പൗർണമി തിങ്കൾ: ഭാഗം 17
Nov 14, 2024, 21:09 IST

രചന: മിത്ര വിന്ദ
പുതിയ ബന്ധം സ്ഥാപിക്കാൻ ഞാൻ റെഡിയാണ് കേട്ടോ... നിന്റെ സമ്മതം കിട്ടിയാൽ മാത്രം മതി. ബാഗ് എടുത്തു തോളിലേക്ക് ഇട്ടുകൊണ്ട് അലോഷി പറയുമ്പോൾ പൗർണമിയുടെ മിഴികൾ ചുരുങ്ങി. ഇങ്ങനെ നോക്കണ്ട കൊച്ചേ, എന്റെ കാത്തുന്റെ ഫ്രണ്ട് അല്ലേ നീയ്,ആ നിലയ്ക്ക് ഞാൻ പറഞ്ഞുന്നെ ഉള്ളൂ....അല്ലാതെ കൂടുതൽ കാടുകയറിയൊന്നും ചിന്തിക്കാൻ നിൽക്കണ്ട.എന്നാപ്പിന്നെ നമുക്ക് പോയേക്കാം. അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് പൗർണമിക്ക് ശ്വാസം പോലും ഒന്ന് നേരെ പോയത്. ഹാ..... പൗർണമി താൻ വരുന്നില്ലേ നേരം പോയിന്നെ... അപ്പോഴേക്കും കാത്തുവിന്റെ അടുത്ത ഫോൺ കോൾ കൂടി അവനെ തേടിയെത്തി. ദേ പിന്നെo അവൾ വിളിക്കുന്നുണ്ട്.. ഹെലോ... കാത്തു പെട്ടെന്ന് വരാടാ, നീ അവിടെ തന്നെ നിന്നോളൂ ഇല്ലെങ്കിലേ ആ മാളിലേക്ക് കയറിക്കോ, എന്തായാലും നമുക്ക് അവിടെ ഒന്ന് കേറണം,കിച്ചണിലേക്ക് കുറച്ച് സാധനങ്ങളൊക്കെ വാങ്ങണ്ടെ . ഇച്ചായാ പൗർണമിയെ കണ്ടോ,? ആഹ് പൗർണമി എന്റെ കൂടെയുണ്ട് ഞാൻ കൊടുക്കാം.. അവൻ ഫോൺ അവളുടെ നേർക്ക് നീട്ടി. ഹലോ കാത്തു.. പൗർണമി നിന്നെ എത്ര തവണ ഞാൻ വിളിച്ചു,എന്തെ ഫോൺ എടുക്കാഞ്ഞത് ഓഫീസ് ടൈം കഴിഞ്ഞിട്ട് നേരം എത്രയായി.. സോറിഡാ ഞാൻ കണ്ടില്ലായിരുന്നു, ഫോണന്റെ ബാഗിലുണ്ട്,സൈലന്റ് ആണ് ഇപ്പോഴും ... ആഹ്....കുഴപ്പമില്ല,,,, പിന്നെ എങ്ങനെ ഉണ്ടായിരുന്നു നിനക്ക് ഫസ്റ്റ് ഡേ. എല്ലാം ഞാൻ വന്നിട്ട് പറയാം. ഹ്മ്മ്.. ഓക്കേ ടാ, ഫോൺ കട്ട് ചെയ്തിട്ട്, അവളത് അലോഷിക്ക് കൈമാറി.. ഓഫീസിൽ നിന്നും ഇറങ്ങി വരുമ്പോൾ ആണ്, അവിടുത്തെ കുറച്ച് സ്റ്റാഫിനെയൊക്കെ പൗർണമി കണ്ടത്.. പലരും നേരിട്ട് വന്ന് അവളോട് പരിചയപ്പെട്ടു. അതിൽ കുറച്ചു പേരൊക്കെ മലയാളികൾ ആയിരുന്നു. പാർക്കിങ്ങിലേക്ക് അലോഷിയോടൊപ്പം പോകവേ അവിനാശ് അവരുടെ അടുത്തേക്ക് വന്നു. അലോഷിയോട് എന്തൊക്കെയോ സംശയം ചോദിക്കുമായിരുന്നു. അവനത് ക്ലിയർ ചെയ്തു കൊടുക്കുകയും ചെയ്തു. യാത്ര പറഞ്ഞ് മടങ്ങുമ്പോൾ പൗർണമിയെ നോക്കി ഒന്ന് മനോഹരമായ പുഞ്ചിരിക്കുവാനും അവിനാഷ് മറന്നില്ല.. തിരിച്ചവളും. കാത്തു