ വിവാഹം കഴിക്കാതെ നിൽക്കുന്നതെന്ന് വല്യമ്മച്ചി വൈഗയോട് സ്വകാര്യത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു...

ഒരാളെ ഇത്രയും ആത്മാർത്ഥമായി പ്രണയിക്കുന്ന മനുഷ്യന്മാരും ഉണ്ടോയെന്ന് അവളപ്പോൾ ചിന്തിക്കാതിരുന്നില്ല... "മ്മ് ഇനിയതിന്റെ പേരും പറഞ്ഞു മുഖം വീർപ്പിക്കേണ്ട...എനിക്കൊരു ചായ ഇട്ടോണ്ട് വന്നു പെട്ടന്ന് റെഡിയായി വാ... " ജീവ ഷർട്ട്‌ അഴിച്ചു അവളുടെ തോളിലേക്കിട്ടു... "എവിടേക്കാ ജീവേട്ടാ... " "എവിടേക്കാണെന്നറിഞ്ഞാലേ നീ കൂടെ വരുള്ളൂ..." നേരത്തെ ദേഷ്യം വിട്ടുമാറാതെ അവൻ ചോദിച്ചു... അവൾ മറുപടിയൊന്നും പറയാതെ അടുക്കളയിലേക്ക് നടന്നു... "മുരടൻ... എവിടേക്കാണെന്നൊന്ന് പറഞ്ഞാലെന്താ വായിൽ നിന്നും മുത്ത് പൊഴിയുമോ..." ചായക്കുള്ള വെള്ളം സ്റ്റോവിലേക്ക് വെക്കുന്നതിനിടയിൽ അവൾ പിറുപിറുത്തു കൊണ്ടിരുന്നു...വെള്ളം തിളച്ചതും ദേഷ്യത്തോടെ അതിലേക്ക് തേയിലയും മധുരവുമിട്ടു... കുളി കഴിഞ്ഞിറങ്ങിയ ജീവ ഇതെല്ലാം കാണുന്നുണ്ടായിരുന്നു... ചെറു ചിരിയോടെ അവൻ അവളുടെ അടുത്തേക്ക് വന്നു.. തിരിഞ്ഞു നിൽക്കുന്നതിനാൽ വൈഗ അവനെ കണ്ടിരുന്നില്ല...അവൻ പതിയെ പിന്നിലൂടെ ചെന്നവളെ പുണർന്നു...

വൈഗയൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കി... "അപ്പോഴേക്കും പിണങ്ങിയോ...? " അവൻ കുസൃതിയോടെ ചോദിച്ചു... അവളിൽ നിന്നും മറുപടിയൊന്നും വന്നില്ല... അവൻ ഒന്നുകൂടെ അവളിലേക്കമർന്നു നിന്നു... "പറ പിണക്കമാണോ...? " അവൻ വീണ്ടും വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചതും അവൾ ഇല്ലെന്ന് ചുമ്മൽ കൂച്ചി... തന്നിലേക്ക് ചേർന്ന് നിൽക്കുന്ന ജീവയെ കാണെ അവളുടെ ശരീരമാകെ വിറപൂണ്ടു...പരിഭ്രമത്തോടെ പിന്നിലേക്ക്‌ നീങ്ങിയവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു ദേഹത്തേക്ക് ചേർത്തു...അവന്റെ കൈ വിരലുകളിലെ നേർത്ത തണുപ്പ് ശരീരമാകെ പടരുന്നതവൾ അറിയുന്നുണ്ടായിരുന്നു...വൈഗ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു... അവളുടെ കണ്ണുകളിൽ തിരതല്ലുന്ന പ്രണയം അവന്റെ സിരകളിലേക്കും പടർന്നു കയറുന്നുണ്ടായിരുന്നു...അവന്റെ മുഖം പതിയെ അവളിലേക്ക് താഴ്ന്നു വന്നു... വൈഗയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു,,, ഹൃദയം പെരുമ്പറ മുഴക്കി,,, കൈ വിരലുകൾ രോമാവൃതമായ അവന്റെ നെഞ്ചിൽ കൊരുത്തു പിടിച്ചു...ജീവയുടെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞു നടന്നു... ശേഷം ഇടം കഴുത്തിൽ തെളിഞ്ഞു കാണുന്ന നീല ഞെരമ്പിൽ അവ തങ്ങി നിന്നു... പൊടുന്നനെ ജീവ അവളുടെ ഇടം കഴുത്തിൽ അമർത്തി ചുംബിച്ചു...

വൈഗ ഒന്നേങ്ങി കാൽ വിരലുകൾ നിലത്തൂന്നി ഉയർന്നു പൊങ്ങി...പതിയെ ആ ചുംബനം ദീർഘമായൊരു ചുംബനത്തിലേക്ക് വഴിവെച്ചു... അവന്റെ അധരങ്ങൾ ഇടതടവില്ലാതെ അവളുടെ കഴുത്തിലൂടെ ഒഴുകിക്കൊണ്ടിരുന്നു... "സ്സ്... " അവിടം കടിച്ചു നുണഞ്ഞതും അവളിൽ നിന്നൊരു ശീൽക്കാര ശബ്ദം പുറത്തേക്കുതിർന്നു വീണു....ജീവ കഴുത്തിൽ നിന്നും മുഖമുയർത്തി ഇറുകെ അടച്ചു പിടിച്ചിരിക്കുന്ന അവളുടെ മിഴികളിലേക്ക് ഊതി... തണുത്ത നിശ്വാസം മുഖത്ത് പതിഞ്ഞതും അവൾ മിഴികൾ തുറന്നു...പ്രണയാതുരനായി തന്നെ നോക്കി നിൽക്കുന്ന ജീവയെ നോക്കാനുള്ള ജാള്യത കൊണ്ടവളുടെ മിഴികൾ താഴ്ന്നു...ജീവ അവളുടെ മുഖം ബലമായി പിടിച്ചുയർത്തി... വിറക്കുന്ന അധരങ്ങൾക്ക് താഴെ കാണുന്ന താടിത്തുമ്പിൽ അവന്റെ മിഴികളുടക്കി... അവിടേയും തന്റെ അധരങ്ങളാൽ മായാജാലം സൃഷ്ടിക്കാൻ ഒരുങ്ങിയതും അവന്റെ നീക്കം മനസ്സിലാക്കിയ വൈഗ അവനെ തള്ളിമാറ്റി ചിരിയോടെ പുറത്തേക്കോടിയിരുന്നു... "നിക്കെടി അവിടെ... " അവനും ചെറു ചിരിയോടെ പിറകെ ഓടിച്ചെന്നെങ്കിലും അവൾ അപ്പോഴേക്കും മുറിയിൽ കയറി വാതിലടച്ചു കഴിഞ്ഞിരുന്നു....ജീവ കുറേ തവണ വാതിലിൽ മുട്ടിയെങ്കിലും അവളത് തുറക്കാൻ കൂട്ടാക്കിയില്ല...പിന്നീട് പരാജയം സമ്മതിച്ചവൻ അവൾ വാതിൽ തുറക്കുന്നതും കാത്ത് സോഫയിലേക്കിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story