250ലധികം മരണം, 60,000ത്തിലേറെ പേരുടെ പലായനം: മണിപ്പൂർ കലാപം ആരംഭിച്ചിട്ട് ഇന്ന് രണ്ട് വർഷം

മണിപ്പൂർ കലാപം ആരംഭിച്ചിട്ട് ഇന്ന് രണ്ട് വർഷമാകുന്നു. 250ലധികം പേർ കൊല്ലപ്പെടുകയും അറുപതിനായിരത്തിലേറെ പേർ പലായനം ചെയ്യുകയും നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും അതിക്രമങ്ങൾക്കും ഇരയാകേണ്ടി വന്ന കലാപം രണ്ട് വർഷം നീണ്ടുനിന്നിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനം സന്ദർശിക്കാൻ തയ്യാറായിട്ടില്ല
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും മണിപ്പൂർ ഇതുവരെ സമാധാനത്തിലേക്ക് തിരികെ എത്തിയിട്ടില്ല. മെയ്തികളെ പട്ടിക വർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. 2023 മേയ് മൂന്നിന് ചുരാചന്ദ്പൂരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് കലാപം ആരംഭിക്കുന്നത്
രാജ്യം കണ്ട ഏറ്റവും ഭീകരമായ സംഭവങ്ങളാണ് പിന്നീട് മണിപ്പൂരിൽ അരങ്ങേറിയത്. മെയ്തി, കുക്കി ഗോത്രവിഭാഗങ്ങൾ പരസ്പരം കൊന്നും കൊലവിളിച്ചും നടന്ന കാലങ്ങൾ. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ വീടുകൾ അഗ്നിക്കിരയാക്കുകയും സ്ത്രീകളെയും കുട്ടികളെയും ദയാരാഹിത്യമായി കൊന്നൊടുക്കുകയും ചെയ്തു.
നിരന്തരം അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതോടെ സ്ത്രീകളടക്കമുള്ളവർ പല നാടുകളിലേക്ക് പലായനം ചെയ്തു. സ്വന്തം പാർട്ടിയിൽ നിന്നടക്കം കനത്ത എതിർപ്പ് ഉയർന്നതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരേൻ സിംഗ് രാജിവെച്ചത്. പിന്നീട് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.