തന്റെ ഫോൺ എടുത്തു, അച്ഛനെയും അമ്മയെയും ഒക്കെ വേഗം വിളിച്ചു. അവരോടൊക്കെ സംസാരിച്ചു. അലോഷിയാണ് കമ്പനിയിലെ സിഇഒ എന്നുള്ള കാര്യം മാത്രം അവൾ മറച്ചുവെച്ചു. എന്താണെന്നറിയില്ല അതുമാത്രം പറയുവാൻ അവൾക്കു മനസ്സ് അനുവദിച്ചില്ല. അലോഷി വണ്ടി എടുത്തു കൊണ്ടുവന്നപ്പോൾ അവൾ ഡോർ തുറന്ന് പിന്നിലേക്ക് കയറി. കാത്തു ഷോപ്പിംഗ് മാളിൽ ആയിരുന്നു ആ സമയത്ത്, കിച്ചണിലേക്ക് ആവശ്യമുള്ള, കുറച്ച് സാധനങ്ങളൊക്കെ വാങ്ങണമായിരുന്നു. മമ്മിയോട് വിളിച്ച് ചോദിച്ച് സംശയങ്ങളൊക്കെ തീർത്താണ് അവൾ ഓരോന്നും മേടിക്കുന്നത്. കുറച്ചു പച്ചക്കറികളും, അരിയും, മസാല ഐറ്റംസ്, പിന്നെ ഫിഷ് മീറ്റ്, കുറച്ചു ഫ്രൂട്ട്സ്,ബേക്കറി ഐറ്റംസ്,ഒക്കെ വാങ്ങി. ആ സമയത്തായിരുന്നു അലോഷിയും പൗർണമിയും വന്നത്. ഇത് എത്ര നേരമായി ഇച്ചായ, കഷ്ടമുണ്ട് കേട്ടോ..ഇങ്ങനെ പോസ്റ്റക്കാൻ ആയിരുന്നെങ്കിൽ ഞാൻ ഒരു ഓട്ടോ വിളിച്ച് പോയേനെ. അലോഷിയെ കണ്ടതും അവൾ പരിഭവം പറഞ്ഞു.. ഹാ.. പോട്ടെടി കൊച്ചേ, ഞാനും ഇത്തിരി ബിസിയായി പോയി അതുകൊണ്ടാണന്നെ.. നീ വാ പറയട്ടെ. അവൻ കാത്തുനെ വിളിച്ചു കൊണ്ട് അകത്തേക്കു പോയ്. പൗർണമി... എങ്ങനെ ഉണ്ടായിരുന്നു, നിനക്ക് ഏത് dept ആണ്..എല്ലാവരും ഫ്രണ്ട്‌ലി ആണോടി. കാത്തു... നീ വാ, നമ്മൾക്ക് എന്തേലും കഴിക്കാം.. ആഹ് വരുന്നിച്ചായ. ഇരുവരും അവന്റെ പിന്നാലെ ചെന്നു. ടി... നീയെന്താ ഒന്നും പറയാത്തത്.നിനക്ക് ന്യൂ ജോബ് ഇഷ്ടായില്ലേടി.. ഹ്മ്മ്.... അവളൊന്നു മൂളി. പിന്നെന്തു പറ്റി നിനക്ക് ആകെയൊരു സങ്കടം പോലെ.. ഹേയ്.. ഒന്നുല്ല കാത്തു. നിനക്ക് തോന്നുന്നത് ആവും. അങ്ങനെ ചുമ്മാതെ എനിക്ക് ഒന്നും തോന്നില്ല... ഇന്നും ഇന്നലെയും അല്ലല്ലോ ഞാൻ എന്റെ പൗർണമിയെ കാണാൻ തുടങ്ങിയിട്ട്.. കസേരയിലേക്ക് ഇരിക്കവേ കാത്തു അവളെ നോക്കി ചോദിച്ചു... മറുപടിയൊന്നും പറയാതെ പൗർണമി മുഖം കുനിച്ചിരിക്കുകയായിരുന്നു. എല്ലാം താമസിയാതെ കൈവിട്ടു പോകുമെന്ന് അലോഷിയ്ക്ക് വ്യക്തമായി അറിയാം. എന്തും നേരിടാൻ തയ്യാറായാണ് അവൻ ഇരിക്കുന്നത്. പൗർണമി നീ എന്തെങ്കിലും ഒന്നു പറയൂ നിനക്ക് എന്താ പറ്റിയെ. കാത്തു പിന്നെയും ചോദിച്ചു