പൗർണമി തിങ്കൾ: ഭാഗം 38

രചന: മിത്ര വിന്ദ
ഇരിയ്ക്ക് കൊച്ചേ…. എത്ര ദിവസമായി ഒന്നൊരുമിച്ചു ഇരുന്ന് കഴിച്ചിട്ട്….. വേറെയാരുമല്ലല്ലോ.. നിന്റെ ഇച്ചായൻ അല്ല്യോടി..
നിന്റെ മാത്രം അലോഷിച്ചായൻ.
അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അലോഷി പറഞ്ഞു നിറുത്തി.
കൈയീന്ന് വിട്ടേ മര്യാദക്ക് ….
പൗമി കടുപ്പത്തിൽ അവനെ നോക്കി.
ഓഹ്.. എന്റെ കൊച്ചിന് ദേഷ്യമായല്ലോ..
എന്റെ ദേഹത്തു തൊടുവാൻ ഉള്ള അധികാരം നിങ്ങൾക്ക് ഞാൻ തന്നിട്ടില്ല, അതുകൊണ്ട് ഇനി മേലിൽ ഇങ്ങനെയൊന്നും ആവർത്തിച്ചേക്കരുത്,
ഇതെന്താടി പെണ്ണേ ഇങ്ങനെയൊക്കെ പറയുന്നേ.അലോഷി മെല്ലെ പിടുത്തം വിടുവിച്ചു.
കാത്തുവിനോട് ആരെങ്കിലും ഒരുവൻ ഇത് പോലെ പെരുമാറിയാൽ നിങ്ങള് കണ്ടോണ്ട് നിൽക്കുമോ, അതുപോലെയാണ് എല്ലാവരും. എനിക്ക് സഹോദരൻ ഇല്ലാന്ന് ഒരു കുറവ് മാത്രമൊള്ളൂ. എന്നുകരുതി എന്തും ആവാമെന്ന് നിങ്ങൾ കരുതണ്ട…ഇനി മേലിൽ ഇങ്ങനെയൊന്നും എന്നോട് പെരുമാറിയേക്കരുത്, എനിയ്ക്കത് ഇഷ്ട്ടമല്ല, നിങ്ങൾ കരുതും പോലെയൊരു പെണ്ണല്ല ഞാന്. എനിക്ക് എന്റേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട് അതിന്റെ ഇടയ്ക്ക് നിങ്ങളുടെയൊരു പ്രണയം…വേറെ ആളെ നോക്കിക്കോളൂ
അലോഷിയേ ദഹിപ്പിയ്ക്കും മട്ടിൽ പൗമി ഒന്നൂടെ നോക്കി.എന്നിട്ട് അടുക്കളയിലേക്ക്പോയ്.
ചെന്നിട്ട് കഴുകിവെയ്ക്കുവാൻ ഉണ്ടായിരുന്ന പ്ലേറ്റസ് ഒക്കെ എടുത്തു സിങ്കിൽ ഇട്ടു വെച്ചു.
ശ്വാസം ഒന്നെടുത്തു വലിച്ചു കൊണ്ട് തിരിഞ്ഞു നിൽക്കുകയാണ് അവൾ.
അപ്പോളാണ് അലോഷി അവിടേക്ക് കയറി വന്നത്.
അവൻ വിളമ്പിയ ചോറും കറികളുമാണ് കൈയിൽ.കറികൾ ഒക്കെ തിരിച്ചു അതാതു പാത്രത്തിൽ ഇട്ടിട്ടു, ചോറ് ഫ്രിഡ്ജിലേക്ക് കയറ്റി വെച്ചു..
അവൻ ഒരു വറ്റ് പോലും കഴിച്ചിട്ടില്ലന്നു അപ്പോളാണ് പൗമി കാണുന്നത്.
അലോഷിച്ചായൻ ഫുഡ് കഴിക്കുന്നില്ലേ.വിശക്കുന്നുന്നു പറഞ്ഞിട്ട്
ചോദിക്കാതിരിക്കാനായില്ല അവൾക്ക്..
ഇച്ചായനോ….. അങ്ങനെയല്ലലോ കുറച്ചു മുന്നേ പറഞ്ഞത്,നിങ്ങൾ എന്നല്ലേ പൗമി.. അത് അങ്ങനെ തുടർന്നാൽ മതിന്നേ.. ഇച്ചായൻ എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ട.
വരണ്ട ഒരു ചിരിയോടെ അലോഷി ഇറങ്ങിപോയപ്പോൾ സുചികൊണ്ട് വരയുംപോലെ ഒരു സങ്കടം തോന്നിപ്പോയ് പൗമിയ്ക്ക്..
ഇച്ചായ,,, വെറുതെ ഭക്ഷണത്തോടെ കെറുവ് കാണിക്കണ്ട, വന്നു കഴിച്ചിട്ട് കിടക്കു…
സെറ്റിയിൽ ഇരുന്ന് ഫോണിൽ എന്തൊക്കെയോ തിരയുന്ന അലോഷിയേ നോക്കി പൗമി വീണ്ടും പറഞ്ഞു…
. വിശന്നായിരുന്നു. ഇപ്പൊ വയറു നിറഞ്ഞടോ, തത്കാലം ഇനി ഒന്നും വേണ്ട..
താൻ പോയി കിടന്നോളു,ഫുഡ് കഴിക്കണേൽ കഴിച്ചോളൂന്നേ
അലോഷി തന്റെ മുറിയിലേക്ക്പോയി വാതില് ചേർത്തു അടച്ചു.
പൗർണമി സങ്കടത്തോടെ അവിടെയങ്ങനെ നിന്നു.
അലോഷിച്ചായാ…….
വാതിലിന്റെ അടുത്ത് ചെന്നിട്ട് രണ്ട് മൂന്നു തവണ അവൾ കൊട്ടി നോക്കി.
അലോഷി പക്ഷേ എഴുന്നേറ്റ് വന്നതേയില്ല.
രണ്ട് പേരും അന്ന് രാത്രിയിൽ ഭക്ഷണം ഒന്നും കഴിയ്ക്കാതെയാണ് പോയി കിടന്നത്.
ഇച്ചായനോട് പറഞ്ഞത് കൂടിപ്പോയോ…. ശോ, വേണ്ടിയിരുന്നില്ല.പാവത്തിന് സങ്കടമായിപ്പോയല്ലോ..
പൗർണമിയ്ക്ക് മിഴികൾ നിറഞ്ഞു തൂവി.
അതെങ്ങനെയാ എപ്പോളും ഇടിച്ചു കേറിയൂള്ള പെരുമാറ്റമല്ലേ.. അതല്ലേ താൻ അങ്ങനെയൊക്കെ പറഞ്ഞത്.
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണവൾ.
ഒരു സോറി പറഞ്ഞേക്കാമെന്ന് കരുതി പൗർണമി വീണ്ടും എഴുന്നേറ്റു.നേരം അപ്പോള് വെളുപ്പിന് 1മണി..
അലോഷി ഉറങ്ങിക്കാണുമെന്ന് കരുതി അവൾ അവിടെ പിന്നീട് അങ്ങോട്ട് പോയില്ല .
പൗമിയ്ക്ക് ഇത്രമാത്രം വെറുപ്പുള്ളപ്പോൾ ഇനിഎന്തിനാ അവളെ ശല്യം ചെയ്യുന്നത്, തന്നെ കാണുന്നത് പോലും അവൾക്ക് വെറുപ്പാണ്, അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത്,,,, പാവം അവളുടെ അവസ്ഥ കൊണ്ട് ഇങ്ങനെ തന്റെയൊപ്പം കഴിയുന്നത് പോലും..എന്നിട്ട് താൻ വീണ്ടും വീണ്ടും, അവളെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിയ്ക്കുകയാണ്. അവൾ പറഞ്ഞപോലെ കാത്തുന് ഇങ്ങനെയൊരു അവസ്ഥ വന്നാൽ തന്റെ മനോഭാവം എന്തായിരിക്കുമെന്ന് ഊഹിക്കാൻപോലും പറ്റില്ല..