വീട്ടിലേക്ക് ചെല്ലട്ടെ എന്നിട്ട് പറയാം.. പൗർണമി പറഞ്ഞതും അലോഷിക്ക് ആശ്വാസമായി. ഹാവൂ സമാധാനത്തോടെ ഇരുന്നു എന്തെങ്കിലും കഴിക്കാം. അവൻ ഓർത്തുകൊണ്ട് അവളെ ഒന്ന് പാളി നോക്കി എന്താണെന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത് നിഴലിച്ചു നിന്നത്. കഴിക്കാൻ എന്താണ് വേണ്ടത്. വെയ്റ്റർ അടുത്തേക്ക് വന്നതും അലോഷി അവരോട് ഇരുവരോടുമായി ചോദിച്ചു. എനിക്കൊരു മസാല ദോശ മതി,നിനക്ക് പിന്നെ ഗീറോസ്റ്റ് ആണല്ലോ അല്ലേ.. കാത്തു ചോദിച്ചതും പൗർണമി തലകുലുക്കി. ഒരു ചില്ലി പൊറോട്ട,മസാല, ഗീ റോസ്റ്റ്, പിന്നെ മൂന്നു ഫിൽറ്റർ കോഫി.. അലോഷി ഓർഡർ കൊടുത്തു.. പൗർണമിയുടെ ഈ ഇരിപ്പ് കാണുമ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ, വീട്ടിലോട്ട് ചെല്ലട്ടെ എന്നിട്ട് ആവാ ബാക്കി.. എനിക്ക് വേറെ പ്രശ്നമൊന്നുമില്ല കാത്തു, ഇന്ന് ആദ്യമായിട്ട് ഓഫീസിൽ പോയില്ലേ അതിന്റെ ടെൻഷനാണന്നെ. അല്ല..നീ കളവ് പറയുന്നതാണ്...നിനക്കെന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്,അല്ലെങ്കിൽ ഇങ്ങനെയൊന്നുമല്ലായിരുന്നു എന്റെ പൗർണമി, ഇവിടെ വന്നതിൽ പിന്നെ നീ ഒത്തിരി സൈലന്റ് ആയി പോയി. എന്ത് തമാശകൾ പറഞ്ഞ് നടന്നുകൊണ്ടിരുന്നതാ നമ്മൾ രണ്ടാളും, ഇച്ചായനാണ് പ്രശ്നമെങ്കിൽ, നമുക്കൊരു കാര്യം ചെയ്യാം, രണ്ടാൾക്കും കൂടി ഹോസ്റ്റലിലേക്ക് മാറാം.. എന്തേ? കാത്തു പറഞ്ഞതും അലോഷിയൊന്നു ഞെട്ടി..എന്നിട്ട് പൗർണമിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്തു മറുപടിയാണ് അവൾ പറയാൻ പോകുന്നതെന്നു അറിയുവാനായ്. നീ എന്തിനാണ് ഹോസ്റ്റലിലേക്ക് ഒക്കെ മാറുന്നത്,നിന്റെ ഇച്ചായന്റെ കൂടെയല്ലേ താമസിക്കുന്നത്,,, അതൊന്നും സാരമില്ല, നീ അതൊന്നും ഓർക്കുകയും വേണ്ട. എന്തൊക്കെയാണെന്ന് നമുക്ക് ആലോചിച്ചു തീരുമാനിക്കാം. അലോഷി തന്റെ ഫോണിൽ വെറുതെ എന്തൊക്കെയോ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കാത്തുന് ഇത് എന്തിന്റെ സൂക്കേടാ..ഒരുതരത്തിൽ ബാക്കിയുള്ളവൻ വള്ളം കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ,വെറുതെ വേണ്ടാത്ത വർത്താനം പറഞ്ഞു കൊണ്ടിരിക്കുന്നു.....തുടരും.........