ഒരു ചുവരിന് അപ്പുറത്ത് അവനും ഉറങ്ങാതെ കിടക്കുകയാണ്..
സ്നേഹം എന്ന് പറയുന്നതൊന്നും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ, അത് സ്വയം ഒരാൾക്ക് തോന്നേണ്ട കാര്യമാണ്.
എന്നിരുന്നാലും ശരി ഇനി പൗമിയോട് അങ്ങനെയൊന്നും പെരുമാറില്ലന്നു അവൻ തീർച്ചപ്പെടുത്തി
***
അടുത്ത ദിവസം കാലത്തെ ആദ്യം ഉണർന്നത് പൗമി ആയിരുന്നു.
അതും അച്ഛന്റെ ഫോൺകാൾ കേട്ട്കൊണ്ട്.
ഹലോ അച്ഛാ…
മോളെ…. അമ്മയാടി…
എന്താമ്മേ…
ഒന്നുല്ല.. വെറുതെ, ആ പയ്യൻ മാത്രമല്ലേ ഉള്ളത്, അതുകൊണ്ട് കിടന്നിട്ട് ഉറക്കം വന്നില്ല.
അമ്മയുടെ വാക്കുകൾ കേട്ട്കൊണ്ട് ഒരു നെടുവീർപ്പോടെ പൗമി കിടക്കയിൽ എഴുന്നേറ്റിരുന്നു.
പേടിയ്ക്കാൻ ഒന്നുമില്ലമ്മേ… അലോഷിച്ചയൻ ഒരു പാവമാണ്. പിന്നെ ഇന്ന് മുതൽ ഇവിടെ ജോലിയ്ക്ക് ഒരു ചേച്ചി വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഒരു കൂട്ടായി. കാത്തു വരുന്നത് വരെയും അവരുണ്ട് ഇവിടെ.
ഓഹ്.. സമാധാനം… എന്റെ മോളെ ഞാനും അച്ഛനും ഇന്നലെ ഒരു പോള കണ്ണടച്ചില്ലടി. ആകെപാടെ പേടിയാരൂന്നു.അറിയുവേം കേൾക്കുവേം ഇല്ലാത്ത നാട്ടിൽ ഒരു ചെറുക്കന്റെ കൂടെ നീ ഒറ്റയ്ക്ക്….
ഹേയ്… ഒരു പ്രശ്നോമില്ലമ്മേ… ഇച്ചായൻ ഒരു പാവമാ, നമ്മളോട് വളരെ നീറ്റ് ആയിട്ടാണ് ഇടപെടുന്നത്,, അമ്മ അച്ഛനോടും പറഞ്ഞേക്ക് കേട്ടോ….
ഹ്മ്മ്… നീ എണീറ്റോ മോളെ.
ആഹ്, എഴുന്നേൽക്കുവാമ്മേ… ഫുഡ് ഒക്കെ ഉണ്ടാക്കണ്ടേ.
പൗമി ഫോൺ കട്ട് ചെയ്ത്. എന്നിട്ട് നേരെ വാഷ് റൂമിലേക്ക് പോയി.
ഫ്രഷ് ആയിറങ്ങിയ ശേഷം പെട്ടന്ന് മുറിയിൽ നിന്നുമിറങ്ങി.
അലോഷിയുടെ വാതിലിന്റെ അടുത്തു ചെന്നപ്പോൾ അവളുടെ മിഴികൾ അവിടേക്ക് നീണ്ടു..
ഡോർ ചാരിയിട്ടിട്ടെഒള്ളു… ലോക്ക് അല്ല…
രണ്ടും കല്പിച്ചുകൊണ്ട് അവൾ അതൊന്നു തള്ളി നോക്കി.
കിടക്കയിൽ കമഴ്ന്നു കിടന്നുറങ്ങുന്നവനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കാര്യമൊക്കെ ശരി തന്നേ പക്ഷെ ഇച്ചായന് സങ്കടമാവുന്നത് പൗമിക്കൊച്ചിന് സഹിയ്ക്കാൻ വയ്യാ കേട്ടോ…
അവൾ ഓർത്തു…….തുടരും………